രാജ്യസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള കോണ്‍ഗ്രസിലെ സംഭവ വികാസങ്ങളില്‍ താന്‍ വളരെയേറെ ദുഖിതയാണെന്ന് കാണിച്ച് കെ കരുണാകരന്റെ മകളും കെ പി സി സി വൈസ് പ്രസിഡന്റുമായ പത്മജാ വേണുഗോപാലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പത്മജാ വേണുഗോപാലിന്റെ പേരുമുണ്ടായിരുന്നു. എന്നാല്‍ അവസാനം നറുക്ക് വീണത് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബിമേത്തറിനായിരുന്നു. ഇതാണ് പത്മജയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. പത്മജ പാര്‍ട്ടിക്ക് പുറത്തേക്ക് പോവുകയാണെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ‘ എനിക്കും ചില കാര്യങ്ങള്‍ പറയാനുണ്ട് ‘ എന്ന് പറഞ്ഞ് തുടങ്ങുന്ന ഫേസ് ബുക്ക് പോസ്റ്റില്‍ തന്നെ ദ്രോഹിച്ച പാര്‍ട്ടിക്കാര്‍ക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ലന്നും സൂചിപ്പിക്കുന്നുണ്ട്്
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ,

‘എനിക്കും ചില കാര്യങ്ങള്‍ പറയാന്‍ ഉണ്ട്.. പക്ഷെ എന്നും അച്ചടക്കം ഉള്ള ഒരു പ്രവര്‍ത്തകയാണ് ഞാന്‍.. പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ.. എന്റെ സഹോദരന്‍ എന്തു തോന്നിയാലും അത് പരസ്യമായി പറയും.. പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാള്‍ ഞാന്‍ പാര്‍ട്ടിവേദികളില്‍ പറഞ്ഞ രീതി ആണോ നല്ലത്? എന്തു വേണമെന്ന ആലോചനയിലാണ് ഞാന്‍.. ഇനിയെങ്കിലും ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ അത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു.. ചില സത്യങ്ങള്‍ കൈപ്പ് ഏറിയതാണ് ..
എന്നെ സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാര്‍ട്ടിക്കാര്‍ തന്നെയാണ്.. എന്നെ ദ്രോഹിച്ച പാര്‍ട്ടിക്കാര്‍ക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല…
എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു.’

പത്മജ മാത്രമല്ല കെ മുരളീധരനും കോണ്‍ഗ്രസിലെ പുതിയ നേതൃത്വത്തിനെതിരെ ശബ്ദിച്ചിരുന്നു. കേരളത്തിലെ പുതിയ നേതൃത്വവുമായി മുരളീധരനും പത്മജയും സ്വരച്ചേര്‍ച്ചയിലല്ല. പത്മജ വേണുഗോപാലാകട്ടെ ഇനി താന്‍ പാര്‍്ട്ടിയില്‍ തുടരുന്നത് വളരെ നിരാശയായിട്ടാണ് എന്ന സൂചനയാണ് നല്‍കുന്നത്.