ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുന്നതായി ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയെ വൻ വിജയത്തിലേക്ക് നയിച്ച് അധികാരത്തിലെത്തിയതിന് രണ്ട് വർഷം തികയും മുമ്പാണ് രാജി. പാർട്ടിക്കുള്ളിൽനിന്ന് ശക്തമായ സമ്മർദവും നേതൃത്വത്തിനെതിരായ വിമർശനങ്ങളും ഉയർന്നതിനെ തുടർന്നാണ് തീരുമാനം. പാർലമെന്റ് സെപ്റ്റംബറിൽ വീണ്ടും ചേരുന്നതുവരെ പ്രധാനമന്ത്രിയായി തുടരുമെന്നും അധികാര കൈമാറ്റം സുഗമമാക്കാൻ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ നടന്ന മേക്കർഫീൽഡ് ഉപതിരഞ്ഞെടുപ്പിൽ ആൻഡി ബേൺഹം നേടിയ നിർണായക വിജയത്തിന് പിന്നാലെ സ്റ്റാർമറുടെ നേതൃത്വത്തിനെതിരായ പ്രതിഷേധം ശക്തമായി. നിരവധി ലേബർ എംപിമാരും മന്ത്രിമാരും നേതൃത്വമാറ്റം ആവശ്യപ്പെട്ടിരുന്നു. ആദ്യം രാജിവെക്കില്ലെന്ന നിലപാടിലായിരുന്ന സ്റ്റാർമർ, പാർട്ടിക്കുള്ളിലെ പിന്തുണ ഗണ്യമായി കുറഞ്ഞതും അടുത്ത പൊതുതെരഞ്ഞെടുപ്പിൽ റിഫോം യുകെയിൽനിന്നുള്ള വെല്ലുവിളി ശക്തമാകുമെന്ന ആശങ്കയും ഉയർന്നതോടെ പിന്മാറാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ബേൺഹമാണ് പുതിയ പ്രധാനമന്ത്രിക്കായുള്ള മുൻനിര സാധ്യതക്കാരനായി വിലയിരുത്തപ്പെടുന്നത്.

പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികൾ, സാമ്പത്തിക രംഗത്തെ വെല്ലുവിളികൾ, നയപരമായ വിവാദങ്ങൾ, മന്ത്രിസഭയ്ക്കുള്ളിലെ അസ്വാരസ്യങ്ങൾ എന്നിവ സ്റ്റാർമറുടെ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ രാജിയോടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ ബ്രിട്ടന് ഏഴാമത്തെ പ്രധാനമന്ത്രിയെ തേടേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. അധികാരത്തിലിരിക്കെ നേടിയ ചില നയതന്ത്ര നേട്ടങ്ങൾ ഉണ്ടായിരുന്നെങ്കിലും ജനപ്രീതിയിലെ ഇടിവും പാർട്ടിക്കുള്ളിലെ വിശ്വാസക്കുറവും ഒടുവിൽ അദ്ദേഹത്തിന്റെ പുറത്തേക്കുള്ള വഴി തുറന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.











Leave a Reply