സംസ്ഥാനത്ത് കൊലപാതക ഇല്ലാത്ത ഒരു ദിവസം പോലുമില്ല. ഇന്നലെ തൃശ്ശൂരിൽ നിന്നാണ് അതിദാരുണമായ കൊലപാതക വാർത്ത പുറത്തുവന്നത്. കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്ന് എന്ന സ്ഥലത്ത് മകൻ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാടക വീട്ടിൽ താമസിക്കുന്ന ചാത്തൂട്ടിയുടെ ഭാര്യ ശോഭനയെയാണ് മകൻ വിഷ്ണു കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ കൊള്ളിക്കുന്നിലുള്ള ഇവരുടെ വാടക വീട്ടിലാണ് സംഭവം ഉണ്ടായത്. ശോഭനക്ക് 55 വയസും വിഷ്ണുവിന് 24 വയസുമാണ്. കൊലയ്ക്ക് ശേഷം പ്രതി വിഷ്ണു വെള്ളിക്കുളങ്ങര പൊലിസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി. ഏറെ നേരം പൊലീസിനോട് ഒന്നും പറയാതെ മൗനം തുടർന്നു. ഷർട്ടിലെ ചോരക്കറ കണ്ടതോടെ പൊലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ കാരണം പറയുന്നത്. സംഭവം സത്യമാണോ എന്നറിയാൻ ഉദ്യോഗസ്ഥർ നേരിട്ട് കൊള്ളിക്കുന്നിലെ വാടക വീട്ടിലെത്തി. അപ്പോൾ മാത്രമാണ് നാട്ടുകാരും, അയൽക്കാരും കൊലപാതക വിവരം അറിയുന്നത്.
കൊല്ലപ്പെട്ടശോഭനയും ഭർത്താവ് ചാത്തൂട്ടിയും മകൻ വിഷ്ണുവും കൊള്ളിക്കുന്നിലെ വാടക വീട്ടിലേക്ക് ഒരു മാസം മുമ്പാണ് താമസം മാറുന്നത്. അതുവരെ ഒരു കിലോമീറ്റർ മാറിയുള്ള താലൂർപാടം എന്ന സ്ഥലത്ത് സ്വന്തം വീട്ടിലായിരുന്നു ഇവരുടെ താമസം. അത് വിറ്റ് കിട്ടിയ അഞ്ചര ലക്ഷം രൂപ ശോഭന ബാങ്കിലിട്ടു. ഈ പണം വിഷ്ണു പതലവണ ശോഭനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊടുത്തില്ല. വെള്ളിയാഴ്ച വൈകീട്ടും ഇതിനെ ചൊല്ലി അമ്മയും മകനും തർക്കമുണ്ടായി. ഈ സമയം അച്ഛൻ ചാത്തൂട്ടി കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു. ഇതിനിടിയിലാണ് വീടിൻറെ ഹാളിൽ വച്ച് അമ്മയുടെ തലയിൽ ഗ്യാസ് കുറ്റി അടിച്ച് കൊലപ്പെടുത്തിയത്. തൊട്ടടുത്തുള്ള വീട്ടുകാർ പോലും ബഹളം കേട്ടില്ല.
വിഷ്ണു ടോറസ് ലോറി ഡ്രൈവറാണ്. വീട്ടിൽ നിന്ന് ജോലിക്ക് പോയാൽ ദിവസങ്ങൾ കഴിഞ്ഞാകും വരിക. മകനും അമ്മയും തമ്മിൽ എപ്പോഴും നല്ല സ്‌നേഹത്തിലായിരുന്നു എന്ന അച്ഛൻ ചാത്തൂട്ടി പറയുന്നു. വലിയ പ്രശ്‌നങ്ങൾ ഇവർ തമ്മിൽ ഉണ്ടായിരുന്നില്ലെന്ന് സഹോദരി മാലതിയും വ്യക്തമാക്കുന്നു. വാടക വീടിനടുത്തുള്ള അയൽക്കാരും ഇവർ തമ്മിൽ മുമ്പ് പ്രശ്‌നങ്ങൾ ഉള്ളതായി അറിവില്ല.
ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ മരണത്തില്‍ പോലീസിന്റെ നിര്‍ണായക കണ്ടെത്തലുകൾ. സൊനാലിയെ കൊലപ്പെടുത്തിയത് തന്നെയെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇവരെ നിര്‍ബന്ധപൂര്‍വും മയക്കുമരുന്ന് കഴിപ്പിച്ചതിനായി കണ്ടെത്തിയിരിക്കുകയാണ്. കുറ്റവാളികളെന്ന് കണ്ടെത്തിയ സുഖ്വീന്ദർ സിംഗും സുധീർ സാംഗ്വാനുമെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.
കേസിലെ നിര്‍ണായക വഴിത്തിരിവാവുകയാണിത്. സൊനാലിയെ നിര്‍ബന്ധിച്ച് മയക്കുമരുന്ന് കഴിപ്പിച്ചിരുന്നതായും, അബോധാവസ്ഥയിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ അവരെ അസോസിയേറ്റുമാര്‍ ബാത്ത് റൂമിലേക്ക് കൂട്ടികൊണ്ടു പോയതായും പോലീസ് കണ്ടെത്തിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ സംഭവിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.
ഹരിയാന മന്ത്രിക്ക് അടക്കം പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് സൊനാലിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇവരുടെ സ്വത്ത് കൈക്കലാക്കാനായി അസോസിയേറ്റുമാര്‍ കൊടും ക്രൂരതയാണ് നടത്തിയതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സൊനാലി ഫോഗട്ടിന്റേത് ദുരൂഹ മരണമാണ് കൊലപാതകമെന്നതിലേക്ക് വഴിമാറിയിരിക്കുന്നത്. ഇവരെ നിര്‍ബന്ധപൂര്‍വം മയക്കുമരുന്ന് കഴിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍. ഇത് മരണത്തിന് കാരണമായെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുണ്ടായിരുന്നുവെന്ന് നേരത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും കണ്ടെത്തി. ഇവരുടെ രണ്ട് അസോസിയേറ്റുമാരും അറസ്റ്റിലായിട്ടുണ്ട്. സൊണാലിയെ നിര്‍ബന്ധിപ്പിച്ച് പ്രതികളിലൊരാള്‍ മയക്കുമരുന്ന് കഴിപ്പിക്കുന്നതായി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
സൊണാലിയെ കെമിക്കല്‍ പദാര്‍ത്ഥം നല്‍കിയ ശേഷം ആകെ നിയന്ത്രണം വിട്ട അവസ്ഥയിലേക്ക് പ്രതികള്‍ നയിക്കുകയാണ് ഉണ്ടായത്. ബോധം തീരെയില്ലായിരുന്ന സൊണാലിയെ പ്രതികള്‍ ബാത്‌റൂമിലേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് പ്രതികളും സൊനാലിയും രണ്ട് മണിക്കൂറോളം ബാത്ത് റൂമിനുള്ളിൽ ചെലവിട്ടതായും ഗോവ ഡിജിപി ഓംവീര്‍ സിംഗ് ബിഷ്‌ണോയ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. സൊനാലിക്കൊപ്പം ക്ലബില്‍ അസോസിയേറ്റുമാരായ സുഖ്‌വീന്ദര്‍ സിംഗ്, സുധീര്‍ സംഗ്വാന്‍ എന്നിവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുമുണ്ട്.
വീഡിയോയില്‍ പ്രതികൾ നിര്‍ബന്ധിച്ച് നടിയെ മയക്കുമരുന്ന് പോലെയുള്ള പദാര്‍ത്ഥം കഴിപ്പിക്കുന്നു. പോലീസിന്റെ രൂക്ഷമായ ചോദ്യം ചെയ്യലില്‍ സൊനാലിയെ കൊണ്ട് ഒരു മാരക രാസപദാര്‍ത്ഥം മദ്യത്തില്‍ കലര്‍ത്തി കുടിപ്പിച്ചതായി അവർ സമ്മതിച്ചെന്ന് ഡിജിപി പറഞ്ഞു. ഇവരെ കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ ഗോവ പോലീസ് ചോദ്യം ചെയ്തിരുന്നു. ഗോവ മെഡിക്കല്‍ കോളേജിലാണ് സൊനാലിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നത്.
പുലര്‍ച്ചെ നാലരയ്ക്ക് ഇവര്‍ക്ക് ഒട്ടും നിയന്ത്രണമില്ലാതെ പാതി ബോധത്തിലാണ് നടന്നിരുന്നത്. പ്രതികള്‍ ഈ സമയത്താണ് അവരെ ബാത്ത് റൂമിലേക്ക് കൊണ്ടുപോയത്. രണ്ട് മണിക്കൂറോളം ഇവര്‍ എന്താണ് ചെയ്തതെന്ന് മാത്രം ഇപ്പോഴും വ്യക്തമായിട്ടില്ല. ഇവരെ ഉടനെ കോടതിയില്‍ ഹാജരാക്കും. മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്നാണ് ഇവര്‍ മരിച്ചതെന്ന് ഉറപ്പാണ്. അതേസമയം സഹോദരന്‍ റിങ്കു സിംഗിന്റെ ഇടപെടലാണ് ഇവരുടെ അറസ്റ്റിന് സഹായിച്ചത്. ആദ്യ ഘട്ടത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമായി കണ്ടിരുന്ന സംഭവമാണ് ഇപ്പോള്‍ കൊലപാതകമായി മാറിയത്.
ജീവിക്കാൻ ഒരു മാർഗവും ഇല്ലാത്ത അവസ്ഥയിൽ മലയാളി ട്രാൻസ് വുമൺ ദയാവധത്തിന് അപേക്ഷ നൽകി. ബംഗളൂരുവിൽ താമസിച്ചു വരുന്ന
കോഴിക്കോട് താമരശ്ശേരി സ്വദേശി റിഹാനയാണ് ദയാവധം നടത്തണമെന്ന ആവശ്യവുമായി എത്തിയിരിക്കുന്നത്.
എട്ട് വർഷം മുൻപ് കർണാടകയിൽ എത്തിയ റിഹാന ലിംഗമാറ്റവുമായി ബന്ധപ്പെട്ട് രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായി. മൂന്ന് ലക്ഷത്തോളം രൂപ ചെലവുള്ള രണ്ടു ശസ്ത്രക്രിയകളാണ് റിഹാന നടത്തിയത്. പലരുടേയും സഹായം തേടിയായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്‌ക്ക് ശേഷം ബംഗളൂരുവിൽ തന്നെ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള റിഹാനയ്‌ക്ക് ടെക്‌സ്‌റ്റൈൽസിലോ, ആശുപത്രിയിലോ, മറ്റ് കച്ചവട സ്ഥാപനങ്ങളിലോ ഒന്നും തന്നെ ജോലി ലഭിച്ചില്ല.
കോളേജിൽ പഠിക്കാൻ ആഗ്രഹിച്ചെങ്കിലും തന്റെ സ്വത്വത്തിന്റെ പേരിൽ നേരിടേണ്ടിവന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ റിഹാനയെ പിന്തിരിപ്പിക്കുകയായിരുന്നു. ബംഗളൂരു നഗരത്തിൽ വാടകയ്‌ക്ക് ഒരു വീട് പോലും റിഹാനക്ക് കിട്ടാതെയായി. വാടകയ്‌ക്ക് ലഭിക്കുന്ന വീടുകളിൽ നിന്ന് അയൽക്കാരുടെ പരാതിയെത്തുടർന്ന് ഒരാഴ്ചയ്‌ക്കകം പറഞ്ഞുവിടാറാണ് പതിവ്. ലൈംഗിക തൊഴിലാളിയാകാൻ താത്പര്യമില്ലാത്തത് കൊണ്ട് തന്നെ റിഹാന പിന്നീട് ഭിക്ഷാടനത്തിലേക്ക് ഇറങ്ങി.
ഇപ്പോൾ ജീവിതം എല്ലാം കൊണ്ടും മടുത്തുവെന്നാണ് റിഹാന പറയുന്നത്. മരിക്കാൻ ആഗ്രഹമുണ്ടായിട്ടല്ല, എന്നാൽ ജീവിക്കാൻ മുന്നിൽ വേറെയൊരു വഴിയുമില്ല. ദയാവധം നടത്തണമെന്ന തന്റെ അപേക്ഷ ആദ്യമൊന്നും ജില്ലാ ഭരണകൂടം സ്വീകരിച്ചില്ലെന്നും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് അത് സ്വീകരിച്ചത് എന്നും റിഹാന മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നു.
ഭക്ഷണത്തിൽ എലിവിഷം അടക്കം കലർത്തി അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ ചോഴിയാട്ടിൽ വീട്ടിൽ ഇന്ദുലേഖ (39) യുടെ കൂടുതൽ ചുരുളഴിയുന്നു. കിഴൂരിൽ മകൾ അമ്മയെ സ്വത്തിനായി കൊലപ്പെടുത്തിയ സംഭവത്തിലാണ് പോലീസിന്റെ കൂടുതൽ വെളിപ്പെടുത്തൽ. പ്രതിയെ പോലീസ് റിമാൻഡ് ചെയ്തു.
ഒമ്പത് ലക്ഷത്തോളം ഉള്ള സാമ്പത്തിക പ്രതിസന്ധി തീർക്കാൻ സ്വത്ത് തട്ടിയെടുക്കാനായിരുന്നു ഇന്ദുലേഖയുടെ പദ്ധതി. ഇതിനായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ചായയിൽ എലിവിഷം കലർത്തി നൽകിയതെന്നുമാണ് ഇന്ദുലേഖയുടെ മൊഴി. എലിവിഷമാണ് രുഗ്മിണിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു.
കിഴൂർ കാക്കത്തിരുത്ത് റോഡിൽ ചോഴിയാട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58)കഴിഞ്ഞദിവസം തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കിഴൂരിൽ 13.5 സെന്റ് സ്ഥലവും വീടുമാണ് ഇവർക്കുണ്ടായിരുന്നത്. മാതാപിതാക്കളുടെ കാലശേഷം ഇത് ഇന്ദുലേഖയ്ക്ക് എഴുതിവെച്ചിരുന്നു. പെട്ടെന്ന് തന്നെ ഈ സ്വത്ത് ലഭിക്കാനും കടംവീട്ടാനുമാണ് മകൽ കടുംകൈ ചെയ്തത്. അമ്മയ്ക്ക് ശേഷം അച്ഛനെ കൊലപ്പെടുത്തിയോ ശാരീരികമായി അവശനിലയിലാക്കിയോ സ്വത്ത് കൈവശപ്പെടുത്താനാണ് ലക്ഷ്യമാക്കിയിരുന്നതെന്നും പോലീസ് പറഞ്ഞു.
വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി സ്വർണാഭരണങ്ങൾ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വെച്ചാണ് ഇത്രയും ബാധ്യതയുണ്ടായതെന്നാണ് ഇന്ദുലേഖ പോലീസിനോട് പറഞ്ഞത്.വിദേശത്തുള്ള ഭർത്താവിന് ബാധ്യതകൾ അറിയാമായിരുന്നില്ല. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് ഭർത്താവ് നാട്ടിലെത്തിയതോടെ സ്വർണാഭരണങ്ങൾ തിരിച്ചെടുക്കേണ്ടിയിരുന്നു. സ്ഥലം പണയം വെച്ച് തുക കണ്ടെത്തുന്നതിന് രുഗ്മിണി സമ്മതിച്ചില്ല.
ഇതോടെ ഒരു മാസമായി പനിയുടെ ഗുളികകൾ ഭക്ഷണത്തിൽ കലർത്തി അമ്മയ്ക്കും അച്ഛനും ഇന്ദുലേഖ നൽകിയിരുന്നു. കറിയിൽ ചേർത്താണ് ഇവ നൽകിയിരുന്നത്. കരൾരോഗ ബാധിതരാക്കി ആർക്കും സംശയമില്ലാത്ത രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇന്ദുലേഖ ഗൂഗിളിൽ തിരഞ്ഞാണ് കൊലപാതകത്തിനുള്ള വഴി കണ്ടെത്തിയത്. വിദ്യാർഥികളായ രണ്ട് മക്കളും ഇവർക്കുണ്ട്.
നാട്ടിലെത്തിയ ഭർത്താവിനെ വിമാനത്താവളത്തിൽനിന്ന് കൊണ്ടുവന്നതിന് ശേഷമാണ് ഇന്ദുലേഖ അമ്മയ്ക്ക് ചായയിൽ എലിവിഷം കലർത്തി നൽകിയത്. ആസ്ത്മയുടെ അസ്വസ്ഥതകളുള്ളതിനാൽ രുഗ്മിണിക്ക് രുചിവ്യത്യാസം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ഭർത്താവിനും അച്ഛനും ചായയിൽ സോപ്പുലായനി കലർത്തി നൽകുകയും ചെയ്തിരുന്നു. കൃത്രിമമായി ഭക്ഷ്യവിഷബാധയുണ്ടാക്കാനായിരുന്നു ശ്രമം. ഒരു മാസം മുമ്പ് അച്ഛനെ ഇതേ രീതിയിൽ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.
എന്നാൽ രുഗ്മിണിയെ ചികിത്സിച്ച തൃശ്ശൂരിലെ ആശുപത്രിയിലെ ഡോക്ടർക്കുണ്ടായ സംശയമാണ് കൊലപാതക സൂചന നൽകിയത്. ആശുപത്രിയിൽ മഞ്ഞപ്പിത്തമെന്നും ഭക്ഷ്യവിഷബാധയെന്നും രണ്ട് കാരണങ്ങൾ ഇന്ദുലേഖ പറഞ്ഞിരുന്നു. രുഗ്മിണിയുടെ മരണത്തിന് ശേഷമാണ് പോലീസിന് വിവരം ലഭിച്ചത്. അന്വേഷണത്തിന്റെ തുടക്കം മുതലേ പൊരുത്തക്കേടുകളുണ്ടായിരുന്നു. ഇന്ദുലേഖയുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് വിഷത്തെക്കുറിച്ച് അന്വേഷിച്ചതിന്റെ തെളിവുകൾ ലഭിച്ചത്.
എസിപി ടിഎസ് സിനോജ്, എസ്എച്ച്ഒ യുകെ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ദുലേഖയെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ വിഷത്തിന്റെ കുപ്പിയും മരുന്നുകളുടെ സ്ട്രിപ്പുകളും ലഭിച്ചു. ഫോറൻസിക് വിദഗ്ധരും വീട്ടിൽ പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു. മൊബൈൽഫോൺ വിശദമായ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്.
മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മീഞ്ചന്തയിൽ ഒളിവിൽ കഴിയുകയായിരുന്ന പർഗന സ്വദേശി രവികുൽ സർദാറാണ് പിടിയിലായത്. ബംഗാളിലെ കാനിംഗ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്.
കൃത്യം നടത്തിയ ശേഷം രവികുൽ കോഴിക്കോട്ടേക്ക് ട്രെയിൻ കയറുകയായിരുന്നു. പരിചയക്കാരനായ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ചുവരികയായിരുന്ന ഇയാളെ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. രവികുൽ സർദാറിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച മൂന്ന് പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാലക്കാട് ചിറ്റൂരില്‍ നിന്ന് കാണാതായ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തു. യാക്കര പുഴയിലെ ചതുപ്പില്‍ യുവാവിനെ കൊലപ്പെടുത്തി താഴ്ത്തിയെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുള്ള പൊലീസ് പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് തത്തമംഗലം സ്വദേശി സുവീഷ് (20) ആണ് കൊല്ലപ്പെട്ടത്. കേസില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീര്‍, മദന്‍കുമാര്‍ എന്നിവരെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജൂലൈ 19നാണ് സുബിഷിനെ കാണാതായത്. അന്നേ ദിവസം രാത്രി പാലക്കാടുള്ള മെഡിക്കല്‍ ഷോപ്പിന് സമീപത്തു നിന്ന് സുബിഷിനെ ബലമായി സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മലബാര്‍ ആശുപത്രിയ്ക്ക് സമീപം ശ്മാശനത്തില്‍ വെച്ച് വടികൊണ്ടും കൈകൊണ്ടും അടിച്ചും ചവിട്ടിയുമായിരുന്നു കൊലപാതകമെന്നും പൊലീസ് അറിയിച്ചു. 20ന് രാവിലെയാണ് മൃതദേഹം പ്രതികള്‍ യാക്കര പുഴയില്‍ ഉപേക്ഷിച്ചത്.
അതേസമയം സുവീഷിന് വധഭീഷണി ഉണ്ടായിരുന്നതായി അമ്മ വിജി പറഞ്ഞു. കാര്‍ വാടകയ്‌ക്കെടുത്തതിനെച്ചൊല്ലിയായിരുന്നു ഭീഷണി. നേരത്തെയും സുഹൃത്തുക്കള്‍ വീട്ടിലെത്തി മര്‍ദിച്ചിരുന്നതായും വിജി പറഞ്ഞു.
മദ്യം മോഷ്ടിച്ചെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ചിത്രം പ്രചരിപ്പിച്ചതിന് മലയാളി ഡോക്ടറോട് മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയന്‍ പൊലീസ്. തൃശൂര്‍ സ്വദേശിയായ ഡോക്ടര്‍ പ്രസന്നന്‍ പൊങ്ങണംപറമ്പിലാണ് രണ്ടു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ വിജയം നേടിയത്. 2019 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇക്കഴിഞ്ഞ ആഗസ്റ്റ് 19നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊലീസ് ഡോക്ടറോട് പരസ്യമായി മാപ്പ് പറഞ്ഞത്.ഓസ്‌ട്രേലിയയിലെ വിക്ടോറിയ ലാട്രോബ് റീജണല്‍ ഹോസ്പിറ്റലില്‍ ഡോക്ടറായ പ്രസന്നന്‍ കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയായിരുന്നു കടന്നു പോയത്.
2020 മെയ് 15നായിരുന്നു മദ്യഷോപ്പില്‍ നിന്ന് റം മോഷ്ടിച്ചുവെന്ന് സംശയിക്കുന്നയാള്‍ എന്ന് പറഞ്ഞ് പ്രസന്നന്റെ ചിത്രം പേക്കന്‍ഹാം ലോക്കല്‍ പൊലീസ് ഫേസ്ബുക്കിലിടുന്നത്. മെയ് 16ന് പ്രസന്നന്റെ ഭാര്യ നിഷയുടെ സുഹൃത്ത് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി. ഉടന്‍ തന്നെ പേക്കന്‍ഹാം സ്റ്റേഷനിലെത്തി മദ്യം വാങ്ങിയതിന്റെ ബില്ല് കാണിച്ചുവെങ്കിലും കുറ്റവാളിയോടെന്ന പോലെ മുന്‍വിധിയോടെയായിരുന്നു പൊലീസ് പെരുമാറിയത്. ഇതിനെതിരെ കേസ് നല്‍കിയെങ്കിലും കൊവിഡ് കാരണം രണ്ടു വര്‍ഷത്തോളം കേസ് നീണ്ടുപോയുകയായിരുന്നു.
പ്രസന്നനും നിഷയും കോക്ക്‌ടെയില്‍ ഉണ്ടാക്കുന്നതിനായി റം വാങ്ങാനാന്‍ മദ്യ ഷോപ്പില്‍ പോയിരുന്നു. പണം നല്‍കി റെസീപ്റ്റ് വാങ്ങിയ ശേഷം വില ഉറപ്പിക്കുന്നതിനായി ഒരു തവണ കൂടി ഷോപ്പിലേക്ക് ചെന്നു. വില കൃത്യമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ റമ്മുമായി കാറില്‍ കയറിപ്പോയി. എന്നാല്‍ പണം നല്‍കാതെ പോയെന്ന് തെറ്റിദ്ധരിച്ച ഷോപ്പ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ പ്രസന്നന്‍ മദ്യക്കുപ്പിയുമായി നില്‍ക്കുന്ന സിസിടിവി ദൃശ്യം പങ്കുവച്ച് പൊലീസ് ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത്. മദ്യ ഷോപ്പില്‍ മോഷണം നടന്നെന്നും ചിത്രത്തില്‍ കാണുന്നയാളെ കണ്ടു കിട്ടുന്നവര്‍ പൊലീസിനെ ബന്ധപ്പെടണമെന്നുമായിരുന്നു പോസ്റ്റില്‍ പറഞ്ഞത്.
‘കേട്ടപ്പോള്‍ വല്ലാത്ത അവസ്ഥയിലായിരുന്നു. ഇനി ഞങ്ങള്‍ കാശടിച്ചില്ലേ എന്ന് ഒരുവേള ഭയപ്പെട്ടു എന്നാല്‍ കാറില്‍ നിന്ന് ബില്ല് കിട്ടിയതോടെയാണ് ആശ്വാസമായത്. പൊലീസ്‌നെ സമീപിച്ചപ്പോള്‍ അവര്‍ക്ക് ബില്ല് നോക്കി ഷോപ്പില്‍ വിളിച്ച് ക്രോസ് ചെക്ക് ചെയ്താല്‍ മതിയായിരുന്നു. പക്ഷെ അവരത് ചെയ്തില്ല. ആ പ്രത്യേക പോലീസുദ്യോഗസ്ഥര്‍ മുന്‍വിധി, ധാര്‍ഷ്ട്യം, വംശീയത എന്നിവ മൂലമൊക്കെയാവാം കുറ്റക്കാരന്‍ എന്ന തീര്‍പ്പിലെത്തിയപോലെ പെരുമാറിയത്. കുറ്റവാളിയോടെന്ന പോലെ പോലീസ് വാനിലിരുത്തിയാണ് കൊണ്ടുപോയത് മാത്രവുമല്ല അവരീ കേസിനെ തെറ്റായ ദിശയില്‍ കൈകാര്യം ചെയ്തു എന്നതാണ് നിയമ നടപടിക്കൊരുങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്. റെസീപ്റ്റ് ഉണ്ടെന്ന് പറഞ്ഞിട്ടും അവര്‍ അത് ചോദിച്ചില്ല’, ഡോക്ടര്‍ പ്രസന്നന്‍ പറയുന്നു.
‘ഗൂഗിള്‍ പേ വഴിയാണ് കാശടച്ചത്. അതിന്റെ രേഖയുണ്ടായിരുന്നു. പക്ഷെ ബില്ലിൽ കൃത്യമായ ഐറ്റം, നമ്പര്‍ എന്നിവ രേഖപ്പെടുത്തുമെന്നതിനാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമായി. മാത്രവുമല്ല എത്രകാശ് ചിലവായാലും ഒരു കാരണവുമില്ലാതെ പൊതുവിടത്തില്‍ അപമാനിതനായതിനും മനുഷ്യാവകാശ ലംഘനം നടത്തിയതിനും പോരാടണമെന്നുറച്ചിരുന്നു’, പ്രസന്നന്‍ കൂട്ടിച്ചേര്‍ത്തു.
റെസീപ്റ്റുണ്ടോ എന്ന ഒറ്റ ചോദ്യത്തില്‍ തീര്‍ക്കാമായിരുന്ന പ്രശ്‌നത്തിലാണ് പൊലീസിന്റെ മുന്‍വിധി മൂലം പ്രസന്നനും കുടുംബത്തിനും മാനസികമായി പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നത്. കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും ഒരു ദിവസം വോകിയാണ് ഫോട്ടോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തത്. ഇതിനിടയില്‍ത്തന്നെ ധാരാളം പേര്‍ ചിത്രം ഷെയര്‍ ചെയ്തിരുന്നു. പോസ്‌റിന് താഴെ അപമാനകരമായ കമന്റുകളും നിറഞ്ഞിരുന്നു.മാനസിക സംഘര്‍ഷമേറിയപ്പോള്‍ സൈക്കോളജിസ്റ്റിനെ കാണേണ്ടിവന്നുവെന്നും പ്രസന്നന്‍ പറയുന്നു.
ഓസ്ട്രേലിയയില്‍ ഡോക്ടര്‍ രജിസ്ട്രേഷന്‍ എല്ലാ വര്‍ഷവും റിവ്യു ചെയ്യണം. പൊതു സമൂഹത്തില്‍ നിന്ന് ഡോക്ടറെ കുറിച്ച് മോശമായ എന്തെങ്കിലും പ്രതികരണങ്ങളുണ്ടായാല്‍ അത് പബ്ലിഷ് ചെയ്യും. ഡോക്ടറുടെ ചരിത്രം രോഗി അറിയണമെന്ന യുക്തിയില്‍ നിന്നാണ് ഇങ്ങനെ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രസന്നനെയും കുടുംബത്തെയും കൂടുതല്‍ ആശങ്കയിലാഴ്ത്തിയത്. ഒബ്രിയന്‍ ക്രിമിനല്‍ ആന്റ് സിവില്‍ സോളിസിറ്റെഴ്‌സിലെ സ്റ്റിവാര്‍ട്ട് ഓകോണല്‍ ആയിരുന്നു പ്രസന്നന്റെ അഭിഭാഷകന്‍.
കേരള കോൺഗ്രസ് വൈസ് ചെയർമാൻ സാജൻ ഫ്രാൻസിസ് അന്തരിച്ചു.മുൻ മന്ത്രി സി.എഫ്.തോമസിൻ്റെ സഹോദരനാണ്. ചങ്ങനാശേരി നഗരസഭ മുൻ ചെയർമാനായിരുന്നു.ചങ്ങനാശേരി യുഡിഎഫിന് ഭൂരിപക്ഷമുള്ള നഗരസഭയായിരുന്നു . എന്നാൽ കേരളാ കോൺഗ്രസിലെ പിളർപ്പോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ജോസ് കെ മാണിയും കൂട്ടരും ഇടതുപക്ഷത്ത് എത്തിയപ്പോഴാണ് സാജൻ ഫ്രാൻസിസ് ചെയർമാനായത്. 2020ലെ യുഡിഎഫ് യോഗത്തിൽ നിന്ന് നാലു കൗൺസിലർമാർ വിട്ടുനിന്നിരുന്നു.
ഇതോടെയാണ് യുഡിഎഫ് ക്യാമ്പിൽ നഗരസഭാ ഭരണം നഷ്ടമാകുമോയെന്ന ആശങ്കയേറിയത്. തുടർന്ന് യോഗത്തിൽ നിന്ന് വിട്ടുനിന്ന കൗൺസിലർമാരുമായി ചർച്ചകൾ ആരംഭിച്ചു. ഇവർക്ക് വിപ്പും നൽകി. അട്ടിമറി സാധ്യത ഉണ്ടാകില്ലെന്ന വിശ്വാസത്തിൽ യുഡിഎഫ് തുടർന്നെങ്കിലും തലനാരിഴയ്ക്കാണ് ഭരണം നിലനിർത്തിയത്. അങ്ങനെയാണ് സാജൻ ഫ്രാൻസിസ് ചെയർമാനായത്.
അന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം കൗൺസിലർമാർ പി.ജെ. ജോസഫ് വിഭാഗം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു എന്നതാണ് വസ്തുത. അതുകൊണ്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ എൽ.ഡി.എഫ് നടത്തിയ നീക്കങ്ങൾ ഫലം കണാതെ പോയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സാജൻ ഫ്രാൻസിസ് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന പുറത്തു വന്നിരുന്നു. അന്ന് ചങ്ങനാശ്ശേരി നഗരസഭാ ചെയർമാൻ ആയ സാജൻ ഫ്രാൻസിസിന് മണ്ഡലത്തിലുള്ള സ്വാധീനം നിർണ്ണായകമായേക്കുമെന്നാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ സീറ്റ് നൽകിയില്ല.
ചങ്ങനാശ്ശേരി എംഎൽഎ ആയിരുന്ന സി എഫ് തോമസ് 2020 സെപ്റ്റംബർ മാസത്തിലാണ് അർബുദ ബാധയെത്തുടർന്ന് അന്തരിച്ചത്. അദ്ദേഹത്തിന്റെ പിൻഗാമിയായി സഹോദരൻ വരണമെന്ന് തന്റെ പാർട്ടിയിലെ പ്രമുഖ നേതാവിനോട് അദ്ദേഹം പറഞ്ഞതായും പാർട്ടിവൃത്തങ്ങൾ സൂചന നൽകിയിരുന്നു. എന്നാൽ അതു നടക്കാതെ പോയി. പിജെ ജോസഫിന്റെ കൂടെ നിന്നിട്ടും അത് നടന്നില്ല. ഇത് സാജൻ ഫ്രാൻസിസിന് നിരാശയായി മാറുകയും ചെയ്തു.
ദൗതികശരീരം ഇന്ന് രാവിലെ ചങ്ങനാശേരിയിലെ വസതിയിൽ എത്തിക്കും. സംസ്ക്കാരം നാളെ (ശനിയാഴ്ച്ച) 2.30 ന് ചങ്ങനാശേരി മെത്രാപ്പോലിത്തൻ പള്ളിയിൽ.
: മാധ്യമപ്രവർത്തകൻ കെ എം ബഷീറിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. നിലവിൽ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും പ്രതിയെ പ്രോസിക്യൂഷൻ സഹായിച്ചുമെന്നുമാണ് ഹർജിയിൽ പറയുന്നത്. പ്രതി ഉന്നത സ്വാധീനമുളള ഐഎഎസ് ഉദ്യോഗസ്ഥനായതിനാൽ സിബിഐ അന്വേഷണം വേണമെന്നാണ് കുടുബത്തിന്റെ ആവശ്യം.
ബഷീറിന്റെ സഹോദരനാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ബഷീറിൻറെ കൈയിൽ നിന്ന് നഷ്ടമായ ഫോൺ കണ്ടെത്താത്തതിൽ ദുരൂഹത ഉണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നുണ്ട്. ‘ബഷീറിന് രണ്ട് മൊബൈൽ ഫോണുകളാണ് ഉണ്ടായിരുന്നത്. അതിൽ സാധാരണ രീതിയിലുള്ള പഴയ മൊബൈൽ ഫോൺ മാത്രമാണ് കണ്ടെടുത്തത്. റെഡ്മി ഫോൺ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. പ്രതിയെ സഹായിക്കാൻ പൊലീസ് ശ്രമിച്ചു എന്നതിന് തെളിവാണിത്’ എന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്.
‘ശ്രീറാം വെങ്കിട്ടരാമനേയും വഫയേയും കഫേ കോഫി ഡേ ഔട്ട്ലെറ്റിന് സമീപം സംശയകരമായ സാഹചര്യത്തിൽ ബഷീർ കണ്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മൊബെെലിൽ പകർത്തിയിരുന്നു. ഇക്കാര്യം മനസിലാക്കിയ ശ്രീറാം വെങ്കിട്ടരാമൻ മൊബെെൽ കെെവശപ്പെടുത്താൻ ശ്രമിച്ചു. പക്ഷെ അതിന് സാധിച്ചില്ല. ഇതിന്റെ വിരോധം ബഷീറിനോട് പ്രതിക്ക് ഉണ്ടായിരുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.
പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നിരിക്കെ പ്രോസിക്യൂഷൻ പ്രതിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. കൂടാതെ, നിലവിൽ സമർപ്പിച്ചിരിക്കുന്ന അന്വേഷണ റിപ്പോർട്ട് അപൂർണമാണ്. ഈ റിപ്പോർട്ട് അനുസരിച്ച് പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ യാതൊരു അന്വേഷണത്തിനും സാധ്യതയില്ലെന്നും ഹർജിയിൽ പറയുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമൻ മദ്യ ലഹരിയിൽ സുഹൃത്തായ വഫയുടെ വോക്‌സ് വാഗൺ കാറിൽ കവടിയാർ ഭാഗത്തു നിന്നും അമിതവേഗതയിൽ പോകവെ പബ്ലിക്ക് ഓഫീസ് മുൻവശം റോഡിൽ വച്ച് ബഷീറിനെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബഷീറിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മദ്യപിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഇത് മറച്ചു വെക്കാൻ പൊലീസുമായി ഒത്തുകളിക്കുകയും രക്തസാമ്പിൾ പരിശോധനയ്ക്ക് സമ്മതിക്കാതെ
ലോകത്തിലെ നൈറ്റ് ലൈഫ് നഗരങ്ങളുടെ പട്ടികയിലേക്ക് തലസ്ഥാന നഗരിയും. കേരളത്തിലാദ്യമായി തിരുവനന്തപുരത്ത് നൈറ്റ് ക്ലബ് തുറന്നു. തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാര്‍ട്ട്അപ്പ് ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ ‘ഓഫോറി’ യാണ് സംസ്ഥാനത്തെ ആദ്യ നൈറ്റ് ക്ലബിന് തുടക്കം കുറിച്ചത്.
എയര്‍പോര്‍ട്ട് റോഡില്‍ ഇഞ്ചക്കലിനു സമീപമാണ് ഓഫോറി നൈറ്റ് ക്ലബ് പ്രവര്‍ത്തിക്കുക. രാത്രി 12വരെയാണ് പ്രവര്‍ത്തന സമയം. രാജ്യാന്തര മെട്രോ നഗരങ്ങളിലെ ലോകോത്തര നൈറ്റ് ക്ലബുകളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഓഫോറിയുടെ പ്രത്യേകത. 4500 ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായാണ് ക്ലബ് പ്രവര്‍ത്തിക്കുക.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡാന്‍സ് ഫ്‌ലോറുകള്‍, ഭക്ഷണശാലകള്‍, കൂട്ടായ ആഘോഷങ്ങള്‍ക്ക് പ്രത്യേക സൗകര്യം, എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ ഓഫോറി നൈറ്റ് ക്ലബിനുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ നടക്കും. വരാന്ത്യങ്ങളില്‍ ബാന്‍ഡുകള്‍ ഉള്‍പ്പെടെ പ്രത്യേക പരിപാടികളും ഉണ്ടാകും. സ്ത്രീ സൗഹൃദ ക്ലബായ ഓഫോറിയില്‍ ബുധനാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി ഉന്നത നിലവാരവും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര ശൈലിയില്‍ ഒരുക്കിയിരിക്കുന്ന നൈറ്റ് ക്ലബ് സംസ്ഥാനത്തെ നൈറ്റ് ലൈഫിനും, അനുബന്ധ വ്യവസായങ്ങള്‍ക്കും ഉണര്‍വ്വേകുമെന്ന് ഓഫോറി ക്ലബ് മാനേജ്‌മെന്റ് പറഞ്ഞു. കേരളത്തിന്റെ വിനോദസഞ്ചാര, ഐടി മേഖലകള്‍ക്ക് നൈറ്റ് ലൈഫ് കുതിപ്പേകും. മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്കും ഏറെ ഗുണകരമാകുന്നതാണ് പദ്ധതി. തിരുവനന്തപുരത്തെ കൂടാതെ കേരളത്തിലെ മറ്റ് നഗരങ്ങളിലും, ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും ഓഫോറിക്ക് നൈറ്റ് ക്ലബുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്.