ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇന്നലെ കാലം ചെയ്ത ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതിക ശരീരം നാളെ തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വയ്ക്കും. അദ്ധ്യാത്‌മിക വിശുദ്ധിയുടെയും ദൈവശാസ്ത്രത്തിന്റെയും വിളനിലമായിരുന്ന ബനഡിക്ട് പതിനാറാമൻ മാർപാപ്പ കത്തോലിക്കാ സഭയുടെ 265-ാം മാർപാപ്പയായിരുന്നു. 2005 ഏപ്രിൽ 19 -നാണ് ജർമ്മൻകാരനായ കർദ്ധിനാൾ ജോസഫ് റാറ്റ്സിങ്ങർ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായത് .
കേരള കത്തോലിക്കാ സഭയുടെ വളർച്ചയിൽ ഏറ്റവും താങ്ങായി നിന്ന ആളാണ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ. ഭാരത കത്തോലിക്കാ സഭയിലെ ആദ്യ വിശുദ്ധയായി സിസ്റ്റർ അൽഫോൻസാമ്മയെ പ്രഖ്യാപിച്ചത് ബനഡിക്ട് പാപ്പയാണ്. മേജർ ആർച്ച് ബിഷപ്പുമാരായ മാർ ജോർജ് ആലഞ്ചേരിയേയും മാർ ബസേലിയോസ് ക്ലിമീസ് കത്തോലിക്കാ ബാവയേയും കർദിനാൾ പദവി നൽകിയത് ബനഡിക്ട് പാപ്പയുടെ കാലഘട്ടത്തിലാണ്. കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസോലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ കേരള കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് പാപ്പയുടെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കും.
എല്ലാ ലോക രാഷ്ട്രങ്ങളുമായി സൗമ്യമായ ബന്ധം സഭയ്ക്കും വത്തിക്കാനും ഉണ്ടാക്കിയെടുക്കുന്നതിൽ പാപ്പ വഹിച്ച പങ്ക് നിസ്തുലമാണ്. ക്യൂബയടക്കമുള്ള രാജ്യങ്ങളിൽ തൻറെ അനാരോഗ്യം വകവയ്ക്കാതെ നടത്തിയ സന്ദർശനം വളരെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 600 വർഷത്തിനിടെ സ്ഥാന ത്യാഗം ചെയ്ത ആദ്യ മാർപാപ്പയായ ബനഡിക്ട് പതിനാറാമൻ എപ്പോഴും കർമ്മനിരതനായിരുന്നു. സഭയിൽ ഒട്ടേറെ പുരോഗമന നടപടികൾക്ക് തുടക്കമിട്ട പാപ്പ 65 ദൈവശാസ്ത്ര ഗ്രന്ഥങ്ങളാണ് രചിച്ചത്.
ബനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് മലയാളം യുകെ ന്യൂസിന്റെ ഹൃദയാഞ്ജലി
തിങ്കൾക്കാടിന് സമീപം കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. മലപ്പുറം സ്വദേശി മിൻഹാജ് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. വളാഞ്ചേരിയിൽനിന്നുള്ള കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
വിദ്യാർഥികൾ വാഗമൺ സന്ദർശിച്ച് മടങ്ങവെ പുലർച്ചെ 1.15-ഓടെയാണ് അപകടം നടന്നത്. തിങ്കൾക്കാട്ടെ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പോലീസും ചേർന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. 41 യാത്രിക്കാർ ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
രണ്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് എല്ലാവരെയും രക്ഷപ്പെടുത്താനായത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ബസിനടിയിൽപ്പെട്ടാണ് മിൻഹാജ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് മിൻഹാജിന്റെ മൃതദേഹം കണ്ടെടുത്തത്.
പോലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്കിൽ തലവടി തണ്ണീർ മുക്കത്ത് വെച്ച് പോലീസ് ജീപ്പ് ഇടിക്കുകയായിരുന്നു. ഞായറാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.
പോലീസ് ജീപ്പ് ഓടിച്ച ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് ഡ്രൈവർ മാത്രമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്‌പിയുടെ ജീപ്പാണ് അപകടത്തിൽപെട്ടത്.
ആലപ്പുഴ ബീച്ചിൽ നടന്ന പുതുവത്സര ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പുതുവത്സരദിനം ആഘോഷിക്കാന്‍ തിരുവനന്തപുരത്തെത്തിയ ബാംഗ്ലൂര്‍ സ്വദേശി കടലില്‍ മുങ്ങിമരിച്ചു. മുപ്പത്തിമൂന്നുകാരനായ അരൂപ് ഡെയാണ് വര്‍ക്കലയില്‍ തിരയില്‍പ്പെട്ട് മുങ്ങി മരിച്ചത്.
ഇന്ന് രാവിലെ 9 30 ഓടെ ആണ് സംഭവം. അരൂപ് ഡെ ഭാര്യയും സുഹൃത്തുക്കളും അടങ്ങുന്ന 11 അംഗസംഘത്തിനൊപ്പമാണ് ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി വര്‍ക്കലയില്‍ എത്തിയത്. ഇവര്‍ വര്‍ക്കല ഓടയം ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന മിറക്കിള്‍ ബെ റിസോര്‍ട്ടില്‍ ആണ് താമസിച്ചിരുന്നത്.
സുഹൃത്തുക്കളോടൊപ്പം റിസോര്‍ട്ടിന് സമീപത്തെ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് തിരയിലകപ്പെടുകയായിരുന്നു. ഏകദേശം കരയില്‍ നിന്നും 50 മീറ്ററോളം അകലെയായിരുന്നു അപകടം സംഭവിച്ചത്. യുവാവ് തിരയില്‍പ്പെട്ടത് സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും കാണുന്നുണ്ടായിരുന്നു.
ഇവര്‍ ഉടന്‍ തന്നെ യുവാവിനെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അരൂപ് ഡെ ആസ്മാ രോഗിയാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
പ്രളയത്തെയും വെള്ളപ്പൊക്കത്തേയും നേരിടാനുള്ള മോക്ക്ഡ്രില്ലിനിടെ കല്ലൂപ്പാറ പടുതോട്ടില്‍ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് ഗുരുതര വീഴ്ചയെന്ന് നാട്ടുകാര്‍. തകരാറുള്ള സാധനങ്ങളുമായാണു രക്ഷാപ്രവര്‍ത്തനം അനുകരിക്കാനെത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബോട്ട് പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കെട്ടിവലിച്ചാണ് കരയ്ക്ക് എത്തിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.
കൂടാതെ വെള്ളത്തില്‍ ചാടി മുങ്ങിപ്പോയ ബിനുവിനെ അരമണിക്കൂറിനു ശേഷമാണ് കണ്ടെത്തിയതെന്നും ഒപ്പമിറങ്ങിയവര്‍ ആരോപിച്ചു. ബിനുവിനെ ആശുപത്രിയിലെത്തിച്ച് നടത്തിയത് ചികിത്സാ നാടകം ആയിരുന്നെന്നും ബിനു സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടിരുന്നു എന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
സംഭവത്തില്‍ വീഴ്ചയില്ലെന്നാണ് റവന്യൂ മന്ത്രി പ്രതികരിച്ചത്. അതേസമയം, മരണത്തില്‍ വീഴ്ചയില്ലെന്നും ബിനു കുഴഞ്ഞു വീണതാണെന്നും റവന്യൂ മന്ത്രി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം അനുകരിക്കാനായി മരിച്ച ബിനു സോമനടക്കം നാലു പേരാണ് വെള്ളത്തിലേക്ക് ചാടിയത്. തുടര്‍ന്ന് ബോട്ടിലെത്തിയ എന്‍ഡിആര്‍എഫ് സംഘം ലൈഫ്‌ബോയ് ട്യൂബ് ഇട്ടു കൊടുക്കുന്നതും ബിനു മുങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
ബിനുവിന്റെ മരണത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. ആറ്റിന്‍തീരത്തുനിന്നു ബിനുവിന്റെ വസ്ത്രങ്ങള്‍ പോലീസ് ശേഖരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം. വിദേശത്തുള്ള സഹോദരി നാട്ടിലെത്തിയശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും.
വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സംഭവം നടന്ന് നാളുകൾക്ക് ശേഷം വിശദീകരണവുമായി നടൻ ഷൈൻ ടോം ചാക്കോ. കോക്പീറ്റിൽ കയറിയത് വിമാനം എങ്ങനെയാണ് ഓടിക്കുന്നതെന്ന് അറിയാനായിരുന്നു എന്ന് ഷൈൻ ടോം ചാക്കോ പറയുന്നു. വിമാനം അവർ പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും അതുകൊണ്ട് ഓടിക്കുന്നത് കാണിച്ചു തരുമോയെന്ന് റിക്വസ്റ്റ് ചെയ്യാനാണ് താൻ ഉള്ളിലേക്ക് കയറാൻ ശ്രമിച്ചതെന്നും താരം കൂട്ടിച്ചേർത്തു.
ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ;
”കോക്പിറ്റീൽ കയറിയ അനുഭവത്തെക്കുറിച്ച് നിങ്ങൾ എന്നോടാണോ ചോദിക്കുന്നത്. അതിനെക്കുറിച്ച് ഘോരഘോരം സംസാരിക്കുന്നവരോട് പോയി ചോദിക്കണം. ശരിക്കും കോക്പീറ്റ് എന്ന് പറഞ്ഞാൽ എന്താണ് സംഭവമെന്ന് നോക്കാനാണ് ഞാൻ പോയത്. നമ്മളെ ഒരു കോർണറിലൂടെ കയറ്റി ഒരു സീറ്റിലിരുത്തുന്നു, ഇത് പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് എനിക്ക് വലിയ ഉറപ്പില്ല.
കാരണം ഇത്രയും വലുപ്പമുള്ള സാധനമാണ് അവർ പൊന്തിക്കുന്നത്. കോക്പീറ്റ് എന്ന് പറയുമ്പോൾ കോർപീറ്റ് എന്നാണ് ഞാൻ കേൾക്കുന്നത്. അവരോട് കോക്പീറ്റ് കാണിച്ച് തരുമോയെന്ന് ചോദിച്ചാൽ അവർ കാണിച്ച് തരും പക്ഷെ റിക്വസ്റ്റ് ചെയ്യാൻ അവരെ കാണണ്ടേ. ഞാൻ അതിനുള്ളിലേക്ക് അവരെ കാണാനായാണ് പോയത്. അവർ ഏത് സമയവും അതിനുളള്ളിലാണ്.
അങ്ങോട്ട് ചെന്നല്ലാതെ കാണാൻ കഴിയില്ലല്ലോ. ഫ്ളൈറ്റ് ഓടിക്കാനൊന്നും എനിക്ക് അപ്പോൾ തോന്നിയില്ല. അവർ ഇത് എങ്ങനെയാണ് ഓടിക്കുന്നത് എന്ന് ചെക്ക് ചെയ്യാനാണ് ഞാൻ പോയി നോക്കിയത്. അതിൽ ഒരു എയർഹോസ്റ്റസും ഇല്ലായിരുന്നു. എനിക്ക് ആകെ ദേഷ്യം വന്നു,”
യുകെ മലയാളിയായ രാജുവിനെ പേടിക്കാതെ ഒരു മൃഗവും ഇന്ന് കാടുകളിലില്ല. അത് ആഫ്രിക്കൻ കൊലകൊല്ലി കാട്ടു പോത്തു ആയാൽ പോലും. 84 മീറ്റർ അകലെനിന്നും ഒറ്റഷോട്ടിൽ ഒത്ത വലിപ്പമുള്ള ഒരു സിംഹത്തെ വരെ വെടിവെച്ചിട ഒരു മലയാളിയാണ് രാജു എന്ന യുകെ വാറുണ്ണി.
ഓരോ മൃഗത്തിനുമായി പ്രത്യേകം പ്രത്യേകം രാജു കരുതിവച്ചിരിക്കുന്നത് പന്ത്രണ്ടോളം റൈഫിളുകളാണ്. നായാട്ട് ജീവിതത്തിൻ്റെ ഭാഗമാക്കിയ ഈ വേട്ടക്കാരൻ്റെ തോക്കു ശേഖരത്തിൽ ലൈസൻസ് വേണ്ടതും വേണ്ടാത്തതുമായ എയർ ഗണ്ണുകൾ മുതൽ കിളികളേയും മുയലിനേയും വെടിവക്കാനുള്ള ഷോട്ട് ഗൺ കാട്ടിലെ വമ്പന്മാരെ വെടിവച്ചിടുന്ന 300, 375 റൈഫിളുകൾവരെയുണ്ട്.
500 പൗണ്ട് മുതൽ 4000 പൗണ്ടും അതിനു മുകളിലും വിലയുള്ള തോക്കുകളുണ്ട് രാജുവിൻ്റെ കൈയ്യിൽ. ഓരോന്നും ഉപയോഗിക്കേണ്ട സന്ദർഭവും രീതികളും നിയമങ്ങളും നീയന്ത്രണങ്ങളും ഈ വേടക്കാരന് സ്വന്തം ഉള്ളംകൈപോലെ മനപാഠം! ഒരു രാജ്യത്ത്നിന്നും മറ്റൊരു രാജ്യത്തേക്ക് തോക്കുകൾ കൊണ്ടുപോകുന്നതിൻ്റെ നൂലമാലകളും ആവേശത്തോടെ രാജു വിശദീകരിക്കും.
ഫയർ ആം സർട്ടിഫിക്കറ്റ്, ലോക്കറിൽ സൂക്ഷിക്കേണ്ട കാട്രിഡ്ജുകൾ, ലൈസൻസ് നടപടി ക്രമങ്ങൾ, കൈവശം സൂക്ഷിക്കാവുന്ന വെടിയുണ്ടകളുടെ എണ്ണം എന്നിങ്ങനെ യുകെയിലെ നിയമ വിധേയമായ നായാട്ടിൻ്റെ എല്ലാ വശങ്ങളും രാജുവിൻ്റെ കൈയ്യിൽ ഭദ്രം.
ഇതുവരെ വെടിവച്ചിടതിൽ ഏറ്റവും വലിയ മൃഗമേതെന്ന് ചോദിച്ചാൽ രാജുവിൻ്റെ ഉത്തരം ജിറാഫ് എന്നാണ്. സൗത്താഫ്രിക്കൻ പര്യടനത്തിലാണ് ആഫ്രിക്കൻ സിംഹവും കാട്ടുപോത്തും രാജുവിൻ്റെ ഉന്നത്തിന് മുന്നിൽ വീണത്. എന്നാൽ വേട്ടക്കാരൻ്റെ വീരകഥകൾക്കപ്പുറം മനുഷ്യനും മൃഗങ്ങളും പ്രകൃതിയുമായുള്ള അഗാധമായ ബന്ധത്തിൻ്റെ കഥയും രാജുവിന് പറയാനുണ്ട്.
വേട്ടക്കാർ പലപ്പോഴും അനധികൃതമായി കാട്ടിൽ കടന്നുകയറി വംശനാശത്തിൻ്റെ വക്കിലുള്ള ജീവികളെ കൊന്ന് അവയെ വിപണികളിലെത്തുക്കുന്ന വില്ലന്മാരാണ് പൊതുബോധത്തിൽ. എന്നാൽ ഒരു ടെറിട്ടറിയിൽ എണ്ണം കൂടുമ്പോഴും പ്രായം കൂടി ഇര തേടാവാത്ത നിലയിലും മൃഗങ്ങൾ എത്തിപ്പെടുന്ന വിഷമാവസ്ഥകളിൽ മനുഷ്യൻ നടത്തുന്ന പോസിറ്റീവായ ഇടപെടലായാണ് രാജു നായാട്ടിനെ വിശേഷിപ്പിക്കുക.
പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരാറിലാകുമ്പോൾ നിയമവിധേയമായ നായാട്ടിലൂടെ അത് പഴയപോലെ ആക്കിയെടുക്കാൻ വേട്ടക്കാരൻ വേണം. ഒപ്പം ഇര തേടാനാവാതെ നാട്ടിലിറങ്ങുന്ന പ്രായം ചെന്ന മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘർഷങ്ങൾ കൂടിവരുമ്പോഴും നായാട്ടുകാരൻ്റെ സാന്നിധ്യം അനിവാര്യമാണെന്ന് രാജു ഓർമ്മിപ്പിക്കുന്നു.ഇരുപത്തഞ്ചോളം മൃഗങ്ങളെ നായാട്ടിൻ്റെ ഓർമ്മയ്ക്കായി സ്റ്റഫ് ചെയ്തു വക്കാനുള്ള ഒരുക്കത്തിലാണ് രാജു.
ഉള്ളിൽ ഒരു നായാട്ടുകാരൻ ഉറങ്ങിക്കിടക്കുന്നവർക്കും കാടിൻ്റെ വന്യത നിറഞ്ഞ കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നവർക്കുമായി രാജുവിൻ്റെ കൈയ്യിൽ ഒട്ടേറെ കാര്യങ്ങളുണ്ട്. ഒപ്പം ലൈസൻസ് എടുക്കുന്നതിൻ്റേയും ഉത്തരവാദിത്തത്തോടെ വേട്ടയാടുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അങ്കമാലിക്കാരനായ ക്രുവിൽ താമസിക്കുന്ന രാജു എല്ലാം വിശദമായി പറഞ്ഞു തരും.
സ്വന്തം അനുഭവങ്ങൾ വിവരക്കുമ്പോഴും ഭീതിയോടെയും രോമാഞ്ചത്തോടെ അത് കേട്ടിരിക്കുന്ന നമ്മൾ കാണുന്നത് രാജുവിൻ്റെ കണ്ണുകളിൽ മിന്നുന്നത് കാടിൻ്റെ മടിത്തട്ടിൽ ഏകാഗ്രതയോടെ വേട്ട മൃഗത്തിനായി കാത്തിരിക്കുന്ന വേട്ടക്കാരൻ്റെ ജാഗ്രതയാണ്.
മലയാളസിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യതാരമാണ് നടൻ കൊച്ചുപ്രേമൻ. സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ചുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ കൊച്ചുപ്രേമൻ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. ഈ പ്രതിഭ കഴിഞ്ഞ മൂന്നാം തീയതി ലോകത്തോട് വിട പറഞ്ഞെങ്കിലും മലയാളികളുടെ മനസ്സിൽ ആ ഹാസ്യതാരം ഇന്നും ഉദിച്ചുനിൽക്കുന്നുണ്ട്.
കൊച്ചുപ്രേമൻ എന്ന നടന്റെ മരണം മലയാളസിനിമയ്ക്ക് തന്നെ തീരാനഷ്ടമായി തീർന്ന സാഹചര്യത്തിൽ ഇദ്ദേഹത്തിന് പകരം വയ്ക്കാൻ മറ്റൊരു പ്രതിഭ ഇല്ല എന്നതും ഒരു സത്യം. കൊച്ചുപ്രേമന്റെ ഭാര്യ ഗിരിജ പ്രേമൻ അഭിനയരംഗത്ത് ഇപ്പോഴും സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിൽ ലക്ഷ്മിയമ്മയായ് അഭിനയിക്കുന്നത് ഗിരിജ പ്രേമനാണ്. ഇപ്പോൾ മകന്റെയും മരുമകളുടെയും ഒപ്പം അവാർഡ് വാങ്ങാൻ വന്ന ഗിരിജാ പ്രേമന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
തന്റെ ഭർത്താവിന്റെ മരണശേഷം ഇതാദ്യമായാണ് ഗിരിജ പ്രേമൻ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. സാന്ത്വനം സീരിയലിലെ മികച്ച അഭിനയത്തിനാണ് ഗിരിജാ പ്രേമൻ അവാർഡിന് അർഹയായത്. ഇത് കാണാൻ കൊച്ചുപ്രേമൻ ചേട്ടൻ ഇല്ലല്ലോ എന്നുള്ള ദുഃഖം മാത്രമായിരുന്നു ഗിരിജയ്ക്കുള്ളത്. കൊച്ചുപ്രേമന്റെയും ഗിരിജയുടെയും ആത്മബന്ധം അത്രയും ആഴത്തിലുള്ളതായിരുന്നു.
രണ്ടുപേരും അഭിനയരംഗത്ത് തന്നെ പ്രവർത്തിക്കുന്നവർ ആയതുകൊണ്ട് ഇരുവർക്കും പരസ്പരം മനസ്സിലാക്കാനും ബഹുമാനിക്കാനും കഴിഞ്ഞിരുന്നു എന്നാണ് ഗിരിജ പറഞ്ഞിട്ടുള്ളത്. ഏറെ സങ്കടത്തോടെ ഈ അംഗീകാരം താൻ സന്തോഷപൂർവ്വം സ്വീകരിക്കുന്നു എന്നും കൊച്ചുപ്രേമന് സമർപ്പിക്കുന്നു എന്നും ഗിരിജ പറഞ്ഞു. വർഷങ്ങളായി അഭിനയരംഗത്തുള്ള അഭിനേത്രിയാണ് ഗിരിജ പ്രേമൻ. സാന്ത്വനം സീരിയലിലെ ഏറെ പ്രധാനപ്പെട്ട കഥാപാത്രം തന്നെയാണ് വീട്ടിലെ ഗൃഹനാഥയായ ലക്ഷ്മിയമ്മ. ലക്ഷ്മിയമ്മയായ് ഗിരിജ പ്രേമൻ മികച്ച അഭിനയം തന്നെയാണ് കാഴ്ചവെക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെയാണിത്.
പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കൊച്ചിന്‍ കാര്‍ണിവലിനൊരുക്കിയ പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുണ്ടെന്ന് ആരോപണം. പ്രതിഷേധവുമായി രംഗത്തെത്തി ബിജെപി. പ്രതിഷേധം കനത്തതോടെ പപ്പാഞ്ഞിയുടെ നിര്‍മ്മാണം കര്‍ണിവല്‍ അധികൃതര്‍ നിര്‍ത്തി. ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖം മാറ്റാമെന്ന് ധാരണയായതോടെയാണ് ബിജെപി പ്രതിഷേധം അവസാനിപ്പിച്ചത്.
കൊവിഡിന് ശേഷം രണ്ടുവര്‍ഷത്തിനുശേഷമെത്തുന്ന കൊച്ചിന്‍ കാര്‍ണിവലും. 39 വര്‍ഷത്തിലേക്ക് കടക്കുകയാണ് കാര്‍ണിവല്‍ ആഘോഷങ്ങള്‍. കാര്‍ണിവലിന്റെ ഭാഗമായുള്ള പരിപാടികള്‍ കാണാന്‍ നിരവധി പേരാണ് ഫോര്‍ട്ട് കൊച്ചിയിലും പരിസരത്തും എത്തുന്നത്.
ശനി രാത്രി പാപ്പാഞ്ഞിയെ കത്തിക്കല്‍. ജനുവരി ഒന്നിന് പകല്‍ 3.30ന് കൊച്ചിന്‍ കാര്‍ണിവല്‍ റാലിയോടെയാണ് സമാപനം. പരേഡ് ഗ്രൗണ്ടില്‍ രാത്രി ഏഴിന് സമാപന സമ്മേളനം നടക്കും. ഇതുകൂടാതെ വിവിധ ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ നിരവധി പരിപാടികള്‍ നടക്കുന്നുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് ട്രീയായി ഒരുക്കിയ മഴമരം കാണാന്‍ വന്‍ത്തിരക്കാണ്.
എയര്‍ ഇന്ത്യയുടെ ലണ്ടന്‍ -കൊച്ചി ഡയറക്ട് വിമാന സര്‍വീസ് സമ്മര്‍ ഷെഡ്യൂളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതു വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സര്‍വീസ് നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് ബുക്ക് ചെയ്തിരുന്ന മലയാളികള്‍ക്ക് അറിയിപ്പ് വന്നത്.
എയര്‍ ഇന്ത്യയുടെ കൊച്ചി -ലണ്ടന്‍ ഡയറക്ട് ഫ്‌ളൈറ്റ് സമ്മര്‍ ഷെഡ്യൂളില്‍ നിന്ന് അപ്രത്യക്ഷമായതിനെ കുറിച്ച് അന്വേഷിക്കാമെന്ന് എയര്‍ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉറപ്പ് നല്‍കിയിരിക്കുകയാണ്. ഏപ്രില്‍ മുതല്‍ ബുക്കിങ് സൈറ്റുകളില്‍ നിന്ന് ഈ സര്‍വീസ് അപ്രത്യക്ഷമായ കാര്യം ചൂണ്ടിക്കാട്ടി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ ഹരികൃഷ്ണന്‍ നമ്പൂതിരി എയര്‍ഇന്ത്യ സിഇഒ കാംബെല്‍ വില്‍സന് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഇക്കാര്യം അന്വേഷിക്കാമെന്നും കൂടുതല്‍ സര്‍വീസ് അനുവദിക്കണമെന്ന ആവശ്യം നെറ്റ്വര്‍ക്ക് പ്ലാനിങ് ടീമുമായി ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം അറിയിച്ചത്.
ബ്രിട്ടനിലെ മലയാളി സമൂഹം ഏറെ ആശ്രയിക്കുന്ന സര്‍വീസ് ഇല്ലാതാകുന്നത് അസൗകര്യമാണെന്നും മലയാളി സമൂഹം കൂടുതല്‍ സര്‍വീസുകള്‍ക്കായി കാത്തിരിക്കുമ്പോള്‍ നിലവിലെ സര്‍വീസ് ഇല്ലാതാക്കുന്നത് നിരാശാ ജനകമാണെന്നും ഹരികൃഷ്ണന്‍ നമ്പൂതിരി ഇ മെയില്‍ സന്ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
എയര്‍ ഇന്ത്യയുടെ ലണ്ടന്‍ -കൊച്ചി ഡയറക്ട് വിമാന സര്‍വീസ് നിന്നുപോകുന്നതിന്റെ സൂചനകള്‍ യുകെ മലയാളികള്‍ക്ക് ആശങ്കയായിരുന്നു. ദുബായ് വഴിയും ഡല്‍ഹി വഴിയും റീ ഷെഡ്യൂള്‍ ചെയ്യാനും എയര്‍ ഇന്ത്യ ആരംഭിച്ചതാണ് എല്ലാവരിലും നിരാശയുണ്ടാക്കിയത്. പല മലയാളികള്‍ക്കും റീഷെഡ്യൂള്‍ ബുക്കിങ് സൈറ്റുകളിലൊന്നും 2023 ഏപ്രിലിന് ശേഷം ഇങ്ങനെ ഒരു സര്‍വീസ് കാണിക്കുന്നില്ല, അടുത്ത വര്‍ഷം ജൂലൈ ആഗസ്ത് മാസങ്ങളില്‍ എയര്‍ഇന്ത്യ ഡയറക്ട് ഫ്‌ളൈറ്റില്‍ കൊച്ചിയിലേക്ക് ബുക്ക് ചെയ്തിരുന്ന പലരുടേയും ടിക്കറ്റ് മാറ്റിയതായി ഇ മെയില്‍ കിട്ടി. ഇതെല്ലാം ഡയറക്ട് കൊച്ചി ഫ്‌ളൈറ്റ് ഇനിയില്ലെന്ന സൂചന നല്‍കുന്നതാണ്.
ആഴ്ചയില്‍ മൂന്നു ദിവസമുള്ള സര്‍വീസ് അഞ്ചു ദിവസമാക്കാനുള്ള ചര്‍ച്ച നടക്കുന്നുണ്ടെന്നായിരുന്നു ലോക കേരള സഭ യൂറോപ് മേഖല സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കൊച്ചി എയര്‍പോര്‍ട്ട് ഡയറക്ടര്‍ കൂടിയായ പ്രമുഖ വ്യവസായി എം എ യൂസഫലിയും ഇക്കാര്യം ശരിവച്ചിരുന്നു. എന്നാല്‍ എയര്‍ഇന്ത്യയുടെ പുതിയ നിലപാട് ആശങ്കയുണ്ടാക്കിയിരുന്നു. കുറച്ചു കാലം മുമ്പും എയര്‍ഇന്ത്യ കൊച്ചി ഡയറക്ട് സര്‍വീസ് കുറച്ചുകാലത്തേക്ക് ബുക്കിങ് സൈറ്റുകളില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. എന്നാല്‍ ശക്തമായ ഇടപെടലിലാണ് വീണ്ടും ആരംഭിച്ചത്.
കോവിഡ് സമയത്ത് വന്ദേ ഭാരത് എന്ന പേരിലാണ് ഡയറക്ട് സര്‍വീസ് തുടങ്ങിയത്. പിന്നീട് കോവിഡിന് ശേഷവും റെഗുലര്‍ ഷെഡ്യൂളായി. ആഴ്ചയില്‍ ഒരു സര്‍വീസ് എന്നത് തിരക്കു പരിഗണിച്ച് മൂന്നായി. പത്തു മണിക്കൂറില്‍ ഒറ്റപറക്കലില്‍ നാട്ടിലെത്താമെന്നതായിരുന്നു ഇതിന്റെ ഗുണം. കുട്ടികളും പ്രായമായവരുമൊക്കെ ഈ സര്‍വീസ് പ്രയോജനപ്പെടുത്തിയിരുന്നു.