ബന്തടുക്കയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബസ് കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബന്തടുക്ക സ്വദശികളായ ബാബു-സുജാത ദമ്പതികളുടെ മകൾ ശരണ്യ (17) നെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പെൺകുട്ടിയുമായി സയഹൃദത്തിലായിരുന്ന ബസ് കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ കിടപ്പ് മുറിയിൽ നിന്നും ലഭിച്ച കുറിപ്പിൽ ബസ് കണ്ടക്ടറെ കുറിച്ച് എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസമാണ് ജോലിക്ക് പോയി തിരികെയെത്തിയ സുജാത മകളെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചുമരിനോട് ചേർന്നുള്ള കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. എന്നാൽ കട്ടിലിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതോടെ പോലീസ് വീട് പൂട്ടി സീൽ ചെയ്തിരുന്നു.

ശരണ്യയുടെ മുറിയിൽ നിന്നും ലഭിച്ച കുറിപ്പിൽ ബസ് കണ്ടക്ടറാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിച്ചിരിക്കുന്നതായാണ് വിവരം. പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങി മരണമാണെന്ന് സ്ഥിരീകരിച്ചു. ശരണ്യയുടെ മരണത്തിൽ ദുരൂഹത ഉയർന്നിരുന്നെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ തൂങ്ങി മരണമാണെന്ന് വ്യക്തമായി.