മുങ്ങിമരണം എന്ന് കരുതിയ സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. മുണ്ടക്കയം പാലൂർക്കാവിൽ നടന്ന മധ്യവയസ്കന്റെ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞു. 27 വയസ്സുകാരനായ ജെസിബി ഡ്രൈവർ അറസ്റ്റിലായി. പാലൂർക്കാവ് കുന്നുംപുറത്ത് കുഞ്ഞുമോനെ (58) തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമാണെന്ന് . കറുകച്ചാൽ മാന്തുരുത്തി വെട്ടിക്കാവുങ്കൽ സഞ്ജു(ഷിജു– 27)വിനെ സംഭവം നടന്ന് ഒന്നര മാസത്തിനു ശേഷം അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ ഓണത്തിനു തലേന്നാണു പാലൂർക്കാവിലെ ചെറിയ തോട്ടിൽ കുഞ്ഞുമോനെ മരിച്ച നിലയിൽ കണ്ടത്. മദ്യപിച്ചെത്തിയ കുഞ്ഞുമോൻ തോട്ടിൽ വീണു മുങ്ങിമരിച്ചതാണെന്ന് എല്ലാവരും കരുതി. എന്നാൽ മെഡിക്കൽ റിപ്പോർട്ടുകളിൽ ശരീരത്തിൽ കണ്ട മർദ്ദനത്തിന്റെ ചെറിയ പാടുകൾ പൊലീസിനു സംശയമായി. ഇതോടെ സംഭവത്തിനു തൊട്ടുമുൻപുള്ള ദിവസം കുഞ്ഞുമോൻ പോയ വഴികൾ പൊലീസ് അന്വേഷിച്ചു.

പാലൂർക്കാവിൽ നിർമാണം നടന്നുകൊണ്ടിരുന്ന വീട്ടിലാണു കുഞ്ഞുമോനെ അവസാനമായി കണ്ടത്. ഒപ്പം മറ്റു 2 പേരും ഉണ്ടായിരുന്നു. നിർമ്മാണജോലികൾക്കായി മണ്ണുമാന്തിയന്ത്രവുമായി എത്തിയ സഞ്‌ജുവും മാണി എന്ന മറ്റൊരാളുമായിരുന്നു അത്. ഇവർ മൂവരും ചേർന്ന് നിർമ്മാണത്തിനു ശേഷം ബാക്കിവന്ന ഇരുമ്പുകമ്പികൾ ഓട്ടോറിക്ഷയിൽ കയറ്റി മുണ്ടക്കയത്ത് എത്തിച്ചു വിൽപന നടത്തി.

തുടർന്നു മദ്യം വാങ്ങി ഇവർ പാലൂർക്കാവിൽ എത്തി. മാണി വീട്ടിലേക്കു പോകുകയും ചെയ്തു. ഉച്ച മുതൽ മദ്യലഹരിയിലായിരുന്ന കുഞ്ഞുമോനും സഞ്‌ജുവും പിന്നീട് പാലൂർക്കാവ് തോട്ടിൽ ഒരാളുടെ ഉടമസ്ഥതയിലുള്ള പാലത്തിനു സമീപം എത്തി അവിടെയിരുന്നു മദ്യപിച്ചു. ഇവിടെ വച്ചു മദ്യം വാങ്ങിയ പണത്തെച്ചൊല്ലി വാക്കേറ്റമുണ്ടായി. കുഞ്ഞുമോനെ മർദിച്ച് അവശനാക്കിയ സഞ്‌ജു ഒഴുക്കുള്ള തോട്ടിലേക്കു തള്ളിയിട്ടതിനു ശേഷം ബൈക്കിൽ കയറി പോയി. കുറച്ചു ദൂരം പോയ ശേഷം വീണ്ടും തിരികെയെത്തി. വെള്ളത്തിൽ കിടന്നിരുന്ന കുഞ്ഞുമോൻ മരിച്ചു എന്ന് ഉറപ്പു വരുത്തി മലർത്തിക്കിടത്തി വെള്ളത്തിൽ മുക്കി. തുടർന്നു മുണ്ടക്കയത്തു തന്റെ റൂമിലെത്തി ബൈക്ക് സുഹൃത്തിനെ ഏൽപിച്ചു. അതിനു ശേഷം ജോലി കിട്ടി എന്ന് അറിയിച്ചു മംഗളൂരുവിലേക്കു കടന്നു. തുടർന്നു നിരന്തരം ട്രെയിനിൽ യാത്ര ചെയ്തു പൊലീസിന്റെ കണ്ണുവെട്ടിച്ചു നടന്നു.

സ്വന്തം ഫോൺ ഉപേക്ഷിച്ച്, സഹയാത്രികരായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ഫോണുകളിൽ നിന്നാണു ഹിന്ദി നന്നായി അറിയാവുന്ന പ്രതി തനിക്ക് ആവശ്യമുള്ളവരെ വിളിച്ചിരുന്നത്. എന്നാൽ ഇയാളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വരുന്ന ഫോൺ കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി ചങ്ങനാശേരിയിൽ എത്തിയതായി വിവരം ലഭിച്ചതോടെ പൊലീസ് അവിടെ എത്തി അറസ്റ്റ് ചെയ്തു.