Kerala

സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ് പൃഥ്വിരാജും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും. പൃഥ്വിരാജ് ലിസ്റ്റിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്നേക്കാള്‍ കൂടുതല്‍ വട്ടുള്ള ഒരാളെ താന്‍ കാണുന്നത് ലിസ്റ്റിന്‍ സ്റ്റീഫനെ പരിചയപ്പെട്ടപ്പോഴാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്.

‘കടുവ’ സിനിമയുടെ സക്‌സസ് സെലിബ്രേഷനിലാണ് പൃഥ്വിരാജ് സംസാരിച്ചത്. ”ഒരുപാട് പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്ത് വന്ന പ്രോജക്ട് ആണ് ‘കടുവ’. ഒരാളെപ്പറ്റി ഇക്കാര്യത്തില്‍ എടുത്തുപറയണം, ലിസ്റ്റിന്‍ സ്റ്റീഫന്‍. കഴിഞ്ഞ ഒന്നൊന്നര വര്‍ഷക്കാലം എന്റെ എല്ലാ സംരംഭത്തിലും ലിസ്റ്റിന്‍ ഒപ്പമുണ്ടായിരുന്നു.”

”കെജിഎഫ് 2, ചാര്‍ലി 777, കാന്താര എന്നീ 3 സിനിമകള്‍ വിതരണത്തിനെടുത്തപ്പോഴും പങ്കാളിയായി ലിസ്റ്റിന്‍ ഉണ്ടായിരുന്നു. ഞാന്‍ വലിയ സ്വപ്നങ്ങള്‍ കാണുന്ന കൂട്ടത്തിലാണ്. കുറച്ച് വട്ടുള്ള കൂട്ടത്തിലെന്ന് പറയാം. അങ്ങനെ നോക്കുമ്പോള്‍ എന്നേക്കാള്‍ വട്ടുള്ള വട്ടനെ കാണുന്നത് ലിസ്റ്റിനെ പരിചയപ്പെട്ടപ്പോഴാണ്.”

”അങ്ങനെ കൂടെ കൂട്ടാന്‍ പറ്റിയ ആളാണെന്ന് തോന്നി. ലിസ്റ്റിന്‍ ഇല്ലായിരുന്നുവെങ്കില്‍ പല പ്രോജക്ടുകളും നടക്കില്ലായിരുന്നു. മാജിക് ഫ്രെയിംസും ലിസ്റ്റിന്‍ സ്റ്റീഫനും ഇല്ലായിരുന്നുവെങ്കില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഇത്രയും ലാഭമുള്ള നിര്‍മ്മാണക്കമ്പനി ആകില്ലായിരുന്നു” എന്നാണ് പൃഥ്വിരാജ് പറയുന്നത്.

അതേസമയം, കടുവ സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്നതിനെ കുറിച്ചും പൃഥ്വിരാജ് സംസാരിക്കുന്നുണ്ട്. ”കടുവാക്കുന്നേല്‍ കോരുത് മാപ്പിളയായി മമ്മൂക്കയോ ലാലേട്ടനോ സുരേഷേട്ടനോ അഭിനയിക്കണമെന്നതാണ് എന്റെയും ജിനുവിന്റെയും ആഗ്രഹം. ഇനി അവരാരും സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ തന്നെ നരയിട്ട് ഇറങ്ങും” എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍:

ഒരു ചിത്രത്തിന്റെ സക്സസ് സെലിബ്രേഷന്‍ കഴിഞ്ഞ് പോകുമ്പോള്‍ എന്നെ പൊലീസ് പിടിച്ചു. വണ്ടിയുടെ ബുക്കും പേപ്പറും ചോദിച്ചു. ആ സമയത്ത് ഡ്രൈവര്‍ കൂടെയില്ലാത്തതു കൊണ്ട് വണ്ടിയുടെ ബുക്കും പേപ്പറും നോക്കിയിട്ട് കണ്ടില്ല. അങ്ങനെയാണെങ്കില്‍ സ്റ്റേഷനിലേക്ക് പോരാന്‍ പറഞ്ഞു. എന്റെ വീട് ഇവിടെ തൊട്ടടുത്താണെന്ന് ഞാന്‍ പറഞ്ഞു. ‘പറ്റില്ല നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടെന്നു സംശയമുണ്ട്’ എന്ന് അദ്ദേഹം പറഞ്ഞു.

മദ്യപിച്ചിട്ടില്ലെന്നും ബുക്കും പേപ്പറും കയ്യില്‍ ഇല്ലെന്നും വെറുതെ വിടണമെന്നും ഞാന്‍ പറഞ്ഞു. പേര് എന്താണെന്ന് ചോദിച്ച പൊലീസുകാരനോട് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന് പറഞ്ഞപ്പോള്‍, ‘നിങ്ങള്‍ പൃഥ്വിരാജിന്റെ പാര്‍ട്ണര്‍ ആയ പ്രൊഡ്യൂസര്‍ അല്ലേ, ഗോള്‍ഡ് എന്നാണ് റിലീസ് ചെയ്യുന്നത്’ എന്ന് ചോദിച്ചു. നിങ്ങള്‍ എന്നെ ഇവിടെ നിന്നു റിലീസ് ചെയ്തിട്ട് വേണം ഗോള്‍ഡ് റിലീസ് ചെയ്യാനെന്നു ഞാനും പറഞ്ഞു.

മാമോദീസ ചടങ്ങില്‍ കേടായ ബീഫ് ബിരിയാണി വിളമ്പിയതിന് കേറ്ററിങ്ങ് ഉടമയ്‌ക്കെതിരെ കേസ്. മട്ടാഞ്ചേരി മുണ്ടംവേലി കുരിശുപറമ്പില്‍ സ്വദേശിയുടെ മകന്റെ മാമോദീസ ചടങ്ങിലാണ് സംഭവം.പരിപാടിയില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച ഏതാണ്ട് 30 ഓളം പേര്‍ക്ക് ചൊറിച്ചിലും ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടു. പലരും ചികിത്സ തേടി. മാമോദീസ ചടങ്ങിനെത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കാനായി മട്ടാഞ്ചേരി സ്വദേശി ഹാരിസിനായിരുന്നു കേറ്ററിങ് നല്‍കിയിരുന്നത്.

ഏതാണ്ട് നൂറ്റിമുപ്പത് പേര്‍ക്കുള്ള ബിരിയാണിക്കാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. ചടങ്ങിന് ആളുകളെത്തി തുടങ്ങിയപ്പോള്‍ കേറ്ററിങ്ങുകാര്‍ കൊണ്ട് വച്ച ചെമ്പ് തുറന്നു. അപ്പോള്‍ തന്നെ അസ്വാഭാവികമായ മണം പരന്നതായി സ്ഥലത്തുണ്ടായിരുന്നവര്‍ പരാതിപ്പെട്ടിരുന്നു.

പലരും പരാതിപ്പെട്ടപ്പോള്‍ അസ്വാഭാവികത തോന്നിയ വീട്ടുടമ കേറ്ററിങ്ങ് ഏറ്റെടുത്ത ഹാരിസിനെ വിളിച്ച് പരാതി പറഞ്ഞു. ഇതിനിടെ ഭക്ഷണം വിളമ്പിയിരുന്ന കേറ്ററിങ്ങ് തൊഴിലാളികള്‍ സ്ഥലം വിട്ടതോടെ സംശയം ഇരട്ടിച്ചു. എന്നാല്‍, ഈ സമയത്തിനുള്ളില്‍ മുപ്പതോളം പേര്‍ ഭക്ഷണം കഴിച്ചിരുന്നു. കഴിച്ചവരില്‍ പലരും ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടതോടെ വീട്ടുടമ പോലീസില്‍ പരാതി നല്‍കി.

ഇതനുസരിച്ച് സ്ഥലത്തെത്തിയ തോപ്പുംപടി പോലീസ്, കേറ്ററിങ്ങ് ഉടമ ഹാരിസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളുടെ ഫോണ്‍ സ്വച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് ചടങ്ങിനെത്തിയ മറ്റുള്ളവര്‍ക്ക് വേറെ ഭക്ഷണം വരുത്തി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് അറിയിച്ചത് അനുസരിച്ച് ഫുഡ് സേഫ്റ്റി ഓഫീസര്‍ എം എന്‍ ഷംസിയയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് സ്ഥലത്തെത്തി ഭക്ഷണത്തിന്റെ സാമ്പിള്‍ ശേഖരിച്ചു. പ്രഥമിക പരിശോധനയില്‍ മോശമായ ഇറച്ചി ഉപയോഗിച്ചാണ് ബിരിയാണി പാചകം ചെയ്തതെന്ന് കണ്ടെത്തി.

ഇതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേറ്ററിങ്ങ് ഉടമ ഹാരിസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ എംഎന്‍ ഷംസിയ പറഞ്ഞു.

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ കുറിച്ച് ഹൃദയം െതാടുന്ന കുറിപ്പ് പങ്കിട്ട് മകൻ ബിനീഷ് കോടിയേരി. കോടിയേരി എന്ന സഖാവിനെ കുറിച്ചും അച്ഛനെ കുറിച്ചും പാർട്ടി നോക്കാതെയുള്ള സൗഹൃദങ്ങളെ കുറിച്ചും ഫെയ്സ്ബുക് കുറിപ്പിൽ വിശദമായി പറയുന്നു. മരണസമയത്തും ശേഷവും വീട്ടിലെത്തി ആശ്വസിപ്പിച്ച നേതാക്കളുടെ വാക്കുകളും എടുത്തു പറഞ്ഞാണ് ബിനീഷ് അച്ഛനെ ഓർക്കുന്നത്.

കോടിയേരിയെ അടയാളപ്പെടുത്തുമ്പോൾ പിണറായി വിജയൻ ഇല്ലാതെയും പിണറായിയെ അടയാളപ്പെടുത്തുമ്പോൾ കോടിയേരി ഇല്ലാതെയും പൂർണമാകില്ല. മറ്റൊന്ന് ഉമ്മൻചാണ്ടി അങ്കിൾ ഞങ്ങളെ കാണാൻ വീട്ടിൽ വന്നതാണ്. ആ വരവ്, അദ്ദേഹവും അച്ഛനും തമ്മിലുണ്ടായിരുന്ന ദൃഢമായ ബന്ധം മനസ്സിലാക്കിത്തന്നു. അന്ന്‌ വീട്ടിൽ വന്നപ്പോൾ സ്‌പീക്കർ ഷംസീർ, അങ്കിളിനോട് പറഞ്ഞു: ‘സർ ഈ സമയത്തും ഇവിടെ വരും എന്ന് ഞങ്ങൾ കരുതിയില്ല, എനിക്ക് അറിയാം സാറും ബാലകൃഷ്‌ണേട്ടനുമായുള്ള ബന്ധം’. അപ്പോൾ അങ്കിൾ പറഞ്ഞത്: ‘ഇത് എന്റെ കൂടി കുടുംബമാണ്, ഇവിടെ വരാതെയിരിക്കാൻ എനിക്കാവില്ലല്ലോ’ എന്നാണ്- ബിനീഷ് പറയുന്നു.

ബിനീഷിന്റെ കുറിപ്പിൽനിന്ന്:

ഞങ്ങളെ ആശ്വസിപ്പിച്ച, ആശ്വസിപ്പിക്കുന്ന, അച്ഛനെ അറിയുന്ന, അച്ഛനെ സ്നേഹിച്ച എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും ആദ്യമേ പറയട്ടെ. എന്ത് എഴുതണം, എങ്ങനെ പറയണം എന്നൊന്നും മനസ്സിലാവുന്നില്ല. ജീവിതത്തിൽ എപ്പോഴെങ്കിലും ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വരുന്നതിനെ കുറിച്ചു നമ്മൾ ആലോചിക്കാറില്ലല്ലോ. കോടിയേരി എന്ന മനുഷ്യൻ എന്തായിരുന്നു, എങ്ങനെയായിരുന്നു എന്നും ജീവിച്ചിരുന്ന കാലത്തെ കോടിയേരി ജനങ്ങളുടെ ഹൃദയങ്ങളിൽ എങ്ങനെയാണ് അടയാളപ്പെട്ടത് എന്നും കോടിയേരിയുടെ വിയോഗത്തോടെയാണ് മനസ്സിലാവുന്നത്. അത്രയേറെ ജനങ്ങളാൽ അല്ലെങ്കിൽ ജനങ്ങളോട് ചേർന്നു നിന്നിരുന്നു അച്ഛൻ.

കോടിയേരിയെ പറ്റി നിരവധിയായ ആളുകൾ എഴുതുകയും പറയുകയും ചെയ്യുന്നു ഇപ്പോഴും. അതിൽ തന്നെ, ഞാൻ ഏറ്റവും ശ്രദ്ധിച്ച ഒന്ന് എല്ലാവരും എഴുതുന്നത് കേട്ടറിഞ്ഞ കോടിയേരിയെ പറ്റിയല്ല, അവരുടെയൊക്കെ ജീവിതത്തിൽ നേരിട്ട് കോടിയേരിയിൽ നിന്നുണ്ടായ അനുഭവങ്ങളാണ്. ഇത്രയും സഖാക്കളോട് അല്ലെങ്കിൽ ജനങ്ങളോട് നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടാകുക എങ്ങനെയാണ് എന്നുള്ളത് ചിന്തിക്കുമ്പോൾ, യഥാർഥത്തിൽ ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്തായിരിക്കണം എന്നതിന്റെതന്നെ പാഠപുസ്തകമാകുകയായിരുന്നു സ്വജീവിതം കൊണ്ട് അച്ഛൻ എന്ന് ഞാൻ തിരിച്ചറിയുന്നു. എന്റെ ജീവിതത്തിൽ അച്ഛൻ എന്തായിരുന്നു എന്നുള്ളത് ഒരു കുറിപ്പിലൂടെ മാത്രം എഴുതി തീർക്കാവുന്ന ഒന്നല്ല, അത് എഴുതിത്തന്നെ തീർക്കാനാവുമോ എന്നും എനിക്കറിയില്ല.

മകൻ എന്ന രീതിയിലും സഖാവ് എന്ന നിലയിലും നോക്കിക്കാണുമ്പോൾ ഞാൻ കണ്ട കോടിയേരി, അല്ലെങ്കിൽ അച്ഛനെ അറിയുന്ന ആളുകൾ പറഞ്ഞ അനുഭവങ്ങൾ ആണ് ഇവിടെ കുറിക്കാൻ ആഗ്രഹിക്കുന്നത്. അച്ഛനെക്കുറിച്ചിങ്ങനെ എഴുതുമ്പോൾ പ്രധാനമായും ചിന്തയിൽ വരുന്ന ഒരു കാര്യം ജീവിതത്തിൽ ഇന്നേവരെ ഇന്നതാവണം, ഇന്ന നിലയിൽ ഉള്ളവരോടെ സംസാരിക്കാവൂ, ഇന്നനിലയിൽ ഉള്ളവരോടെ ബന്ധപ്പെടാവൂ എന്നൊന്നും ഒരിക്കലും ഞങ്ങളുടെ അടുത്ത് അച്ഛൻ പറഞ്ഞിട്ടില്ല എന്നതാണ്. സ്വന്തമായി ചിന്തിക്കാനും പറയാനും പ്രവർത്തിക്കാനും ഞങ്ങൾക്ക് സ്വാതന്ത്ര്യം തന്നു. ഓരോരുത്തരുടെയും ജീവിതത്തിൽ അച്ഛൻ ഏതേതെല്ലാം തരത്തിൽ സ്വാധീനം ചെലുത്തിയിരുന്നു എന്ന് ഞങ്ങൾ അറിയുന്നു.

സാധാരണ പല നേതാക്കൾക്കും ഒരു സ്ഥലത്ത് ചെന്ന് കഴിഞ്ഞാൽ അവിടെയുള്ള എല്ലാവരോടും ബന്ധം ഉണ്ടാകണമെന്നില്ല. അച്ഛനെ സംബന്ധിച്ച് അച്ഛൻ ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെയുള്ള ഓരോരുത്തരുടെയും ജീവിതത്തിൽ ഒരു അനുഭവം, അല്ലെങ്കിൽ ഓർത്തുവയ്ക്കാനാവുന്ന ഒരു സംഭവം സമ്മാനിച്ചേ മടങ്ങിയിരുന്നുള്ളു എന്നുള്ളത് മരണശേഷമാണ് ഇത്രയേറെ ആഴത്തിലറിയുന്നത്. അച്ഛനെക്കുറിച്ചുള്ള ചിന്തകൾ, എന്റെ അച്ഛൻ എന്ന കാഴ്ചപ്പാടിലേക്കത് മാറിയേക്കാം എങ്കിലും അങ്ങനെ മാത്രമല്ല നോക്കിക്കാണേണ്ടത് എന്ന ശക്തമായ തിരിച്ചറിവ് നൽകുന്ന അനുഭവങ്ങളാണ് അച്ഛന്റെ മരണശേഷം ഞങ്ങൾക്ക് ഉണ്ടായത്. ഇന്നിപ്പോൾ അച്ഛൻ മടങ്ങിയിട്ട് ദിവസങ്ങളായി. ഇപ്പോഴും ഞങ്ങളെ കാണാനെത്തിക്കൊണ്ടിരിക്കുന്നവർ അത്രയേറെയാണ്.

മരണശേഷം അച്ഛനെ കാണാൻ വന്ന ആളുകൾ, ഞങ്ങളെ കാണാൻ വന്ന ആളുകൾ, ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ആളുകൾ എല്ലാം, അച്ഛനിലേക്കുള്ള പടിക്കെട്ടുകൾ ഇനിയും ധാരാളം അവശേഷിക്കുന്നു എന്ന തിരിച്ചറിവാണ് എനിക്ക് നൽകുന്നത്. ദൂരെ ദിക്കിൽ നിന്നുമുള്ള അവശത അനുഭവിക്കുന്ന ആളുകൾ പോലും വന്നുകൊണ്ടിരിക്കുന്നു. അത്രയും അവശത അനുഭവിക്കുന്ന ആളുകൾക്ക് ഇത്രയും ബുദ്ധിമുട്ട് സഹിച്ചുവന്ന് ഞങ്ങളെ കാണേണ്ട ആവശ്യം ഇല്ലല്ലോ, എന്നിട്ടും അവർ വരുന്നു. ഒന്നിനും വേണ്ടി അല്ല പയ്യാമ്പലത്ത് ആ സ്ഥലം ഒന്നു കാണാൻ, അച്ഛനെ കാണാനായി അവർ പോകുന്നു. അവർക്ക് അച്ഛനാരായിരുന്നു എന്ന്, എന്തായിരുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കുകയാണ്. അവരുടെയൊക്കെ ജീവിതത്തിൽ എത്രമാത്രം ആണ് അച്ഛൻ സ്നേഹ സാന്ത്വനങ്ങൾ കൊടുത്തിട്ടുള്ളത് എന്നറിയുകയാണ്. രണ്ടും മൂന്നും പേർ താങ്ങിയെടുത്തുകൊണ്ടുതന്നെ വന്നവർ നിരവധിയാണ്, തീരെ വയ്യാത്ത ആളുകൾ. സഖാക്കൾക്കും ജനങ്ങൾക്കും മറ്റു രാഷ്ട്രീയ പ്രവർത്തകർക്കും ഏറ്റവും പ്രിയപ്പെട്ടതായിരുന്നു അച്ഛൻ.

കോടിയേരിയെ അടയാളപ്പെടുത്തുമ്പോൾ പിണറായി ഇല്ലാതെയും പിണറായിയെ അടയാളപ്പെടുത്തുമ്പോൾ കോടിയേരി ഇല്ലാതെയും പൂർണമാകില്ല. മറ്റൊന്ന് ഉമ്മൻ ചാണ്ടി അങ്കിൾ ഞങ്ങളെ കാണാൻ വീട്ടിൽ വന്നതാണ്, ആ വരവ്, അദ്ദേഹവും അച്ഛനും തമ്മിലുണ്ടായിരുന്ന ദൃഢമായ ബന്ധം മനസ്സിലാക്കിത്തന്നു. സഖാവ് കാനം പറഞ്ഞത് ഏകദേശം 42 വർഷത്തോളമായുള്ള കോടിയേരിയുമായുള്ള ബന്ധത്തെ പറ്റിയാണ്. ഏതു കാര്യവും കൃത്യമായി കേൾക്കുകയും മുന്നണി ബന്ധത്തെ ഇത്രയേറെ ഊട്ടിയുറപ്പിക്കുകയും ചെയ്ത മറ്റൊരു സെക്രട്ടറി ഇല്ലായിരുന്നു എന്നും. കുഞ്ഞാലിക്കുട്ടി സാഹിബ് അച്ഛനുമായുള്ള ബന്ധത്തെയോർത്തെടുത്തതും ഓർമയിൽ വരുന്നു. എം.എ.യൂസഫലി മരണശേഷവും ഞങ്ങളുടെ കുടുംബത്തിനെ ആശ്വസിപ്പിക്കുകയും ചേർത്തുനിർത്തുകയും ചെയ്യുന്നു. കേരളത്തിൽ ആദ്യമായി ഒരു മാൾ തുടങ്ങണം എന്നും അതിനായി അച്ഛൻ ഇടപെട്ടിരുന്ന കാലത്തെ കുറിച്ചുമെല്ലാം യൂസഫലിക്ക പറഞ്ഞു. ഒരിക്കലും തീരാത്ത ബന്ധമാണ് ബാലേട്ടനോട് എനിക്കുള്ളത് എന്നാണദ്ദേഹം പറഞ്ഞത്

ആരവങ്ങൾക്കിടയിൽ വേറിട്ട ശബ്ദമായി, ഒറ്റപ്പെടലിൽ സ്നേഹകാഹളമായി അച്ഛൻ ജീവിതത്തിന്റെ ഓരോ പരമാണുവിലും സ്വാധീനിച്ചിരുന്നു എന്ന് എകെജി സെന്ററിൽനിന്നു പുറത്തിറങ്ങുമ്പോൾ ഞാൻ അനുഭവിക്കുന്നു. അച്ഛനില്ലാത്ത വർത്തമാനകാലത്തിൽ ആണ് ഇനി ജീവിക്കേണ്ടത്. ഒരു പുതിയ തുടക്കമാവാം എന്ന തിരിച്ചറിവിന്റെ മുറിവും വേദനയും ശരിയായി വരാൻ സമയമെടുത്തേക്കാം. എങ്കിലും അച്ഛൻ തന്ന കരുത്തോടെ തന്നെ മരണം വരെയും ഈ പാർട്ടിയോടൊപ്പം സഞ്ചരിക്കും. സഖാവ് കോടിയേരി–എന്റെ അച്ഛൻ അത്രയും നിറഞ്ഞ ഒരു സ്നേഹപെയ്ത്തായിരുന്നു.

യൂടോക്ക് ഡിജിറ്റല്‍ ന്യൂസില്‍ നിന്നും രാജിവെച്ച മാധ്യമ പ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണന്‍ 24 ന്യൂസ് ചാനലില്‍. ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ മോണിങ് ഷോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് മുതല്‍ വേണു ബാലകൃഷ്ണന്‍ 24 വാര്‍ത്താ സംഘത്തിന്റെ ഭാഗമാണെന്ന് അദേഹം വ്യക്തമാക്കി. ഈ ശുഭദിനത്തില്‍ പ്രേക്ഷകരോട് എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. ഇന്ന് മുതല്‍ 24 ന്റെ ആര്‍മിയില്‍ ഒരു വാര്‍ത്താ അവതാരകന്‍ കൂടി ചേരുകയാണ്, വേണു ബാലകൃഷ്ണന്‍. കേരളത്തിലെ ടെലിവിഷന്‍ ചാനലുകളില്‍ വലിയ സംവാദങ്ങളിലൊക്കെ സജീവ സാന്നിധ്യമാണ് വേണു. അദ്ദേഹം ഇന്ന് ഔദ്യോഗികമായി 24 ല്‍ ജോയിന്‍ ചെയ്യും. ചാനലിന്റെ വാര്‍ത്താ പ്രക്ഷേപണത്തില്‍ വേണുവും ഇനി അണമുറിയാത്ത കണ്ണിയാവുമെന്നും അദേഹം പറഞ്ഞു. ഇന്നു രാവിലെ മുതല്‍ വേണു ചാനലില്‍ വാര്‍ത്ത അവതരിപ്പിക്കുന്നുണ്ട്.

ഡെപ്യൂട്ടി എഡിറ്ററായിരുന്ന വേണു ബാലകൃഷ്ണനെ സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിനാണ് മാതൃഭൂമി ന്യൂസ് പിരിച്ചുവിട്ടത്. തുടര്‍ന്ന് പ്രമുഖ സിനിമ നിര്‍മാണ കമ്പനിയായ ഗുഡ്വില്‍ ആരംഭിച്ച യൂടോക്ക് ഡിജിറ്റലില്‍ അദേഹം സജീവമായിരുന്നു. എന്നാല്‍, ചാനലിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് സഹോദരനായ ഉണ്ണി ബാലകൃഷ്ണനോടൊപ്പം അദേഹവും രാജിവെച്ച് ഇറങ്ങിയിരുന്നു. തുടര്‍ന്നാണ് 24 ചാനലില്‍ ജോലിയില്‍ പ്രവേശിച്ചത്. രാത്രിയിലുള്ള ചര്‍ച്ചകള്‍ ഇനി വേണുവായിരിക്കും നയിക്കുക.

യൂടോക്ക് ഡിജിറ്റലില്‍ നിന്ന് രാജിവെച്ച് ഇറങ്ങിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ മീഡിയ വണ്ണിലേക്കാണ് ചേക്കേറുന്നത്. മീഡിയ വണ്‍ നിരോധനം സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി അടുത്ത മാസം വരും. വിധി അനുകൂലമാണെങ്കില്‍ ഉടന്‍ തന്നെ ഉണ്ണി ബാലകൃഷ്ണന്‍ ജോലിയില്‍ പ്രവേശിക്കും. ഇതു സംബന്ധിച്ച് മീഡിയ വണ്‍ ചാനലും ഉണ്ണി ബാലകൃഷ്ണനും തമ്മില്‍ ധാരണയായിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാനലിന്റെ സംപ്രേക്ഷണം നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍, ഈ നടപടി ഏകപക്ഷീയമാണെന്നും മാധ്യമ സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് കാട്ടി ചാനല്‍ മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചു.ഈ കേസിലെ വാദം സുപ്രീംകോടതി പൂര്‍ത്തിയാക്കിയിരുന്നു.

മാതൃഭൂമി ചാനലിന്റെ എഡിറ്റോറിയല്‍ മേധാവി സ്ഥാനം രാജിവെച്ചാണ് ഉണ്ണി ബാലകൃഷ്ണന്‍ യൂടോക്കില്‍ എത്തുന്നത്. പ്രമുഖ സിനിമ നിര്‍മാണ കമ്പനിയായ ഗുഡ്വിലാണ് യൂടോക്ക് ആരംഭിച്ചത്. ചാനലിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ച ഉണ്ണി അവിടെ നിന്നും രാജിവെച്ചിരുന്നു. തുടര്‍ന്നാണ് മീഡിയ വണ്ണുമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.

മാതൃഭൂമി ന്യൂസില്‍ നിന്നും ഉണ്ണി ബാലകൃഷ്ണന്‍ പടിയിറങ്ങിയപ്പോള്‍ മീഡിയാവണ്‍ ചാനലിന്റെ എഡിറ്ററായിരുന്ന രാജീവ് ദേവരാജാണ് ആ ചുമതലയിലേക്ക് എത്തിയത്. മാതൃഭൂമി ന്യൂസ് ആരംഭിച്ചത് മുതല്‍ അതിന്റെ എഡിറ്റോറിയല്‍ ചുമതല ഉണ്ണി ബാലകൃഷ്ണനായിരുന്നു. വി എസ് അച്യുതാനന്ദന്റെ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിലൂടെ മാതൃഭൂമിക്ക് ബിഗ് ബ്രേക്കിങ് നല്‍കിയതും ഉണ്ണി ബാലകൃഷ്ണനാണ്. മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന് തൊട്ടു താഴെയുള്ള സ്ഥാനത്തേക്കാണ് ഉണ്ണി ബാലകൃഷ്ണനെ ചാനല്‍ പരിഗണിക്കുന്നത്.

വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. സഹായമെത്രാന്‍ ആര്‍ ക്രിസ്തുരാജ് ഉള്‍പ്പെടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെയുണ്ടായ അക്രമങ്ങളില്‍ തുറമുഖ പദ്ധതിയെ എതിര്‍ക്കുന്ന സമരസമിതിക്കും, തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തിലും പോലീസ് സ്വമേധയായും ആകെ പത്ത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒമ്പതെണ്ണവും സഭയുടെ പിന്തുണയോടെ തുറമുഖ നിര്‍മാണത്തെ എതിര്‍ത്ത് സമരം ചെയ്യുന്ന വിഭാഗത്തിനെതിരെയാണ്.

വൈദികരടക്കം 95 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. നിയമവിരുദ്ധമായി സംഘം ചേരല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അക്രമത്തിന് എത്തിയവരുടെ വാഹനങ്ങളുടെ നമ്പര്‍ അടക്കം എഫ്ഐആറില്‍ വ്യക്തമാക്കുന്നു. വൈദികര്‍ അടക്കമുള്ള പ്രതികള്‍ കലാപത്തിന് ആഹ്വാനം നല്‍കിയെന്നും, ഇതര മതസ്ഥരുടെ വീട് ആക്രമിച്ചെന്നും എഫ്ഐആറില്‍ ആരോപിക്കുന്നു. സുപ്രീം കോടതിയുടെ വിലക്ക് ലംഘിച്ച് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അതീവ സുരക്ഷാ മേഖലയിലുള്ള തുറമുഖ പ്രദേശത്ത് അതിക്രമിച്ചു കടക്കുകയും ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തതിനും കേസെടുത്തിട്ടുണ്ട്.

തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം പദ്ധതിയെ എതിര്‍ക്കുന്ന തീരദേശവാസികള്‍ അടക്കമുള്ള സമരസമിതി തടഞ്ഞതോടെ വിഴിഞ്ഞം ഇന്നലെ സംഘര്‍ഷ ഭൂമിയായി മാറി. തുറമുഖത്തെ എതിര്‍ത്ത് സമരം ചെയ്യുന്ന വിഭാഗവും തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയസമിതി വിഭാഗവും ഏറ്റുമുട്ടി. പ്രദേശത്തെ വീടുകള്‍ക്കുനേരെ വരെ അക്രമം ഉണ്ടാവുകയും ചെയ്തു. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

പാതിരാത്രിയിൽ മുകളിൽ നിന്നും തെങ്ങും തേങ്ങയും മറ്റും വീഴുന്നത് കണ്ട് ചാടി ഇറങ്ങിയ വീട്ടമ്മയ്ക്കും കുടുംബത്തിനും അത്ഭുത രക്ഷ. തൃശിലേരി മുത്തുമാരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നുമാണ് കുടുംബം കരകയറിയത്. ശനിയാഴ്ച പുലർച്ചെ രണ്ടര മണിയോടെയായിരുന്നു സംഭവം. മുത്തുമാരി പറത്തോട്ടിയിൽ മോൻസിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകക്ക് താമസിക്കുന്ന ചെല്ലിമറ്റം ഷിനോജിന്റെ ഭാര്യ സോഫിക്കും കുഞ്ഞിനുമാണ് ദുരനുഭവമുണ്ടായത്. വീടിന് മുകളിലേക്ക് കാട്ടാന തെങ്ങ് ചവിട്ടി മറിച്ചിടുകയായിരുന്നു.

വീടിന്റെ മേൽക്കൂര തകർന്ന് തേങ്ങയും മറ്റും ദേഹത്ത് പതിച്ച് പരിക്കേറ്റ സോഫിയും കുഞ്ഞും ഇപ്പോൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ‘വലിയശബ്ദത്തോടെ ശരീരത്തിൽ എന്തൊക്കെയോ വീണു. ഇരുട്ടിൽ ഞെട്ടിയുണർന്ന് അലറിവിളിച്ചപ്പോൾ തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മക്കൾ ലൈറ്റ് ഇട്ടിരുന്നു.

വെളിച്ചത്തിലാണ് വീടിന്റെ മേൽക്കൂരയുടെ ഓടും പലകകളും തേങ്ങകളും ദേഹത്തും കിടക്കയിലും വീണുകിടക്കുന്നത് കണ്ടത്. ആദ്യം എന്താണ് സംഭവിച്ചതെന്ന് പിടികിട്ടിയില്ല. അപ്പോഴേക്കും ഭർത്താവ് ഷിനോജും നാട്ടുകാരും ഓടിയെത്തി ആന തെങ്ങ് മറിച്ചിട്ടതാണെന്ന് പുറത്തു ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു. തെങ്ങ് വീടിന് വീണതും തലയിലാണ് ഓട് പൊട്ടിവീണത്. തലമുറിഞ്ഞ് ചോരയൊഴുകി.

ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്’ അപകടത്തിന്റെ ഭീതി മാറാതെ സോഫി പറയുന്നു. തീറ്റ തേടിയാണ് കാട്ടാന മുത്തുമാരിയിലെ ഷിനോജിന്റെ വീടിനടുത്തെത്തിയത്. പതിവുപോലെ തെങ്ങ് മറിച്ചിട്ട് തിന്നുകയായിരുന്നു ലക്ഷ്യം ഇട്ടത്. പ്രദേശത്ത് മിക്കസമയത്തും കടുത്ത വന്യമൃഗശല്യമുള്ള പ്രദേശമാണ്. ജനങ്ങളും ഭീതിയോടെയാണ് ഓരോ ദിനങ്ങളും തള്ളി നീക്കുന്നത്.

വീണ്ടും ഇന്ത്യന്‍ ടീം പ്ലേയിങ് ഇലവനില്‍ നിന്നും സഞ്ജു സാംസണിനെ പുറത്തിരുത്തിയതിന് എതിരെ ആരാധക രോഷം കനക്കുന്നു. ട്വിറ്ററില്‍ ട്രെന്‍ഡിങാണ് സഞ്ജുവിന് എതിരായ അനീതി.ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ മോശമല്ലാത്ത പ്രകടനമാണ് സഞ്ജു നടത്തിയത്. എന്നിട്ടും രണ്ടാം ഏകദിനത്തില്‍ ടീമിലുള്‍പ്പെടുത്താത്തതിനെതിരെ ആരാധകരുടെ വന്‍ പ്രതിഷേധം നടക്കുകയാണ്.

ബിസിസിഐയും ഇന്ത്യന്‍ ടീമും സഞ്ജുവിനോട് കടുത്ത അനീതി കാട്ടുകയാണെന്ന് ആരാധകര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെടുന്നു. ഇതോടെ #SanjuSamosn ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങിലായി. സഞ്ജുവിന്റെ ബാറ്റിങ് പ്രകടനങ്ങളുടെ സ്റ്റാറ്റിസ്റ്റിക്‌സ് സഹിതമാണ് വിമര്‍ശനമുന്നയിക്കുന്നത്. ഒന്നാം ഏകദിനത്തില്‍ 36 റണ്‍സെടുത്ത സഞ്ജു ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

അതേസമയം, ദീപക് ഹൂഡയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി ആണെങ്കില്‍ ഏകദിനത്തില്‍ മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവിനെ പുറത്തിരുത്തിക്കൂടെയെന്നാണ് ചിലരുടെ ചോദ്യം.

 

നാരകക്കാനത്ത് വീട്ടമ്മയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി പിടിയില്‍. കുമ്പിടിയമാക്കല്‍ ചിന്നമ്മ ആന്റണിയുടെ മരണത്തില്‍ അയല്‍വാസിയായ വെട്ടിയാങ്കല്‍ തോമസ് വര്‍ഗീസ്(സജി) ആണ് അറസ്റ്റിലായത്. മോഷണശ്രമം തടഞ്ഞപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. വെട്ടു കത്തിയുടെ പുറകു വശം കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി. അതിന് ശേഷം വാക്കത്തി കൊണ്ട് വെട്ടി. ചിന്നമ്മയെ ജീവനോടെയാണ് പ്രതി കത്തിച്ചു കൊലപ്പെടുത്തിയത്.

ഇയാള്‍ വീട്ടില്‍ നിന്നും മോഷ്ടിച്ച വളയും മാലയും പണയം വച്ചിരുന്നു. കമ്പത്ത് നിന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്. കുമ്പിടിയാമ്മാക്കല്‍ പരേതനായ ആന്റണിയുടെ ഭാര്യ ചിന്നമ്മ ആന്റണി (66) യെ ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മുറികളില്‍ പലയിടങ്ങളിലും രക്തകറകള്‍ കണ്ടെത്തിയതും തീ പടര്‍ന്ന് വീടിനോ വസ്തുവകകള്‍ക്കോ നാശം സംഭവിക്കാതിരുന്നതും ആസൂത്രിതമായ കൊലപാതകത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പോലീസ് സംശയിച്ചിരുന്നു.

സംഭവദിവസം തന്നെ വീടിനുള്ളില്‍ രക്തത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നതിനാല്‍ കൊലപാതക സാധ്യ കണക്കിലെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു കേസിന്റെ അന്വേഷണച്ചുമതല. സംഭവസമയം ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊച്ചുമകളാണ് ചിന്നമ്മയെ അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ആദ്യം കണ്ടെത്തിയത്.

ശരീരം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തലയോട്ടിയും കാലുകളുടെ ഭാഗങ്ങളും മാത്രമാണ് അവശേഷിച്ചത്. കത്തിക്കരിഞ്ഞ മൃതദേഹത്തിന് സമീപം പാചക വാതക സലിണ്ടര്‍ മറിഞ്ഞ് കിടക്കുകയായിരുന്നു. സിലിണ്ടറിന്റെ ഹോസ് ഊരിയ നിലയിലായിരുന്നു. തീ പിടിച്ച് മറ്റ് വസ്തുക്കളൊന്നും കത്തിയതായി കണ്ടില്ല. തറയിലും, ഭിത്തിയിലും അങ്ങിങ്ങായി രക്തക്കറകള്‍ കണ്ടെത്തിയിരുന്നു.

തന്നെ ഭക്ഷണത്തില്‍ രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന സോളര്‍ കേസിലെ പ്രതി സരിത എസ് നായരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുന്‍ ഡ്രൈവര്‍ വിനുവിനെതിരെയാണ് സരിതയുടെ പരാതി. നാലുമാസത്തെ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.

രാസവസ്തുക്കള്‍ ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് കീമോ തെറോപ്പിക്ക് വിധേയയായതായും മുടി പൂര്‍ണമായി നഷ്ടമായതായും സരിത പറയുന്നു. ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. പിന്നീട് ചികില്‍സയിലൂടെയാണ് സ്ഥിതി മെച്ചപ്പെട്ടത്. ഇടതു കാലിന്റെ സ്പര്‍ശന ശേഷി നഷ്ടപ്പെട്ടു. ഇപ്പോള്‍ വെല്ലൂരിലും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണെന്നും സരിത പറഞ്ഞു.

രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ചികില്‍സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്ന് സരിത പറഞ്ഞു. രക്തത്തില്‍ അമിത അളവില്‍ ആഴ്‌സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. 2018 മുതല്‍ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ വിഷ വസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു.

എന്നാല്‍, ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പരാതി നല്‍കിയില്ല. 2022 ജനുവരി 3ന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയില്‍ വച്ചാണ് വിനു കുമാറാണ് രാസവസ്തു കലര്‍ത്തിയതെന്നു മനസിലായത്. ജൂസ് കുടിക്കാതെ കളഞ്ഞു.

കുടിച്ച ഗ്ലാസ് എവിടെയെന്നു ചോദിച്ച് വിനു കുമാര്‍ ബഹളമുണ്ടാക്കിയപ്പോള്‍ പിറ്റേന്നു മുതല്‍ ജോലിക്കു വരേണ്ടെന്ന് വിനു കുമാറിനോട് പറഞ്ഞുവെന്നും സരിത വെളിപ്പെടുത്തി. ഡോക്ടര്‍മാരുടെ അഭിപ്രായവും മെഡിക്കല്‍ റിസള്‍ട്ടും കിട്ടിയശേഷമാണ് സരിത ക്രൈംബ്രാഞ്ചിനെ സമീപിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.

നടന്‍ ബാലയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവാണ് ഷഫീഖിന്റെ സന്തോഷം എന്ന ചിത്രം. റിയല്‍ ലൈഫില്‍ ബാലയെ സോഷ്യല്‍ മീഡിയയിലെ താരമാക്കിയ ഡയലോഗുകള്‍ അടക്കം പ്രയോഗിച്ചു കൊണ്ടുള്ള കോമഡി വേഷത്തിലാണ് ബാല എത്തിയിരിക്കുന്നത്. ഇന്നായിരുന്നു ചിത്രത്തിന്റെ റിലീസ്. ഉണ്ണി മുകന്ദന്‍ ആണ് ചിത്രത്തിലെ നായകന്‍.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ കാണവെ ബാല തന്റെ മകളെക്കുറിച്ച് സംസാരിച്ചിരുന്നു. തന്നെ പറ്റിച്ചെന്നാണ് താരം പറയുന്നത്. മകള്‍ ഇന്ന് കൂടെയുണ്ടാകുമെന്ന് കരുതിയിരന്നുവെന്നും എന്നാല്‍ ചില ഫ്രോഡുകള്‍ തന്നെ പറ്റിച്ചെന്നാണ് ബാല പറഞ്ഞത്. ആരാണെന്ന് ചോദിച്ചപ്പോള്‍ ഗോപി മഞ്ജൂരിയന്‍ എന്നായിരുന്നു ബാലയുടെ പ്രതികരണം.

എന്റെ കമ്മിറ്റ്‌മെന്റ് ദൈവത്തോട് മാത്രമാണ്. മനുഷ്യരോടല്ല. ഞാന്‍ ഇന്ന് ആയിരം കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. സ്‌പോര്‍ട്‌സ് താരങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്. ആശുപത്രി ചികിത്സ നോക്കുന്നത്. ഞാനും മനുഷ്യനല്ലേ, എന്റെ മകളെ കാണണം എന്ന് എനിക്കുമുണ്ടാകില്ലേ? ഇത്രയും നാള്‍ എന്നെ പറ്റിച്ചു ഫ്രോഡുകള്‍. ഇപ്പഴെങ്കിലും നിങ്ങള്‍ തിരിച്ചറിയണം, പ്രേക്ഷകര്‍ തിരിച്ചറിയണം. എനിക്ക് നൂറ് പേരുടെ പിന്തുണ വേണ്ട. ഒരാള്‍ തിരിച്ചറിഞ്ഞാല്‍ മതിയെന്നാണ് ബാല പറയുന്നത്.

എന്റെ മകള്‍ നന്നായി ജീവിക്കണം, അച്ഛനെന്ന നിലയില്‍ വേറെ ആഗ്രഹമൊന്നുമില്ല. അതില്‍ തെറ്റില്ലല്ലോ. ഇന്ന് എന്റെ സിനിമ വിജയിച്ചു. എലിസബത്ത് ഇവിടെയുണ്ട്. ഞാനും എലിസബത്തും ഇവിടെയുണ്ട്. ഞങ്ങള്‍ രണ്ടു പേരും ആഗ്രഹിച്ചതാണ്. അത് അവളുടെ മനസിന്റെ വലിപ്പമാണ്, എന്റെ മകളെ സ്വീകരിക്കുക എന്നതെന്നും ബാല പറയുന്നു.

നൂറ് ശതമാനം ചതിച്ചതാണ്. സംശയമില്ല. എന്റെ മകള്‍ അവിടെയാണ് ജീവിക്കുന്നത്. അതിനാലാണ് ഞാന്‍ വായടച്ചിരിക്കുന്നത്. പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ട്. എന്റെ പടം വിജയിച്ചു. ഇന്റര്‍വ്യു എടുത്തിട്ട് നിങ്ങള്‍ പോകും. എലിസബത്ത് ഡ്യൂട്ടിയ്ക്ക് പോകും. രാത്രി എനിക്ക് ഉറക്കം വരില്ല. കാരണം എന്റെ മകള്‍ക്കും ഉറക്കം വരില്ല. അച്ഛന്‍ എവിടെ അച്ഛന്‍ എവിടെ എന്നാകും ചിന്തിക്കുകയെന്നാണ് ബാല പറയുന്നത്.

പടം വിജയിച്ചല്ലോ, ബാലയുടെ മകള്‍ അല്ലേ എന്ന് ടീച്ചര്‍ ചോദിക്കും, കൂടെയിരിക്കുന്ന കൂട്ടുകാര്‍ ചോദിക്കും, നാട്ടുകാര്‍ ചോദിക്കും, അയല്‍വാസികള്‍ ചോദിക്കും. എന്ത് ഉത്തരം പറയും അവള്‍? ഇതാണ് റിയാലിറ്റി. തട്ടിപ്പുകാരെ വിശ്വസിക്കരുത്. എറണാകുളത്ത് വലിയ തെറ്റ് സംഭവിച്ചു കൊണ്ടിരിക്കുന്നു. പോലീസില്‍ നേരത്തെ തന്നെ പരാതി നല്‍കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഇറങ്ങും. അവരെ പിടിക്കും. നമ്മള്‍ക്ക് നോക്കാം എന്നും ബാല അഭിപ്രായപ്പെടുന്നു.

ഞാനിത് നേരത്തെ പറഞ്ഞു. ആരും ശ്രദ്ധിച്ചില്ല. റോഡിലൊരു ഇടിയുണ്ടായാല്‍ നോക്കാന്‍ ആളുണ്ടാകും. നാല് പേര്‍ക്ക് നന്മ ചെയ്യൂ, ആരും നോക്കാനില്ല. ചതിക്കുന്നത് അവരുടെ ഗുണമാണെങ്കില്‍ രക്ഷിക്കുന്നത് എന്റെ ഗുണമാണ്. എന്റെ അച്ഛന്‍ പഠിപ്പിച്ചത് അതാണ്. എന്നെ ചതിക്കുന്നവനേയും രക്ഷപ്പെടുത്തണം എന്നാണ് അച്ഛന്‍ പഠിപ്പിച്ചതെന്നും ബാല പറയുന്നു.

എന്നെ ഉപദ്രവിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ ഉപദ്രവിച്ചോളൂ, പക്ഷെ ഞാന്‍ സ്‌നേഹിക്കുന്നവരെ ഉപദ്രവിക്കരുത്. അവരെ വിട്ടേക്കണം. എന്തും സ്വീകരിക്കാന്‍ ഞാന്‍ റെഡിയാണ്. ഞാന്‍ താങ്ങും. മരണം വരെ കണ്ട മനുഷ്യനാണ് ഞാന്‍. ഞാന്‍ താങ്ങും. പക്ഷെ എല്ലാവരും അങ്ങനെയല്ലെന്നും ബാല കൂട്ടിച്ചേര്‍ക്കുന്നുണ്ട്.നേരത്തെ സിനിമയുടെ റിലീസിന് പിന്നാലെയായിരുന്നു ബാല പ്രതികരിച്ചത്.

ബാലയുടെ പ്രസ്താവന ചര്‍ച്ചകളില്‍ നിറയുന്നതിനിടെ അമൃത തന്റെ കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. മകള്‍ക്കും ഗോപി സുന്ദറിനുമൊപ്പമുള്ള ചിത്രമായിരുന്നു അമൃത പങ്കുവച്ചത്. ഈ ചിത്രം അമൃത ബാലയ്ക്കുള്ള മറുപടിയായിട്ടാണ് നല്‍കിയതെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. പിന്നാലെ നിരവധി പേര്‍ കമന്റുകൡലൂടെ ബാലയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ചെത്തുകയായിരുന്നു. ഇതിലൊരു കമന്റിനാണ് അമൃത മറുപടി നല്‍കിയിരിക്കുന്നത്.

എന്തുകൊണ്ടാണ് ഇന്ന് പാപ്പുവിനെ അവളുടെ അച്ഛന്റെ കൂടെ വിടാതിരുന്നത്? എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയുമായി ആദ്യം എത്തിയത് അമൃതയുടെ സഹോദരിയായ അഭിരാമിയായിരുന്നു. ഞങ്ങള്‍ പാപ്പുവിനോട് ചോദിച്ചിരുന്നു. പക്ഷെ അവള്‍ക്ക് താല്‍പര്യമില്ലായിരുന്നു. പാപ്പു തന്നെയാണ് അവളുടെ അച്ഛനോട് ഫോണിലൂടെ അക്കാര്യം നേരിട്ട് പറഞ്ഞത് എന്നായിരുന്നു അഭിരാമിയുടെ മറുപടി. പിന്നാലെ അമൃതയും മറുപടിയുമായി എത്തി.

നിങ്ങളുടെ ആത്മാര്‍ത്ഥമായ കരുതല്‍ ഞാന്‍ മനസിലാക്കുന്നു. നിങ്ങളുടെ അറിവിലേക്കായി പറയാം, വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ വിഷയത്തില്‍ കോടതി തീരുമാനം എടുത്തിട്ടുണ്ട്. ഞാന്‍ നിയമം അനുസരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതില്‍ കൂടുതലോ കുറവോ ഇല്ല. മാധ്യമങ്ങള്‍ക്കും ഡ്രാമകള്‍ക്കും പിന്നാലെ പോകരുത്. പിന്നെ, ഇത് പാപ്പുവിന്റെ തീരുമാനമാണ്. അവള്‍ സന്തോഷത്തോടെയിരിക്കട്ടെ. ആ കുഞ്ഞിനെ അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിടണ്ട. വിനീതമായ അഭ്യര്‍ത്ഥനയാണ്, എന്നായിരുന്നു അമൃതയുടെ മറുപടി.

പിന്നാലെ ഈ മറുപടി പങ്കുവച്ചു കൊണ്ട് അമൃത സോഷ്യല്‍ മീഡിയയിലൂടെ മാധ്യമങ്ങളോട് ഒരു അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. തന്റെ മകളെ അനാവശ്യ വാര്‍ത്തകളിലേക്ക് വലിച്ചിടരുതെന്നാണ് അമൃതയുടെ അഭ്യര്‍ത്ഥന.

മാധ്യമങ്ങളോട് വിനീതമായൊരു അഭ്യര്‍ത്ഥന. മാധ്യമശ്രദ്ധ കിട്ടാന്‍ പാപ്പുവിനെ അനാവശ്യമായി വാര്‍ത്തകളിലേക്ക് വലിച്ചിടരുത്. അവളൊരു കുഞ്ഞ് കുട്ടിയാണ്. തന്റെ ജീവിതം സന്തോഷത്തോടെ ആസ്വദിക്കുകയാണ്. വാര്‍ത്തകളിലും ഫീഡുകളിലും അഭിമുഖങ്ങളിലും അനാവശ്യമായി അവളുടെ പേര് പറഞ്ഞ് അവളെ വേദനിപ്പിക്കരുത്. അവള്‍ക്ക് പഠിത്തത്തിലും മറ്റും ശ്രദ്ധിക്കാനുണ്ട്. ഒരു അമ്മയുടെ വിനീതമായ അപേക്ഷയാണെന്നാണ് അമൃത പറഞ്ഞത്.

ഇതിനിടെ അമൃതയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. പിന്നോട്ട് പോകാനുള്ള ഓപ്ഷന്‍ ജീവിതത്തില്‍ ഇല്ല. അതുകൊണ്ട് പാസ്റ്റിലെ തെറ്റുകളില്‍ നിന്നും പഠിച്ചുകൊണ്ട് മുന്നോട്ടു തന്നെ നീങ്ങുക എന്ന താന്‍ തന്നെ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണ് അമൃത പങ്കുവച്ചിരിക്കുന്നത്. മറ്റൊരു സ്‌റ്റോറിയില്‍ ഒരു റിലേഷന്‍ഷിപ്പിനെ തകര്‍ക്കുന്ന കാര്യം എന്താണെന്ന ചോദ്യത്തിന് ഷെഫാലി വര്‍മ നല്‍കുന്ന മറുപടിയും ്അമൃത പങ്കുവച്ചിട്ടുണ്ട്.

അനാദരവ്. അത് ആരംഭിക്കുന്നത് ചെറിയ തമാശകളില്‍ നിന്നുമാണ്. നമ്മള്‍ക്കത് മനസിലാക്കാനാകില്ല. ഓ അവള്‍ പണ്ടേ അങ്ങനാണ് എന്നൊക്കെ പറഞ്ഞാണ് തുടങ്ങുക എന്നായിരുന്നു ഷെഫാലിയുടെ, അമൃത പങ്കുവച്ച, വാക്കുകള്‍.

RECENT POSTS
Copyright © . All rights reserved