മുട്ട കോഴിയുടെ ആർത്തവ രക്തം കൊണ്ട് നിർമിതമായതാണെന്ന് ബിജെപി എംപി മനേക ഗാന്ധി. മുട്ട കോഴിയുടെ ആർത്തവ രക്തം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മുട്ട കുട്ടികൾ കഴിക്കാൻ അനുയോജ്യമല്ല. ഒരു മുട്ടയിൽ ഉള്ളതിനേക്കാൾ കൂടുതൽ പ്രോട്ടീൻ രണ്ട് സ്പൂൺ പരിപ്പിൽ ഉണ്ട്.
മുട്ട ശരീരത്തിലെ കൊളസ്ട്രോൾ വർധിപ്പിക്കുകയും മലിനീകരണത്തിന് കാരണമാവുകയും ചെയ്യും. മുട്ടയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ പരിപാടികൾ നിർത്തണമെന്ന് മനേക ഗാന്ധി പറഞ്ഞു. ജൂൺ എട്ടിന് ബെംഗളൂരുവിൽ ശ്രീ ജൈന സേവാസംഘം സംഘടിപ്പിച്ച പരിപാടിയിലാണ് മനേക ഗാന്ധി ഇക്കാര്യം പറഞ്ഞത്. ദ ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കുട്ടികളുടെ പോഷകാഹാരത്തിനുള്ള സർക്കാർ പദ്ധതികളിൽ മുട്ട ആരോഗ്യകരമായ ഭക്ഷണമായി പ്രോത്സാഹിപ്പിക്കുന്നതിൽ പ്രതിഷേധിക്കണമെന്നും മനേകാ ഗാന്ധി വേദിയിൽ പറഞ്ഞു. നിങ്ങളുടെ കുട്ടികൾ മുട്ട കഴിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും അവർ ഉപദേശിച്ചു.
തുറസ്സായ സ്ഥലത്ത് മീൻ വിൽക്കുന്നതിനെതിരെയും മാംസത്തിന്റെ പ്രദർശനം, എയർ കണ്ടീഷനിംഗും ഗ്ലാസ് ചുമരുമില്ലാത്ത ഔട്ട്‌ലെറ്റുകളിലെ ഇറച്ചി വിൽപന, തുറസ്സായ സ്ഥലത്ത് മൃഗങ്ങളെ കശാപ്പ് ചെയ്യൽ, കൂട്ടിൽ സൂക്ഷിക്കുന്ന കോഴികൾ എന്നിവ നിയമവിരുദ്ധമായ പ്രവൃത്തികളാണെന്നും അവർ പറഞ്ഞു. പീപ്പിൾ ഫോർ ആനിമൽസിന്റെ (പിഎഫ്എ) എന്ന മൃഗസംരക്ഷ സംഘടനക്ക്ധ നസഹായം നൽകാൻ ജൈന സമൂഹത്തോട് അഭ്യർത്ഥിച്ചു.
ബലാത്സംഗ കേസ് ഒഴിവാക്കാന്‍ വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ യുവ നടി. വിജയ് ബാബു ദുബായിലായിരുന്ന സമയത്ത് അയാളുടെ സുഹൃത്തുവഴി കേസൊതുക്കാന്‍ പണം വാഗ്ദ്ധാനം ചെയ്തെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
തന്നെ ശാരീരികവും മാനസികവും ലൈംഗികവുമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ സുഖസുന്ദരമായി ജീവിക്കുന്നത് ആത്മാഭിമാനമുള്ള പെണ്ണിന് കണ്ടുനില്‍ക്കാനാവില്ല വീട്ടുകാരോട് പോലും പറയാതെയാണ് പരാതി നല്‍കിയത്. പരാതി നല്‍കണമെന്നത് തന്റെ മാത്രം തീരുമാനമായിരുന്നു. അയാളില്‍ നിന്ന് അകലാന്‍ ശ്രമിച്ചപ്പോള്‍ നീ ഇനി സിനിമാ മേഖലയില്‍ നിലനില്‍ക്കില്ലെന്നും അനുഭവിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. നടി വ്യക്തമാക്കി.
പരാതി കൊടുക്കുന്നതിന് മുമ്പ് ഞാനെന്ത് ഡീലിനും റെഡിയാണെന്നും പറഞ്ഞ് അയാള്‍ കെഞ്ചിയിട്ടുണ്ട്. എന്റെ ആരോപണം വ്യാജമായിരുന്നെങ്കില്‍ ആ ഡീലിന് നിന്നുകൊടുക്കുന്നതായിരുന്നില്ലേ സൗകര്യമെന്ന് നടി ചോദിക്കുന്നു. വിജയ് ബാബുവില്‍ നിന്ന് കാശ് വാങ്ങിച്ചെന്നൊക്കെയാണ് പറയുന്നത്. ഇതിന്റ സ്‌ക്രീന്‍ഷോട്ടോ മറ്റോ ഉണ്ടെങ്കില്‍ കാണിക്കട്ടേയെന്നും അവര്‍ പറഞ്ഞു.
വിജയ് ബാബുവില്‍ നിന്ന് ഒരു തരത്തിലുള്ള സാമ്പത്തിക സഹായവും തനിക്ക് ലഭിച്ചിട്ടില്ലെന്ന് നടി വ്യക്തമാക്കി. അയാളുടെ സിനിമയില്‍ അഭിനയിച്ചതിന് വെറും ഇരുപതിനായിരം രൂപയാണ് കിട്ടിയത്. ലക്ഷങ്ങള്‍ തന്നിട്ടുണ്ടെങ്കില്‍ തെളിവ് കാണിക്കട്ടെയെന്നും അവര്‍ പറഞ്ഞു.
കാശ് മാത്രം ആഗ്രഹിക്കുന്ന ഒരാളായിരുന്നു ഞാനെങ്കില്‍ എന്റെ കൈയിലുള്ള തെളിവുകളെല്ലാം വച്ച് എനിക്ക് പണം തട്ടാമായിരുന്നു. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് അയാള്‍ എന്റെ ചേച്ചിയെ വിളിച്ചതിനറെ റെക്കോര്‍ഡിംഗ് കൈയിലുണ്ട്. അവര്‍ കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ ബലാത്സംഗക്കേസ് നല്‍കിയാളുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ ലൈവ് പോയിരുന്നു. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.
നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയത്. എന്നാല്‍ വിജയ് ബാബു ലൈവ് പോയത് താന്‍ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. തനിക്ക് വന്ന മെസേജുകള്‍ കണ്ട് ആദ്യം പകയ്ക്കുകയായിരുന്നുവെന്നാണ് അതിജീവിത അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് താന്‍ കടന്നു പോയതെന്നും ഇവര്‍ പറയുന്നു. വിജയ് ബാബു എന്നും വിജയ്ബാബുവിന്റെ കളിയെന്നും പറഞ്ഞ് നിരവധി നിരവധി അശ്ലീല വ്യക്തിഹത്യാ മെസ്സേജുകള്‍ കണ്ടപ്പോള്‍ ആദ്യം താനൊന്ന് പകച്ചു. വെടി, വേശ്യ എന്ന് വരെ പലരും വിളിച്ചു. ഒരു സിനിമയുടെ ഷൂട്ടിലായിരുന്നു താനപ്പോള്‍. വാര്‍ത്തയിലൂടെ പേര് പുറത്ത് വന്നാലും അയാള്‍ എന്റെ പേര് പറഞ്ഞ് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് എന്നെ വ്യക്തിഹത്യചെയ്യുമെന്ന് താനൊരിക്കല്‍ പോലും കരുതിയിരുന്നില്ലെന്നും അന്ന് താന്‍ ഉറങ്ങിട്ടില്ലെന്നും അതിജീവിത വെളിപ്പെടുത്തി.
അഭിഭാഷക തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏതെങ്കിലും ഒരു ഘട്ടത്തില്‍ പൊതുജനം പേര് തിരിച്ചറിയാന്‍ സാധ്യതയുണ്ടെന്ന്. എന്നാല്‍ എന്തു തിരിച്ചടികള്‍ നേരിട്ടാലും പരാതി കൊടുക്കണം എന്നതു തന്നെയായിരുന്നു തന്റെ തീരുമാനമെന്നും സിനിമയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്കു കൂടി വേണ്ടിയുള്ളതാണ് തന്റെ പോരാട്ടമെന്നും അതിജീവിത പറയുന്നു.
വിശുദ്ധനായി പ്രഖ്യാപിച്ച ദേവസഹായംപിള്ളയ്ക്കെതിരെ ആരോപണങ്ങളുമായി ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ ‘കേസരി’. മതംമാറിയതിന്റെ പേരില്‍ കൊല്ലപ്പെട്ടയാളല്ല ദേവസഹായംപിള്ളയെന്നും മോഷണത്തിന്റെയും രാജ്യദ്രോഹത്തിന്റെയും ശിക്ഷയായി വധശിക്ഷയ്ക്കിരയാകുകയായിരുന്നുവെന്നും ‘കേസരി’യില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിക്കുന്നു.
‘ദേവസഹായംപിള്ളയും വിശുദ്ധപാപങ്ങളും’ എന്ന തലക്കെട്ടിലാണ് മുരളി പാറപ്പുറം ഇത്തരം കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.അധികാര ദുരുപയോഗവും മോഷണവും രാജ്യദ്രോഹവും ചെയ്തതിന്റെ അനന്തരഫലമായിരുന്നു ദേവസഹായംപിള്ളയുടെ വധശിക്ഷയെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സല്‍പ്രവൃത്തികളൊന്നും ചെയ്യാതിരുന്ന ഒരാളെ മതംമാറി എന്ന ഒറ്റക്കാരണത്താല്‍ വിശ്വാസത്തിന്റെ രക്തസാക്ഷിയായി അവതരിപ്പിക്കുകയായിരുന്നു. ഈ കുടിലതന്ത്രത്തിന്റെ പരിസമാപ്തിയാണ് ദേവസഹായം പിള്ളയെ വിശുദ്ധനാക്കി പ്രഖ്യാപിച്ച വത്തിക്കാന്റെ നടപടിയെന്നും ലേഖനത്തിലുണ്ട്.
തിരുവിതാംകൂറിലെ രാജഭരണകാലത്തെ ചില സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ക്രൈസ്തവ മിഷനറിമാര്‍ നടത്തിയ മതപരിവര്‍ത്തന പദ്ധതിയുടെ ഇരയായിരുന്നു ദേവസഹായംപിള്ള. ദേവസഹായംപിള്ളയുടെ ജീവിതത്തിന് വിശുദ്ധനാക്കപ്പെടാനുള്ള യാതൊരു മഹത്വവുമില്ലെന്നും ലേഖനത്തില്‍ തുടരുന്നു. തിരുവിതാംകൂര്‍ രാജസ്ഥാനത്തിന്റെ ഭണ്ഡാരം സൂക്ഷിപ്പുകാരനായിരുന്നു മുന്‍പ് നീലകണ്ഠപിള്ളയായിരുന്ന ദേവസഹായംപിള്ളയെന്ന് ലേഖനത്തില്‍ പറയുന്നു.
ഇദ്ദേഹം ഖജനാവിലെ പണം ധൂര്‍ത്തടിച്ച കുറ്റത്തിനു ജയിലിലായി. ഒടുവില്‍ ക്രൈസ്തവ മിഷനറിമാരുടെ പ്രലോഭനത്തില്‍ മതംമാറുകയും ജയില്‍മോചിതനാകുകയുമായിരുന്നുവെന്ന് ലേഖകന്‍ ആരോപിക്കുന്നു.
ലേഖനത്തിലെ പ്രധാന ഭാഗങ്ങള്‍
നാട്ടാലം സ്വദേശിയായ നീലകണ്ഠപിള്ള ഏലങ്കം വീട് എന്ന നായര്‍ കുടുംബത്തിലെ അംഗമായിരുന്നു. അനിഴം തിരുന്നാള്‍ മാത്താണ്ഡവര്‍മ്മയുടെ കാലത്ത് ഈ കുടുംബാംഗങ്ങളെല്ലാവരും രാജസേവകരുമായിരുന്നു. തിരുവിതാംകൂര്‍ രാജസ്ഥാനത്തിന്റെ ഭണ്ഡാരം സൂക്ഷിപ്പുകാരനായി ചുമതലയേറ്റ നീലകണ്ഠപിള്ളയ്ക്ക് പക്ഷെ രാജാവിനോടോ നാടിനോടോ കൂറുണ്ടായില്ല. ഖജനാവിലെ പണം ധൂര്‍ത്തടിച്ച പിള്ള ജയിലിലായി.
രാജാവിനെ സ്വാധീനിച്ച് ക്രൈസ്തവ മിഷണറിമാര്‍ ഒരു പ്രത്യേക സംവിധാനമുണ്ടാക്കി. ക്രിസ്ത്യാനിയാകുന്നവരെ ശിക്ഷിക്കാന്‍ പ്രത്യേക കോടതി രൂപീകരിച്ചു. ഇതിലെ ജഡ്ജി ഇംഗ്ലീഷുകാരനും അഭിഭാഷകര്‍ മിഷനറിമാരും എന്നതായിരുന്നു വ്യവസ്ഥ. ഈ സൗകര്യം ഉപയോഗിച്ച് ജയിലുകള്‍ തോറും കയറിയിറങ്ങി കുറ്റവാളികളെ മതംമാറാന്‍ പ്രേരിപ്പിക്കുക ക്രൈസ്തവപാതിരിമാരുടെ പതിവ് പരിപാടിയായിരുന്നു. മതംമാറിയാല്‍ ജയില്‍മോചിതരാക്കാമെന്ന് വാഗ്ദാനവും നല്‍കി.
ഈ പ്രലോഭനത്തില്‍ വീണാണ് നീലകണ്ഠപിള്ള മതംമാറി ദേവസഹായംപിള്ളയായത്. ശിക്ഷ വകുപ്പുതല മാറ്റത്തില്‍ ഒതുങ്ങുകയും പിള്ള ജയില്‍മോചിതനാകുകയും ചെയ്തു. തിരുവിതാംകൂറിലെ വനങ്ങളുടെ ചുമതലക്കാരനായിട്ടായിരുന്നു ദേവസഹായംപിള്ളയുടെ വകുപ്പുമാറ്റം. ഈ അധികാരം ഉപയോഗിച്ച് വന്‍തോതില്‍ തേക്കുകള്‍ മുറിച്ചുമാറ്റി. ഈ വകയില്‍ പള്ളികള്‍ക്കും നല്‍കി. സ്വാഭാവികമായും കേസായി. ജോലിയും പോയി.
ദേവസഹായംപിള്ള ക്രിസ്തുമത പ്രചാരകനായി മാറുന്നതാണ് പിന്നീട് കണ്ടത്. ബൈബിളുമായി പിള്ള, ക്യാപ്റ്റന്‍ ഡിലനോയിയെയും കണ്ടു. കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരുമായി ചേര്‍ന്ന് തിരുവിതാംകൂറിനെതിരെ പോരാടിയ ഡിലനോയി പിന്നീട് രാജാവിന് കീഴടങ്ങുകയും വിശ്വസ്തനായി മാറുകയും ചെയ്തയാളാണ്. തന്റെ കോട്ടയിലേക്കുള്ള വരവില്‍ സംശയം തോന്നി ദേവസഹായംപിള്ളയെ തടവിലാക്കിയ ശേഷം ഡിലനോയി രാജാവിനെ വിവരമറിയിച്ചു. വിചാരണയ്ക്കുശേഷം വെടിവച്ചുകൊല്ലാന്‍ ശിക്ഷ വിധിച്ചു.
മതപരമായ താല്‍പര്യം മുന്‍നിര്‍ത്തി വ്യാജചരിത്രം തീര്‍ക്കുന്നതില്‍ ക്രൈസ്തവസഭകള്‍ പ്രകടിപ്പിച്ചിട്ടുള്ള താല്‍പര്യം കുപ്രസിദ്ധമാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്. വസ്തുതകള്‍ വളച്ചൊടിച്ചും തമസ്‌കരിച്ചും കൃത്രിമരേഖകള്‍ ചമച്ചുമുള്ള ഇത്തരം ചരിത്രനിര്‍മാണങ്ങള്‍ നൂറ്റാണ്ടുകളായുള്ള ഒരു ബൃഹദ് പദ്ധതിയാണ്. കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്റെ മതപദ്ധതികളിലൊന്നാണ് വ്യക്തികളെ വിശുദ്ധന്മാരാക്കല്‍. വളരെക്കാലം എടുത്ത് വ്യവസ്ഥാപിതമായി പൂര്‍ത്തിയാക്കുന്ന ഒരു രീതി ഇതിനുണ്ട്.
ശ്രീകൃഷ്ണപുരം; തെരുവുനായ്ക്കളെ കൊല്ലാൻ വൈദ്യുതി പ്രവഹിപ്പിച്ച് സ്ഥാപിച്ച കെണിയിൽ തട്ടി ഷോക്കേറ്റ് മരിച്ചത് കുടുംബാംഗം. കുറുവട്ടൂർ ഇടുപടിക്കൽ 54കാരനായ സഹജൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണു സംഭവം. സംഭവത്തിൽ സഹജന്റെ സഹോദരങ്ങളുടെ മക്കളായ ഇടുപടിക്കൽ രാജേഷ് (31), പ്രമോദ് (19), പ്രവീൺ (25) എന്നിവരെ അറസ്റ്റ് ചെയ്തു.
വീട്ടുവളപ്പിൽനിന്നു ഷോക്കേറ്റ സഹജനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സഹജനെ രക്ഷിക്കാനായില്ല. സഹജനും സഹോദരന്മാരും ഒരേ വളപ്പിലെ വീടുകളിലാണ് താമസിച്ചിരുന്നത്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം കൂടുതലായിരുന്നു. ഇത് കണ്ട് വീട്ടുവളപ്പിൽ തെരുവു നായ്ക്കളെ കൊല്ലുന്നതിനായി സഹോദര പുത്രന്മാർ കെണി ഒരുക്കുകയായിരുന്നു.
ഇതിൽ നിന്നും സഹജന് ഷോക്കേൽക്കുകയായിരുന്നുവെന്ന് ശ്രീകൃഷ്ണപുരം പൊലീസ് ഇൻസ്‌പെക്ടർ കെ.എം.ബിനീഷ് പറഞ്ഞു. സമീപത്തെ വൈദ്യുതി ലൈനിൽ നിന്നാണ് കെണിയിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്‌കാരം നടത്തി. മിനിയാണ് സഹജന്റെ ഭാര്യ. മകൻ: വിഷ്ണു. മകൾ: ദിവ്യ. മരുമകൻ: സുരേഷ്.
ഷിബു ബേബി ജോണ്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഷിബു ബേബി ജോണിന്റെ നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ നടത്തിയിരുന്നു പിന്നാലെയാണ് പ്രഖ്യാപനം.യുവ സംവിധായകന്‍ വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫ് ചിത്രം ‘റാം’ പൂര്‍ത്തിയായ ശേഷം പുതിയ സിനിമ ആരംഭിക്കും. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം സഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, കെ സി ബാബു പങ്കാളിയായ മാക്‌സ് ലാബും ചേര്‍ന്നാണ് നിര്‍മ്മണം.
‘ ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോള്‍ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിന്റെ പുതിയ സിനിമ നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്‌സ് ലാബും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി ഞാന്‍ എത്തുകയാണ്. യുവ സംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിന്റെ റാം എന്ന ചിത്രം പൂര്‍ത്തിയായതിനുശേഷം ഇതില്‍ പങ്കുചേരും. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്’ മോഹന്‍ലാല്‍ കുറിച്ചു.
പുരാവസ്തു തട്ടിപ്പുകാരന്‍ മോണ്‍സണ്‍ മാവുങ്കലിന്റെ സുഹൃത്തും പ്രവാസിയുമായ അനിത പുല്ലയിലിനെ നിയമസഭാ സമുച്ചയത്തില്‍ നിന്ന് വാച്ച് ആന്റ് വാര്‍ഡ് പുറത്താക്കി. ലോക മലയാളി സഭയുടെ പ്രതിനിധിപട്ടികയില്‍ അനിത പുല്ലയിലിന്റെ പേരുണ്ടായിരുന്നില്ലന്ന നോര്‍ക്ക വിശദീകരിച്ചു. ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും അനിത പുല്ലയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലോക മലയാളി സഭ നടക്കുന്ന രണ്ട് ദിവസവും പരിപാടി നടക്കുന്ന ശങ്കരനാരായണ്‍ തമ്പി ഹാളിന് പുറത്ത് അനിതാ പുല്ലയില്‍ ഉണ്ടായിരുന്നു. ഇവര്‍ പ്രതിനിധികള്‍ക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. നിയമസഭാ ടി വിയുടെ റൂമിലാണ് ഇവര്‍ ഇരുന്നിരുന്നത്. അവിടെ വച്ചാണ് വാച്ച് വാര്‍ഡ് എത്തിയും ഇവരെ പുറത്താക്കിയതും എന്നാല്‍ ഇവര്‍ എങ്ങിനെ അവിടെ എത്തിയെന്നും ആരാണ് ഇവര്‍ക്ക് അനുമതി നല്‍കിയതെന്നും ആരും വിശദീകരിച്ചില്ല.
ലോക കേരളസഭയിലെ ഓപ്പൺ ഫോറത്തിൽ ഡോ. എംഎ യൂസഫലിയെ കാണാൻ എബിൻ വന്നത് തന്റെ മരണപ്പെട്ട പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുമോ എന്ന അപേക്ഷയുമായാണ്. എബിന്റെ അച്ഛൻ ബാബുവിന്റെ (46) മൃതദേഹം സൗദിയിലെ ഖമീഷ് മുഷൈക്കിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ ആരും മൃതദേഹം ഏറ്റുവാങ്ങാൻ ഇല്ലാത്തതിനാലാണ് എബിന് അപേക്ഷയുമായി എത്തേണ്ടി വന്നത്.
അപകടത്തിൽ മരിച്ച അച്ഛന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാൻ ബന്ധുക്കളാരുമില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണം. പൊതുവേദിയിൽ എബിൻ, യൂസഫലിക്ക് മുന്നിൽ വച്ച ആവശ്യം. നിമിഷങ്ങൾക്കുള്ളിൽ ലുലു ഗ്രൂപ്പിന്റെ സൗദി ടീമിലേക്ക് ആ വേദിയിൽ നിന്നു തന്നെ യൂസഫലിയുടെ ഫോൺ കോൾ എത്തി.
അദ്ദേഹം ഉടനെ ആശുപത്രി അധികൃതരുമായും ബന്ധപ്പെട്ടു. മൂന്നു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാമെന്നാണ് അദ്ദേഹം സൗദിയിലെ ഓഫീസിനോട് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ എബിൻ ഒമ്പതാം തീയതി അച്ഛനുമായി സംസാരിച്ചതാണ്. അടുത്ത ദിവസമാണ് അച്ഛന്റെ വിയോഗം എബിൻ അറിഞ്ഞത്.
ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ നോർക്ക റൂട്ട്‌സിൽ ബന്ധപ്പെടുകയും അപേക്ഷ നൽകുകയും ചെയ്തിരുന്നു. ശേഷം മൃതദേഹം ഏറ്റുവാങ്ങാൻ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ട് സൗദിയിലെ ഇന്ത്യൻ എംബസിയിൽ നിന്നും ഫോൺ കോൾ വന്നു. അങ്ങനെ ആരുമില്ലാത്തതാണ് കുടുംബത്തെ കുഴപ്പിച്ചത്. ബാബു 11 വർഷമായി സൗദിയിലായിരുന്നു. മൂന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു മടങ്ങിയത്.
നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ നടൻ ദിലീപിന് യുഎഇ ഗോൾഡൻ വിസ. കഴിഞ്ഞ ദിവസം രാവിലെയാണ് ഗോൾഡൻ വിസ സ്വീകരിക്കാൻ താരം ദുബായിയിൽ എത്തിയത്. കോഴിക്കോട് സ്വദേശി മിദിലാജിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് ബിസിനസ്സ് ഹബ്ബാണ് വിസാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. തിങ്കളാഴ്ച വരെ ദിലീപ് യുഎഇയിൽ തുടരുമെന്നാണ് ലഭിക്കുന്ന വിവരം.
വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോൾഡൻ വിസ. പത്ത് വർഷത്തെ കാലാവധിയുള്ള ഈ വിസകൾ, കാലാവധി പൂർത്തിയാവുമ്പോൾ പുതുക്കി നൽകും. നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനുമാണ് സിനിമാ മേഖലയിൽ ആദ്യം ഗോൾഡൻ വീസ ലഭിച്ചത്.
തുടർന്ന് ഒട്ടേറെ മലയാളം, ഹിന്ദി നടന്മാർക്ക് ഗോൾഡൻ വീസ ലഭിച്ചു. ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ അടുത്തിടെയും യുഎഇ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിഭാഗങ്ങളിലേക്ക് ഗോൾഡൻ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
#Dileep gets #UAE’s #GoldenVisa! pic.twitter.com/sqAnW98yq2
— Sreedhar Pillai (@sri50) June 17, 2022
ഷെറിൻ പി യോഹന്നാൻ
നാട്ടിൽ ഒരു ചെറിയ പലചരക്കു കട നടത്തുകയാണ് പ്രകാശൻ. ഇടത്തരം കുടുംബം. വീട് വെക്കാനായി തറ കെട്ടിയിട്ടിട്ട് നാലഞ്ചു വർഷമായി. കടയിൽ നിന്നുള്ള വരുമാനം കൊണ്ട് ഓരോ ദിവസത്തെ കാര്യങ്ങൾ നടന്നുപോകുനെന്ന് മാത്രം. മൂത്ത മകൻ ദാസ് പ്ലസ് ടുവിലാണ് പഠിക്കുന്നത്. ക്ലാസ്സിൽ കയറാതെ കറങ്ങി നടക്കലാണ് ദാസന്റെ പ്രധാന ഹോബി. ഈ കുടുംബത്തിന്റെ കഥയാണ് ‘പ്രകാശൻ പറക്കട്ടെ’ – ഒരു നാട്ടിൻപ്പുറത്തെ സാധാരണ കുടുംബത്തിന്റെ കഥ.
നാം കണ്ടിട്ടുള്ള നാട്ടിൻപ്പുറ കുടുംബ കഥകളുടെ സ്ഥിരം ശൈലിയിലൂടെയാണ് പ്രകാശനും സഞ്ചരിക്കുന്നത്. കൗമാര പ്രണയവും, സഹോദര സ്നേഹവും ഒക്കെയായി ഒരു കുടുംബത്തിന്റെ കഥ പറയുകയാണിവിടെ. നമ്മൾ കണ്ടിട്ടുള്ളതിൽ ഏറെയായി ഒന്നും പറയാൻ പ്രകാശൻ ശ്രമിച്ചിട്ടില്ല. അതാണ് സിനിമയുടെ പ്രധാന പോരായ്മയും.
ദിലീഷ് പോത്തന്റെ മികച്ച പ്രകടനമാണ് ഈ ചിത്രത്തെ പലയിടത്തും താങ്ങിനിർത്തുന്നത്. സൈജു കുറുപ്പിന്റെ ചില സീനുകൾ ചിരിയുണർത്തുന്നുണ്ട്. കഥാപരിസരം ഒരു ഫ്രഷ് ഫീൽ നൽകുന്നുണ്ടെങ്കിലും ശക്തമായ ഒരു കഥയുടെ അഭാവം പ്രേക്ഷകന്റെ ആസ്വാദനത്തെ ബാധിക്കും. ദാസന്റെ കഥാപാത്ര നിർമിതിയും ദുർബലമാണ്. കുടുംബകഥയിൽ ഇമോഷനും ഇൻസ്പിരേഷനും പ്രണയവും എല്ലാം ഉൾപ്പെടുത്തി ഫീൽ ഗുഡ് എന്റർടൈനർ നൽകാനുള്ള ശ്രമം കാണാം. പക്ഷേ അതിൽ സംവിധായകൻ വിജയിച്ചിട്ടില്ല.
തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയാണ് ചിത്രത്തെ പിന്നോട്ട് വലിക്കുന്നത്. സാന്ദർഭിക തമാശകൾ ഉൾകൊള്ളുന്ന അനേക ചിത്രങ്ങൾ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട് (തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, ജോ & ജോ പത്രോസിന്റെ പടപ്പുകൾ തുടങ്ങിവ). ഇവിടെയും സാന്ദർഭിക തമാശകൾ ഉണ്ടെങ്കിലും അതൊന്നും അത്ര ആസ്വാദ്യകരമല്ല. ധ്യാൻ ശ്രീനിവാസന്റെ മോശം തിരക്കഥയോടൊപ്പം ശരാശരി മേക്കിങ് കൂടിയാവുന്നതോടെ പുതിയതൊന്നും ഓഫർ ചെയ്യാത്ത ചിത്രമായി പ്രകാശൻ മാറുന്നു.
വിദ്യാർഥികളെ അധ്യാപകർ ചൂഷണം ചെയ്യുന്ന രംഗങ്ങളും പെൺകുട്ടിയുടെ അനുവാദമില്ലാതെ അവളുടെ ചിത്രം പകർത്തുന്ന രംഗങ്ങളുമൊക്കെ നായകന്റെ ഹീറോയിസത്തിന് വേണ്ടി ഉപയോഗിച്ചതുപോലെയാണ് അനുഭവപ്പെട്ടത്. രണ്ടാം പകുതിയിൽ ഒരു ഇമോഷണൽ ഡ്രാമയായി ചിത്രം വഴിമാറുന്നുണ്ട്. ആ സീനുകളൊന്നും പ്രേക്ഷകനുമായി വൈകാരിക ബന്ധം സൃഷ്ടിക്കുന്നില്ല. വളരെ ഫ്ലാറ്റ് ആയൊരു കഥയിൽ പ്രകാശൻ പറന്നുയരാൻ ബുദ്ധിമുട്ടുന്നുണ്ട്.
Bottom Line – പ്രകടനങ്ങളിൽ നിലവാരം പുലർത്തുമ്പോഴും ദുർബലമായ തിരക്കഥയും താല്പര്യമുണർത്താത്ത സംഭവവികാസങ്ങളുമുള്ള ചിത്രമാണ് ‘പ്രകാശൻ പറക്കട്ടെ’. കണ്ടുപരിചയിച്ച അതേ കഥ തന്നെ – പുതുമയുള്ളൊരു കഥാഗതിയോ രസകാഴ്ചയോ പ്രതീക്ഷിച്ച് പ്രകാശന് ടിക്കറ്റ് എടുക്കേണ്ടെന്ന് ചുരുക്കം.
മുന്‍ ജീവനക്കാരി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു . മന്ത്രി വീണാ ജോർജിന്റെ ഡ്യൂപ്പായി അശ്ലീല ദൃശ്യത്തിൽ അഭിനയിക്കാനാണു തന്നെ ക്രൈം വാരിക എഡിറ്റർ നന്ദകുമാർ നിർബന്ധിച്ചതെന്നു പരാതിക്കാരി. ഇതിനു വേണ്ടി പണം വാഗ്ദാനം ചെയ്യുകയും വിഡിയോ ചിത്രീകരിക്കാൻ സമ്മതമല്ലെന്നു പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്നെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതായും പരാതിക്കാരി പ്രതികരിച്ചു.
മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണക്കടത്ത് കേസിലെ ആരോപണവിധേയ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും നന്ദകുമാറിന് പങ്കുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. എറണാകുളത്ത് വച്ച് നന്ദകുമാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തിയതാണ് ആരോപണത്തിന് കാരണം. ഗൂഢാലോചന കേസില്‍ സ്വപ്നയൂം പി.സി ജോര്‍ജുമാണ് പ്രതികള്‍.
കഴിഞ്ഞ മാസം നൽകിയ പരാതിയിൽ പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നന്ദകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് അറസ്റ്റു രേഖപ്പെടുത്തിയത്.