സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യത. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ വകുപ്പ് ഇന്ന് രാത്രി 10 മണിക്ക് നൽകിയ മുന്നറിയിപ്പാണിത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഛത്തീസ്ഗഡിനു മുകളിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരാനാണ് സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
നെയ്യാറ്റിൻകരയിൽ തമിഴ്നാട് കൃഷ്ണഗിരിയില്‍ സ്വദേശികളെ തട്ടിക്കൊണ്ടുവന്ന് പണം കവർന്ന സംഘം അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ പാറശ്ശാല പോലീസിന്റെ പിടിയിലായി. സംഭവത്തിന് പിന്നില്‍ ബ്ലാക്ക്‌മെയിലും, ക്വട്ടേഷനുമാണെന്ന് പോലീസ് വ്യക്തമാക്കി.
കേരള പോലീസിന്റെ യൂണിഫോം അണിഞ്ഞായിരുന്നു ക്വട്ടേഷന്‍ നടത്തിയത്. ലഹരി കടത്തുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെ തമിഴ്‌നാട്ടില്‍ നിന്ന് കേരള അതിര്‍ത്തിയിലേക്ക് വരികയായിരുന്ന ഇരുചക്ര വാഹനം ചെങ്കല്‍ ഉദിയന്‍കുളങ്ങരക്ക് സമീപത്തെ ആള്‍ പാര്‍പ്പില്ലാത്ത വീട്ടിലെത്തി. പോലീസ് ലഹരി ഉണ്ടെന്ന സംശയത്തോടെ പരിശോധനയ്ക്കായി ചെന്നു.
പുറത്തുനിന്ന് പൂട്ടിയിരുന്ന വീടിന്റെ അകത്ത് ഫാന്‍ കറങ്ങിയത് പോലീസിന് സംശയം വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അകത്തുനിന്ന് രക്ഷിക്കണമെന്ന് ശബ്ദംകേട്ടു. വയോധികരായ രണ്ട് കൃഷ്ണഗിരി സ്വദേശികളായിരുന്നു അകത്തുണ്ടായിരുന്നു. വീടിന്റെ വാതില്‍ തുറക്കാതിരിക്കാന്‍ മരക്കഷണങ്ങള്‍കൊണ്ട് തടസ്സമുണ്ടാക്കിയിരുന്നു.
പോലീസ് വാതില്‍ ചവിട്ടി തുറന്നു. കേരള കര്‍ണാടക- അതിര്‍ത്തി ഗ്രാമമായ കൃഷ്ണഗിരി സ്വദേശികളായ യൂസഫ്, ജാഫര്‍ എന്ന രണ്ടുപേരെയാണ് അകത്ത് കണ്ടെത്തിയത്. ചങ്ങല കൊണ്ട് ഇവരെ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരോട് പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്കുള്ള തീരുവ 50 ശതമാനമായി ഉയർത്തിയ അമേരിക്കൻ തീരുമാനം ബുധനാഴ്ച നിലവിൽ വന്നതോടെ കേരളത്തിന്റെ സമുദ്രോത്പന്ന മേഖലയിൽ കടുത്ത പ്രതിസന്ധി. അമേരിക്കൻ ഓർഡറുകൾ ധാരാളമുണ്ടായിരുന്നതിനാൽ കോടിക്കണക്കിനു രൂപയുടെ സമുദ്രോത്പന്നങ്ങളാണ് കേരളത്തിലെ കമ്പനികൾ ശേഖരിച്ചുെവച്ചത്. ആറുമാസം മുൻപു തന്നെ അമേരിക്കൻ ഓർഡറുകൾ കേരളത്തിലെ കമ്പനികൾക്ക് ലഭിച്ചിരുന്നു. എന്നാൽ, ഈ ഓർഡറുകളെല്ലാം അമേരിക്ക തത്കാലം മരവിപ്പിച്ചിരിക്കുകയാണ്.
ഓർഡറുകൾ റദ്ദാക്കിയ നിലയിലാണെന്ന് സമുദ്രോത്പന്ന കയറ്റുമതിക്കാർ പറയുന്നു. അമേരിക്കയിലേക്കു മാത്രം പ്രതിവർഷം ഏതാണ്ട് 21,000 കോടിയുടെ സമുദ്രോത്പന്നങ്ങളാണ് കയറ്റി അയയ്ക്കുന്നത്. ഈ വർഷം ഇതിന്റെ പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് കപ്പലിൽ പോയിട്ടുള്ളത്. ബാക്കിയുള്ളത് അയയ്ക്കാനുണ്ട്. ഇതിൽ അധികവും ചെമ്മീനാണ്. അടുത്ത ആറു മാസത്തേക്ക് കയറ്റി അയയ്ക്കാനുള്ളവ കമ്പനികളുടെ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. അമേരിക്കയുടെ തീരുമാനത്തെ തുടർന്ന്, കേരളത്തിൽ നേരത്തേ ശേഖരിച്ചുവെച്ച ചരക്കിന്റെ മൂല്യം ഏതാണ്ട് 50 ശതമാനം കുറഞ്ഞെന്നാണ് കണക്കുകൂട്ടൽ. അമേരിക്കൻ ഓർഡറുകൾ മുന്നിൽ കണ്ട് കോടികളാണ് കയറ്റുമതി കമ്പനികൾ ചെലവാക്കിയത്. അമേരിക്കൻ വാതിലുകളടഞ്ഞതോടെ ഈ നിക്ഷേപം പാഴാകുമെന്ന സ്ഥിതിയാണ്.
അമേരിക്കയിലേക്കുള്ള കയറ്റുമതി വലിയ തോതിൽ കുറയുന്നതിനാൽ, ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വില കുറയുമെന്ന് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ കണക്കുകൂട്ടുന്നു. ചൈനയും വിയറ്റ്‌നാമും തായ്‌ലാൻഡും നേരത്തേ നൽകിയ ഓർഡറുകളിൽനിന്ന് പിന്മാറുന്നതായി ബിസിനസുകാർ പറയുന്നു. തത്കാലം ചരക്ക് വേണ്ടെന്നാണ് അവരുടെ നിലപാട്. വില കുറയാനുള്ള സാധ്യതയുള്ളതിനാൽ, അതുവരെ കാത്തിരിക്കാനാണ് അവരുടെ നീക്കം.
കോടിക്കണക്കിനു രൂപ മുതൽമുടക്കി വാങ്ങിയ സമുദ്രോത്പന്നങ്ങൾ, കയറ്റി അയയ്ക്കാൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ, സ്ഥാപനങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ അനുവദിക്കണമെന്ന് സീഫുഡ് എക്സ്‌പോർട്ട് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവർത്തന ചെലവിന്റെ 30 ശതമാനമെങ്കിലും വായ്പയായി അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. കോവിഡ് കാലത്ത് ഇതുപോലെ പല മേഖലയിലും സർക്കാർ സഹായം നൽകിയിരുന്നു. കോവിഡിനെക്കാൾ കടുത്ത പ്രതിസന്ധിയാണ് ഇപ്പോൾ മേഖല നേരിടുന്നത്. മേഖലയെ പിടിച്ചു നിർത്താൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുള്ളതായി സീഫുഡ് എക്സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അലക്സ് കെ. നൈനാൻ പറഞ്ഞു.
കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം പാലത്തിങ്കല്‍ ഷിഹാസ് വില്ലയില്‍ സെയ്ത് മുഹമ്മദ് (63) ആണ് പോലീസിന്റെ പിടിയിലായത്. അഭിലാഷ് എന്നയാളാണ് തട്ടിപ്പിനിരയായത്.
കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 തവണകളിലായി അക്കൗണ്ട് മുഖാന്തിരവും നേരിട്ടുമായി ആറു ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് സെയ്ത് മുഹമ്മദ് അഭിലാഷില്‍നിന്ന് തട്ടിയെടുത്തത്. വൈക്കം പോലീസാണ് സെയ്ത് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
നെഹ്റു ട്രോഫി വള്ളംകളി ദിനമായ ഓഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.
നേരത്തെ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചിരുന്നു. തുടര്‍ന്ന് മാവേലിക്കര താലൂക്കിലും അവധി പ്രഖ്യാപിക്കുകയായിരുന്നു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.
നിയമസഭയ്ക്ക് ശേഷിക്കുന്ന എട്ടുമാസത്തിനുള്ളില്‍ ചേരാന്‍സാധ്യയുള്ളത് രണ്ടു സമ്മേളനങ്ങള്‍. പരമാവധി 25-30 ദിവസങ്ങള്‍. കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതോടെ ഫലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ ‘നിശ്ശബ്ദന്‍’ ആകും.
ആരോപണങ്ങളുടെ തീവ്രത ഇതേപടി നിലനിന്നാല്‍ സഭാസമ്മേളനം നടക്കുന്ന കാലത്ത് അദേഹം അവധിയെടുത്തേക്കാം. അല്ലെങ്കില്‍ പേരിനുവന്ന് ഒപ്പിട്ട് മടങ്ങാം. നിയമസഭാകക്ഷിയോഗത്തിന് ക്ഷണിക്കില്ല. ആരോപണങ്ങള്‍ വ്യാജമാണെന്നോ, ഗൂഢാലോചനയുടെ ഫലമാണെന്നോ രാഹുലിന് തെളിയിക്കാനായാലേ രാഷ്ട്രീയമായി അദ്ദേഹത്തിന് ഒരു തിരിച്ചുവരവിന് സാധ്യതയുള്ളൂ.
പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഷനോ, പുറത്താക്കലോ നേരിട്ടാലും മറ്റംഗങ്ങള്‍ക്കെന്നപോലെത്തന്നെ എല്ലാ അവകാശങ്ങളും സാങ്കേതികമായി ഒരു എംഎല്‍എക്കുണ്ടാകും. എന്നാല്‍, നിയമസഭയില്‍ ചര്‍ച്ചകളില്‍ പ്രസംഗിക്കാന്‍ ഓരോ പാര്‍ട്ടിക്കും അംഗബലമനുസരിച്ച് ആനുപാതികമായാണ് സമയം അനുവദിക്കുക. പാര്‍ട്ടിയാണ് സമയം വിഭജിച്ച് നല്‍കുക. ഒറ്റയംഗങ്ങള്‍ക്കുള്ള പരിഗണനയില്‍ രാഹുല്‍ ഏതെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള താത്പര്യം അറിയിച്ചാലും അത് സ്പീക്കറുടെ വിവേചനാധികാരമാണ്.
പൊതുകാര്യങ്ങള്‍ ഉന്നയിക്കാന്‍ സബ്മിഷന്‍ അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയാലും അനുവദിക്കുന്നത് സ്പീക്കറാണ്. എന്നാല്‍, ചോദ്യംചോദിച്ച് രേഖാമൂലമുള്ള മറുപടി വാങ്ങുന്നതിന് തടസ്സമുണ്ടാകില്ല.
പാര്‍ട്ടി അച്ചടക്കലംഘനത്തിന് സിപിഎമ്മില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ഒട്ടേറെപ്പേര്‍ എംഎല്‍എമാരായിരിക്കെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഷന്‍ നേരിട്ടിട്ടുണ്ട്. അതൊന്നും ധാര്‍മികതലത്തില്‍ ചോദ്യംചെയ്യപ്പെടുന്നതായിരുന്നില്ല. പാലക്കാട് മണ്ഡലത്തിലും എംഎല്‍എ എന്നനിലയ്ക്ക് രാഹുലിന് പ്രവര്‍ത്തിക്കുന്നത് ദുഷ്‌കരമാകും. സിപിഎമ്മും ബിജെപിയും പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രക്ഷോഭപാതയിലാണ്. പാര്‍ട്ടിയുടെ സംരക്ഷണംകൂടി ഇല്ലാതാകുമ്പോള്‍ പ്രതിരോധിക്കുക അസാധ്യമാകും.
നിയമസഭാംഗങ്ങളുടെ അവകാശസംരക്ഷണത്തിനുള്ള പ്രിവിലേജ് കമ്മിറ്റിക്ക് സമാനമായി അവരുടെ ഭാഗത്തുനിന്നുള്ള അധാര്‍മിക പെരുമാറ്റങ്ങള്‍ പരിശോധിക്കാന്‍ എത്തിക്സ് കമ്മിറ്റിയുണ്ട്. കമ്മിറ്റിക്ക് മുന്‍പാകെ എംഎല്‍എതന്നെ പരാതിപ്പെടണമെന്നില്ല. ആര്‍ക്കും പരാതി നല്‍കാം. നേരത്തെ ഗൗരിയമ്മയ്‌ക്കെതിരേയും കന്യാസ്ത്രീകള്‍ക്കെതിരേയും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് പി.സി ജോര്‍ജിനെ സമിതി രണ്ടുപ്രാവശ്യം താക്കീത് ചെയ്തിട്ടുണ്ട്.
യെമനില്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനെന്നപേരില്‍ നടക്കുന്ന കോടികളുടെ പണപ്പിരിവ് വന്‍ തട്ടിപ്പെന്നു കേന്ദ്രസര്‍ക്കാരിനു സംശയം. നിമിഷപ്രിയയ്‌ക്കു വേണ്ടി കുടുംബവുമായി ചര്‍ച്ച ചെയ്‌തെന്ന് അവകാശപ്പെട്ടു രംഗത്തുവരുന്ന കെ.എ. പോള്‍, ജേക്കബ് ചെറുവള്ളി, സാമുവല്‍ ജെറോം തുടങ്ങിയവരുടെ നീക്കങ്ങളിലാണു കേന്ദ്രം സംശയം പ്രകടിപ്പിക്കുന്നത്.
സാമൂഹികമാധ്യമങ്ങള്‍ വഴി കോടികളുടെ പണപ്പിരിവിനാണ് ഇവര്‍ ശ്രമിക്കുന്നത്. പണപ്പിരിവ് തട്ടിപ്പാണെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കിയിട്ടും പിന്മാറിയിട്ടില്ല. നിമിഷപ്രിയയുടെ മോചനനീക്കം പ്രതിസന്ധിയിലാകുന്ന സാഹചര്യമാണു നിലവിലുള്ളതെന്നാണു വിവരം. കേന്ദ്ര സര്‍ക്കാരിന് മാത്രമേ ഇനിയെന്തെങ്കിലും ചെയ്യാനാകൂവെന്നു മധ്യസ്‌ഥ ചര്‍ച്ചകള്‍ക്കു ചുക്കാന്‍ പിടിച്ച കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പടെയുള്ളവര്‍ വ്യക്‌തമാക്കി.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയശേഷം തുടര്‍നടപടികളില്‍ അനിശ്‌ചിതത്വം തുടരുകയാണ്. ദയാധനം സംബന്ധിച്ചു കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ല. ഇതിനിടെയാണു ഗ്ളോബല്‍ പീസ് ഇനീഷ്യേറ്റീവ് സ്‌ഥാപകന്‍ കെ.എ. പോള്‍ കടന്നുവന്നത്. നിമിഷപ്രിയയ്‌ക്കുവേണ്ടി ആക്ഷന്‍ കൗണ്‍സില്‍ ശക്‌തമായ ഇടപെടല്‍ നടത്തുമ്ബോള്‍ പോളിനു പിന്തുണ നല്‍കുന്ന സമീപനമാണു നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി സ്വീകരിക്കുന്നത്.
ഇതോടെ ‘സേവ് നിമിഷപ്രിയ’ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്നും അറിയിച്ചിരുന്നു. ആക്ഷന്‍ കൗണ്‍സിലിനെതിരേ നിലപാട് സ്വീകരിക്കുന്ന ആളാണ് പോള്‍. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഇടപെടലുകളില്‍നിന്നു കാന്തപുരത്തേയും അഡ്വ. സുഭാഷ് ചന്ദ്രനേയും വിലക്കണം എന്നാവശ്യപ്പെട്ട് പോള്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തിരുന്നു.
ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്ന പോളിനൊപ്പം നിമിഷപ്രിയയുടെ കുടുംബം നിലകൊള്ളുന്ന സാഹചര്യത്തില്‍ ഇനിയും മുന്നോട്ടുപോകേണ്ടതില്ലെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ വ്യക്‌തമാക്കുന്നത്.
റാപ്പർ വേടൻ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വീണ്ടും കേസ്. ഗവേഷക വിദ്യാർഥിനി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നല്‍കിയ പരാതിയില്‍ എറണാകുളം സെൻട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് രണ്ട് യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി വേടനെതിരെ പരാതി നല്‍കിയത്. അതില്‍ ഒന്ന്, എറണാകുളം സെൻട്രല്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന സംഭവമാണ്. ഒരു ഗവേഷക വിദ്യാർഥി നല്‍കിയ ഈ പരാതിയിലാണ് പോലീസ് ഇപ്പോള്‍ വേടനെതിരെ വീണ്ടും കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പദപ്രയോഗം ഉപയോഗിക്കല്‍, ലൈംഗിക ചേഷ്ടകള്‍ കാണിക്കുക തുടങ്ങിയ വകുപ്പുകളാണ് പോലീസ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. കൊച്ചിയില്‍ ഒരാവശ്യത്തിനായി എത്തിയപ്പോള്‍ വേടൻ അവരെ ഫ്ളാറ്റിലേക്ക് വിളിച്ചുവെന്നും അവിടെവെച്ച് അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടായി എന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
2020 ലാണ് ഈ കേസിന് ആസ്പദമായ സംഭവം നടന്നത്. 21-ാം തീയതിയാണ് എറണാകുളം സെൻട്രല്‍ പോലീസ് വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നിലവില്‍ ഈ യുവതി കേരളത്തിലല്ല ഉള്ളത്. അവർ കൊച്ചിയില്‍ എത്തിയാലുടൻ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കും.
വേടനെതിരെയുള്ള തൃക്കാക്കരയിലെ കേസുമായി ബന്ധപ്പെട്ട ഹർജി കോടതി പരിഗണിച്ചതിന് പിന്നാലെയാണ് പുതിയൊരു കേസുകൂടി പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ലൈംഗിക വിവാദത്തില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കാന്‍ നിര്‍ദേശിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും സസ്‌പെന്‍ഷനില്‍ ഒതുക്കിയാണ് നേതൃത്വത്തിന്റെ നടപടി.
ഉപതിരഞ്ഞെടുപ്പ് ഭീതിയാണ് രാജിവെപ്പിക്കാനുള്ള കടുത്ത തീരുമാനം എടുക്കുന്നതിൽ നിന്നും കോൺഗ്രസിനെ പിന്തിരിപ്പിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്നായിരുന്നു വി.ഡി സതീശൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ നിലപാട്. ഈ നിലപാടിനെ പിന്തുണച്ച് ഒരു വിഭാഗം വനിതാ നേതാക്കളും രംഗത്തുവന്നിരുന്നു.
കെപിസിസി നിയമോപദേശം തേടിയ വിദഗ്ധരും എംഎൽഎ സ്ഥാനം രാജിവച്ചാൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത തള്ളാൻ കഴിയില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. ഇതോടെയായിരുന്നു രാജി വേണമെന്ന നിലപാടെടുത്ത നേതാക്കളിൽ ചിലരടക്കം മയപ്പെട്ടത്.
ചില നേതാക്കൾ കേസും കോടതി വിധിയും ഒന്നുമില്ലാതെ ജനപ്രതിനിധി സ്ഥാനം രാജിവെക്കുന്നത് എന്തിനെന്ന ചോദ്യം ആവർത്തിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് എംഎൽഎ സ്ഥാനം രാജിവെക്കുന്നത് ഒഴിവാക്കി സസ്പെൻഷൻ അടക്കമുള്ള നടപടികൾ മതി എന്നതിലേക്ക് എത്തിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടിയില്‍ കോണ്‍ഗ്രസിന്റെ അന്തിമ തീരുമാനം തിങ്കളാഴ്ച. ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്നാണ് സൂചന. രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നതാണ് പാര്‍ട്ടി നിലപാട്.
ഹൈക്കമാന്‍ഡ് കൈവിട്ടതോടെ രാജിവച്ചൊഴിയുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തലയും വി.ഡി സതീശനും നേരത്തെ നിലപാട് എടുത്തിരുന്നു. ഇരുവരും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു.
എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നില്ലെങ്കില്‍ രാഹുലിനെതിരെ കടുത്ത പാര്‍ട്ടി നടപടി വന്നേക്കും. രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താനുമാണ് സാധ്യത. നിയമസഭ നടപടികളില്‍ അവസരം നല്‍കാതെ മാറ്റി നിര്‍ത്താനാണ് തീരുമാനമെങ്കില്‍ 15 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ രാഹുല്‍ അവധിയില്‍ പോയേക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് പ്രതികരിച്ചിരുന്നു. താന്‍ കാരണം പാര്‍ട്ടിക്ക് തലകുനിക്കേണ്ടി വരരുതെന്നും രാഹുല്‍ പറഞ്ഞിരുന്നു.