സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കോടിയേരി. ശരീരത്തിലുണ്ടായിരുന്ന അണുബാധയുടെ തോതു കുറഞ്ഞു. എങ്കിലും ഇനിയും അണുബാധ സാധ്യത കണക്കിലെടുത്തു സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി ശരീരം ക്ഷീണിച്ചതാണ് പ്രശ്‌നമായത്. നല്ല രീതിയിൽ ചികിത്സ നൽകിയാൽ അദ്ദേഹത്തിന് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ നൽകുന്നതെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഒരു മണിക്കൂറോളം ആശുപത്രിയിൽ ചിലവഴിച്ച മുഖ്യമന്ത്രി ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മടങ്ങിയത്.
ഓഗസ്റ്റ് 29 നാണ് കാന്‍സറിനെ തുടർന്നുള്ള വിദഗ്ധ ചികിത്സയ്ക്കായി കോടിയേരിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ഒഴിഞ്ഞിരുന്നു. ഇതേതുടര്‍ന്ന് എം.വി.ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് സമീപത്തേക്ക് എത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. പിബി യോഗത്തില്‍ പങ്കെടുക്കാനായി പിണറായി വിജയന്‍ എകെജി ഭവനില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
സംസ്ഥാനത്ത് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി തുടങ്ങി. കൊച്ചി നഗരത്തില്‍ ആണ് ആദ്യ ഘട്ടത്തില്‍ തുടങ്ങിയത്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്‌സ്‌പോട്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഇവിടങ്ങളില്‍ രാത്രി റോന്ത് ചുറ്റിയാണ് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്. കുത്തിവയ്പ്പിന് ശേഷം നായ്ക്കളുടെ തലയില്‍ അടയാളം രേഖപ്പെടുത്തും.
സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം രൂക്ഷമായിരിക്കുകയാണ്. കൊല്ലം ജില്ലയില്‍ മാത്രം ഇന്നലെ 51 പേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റു. ഇവരെല്ലാം വിവിധ ആശുപത്രികളിലെത്തി ചികിത്സ തേടിയിരിക്കുകയാണ്.
വളകോട്ടില്‍ ഭര്‍തൃവീട്ടില്‍ ഇരുപത്തിയെട്ടുകാരി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് വളകോട് പുത്തന്‍ വീട്ടില്‍ ജോബിഷിനെ പീരുമേട് പൊലീസ് അറസ്റ്റു ചെയ്തു. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ജോബിഷിന്റെ ഭാര്യ ഷീജയുടെ ആത്മഹത്യയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഏലപ്പാറ ഹെലിബറിയ സ്വദേശി എംകെ ഷീജ വെള്ളിയാഴ്ചയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. സ്ത്രീധന ബാക്കിയെച്ചൊല്ലി ഭര്‍ത്താവ് ജോബീഷും മാതാപിതാക്കളും പീഡിപ്പിച്ചതാണ് അത്മഹത്യക്ക് കാരണമെന്ന് കാണിച്ച് ഷീജയുടെ വീട്ടുകാര്‍ ഉപ്പുതറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പീരുമേട് ഡിവൈ എസ്പി ജെ കുര്യാക്കേസ് അന്വേഷണം ഏറ്റെടുത്തു. ഷീജയുടെ വീട്ടുകാരുടെ മൊഴികള്‍ രേഖപ്പെടുത്തി ശേഷം ജോബിഷിനെ ചോദ്യം ചെയ്തു. തുടന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്ത്രീധന ബാക്കിയായ രണ്ടു പവന്‍ സ്വര്‍ണത്തെച്ചൊല്ലി പലതവണ ജോബീഷ് ഷീജയെ മര്‍ദ്ദിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഷീജക്ക് നല്‍കിയ സ്വര്‍ണ്ണത്തില്‍ ഒരു ഭാഗം ഉപ്പുതറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജോബീഷ് പണയം വെച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജോബീഷിന്റെ മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷം ഇവരെയും അറസ്റ്റ് ചെയ്യും. അറസ്റ്റ് ചെയ്ത ജോബീഷിനെ പീരുമേട് ഹാജരാക്കി റിമാന്റ് ചെയ്തു.
ഖത്തറിലെ സ്‌കൂള്‍ ബസില്‍ അകപ്പെട്ട് മരണപ്പെട്ട നാലുവയസുകാരി മിന്‍സ മറിയം ജേക്കബിന് നാടിന്റെ അന്ത്യാഞ്ജലി. രാവിലെ നെടുമ്പാശ്ശേരിയില്‍ എത്തിച്ച മൃതദേഹം ഉച്ചയോടെ ജന്മനാടായ കോട്ടയത്തെ ചിങ്ങവനത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകിട്ട് അഞ്ചുമണിയോടെ മാതാപിതാക്കളുടെ ആഗ്രഹപ്രകാരം വീട്ടുമുറ്റത്ത് തന്നെ മൃതദേഹം അടക്കം ചെയ്തു. മകള്‍ വീട്ടുമുറ്റത്തു തന്നെ ഉണ്ടാകണമെന്ന പിതാവ് അഭിലാഷിന്റെ ആഗ്രഹപ്രകാരമാണ് പള്ളിയിലെ ചടങ്ങുകള്‍ ഒഴിവാക്കി വീട്ടുമുറ്റത്ത് മൃതദേഹം സംസ്‌കരിച്ചത്.
ചിങ്ങവനത്തെ കൊച്ചുപറമ്പില്‍ വീടിന്റെ പരിസരത്തേക്ക് മിന്‍സ മറിയം ജേക്കബിനെ അവസാനമായി ഒരു നോക്ക് കാണാനായി നാട് ഒഴുകിയെത്തിയിരുന്നു. രാവിലെ 10 മണിയോടെ നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട മൃതദേഹം മിന്‍സ ഓടിക്കളിച്ച വീട്ടുമുറ്റത്തേക്ക് എത്തിയതോടെ അനുഗമിച്ച മാതാപിതാക്കളും കുടുംബാഗങ്ങളും കണ്ണീരടക്കാനാകാതെ വിങ്ങിക്കരഞ്ഞു.
കുട്ടിയുടെ മരണം ഖത്തറിലും വലിയ വിവാദമായിരിക്കെ രണ്ടുദിവസം നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് ഇന്നലെ വൈകിട്ടോടെ മൃതദേഹം മാതാപിതാക്കളായ അഭിലാഷ് ചാക്കോയ്ക്കും സൗമ്യയ്ക്കും വിട്ടുകിട്ടിയത്. നാലാം ജന്മദിനാഘോഷം കഴിഞ്ഞുള്ള സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് കുട്ടി സ്‌കൂള്‍ ബസില്‍ അകപ്പെട്ട് മരണപ്പെട്ടത്.
സ്‌കൂള്‍ ബസില്‍ ഇരുന്നു കുട്ടി ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാര്‍ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്. തുറസായ സ്ഥലത്ത് നിര്‍ത്തിയിട്ട ബസിലെ ചൂടാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ഖത്തര്‍ വിദ്യാഭ്യാസ വകുപ്പ് സ്വകാര്യ കിന്‍ഡര്‍ ഗാര്‍ട്ടന്‍ അടപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
പൂണെയിലെ പിംപ്രിയില്‍ സ്‌കൂട്ടറില്‍ ട്രക്ക് ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളിഡോക്ടര്‍ മരിച്ചു. യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപന്‍ മോര്‍ ഐറേനിയോസ് പൗലോസ് മെത്രാപ്പൊലീത്തയുടെ സഹോദരിയുടെ മകളും മാളിയേക്കല്‍ റിമിന്‍ ആര്‍ കുര്യാക്കോസിന്റെ ഭാര്യയുമായ ഡോ. ജെയ്ഷ (27) ആണ് മരണപ്പെട്ടത്.
ജെയ്ഷ ഉച്ചഭക്ഷണത്തിനുശേഷം ക്ലിനിക്കിലേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ ട്രക്ക് നിര്‍ത്താതെ പോയി.
മംഗളൂരു ചിറയില്‍ ജോണ്‍ തോമസിന്റെയും ഉഷ ജോണിന്റെയും മകളാണ്. സഹോദരന്‍: ജെയ്. ജെയ്ഷയുടെ മൃതദേഹം പൂണെയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം റോഡ് മാര്‍ഗം മംഗളൂരുവിലേക്ക് കൊണ്ടുപോയി.
സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടിലെ അന്ത്യശുശ്രൂഷകള്‍ക്കുശേഷം മംഗളൂരു ജേപ്പു സെയ്ന്റ് ആന്റണീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും.
പിറന്നാൾ ദിനത്തിൽ ഖത്തറിൽ മരിച്ച മലയാളി വിദ്യാർഥിനി മിൻസ മറിയത്തെ പിതാവ് അവസാനമായി സ്കൂൾ ബസിൽ കയറ്റുന്ന വിഡിയോ കാഴ്ചക്കാരുടെ മുഴുവൻ നോവായി മാറുന്നു. പിതാവ് അഭിലാഷ് ചാക്കോ നാലു വയസുകാരി മിൻസയെ സ്കൂൾ ബസിൽ കയറ്റുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആ ബസിൽ നിന്ന് ആ പിഞ്ചുമകൾ പിന്നീടൊരിക്കലും പുറത്തിറങ്ങിയില്ല എന്നോർക്കുമ്പോൾ കണ്ണീരോടെ മാത്രമേ ആർക്കും ആ വിഡിയോ കാണാനാകൂ.
കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും സൗമ്യ ചാക്കോയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മിൻസ. ഞായറാഴ്ചയായിരുന്നു നാലാം പിറന്നാൾ. തലേദിനം രാത്രിതന്നെ പിറന്നാൾ ആഘോഷിച്ച അവൾ, ഇരട്ടി സന്തോഷത്തിലായിരുന്നു അൽ വക്റയിലെ വീട്ടിൽനിന്ന് രാവിലെ സ്കൂളിലേക്കു പുറപ്പെട്ടത്. സന്തോഷത്തോടെ തുള്ളിച്ചാടി പിതാവിനൊപ്പം നടക്കുന്ന മിൻസയെ വിഡിയോയിൽ കാണാം.
അതേസമയം മിന്‍സയുടെ മൃതദേഹം കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് എത്തിച്ചു. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാവിലെ തന്നെ ബന്ധുക്കള്‍ക്ക് കൈമാറി. ഖത്തര്‍ കണ്ണീരോടെയാണ് മിന്‍സയ്ക്ക് വിട നല്‍കിയത്. രണ്ട് ദിവസം നീണ്ട പരിശോധനകള്‍ക്ക് ശേഷം ഇന്നലെ വൈകീട്ടാണ് മൃതദേഹം ബന്ധുക്കള്‍ക്കായി വിട്ടുനില്‍കിയത്. കുഞ്ഞു മിന്‍സയെ അവസാനമായി ഒരു നോക്ക് കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും ജനങ്ങളുടെ ഒഴുക്കായിരുന്നു. അവര്‍ക്കറിയാമായിരുന്നു ആ കുടുംബത്തിന്റെ എല്ലാ സന്തോഷവും മിന്‍സയുടെ ചിരിയായിരുന്നുവെന്നും, എത്ര വലിയ വേദനയാണ് അത് അഭിലാഷിനും കുടുംബത്തിനും ഉണ്ടാകുകയെന്നും.
ഖത്തറിനറിയാമായിരുന്നു ഇത് പൊറുക്കാനാവാത്ത കുറ്റമാണെന്ന്. അതുകൊണ്ട് വിദ്യാഭ്യാസ മന്ത്രി ബുഥെയ്‌ന ബിന്‍ത് അലി അല്‍ നുഐമി അഭിലാഷിന്റെ അല്‍ വക്രയിലുള്ള വീട്ടിലെത്തിയത്. ഇന്നലെ വൈകീട്ടോടെയായിരുന്നു മന്തിര അഭിലാഷിനെയും സൗമ്യയെയും കാണാനെത്തിയത്. ഇവര്‍ക്കൊപ്പം ഖത്തര്‍ സര്‍ക്കാരുണ്ടെന്ന ഉറപ്പും നല്‍കി. കുടുംബത്തെ മന്ത്രി ആശ്വസിപ്പിക്കുക മാത്രമല്ല, എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ മന്ത്രാലയത്തിലെ സ്വകാര്യ സ്‌കൂള്‍ ലൈസന്‍സിങ് വകുപ്പിലെ ഓഫീസറും മിന്‍സയുടെ കുടുംബത്തെ കാണാനെത്തിയിരുന്നു.
അസുഖപർവ്വം താണ്ടി ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. ശസ്ത്രക്രിയ കഴിഞ്ഞ് ഏറെ നാളായി വിശ്രമത്തിൽ കഴിയുന്ന ശ്രീനിവാസൻ അടുത്തിടെ മഴവിൽ മനോരമയുടെ മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. ശ്രീനിവാസനെ വീട്ടിലെത്തി സന്ദർശനം നടത്തിയതിന്റെ വിശേഷങ്ങൾ പങ്കിടുകയാണ് നടി സ്മിനു സിജോ.
“ഈ സന്തോഷം എന്നും മായാതിരിക്കട്ടെ. ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ്ണ ആരോഗ്യവാനാണ്, ഇന്ന് ഞാൻ ശ്രീനിയേട്ടന്റെ വീട്ടിൽ പോയി സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാന്റിയും കണ്ട ഉടന്നെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാനിന്റെ ഇൻറ്റർവ്യൂ തമാശകൾ പറയുമ്പോൾ മതി മറന്നു ചിരിക്കുന്ന സ്നേഹനിധികളായ മാതാപിതാക്കളുടെ സന്തോഷവും ധ്യാൻ ഇൻറ്റർവ്യൂവിൽ പറയാൻ മറന്നതൊ അതൊ അടുത്ത ഇന്റർവ്യൂവിൽ പറയാൻ മാറ്റിവച്ചതൊ അറിയില്ല എന്തായാലും പഴയ നർമ്മത്തിന് ഒട്ടും മങ്ങൽ ഏൽപിക്കാതെ ധ്യാൻമോന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെയും കൂടെ ചിലവഴിക്കാൻ പറ്റിയ നിമിഷങ്ങൾ എന്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ്. പൂർണ്ണ ആരോഗ്യവാനായി എഴുതാൻ പോവുന്ന മനസ്സിലുള്ള അടുത്ത തിരക്കഥയെ പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടൻ. ആ കണ്ണുകളിലെ തിളക്കം, അത്മവിശ്വാസം അതു മാത്രം മതി നമ്മൾ മലയാളികൾക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന്…,” സ്മിനു കുറിച്ചു.
സിനിമയില്‍ തന്‍റെ ഗോഡ്‌ഫാദര്‍ ശ്രീനിവാസനാണെന്ന് പല അഭിമുഖങ്ങളിലും സ്മിനു പറഞ്ഞിട്ടുണ്ട്. “ഒരു സിനിമാപാരമ്പര്യവും ഇല്ലാത്ത ആളാണ് ഞാന്‍. അന്നും ഇന്നും സ്റ്റേജ് പേടിയാണ്. മൈക്കില്‍ കൂടി എന്തെങ്കിലും സംസാരിക്കാന്‍ പറഞ്ഞാല്‍ തന്നെ മടിയാണ്. അങ്ങനെയുള്ളൊരു ആള്‍ സിനിമയിലെത്തി, ഇപ്പോഴും അഭിനയിക്കുന്നു എന്നു പറഞ്ഞാല്‍ അത്ഭുതമാണ്. ശരിക്കും സത്യന്‍ സാറും (സത്യന്‍ അന്തിക്കാട്) ശ്രീനിയേട്ടനും(ശ്രീനിവാസന്‍) തന്ന ധൈര്യമാണ് എന്നെ ഇപ്പോഴും നിലനിര്‍ത്തുന്നത്. സിനിമയില്‍ എന്‍റെ ഗോഡ്ഫാദര്‍ ആരാണെന്നു ചോദിച്ചാല്‍ ശ്രീനിയേട്ടനാണ്. ശ്രീനിയേട്ടന്‍ മാത്രമല്ല, വിമലാന്‍റിയും നല്ല സപ്പോര്‍ട്ടാണ്. ആദ്യചിത്രമായ സ്കൂള്‍ ബസില്‍ ഒരു ചെറിയ വേഷമായിരുന്നു. അതില്‍ പ്രത്യേകിച്ച് അഭിനയിക്കാനൊന്നുമില്ലായിരുന്നു. പിന്നീട് ഞാന്‍ പ്രകാശനിലേക്കെത്തുമ്പോള്‍ ശ്രീനിയേട്ടന്‍റെ ഭാര്യാവേഷത്തിലാണ് അഭിനയിച്ചത്,” സ്മിനുവിന്റെ വാക്കുകൾ
മലയാള സിനിമയിലെ ഏക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് മമ്മൂട്ടി നായകനായെത്തിയ ഹിറ്റലർ. സിദ്ദീഖിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ ആദ്യ ദിവസം മമ്മൂട്ടിയും നിർമ്മാതാവായ ലാലും തമ്മിലുണ്ടായ പ്രശ്നത്തെക്കുറിച്ച് സിദ്ധിഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിക്കിടെയാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.
അന്ന് മമ്മൂക്ക മുടി സൈഡിലോട്ടാണ് ചീകുക. പുറകോട്ട് മുടി ചീകിയാൽ നന്നായിരിക്കും എന്ന് ഞങ്ങൾ പറഞ്ഞു. വേണ്ട, ഇങ്ങനെ മതിയെന്ന് മമ്മൂക്ക പറഞ്ഞു. പൂജയുടെ അന്ന് ഫസ്റ്റ് ഷോട്ട് എടുക്കാൻ പോവുകയാണ്. വാണി വിശ്വനാഥിന്റെ ഒരു ഫോൺ കട്ടാണ് എടുത്തത്. അത് കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷമാണ് മമ്മൂക്കയുടെ ഷോട്ട്’ ഷോട്ട് എടുക്കാൻ പോവുന്നതിന്റെ തൊട്ട് മുമ്പും ലാൽ മുടിയുടെ കാര്യം പറഞ്ഞു. മമ്മൂക്കയ്ക്ക് അതിൽ താൽപര്യക്കുറവുണ്ട് അത് വിട്ടേക്കാം എന്ന് താൻ പറഞ്ഞു.
പുറകോട്ട് ചീകിയാൽ മമ്മൂക്കയ്ക്ക് മെച്യൂരിറ്റിയും വരും വളരെ റെസ്പെക്ടും തോന്നുമെന്നും താൻ അദ്ദേഹത്തോട് പറയാം എന്ന് പറഞ്ഞ് ലാൽ പോയി. ലാലും മമ്മൂക്കയുമായി എന്തോ പറഞ്ഞു. തന്റെ മുടി വേണമെന്ന് താൻ ഡിസൈഡ‍് ചെയ്യുമെന്ന് മമ്മൂക്ക പറഞ്ഞു. ശരി മമ്മൂക്ക, നിങ്ങളുടെ ഇഷ്ടം എന്ന് പറഞ്ഞ് ലാൽ തിരിച്ചിങ്ങ് പോന്നു. റിഹേഴ്സൽ വരെയും മുടി സൈഡിലോട്ടിട്ടാണ് ചെയ്തത്’
‘ടേക്ക് എന്ന് പറഞ്ഞപ്പോഴും മമ്മൂക്ക ജോർജിനെ വിളിച്ച് ജെല്ലെടുത്ത് മുടി ബാക്കിലേക്ക് ചീകി. എന്താടാ ഓക്കെയാണോ എന്ന് ലാലിനോട് ചോദിച്ചു. അതാണ് മമ്മൂക്കയുടെ മനസ്സ്. മമ്മൂക്ക അത് ഫിക്സ് ചെയ്തിരുന്നു. പക്ഷെ തമാശയായിട്ട് താനിങ്ങനെയോ ചെയ്യുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു”ഹിറ്റ്ലറിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം ഹിറ്റ്ലറുടെ ഷർട്ടുകളാണ്. മുണ്ടും ഷർട്ടുമാണ് മമ്മൂക്ക ഉപോയഗിക്കുന്നത്. അന്ന് തമിഴ്നാട്ടിൽ മമ്മൂക്കയുടെ പടങ്ങൾ ഡബ് ചെയ്താൽ തമിഴ് പടം ഓടുന്ന പോലെ മമ്മൂക്കയുടെ പടം ഓടുന്ന സമയം ആയിരുന്നു.
അതിനാൽ മമ്മൂക്കയുടെ വേഷം പാന്റ് ആക്കണമെന്ന് ലാൽ പറഞ്ഞിരുന്നു. അത് ശരിയാവില്ല തമിഴ് പ്രേക്ഷകരെ കണ്ട് കൊണ്ട് പാന്റ് ഇടീച്ചാൽ ഈ കഥാപാത്രത്തിന്റെ നിഷ്കളങ്കത നഷ്ടപ്പെടും. അയാൾ ഒരു ഗ്രാമീണനാണ് മുണ്ട് തന്നെയാണ് നല്ലതെന്ന് ലാലിനോട് പറഞ്ഞു. പാന്റ് ആയിരുന്നെങ്കിൽ അങ്ങനെ തന്നെ ഡബ് ചെയ്ത് അതൊരു തമിഴ് പടം പോലെ ഇറക്കാമായിരുന്നെന്നായിരുന്നു ലാലിന്റെ ആഗ്രഹം. പക്ഷെ അത് വേണ്ടെന്ന് ഞാൻ വളരെ സ്ട്രോങ് ആയി പറഞ്ഞെന്നും അങ്ങനെയാണ് മുണ്ട് ഫിക്സ് ചെയ്തെന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു’
സ്ത്രീയെ കടിക്കാൻ ഓടിച്ചതിൽ പ്രതിഷേധിച്ച് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള റോഡിലെ ഇലക്ട്രിക് പോസ്റ്റിലാണ് ദാരുണമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കെട്ടിത്തൂക്കിയ മൃതദേഹം ഇന്ന് രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
രണ്ടുദിവസം മുൻപാണ് ഒരു സ്ത്രീയെ ആക്രമിക്കാൻ തെരുവുനായ ഓടിച്ചത്. ഇതിലുള്ള പ്രതിഷേധമെന്നാണ് നിഗമനം. അതേസമയം, അക്രമത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കൂടാതെ, കെട്ടിത്തൂക്കിയതിന് ചുവട്ടിലായി പൂക്കളും സമർപ്പിച്ചിരുന്നു. കെട്ടിത്തൂക്കിയ നായയുടെ ചിത്രവും സോഷ്യൽമീഡിയയിൽ നിറയുന്നുണ്ട്.
ഒടുവിൽ നാട്ടുകാരെത്തി നായയുടെ കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം മറവു ചെയ്യുകയും ചെയ്തു. സംഭവത്തിൽ ഇതുവരെ പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് തെരുവുനായയുടെ ആക്രമണം പതിവായി തുടരുകയാണ്. ഇന്നും വിവിധയിടങ്ങളിലായി തെരുവുനായയുടെ ആക്രമണം റിപ്പോർട്ട് ചെയ്തു.
ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ നടപടിയെടുത്ത് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്‍ഥിനി പഠിച്ചിരുന്ന ദോഹ അല്‍ വക്റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു.
കെജി 1 വിദ്യാര്‍ത്ഥിയായ മിന്‍സ മറിയത്തിന്റെ മരണത്തില്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ സൗമ്യ ചാക്കോ ദമ്പതികളുടെ ഇളയ മകളാണ് മിന്‍സ.
ഞായറാഴ്ചയാണ് കുട്ടി മരിച്ചത്. രാവിലെ ആറുമണിക്ക് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസ്സില്‍ കുട്ടി ഉറങ്ങിപ്പോയെന്നും വിദ്യാര്‍ത്ഥി മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാരന്റെ ശ്രദ്ധയില്‍ പെട്ടില്ല. ബസ് പരിശോധിക്കാതെ ഡ്രൈവര്‍ വാഹനം ഡോര്‍ ലോക്ക് ചെയ്ത് പോയി. തുറസായ സ്ഥലത്താണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്.
രാവിലെ 11.30 ന് ഡ്യൂട്ടി പുനരാരംഭിക്കാന്‍ ബസില്‍ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാര്‍ കുട്ടിയെ ബസ്സിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. അതേസമയം മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം ഉത്തരവാദികള്‍ക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
قررت وزارة التربية والتعليم والتعليم العالي إغلاق الروضة الخاصة التي شهدت الحادث المأساوي الذي هز المجتمع، موقعة أشد العقوبات؛ بعد أن أثبت التحقيق تقصير العاملين ما أدى إلى وفاة إحدى الطالبات. وتجدد الوزارة التزامها بضمان أمن وسلامة أبنائنا الطلبة في مختلف مؤسساتنا التعليمية.
— وزارة التربية والتعليم والتعليم العالي (@Qatar_Edu) September 13, 2022