രംഗബോധമില്ലാത്ത കോമാളിയാണ് മരണം. ചില സന്ദര്‍ഭങ്ങളില്‍ ഈ വാക്കുകള്‍ വളരെ ഉചിതവും പ്രയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. അതിന് ഉദാഹരണമാണ് കോഴിക്കോട് നവവരന്റെ മുങ്ങി മരണം. റെജിയും കനികയും നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
കത്തിയെരിയുന്ന മീനച്ചൂടിലും ശാന്തമായി ഒഴുകി സഞ്ചാരികളെ മയക്കുന്ന പുഴയാണ് ജാനകിക്കാടിനുള്ളിലെ നിഗൂഢതകൾ നിറഞ്ഞ പുഴയെന്ന് പ്രദേശവാസികൾ. പുഴയുടെ സൗന്ദര്യം കണ്ട് അറിയാതെ ഇറങ്ങിയാൽ ഇവിടെ മരണമുറപ്പാണെന്ന് ഇവർ പറയുന്നു. തിങ്കളാഴ്ച രാവിലെ നവദമ്പതികൾ ഒഴുക്കിൽ പെടുകയും നവ വരൻ ചുഴിയിൽ പെട്ട് മരിക്കുകയും ചെയ്തതോടെയാണ് പുഴയുടെ ഭീകരത നാട്ടുകാർ വെളിപ്പെടുത്തിയത്.
കടിയങ്ങാട് ചങ്ങരോത്ത് സ്വദേശികളായ റെജിൻലാൽ,ഭാര്യ കനിക എന്നിവരാണ് ഒഴുക്കിൽ പെട്ടത്. കുടുംബത്തോടൊപ്പം പുഴ കാണാനെത്തിയതായിരുന്നു. കാൽ വഴുതി വെള്ളത്തിലേക്ക് വീണ കനികയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റെജിൻലാൽ ഒഴുക്കിൽ പെടുകയും മുങ്ങിത്താഴുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ആശുപത്രിയിലെത്തിചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
ആൽബം ഷൂട്ടിനായും സേവ് ദ ഡേറ്റ് ഷൂട്ടിനുമെല്ലാം മിക്കപ്പോഴും ഇവിടെ ആൾ തിരക്കുണ്ടാവും. ചുറ്റുമുള്ള കാടും അതിന് നടുവിലൂടെയുള്ള പുഴയുമെല്ലാം ഇവിടെയെത്തുന്നവരെയെല്ലാം ആകർഷിക്കുന്നതു തന്നെയാണ്. എന്നാൽ, ആളുകൾ ഏറെയെത്താറുണ്ടെങ്കിലും ഒരു തരത്തിലുമുള്ള സുരക്ഷാ ക്രമീകരണങ്ങളും പുഴയോരത്തോ കാട്ടിനുള്ളിലോ ഇല്ല എന്നതാണ് വസ്തുത. പലപ്പോഴും നാട്ടുകാർ പറയുന്നത് വിനോദത്തിനെത്തുന്നവർ അനുസരിക്കാറില്ലെന്നും നാട്ടുകാർ പറയുന്നു. ഇത് വലിയ അപകടത്തിലേക്കും വഴിവെച്ചിട്ടുമുണ്ട്.
ശാന്തമായി ഒഴുകുമ്പോഴും പെട്ടെന്ന് വെള്ളം കൂടുകയും അപകടമുണ്ടാക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ജാനകിക്കാട് പുഴയുടേത്. കടുത്ത വേനലിലും പെട്ടെന്ന് വെള്ളമിരച്ചെത്തും. പലപ്പോഴും വേലിയേറ്റത്തിന്റേയും വേലിയിറക്കത്തിന്റേയും ജലപ്രവാഹവും പതിവാണ്. വളരെ പെട്ടെന്ന് ജലനിരപ്പുയരുകയും താഴുകയും ചെയ്യുന്നത്. ഇതാണ് പലപ്പോഴും അപകടത്തിന് കാരണമായതും. ചില നേരങ്ങളിൽ പുഴ മുറിച്ചു കടക്കാനാവും. അത്രയും ശാന്തമാണ്. അതേ സമയത്തു തന്നെ പെട്ടെന്നു വെള്ളപ്പൊക്കവും ഉണ്ടാകും. അതുകൊണ്ടു തന്നെ ചതിയൻ പുഴയെന്നാണ് ജാനികക്കാട് പുഴയെ അറിയപ്പെടുന്നത്. അടിയിൽ ഉരുളൻ കല്ലുകളാണ്. അതിനിടയിൽ വലിയ ചുഴികളുമുണ്ട്.
വര്‍ഷങ്ങളായി റെജിയും കനികയും ഉള്ളില്‍ കൊണ്ടു നടന്ന വലിയ സ്വപ്‌നവും ആഗ്രഹവുമായിരുന്നു ഒരുമിച്ചുള്ള ഒരു ജീവിതം. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടന്നു, ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച് നടന്ന് തുടങ്ങും മുമ്പാണ് വിധി ഇവരുടെ ജീവിതത്തില്‍ വില്ലനായി ഭവിച്ചത്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു റെജിയും കനികയും വിവാഹിതര്‍ ആയത്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സമ്മതവും അനുവാദവും ലഭിച്ച് വിവാഹിതര്‍ ആയതിന്റെ സന്തോഷവും ഇരുവര്‍ക്കുമുണ്ടായിരുന്നു.
ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന റെജിയും നൃത്ത അദ്ധ്യാപിക കനികയും വിദ്യാഭ്യാസകാലത്ത് തന്നെ പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും അനുഗ്രഹത്തില്‍ മാര്‍ച്ച് 15 നായിരുന്നു വിവാഹം. ഞായറാഴ്ച മീന്തുള്ളിപ്പാറയില്‍ ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിയ ഇരുവരെയും പ്രദേശത്തിന്റെ മനോഹാരിതയാണ് വീണ്ടും മടക്കിവിളിച്ചത്. പക്ഷെ അത് തങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കാനുള്ളതായിരിക്കുമെന്ന് ഒരിക്കലും ഇവര്‍ കരുതി കാണില്ല.
മാര്‍ച്ച് 15ന് നടന്ന വിവാഹത്തിന് പിന്നാലെ ഞായറാഴ്ച മീന്തുളളിപ്പാറയില്‍ ഇവര്‍ ഫോട്ടോഷോട്ടിനെത്തിയിരുന്നു. ഫോട്ടോഷൂട്ട് കഴിഞ്ഞ് മടങ്ങിയ ശേഷം ഒന്നുകൂടി അവിടം കാണാനും ആ മനോഹാരിത കുടുംബക്കാരോടൊപ്പം ആസ്വദിക്കാനും എത്തിയപ്പോഴാണ് ഇന്ന് അപ്രതീക്ഷിത ദുരന്തമുണ്ടായത്. 28കാരനായ റെജിലാല്‍ ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. നൃത്ത അധ്യാപികയായ കനികയും റെജിയും തമ്മിലുണ്ടായിരുന്ന ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ച് ദിവസങ്ങള്‍ മാത്രമാകുമ്പോഴാണ് റെജിയുടെ ദാരുണ മരണം.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തുന്നതിനിടെ കനികയുടെ കാല്‍വഴുതുകയും വീഴാതെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും ഒഴുക്കില്‍പ്പെടുകയുമായിരുന്നു എന്നാണ് വിവരം. അപകടമുണ്ടായതിന് പിന്നാലെ ബന്ധുക്കളുടെ കരച്ചില്‍ കേട്ട് സ്ഥലത്തെത്തിയ ലോറി ഡ്രൈവറാണ് റെജിലാലിന്റെ ഭാര്യയെ രക്ഷപ്പെടുത്തിയത്. റെജിലാലിനെ പുഴയില്‍ നിന്ന് കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യയുടെ കേന്ദ്രമായി ബ്രിട്ടനെ മാറ്റുന്നതിനുള്ള വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് യുകെ ഗവണ്മെന്റ്. ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യയുടെ ആഗോള കേന്ദ്രമായി യുകെയെ മാറ്റുക എന്നത് എന്റെ അഭിലാഷമാണെന്നും, രാജ്യത്തെ കമ്പനികൾക്ക് നിക്ഷേപങ്ങളിലൂടെയും, പുതിയ കണ്ടുപിടുത്തങ്ങളിലൂടെയും ഈ രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കാൻ ഇന്ന് പ്രഖ്യാപിച്ച നടപടികൾ സഹായിക്കുമെന്നും ചാൻസലർ ഋഷി സുനക് പറഞ്ഞു.
ക്രിപ്റ്റോ കറൻസികളെയും അവ ഉപയോഗിച്ച് നടത്തുന്ന സാമ്പത്തിക ഇടപാടുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനങ്ങളെയാണ് ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് ഫിയറ്റ് കറൻസികളായ ഡോളറും , പൗണ്ടും, രൂപയും ഒക്കെ ക്രെഡിറ്റ് കാർഡുകളും, ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യപോലെ തന്നെ ക്രിപ്റ്റോ കറൻസികളെ സാമ്പത്തിക സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യ. ക്രിപ്റ്റോ കറൻസി വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇന്ന് യുകെ ഗവണ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
യുകെ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ സാമ്പത്തിക നയങ്ങൾ വിശദീകരിക്കുന്ന എച്ച് എം ട്രഷറിയിലാണ് ക്രിപ്റ്റോ അസ്സെറ്റ് നിക്ഷേപവും അതിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്ന പദ്ധതികളും ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാങ്കേതികവിദ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് ഇപ്പോൾ നിയന്ത്രിക്കുന്നതിലൂടെ, സർക്കാരിന് സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ കഴിയുമെന്നും, അതുവഴി ഈ പുതിയ സാങ്കേതികവിദ്യകൾ ആത്യന്തികമായി വിശ്വസനീയമായും സുരക്ഷിതമായും ഉപയോഗിക്കാൻ കഴിയുമെന്നും ചാൻസലർ അറിയിച്ചു. അതോടൊപ്പം യുകെയിലെ സാമ്പത്തിക മേഖല സാങ്കേതികവിദ്യയിൽ എപ്പോഴും മുൻപന്തിയിലാണെന്ന് ഉറപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും അറിയിച്ചു.
ക്രിപ്റ്റോ അസ്സെറ്റ് മേഖലയിൽ വ്യക്തമായ നിയമനിർമ്മാണങ്ങൾ നടപ്പിലാക്കിക്കൊണ്ട് അംഗീകൃത പേയ്‌മെന്റ് രൂപമായി ക്രിപ്റ്റോ കറൻസിയിലെ സ്ഥിര വില നിലനിൽക്കുന്ന സ്റ്റേബിൾകോയിനുകളെ ഉപയോഗിക്കാൻ അവസരമൊരുക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ക്രിപ്‌റ്റോ അസെറ്റിന്റെ ഒരു രൂപമാണ് സ്റ്റേബിൾകോയിനുകൾ, അവ സാധാരണയായി ഡോളർ പോലുള്ള ഫിയറ്റ് കറൻസിയുമായി ബന്ധിപ്പിച്ചിരിക്കുന്നതും സ്ഥിരമായ മൂല്യം നിലനിർത്താൻ ഉദ്ദേശിച്ചുള്ളതുമാണ്.
കൂടാതെ, പരീക്ഷണങ്ങൾക്കും നവീകരണത്തിനും സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്നതിനായി ഒരു “ഫിനാൻഷ്യൽ മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സാൻഡ്‌ബോക്‌സിനായി” നിയമനിർമ്മാണം നടത്താൻ സർക്കാർ പദ്ധതിയിടുന്നു. അത് ഈ വ്യവസായത്തെ നവീകരിക്കാൻ സ്ഥാപനങ്ങളെ സഹായിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്യും.
ഈ വ്യവസായവുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുന്നതിന് ഒരു ക്രിപ്‌റ്റോ അസെറ്റ് എൻഗേജ്‌മെന്റ് ഗ്രൂപ്പ് സ്ഥാപിക്കും. ക്രിപ്‌റ്റോ അസെറ്റ് മാർക്കറ്റിന്റെ കൂടുതൽ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് യുകെ നികുതി സമ്പ്രദായത്തിന്റെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യും.
യുകെയിലെ ക്രിപ്റ്റോ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ നവീകരിക്കാൻ സഹായിക്കുന്നതിന് ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ (FCA) നേത്യത്വത്തിൽ “ക്രിപ്റ്റോ സ്പ്രിന്റ്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന, യുകെയുടെ നാണയങ്ങൾ ഉത്പാദിപ്പിക്കുന്ന റോയൽ മിന്റുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പും ആരംഭിക്കും.
ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യയുടെ വളർച്ചയിലൂടെ നാളെകളിലെ ബിസിനസ്സുകളും അവ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളും യുകെയിൽ വരുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും, ഈ വ്യവസായത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നതിലൂടെ അവർക്ക് ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ ആവശ്യമായ ആത്മവിശ്വാസം നൽകാനാകുമെന്നും ചാൻസലർ സുനക് പറഞ്ഞു.
കൂടുതൽ കാര്യക്ഷമതയും സുതാര്യതയും പ്രതിരോധശേഷിയും കൈവരിക്കുന്നതിന് വികേന്ദ്രീകൃതമായ രീതിയിൽ ഡാറ്റ സമന്വയിപ്പിക്കാനും പങ്കിടാനും ഇത് പ്രാപ്തമാക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (ഡിഎൽടി) നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു. ക്രിപ്റ്റോ വ്യവസായവുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുന്നതിന് ഒരു ക്രിപ്‌റ്റോ അസെറ്റ് എൻഗേജ്‌മെന്റ് ഗ്രൂപ്പ് സ്ഥാപിക്കുക തുടങ്ങിയ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവും.
കഴിഞ്ഞ രണ്ട് വർഷങ്ങളായി ക്രിപ്റ്റോകറൻസി നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് യുകെ ഗവണ്മെന്റും ക്രിപ്റ്റോ കറൻസി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി നടത്തികൊണ്ടിരിക്കുന്നത്. ലോകത്തെ തന്നെ ക്രിപ്റ്റോ അസ്സെറ്റ് സാങ്കേതിക വിദ്യയുടെ ആഗോളകേന്ദ്രമായി മാറുവാൻ യുകെ ശ്രമിക്കുന്നു എന്ന വാർത്ത ലോകം മുഴുവനിലുള്ള ക്രിപ്റ്റോ കറൻസി നിക്ഷേപകരിൽ കൂടുതൽ ആത്മവിശ്വാസവും ധൈര്യവുമാണ് പകർന്നിരിക്കുന്നത്. ക്രിപ്റ്റോ കറൻസി മേഖലയിൽ നിയമനിർമ്മാണവും , ടാക്സും ഒക്കെ നടപ്പിലാക്കി വളരെവേഗം മുന്നേറികൊണ്ടിരിക്കുന്ന ഇന്ത്യൻ ക്രിപ്റ്റോ കറൻസി വ്യവസായത്തേയും ഇന്ന് യുകെ ഗവൺമെന്റ് പ്രഖ്യാപിച്ച തീരുമാനങ്ങൾ വളരെയധികം ഗുണകരമായി ബാധിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.
ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ വീണ്ടും നടപടി ആവശ്യപ്പെട്ട് അതിജീവിത ബാര്‍കൗണ്‍സിലിനെ സമീപിച്ചു. നേരത്തെ നല്‍കിയ പരാതിയിലെ പിഴവുകള്‍ പരിഹരിച്ചുള്ളതാണ് പുതിയ പരാതി.
സാക്ഷികളെ കൂറുമാറ്റി. തെളിവ് നശിപ്പിച്ചു തുടങ്ങിയവയാണ് പ്രധാനപരാതികള്‍. കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കുന്നതിന് ദിലീപിന്റെ അഭിഭാഷകര്‍ നേതൃത്വം നല്‍കിയതായും പരാതിയില്‍ ആരോപിക്കുന്നു
നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ അഭിഭാഷകര്‍, അഭിഭാഷക വൃത്തിക്ക് നിരക്കാത്ത തരത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് അതിജീവിത ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള, സഹഅഭിഭാഷകരായ ഫിലിപ്പ് ടി.തോമസ്, സുജേഷ്മേനോന്‍ എന്നിവര്‍ക്കെതിരായാണ് പരാതി. നടിയെ ആക്രമിച്ച കേസിലെ ഇരുപത് സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ അഭിഭാഷകരുടെ ഇടപെടലാണെന്നാണ് ആരോപണം.
വധഗൂഢാലോചനാക്കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെയും പ്രതി ചേര്‍ത്തു. ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതിനും സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മറച്ചുവച്ചതിനുമാണ് കേസ്. കേസില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തും പ്രതിയാണ്.
സായ് ശങ്കര്‍ കൊച്ചിയില്‍ തങ്ങി ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഭാര്യയുടെ ഐ മാക് സിസ്റ്റം ഉപയോഗിച്ചായിരുന്നു തെളിവ് നശിപ്പിക്കല്‍. ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചിട്ടില്ലെന്നും മറ്റൊരിടത്തേക്ക് മാറ്റിയതായും സായ് ശങ്കര്‍ സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പ്രതിയാക്കി ക്രൈംബ്രാഞ്ച് ആലുവ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മറച്ചുവച്ചെന്നും ക്രൈംബ്രാഞ്ച് ആരോപിച്ചു.
കേസിലെ വിഐപി എന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വിശേഷിപ്പിച്ചയാള്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണെന്ന് ക്രൈംബ്രാഞ്ച് എസ്പി സ്ഥിരീകരിച്ചിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെയാണു ശരത്തിനെയും പ്രതി ചേര്‍ത്തത്. ഇതോടെ വധഗൂഢാലോചനക്കേസില്‍ ദിലീപടക്കം ഏഴ് പേര്‍ പ്രതികളാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതുവരെ ശരത്തിനെ അറസ്റ്റ് ചെയ്യില്ല.
അനീഷ് ഗോപിനാഥനെതിരെ (അനീഷ് ജി മേനോന്‍ എന്ന് പഴയ പേര്) യുവതിയുടെ ലൈംഗീക അതിക്രമ പരാതി. മോണോ ആക്ട് പഠിക്കാനായി സമീപിച്ചപ്പോള്‍ നടന്‍ പല തവണ കടന്നുപിടിച്ചെന്നും ബലം പ്രയോഗിച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെന്നും യുവതി ആരോപിച്ചു. ലൈംഗീക അതിക്രമം നേരിടേണ്ടി വന്നവര്‍ തുറന്നുപറച്ചില്‍ നടത്തുന്ന റെഡ്ഡിറ്റ് കൂട്ടായ്മയിലാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടിയുടെ പ്രതികരണം.
നടന്‍ അഭിനയം മെച്ചപ്പെടുത്താനെന്ന പേരില്‍ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു. മോണോ ആക്ട് പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശരീരത്ത് സ്പര്‍ശിക്കുന്നതെന്ന് മാതാപിതാക്കള്‍ തെറ്റിദ്ധരിച്ചു. ലൈംഗീക അതിക്രമം രൂക്ഷമായതോടെ മോണോ ആക്ട് ക്ലാസ് നിര്‍ത്തിയെങ്കിലും ഫോണിലൂടെ ലൈംഗീകച്ചുവയില്‍ സംസാരിക്കുന്നത് അനീഷ് തുടര്‍ന്നു. അതിക്രമം നേരിട്ട കാര്യം മാതാപിതാക്കളോട് അറിയിച്ചെങ്കിലും അവര്‍ക്ക് അനീഷിനെതിരെ പ്രതികരിക്കാന്‍ ഭയമായിരുന്നുവെന്നും യുവതി വ്യക്തമാക്കി.
ഫോണില്‍ കൂടി ലൈംഗീക വൈകൃതങ്ങള്‍ അടങ്ങിയ സംസാരം അനീഷ് തുടര്‍ന്നു. ഏറെക്കാലത്തെ കൗണ്‍സിലിങ്ങിനും ചികിത്സയ്ക്കും ശേഷമാണ് മനസ്ഥൈര്യം വീണ്ടെടുത്തത്. സ്വന്തം വീട്ടില്‍ നിന്നു പോലും വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നും യുവതി റെഡ്ഡിറ്റ് കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ രൂപം….
ചെറുപ്പം തൊട്ടേ ആര്‍ട്സിനോട് ഒക്കെ നല്ല കമ്പം ഉള്ള ആളായിരുന്നു ഞാന്‍. അതില്‍ തന്നെ മോണോ ആക്ട്, പ്രസംഗം എന്നിവയില്‍ ഞാന്‍ സ്ഥിരം പങ്കെടുക്കാറുണ്ടായിരുന്നു. എന്നെ ഇത് രണ്ടും പ്രൊഫഷണലായി പഠിപ്പിക്കണമെന്നായി എന്റെ രക്ഷിതാക്കളുടെ ആഗ്രഹം. സാമ്പത്തികമായി അത്ര ഉയര്‍ന്ന നിലവാരത്തിലുള്ളവര്‍ ഒന്നുമല്ല ഞങ്ങള്‍. വലിയ ആളുകളുടെ മക്കളെ സ്ഥിരം മോണോ ആക്ട് പഠിപ്പിക്കുന്ന ഒരു സാര്‍ ഉണ്ടായിരുന്നു. പേര് അനീഷ് മേനോന്‍. പ്രൈവറ്റ് ആയി പല കുട്ടികളെയും മോണോ ആക്ട് , നാടകം തുടങ്ങിയവ അയാള്‍ പഠിപ്പിച്ചിരുന്നു. ( അനീഷ് പിന്നീട് മമ്മുട്ടി ദെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് എന്ന ടാലന്റ് ഷോയില്‍ റണ്ണര്‍ അപ്പ് ആവുകയും അതിനു ശേഷം പല മെയിന്‍ സ്ട്രീം സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ബെസ്റ്റ് ആക്ടര്‍ , ദൃശ്യം, ലൂസിഫര്‍ തുടങ്ങിയ )തന്റെ മകളെയും അത് പോലെ അയാളെ കൊണ്ട് പ്രൊഫഷണലായി പഠിപ്പിക്കണമെന്ന് എന്റെ മാതാപിതാക്കള്‍ക്ക് തോന്നി. അവര്‍ അനീഷിനെ സമീപിച്ചു. ആ വര്‍ഷത്തെ കലോത്സവത്തിന് മോണോ ആക്ട് പഠിപ്പിക്കാന്‍ അയാള്‍ തയ്യാറായി.അന്ന് മുതല്‍ സ്ഥിരമായി എന്നെ മോണോ ആക്ട് പഠിപ്പിക്കാന്‍ അയാള്‍ വന്നുതുടങ്ങി. വീട്ടുകാര്‍ക്ക് അയാളെ വല്യ കാര്യമായിരുന്നു. അനീഷ് എല്ലാര്‍ക്കും സമ്മതനായ ആളായിരുന്നു. എന്റെ അടുത്തും നല്ല സ്നേഹം പ്രകടിപ്പിക്കുമായിരുന്നു. എപ്പോഴും എന്റെ കവിള്‍ ഒക്കെ പിടിച്ച് വലിച്ച് കൊഞ്ചിക്കും. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് എന്തോ ഇതൊന്നും അത്ര ഇഷ്ടപ്പെടാതെയായി. അയാള്‍ പക്ഷെ കൂടുതല്‍ സ്വാതന്ത്ര്യം എടുത്തുതുടങ്ങി. പൊസിഷന്‍ ശരി ആക്കാനും പോസ്ചര്‍ ഭംഗിക്കും വേണ്ടി ആണെന്നും മറ്റും പറഞ്ഞ് അയാള്‍ എന്റെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിലും മറ്റും സ്പര്‍ശിക്കാനും പിടിക്കാനുമൊക്കെ തുടങ്ങി.ഒരിക്കല്‍ അയാള്‍ ‘ചെസ്റ്റ് പൊസിഷന്‍ ശരിയാക്കട്ടെ’ എന്ന് പറഞ്ഞു എന്റെ ടോപിലൂടെ കയ്യിട്ട് എന്റെ ബ്രസ്റ്റില്‍ അമര്‍ത്തി. എനിക്ക് ശരിക്കും വേദനിച്ചു. പിന്നീട് പല തവണ ഇത് തുടര്‍ന്നു. ഇടക്ക് എന്തോ ഒരു കള്ളത്തരം പറഞ്ഞിട്ട് ഞാന്‍ പുറത്തുചെന്ന് അമ്മയോട് എന്റെ കൂടെ വന്നിരിക്കാന്‍ പറഞ്ഞു. അപ്പോള്‍ ‘പ്രാക്ടീസ് ചെയ്യിക്കാന്‍ അനീഷിന് സൗകര്യം വേണം’ എന്ന് പറഞ്ഞു അമ്മ അത് കാര്യമായെടുത്തില്ല. എന്റെ രക്ഷിതാക്കളെ വരെ ഇതൊക്കെ അഭിനയപ്രക്രിയയുടെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു.എനിക്ക് അന്ന് മുതല്‍ നല്ല പേടിയായി. ഇതൊന്നും പഠിപ്പിക്കാനല്ലെന്നും എന്നെ ഉപദ്രവിക്കുകയാണെന്നും എനിക്ക് തോന്നിത്തുടങ്ങി. വീട്ടില്‍ എന്തെങ്കിലും പറഞാല്‍ എന്റെ തോന്നല്‍ ആണെന്ന് പറഞ്ഞു വഴക്ക് പറയും. പണ്ട് ഒരു ചേട്ടന്‍ എന്നെ നോക്കി പേടിപ്പിക്കുന്നു എന്ന് പറഞ്ഞപ്പോള്‍, ആറില്‍ പഠിക്കുന്ന എന്നോട് ‘നീയെന്തിനാ അങ്ങോട്ട് നോക്കാന്‍ നില്കുന്നത് അതോണ്ടല്ലേ ഇങ്ങോട്ട് നോക്കുന്നത് കണ്ടത്’ എന്ന് ചോദിച്ച് അവരെന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്.അതുകൊണ്ട് തന്നെ എനിക്ക് ആരോടും ഒന്നും പറയാന്‍ ധൈര്യമില്ലായിരുന്നു. ഇനി ഒരുപക്ഷേ അയാള്‍ മോണോആക്ട് പഠിപ്പിക്കുന്നത് ഇങ്ങനെയാണെങ്കിലോ എന്നാക്കെയായിരുന്നു എന്റെ ചിന്ത. ഇതൊക്കെ എന്റെ തന്നെ തോന്നല്‍ ആണെങ്കിലോ എന്ന് വരെ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ചിന്തിക്കാന്‍ തുടങ്ങി.പിന്നീട് ഇടക്ക് വീട്ടിലേക്ക് ഫോണ്‍ വിളിക്കുമ്പോള്‍ അയാള്‍ എന്നോട് സംസാരിക്കും. പാസീവ് ആയി ലൈംഗികചുവയുള്ള കാര്യങ്ങള്‍ അയാള്‍ എന്നോട് സംസാരിക്കും. എനിക്കതെല്ലാം കേള്‍ക്കുമ്പോള്‍ എന്തോപോലെ ആകും ശരിക്കും പേടി കൊണ്ട് ഞെട്ടുന്ന അവസ്ഥ.’സര്‍ വരുമ്പോ എന്റെ കൂടെ ഇരിക്കണം’ എന്നെന്റെ വീട്ടുകാരോട് അടുത്ത് വീണ്ടും വീണ്ടും പറഞ്ഞു. അങ്ങനെ ചെയ്താല്‍ ഞാന്‍ നന്നായി പഠിക്കില്ല എന്ന് പറഞ്ഞവര്‍ ഒഴിഞ്ഞുമാറി. എങ്ങനെയെങ്കിലും എന്റെ ശരീരം സംരക്ഷിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു. കൈ വരെ മൂടുന്ന ഒരു ടോപ്പും, രണ്ടു പാന്റും ഒരു സ്‌കര്ട്ടും ഇട്ടാണ് ഞാന്‍ പ്രാക്ടീസിന് ചെന്നത്.ഇങ്ങനെ നിന്നാല്‍ അയാള്‍ എന്നെ ഒന്നും ചെയ്യില്ല എന്നായിരുന്നു എന്റെ തോന്നല്‍. പ്രാക്ടീസ് തുടങ്ങി കുറച്ചുനേരം കഴിഞ്ഞപ്പോള്‍ എന്റെ രക്ഷിതാക്കള്‍ പോയി. ഞങ്ങള്‍ രണ്ടുപേരും മുറിയില്‍ ഒറ്റയ്ക്കായപ്പോള്‍ അയാള്‍ അയാളുടെ സ്വഭാവം പുറത്തെടുക്കാന്‍ തുടങ്ങി. ആക്ടിന്റെ ഒരു ഭാഗത്ത് അല്പം റൊമാന്റിക്ക് ആയിട്ടുള്ള രംഗമുണ്ട്. ആ രംഗം വന്നപ്പോള്‍ അവിടെ എനിക്ക് ഭാവം വരുന്നില്ല എന്ന് പറഞ്ഞു അയാള് എന്റെ രണ്ടു കയ്യും കൂട്ടി പിടിച്ചു ബലമായി എന്റെ കഴുത്തിലും മറ്റും ഉമ്മ വച്ചു.പിന്നീട് പലതവണ പ്രാക്ടീസിനിടക്ക് അയാള് എന്നെ ചുമരില്‍ ചേര്‍ത്ത് വച്ച് ബലമായി ഉമ്മ വക്കുകയും എന്റെ ബ്രെസ്റ്റില്‍ കൈ കൊണ്ട് അമര്‍ത്തുകയും ഒക്കെ ചെയ്തു. ഷോക്കിലായിരുന്ന എനിക്ക് ഒന്ന് കരയാന്‍ പോലും പറ്റുണ്ടായിരുനില്ല. കരയാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ബലം പ്രയോഗിച്ച് എന്റെ ചുണ്ടില്‍ അമര്‍ത്തി കടിച്ചു. അയാളുടെ കൈകള്‍ എന്റെ പാന്റീസിന്റെ ഉള്ളിലേക്ക് ബലം പ്രയോഗിച്ചു കടത്തി.എന്നിട്ടയാള്‍ എന്റെ മുന്‍പില്‍ വച്ച് ആ കൈ പുറത്തെടുത്ത് അതില്‍ ഉമ്മ വെക്കുകയും മണക്കുകയും ഒക്കെ ചെയ്തു. ഞാന്‍ പൊട്ടിക്കരഞ്ഞു വീട്ടുകാരെ വിളിച്ചു. എന്താ കാര്യം എന്ന് ചോദിച്ചപ്പോള്‍ വയര്‍ വേദന ആണെന്ന് പറഞ്ഞു.എനിക്കയാളെ പേടിയായിരുന്നു. റൂമില്‍ എത്തി എനിക്കിനി മോണോആക്ട് പഠിക്കേണ്ട അമ്മ എന്ന് പറഞ്ഞപ്പോ അമ്മ എന്റെയടുത്ത് എന്തേ അനീഷ് എന്തെങ്കിലും? എന്ന് ചോദിച്ചു. ഞാന്‍ തലയാട്ടി. അയാള്‍ അപ്പോഴേക്കും തന്ത്രപരമായി അവിടന്ന് ഇറങ്ങിപോയിരുന്നു.എന്റെ ഭാവിയെ പേടിച്ച് ഒരിക്കല്‍ പോലും അയാള്‍ക്ക് എതിരെ എന്തെങ്കിലും ചെയ്യാന്‍ എന്റെ വീട്ടുകാര്‍ തയ്യാറല്ലായിരുന്നു. പിന്നീട് അയാളെ പലപ്പോഴും ബിഗ്സ്‌ക്രീനില്‍ പ്രതീക്ഷിക്കാതെ കാണേണ്ടി വന്നപ്പോ ഞെട്ടിവിറച്ച് എനിക്ക് തയേറ്ററില്‍ നിന്ന് ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്.പിന്നീട് പല തവണ അയാള്‍ എനിക്ക് ഫോണ്‍ ചെയ്തിരുന്നു. അയാള്‍ക്ക് എന്റെ ശരീരത്തോട് ഉള്ള ഇഷ്ടമൊക്കെ അയാള്‍ ഫോണില്‍ കൂടി പറയാന്‍ തുടങ്ങി. ഒടുവില്‍ ‘നിങ്ങള്ക്ക് വേറെ ആരെയും കിട്ടില്ലേ? എന്നെ വെറുതെ വിട്ടൂടെ’ എന്ന് അപേക്ഷിച്ചപ്പോള്‍ ലൈംഗികവൈകൃതങ്ങള്‍ നിറഞ്ഞ മറുപടികളാണ് അയാള്‍ തന്നത്.ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എനിക്ക് തിരിച്ചു പ്രതികരിക്കാന്‍ ധൈര്യം കിട്ടി തുടങ്ങിയിരുന്നു. ഇനി എന്നെ വിളിക്കരുത്. ഉപദ്രവിക്കരുത് എന്ന് ഞാന്‍ അയാളോട് തീര്‍ത്തുപറഞ്ഞു.പിന്നീട് അയാള്‍ക്ക് സിനിമയില്‍ തിരക്കായതെല്ലാം ഞാന്‍ അറിഞ്ഞിരുന്നു. പക്ഷേ എനിക് ആ ട്രോമ വിട്ടുമാറുന്നുണ്ടായിരുന്നില്ല. ഒരുപാട് സ്ഥലത്ത് കൗണ്‍സിലിങ്ങും മെഡിസിനുമെല്ലാം വേണ്ടി വന്നു ഇത്തിരിയെങ്കിലും പഴയ പോലെയാകാന്‍. ഇമോഷണല്‍ സ്റ്റെബിലിറ്റി എനിക്ക് നഷ്ടമായി.സ്വന്തം വീട്ടില്‍ പോലും വേണ്ട സപ്പോര്‍ട്ട് കിട്ടാതെ ഇതൊക്കെ ഞാന്‍ ആരോട് പറയാനാണ്.അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ എടുത്തു ആരോടെങ്കിലും ഇതൊക്കെ ഷെയര്‍ ചെയ്യാന്‍. ഒരുപക്ഷേ അയാളാല്‍ ഉപദ്രവിക്കപ്പെട്ട, പീഡിപ്പിക്കപ്പെട്ട വേറെയും പെണ്‍കുട്ടികള്‍ ഉണ്ടാകാം. എന്നെപ്പോലെ ഒരാള്‍ തുറന്ന് പറഞാല്‍ മറ്റുള്ളവര്‍ക്കും ഇതെല്ലാം തുറന്നുപറയാന്‍ ധൈര്യമുണ്ടാകും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ.
നാല് വർഷം മുമ്പ് കാണാതായ റാന്നി വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയ ജെയിംസിനെ ഇനിയും കണ്ടെത്താനാകാതെ അന്വേഷണസംഘം. പെൺകുട്ടിയെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിക്കാതായതോടെ സിബിഐ ഏറ്റെടുത്ത് കേസന്വേഷണം മുന്നോട്ട് പോവുകയാണ്.
അതേസമയം, ജെസ്ന ജെയിംസ് രാജ്യം വിട്ടുവെന്ന ആരോപണങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് സിബിഐ. ഇതിനായി വിമാനടിക്കറ്റുകൾ ഉൾപ്പെടെ പരിശോധിക്കും. ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങളിലെ 2018 മാർച്ച് മുതലുള്ള യാത്രാവിവരങ്ങള് ശേഖരിക്കാനാണ് നീക്കം. വ്യാജപേരിലും വിലാസത്തിലും രാജ്യംവിട്ടാലും കണ്ടെത്താനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
അന്വേഷണം ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടശേഷം കഴിഞ്ഞയാഴ്ച സിബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ അന്വേഷണ പുരോഗതി അറിയിക്കാൻ തിരുവനന്തപുരം സിജെഎം കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ 12-ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാരൻ നായർ സമർപ്പിച്ച എഫ്ഐആർ കോടതി അംഗീകരിക്കുകയും ചെയ്തു.
അതേസമയം, ജെസ്ന രാജ്യം വിട്ടിട്ടില്ലെന്നും മറ്റൊരു സംസ്ഥാനത്തു വിവാഹിതയായി കഴിയുന്നുണ്ടെന്നുമുള്ള വിവരം ചിലർ അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം സിബിഐ സ്ഥിരീകരിച്ചിട്ടില്ല. ഇങ്ങനെയൊരു സംശയം അവിടുത്തെ സമീപവാസികളാണ് പോലീസിനെ അറിയിച്ചത്. ഈ യുവതി രണ്ടു തവണ പ്രസവിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ, അന്വേഷണം വന്നതോടെ യുവതിയും കുടുംബവും അവിടം വിട്ടതാണ് പ്രദേശവാസികളിൽ കൂടുതൽ സംശയം ഉയർത്തിയിരിക്കുന്നത്.
ബന്ധുവീട്ടിലേക്കെന്നു പറഞ്ഞ് 2018 മാർച്ചിൽ വീട്ടിൽനിന്ന് ഇറങ്ങിയ ജെസ്ന എരുമേലി വരെ ബസിലും ഓട്ടോയിലും വന്നതിനു തെളിവുണ്ട്. പിന്നീട് ആരും കണ്ടിട്ടില്ല. അന്ന് 20 വയസായിരുന്നു പ്രായം.
വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരന് ദാരുണാന്ത്യം. കോഴിക്കോട് കുറ്റ്യാടിക്കടുത്ത് ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമാണ് സംഭവം. കടിയങ്ങാട് പാലേരി സ്വദേശി റിജിലാണ് മരിച്ചത്. ഭാര്യയെ രക്ഷപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്.
വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെയായിരുന്നു അപകടം. മാര്‍ച്ച് 14ന് വിവാഹിതരായ ഇവര്‍, വിവാഹ ഫോട്ടോഷൂട്ടിനായ് ജാനകിക്കാട് ഭാഗത്ത് കുറ്റ്യാടിപുഴയുടെ ചവറം മൂഴിയില്‍ എത്തിയതായിരുന്നു.
വെള്ളത്തില്‍ അകപ്പെട്ട ഇരുവരെയും ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ പുറത്തെടുത്ത് പത്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പുഴക്കരയില്‍ ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
പാരിപ്പള്ളി ചിറക്കര ഗവ. ഹൈസ്‌കൂള്‍ ജങ്ഷനില്‍ മൂന്നുപേര്‍ നടത്തിയ ആക്രമണത്തില്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്ക്. കൊല്ലം പരവൂര്‍ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറുമായ ബിജുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.ഞായറാഴ്ച വൈകുന്നേരം 3.30-നാണ് സംഭവം.
ഇന്‍സ്‌പെക്ടര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനത്തില്‍ കാര്‍ വന്നിടിച്ചതിനെ ചോദ്യംചെയ്തതാണ് മര്‍ദനത്തിനു കാരണം. ബഹളംകേട്ട് സമീപത്തെ ബന്ധുവീട്ടിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവും നെടുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ എന്‍.ജയചന്ദ്രനും പ്രദേശവാസികളുംകൂടി ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി ബന്ധുവീടിന്റെ മതില്‍ക്കെട്ടിനുള്ളിലാക്കിയെങ്കിലും അക്രമികള്‍ വീണ്ടും മര്‍ദിച്ചു.
ജയചന്ദ്രന്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ അല്‍ജബ്ബാര്‍, സബ് ഇന്‍സ്‌പെക്ടര്‍ അനുരൂപ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടറെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പരവൂര്‍ പൂതക്കുളം എ.എന്‍.നിവാസില്‍ മനു (33), കാര്‍ത്തികയില്‍ രാജേഷ് (34), രാമമംഗലത്തില്‍ പ്രദീഷ് (30) എന്നിവരെ പോലീസ് പിടികൂടി. ജാമ്യമില്ലാ വകുപ്പുപ്രകാരം െേകസടുത്തു.
കുഞ്ഞിന്റെ പേരിടൽ ചടങ്ങിനിടയിൽ നടന്ന തർക്കത്തിന്റെ വീഡിയോ വൈറലാകുന്നു. ആചാര പ്രകാരം കുട്ടിയുടെ പേരിടാനായി അച്ഛന് മടിയിലിരുത്തി ചെവിയിൽ വിളിക്കുന്നു. എന്നാൽ അച്ഛൻ അലംകൃത എന്ന പേരാണ് വിളിക്കുന്നത്. ഇതോടെ അമ്മ ദേഷ്യപ്പെട്ട് നയാമിക എന്ന ഉച്ചത്തിൽ കുഞ്ഞിന്റെ ചെവിയിൽ വിളിക്കുകയും കുഞ്ഞിനെ വലിച്ച് എടുക്കുകയും ചെയ്യുന്നു.
രംഗം വഷളാകുകയും രണ്ട് വീട്ടുകാരും പ്രശ്നത്തിൽ ഇടപെട്ട് തർക്കിലേക്ക് കടക്കുകയുമാണ് വീഡിയോയിൽ കാണുന്നത്. പലരും കുഞ്ഞിന്റെ സുരക്ഷയെ കുറിച്ച് ആശങ്കപ്പെട്ട വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. മുൻകാമുകിയുടെ പേരായിരിക്കുമോ ഭർത്താവ് ഇട്ടതെന്നാണ് ചിലരുടെ ചോദ്യം. വീഡിയോ ഇതിനോടകം വൈറലാണ്.
ഉത്രാടം തിരുനാളിന്റെ ആത്മമിത്രമായ കാന്‍ 42 ബെന്‍സ് കാര്‍ ഇനി
എംഎ യൂസഫലിക്ക്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ ആഗ്രഹമനുസരിച്ചാണ് കാര്‍ യൂസഫലിക്ക് ഉടന്‍ സമ്മാനിക്കാന്‍ രാജകുടുംബത്തിന്റെ തീരുമാനം. ഇരുവരും തമ്മിലുണ്ടായിരുന്ന സൗഹൃദത്തിന്റെ ഭാഗമായാണ് ഉത്രാടം തിരുനാള്‍ ഈ തീരുമാനമെടുത്തത്.
അപൂര്‍വ സൗഹൃദത്തിന്റെ കഥ പറയാനുണ്ട് കാന്‍ 42 എന്ന ബെന്‍സ് കാറിന്. 1950ല്‍ 12000 രൂപയ്ക്കാണ് രാജകുടുംബം ബെന്‍സ് സ്വന്തമാക്കിയത്. പട്ടം കൊട്ടാരത്തിലാണ് കാര്‍ സൂക്ഷിച്ചിട്ടുള്ളത്. ജര്‍മനിയിലെ സ്റ്റുട്ട്ഗര്‍ട്ടില്‍ നിര്‍മിതമായ കാര്‍ തിരുവിതാംകൂര്‍ രാജകുടുംബം സ്വന്തമാക്കുന്നത്. കര്‍ണാടകയില്‍ രജിസ്ട്രേഷന്‍ നടത്തിയ കാറിന്റെ നമ്പര്‍ CAN– 42 എന്നാണ്. വാഹനപ്രേമിയായ മാര്‍ത്താണ്ഡവര്‍മയ്ക്ക് കൊട്ടാരത്തിലെ കാര്‍ ശേഖരത്തില്‍ ഏറ്റവും പ്രിയപ്പെട്ടതും ഈ ബെന്‍സ് തന്നെയായിരുന്നു.
ഒരു മിനിറ്റിനുള്ളില്‍ ഒരു മൈല്‍ വേഗത്തില്‍ യാത്ര നടത്തിയിരുന്ന മാര്‍ത്താണ്ഡവര്‍മയ്ക്ക് ‘മൈല്‍ എ മിനുട്ട്’ എന്ന വിളിപ്പേര് നേടിക്കൊടുത്തതും ഈ ബെന്‍സ് തന്നെ. 38ാം വയസ്സില്‍ തുടങ്ങി സ്വയം ഓടിച്ചും യാത്രക്കാരനായും 40 ലക്ഷം മൈലുകള്‍ മാര്‍ത്താണ്ഡവര്‍മ സഞ്ചരിച്ചെന്നാണു കണക്ക്. ഇതില്‍ 23 ലക്ഷം മൈലുകളും ഈ ബെന്‍സില്‍ തന്നെ. താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെന്‍സ് കമ്പനി നല്‍കിയ മെഡലുകളും വാഹനത്തിനു മുന്നില്‍ പതിച്ചിട്ടുണ്ട്. 85ാം വയസ്സിലും മാര്‍ത്താണ്ഡവര്‍മ ഇതേ വാഹനം ഓടിച്ചു.
കാറിന് മോഹവില നല്‍കി വാങ്ങാന്‍ പല പ്രമുഖരും അദ്ദേഹത്തെ സമീപിച്ചിരുന്നു. റെക്കോര്‍ഡ് ദൂരം സഞ്ചരിച്ച ബെന്‍സിനെ അഭിമാന ചിഹ്നമായി മാറ്റാന്‍ ബെന്‍സ് കമ്പനി തന്നെ ആഗ്രഹിച്ചിരുന്നു. തിരിച്ചെടുക്കാമെന്നും പകരം 2 പുതിയ കാറുകള്‍ നല്‍കാമെന്നും പറഞ്ഞ് കമ്പനിയിലെ ഉന്നതര്‍ അദ്ദേഹത്തെ സമീപിച്ചു.
എന്നാല്‍ വാച്ച് മുതല്‍ 1936ല്‍ വാങ്ങിയ റോളി ഫ്‌ലക്സ് ക്യാമറയും കാറും ഉള്‍പ്പെടെ പുരാതനമായ എല്ലാ വസ്തുക്കളെയും പൊന്നുപോലെ സൂക്ഷിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ കാറിനെ കൈവിട്ടില്ല. കര്‍ണാടകയില്‍ റജിസ്‌ട്രേഷന്‍ നടത്തിയ കാര്‍ വാഹനപ്രേമിയായ മാര്‍ത്താണ്ഡവര്‍മയുടെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ടതും ആയിരുന്നു.
യൂസഫലിയെ അബുദാബിയിലെ വസതിയിലെത്തി സന്ദര്‍ശിച്ച മാര്‍ത്താണ്ഡവര്‍മ അദ്ദേഹത്തെ കവടിയാര്‍ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. 2012ല്‍ യൂസഫലി പട്ടം കൊട്ടാരത്തില്‍ എത്തിയപ്പോള്‍ കാര്‍ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാള്‍ അറിയിച്ചു. ഉത്രാടം തിരുനാള്‍ വിടവാങ്ങിയതോടെ, കാര്‍ ഏറെക്കാലമായി മകന്‍ പത്മനാഭവര്‍മയുടെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്.
സിനിമ-നാടക കൈനകരി തങ്കരാജ് (71) അന്തരിച്ചു. കൊല്ലം കേരളപുരം വേലം കോണത്ത് സ്വദേശിയാണ്. 10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ നാടകനടന്മാരില് ഒരാളായിരുന്നു തങ്കരാജ്.
ലൂസിഫർ, ഈമൗയൗ, ഹോം എന്നീ സിനിമകളിൽ പ്രധാനവേഷം അഭിനയിച്ചിട്ടുണ്ട്. പ്രേംനസീറിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരം രണ്ട് തവണ നേടിയിട്ടുണ്ട്. പ്രശസ്ത നാടക പ്രവര്ത്തകന് കൃഷ്ണന്‍കുട്ടി ഭാഗവതരാണ് പിതാവ്.