രാവിലെ 9.30 മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിജയ് ബാബു എത്തി. കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി ഇന്നലെ ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു.
പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ തിരികെയെത്തിക്കാന്‍ അന്വേഷണസംഘം നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. മടങ്ങിയെത്തിയാല്‍ മാത്രമേ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളുവെന്ന് കോടതിയും നിലപാടെടുത്തിരുന്നു. വിദേശത്ത് കഴിയുന്ന പ്രതി ഒളിവില്‍ പോകാനുള്ള സാധ്യത കൂടി മുന്‍നിര്‍ത്തിയാണ് കോടതി ഇന്നലെ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള ബന്ധമാണ്. അമൃതയുടെ ആദ്യ ഭര്‍ത്താവ് നടന്‍ ബാലയാണ്. സ്റ്റാര്‍സിംഗറില്‍ അമൃത പങ്കെടുക്കവെയാണ് ജഡ്ജായി ബാല എത്തുന്നത്. ഇതോടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് ഇരുവരും വിവാഹിതര്‍ ആവുകയും പിന്നീട് ബന്ധം പിരിയുകയും ചെയ്തു.
ഇരുവരും വേര്‍പിരിഞ്ഞ സമയം അമൃതയുടെ മുന്‍ ഭര്‍ത്താവായ ബാല ഒരു നടനാണ് തങ്ങളുടെ ബന്ധം തകര്‍ത്തത് എന്ന് കോടതിയില്‍ അടക്കം പറഞ്ഞിരുന്നു. വിജയ് ബാബുവാണ് ആ നടന്‍ എന്ന് ബാല പറയുകയും ചെയ്തു. കുറേ നാള്‍ ബാലയുമായി അമൃത പിരിഞ്ഞ് കഴിഞ്ഞിരുന്നു. ആ സമയം വിജയ് ബാബു ഒരു ഫ്‌ലാറ്റില്‍ ലിവിങ് ടുഗദറില്‍ കഴിയുകയായിരുന്നു. എന്നാല്‍ അധികനാള്‍ ഈ ബന്ഘവും നില നിന്നില്ല. അധികം വൈകാതെ ഇരുവരും പിണങ്ങി മാറുകയായിരുന്നു. ബാലയും അമൃതയും തമ്മില്‍ പിരിയാന്‍ കാരണം വിജയ് ബാബു തന്നെയാണെന്ന് ബാല കോടതിയില്‍ തുറന്ന് പറഞ്ഞിരുന്നു.
വിജയ് ബാബുവിനൊപ്പം അമൃത ലിവിംഗ് ടുഗദറില്‍ ആയിരുന്നു എന്നാണ് വിവരം. ഇപ്പോള്‍ ഗോപീസുന്ദറും ആയി അമൃത വീണ്ടും ഒരു പുതിയ ജീവിതം ആരംഭിക്കുമ്പോള്‍ എല്ലാവരും ചൂണ്ടിക്കാണിക്കുന്നത് അമൃതയുടെ ഗോപി സുന്ദറിന്റെയും മൂന്നാമത്തെ ബന്ധമാണ് ഇത് എന്നതാണ്. ഗോപിസുന്ദര്‍ ആദ്യം വിവാഹിതനാണ്. ആ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുണ്ട്. അതിനുശേഷമാണ് ഗായികയും മോഡലുമായ അഭയ ഹിരണ്മയിമായി ലിവിംഗ് ടുഗതര്‍ ഏര്‍പ്പെട്ടത്. ഇപ്പോള്‍ അമൃതയുമായി ജീവിതം ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് ഗോപിസുന്ദര്‍.
അമൃതയുടെയും ബാലയുടെയും മൂന്നാം ബന്ധമാണ് ഇതെന്നാണ് ഇപ്പോള്‍ പുറത്തെത്തുന്ന വിവരം. ഇപ്പോള്‍ ഗുരുവായൂര്‍ വെച്ച് ഇരുവരും വിവാഹിതരായി എന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്തെത്തുന്നത്.
വയനാട്ടില്‍ സ്വകാര്യ ബസ് യാത്രയ്ക്കിടെ ശല്യം ചെയ്ത മധ്യവയസ്‌കനെ കൈകാര്യം ചെയ്ത് യുവതി. പനമരം സ്വദേശിയായ സന്ധ്യയാണ് അസഭ്യം പറഞ്ഞയാളെ സധൈര്യം നേരിട്ടത്. കഴിഞ്ഞ ദിവസം സ്വകാര്യ ബസില്‍ യാത്ര ചെയ്യവേ ആയിരുന്നു ദുരനുഭവമുണ്ടായത്.
പനമരം സ്വദേശിയായ സന്ധ്യ പടിഞ്ഞാറത്തറയിലേക്ക് യാത്ര ചെയ്യവേ ബസില്‍ വച്ച് മധ്യവയസ്‌കന്‍ ശല്യം ചെയ്യുകയായിരുന്നു. വേങ്ങപ്പള്ളി പോകവെയാണ് സംഭവം. നാലാമൈലില്‍ നിന്നും പടിഞ്ഞാറത്തറ വഴി കല്‍പ്പറ്റ ബസിലാണ് പോകുന്നത്. പടിഞ്ഞാറത്തറ വരെ മാത്രമെ എനിക്ക് സ്ഥലം അറിയുള്ളൂ. വേങ്ങപ്പള്ളി എത്തുമ്പോള്‍ അറിയിക്കാന്‍ കണ്ടക്ടറോട് പ്രത്യേകം പറഞ്ഞിരുന്നു. ഡോറിന്റെ അടുത്ത സീറ്റിലാണ് ഇരുന്നത്.
പടിഞ്ഞാറത്തറയില്‍ നിന്നും ഒരാള്‍ എന്റെ തൊട്ടടുത്തുള്ള സീറ്റില്‍ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു ചന്ദ്രിക സോപ്പെടുത്ത് എന്നെ കാട്ടി. പിന്നെ ശല്യം ചെയ്യാന്‍ തുടങ്ങി. കൈയ്യില്‍ കയറി പിടിച്ചു. മാറി ഇരിക്കാന്‍ പറഞ്ഞിട്ടും ഇയാള്‍ അത് കേട്ടില്ല. കണ്ടക്ടര്‍ ഇടപെട്ടതോടെ ഇയാള്‍ ബസില്‍ നിന്നും ഇറങ്ങി, പുറത്ത് പറയാന്‍ പറ്റാത്ത തരത്തില്‍ അസഭ്യം പറയാന്‍ തുടങ്ങി.
പിന്നെ ഇയാള്‍ ബസിന്റെ മുന്നില്‍ കയറി നിന്ന് ഐലവ് യൂ..ചക്കരേ മുത്തേ ഉമ്മ നിന്നെ ഞാന്‍ കെട്ടും. എന്നൊക്കെ പറഞ്ഞു. വീണ്ടും അയാള്‍ വാതിലിന്റെ അടുത്ത് നിന്ന് ആവര്‍ത്തിച്ചപ്പോഴാണ് ഞാന്‍ തല്ലിയത്. അയാള്‍ക്കുള്ളത് അപ്പോള്‍ തന്നെ ഞാന്‍ കൊടുത്തത് കൊണ്ട് പോലീസില്‍ പരാതിയൊന്നും നല്‍കിയില്ല. പരാതി കൊടുത്താന്‍ അതിന്റെ പിന്നാലെ നടക്കേണ്ടി വരും, സന്ധ്യ പറയുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
മലയാളികൾ കാത്തിരുന്ന വിഷു ബംബർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി ഇന്നലെ വെളിച്ചത്തുവന്നെങ്കിലും സമ്മാനർഹമായ ടിക്കറ്റ് അധികൃതർ സ്വീകരിച്ചില്ല. നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ പത്തുകോടി രൂപക്ക് അർഹമായ ലോട്ടറി ടിക്കറ്റുമായി ഡോ. പ്രദീപ് കുമാറും ബന്ധു രമേശനുമാണ് തിരുവനന്തപുരത്തെത്തിയത്. എന്നാൽ ടിക്കറ്റ് അധികൃതർ സ്വീകരിക്കാതിരുന്നതോടെ ഇരുവരും തിരിച്ചുപോയി.
ഇന്നലെയാണ് കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ ഇരുവരും ലോട്ടറി ഡയറക്ടറേറ്റിലെത്തിയത്. കേരളത്തിനു പുറത്തുള്ളവർ ലോട്ടറി സമ്മാനത്തിനായി അവകാശവാദം ഉന്നയിക്കുമ്പോൾ ലോട്ടറി ടിക്കറ്റിനും തിരിച്ചറിയൽ രേഖകൾക്കുമൊപ്പം നോട്ടറിയുടെ ഒപ്പും, പേരും സീലും, ഉദ്യോഗപ്പേരും നോട്ടറി സ്റ്റാമ്പും സമർപ്പിക്കണമെന്നാണ് നിയമം. ഇവരുടെ പക്കൽ ഈ രേഖകൾ ഒന്നും ഉണ്ടായിരുന്നില്ല. അതിനാലാണ് സ്വീകരിക്കാതിരുന്നത്.
കൂടാതെ തിരിച്ചറിയൽ രേഖകൾക്കൊപ്പം കേരളത്തിൽ വരാനുള്ള സാഹചര്യം വിശദീകരിച്ചുള്ള കത്തോ, കേരള സർക്കാർ നൽകിയ തിരിച്ചറിയൽ രേഖയോകൂടി ഹാജരാക്കേണ്ടതുണ്ട്. ലോട്ടറി ടിക്കറ്റ് 90 ദിവസത്തിനുള്ളിൽ ഹാജരാക്കിയാൽ മതിയാകും.
ഈ മാസം 15ന് രാവിലെ വിദേശത്തുനിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ രാവിലെ അഞ്ചരക്കും ആറിനും ഇടയ്ക്കാണ് ലോട്ടറിയെടുത്തതെന്ന് ഡോ.പ്രദീപ് പറഞ്ഞു. നറുക്കെടുപ്പിനുശേഷം രണ്ടു ദിവസം കഴിഞ്ഞ് പത്രം നോക്കിയപ്പോഴാണ് സമ്മാനം ലഭിച്ചതറിഞ്ഞത്.
ഒരു മരണവും ആരോഗ്യപ്രശ്‌നങ്ങളും കാരണം എത്താൻ വൈകി. സമ്മാനത്തുക കൊണ്ട് ഫാമിലിയിൽ ചെയ്യാൻ ഒത്തിരി കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്തുകഴിയുമ്പോൾ ബാക്കി ഒന്നും ഉണ്ടാകില്ല എന്നതാണ് വാസ്തവം. ചാരിറ്റിയിൽ കൊടുക്കും എന്നൊക്കെ പലരും പറയാറുണ്ട്. പക്ഷേ കുടുംബത്തിൽ തന്നെ കാര്യങ്ങളെല്ലാം ചെയ്യാനുണ്ടെന്നും ഡോ.പ്രദീപ് പറഞ്ഞു.
മേയ് 22ന് നറുക്കെടുത്തെങ്കിലും ഇത്രനാളായി കാണാമറയത്തായിരുന്നു ഭാഗ്യശാലികൾ. ടിക്കറ്റുമായി ആരും എത്താത്തതിനാൽ സമ്മാനം സർക്കാരിനു ലഭിക്കുമെന്ന തോന്നൽ പോലുമുണ്ടായിരുന്നു. 90 ദിവസത്തിനകം ടിക്കറ്റുമായി ആരുമെത്തിയില്ലെങ്കിൽ സമ്മാനത്തുക സർക്കാരിന് കിട്ടും. ഏജൻസി കമ്മിഷനും നികുതിയും കഴിച്ച് 6 കോടി 16 ലക്ഷം രൂപയാണ് സമ്മാനർഹർക്ക് ലഭിക്കുക. കഴിഞ്ഞ ഞായറാഴ്ച പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററിൽ നിന്നു വിറ്റ എച്ച്ബി 727990 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. വലിയതുറ സ്വദേശികളായ ജസീന്ത രംഗൻ ദമ്പതികളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ടിക്കറ്റ് വിറ്റത്.
സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതി. ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനി നൂറയെ പങ്കാളിക്കൊപ്പം വിട്ടു. ആലുവ സ്വദേശി ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് നടപടി.
കോടതി അതിവേഗം ഹര്‍ജി പരിഗണിച്ചു, ജഡ്ജിയുടെ ചേമ്പറില്‍ തന്നെ നൂറയെ എത്തിക്കാന്‍ ഉത്തരവിടുകയായിരുന്നു. പ്രായപൂര്‍ത്തിയായ ഇരുവരെയും ഒന്നിച്ചു ജീവിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.
തടഞ്ഞ് വച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പട്ട് ആലുവ സ്വദേശിയായ ആദില നസ്‌റിനാണ് നിയമസഹായം തേടി കോടതിയെ സമീപിച്ചത്. തനിക്കൊപ്പം താമസിക്കാന്‍ താല്‍പ്പര്യപ്പെട്ട് വീടുവിട്ടിറങ്ങിയ പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയി തടവില്‍ ഇട്ടിരിക്കുന്നെന്നായിരുന്നു ആദിലയുടെ പരാതി.
ആലുവയിലെ ബന്ധുവിന്റെ വീട്ടിലായിരുന്നു പങ്കാളിയായ കോഴിക്കോട് സ്വദേശിനിയായ യുവതിയ്‌ക്കൊപ്പം ആദില നസ്‌റിന്‍ താമസിച്ചിരുന്നത്. ആറ് ദിവസം മുമ്പ് പങ്കാളിയുടെ അമ്മയും ബന്ധുക്കളും ആലുവയിലെ വീട്ടിലെത്തി ബലംപ്രയോഗിച്ച് പങ്കാളിയെ തട്ടിക്കൊണ്ട് പോയെന്ന് ആദില പറയുന്നു. ഇതിന് തന്റെ ബന്ധുക്കളും കൂട്ടുനിന്നുവെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.
സൗദി അറേബ്യയിലെ സ്‌കൂള്‍ പഠനത്തിനിടെയാണ് ആലുവ സ്വദേശിയായ ആദില നസ്‌റിന്‍ തമരശ്ശേരി സ്വദേശിയായ 23 കാരിയുമായിയുമായി പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ എതിര്‍പ്പായി. തുടര്‍ന്ന് കേരളത്തില്‍ എത്തിയതിന് ശേഷവും ഇരുവരും തമ്മില്‍ പ്രണയം തുടര്‍ന്നു. പിന്നീട് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് ഇരുവരും പിന്നീട് ഒന്നിച്ചു. കോഴിക്കോട് ഒരു സംരക്ഷണ കേന്ദ്രത്തിലായിരുന്നു ഇരുവരും. ഇവിടെ തമരശ്ശേരി സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എത്തി ബഹളം വച്ചപ്പോള്‍ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
പെട്ടന്നൊരു ദിവസം താമരശേരിയില്‍ നിന്ന് ബന്ധുക്കളെത്തി പങ്കാളിയെ ബലമായി പിടിച്ചുകൊണ്ടുപോയി എന്നാണ് ആദില പറയുന്നത്. പ്രായപൂര്‍ത്തിയായവര്‍ എന്ന നിലയില്‍ രണ്ടുപേര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്നും. നിയമ സംവിധാനത്തിലൂടെ പൊലീസും കോടതിയും ഇടപെടണമെന്നാണ് ആദില പറയുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിയമ വ്യവസ്ഥ അനുസരിച്ച് ഇരുവരെയും സ്വതന്ത്രമായി ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന നിലപാടിലാണ് ആദില.
ദക്ഷിണ കൊറിയയില്‍ സാംസങ് ഇലക്ട്രോണിക്‌സിലെ കംപ്യൂട്ടര്‍ എന്‍ജിനിയര്‍ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുമ്പോള്‍ ദിലീപിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, ഐഎഎസ് എന്ന മൂന്നക്ഷരം പേരിനൊപ്പം ചേര്‍ക്കണം. കഴിഞ്ഞദിവസം സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ദിലീപിന്റെ തീരുമാനം അക്ഷരാര്‍ഥത്തില്‍ ശരിയായിരുന്നു.
ദേശീയതലത്തില്‍ 21ാം റാങ്കും കേരളത്തില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയാണ് ദിലീപ് ലക്ഷ്യം പൂര്‍ത്തിയാക്കിയത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയാണ് ദിലീപ് കെ കൈനിക്കര. മൂന്നാം ശ്രമത്തിലാണ് ദിലീപിന്റെ സ്വപ്നനേട്ടം.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയില്‍ 18ാം റാങ്ക് നേടിയ ദിലീപ് ജോലിയില്‍ പ്രവേശിച്ചെങ്കിലും ഐഎഎസ് സ്വപ്നം ഉപേക്ഷിച്ചില്ല. അവധിയെടുത്ത് പരിശീലനം തുടര്‍ന്നു. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐലേണ്‍ ഐഎഎസ് അക്കാദമിയിലായിരുന്നു പഠനം. ഇവരെ കൂടാതെ ഐലേണില്‍ നിന്നു പരിശീലനം നേടിയ 15 പേര്‍ കൂടി 2021ലെ സിവില്‍ സര്‍വീസസ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
മദ്രാസ് ഐഐടിയില്‍ നിന്ന് കംപ്യൂട്ടര്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയായിരുന്നു 2018ല്‍ ദിലീപ് സാംസങ്ങിലെത്തിയത്. ആരും കൊതിക്കുന്ന നഗരവും ജോലിയും ഉയര്‍ന്ന ശമ്പളവും ഒരു വര്‍ഷം കൊണ്ട് മടുത്തു. 2019ല്‍ നാട്ടിലെത്തി പരിശീലനം ആരംഭിച്ചു. ആദ്യം ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷ വിജയിച്ച് പ്രൊബേഷനറി ഓഫീസറായി.
മുന്‍പ് കേരള എന്‍ജിനീയറിങ് എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക് ജേതാവാണ് ദിലീപ്.
മുന്‍പ് കേരള എന്‍ട്രന്‍സില്‍ ഒന്നാം റാങ്കും അഖിലേന്ത്യ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ 13ാം റാങ്കും നേടിയിട്ടുള്ള ദിലീപ് ഐഐടി പ്രവേശന പരീക്ഷയില്‍ 111ാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ചങ്ങനാശേരി പ്ലാസിഡ് വിദ്യാനഗറിലായിരുന്നു പ്ലസ് ടു വരെ പഠനം. പിന്നെ ഐഐടി മദ്രാസില്‍. ഐഐടി മദ്രാസിലെ പഠനത്തിനു പിന്നാലെ ദിലീപ് സാംസങ്ങിന്റെ ദക്ഷിണ കൊറിയയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബില്‍ ജോലി നോക്കി.
‘ഇത് എനിക്ക് സ്വപ്ന സാക്ഷാല്‍ക്കാരമാണ്. നൂറിനുള്ളില്‍ റാങ്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും 21 അപ്രതീക്ഷിതം. കേരള കേഡര്‍ ലഭിക്കണമെന്നാണ് ആഗ്രഹമെങ്കിലും രാജ്യത്ത് എവിടെയും ജോലിക്ക് സന്നദ്ധനാണ്. ഐടി വകുപ്പിനോടാണ് വ്യക്തിപരമായ താല്‍പ്പര്യം’-തിരുവനന്തപുരം പട്ടത്തെ ഫ്‌ലാറ്റിലിരുന്ന് ദിലീപ് പറയുന്നു.
കേരളത്തിലുണ്ടാകുന്ന പ്രളയങ്ങള്‍ക്ക് കാരണമെന്തെന്നും സര്‍വീസില്‍ കയറിയാല്‍ എങ്ങനെ നേരിടുമെന്നും അഭിമുഖത്തില്‍ ചോദ്യങ്ങളുണ്ടായെന്ന് ദിലീപ് പറഞ്ഞു. പ്രളയം ഉണ്ടായാല്‍ കലക്ടര്‍ പദവിയിലിരുന്ന് എങ്ങനെ നേരിടും എന്നായിരുന്നു. പെട്ടെന്നുള്ള നടപടിയെന്ന നിലയ്ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുകയെന്നും ഏറെ ദുരിതം അനുഭവിക്കുന്നവരെ കണ്ടെത്തി ക്യാംപുകളിലേക്ക് മാറ്റുമെന്നും ദിലീപ് മറുപടി നല്‍കി. ദീര്‍ഘകാല അടിസ്ഥാനത്തിലാണെങ്കില്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രളയം ഉണ്ടാകാതിരിക്കാനും നേരത്തേ അറിയാനുമായുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ദിലീപ് പറഞ്ഞു. ആത്മവിശ്വാസം നിറഞ്ഞ ആ മറുപടിയ്‌ക്കൊപ്പം കേരളത്തിലേക്ക് ഒന്നാം റാങ്കും പോന്നു.
സര്‍വീസ് പരിശീലനത്തിനെത്തിയ സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നുവര്‍ഷമായി തിരുവനന്തപുരത്താണ് താമസം. റിട്ട. എസ്ഐ കെ എസ് കുര്യാക്കോസിന്റെയും ചങ്ങനാശ്ശേരി സെന്റ് ജെയിംസ് എല്‍പിഎസ് ഹെഡ്മിസ്ട്രസ് ജോളിമ്മയുടെയും മകനാണ്. പിജി വിദ്യാര്‍ഥിയായ അമലു സഹോദരിയാണ്.
കൊച്ചി : അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോയാര്‍ഡില്‍ നുഴഞ്ഞുകയറി ഭീഷണി സന്ദേശം എഴുതിയത് ഗുരുതര സുരക്ഷാ വീഴ്‌ചയെന്നു വിലയിരുത്തല്‍. സന്ദേശം എഴുതിയത് രണ്ടുപേരാണെന്നു പോലീസ് കണ്ടെത്തി. ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
യാര്‍ഡില്‍ നുഴഞ്ഞുകയറിയ അജ്‌ഞാതന്‍ പമ്പ എന്ന ട്രെയിനിന്റെ പുറത്ത് ഗ്രാഫിറ്റി പത്തില്‍ ‘ബേണ്‍’ എന്നും “ആദ്യ സ്‌ഫോടനം കൊച്ചിയില്‍” എന്നും എഴുതിവച്ചതു കടുത്ത സുരക്ഷാഭീഷണി ഉയര്‍ത്തുന്നതാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. രണ്ടിടത്ത് ‘22’ എന്നും എഴുതിയിട്ടുണ്ട്. കേരളത്തില്‍ മതതീവ്രവാദം ശക്‌തമാകുന്നതിനിടെയാണ് സംഭവം. കേരളം തീവ്രവാദികളുടെ പ്രധാന താവളമാണെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
പോലീസിനു പുറമേ എന്‍.ഐ.എയും കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. കഴിഞ്ഞ 22 നാണു യാര്‍ഡില്‍ പാര്‍ക്ക് ചെയ്‌തിരുന്ന ട്രെയിനിന്റെ പുറത്ത് ഇംഗ്ലീഷില്‍ പല നിറത്തിലെ സ്‌പ്രേ പെയിന്റുകൊണ്ടു ഭീഷണി എഴുതിവച്ചത്. എന്‍.ഐ.എ. രാജ്യദ്രോഹത്തിനു കേസെടുത്തെങ്കിലും സംഭവം പുറത്തുവിട്ടിരുന്നില്ല. മെട്രോ പോലീസ് എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ട്രെയിനിന്റെ മൂന്നു ബോഗികളിലും മെട്രോ ലോഗോയ്‌ക്കൊപ്പമാണു ലിഖിതങ്ങള്‍ എന്നു പറയുന്നു. ഈ ട്രെയിനിന്റെ സര്‍വീസ് നിര്‍ത്തിവച്ചു. കൊച്ചി സിറ്റി പോലീസും മെട്രോ അധികൃതരും ഇതുസംബന്ധിച്ച് ഒന്നും പുറത്തുവിട്ടിട്ടില്ല.
എറണാകുളം – ആലുവ റൂട്ടില്‍ മുട്ടം സ്‌റ്റേഷനും അമ്പാട്ടുകാവ് സ്‌റ്റേഷനും ഇടയിലാണ് 45 ഏക്കറിലുള്ള മുട്ടം മെട്രോ യാര്‍ഡ്. സര്‍വീസിനുശേഷം എല്ലാ ട്രെയിനുകളും യാര്‍ഡിലെത്തിച്ചു ദിവസവും പരിശോധന നടത്താറുണ്ട്. യാര്‍ഡിനു ചുറ്റുമായി പത്തടി ഉയരമുള്ള മതില്‍ക്കെട്ടിനു മുകളില്‍ കമ്പി വേലിയുമുണ്ട്. യാര്‍ഡിനോടു ചേര്‍ന്നു ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സായി രണ്ടു ഫ്‌ളാറ്റുകളുമുണ്ട്. മെട്രോയുടെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂം, ഓട്ടോമാറ്റിക്ക് ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാനം, വൈദ്യുതി സബ്‌സേ്‌റ്റഷന്‍ തുടങ്ങിയവ മെട്രോ യാര്‍ഡിലാണ്. 24 മണിക്കൂറും ജോലിക്കാരുമുണ്ട്. ഈ സുരക്ഷാ മേഖലയിലാണു നുഴഞ്ഞു കയറ്റം.
മെട്രോ ട്രെയിനില്‍ ഭീഷണിസന്ദേശമെഴുതിയതു കരാര്‍ തൊഴിലാളികളെന്നു സൂചന. ഇവര്‍ ഇരതസംസ്‌ഥാനക്കാര്‍ ആകാനാണു സാധ്യതയെന്നാണു വിവരം. മെട്രോയുമായി ബന്ധപ്പെട്ട കരാര്‍ ജോലിക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി സ്‌പ്രേ പെയിന്റ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ബോഗികളില്‍ സ്‌ക്രാച്ച് ഉണ്ടാകുമ്പോള്‍ മായ്‌ക്കാനും മറ്റും പല നിറത്തിലുള്ള ഇന്‍സ്‌റ്റന്റ് സ്‌പ്രേ പെയിന്റാണ് ഉപയോഗിക്കുന്നത്. കൂടാതെ പല കാര്യങ്ങള്‍ മാര്‍ക്ക് ചെയ്യാനും സ്‌പ്രേ പെയിന്റാണ് ഉപയോഗിക്കുന്നത്. ഇത്തരം പെയിന്റാണു ഭീഷണി എഴുതാനും ഉപയോഗിച്ചതെന്നാണു കരുതുന്നത്. അന്യസംസ്‌ഥാനക്കാരാണെങ്കില്‍ അവരെ മറ്റാരെങ്കിലും പ്രേരിപ്പിച്ചിട്ടാണോ എന്നതും അന്വേഷിക്കുന്നുണ്ട്.
രാത്രി സര്‍വീസ് അവസാനിപ്പിച്ചശേഷം കൊണ്ടിട്ടപ്പോഴായിരിക്കാം എഴുതിയതെന്നു കരുതുന്നു. സര്‍വീസ് നടത്തുമ്പോള്‍ മിനിട്ടുകള്‍ മാത്രം സ്‌റ്റേഷനുകളില്‍ നിര്‍ത്തുന്നതിനാല്‍ ഇത്രയും നീണ്ട സന്ദേശം എഴുതാന്‍ സമയം കിട്ടില്ല. സുരക്ഷാ ഉദ്യോഗസ്‌ഥരുടെയോ കാമറകളുടെയോ കണ്ണില്‍പ്പെടാതെ യാര്‍ഡിനകത്തേക്കും പുറത്തേക്കും പോവുക എളുപ്പമല്ല. അതിനാലാണു ജീവനക്കാരില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നു സംശയിക്കുന്നത്. തൊട്ടടുത്തുള്ള സ്‌റ്റേഷനുകളുടെ പ്ലാറ്റ് ഫോമില്‍നിന്നു പാളത്തിലിറങ്ങി നടന്നും യാര്‍ഡിലെത്താം. പ്ലാറ്റ് ഫോം പൂര്‍ണമായും കാമറ നിരീക്ഷണത്തിലാണ്. യാര്‍ഡില്‍ സായുധരായ 12 പോലീസുകാര്‍ എപ്പോഴും കാവലുണ്ട്.
സംസ്‌ഥാന പോലീസിന്റെ ഭാഗമായ സംസ്‌ഥാന വ്യവസായ സുരക്ഷാ സേനയ്‌ക്കാണു യാര്‍ഡ് ഉള്‍പ്പെടെയുള്ള മെട്രോ സംവിധാനത്തിന്റെ സുരക്ഷാ ചുമതല. ഇവരുടെ കണ്ണുവെട്ടിച്ചാണു ഭീഷണി എഴുതിയത്.
കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ അഭിഭാഷക ചട്ടത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നു പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള. ബാര്‍ കൗണ്‍സിലില്‍ നല്‍കിയ പരാതിയില്‍ അതിജീവിതയായ യുവനടി ഉന്നയിച്ചെ ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു. അഡ്വക്കേറ്റ്‌സ് ആക്‌ടിലെ 35-ാം വകുപ്പിനു വിരുദ്ധമായി ഇടപെട്ടിട്ടില്ലെന്നും ബാര്‍ കൗണ്‍സിലിനു നല്‍കിയ മറുപടിയില്‍ അദ്ദേഹം വ്യക്‌തമാക്കി.
രാമന്‍പിള്ളയുടെ മറുപടി ബാര്‍ കൗണ്‍സില്‍ പരാതിക്കാരിയായ നടിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. കൂടുതലായി എന്തെങ്കിലും വിശദീകരിക്കാനുണ്ടെങ്കില്‍ തെളിവുസഹിതം നല്‍കാന്‍ നടിക്ക് അവസരമുണ്ട്. നടി പരാതി ഉന്നയിച്ച മൂന്ന് അഭിഭാഷകരില്‍ അഡ്വ. ഫിലിപ്പ് ടി. വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ മറുപടി നല്‍കിയിട്ടില്ല. ഇക്കാര്യം ഓര്‍മ്മിപ്പിച്ചു ബാര്‍ കൗണ്‍സില്‍ വീണ്ടും ഇരുവര്‍ക്കും കത്തയച്ചു.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിില്‍ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ചുനോക്കാമെന്നും നടിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍, നേരിട്ടു തെളിവൊന്നും ഹാജരാക്കിയിട്ടില്ല. അതുപോരെന്നും നടിതന്നെ തെളിവുകള്‍ ഹാജരാക്കേണ്ടിവരുമെന്നുമാണു ബാര്‍ കൗണ്‍സില്‍ വൃത്തങ്ങള്‍ പറയുന്നത്.
കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ക്കു വേണ്ടി അഭിഭാഷകര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലെ ആശങ്കയാണു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. സാക്ഷികളുടെ മൊഴിമാറ്റാനും തെളിവു നശിപ്പിക്കാനും അഭിഭാഷകര്‍ ശ്രമിച്ചതിന്റെ തെളിവുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണു പരാതിയിലെ ആവശ്യം.
അഭിഭാഷകന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തവയാണു നടന്നതെന്നാണു നടിയുടെ പരാതിയില്‍ പറയുന്നത്. തന്നെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും രാമന്‍പിള്ള നേതൃത്വം നല്‍കിയെന്നും ഇത് അഭിഭാഷകവൃത്തിയുടെ ചട്ടങ്ങളുടെ ലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും നടി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
പരാതിയില്‍ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നു ബോധ്യമായാല്‍ ബാര്‍ കൗണ്‍സില്‍ ഈ വിഷയം അച്ചടക്ക കമ്മിറ്റിക്കു വിടും. തുടര്‍ന്നു കോടതി നടപടിയുടെ രീതിയില്‍ വിസ്‌താരവും തെളിവു പരിശോധനയും നടത്തിയാകും തീര്‍പ്പുണ്ടാക്കുക.
കാസര്‍ഗോഡ്: കാസര്‍ഗോഡ് ചീമേനിയില്‍ റിട്ട. അധ്യാപിക കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. പുലിയന്നൂര്‍ ചീര്‍ക്കളം സ്വദേശികളായ ഒന്നാം പ്രതി വിശാഖ് (32), മൂന്നാം അരുണ്‍ കുമാര്‍ (30) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചീമേനി സ്വദേശിനി പി.വി ജാനകിയാണ് കൊല്ലപ്പെട്ടത്. വിശാഖ് അധ്യാപികയുടെ ശിഷ്യനായിരുന്നു.
വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്ക് 17 വര്‍ഷം തടവുശിക്ഷയും 1.25 ലക്ഷം രൂപ പിഴയുമാണ് ചുമത്തിയത്. വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഗൂഢാലോചന, ഭവനഭേദനം, മോഷണം, വധശ്രമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസിലെ രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.
2017 ഡിസംബര്‍ 13നാണ് ചിമേനി പുലിയന്നൂരിലെ വീട്ടില്‍ ജാനകി കൊല്ലപ്പെട്ടത്. മോഷണത്തിനിടെ ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കെ.കൃഷ്ണനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന സ്വര്‍ണവും പണവും പ്രതികള്‍ കവര്‍ന്നു.
കൃത്യം നടത്തിയ രണ്ടു മാസത്തിനു ശേഷമാണ് പ്രതികളെ പോലീസ് കണ്ടെത്തുന്നത്. ഒന്നാം പ്രതി വിശാഖിന്റെ പിതാവ് തന്നെയാണ് പോലീസിന് തുമ്പ് നല്‍കുന്നതും. വിശാഖ് നടത്തിയ സ്വര്‍ണ ഇടപാടുകളുടെ രസീത് പിതാവ് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.
ഇടുക്കി: സുഹുത്തിനൊപ്പം ശാന്തന്‍പാറ പൂപ്പാറയില്‍ എത്തിയ ഇതര സംസ്ഥാനക്കാരിക്കു നേരെ തേയില തോട്ടത്തില്‍ ലൈംഗികാതിക്രമം. പ്രദേശവാസികളായ നാലു പേര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയിലായി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഒളിവിലുള്ള രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇവര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തമിഴ്‌നാട്ടില്‍ നിന്ന് അതിര്‍ത്തി പ്രദേശത്ത് കുടിയേറിയവരാണെന്ന് പോലീസ് പറയുന്നു.
പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയുടെ കുടുംബം ബംഗാളില്‍ നിന്ന് പൂപ്പാറയില്‍ ജോലിക്ക് എത്തിയത്. കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം സ്ഥലങ്ങള്‍ കാണാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. തേയില തോട്ടത്തില്‍ വച്ച് നാലു പേര്‍ ഇവരെ തടഞ്ഞുവയ്ക്കുകയും സദാചാര പ്രശ്‌നം ഉയര്‍ത്തി ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിനിടെ സംഘം പെണ്‍കുട്ടിയെ കടന്നുപിടിച്ചു. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.