സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിടിയിലായത് വിവാഹ തട്ടിപ്പുവീരൻ.
വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വയനാട് വൈത്തിരി ചുണ്ടയില്‍ എസ്റ്റേറ്റ് വലിയ പീടിയേക്കല്‍ വി പി ജംഷീറാണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാമിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് പ്രണയം നടിച്ച് സ്വർണം മോഷ്ടിക്കുന്നതാണ് ഇയാളുടെ പതിവ്. എഞ്ചിനീയറെന്ന് പറഞ്ഞാണ് ഒൻപതാം ക്ലാസ് വിദ്യാഭ്യാസമുള്ള ജംഷീർ ഇൻസ്റ്റഗ്രാമില്‍ പെണ്‍കുട്ടികളെ പരിചയപ്പെടുന്നത്.
പ്രണയം നടിച്ച് പെണ്‍കുട്ടികളെ വീട്ടില്‍ നിന്നിറക്കി കൊണ്ടുവന്ന് ഇവരുടെ കൈവശമുള്ള സ്വർണം കൈവശപ്പെടുത്തി ആർഭാട ജീവിതം നടത്തുകയാണ് ജംഷീറിന്റെ രീതി. പണം തീരുന്നതോടെ ഇവരെ ഒഴിവാക്കും.
വൈത്തിരി , പെരിന്തല്‍മണ്ണ, എറണാകുളം നോർത്ത്, വെള്ളയില്‍ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണമടക്കം കേസുള്ളതായി വാഴക്കോട് പൊലീസ് അറിയിച്ചു. ഇയാള്‍ വിവാഹിതനാണ്. ഇൻസ്പെക്ടർ കെ. രാജൻ ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
കത്തുന്ന മീനവെയിലിൽ ചൂട് സഹിക്കാവുന്നതിനും അപ്പുറത്തേക്ക്. അന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്നതിനാൽ സൂര്യാതപം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
നിർജലീകരണ സാധ്യതയുള്ളതിനാൽ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ചൂടുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി. സൂര്യാതപത്തിലൂടെ വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും അബോധാവസ്ഥയും ഉണ്ടായാൽ ഉടൻതന്നെ ഡോക്ടറുടെ സേവനം തേടണം.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
പൊള്ളിയഭാഗത്തെ കുമിളകൾ പൊട്ടിക്കരുത്.
ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ്. തുടങ്ങിയവ ധാരാളമായി കുടിക്കണം. വിശ്രമിച്ചശേഷവും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ ചികിത്സതേടണം.
കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തിണർത്ത് കുട്ടികളിൽ ചൂടുകുരു (ഹീറ്റ് റാഷ്) കാണാറുണ്ട്. ഈ അവസരത്തിൽ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ ഈർപ്പരഹിതമായി സൂക്ഷിക്കുകയും വേണം.
യാത്രാവേളകളിൽ കുട ഉപയോഗിക്കുകയും നിർജലീകരണം തടയാനായി കൈയിൽ എപ്പോഴും വെള്ളം കരുതുകയും വേണം.
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
കട്ടികുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയുള്ള സമയം നേരിട്ടുള്ള വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗം ഉള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടണം. ക്ഷീണമോ സൂര്യാതപം ഏറ്റതായി തോന്നുകയോ ചെയ്താൽ തണലിൽ മാറിയിരുന്ന് വിശ്രമിക്കണം.
കുട്ടികളെ വെയിലത്ത് കളിക്കാൻ വിടുകയോ വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഇരുത്തിയിട്ട് പോകുകയോ ചെയ്യരുത്.
കടകളിൽനിന്നും പാതയോരങ്ങളിൽനിന്നും ജ്യൂസ് കുടിക്കുന്നവർ ഐസ് ശുദ്ധജലത്തിൽ ഉണ്ടാക്കിയതാണെന്ന് ഉറപ്പുവരുത്തണം.
വീട്ടിലെ ചടങ്ങുകളിലും ആഘോഷങ്ങളിലും ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ ഉണ്ടാക്കിയതാണെന്നും ഉറപ്പാക്കണം.
ഇടയ്ക്കിടെ വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം.
ശരീരത്തിൽ ജലാംശം നിലനിർത്താനായി ചൂടുകാലത്ത് കൂടുതലായി പഴങ്ങളും സാലഡുകളും കഴിക്കാം.
ശരീരശോഷണം, ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടുംമഞ്ഞനിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ. കൂടുതൽ സമയം വെയിലത്ത് ജോലിചെയ്യുമ്പോൾ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങളിൽ സൂര്യാതപമേറ്റ് ചുവന്നുതടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യും.
യുവതിയെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു. കുടുംബ വഴക്കിനെ തുടർന്നാണു സംഭവം. വടക്കൻ പറവൂർ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യൻ (64) ആണ് മകൻ സിനോജിന്റെ ഭാര്യ ഷാനു (34) വിനെ കഴുത്തറുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം.
തന്റെ ഭാര്യയും പിതാവും തമ്മിൽ വഴക്കു പതിവായിരുന്നെന്നു ഷാനുവിന്റെ ഭർത്താവ് സിനോജ് പറഞ്ഞു. ഭക്ഷണകാര്യങ്ങളെച്ചൊല്ലി ആറു മാസം മുൻപു വഴക്ക് രൂക്ഷമായെന്നും ഇതിനുശേഷം പിതാവിനോടു ഷാനു സംസാരിക്കാറില്ലെന്നും സിനോജ് പറഞ്ഞു. ഫാക്ടിലെ കരാർ ജീവനക്കാരനാണു സിനോജ്. രാവിലെ ജോലിക്കുപോയ ശേഷം എട്ടു മണിക്ക് ഷാനുവിനെ വിളിച്ചിരുന്നെന്നും അപ്പോൾ പ്രശ്നങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്നും സിനോജ് പറഞ്ഞു.
പിതാവുമായി യോജിച്ചു പോകാൻ കഴിയാത്തതിനെ തുടർന്ന് സിനോജിന്റെ സഹോദരൻ കൊടുങ്ങല്ലൂർ കോട്ടപ്പുറത്താണു താമസം. ഇവരുടെ മാതാവ് രണ്ട് ദിവസം മുൻപ് സഹോദരന്റെ വീട്ടിലായിരുന്നു. സിനോജിന്റെയും ഷാനുവിന്റെയും എൽകെജിയിൽ പഠിക്കുന്ന ഇരട്ടക്കുട്ടികളായ ഇമയും ഇവാനും സ്കൂളിൽപോയശേഷം ഷാനു വീട്ടിൽ ഒറ്റക്കുള്ളപ്പോഴായിരുന്നു സെബാസ്റ്റ്യന്റെ ആക്രമണം. തുടർന്ന് ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു.
ഇരുവരുടെയും മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചശേഷം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തും.
പ്രിയ വർഗീസ് ഉൾപ്പെട്ട കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടികയിലെ റാങ്കുകാർക്ക് കേസിന് പോകാതിരിക്കാൻ ഉന്നതപദവികൾ നൽകിയെന്ന് ആരോപണം. കേസിലെ ഹർജിക്കാരനായ ജോസഫ് സ്കറിയ ആണ് ആരോപണം ഉന്നയിച്ചുകൊണ്ടുള്ള സത്യവാങ്‌മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
പട്ടികയിൽ മൂന്നാം റാങ്കുകാരനായിരുന്ന സി. ഗണേശനും നാലാം റാങ്കുകാരനായിരുന്ന പി.പി. പ്രകാശനുമാണ് ഉന്നതപദവികൾ നൽകിയത് എന്നാണ് ആരോപണം. ഇരുവരും പ്രിയ വർഗീസിന്റെ നിയമനം നിയമപരമായി ചോദ്യം ചെയ്യാൻ ആലോചിച്ചിരുന്നുവെന്ന് അക്കാദമിക ലോകത്തുള്ള പലർക്കും അറിയാമായിരുന്നുവെന്നും ജോസഫ് സ്കറിയ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു.
കേരളത്തിലെ മറ്റൊരു സർവ്വകലാശാലയിലെ പരീക്ഷ കമ്മിഷണർ ആയാണ് സി. ഗണേശന് നിയമനം നൽകിയെന്നാണ് സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരിക്കുന്നത്. ഈ പദവി സർവ്വകലാശാല പ്രൊഫസർ പദവിക്ക് തുല്യമാണെന്നും ജോസഫ് സ്കറിയ ചൂണ്ടിക്കാട്ടുന്നു. നാലാം റാങ്കുകാരനായ പി.പി. പ്രകാശനെ പി.എസ്.സി. അംഗമാക്കി. ഈ പദവി സംസ്ഥാന ചീഫ് സെക്രട്ടറിയുടെ റാങ്കിന് തുല്യമാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മറ്റൊരു സർവ്വകലാശാലയുടെ പ്രൊഫസർ തസ്തികയിലേക്ക് നടന്ന അഭിമുഖത്തിൽ താൻ പങ്കെടുത്തിരുന്നു. 2022 ജനുവരിയിൽ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറായെങ്കിലും ഇതുവരെയും അത് പ്രസിദ്ധീകരിച്ചിട്ടില്ല. പ്രിയ വർഗീസിനെതിരെ കേസ് നടത്തുന്നതിനാലാണ് ഇത്തരം ഒരു നടപടിയെന്നും ജോസഫ് സ്‌കറിയ സത്യവാങ്മൂലത്തിലൂടെ ആരോപിക്കുന്നു.
അഭിഭാഷകൻ അതുൽ ശങ്കർ വിനോദ് ആണ് ജോസഫ് സ്‌കറിയയുടെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
സൗഹൃദത്തിലായ യുവതിയുടെ നഗ്‌നവീഡിയോ പകര്‍ത്തിയശേഷം വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതി 13 വര്‍ഷങ്ങള്‍ക്കുശേഷം പൊലീസിന്റെ പിടിയിലായി. മലപ്പുറം മൂത്തേടം വില്ലേജില്‍ തച്ചേടത്ത് വീട്ടില്‍ സുരേഷ് കെ.നായര്‍ (54) ആണ് പിടിയിലായത്.
2011ലാണ് കേസിനാസ്പദമായ സംഭവം. 2009 കാലഘട്ടത്തില്‍ തിരുവല്ലയിലെ തോട്ടഭാഗത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലെത്തിയ സുരേഷ്, അയല്‍വാസിയായ യുവതിയുമായി സൗഹൃദത്തിലാവുകയായിരുന്നു. ഭര്‍ത്താവ് വിദേശത്തുള്ള യുവതിയുമായി അടുപ്പത്തിലായ സുരേഷ് അവരറിയാതെ നഗ്‌നവീഡിയോ പകര്‍ത്തി.
തുടര്‍ന്ന് പകര്‍ത്തിയ വീഡിയോ യുവതിക്ക് അയച്ചുകൊടുത്തു. ഈ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു.
വിദേശത്തു നിന്ന് അവധിക്ക് നാട്ടിലെത്തിയ ഭര്‍ത്താവ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ പ്രതി സുരേഷ് മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ വ്യാജ മേല്‍വിലാസത്തില്‍ ഒളിവില്‍ പോയി.
പഴയ കേസുകളുടെ അന്വേഷണം നടക്കുന്നതിനിടെ ഡിവൈ.എസ്.പി എസ്. അഷാദ്, സി.ഐ ബി. സുനില്‍ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സുരേഷിനെ എറണാകുളത്ത് നിന്നും കണ്ടെത്തിയത്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി താന്നിതെരുവ് സ്വദേശിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ ശേഷം മുങ്ങിയ നടന്‍ കലാഭവന്‍ സോബി ജോര്‍ജ് (56) പൊലീസിന്റെ പിടിയിലായി. എറണാകുളം സ്വദേശിയായ നെല്ലിമറ്റം കാക്കനാട് വീട്ടില്‍ സോബി ജോര്‍ജിനെ കൊല്ലം ചാത്തന്നൂരിൽ വച്ചാണ് ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്.
2021 സെപ്റ്റംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് പുല്‍പ്പള്ളി സ്വദേശിയില്‍നിന്ന് പല തവണകളിലായി 3,04,200 രൂപ വാങ്ങിയത്. ബാങ്ക് അക്കൗണ്ട് മുഖാന്തരമായിരുന്നു ഇടപാട്. വീസ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് 2023 ലാണ് പരാതി നല്‍കിയത്. എസ്ഐ ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ അരുണ്‍ജിത്ത്, പി.കെ്. സുമേഷ് തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
ഇടുക്കി അടിമാലി മാങ്കുളത്ത് വിനോദസഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു. മൂന്നു വയസ്സുള്ള പെൺകുട്ടിയും സംഘത്തിലെ രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.
ഗുരുതര പരിക്കേറ്റ 13 പേർ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ് ‘ തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
തിരുനൽവേലിയിലെ പ്രഷർകുക്കർ കമ്പനിയിൽ ജോലി ചെയ്യുന്നവർ ഒന്നിച്ച് വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് അപകടം.
കാറില്‍ മയക്കുമരുന്നുവെച്ച് മുന്‍ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം വിജയിച്ചില്ല. ബത്തേരി പോലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലാണ് ദമ്പതിമാരെ രക്ഷിച്ചത്. പതിനായിരം രൂപ പ്രതിഫലംവാങ്ങി കാറില്‍ എം.ഡി.എം.എ. വെച്ച യുവാവിന്റെ സുഹൃത്തിനെ നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് പിടികൂടി.
ചീരാല്‍ കുടുക്കി പുത്തന്‍പുരക്കല്‍ പി.എം. മോന്‍സി(30)യെയാണ് ബത്തേരി എസ്.ഐ. സാബുചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. വിവരമറിഞ്ഞ് ഒളിവില്‍പ്പോയ യുവതിയുടെ മുന്‍ ഭര്‍ത്താവും മുഖ്യപ്രതിയുമായ ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(26)യ്ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
വില്‍പ്പനയ്ക്കായി ഓണ്‍ലൈന്‍ ആപ്പില്‍ പോസ്റ്റ്‌ചെയ്ത കാര്‍, ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്നപേരില്‍ വാങ്ങിയശേഷം ഡ്രൈവര്‍സീറ്റിന്റെ റൂഫില്‍ എം.ഡി.എം.എ. ഒളിപ്പിച്ചുവെച്ച് പോലീസിന് രഹസ്യവിവരം നല്‍കുകയായിരുന്നു. പുല്‍പ്പള്ളി ഭാഗത്തുനിന്ന് വരുന്ന കാറില്‍ എം.ഡി.എം.എ. കടത്തുന്നുണ്ടെന്നാണ് പോലീസ് സ്റ്റേഷനില്‍ വിളിച്ചുപറഞ്ഞത്. വിവരമറിഞ്ഞയുടന്‍ ബത്തേരി പോലീസ് കോട്ടക്കുന്ന് ജങ്ഷനില്‍ പരിശോധന നടത്തി. അതുവഴി വന്ന അമ്പലവയല്‍ സ്വദേശികളായ ദമ്പതിമാര്‍ സഞ്ചരിച്ച കാറില്‍നിന്ന് 11.13 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയും ചെയ്തു. എന്നാല്‍, തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഇവരുടെ നിരപരാധിത്വം പോലീസിന് ബോധ്യപ്പെട്ടു.
ഓണ്‍ലൈന്‍ ആപ്പില്‍ വില്‍പ്പനയ്ക്കിട്ട ഇവരുടെ വാഹനം ടെസ്റ്റ് ഡ്രൈവിനായി ശ്രാവണ്‍ എന്നൊരാള്‍ക്ക് കൊടുക്കാന്‍ പോയതാണെന്നാണ് ദമ്പതിമാര്‍ പോലീസിനോട് പറഞ്ഞത്. ഇക്കാര്യം ഉറപ്പുവരുത്താനായി ശ്രാവണിന്റെ ഫോണ്‍നമ്പര്‍ വാങ്ങി പോലീസ് വിളിച്ചുനോക്കിയപ്പോള്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതില്‍ സംശയംതോന്നിയ പോലീസ് മൊബൈല്‍ നമ്പറിന്റെ ലൊക്കേഷന്‍ കണ്ടെത്തി ഇയാളെ പിടികൂടിയപ്പോഴാണ് സത്യം പുറത്തുവന്നത്. ശ്രാവണ്‍ എന്നത് മോന്‍സിയുടെ കള്ളപ്പേരാണെന്ന് പോലീസ് മനസ്സിലാക്കി.
യുവതിയുടെ മുന്‍ഭര്‍ത്താവിന് ദമ്പതിമാരോടുള്ള വിരോധംകാരണം ഇരുവരെയും കേസില്‍ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി സുഹൃത്തായ മോന്‍സിക്ക് 10,000 രൂപ നല്‍കി, കാറില്‍ എം.ഡി.എം.എ. ഒളിപ്പിച്ചുവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എസ്.സി.പി.ഒ. നൗഫല്‍, സി.പി.ഒ.മാരായ അജ്മല്‍, പി.ബി. അജിത്ത്, നിയാദ്, സീത എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
തിരുവനന്തപുരം പാറശാലയിലെ ഷാരോണിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഒക്ടോബർ ഒന്നു മുതല്‍ ആരംഭിക്കും. കേസില്‍ ഹൈക്കോടതി ജാമ്യത്തില്‍ കഴിയുന്ന പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. പ്രതികളായ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവൻ നിർമല്‍കുമാർ നായർ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതി കുറ്റപത്രം വായിപ്പിച്ച് കേള്‍പ്പിച്ചത്.
അതേസമയം കുറ്റപത്രം വായിച്ചുകേട്ട പ്രതികള്‍ കുറ്റം നിഷേധിച്ചു. കേസിലെ ഒന്നാം പ്രതിയും ഷാരോണിന്റെ പെണ്‍സുഹൃത്തുമായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമല്‍കുമാർ നായർ എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയത്. സംഭവത്തെ തുടർന്ന് അറസ്റ്റിലായ പ്രതികള്‍ നിലവില്‍ ഹൈക്കോടതിയുടെ ജാമ്യത്തിലാണ്.
62 പേജുകളും ആയിരത്തി അഞ്ഞൂറോളം രേഖകളും മറ്റനുബന്ധ തെളിവുകളും ഉള്‍പ്പെടെയുള്ളതാണ് കുറ്റപത്രം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി.ടി.രാശിത്തായിരുന്നു കുറ്റപത്രം സമർപ്പിച്ചത്.
കുറ്റപത്രപ്രകാരം കൊലപാതകം (302), കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടുപോകല്‍ (364), വിഷം നല്‍കി കൊലപ്പെടുത്തല്‍ (328), തെളിവ് നശിപ്പിക്കല്‍ (201), കുറ്റം ചെയ്തത് മറച്ചുവെയ്ക്കല്‍ (203) എന്നീ വകുപ്പുകളാണ് പ്രതികളുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. കുറ്റപത്രം വായിച്ചു കേട്ട പ്രതികള്‍ ഇത് നിഷേധിച്ചു. കേസില്‍ അറസ്റ്റിലായിരുന്ന രണ്ടാം പ്രതി സിന്ധുവും അമ്മാവൻ നിർമല്‍കുമാർ നായരും നേരത്തെ ജാമ്യം നേടിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വാറ്റ് എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് കേരളത്തിലെ പത്രങ്ങളിൽ വരുന്ന സ്ഥിരം വാർത്തകളും ചിത്രങ്ങളുമാണ്. പോലീസിന്റെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും ഒപ്പം വാറ്റ് നടത്തിയതിനായി പിടിക്കപ്പെട്ട ആൾക്കാരുടെ ചിത്രങ്ങളും വാർത്തയും പത്രങ്ങളിൽ സ്‌ഥിരമായി കാണാം . കേരളത്തിൽ ചാരായം വാറ്റുന്നതും ഉപയോഗിക്കുന്നതും വിൽക്കുന്നതും കുറ്റകരമാണ്. കേരളം ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മദ്യ വില്പനയിൽ നിന്നുള്ള നികുതി വരുമാനമാണ് സർക്കാരിൻറെ പ്രധാന സാമ്പത്തിക സ്ത്രോതസ് . അതുകൊണ്ട് തന്നെ വാറ്റും അനുബന്ധ വ്യവസായവും സ്വകാര്യ വ്യക്തികൾ നടത്തുന്നതിനെ സർക്കാരുകൾക്ക് പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ല.
എന്നാൽ യുകെയിലെ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ ഒരു വ്യക്തിക്ക് തന്റെ ആവശ്യത്തിനായി മദ്യം വാറ്റി നിർമ്മിക്കുന്നത് കുറ്റകരമല്ല. വിവിധ തരത്തിലുള്ള പഴങ്ങളും മറ്റും ഉപയോഗിച്ച് വാറ്റ് നടത്തി രുചി നുണയുന്ന മലയാളി സൗഹൃദ കൂട്ടായ്മകൾ യുകെയിൽ നിരവധിയുണ്ട്. ഓൺലൈൻ കൂടിയും മറ്റും വാറ്റ് ഉപകരണങ്ങൾ യഥേഷ്ടം ലഭിക്കുകയും ചെയ്യും.

ഈ പാത പിന്തുടർന്ന് കേരളത്തിന്റെ തനതായ വാറ്റു രീതികളുടെ പൊടി കൈകൾ ഉപയോഗിച്ച് സ്വന്തമായി ഒരു ഉത്പന്നം വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ് ഒരു യുകെ മലയാളി സംരഭകൻ . നോർത്ത് ലണ്ടനിൽ താമസമാക്കിയ താമരശ്ശേരി സ്വദേശിയായ ബിനു മാണിയാണ് ഈ സംരംഭത്തിന് പിന്നിൽ. കേരള തനിമയുള്ള ഒറ്റക്കൊമ്പൻ എന്ന പേരാണ് അദ്ദേഹം തന്റെ മദ്യത്തിന് നൽകിയിരിക്കുന്നത് . ഏപ്രിൽ 15 മുതൽ ഒറ്റക്കൊമ്പൻ യുകെയിലെ വിവിധ സൂപ്പർമാർക്കറ്റുകളിൽ വിൽപ്പനയ്ക്ക് എത്തി തുടങ്ങും.
2004 -ൽ യുകെയിലെത്തിയ ബിനു മാണി ബാൻഡ് 8 A നേഴ്സാണ് . ചെറുപ്പംമുതലെ സ്വന്തമായുള്ള സംരംഭം തുടങ്ങണമെന്നുള്ള ആഗ്രഹമാണ് ലണ്ടനിൽ നിന്ന് 50 മൈൽ ദൂരെയുള്ള സ്വകാര്യ ഡിസ്റ്റിലിറി വാടകയ്ക്ക് എടുത്ത് സർക്കാർ അനുമതിയോടെ ഒറ്റക്കൊമ്പൻ യാഥാർത്ഥ്യമാക്കുന്നതിന്റെ പിന്നിലുള്ളത്. വർഷങ്ങളുടെ കഠിനാധ്വാനമാണ് ഇതിനായി അദ്ദേഹം നടത്തിയത് . ഇതിനായി കേരളത്തിലെ വാറ്റുകളുടെ നാടൻ വിദ്യകൾ ശേഖരിച്ചത് ഒറ്റക്കൊമ്പന്റെ രുചിക്കൂട്ടിനു പിന്നിലുണ്ട്.
പശ്ചിമഘട്ടത്തിൽ നിന്ന് ശേഖരിക്കുന്ന വിവിധ സുഗന്ധദ്രവ്യങ്ങൾ, നെല്ലിക്ക, പുഴുങ്ങാത്ത നെല്ല് എന്നിവയാണ് ഒറ്റക്കൊമ്പന്റെ രുചിക്കൂട്ടിൽ പ്രധാനമായും ഉള്ളത് . ബിനു വിനൊപ്പം നിലവിൽ തിരുവനന്തപുരം സ്വദേശിയായ അജിത്കുമാർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ മൂന്ന് ജോലിക്കാരെയുള്ളൂവെങ്കിലും ഭാവിയിൽ കൂടുതൽ ആളുകൾക്ക് ജോലി കൊടുക്കുന്ന സംരംഭമായി ഒറ്റക്കൊമ്പനെ വളർത്തിയെടുക്കാമെന്നുള്ള പ്രതീക്ഷയിലാണ് ബിനു