സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ മറ്റൊരു സുഹൃത്തിന്‍റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി വിദ്യാര്‍ത്ഥിനികള്‍. സംഭവത്തില്‍ പെണ്‍കുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൃത്യത്തിന് പെണ്‍കുട്ടികളെ സഹായിച്ച റെഡ്ഹില്‍ സ്വദേശി അശോകിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
തിരുവള്ളൂര്‍ ജില്ലയിലെ റെഡ്ഹില്‍സിന് അടുത്തുള്ള ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ അറങ്ങേറിയത്. രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് കോളേജില്‍ പഠിക്കുന്ന പ്രേംകുമാര്‍ എന്നയാള്‍ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയത്. ഇയാള്‍ക്ക് 21 വയസായിരുന്നു. തുടര്‍ന്നാണ് അശോകിന്‍റെയും അയാളുടെ സഹായത്തോടെയും പെണ്‍കുട്ടികള്‍ പ്രേംകുമാറിനെ കൊലപ്പെടുത്തിയത്.
സംഭവത്തില്‍ കേസ് അന്വേഷിച്ച അരംബാക്കം പൊലീസ് പറയുന്നത് ഇങ്ങനെ, ഈച്ചംകാട്ടുമേട് സ്വദേശികളാണ് വിദ്യാര്‍ത്ഥിനികള്‍. താമ്പരം ഒട്ടേരി സ്വദേശിയായ പ്രേംകുമാര്‍ ഇവരുമായി പരിചയത്തിലായി. രണ്ടുപേരോടും പ്രേമമാണെന്നാണ് പ്രേംകുമാര്‍ പറഞ്ഞത്. എന്നാല്‍ ഇത് ഇവര്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. അതിനിടെ ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ പ്രേംകുമാര്‍ പകര്‍ത്തി. ഇത് വച്ച് ഇവരെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി ഈ ഭീഷണിപ്പെടുത്തല്‍ തുടരുന്നു. ഒരുലക്ഷത്തോളം രൂപ പ്രേംകുമാര്‍ പെണ്‍കുട്ടികളുടെ കൈയ്യില്‍ നിന്നും തട്ടി. ഇതിനിടെ തങ്ങള്‍ രണ്ടുപേരെയും പ്രേംകുമാര്‍ ചതിക്കുന്നു എന്ന കാര്യം പെണ്‍കുട്ടികള്‍ മനസിലാക്കി. പ്രേംകുമാറിന്‍റെ ശല്യം സഹിക്കാതെ പെണ്‍കുട്ടികള്‍ ഇന്‍സ്റ്റഗ്രാം സുഹൃത്തായ അശോകിന്‍റെ സഹായം തേടി. പ്രേംകുമാറിന്‍റെ ഫോണ്‍ കൈക്കലാക്കി ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാനാണ് സഹായം അഭ്യര്‍ത്ഥിച്ചത്.
അശോകിന്‍റെ നിര്‍ദേശപ്രകാരം പണം നല്‍കാന്‍ എന്ന് പറഞ്ഞ്, പ്രേംകുമാറിനെ പെണ്‍കുട്ടികള്‍ ഷോളാവാരത്ത് വിളിച്ചുവരുത്തി. അവിടെ വച്ച് അശോകും കൂട്ടരും ഇയാളെ തട്ടിക്കൊണ്ടുപോയി. പിന്നീട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി കുഴിച്ചിടുകയുമായിരുന്നു.
തൃശ്ശൂരിൽ അമ്മയും കാമുകനും ചേർന്ന് നവജാത ശിശുവിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി കനാലിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. കുഞ്ഞിന്റെ മൃതദേഹം കത്തിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന കുഞ്ഞിന്റെ മൃതദേഹം അമ്മ മേഘ കവറിലാക്കി കാമുകൻ ഇമ്മാനുവേലിന് നൽകുകയായിരുന്നു. തുടർന്ന് സുഹൃത്തിനൊപ്പം ചേർന്ന് കുഞ്ഞിന്റെ മൃതദേഹം കത്തിക്കാനാണ് പദ്ധതിയിട്ടത്. ഇതിനായി ഇയാളും സുഹൃത്തും ചേർന്ന് മുണ്ടൂരിലെ പമ്പിൽ നിന്നും ഡീസൽ വാങ്ങിയിരുന്നു.
എന്നാൽ കത്തിക്കാൻ പറ്റിയ സാഹചര്യം ലഭിച്ചില്ല. പിന്നീട് പാടത്ത് കുഴിച്ച് മൂടാൻ ശ്രമിച്ചു. എന്നാൽ ആളുകൾ ഉണ്ടായിരുന്നതിനാൽ അതും നടന്നില്ല. തുടർന്നാണ് മൃതദേഹം കനാലിൽ ഉപേക്ഷിച്ചത്. കത്തിക്കാൻ കരുതിയ ഡീസൽ തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തു.
ജനിച്ചയുടനെ തന്നെ കുഞ്ഞ് കരയാതിരിക്കാൻ വെള്ളത്തിൽ മുക്കിയതും ഈ സംഭവത്തിനിടെ തലയിൽ ഉണ്ടായ ക്ഷതവുമാണ് മരണ കാരണം എന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മേഘയുടെയും ഇമ്മാനുവലിന്റെയും ഡിഎൻഎ പോലീസ് ശേഖരിച്ചിട്ടുണ്ട്.
കേസിൽ മൂന്നു പേരാണ് ഇതുവരെ അറസ്റ്റിലായത്. വാരിയിടം മാമ്പാട് വീട്ടിൽ 22 കാരിയായ മേഘ, അയൽവാസിയും കാമുകനുമായ ചിറ്റാട്ടുകര ഇമാനുവൽ (25) ,ഇയാളുടെ സുഹൃത്തായ പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ (24) എന്നിവരാണ് അറസ്റ്റിലായത്.
എംകോം ബിരുദധാരിയായ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്. ഇമാനുവൽ പെയ്ന്റിങ് തൊഴിലാളിയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പ്രസവിച്ചത്. കുഞ്ഞു കരയുന്നത് പുറത്തു കേൾക്കാതിരിക്കാൻ കട്ടിലിന്റെ അടിയിൽ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നു എന്നാണ് മേഘയുടെ മൊഴി. പിറ്റേന്ന് വരെ മൃതദേഹം കട്ടിലിനടിയിൽ സൂക്ഷിക്കുകയും ബാഗിലാക്കി കാമുകന് ഉപേക്ഷിക്കാൻ നൽകുകയും ചെയ്തു.
താൻ ഗർഭിണിയായ വിവരം മേഘ കുടുംബത്തെ അറിയിച്ചിരുന്നില്ല. തനിച്ച് മുറിയിൽ കഴിഞ്ഞിരുന്നതിനാൽ സംഭവിച്ചതൊന്നും കുടുംബവും അറിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് രണ്ടു യുവാക്കൾ ബൈക്കിൽ പോകുന്നത് കണ്ടു അന്വേഷിച്ചപ്പോൾ ആണ് സംഭവം പുറത്തുവന്നത്.
അന്തരിച്ച പി ടി തോമസ് എംഎല്‍എയ്ക്ക് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി. രവിപുരം ശ്മശാനത്തില്‍ മതപരമായ ചടങ്ങുകളില്ലാതെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
ആയിരക്കണക്കിന് ജനങ്ങള്‍ അദ്ദേഹത്തിന് യാത്രാമൊഴിയേകാന്‍ തൃക്കാക്കരയില്‍ എത്തിയിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടിരുന്നതുപോലെ മത ചടങ്ങുകള്‍ ഒഴിവാക്കി, ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ത്യയാത്ര. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമ്പോള്‍ റീത്ത് വയ്ച്ചില്ല. സംസ്‌കാരത്തിന് ശേഷം ചിതാഭസ്മം ഉപ്പുതോട്ടില്‍ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണമെന്ന അന്ത്യാഭിലാഷവും സാധിച്ച് നല്‍കും.
വന്‍ജനപ്രവാഹമാണ് പി ടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. അഞ്ചുമണിയോടെ തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ. സുധാകരന്‍, രമേശ് ചെന്നിത്തല, വി.ഡി സതീശന്‍, ബെന്നി ബഹന്നാന്‍, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പതാക പുതപ്പിച്ചു. ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനിടെ എത്തിയ രാഹുല്‍ ഗാന്ധി പിടി തോമസിന്റെ ഭാര്യ ഉമയെ ആശ്വസിപ്പിച്ച ശേഷം മക്കളായ വിഷ്ണുവിനേയും വിവേകിനെയും ചേര്‍ത്തുപിടിച്ചു.
അര്‍ബുദത്തിന് ചികിത്സയിലായിരുന്ന പി ടി തോമസ് ബുധനാഴ്ച രാവിലെ 10.15നാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ അന്തരിച്ചത്. പുലര്‍ച്ചെ 2.45 ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. തൊടുപുഴയിലും മൂവാറ്റുപുഴയിലും നൂറുകണക്കിനാളുകളാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റും, തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവുമാണ് പിടി തോമസ്. 2009-2014 ലോക്സഭയില്‍ ഇടുക്കിയില്‍ നിന്നുള്ള എംപിയായിരുന്നു പിടി തോമസ്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു വഴി പൊതുരംഗത്ത് എത്തിയ പിടി തോമസ് കെ.എസ്.യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കല്‍പറമ്പില്‍ രാജേഷിന്റെ മകള്‍ നന്ദന(15)യുടെ മൃതദേഹമാണ് യു.സി. കോളേജിനടുത്ത തടിക്കടവ് പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.
ബുധനാഴ്ച സ്‌കൂളിലേക്ക് പോയ നന്ദനയെ പിന്നീട് കാണാതാവുകയായിരുന്നു. നാട്ടുകാരും പോലീസും നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. കുട്ടി പെരിയാറിന്റെ തീരത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
ഉച്ചയ്ക്ക് 2.45-ഓടെ കുട്ടിയെ പെരിയാറിന്റെ തീരത്ത് കണ്ടതായി ചില നാട്ടുകാരും മൊഴി നല്‍കി. പിന്നാലെ പുഴയുടെ തീരത്ത് സ്‌കൂള്‍ ബാഗും കണ്ടെത്തി. ഇതോടെയാണ് വിദ്യാര്‍ഥിനി പെരിയാറില്‍ വീണിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കോട്ടപ്പുറം കെ.ഇ.എം.എച്ച് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് നന്ദന.
വ്യാജ സര്‍ട്ടിഫിക്കറ്റുകളുപയോഗിച്ച് തരപ്പെടുത്തിയ വിദ്യര്‍ഥിവിസയില്‍ യു.കെ.യിലേക്കു പോകാന്‍ ശ്രമിച്ച മലയാളി യുവാവിനെ ബെംഗളൂരു വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. വയനാട് സ്വദേശി സോജു താഴത്തുവീട്ടില്‍ (22) ആണ് അറസ്റ്റിലായത്. ഗുല്‍ബര്‍ഗ സര്‍വകലാശാലയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റുകളുപയോഗിച്ചായിരുന്നു ഇയാള്‍ വിദ്യാര്‍ഥി വിസ തരപ്പെടുത്തിയത്.
കഴിഞ്ഞദിവസം യു.കെ.യിലേക്കു പോകാന്‍ ബ്രിട്ടീഷ് എയര്‍വെയ്സിലാണ് സോജു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എമിഗ്രേഷന്‍ പരിശോധനകള്‍ക്കായി 18-ാം നമ്പര്‍ കൗണ്ടറിലെത്തിയ യുവാവിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇതേത്തുടര്‍ന്ന് വിശദമായി ചോദ്യംചെയ്തപ്പോഴാണ് വ്യാജ സര്‍ട്ടഫിക്കറ്റുകളുപയോഗിച്ചാണ് വിസ തരപ്പെടുത്തിയതെന്ന് കണ്ടെത്തിയത്.
കേരളത്തിലെ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയില്‍ ജോലിചെയ്യുന്ന ഡെന്നി എന്ന ആള്‍വഴി പരിചയപ്പെട്ട ബെംഗളൂരുവിലെ അനുരാഗാണ് വ്യാജ മാര്‍ക്ക് ലിസ്റ്റുകള്‍ തരപ്പെടുത്തിത്തന്നതെന്ന് യുവാവ് മൊഴി നല്‍കി.
ഗുല്‍ബര്‍ഗ സര്‍വകലാശാലയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റുകളും എന്‍.വി. ഡിഗ്രി കോളേജിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റും 65,000 രൂപയ്ക്കാണ് യുവാവിന് ലഭിച്ചത്. തുടര്‍ന്ന് യു.കെ.യിലേക്കുള്ള വിദ്യാര്‍ഥി വിസയുള്‍പ്പെടെയുള്ള രേഖകള്‍ ഡെന്നിയാണ് തരപ്പെടുത്തിയത്. ഇതിനായി ഒമ്പത് ലക്ഷം രൂപ നല്‍കിയതായും യുവാവ് പറഞ്ഞു. ഡെന്നി, അനുരാഗ് എന്നിവരെ രണ്ടും മൂന്നും പ്രതികളായിട്ടാണ് കേസെടുത്തത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഉക്രൈൻ: ബിറ്റ് കോയിൻ കാർഡുകളും പുതിയ ക്രിപ്റ്റോ സേവനങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ശ്രമമാരംഭിച്ച് ഉക്രൈൻ. ക്രിപ്‌റ്റോകറൻസികളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയ്‌ക്കൊപ്പം, അനുബന്ധ സേവനങ്ങളും രംഗത്തെത്തിക്കുകയാണ് അവർ. ക്രിപ്റ്റോ നാണയങ്ങൾ വാങ്ങാനും വ്യാപാരം ചെയ്യാൻ സാധിക്കുന്നതിന് പുറമേ രാജ്യത്തെ ക്രിപ്‌റ്റോ ഉപയോക്താക്കൾക്ക് അവരുടെ ഡിജിറ്റൽ കറൻസികൾ സ്റ്റോറുകളിലും ഓൺലൈനിലും ഇനി ചെലവഴിക്കാം. ഇതിനായി രണ്ട് ബിറ്റ് കോയിൻ കാർഡുകൾ പുറത്തിറക്കുകയാണ്.
യുകെ ആസ്ഥാനമായുള്ള ക്രിപ്‌റ്റോ പേയ്‌മെന്റ് പ്രോസസറായ വൈറെക്സ് (Wirex) വഴി ക്രിപ്‌റ്റോകറൻസികൾ വാങ്ങാനും കൈമാറ്റം ചെയ്യാനും സാധിക്കും. ക്രിപ്‌റ്റോ സേവിംഗ്‌സ് അക്കൗണ്ടുകൾ തുറക്കാനും ഉക്രൈൻകാർക്ക് കഴിയും. വ്യാപാരത്തിലും മറ്റ് സേവനങ്ങളിലും ക്രിപ്‌റ്റോ നാണയങ്ങൾ ചെലവഴിക്കാനായി തങ്ങളുടെ കാർഡ് നൽകാനും വൈറെക്സ് പദ്ധതിയിടുന്നു.
അതേസമയം ഉക്രേനിയൻ ഓൺലൈൻ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ മോണോബാങ്ക് സ്വന്തം ക്രിപ്‌റ്റോകറൻസി കാർഡ് പുറത്തിറക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നാഷണൽ ബാങ്ക് ഓഫ് ഉക്രെയ്നിൽ നിന്ന് അനുമതി ലഭിക്കുന്നതിന് മൂന്ന് മാസത്തിലേറെയായി കാത്തിരിക്കുകയാണെന്നും കമ്പനി പരാതിപ്പെട്ടു.
കൊച്ചി: തൃക്കാക്കര എംഎൽഎ പി.ടി. തോമസ് (71) അന്തരിച്ചു. രോഗബാധിതനായി ചികിൽസയിലായിരുന്നു. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്നു.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12 ന് ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ.ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
സ്കൂളിൽ പഠിക്കുമ്പോൾ കെഎസ്‍യുവിലൂടെയാണ് പി.ടി. തോമസ് രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചത്. കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നൂ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1980 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2007 ൽ ഇടുക്കി ഡിസിസി പ്രസിഡന്റായി. കെപിസിസി. നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്‌ടർ, കെഎസ്‌യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്‌ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽനിന്നും 2016 ലും 2021 ലും തൃക്കാക്കരയിൽനിന്നും ജയിച്ചു. 2009 ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽനിന്നു ജയിച്ച് എംപിയായി. 1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന പി.ടി. തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിർപ്പുയർന്നപ്പോഴും അദ്ദേഹം നിലപാടിൽത്തന്നെ ഉറച്ചുനിന്നു. കിറ്റെക്സ് കമ്പനിയുടെ പ്രവർത്തനം കടമ്പ്രയാർ മലിനപ്പെടുത്തിയെന്ന പി.ടി.തോമസിന്റെ ആരോപണവും തുടർന്നുണ്ടായ വിവാദങ്ങളും വാർത്തകളിൽ നിറഞ്ഞിരുന്നു. ‘എഡിബിയും പ്രത്യയശാസ്‌ത്രങ്ങളും’ എന്ന പുസ്‌തകം രചിച്ചിട്ടുണ്ട്. ഭാര്യ: ഉമ തോമസ്, മക്കൾ: വിഷ്‌ണു തോമസ്, വിവേക് തോമസ്
കൊച്ചിയിലെ മോഡലുകളുടെ മരണം രാജ്യസഭയില്‍ പരാമര്‍ശിച്ച് സുരേഷ് ഗോപി എംപി. മോഡലുകളുടെ മരണം കൊലപാതകമാണെന്ന് സുരേഷ് ഗോപി പറഞ്ഞു.കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നതെന്നും മോഡലുകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടന്നെന്നും അദ്ദേഹം ആരോപിച്ചു.
രക്ഷനേടുന്നതിനായാണ് മോഡലുകള്‍ ചെറുപ്പക്കാരുടെ സഹായം തേടിയത്. എന്നാല്‍ ലഹരിക്ക് അടിമയായ ആള്‍ പിന്തുടര്‍ന്നു. കൊച്ചിയിലെ റോഡില്‍വെച്ച് രണ്ട് മോഡലുകളെയും ഇല്ലാതാക്കി. ഇതിന് അപകടമെന്ന് പറയാനാവില്ലെന്നും സുരേഷ് ഗോപി രാജ്യസഭയില്‍ പറഞ്ഞു.
കേരളത്തില്‍ ലഹരിമാഫിയയും സര്‍ക്കാര്‍ ഏജന്‍സികളും അവിശുദ്ധ കൂട്ടുകെട്ടിലാണെന്നും മയക്കുമരുന്ന് ലഹരി മാഫിയയുമായി ബന്ധപ്പെട്ട ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ സുരേഷ് ഗോപി സഭയില്‍ പറഞ്ഞു.
ഫ്ലാറ്റ് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തതെന്ന പരാതിയിൽ അത്‌ലറ്റ് പിടി ഉഷയടക്കം ഏഴ്‌പേർക്കെതിരെ പോലീസ് കേസെടുത്തു. വഞ്ചന കുറ്റം ചുമത്തിയാണ് കേസെടുത്തത്. മുൻ ഇന്റർനാഷണൽ അത്‌ലറ്റായ ജെമ്മ ജോസഫ് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
മെല്ലോ ഫൗണ്ടേഷൻ നിർമ്മാണ കമ്പനിയുടെ ഡയറക്ടർമ്മാർ അടക്കമുള്ളവർക്കതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കരാറിൽ പറഞ്ഞ സമയത്തിനകത്ത് ഫ്ലാറ്റ് രജിസ്റ്റർ ചെയ്ത് തന്നില്ലെന്നും, നൽകിയ പണം തിരിച്ച് തന്നില്ലെന്നുമാണ് ജെമ്മ ജോസഫിന്റെ പരാതിയിൽ പറയുന്നത്.
നാല്പത് വർഷത്തോളം പരിചയമുള്ള പിടി ഉഷയുടെ നിർബന്ധവും പ്രേരണയും പ്രകാരമാണ് ഫ്‌ളാറ്റിനായി 46 ലക്ഷം രൂപ നൽകിയതെന്നും. സ്‌കൈവാച്ച് എന്ന ഫ്ലാറ്റ് വാങ്ങാനായി നിർമാണ കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ആർ മുരളീധരനാണ് പണം വാങ്ങിയതെന്നും ജെമ്മ ജോസഫിന്റെ പരാതിയിൽ പറയുന്നു.
ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീർ, അർഷാദ്, അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മണ്ണഞ്ചേരിയിൽ നിന്ന് ഇന്നലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ജില്ലയിൽ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി. മറ്റന്നാൾ രാവിലെ ആറ് മണി വരെ നിരോധനാജ്ഞ തുടരും. ജില്ലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നുവെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട്. അതേസമയം, ജില്ലയിലെ കൊലപാതകങ്ങളിൽ ഗൂഢാലോചന അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചിരുന്നു. സമാധാനത്തിന് ആഹ്വാനം ചെയ്ത് ഇന്ന് ചേർന്ന സർവകക്ഷിയോഗം പിരിഞ്ഞു. ആർഎസ്എസ് നേതാക്കളുമായി പ്രത്യേക ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി. കൊലപാതകങ്ങളെ സർവ്വകക്ഷി യോഗം ഐകകണ്ഠേനെ അപലപിച്ചു.
തിങ്കളാഴ്ച വൈകിട്ടായിരുന്നു കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിലായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.