തൃക്കാക്കരയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്ന നടിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം സ്വദേശിനിയായ അഞ്ജു കൃഷ്ണയാണ് അറസ്റ്റിലായത്. യുവതിയോടൊപ്പം താമസിച്ചിരുന്ന കാസർഗോഡ് സ്വദേശി ഷമീർ പോലീസ് എത്തിയതോടെ ഓടി രക്ഷപെട്ടു. അഞ്ജു കൃഷ്ണയിൽ നിന്ന് മാരക മയക്കുമരുന്നായ എംഎഡിഎംഎ പോലീസ് പിടിച്ചെടുത്തു.

മൂന്ന് വർഷം മുൻപാണ് അഞ്ജു കൃഷ്ണ ഷമീറിനെ പരിചയപ്പെടുന്നത്. തുടർന്ന് ദമ്പതികളാണെന്ന വ്യാജേന തൃക്കാക്കരയിൽ വാടക വീടെടുത്ത് താമസിച്ച് വരികയായിരുന്നു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള യോദ്ധാവ് സ്‌ക്വഡ് അംഗങ്ങൾ നടത്തിയ പരിശോധനയിലാണ് അഞ്ജു അറസ്റ്റിലായത്. പോലീസിനെ കണ്ടതോടെ ഓടി രക്ഷപെട്ട ഷമീറിന് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.

ബെംഗളൂരുവിൽ നിന്നാണ് മയക്ക് മരുന്ന് എത്തിച്ചിരുന്നതെന്ന് അഞ്ജു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വാടക വീട്ടിലെത്തിക്കുന്ന ലഹരി മരുന്ന് ആവശ്യക്കാർക്ക് അഞ്ജുവാണ് എത്തിച്ചിരുന്നത്. നടിയായതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല. ഒരു മാസം മുൻപാണ് തൃക്കാക്കരയിലെ ഉണ്ണിച്ചിറയിൽ ഇവർ വീട് വാടകയ്‌ക്കെടുത്ത്.