സംവിധായകന്‍ അലി അക്ബര്‍ ഇസ്‌ലാം മതം ഉപേക്ഷിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് താനും തന്റെ കുടുംബവും മതം ഉപേക്ഷിക്കുകയാണെന്ന് അലി അക്ബര്‍ വ്യക്തമാക്കിയത്.
ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്തക്ക് താഴെ ചിരിക്കുന്ന ഇമോജികള്‍ ഇട്ട ആളുകളോടുള്ള തന്റെ ഉത്തരമാണിതെന്നും താന്‍ മുസ്‌ലിമല്ല ഭാരതീയനാണെന്നും അലി അക്ബര്‍ പറഞ്ഞു.
ഇമോജിയിടുമ്പോള്‍ അതിനെതിരെ ശബ്ദിക്കാത്ത ഇവിടുത്തെ മുസല്‍മാന്റെ മതത്തെ ഞാന്‍ ഉപേക്ഷിക്കുകയാണ്. ഇതിനെതിരെ പ്രതികരിച്ചതിന് ഫേസ്ബുക്ക് അക്കൗണ്ടിന് മുപ്പത് ദിവസത്തെ വിലക്ക് ലഭിച്ചിട്ടുണ്ട്.
ഫേസ്ബുക്കിന്റെ തലപ്പത്ത് ജിഹാദികള്‍ കൂടുകൂട്ടിരിക്കുകയാണെന്നും 30 ദിവസത്തേക്ക് തന്നെ ഫേസ്ബുക്കില്‍ നിന്നും വിലക്കിയതിന് പിന്നില്‍ അവരാണെന്നും അലി അക്ബര്‍ പറഞ്ഞു.
നാളെ തന്റെയും വീട്ടുകാരുടേയും തലക്ക് ഏതെങ്കിലും കോണ്‍ഗ്രസ് എം.എല്‍.എ വിലയിടാം. ആരെയും കൂടെ കണ്ടിട്ടല്ല മതം ഉപേക്ഷിക്കുന്നത്, അലി അക്ബര്‍ പറയുന്നു.
ചില സംഭവങ്ങള്‍ കാണുമ്പോള്‍ പൊട്ടിത്തെറിക്കേണ്ടി വരും. ആ പൊട്ടിത്തെറിക്കലിന് രാജ്യത്തെ ഒരു പൗരന് സാധ്യതയില്ലെങ്കില്‍ ഉപേക്ഷിച്ചിട്ട് പോകണം.
തന്റെ പേര് രാമസിംഹന്‍ എന്നാക്കുകയാണെന്നും വരും ദിവസം മുതല്‍ തന്നെ എല്ലാവര്‍ക്കും അങ്ങനെ വിളിക്കാമെന്നും അലി അക്ബര്‍ പറഞ്ഞു.
അലി അക്ബറിന്റെ വാക്കുകള്‍
ഫേസ്ബുക്കിന്റെ തലപ്പത്ത് ജിഹാദികള്‍ കൂടുക്കൂട്ടിയിരിക്കുന്നു. 30 ദിവസത്തെ ഫേസ്ബുക്ക് വിലക്കിന് പിന്നില്‍ ഇവരാണ്. ഞാന്‍ ഇനി ഈ മതത്തിന്റെ കൂടെയില്ല. ഞാനും കുടുംബവും ഈ മതം ഉപേക്ഷിക്കുന്നു. ഇനി മതമില്ല ഞങ്ങള്‍ക്ക്. മതമില്ലാത്ത ഒരു സംസ്‌കാരത്തിന്റെ കൂടെ ഞങ്ങള്‍ പോകാന്‍ തീരുമാനിച്ചു. മതമില്ലാത്ത ഒരു സംസ്‌കാരമേയുള്ളൂ, അത് ഭാരതീയ സംസ്‌കാരമാണ്. ആ സംസ്‌കാരത്തിന്റെ കൂടെ പൂര്‍ണമായും അലിഞ്ഞുപോകാന്‍ തീരുമാനിക്കുന്നു. ഇനി മതമില്ല. ധര്‍മ്മത്തിന്റെ ഭാഗം മാത്രമേയുള്ളൂ. ആ ധര്‍മ്മത്തിന്റെ കൂടെ ഞങ്ങള്‍ ചലിക്കാന്‍ തീരുമാനിച്ചു. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് ഞാന്‍ വലിച്ചെറിയുന്നു.
ഭാരതത്തിന്റെ ഏറ്റവും വലിയ പൗരന്‍ അന്തരിച്ചപ്പോള്‍ ചിരിക്കുന്ന ആയിരക്കണക്കിന് ഇമോജികള്‍ ഇട്ട തെണ്ടികളോടുള്ള എന്റെ ഉത്തരമാണിത്. ഇന്ന് മുതല്‍ ഞാന്‍ മുസ്‌ലിമല്ല, ഭാരതീയനാണ്. ഞാനും എന്റെ കുടുംബവും ഭാരതീയരാണ്. ഞങ്ങള്‍ തീരുമാനിച്ചു. ആ മതത്തെ ഇന്ന് ഞങ്ങള്‍ ഉപേക്ഷിക്കുകയാണ്. ഇമോജിയിടുമ്പോള്‍ അതിനെതിരെ ശബ്ദിക്കാത്ത ഇവിടുത്തെ മുസല്‍മാന്റെ മതത്തെ ഞാന്‍ ഉപേക്ഷിക്കുകയാണ്. അതീവ ദുഃഖമുണ്ട്. ഇത് ഔദ്യോഗികമായി പറയുന്ന കാര്യമാണ്.
നാളെ എന്റെ തലക്ക് ഏതെങ്കിലും കോണ്‍ഗ്രസ് എം.എല്‍.എ വിലയിടാം. എന്റെ കുടുംബത്തിന്റെ തലക്കും വിലയിടാം. ഒരു പേടിയുമില്ല. ആരെയും കൂടെ കണ്ടിട്ടല്ല ഈ പറയുന്നത്. ഒരാളും കൂടെയുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരാളും എന്റെ കൂടെയുണ്ടാകില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. എന്റെ പാര്‍ട്ടിയോ ചുറ്റുമുള്ളവരോ കൂടെയുണ്ടാകില്ലെന്ന് എനിക്കുറപ്പുണ്ട്. ചിലത് കാണുമ്പോള്‍ പൊട്ടിത്തെറിക്കേണ്ടി വരും, ആ പൊട്ടിത്തെറിക്കലിന് സാധ്യതയില്ലെങ്കില്‍ രാജ്യത്തെ ഒരു പൗരന് സാധ്യതയില്ലെങ്കില്‍ ഉപേക്ഷിച്ചിട്ടു പോകണം.
എന്റെ പേര് നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും വിളിക്കാം. അച്ഛനും അമ്മയും തന്ന പേര് മാറ്റണമെന്ന് ചില സുഡാപികള്‍ പറയുന്നുണ്ട്. പട്ടിക്കും പൂച്ചക്കും പേരിടും. തിരിച്ചറിയാനുള്ള ഒരു വ്യവസ്ഥ മാത്രമാണത്. പക്ഷേ തിരിച്ചറിയുന്ന ഒരു പേരുണ്ടല്ലോ. ആ പേര് വേണ്ടാന്ന് വെച്ചു. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് വിളിക്കാം. രണ്ട് ദിവസത്തെ എന്റെ വേദനയാണ്.
എന്റെ പേര് നാളെ മുതല്‍ രാമസിംഹന്‍ എന്നാക്കുകയാണ്. ഈ കേരളത്തില്‍ സംസ്‌കാരത്തോട് ചേര്‍ന്നു നിന്നപ്പോള്‍ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹന്‍. നാളെ അലി അക്ബറിനെ രാമസിംഹന്‍ എന്ന പേര് വിളിച്ചോ. ബെസ്റ്റ് പേരാണത്. സുഡാപികളും അത് വിളിച്ചോളു.
കന്യാസ്ത്രീകളെ അവഹേളിച്ച് ഓൺലൈൻ പോർട്ടലിൽ വന്ന ലേഖനത്തിനെതിരേ ശക്തമായ ഭാഷയിൽ പ്രതികരിച്ച് കന്യാസ്ത്രീകൾ. “കോടാനുകോടി കന്യാസ്ത്രീകളുടെ ഗർഭപാത്രങ്ങളും, പാലൂട്ടാത്ത അവരുടെ മാറിടങ്ങളും സഭാ നേതൃത്വത്തോട് പകരം ചോദിക്കും’ എന്ന തലക്കെട്ടിലായിരുന്നു ലേഖനം പ്രസിദ്ധീകരിച്ചത്. ഒരു ന്യൂസ് പോർട്ടൽ സമൂഹത്തിന്റെ ശ്രദ്ധയിൽ പെടാനും പത്ത് കാശ് ഉണ്ടാക്കാനും ഇത്തരം തരംതാണ മാർഗ്ഗം തേടുന്നതിനേക്കാൾ നല്ലത് ഏതെങ്കിലും വഴിയരികിൽ ഒരു തുണിയും വിരിച്ച് ഇരിക്കുന്നതായിരുന്നു എന്ന് സി. സോണിയ തെരേസ് ഡിഎസ് ജെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
കന്യാസ്ത്രീകളുടെ മാറിടങ്ങളെയും ഗർഭപാത്രങ്ങളെയും ഓർത്ത് വേദനിക്കുന്നവർക്ക് ഒരു കന്യാസ്ത്രീ നൽകുന്ന മറുപടി…😉
സുരേഷ് ജോസഫ് എന്ന ക്രിസ്ത്യൻ നാമധാരി NEWSGIL എന്ന ഓൺലൈൻ പോർട്ടലിന് വേണ്ടി എഴുതിയ പോസ്റ്റ് ശ്രദ്ധയിൽ പെടുകയുണ്ടായി. ആദ്യം തന്നെ ഈ ന്യൂസ് പോർട്ടലിന്റെ ഉടമയോട് ഒരു ന്യൂസ് പോർട്ടൽ സമൂഹത്തിന്റെ ശ്രദ്ധയിൽ പെടാനും പത്ത് കാശ് ഉണ്ടാക്കാനും ഇത്തരം തരംതാണ മാർഗ്ഗം തേടുന്നതിനേക്കാൾ നല്ലത് ഏതെങ്കിലും വഴിയരികിൽ ഒരു തുണിയും വിരിച്ച് ഇരിക്കുന്നതായിരുന്നു എന്ന് ഓർമിപ്പിക്കുന്നു… 😠
ലേഖനം എഴുതിയ മോനേ സുരേഷേ… കഴിഞ്ഞ 2000 വർഷത്തോളമായി ലോകത്തിൻ്റെ ഓരോ മുക്കിലും മൂലയിലും ക്രിസ്തുവിനായി ജീവിതം സമർപ്പിച്ച് തങ്ങളുടെ ചുറ്റിലുമുള്ള സഹോദരങ്ങൾക്കായി സ്വജീവിതം ത്യജിച്ച ലക്ഷോപലക്ഷം കന്യാസ്ത്രീകൾ ഈ ലോകത്തിൽ കൂടി കടന്നു പോയിട്ടും ഉണ്ട്, ഇപ്പോൾ കടന്ന് പോകുന്നുണ്ട്, ഇനിയും കടന്ന് പോകുകയും ചെയ്യും…
കന്യാസ്ത്രീമാരുടെ മാറിടങ്ങളെ നോക്കി കൊതി ഊറിയും അവരുടെ ഗർഭപാത്രങ്ങളെ സങ്കല്പത്തിൽ കണ്ട് അസൂയപ്പെട്ട് വെള്ളം ഇറക്കിയിട്ടും ഒരു കാര്യവും ഇല്ല. കാമവെറി പൂണ്ട ഹൃദയവും കണ്ണുകളും കൊണ്ട് നോക്കുമ്പോൾ ഇതല്ല ഇതിൻ്റെ അപ്പുറവും എഴുതി പിടിപ്പിക്കും എന്നറിയാം. വയലിൽ കുത്തിവച്ചിരിക്കുന്ന ഒരു പെൺ കോലത്തെപ്പോലും കാമാസക്തിയോടെ നോക്കുന്ന താങ്കളെപ്പോലുള്ളവരുടെ ഹൃദയത്തിൻ്റെ നിറവിൽ നിന്ന് ഇത്ര പരസ്യമായി ഇത്തരം വാക്കുകൾ കുത്തിക്കുറിക്കുമ്പോൾ താങ്കളുടെ ഭവനത്തിലുള്ള പാവപ്പെട്ട ഒരു സ്ത്രീയും അവൾ നൊന്ത് പ്രസവിച്ച രണ്ട് പെൺകുട്ടികളും എത്രമാത്രം സുരക്ഷിതരായിരിക്കും എന്ന് അല്പം വേദനയോടെ ഞാൻ ഓർക്കുകയും നൊമ്പരപ്പെടുകയും ചെയ്യുന്നു…😰
“കുഞ്ഞു സഹോദരികൾക്കായി ദൈവവിളി ക്യാമ്പ് എന്ന പേരില്‍ നടത്തുന്ന റിക്രൂട്ടിംഗുകൾ മനുഷ്യാവകാശ ധ്വംസനമാണ്” എന്ന് വ്യാകുലപ്പെടുന്ന താങ്കൾ മറന്നു പോയ പല കാര്യങ്ങളുമുണ്ട്. ക്രൈസ്തവ സന്യസ്തരുടെ ഭവനങ്ങളിൽ മനുഷ്യാവകാശ ധ്വംസനമാണ് നടക്കുന്നത് എന്ന് വിലപിക്കുന്ന താങ്കൾ തന്നെ അല്ലേ ഇന്ത്യൻ ഭരണഘടന തൻ്റെ പൗരൻമാർക്ക് നൽകുന്ന മൗലീക അവകാശമായ ഏത് ജീവിതാന്തസും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിൽ കൈകടത്തി മനുഷ്യാവകാശ ധ്വംസനം നടത്തുന്നത്..?
18 വയസ് പൂർത്തിയായ ഏതൊരു സ്ത്രീക്കും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് ഒരു കന്യാസ്ത്രീ പോലും 19 വയസിന് മുമ്പ് സന്യാസിനിയായി വ്രതം ചെയ്യാറില്ല എന്ന പച്ചയായ സത്യം താങ്കൾക്ക് അറിയില്ലെങ്കിൽ അങ്ങ് വ്യക്തമാക്കി തരാം. പിന്നെ 19 ആം വയസിലോ 20 ആം വയസിലോ ആദ്യവ്രതം ചെയ്യുന്ന സന്യാസിനികളിൽ ആരും തന്നെ 24 വയസിന് മുമ്പ് നിത്യവ്രതം ചെയ്യാറുമില്ല…
ആദ്യവ്രതം മുതൽ നിത്യവ്രതം വരെയുള്ള 6 വർഷക്കാലം അവരിൽ ആർക്കെങ്കിലും സന്യാസം ഉപേക്ഷിക്കണം എന്ന് തോന്നുകയാണെങ്കിൽ തിരിച്ച് പോകാനുള്ള എല്ലാ സ്വാതന്ത്ര്യവും ഓരോ സന്യാസസഭയുടെയും നിയമാവലി വ്യക്തമായി നൽകുന്നുണ്ട്. നിത്യവ്രതം ചെയ്താൽ പോലും ഏതെങ്കിലും സന്യാസിനിക്ക് സന്യാസം ഉപേക്ഷിച്ച് വിവാഹം കഴിക്കാൻ ആഗ്രഹം തോന്നിയാൽ ആരും അവരെ നിർബന്ധിച്ച് പിടിച്ച് വയ്ക്കാറില്ല.
എതെങ്കിലും സന്യാസിനി ഇങ്ങനെ ഒരു ആഗ്രഹം അവരുടെ അധികാരികളോട് തുറന്ന് പറയാൻ ഇടയായാൽ (നിർഭാഗ്യവശൽ പലരും തുറന്ന് പറയാൻ ധൈര്യം കാട്ടാതെ പലരുടെയും കൂടെ ഒളിച്ചോടുന്നത് ഞങ്ങളുടെ കുറ്റമല്ല) ആ സന്യാസസഭയുടെ അധികാരികൾ തന്നെ മാതാപിതാക്കളുടെ സ്ഥാനത്ത് നിന്ന് വിവാഹം നടത്തി കൊടുക്കുകയും മുന്നോട്ടുള്ള ജീവിതം സുരക്ഷിതമാക്കാൻ സ്വന്തമായി ജോലി ഇല്ലാത്തവർക്ക് ഒരു ജോലി സംഘടിപ്പിച്ച് കൊടുക്കുകയും ചെയ്യുന്നത് അധികമാർക്കും അറിയാത്ത സത്യമാണ്.
സന്യാസ വ്രതം, കന്യാമഠങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ബൈബിളില്‍ എവിടെയും പ്രതിപാദിക്കുന്നില്ല എന്ന താങ്കളുടെ ആകുലത കാണുമ്പോൾ തന്നെ അറിയാം ക്രിസ്ത്യാനി ആണെങ്കിലും ബൈബിൾ കൈ കൊണ്ട് തൊടാറില്ല എന്ന സത്യം. മത്തായി 19 ആം അധ്യായം എടുത്ത് വായിക്കുമ്പോൾ ക്രിസ്തുവിൻ്റെ വാക്കുകൾ ഗ്രഹിക്കാൻ കഴിവുള്ളവർക്ക് അറിയാം സ്വര്‍ഗ്ഗരാജ്യത്തെ പ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവരുടെ മഹിമ.
സ്ത്രീയെ ലൈംഗീക സംതൃപ്തിക്ക് വേണ്ടി മാത്രം മാറ്റി നിർത്തിയിരിക്കുന്ന തന്നെ പോലെയുള്ളവരോട് ബ്രഹ്മചര്യത്തെക്കുറിച്ച് പറയുന്നത് പോത്തിനോട് വേദം ഓതുന്നതിന് തുല്ല്യമാണ്… അലസന് എന്ത് അദ്ധ്വാനം! ആർത്തി പൂണ്ടവന് എന്ത് ആശയടക്കം! കാമപൂരിതന് എന്ത് ബ്രഹ്മചര്യം അല്ലേ…!!!
വിലക്കുകളില്ലാതെ സ്വന്തം ഭവനങ്ങളുടെ വാതിലുകൾ സന്യാസിനികൾക്കായി തുറന്നു നൽകണം എന്ന് ഉപദേശിക്കുന്ന താങ്കൾ അടങ്ങുന്ന സമൂഹം അല്ലേ ആദ്യം മാറേണ്ടത്…? ഏതെങ്കിലും സന്യസ്തർ സന്യാസജീവിതം ഉപേക്ഷിച്ച് വിവാഹം കഴിച്ചാൽ അത് ആഘോഷമാക്കി അവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ കൂടി പാറി പറത്തുന്ന പകൽ മാന്യന്മാർ അവരും അവരുടെ കുടുംബാഗങ്ങളും അനുഭവിക്കുന്ന നാണക്കേട് ഓർക്കാറുണ്ടോ…?
സന്യസ്തരോട് കാട്ടുന്ന ഈ പ്രത്യേകസ്നേഹം ഭയന്നാണ് പല സന്യസ്തരുടെയും സ്വന്തക്കാർ സന്യാസം ഉപേക്ഷിക്കുന്നവളുടെ മുമ്പിൽ തങ്ങളുടെ ഭവനത്തിൻ്റെ വാതിലുകൾ കൊട്ടിയടയ്ക്കുന്നത്. ഇവിടെ ആദ്യം മാറേണ്ടത് വികലമായ കാഴ്ച്ചപാടുള്ള ഒരു സമൂഹം ആണ്. സമൂഹം മാറിയാൽ വ്യക്തികളും കുടുംബങ്ങളും മാറും. കേരളത്തിൽ ഇന്നുവരെയും സ്വന്തം ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോകുന്ന ഏതെങ്കിലും ഒരു വ്യക്തിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എടുത്തിട്ട് നിങ്ങൾ ആഘോഷിക്കാറുണ്ടോ…?
അയ്യോ അങ്ങനെ ചെയ്താൽ അത് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള ഒളിഞ്ഞ് നോട്ടം ആയിപ്പോകില്ലേ എന്ന് ചിന്തിക്കുന്ന തനിക്ക് ഒക്കെ സന്യാസിനികളുടെ ജീവിതത്തിലേക്ക് ഒന്ന് ഒളിഞ്ഞ് നോക്കിയില്ലെങ്കിൽ ഒരു സുഖം ഇല്ലല്ലോ…? ഈ അസുഖത്തിന് പറയുന്ന പേര് വേറെയാണ് കേട്ടോ…
മഠങ്ങളിൽ ‘Me too’ ക്യാമ്പെയ്നുകൾക്ക് അവസരമുണ്ടാവണം എന്ന പൂതി നല്ല തമാശയാണ് കേട്ടോ… ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന ‘Me too’ കഥകൾ വായിച്ച് സംതൃപ്തിയായില്ലേ…!! ഓ, ജെസ്മിയേപ്പോലുള്ളവരുടെ ഇക്കിളി കഥകൾ കുറച്ചൊന്നും അല്ലല്ലോ സുഖം തരുന്നത് എന്ന കാര്യം ഞാൻ അങ്ങ് മറന്നു പോയി… കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരുന്നോ… ജെസ്മിയേപ്പോലുള്ള ചിലർ വന്നെങ്കില്ലോ… അല്ലെങ്കിൽ ‘ആമേനും, പിന്നെ ‘ഞാനിവിടെ തനിച്ചാണേ’ എന്ന ഒന്നു രണ്ട് ‘Me too’ കൊണ്ട് അങ്ങ് സംതൃപ്തിയടയുന്നത് അല്ലേ നല്ലത്…
സന്യാസവസ്ത്രം ധരിക്കുന്ന കന്യാസ്ത്രീകളെ ഓർത്ത് വേദനിക്കുന്ന താങ്കൾ എന്നെങ്കിലും അവർ എന്തിനാണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് എന്ന് ആത്മാർത്ഥമായി ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഞാൻ അങ്ങ് പറഞ്ഞ് തരാം. അവിവാഹിതകളായ കന്യകകളും രാജകുമാരിമാരും നൂറ്റാണ്ടുകളായി ധരിക്കാറുള്ള വസ്ത്രമാണ് കൈ നീളമുള്ള നീണ്ട അങ്കി.
യഹൂദ-ക്രൈസ്തവ പാരമ്പര്യം ആണ് കേട്ടോ… ലൈംഗികതയ്ക്കും സുഖലോലുപതയ്ക്കും മാത്രം പ്രാധാന്യം നൽകി നെട്ടോട്ടം ഓടുന്ന കോടാനുകോടി ജനങ്ങൾക്ക് ഈ നീണ്ട വസ്ത്രം ധരിച്ച സന്യാസിനിമാർ ഒരു സാക്ഷ്യമാണ്. അതായത് ഈ ലോക സുഖങ്ങൾക്ക് അപ്പുറത്ത് മറ്റൊരു ജീവിതം ഉണ്ട്; ഇന്ന് നിങ്ങൾ നേടുന്ന നേട്ടങ്ങളും സുഖങ്ങളും വെറും വ്യർത്ഥമാണ് എന്ന ഒരു ഓർമ്മപ്പെടുത്തൽ… ഈ യാഥാർത്ഥ്യം വ്യക്തമായി മനസിലാക്കിയ ഒരു സന്യാസിനിയും ഒരിക്കലും അലങ്കാരത്തിന് വേണ്ടി സന്യാസവസ്ത്രം ധരിക്കില്ല. ജീൻസും ടീ ഷർട്ടും ബെർമുഡയും അവർക്ക് വെറും തൃണമാണ് സഹോദരാ, തൃണം…
കന്യാസ്ത്രീകൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പറ്റില്ല എന്ന് വിലപിക്കുന്ന താങ്കളുടെ വിവരം അപാരം തന്നെ. ഒരു കന്യാസ്ത്രീയായ ഞാൻ സോഷ്യൽ മീഡിയവഴി തന്നെയാണ് താങ്കൾക്ക് മറുപടി തരുന്നതും. പിന്നെ ഒരു പച്ചയായ സത്യം പറയാം. ഒരു പെണ്ണിൻ്റെ കോലത്തെപ്പോലും ആസക്തിയോടെ നോക്കുന്ന തന്നെപ്പോലുള്ളവരുടെ മുമ്പിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന സന്യസ്തർ വന്ന് പെട്ടാലുള്ള ദുരന്തം ഊഹിക്കാവുന്നത് അല്ലേ..?
ദാരിദ്ര്യരേഖയുടെ മാനദണ്ഡങ്ങൾ ലോകം മുഴുവൻ പരിഷ്ക്കരിക്കപ്പെട്ടുവെങ്കിലും മഠങ്ങളിലെ ദാരിദ്ര്യ വ്രതം ഇന്നും മാറ്റമില്ലാതെ തുടരുന്നു എന്ന സത്യം കുത്തിക്കുറിച്ചതിൽ സന്തോഷമുണ്ട്. ലോകത്തിൻ്റെ മാനദണ്ഡം അനുസരിച്ച് ജീവിക്കാൻ ആണെങ്കിൽ എന്തിന് സന്യാസം സ്വീകരിക്കണം? ലോകത്തിൽ തന്നെ അങ്ങ് ജീവിച്ചാൽ പോരെ…? ദൈവപുത്രനായ ക്രിസ്തു കാട്ടിത്തന്ന മാതൃകയാണ് ഓരോ സന്യാസിനിയും അവരുടെ ജീവിതത്തിൽ ദാരിദ്ര്യവ്രതം വഴി അനുഷ്ഠിക്കുന്നത്. ഒന്നും തനിക്കായി സ്വന്തമാക്കാതെ ഓരോ സന്യസ്തരുടെയും കഴിവുകളും സമയവും സമൂഹത്തിൻ്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞവർക്കായി പകുത്തു നൽകുക എന്നത്.
പത്രോസ് വിവാഹിതനായിരുന്നു, മോശയും വിവാഹിതനായിരുന്നു എന്ന് തട്ടി വിടുന്നത് കേട്ടാൽ ഓർക്കും ഈ ലോകത്തിലുള്ള കന്യാസ്ത്രീമാർ എല്ലാം അവരെ രണ്ടുപേരെയും ആണ് അനുഗമിക്കുന്നത് എന്ന്..!! ക്രിസ്ത്യൻ നാമധാരിയായ താങ്കളോട്: ശ്ശൊ ഈ പഴയ നിയമത്തിലെ മോശയെയും വിവാഹം കഴിച്ച പത്രോസിനെയും വിവാഹം കഴിക്കാത്ത പൗലോസിനെയും ഒക്കെ അങ്ങ് വെറുതെ വിടന്നേ… കഴിഞ്ഞ 2000 വർഷമായി ലക്ഷകണക്കിന് കന്യകകൾ മരണത്തെപ്പോലും ഭയക്കാതെ ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കുന്നത് ഒരേ ഒരുവനിൽ ദൃഷ്ടിയുറപ്പിച്ചാണ്.
അത് ദൈവപുത്രനും ബ്രഹ്മചാരിയുമായ യേശുക്രിസ്തു അല്ലാതെ മറ്റാരുമല്ല. ദൈവമായിരുന്നിട്ടും സ്വയം ശൂന്യനായി മനുഷ്യാവതാരം ചെയ്ത് ദൈവത്തിൻ്റെ യഥാർത്ഥ സത്തയെന്തെന്ന് പറഞ്ഞും പഠിപ്പിച്ചും സ്വന്തം ജീവിതം സാക്ഷ്യമാക്കിയും ഇസ്രായേലിൻ്റെ ഒരറ്റം മുതൽ അങ്ങേയറ്റം വരെ ഓടിനടന്ന 33-കാരനായ ആ നസ്രായൻ ആണ് ഞങ്ങളുടെ ഹീറോയും മണവാളനും…😍
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകൾ ഇവിടെ ഒന്ന് കോറിയിടുന്നു: “റോമൻ കത്തോലിക്കാസഭ എപ്പോഴും ഊർജ്ജസ്വലമായി നിലകൊള്ളുന്നത് പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ബ്രഹ്മചര്യം മൂലമാണെന്ന് ഞാൻ കരുതുന്നു…
എല്ലാ ദേശങ്ങളിലും ബ്രഹ്മചര്യത്തിൽ വിശ്വസ്തരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഒരു കൂട്ടം ആൾക്കാൻ മനുഷ്യവംശത്തിൻ്റെ സേവനത്തിനായി സ്വയം സമർപ്പിക്കേണ്ടത് ആവശ്യമാണ്. എല്ലാവർക്കും സാധ്യമല്ലെന്ന് യേശുവിന് നന്നായി അറിയാമായിരുന്നെങ്കിലും ദൈവരാജ്യത്തിനുവേണ്ടി സ്വയം ഷണ്ഡന്മാരാക്കിയവരെക്കുറിച്ചല്ലേ യേശു അന്ന് പറഞ്ഞത്…” അതെ ആ മഹാത്മാവിനെപ്പോലെ ശൂദ്ധമായ മനസും ഹൃദയവും ഉള്ളവർക്ക് മാത്രമേ അപരനിലെ നന്മയെ തിരിച്ചറിയാൻ സാധിക്കൂ…😍
സ്നേഹപൂർവ്വം,
സി. സോണിയ തെരേസ് ഡി. എസ്. ജെ.
കുനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി വ്യോമസേന വാറന്റ് ഓഫീസര്‍ എ. പ്രദീപ് കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. ഇതുസംബന്ധിച്ച് ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചു.
ഇന്ന് രാത്രി ഡല്‍ഹിയില്‍ നിന്നും മൃതദേഹം സൂലൂര്‍ വ്യോമതാവളത്തില്‍ എത്തിക്കും. ഇവിടെ നിന്നും നാളെ മൃതദേഹം പുത്തൂരിലെത്തിക്കുമെന്നാണ് അറിയിച്ചത്.
നേരത്തെ, പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്ന് ദിവസം വരെ വൈകിയേക്കുമെന്ന് കുടുംബത്തിന് വിവരം കിട്ടിയെന്ന് സഹോദരൻ പ്രസാദ് പറഞ്ഞു.
മൃതദേഹം കൊണ്ടുവരുന്നതിന് ഒരുദിവസം മുൻപ് അറിയിക്കാമെന്നാണ് പറഞ്ഞതെന്നും സഹോദരൻ വ്യക്തമാക്കിയിരുന്നു.
നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ കുളിമുറിയിൽ വെള്ളം നിറഞ്ഞ കന്നാസിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. പ്രസവിച്ച് ഓതാനും ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു എന്നാണ് കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലിയിൽ മൂത്തേടത്തുമലയിൽ സുരേഷിന്റെ ഭാര്യ നിഷയുടെ മൊഴി. ഞായറാഴ്ച ജനിച്ച കുഞ്ഞിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ കന്നാസിലിടാൻ മൂത്തകുട്ടിയോടു താൻ പറഞ്ഞെന്നായിരുന്നു നിഷയുടെ ആദ്യത്തെ മൊഴി. ഇടതുകാലിനു ജന്മനാ ശേഷിക്കുറവുള്ള നിഷയ്ക്ക് മരിച്ച കുഞ്ഞിനെക്കൂടാതെ അഞ്ചു മക്കളുണ്ട്.
സംഭവസമയത്ത് നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സുരേഷ് ജോലിയ്ക്ക് പോയിരുന്നു.
ഒറ്റമുറി വീട്ടില്‍ കഴിഞ്ഞിരുന്നത് ഏഴുപേരടങ്ങുന്ന കുടുംബം
കുടുംബത്തിലെ ഏഴുപേര്‍ അഞ്ചുവര്‍ഷമായി കഴിഞ്ഞിരുന്നത് ഒരു മുറിയും അടുക്കളയും മാത്രമുള്ള വാടക വീട്ടിലാണ്. ഇതിനുള്ളില്‍തന്നെയുള്ള ശുചിമുറിയിലാണ് നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവല്ല സ്വദേശിയായ സുരേഷും മുണ്ടക്കയം സ്വദേശിയായ നിഷയും അഞ്ചുവര്‍ഷം മുന്‍പാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തുന്നത്. ദമ്പതിമാരും അഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന ആശ്രയം സുരേഷായിരുന്നു. നിഷയുടെ ഇടതുകാലിന് ജന്മനാശേഷിക്കുറവുള്ളതിനാല്‍ വീട്ടിലെ ജോലികള്‍ ചെയ്തിരുന്നത് പതിനഞ്ചുകാരിയായ മൂത്ത മകളാണ്.
കുടുംബത്തിലേക്ക് ആവശ്യമുള്ളപ്പോള്‍ ഭക്ഷ്യസാധനങ്ങളും മറ്റും എത്തിച്ചിരുന്നതായി വാര്‍ഡംഗം പറഞ്ഞു. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍നിന്ന് ഭക്ഷണസാധനങ്ങളും മറ്റും വീട്ടിലെത്തിച്ച് നല്‍കിയിരുവെന്ന് അധ്യാപകര്‍ പറയുന്നു. നിഷ ഗര്‍ഭിണിയായിരുന്ന വിവരം അയല്‍വാസികളില്‍നിന്നും സ്‌കൂളിലെ അധ്യാപകരോടും മറച്ചുവെച്ചിരുന്നു. തൊട്ടടുത്ത് വീട്ടുകാര്‍പോലും നിഷ പ്രസവിച്ച വിവരം ആരുംഅറിഞ്ഞിരുന്നില്ല. കുട്ടിയുടെ ജനനം അറിയാത്ത നാട്ടുകാര്‍ ബുധനാഴ്ച 11.30-തോടെ കുട്ടി മരിച്ച വിവരമാണ് അറിയുന്നത്. ഇതോടെ ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് നാട്ടുകാരും വിവരങ്ങളറിയാന്‍ കൂട്ടംകൂടി.
ആദ്യം പറഞ്ഞത് പൂച്ചയുടെ കരച്ചിലെന്ന്; കണ്ടെത്തിയത് കുട്ടിയുടെ മൃതദേഹം
നവജാതശിശുവിന്റെ ദുരുഹസാഹചര്യത്തില്‍ മരിച്ച സംഭവം പുറത്തറിയാന്‍ കാരണമായത് അയല്‍വാസിയുടെ ഇടപെടല്‍. കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസിയായ രമ്യ ബിനു കാര്യം അന്വേഷിച്ചപ്പോള്‍ പൂച്ച കരയുന്നതാണെന്നായിരുന്നു വീട്ടുകാരുടെ മറുപടി. വീണ്ടും കരച്ചില്‍ കേട്ട് സംശയം തോന്നിയ ഇവര്‍ അയല്‍വാസിയോട് കാര്യം പറഞ്ഞു. പിന്നീട് വാര്‍ഡിലെ ആശാവര്‍ക്കര്‍ ശാലിനിയെ സംഭവം അറിയിച്ചു.
ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വീട്ടില്‍ പ്രസവം നടന്നതായുള്ള സംശയം ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം ശൗചാലയത്തില്‍ കണ്ടെത്തുന്നത്. നവജാത ശിശുവിന്റെ മരണം പുറത്തറിയുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഇവരുടെ ഇടപെടലായിരുന്നു. ആരോഗ്യപ്രവര്‍ത്തകരും ആശാവര്‍ക്കരും ചേര്‍ന്നാണ് സംഭവം പോലീസിലും പഞ്ചായത്തിലും അറിയിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിലെ ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനായി ലൈസൻസ് നേടാൻ തയ്യാറായി ക്രിപ്‌റ്റോകറൻസി എക്സ്ചേഞ്ച് ആയ ബിനാൻസ്. എക്‌സ്‌ചേഞ്ചിന്റെ സിഇഒ ചാങ്‌പെങ് ഷാവോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രജിസ്ട്രേഷൻ ഇല്ലാതെ ബിനാൻസ് ക്രിപ്റ്റോ എക്സ്ചേഞ്ച് സേവനങ്ങൾ നടത്തിയത് വലിയ വിമർശനത്തിന് കാരണമായിരുന്നു. ലൈസൻസിനായി ബിനാൻസ് വീണ്ടും ഫിനാൻഷ്യൽ കണ്ടക്‌ട് അതോറിറ്റിയിൽ (എഫ്‌സിഎ) അപേക്ഷിക്കുമെന്ന് ഷാവോ വ്യക്തമാക്കി. ബ്രിട്ടീഷ് റെഗുലേറ്ററുമായുള്ള തന്റെ എക്സ്ചേഞ്ചിന്റെ ബന്ധം മെച്ചപ്പെട്ടതായി വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിനാൻസ് ഗ്രൂപ്പിലെ സ്ഥാപനങ്ങൾക്ക് യുകെയിൽ നിയന്ത്രിത പ്രവർത്തനങ്ങൾ നടത്താൻ അംഗീകാരമോ രജിസ്‌ട്രേഷനോ ലൈസൻസോ ഇല്ലെന്ന് ഓഗസ്റ്റിൽ എഫ്‌സിഎ പറഞ്ഞു. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസിനായി കമ്പനി അപേക്ഷിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. എഫ്‌സിഎയുടെ മുന്നറിയിപ്പിനെത്തുടർന്ന്, ബാർക്ലേയ്‌സ്, എച്ച്എസ്ബിസി, നാറ്റ്‌വെസ്റ്റ്, സാന്റാൻഡർ എന്നിവയുൾപ്പെടെ യുകെയിലെ നിരവധി പ്രമുഖ ബാങ്കുകൾ ബിനാൻസിലേക്കുള്ള പേയ്‌മെന്റ് നിയന്ത്രിക്കാൻ തുടങ്ങി.
എഫ്‌സിഎയെ കൂടാതെ, യുഎസ്, ദക്ഷിണാഫ്രിക്ക, സിംഗപ്പൂർ, ഓസ്‌ട്രേലിയ, നോർവേ, നെതർലൻഡ്‌സ്, ഹോങ്കോംഗ്, ജർമ്മനി, ഇറ്റലി, ഇന്ത്യ, മലേഷ്യ, ലിത്വാനിയ എന്നിവിടങ്ങളിലെ റെഗുലേറ്റർമാരും ബിനാൻസിനെപറ്റിയുള്ള ആശങ്ക പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെ യുകെ ഉൾപ്പെടെ മിക്ക രാജ്യങ്ങളിലും യഥാർത്ഥ ഓഫീസുകൾ, നിയമപരമായ സ്ഥാപനങ്ങൾ, ബോർഡ് തുടങ്ങിയവ സ്ഥാപിക്കുന്ന പ്രക്രിയയിലാണ് ബിനാൻസ്.
”അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്.. അതിനു പോകാന്‍ ഒരുങ്ങുകയാണ്”-ദുരന്തം കവരുന്നതിന് മുന്‍പ് പ്രദീപ് അമ്മയോട് ഫോണിലൂടെ പറഞ്ഞ വാക്കുകളാണിത്. ആ പ്രധാനപ്പെട്ട ഡ്യൂട്ടി അവസാനത്തെ ഡ്യൂട്ടി ആയി മാറുകയും ചെയ്തതിന്റെ ഞെട്ടലിലാണ് കുടുംബവും നാടും. വ്യോമസേന അസിസ്റ്റ് വാറണ്ട് ഓഫീസറായിരുന്നു തൃശൂര്‍ സ്വദേശി പ്രദീപ് അറയ്ക്കല്‍.
ഒരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞ് വിളിച്ച പ്രദീപിന്റെ അവസാന ഫോണ്‍ കോളിനെക്കുറിച്ച് ഓര്‍ക്കുകയാണ് കുടുംബം. ”അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്.. അതിനു പോകാന്‍ ഒരുങ്ങുകയാണ്” മരിക്കുന്നതിനു മുന്‍പ് പ്രദീപ് അമ്മയോടു പറഞ്ഞ വാക്കുകളാണിത്. പക്ഷെ പ്രധാനപ്പെട്ട ഡ്യൂട്ടി എന്നതിനെക്കാള്‍ അത് അദ്ദേഹത്തിന്റെ അവസാന ഡ്യൂട്ടി ആയി മാറുകയും ചെയ്തു.
ഏതാനും ദിവസം മുന്‍പാണ് പ്രദീപ് നാട്ടിലെത്തിയത്. മകന്റെ പിറന്നാളും അച്ഛന്റെ ചികിത്സ ആവശ്യത്തിനുമായിട്ടാണ് പ്രദീപ് നാട്ടിലെത്തിയത്. ജോലി സ്ഥലത്ത് തിരിച്ചെത്തി വൈകാതെ തന്നെ പ്രദീപിനെ മരണം തട്ടിയെടുത്തു.
തൃശൂരില്‍ നിന്നും തിരിച്ചെത്തി നാലാം ദിവസമായിരുന്നു അപകടം. പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മൂത്ത മകനാണ് പ്രദീപ് (37). പ്രദീപിന്റെ മരണവാര്‍ത്ത അറിഞ്ഞ് സഹോദരന്‍ പ്രസാദ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.
കോയമ്പത്തൂരിലെ ക്വാര്‍ട്ടേഴ്സിലാണ് പ്രദീപും കുടുംബവും താമസിച്ചിരുന്നത്. ശ്രീലക്ഷ്മിയാണ് പ്രദീപിന്റെ ഭാര്യ, മക്കള്‍- ദക്ഷന്‍ ദേവ് (5),ദേവപ്രയാഗ് (2).കുനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടം കവര്‍ന്നത് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ ജീവനാണ്.
കൊവിഡ് മഹാമാരിയെ തുടർന്ന് സകല മേഖലയും സ്തംഭിച്ചപ്പോൾ ഓൺലൈൻ വിദ്യാഭ്യാസ ആപ്പുകൾ വൻ നേട്ടമുണ്ടാക്കി. ഇതിൽ മുന്നിലുണ്ടായിരുന്നത് മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പായിരുന്നു. ആറ് ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ബൈജൂസ് ആപ്പ് തിളക്കമാർന്ന വളർച്ചയാണ് ഉണ്ടാക്കിയത്. എന്നാൽ വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകാത്തതിനെ കുറിച്ചും പണം തിരിച്ചുനൽകാത്തതിനെ സംബന്ധിച്ചുമെല്ലാം നിരവധി പരാതികളാണ് ഉയർന്നിരിക്കുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.ആപ്പ് വാങ്ങിയ രക്ഷിതാക്കളോടും മുൻജീവനക്കാരോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിബിസി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
കോവിഡ് മഹാമാരി റിപ്പോർട്ട് ചെയ്തതു മുതൽ കുട്ടികൾ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് പൂർണമായും മാറുകയായിരുന്നു. പുതിയ രീതിയിലേക്ക് പെട്ടന്ന് പഠനം മാറിയത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കപ്പെടുത്തി.ഈ സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിന് സഹായകമാകും എന്ന് കരുതിയാണ് ആപ്പ് വാങ്ങിയതെന്ന് രക്ഷിതാക്കൾ ബി.ബിസിയോട് പറഞ്ഞു. പറഞ്ഞരീതിയിലുള്ള സേവനങ്ങൾ പിന്നീട് ലഭ്യമായില്ലെന്നും രക്ഷിതാക്കൾ പറയുന്നു.
പത്തു വർഷം മുൻപാണ് ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസിന് തുടക്കം കുറിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകൻ സക്കർബർഗിന്റെ മകളുടെ പേരിലുള്ള ചാൻ സക്കൻബർഗ് ഇനീഷ്യേറ്റീവാണ് ഇതിൽ കൂടുതൽ മൂല്യ നിക്ഷേപം നടത്തിയിരിക്കുന്നത്.അമേരിക്കൻ കമ്പനികളായ ടിഗർ ഗ്ലോബൽ, ജനറൽ അറ്റ്ലാന്റിക് എന്നിവയും ഇതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. രക്ഷിതാക്കളെ നിരന്തരമായി ഫോണിൽ വിളിക്കുന്നതാണ് കമ്പനിയുടെ വിൽപന തന്ത്രങ്ങളിലൊന്ന്. എന്നാൽ റീഫണ്ടിനായി വിളിച്ചാൽ സെയിൽസ് ഏജൻറ്റുമാർ തങ്ങളെ കബളിപ്പിക്കുകയാണെന്നും രക്ഷിതാക്കൾ ബിബിസിയോട് പറഞ്ഞു. ആപ്പിന്റെ സെയിൽസ് ഉദ്യോഗസ്ഥരുടെ നിരന്തരമായ ഫോൺവിളികൾ രക്ഷിതാക്കളുടെ അരക്ഷിതാവസ്ഥക്ക് കാരണമാകുമെന്നും ഇതവരെ കടബാധിതരാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ വിദഗ്ധർ പറയുന്നു.
ഭീമമായ ടാർഗറ്റിലേക്കെത്താൻ വേണ്ടി ദിവസവും 12-മുതൽ 15 മണിക്കൂർവരെ ജോലിയെടുക്കേണ്ടി വരുന്നുവെന്നായിരുന്നു ബൈജൂസിന്റെ മുൻ ജീവനക്കാർ പ്രതികരിച്ചത്. അമിതമായ ജോലി ഭാരം മാനസികാരോഗ്യത്തെ വരെ ബാധിച്ചു. കച്ചവട തന്ത്രത്തിൽ വീഴാൻ സാധ്യയുള്ള ഉപഭോക്താവിനെ 120 മിനിറ്റിൽ കൂടുതൽ ഫോൺ സംസാരിക്കാൻ കഴിയാത്തവരെ ജോലിയിൽ ഹാജരായില്ലെന്ന് രേഖപ്പെടുത്തുകയും അന്നേദിവസത്തെ ശമ്പളം നൽകില്ലെന്നും മുൻ ജീവനക്കാർ ബിബിസിയോട് വെളിപ്പെടുത്തി.
ആപ്പിന്റെ മോശം സേവനങ്ങളെകുറിച്ച് ഇന്ത്യയിലെ ഒട്ടുമിക്ക ഉപഭോക്തൃ കോടതികളിലും കേസുകൾ നിലവിലുണ്ട്. റീഫണ്ടുകളും സേവനങ്ങൾ നൽകാത്തതും സംബന്ധിച്ച പരാതികളിൽ നഷ്ടപരിഹാരം നൽകാൻ ഇന്ത്യയിലെ മൂന്ന് ഉപഭോക്തൃ കോടതികൾ ഉത്തരവിട്ടിരുന്നു.
ഉപ്പയുടെയും ഉമ്മയുടെയും ഉറ്റവരുടെയും അന്ത്യചുംബനങ്ങൾ ഏറ്റുവാങ്ങാൻ അവരെത്തിയത് അഞ്ച് ആംബുലൻസുകളിലായാണ്. സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് ബേപ്പൂർ സ്വദേശി പാണ്ടികശാലക്കണ്ടി വീട്ടിൽ മുഹമ്മദ് ജാബിർ (45), ഭാര്യ ഷബ്ന (36), മക്കളായ ലുത്ഫി (12), ലൈബ (8), സഹ (6) എന്നിവരുടെ മൃതദേഹങ്ങൾ സങ്കടക്കടൽ താണ്ടിയാണ് ബേപ്പൂരിലെ വീട്ടിലെത്തിയത്.
ഇവരെ അവസാനമായി ഒരുനോക്ക് കാണാൻ ജാബിറിന്‍റെ പിതാവ് ആലിക്കോയയും മാതാവ് കൊയപ്പത്തൊടി ഹഫ്‌സയും ഷബ്‌നയുടെ മാതാപിതാക്കളായ കാരപറമ്പ് കരിക്കാംകുളം ചെങ്ങോട്ട് ഇസ്മായിലും ഖദീജയും ഹൃദയവേദനയോടെ കാത്തുനിന്നിരുന്നു. ഒപ്പം കണ്ണീരണിഞ്ഞ് ഒരു നാട് മുഴുവനും.
ഒരുമാസം മുമ്പ് സന്തോഷത്തോടെ യാത്ര ചോദിച്ച് സൗദിയിലേക്ക് പോയ പിഞ്ചുമക്കളുടേത് ഉൾപ്പടെയുള്ളവരുടെ ചേതനയറ്റ ശരീരങ്ങൾ ബന്ധുക്കൾ ഉൾപ്പടെയുള്ളവർക്ക് താങ്ങാവുന്നതിനും അപ്പുറമുള്ള കാഴ്ചയായിരുന്നു. ബേപ്പൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടുത്തടുത്തായി ഒരുക്കിയ അഞ്ച് ഖബറുകളിലേക്ക് അവരെ അന്ത്യവിശ്രമത്തിനായി കൊണ്ടുവെച്ചപ്പോഴുണ്ടായ പൊട്ടിക്കരച്ചിലുകൾ ബേപ്പൂരിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.
റിയാദ്-ജിസാൻ റോഡിലെ അൽ-റയാനിൽ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് ജാബിറും കുടുംബവും മരിച്ചത്. അവസാനമായി ഒരുനോക്ക് കാണാനും ഇടയ്ക്കിടെ ഖബറിടങ്ങളിൽ പോയി ദുആ ചെയ്യാനുമെങ്കിലും ഒരവസരം ഉണ്ടാക്കണമെന്ന മുൻ പ്രവാസി കൂടിയായ പിതാവ് ആലിക്കോയയുടെ ഹൃദയനൊമ്പരത്തോടെയുള്ള ആവശ്യം പരിഗണിച്ച് റിയാദ് കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ നടന്നത്.
തിങ്കളാഴ്ച രാത്രി തന്നെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി റിയാദ് വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ എത്തിച്ചിരുന്നു. അവിടെ നിന്ന് ചെവ്വാഴ്ച രാവിലെ 10 ഓടെ ദുബൈയിലെത്തിയ മൃതദേഹങ്ങൾ രാത്രി 11 ഓടെയാണ് കൊച്ചിയിലേക്ക് അയച്ചത്. ബുധനാഴ്ച പുലർച്ചെ 3.50 ഓടെ െകാച്ചി വിമാനത്താവളത്തിലെത്തിയ മൃതദേഹങ്ങൾ ആംബുലൻസിലാണ് വീട്ടിലെത്തിച്ചത്.
വീട്ടിലും പള്ളിയിലുമായി നടന്ന മയ്യിത്ത് നമസ്കാരത്തിൽ ആയിരങ്ങൾ പങ്കെടുത്തു. വീട്ടിൽ അടുത്ത കുടുംബങ്ങൾക്ക് മാത്രമാണ് മൃതദേഹങ്ങൾ കാണിക്കാൻ തീരുമാനിച്ചതെങ്കിലും ആളുകളെ നിയന്ത്രിക്കാൻ നന്നെ പാടുപെട്ടു.
തറവാട് വീടിന് സമീപത്ത് ജാബിർ പണിയുന്ന പുതിയ വീടിനെ സാക്ഷിയാക്കി കുടുംബത്തിന് വിടനൽകി. ബേപ്പൂരിലെ മുഴുവൻ കടകമ്പോളങ്ങളും ഖബറടക്കം കഴിയുന്നതുവരെ അടച്ചിട്ട് കുടുംബത്തിന്‍റെയും നാടിന്‍റെയും ദുഃഖത്തിൽ പങ്കുചേർന്നു.
റിയാദ് കെ.എം.സി സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വുർ, മെഹബൂബ് കണ്ണൂർ എന്നിവരുടെ പ്രവർത്തനമാണ് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ നാട്ടിലയക്കാൻ സഹായിച്ചത്. അഷ്റഫ് വേങ്ങാട്ട് ഉൾപ്പടെയുള്ള കെ.എം.സി.സിയുടെ നേതാക്കളും പ്രവർത്തകരും ഒപ്പം റിയാദിലെ മറ്റ് സാമൂഹിക പ്രവർത്തകരും ഇവർക്ക് പിന്തുണയുമായി ഒപ്പം നിന്നു.
ജാബിറിെൻറ സഹോദരൻ അൻവർ നടപടിക്രമങ്ങൾ പൂർത്തിയായ ഉടനെ തന്നെ മറ്റൊരു വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. ബന്ധുക്കളായ ജംഷിദ് ബേപ്പൂർ, ഫാജിഷ് എന്നിവരും ആദ്യാവസാനം സഹായത്തിനായി അൻവറിനൊപ്പമുണ്ടായിരുന്നു.
ഖസിം റാഷിലെ അബ്ദുല്ല മസ്ജിദിലും ശുൈമസി ആശുപത്രി മോർച്ചറിക്ക് സമീപമുള്ള പള്ളിയിലും മയ്യിത്ത് നമസ്കാരം നിർവഹിച്ചു. 17 വർഷമായി ജുബൈലിലെ അബ്ദുല്ലത്തീഫ് അൽജമീൽ കമ്പനിയിൽ ജോലിചെയ്തിരുന്ന ജാബിർ ജീസാനിലേക്ക് സ്ഥലം മാറ്റം കിട്ടിയതോടെയാണ് കുടുംബവുമായി അവിടേക്ക് പുറപ്പെട്ടത്. സൗദി പൗരൻ ഓടിച്ചിരുന്ന ലാൻഡ് ക്രൂയിസർ വാഹനവുമായി കുടുംബം സഞ്ചരിച്ച കാർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എല്ലാവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
മലയാളത്തിലെ ഇതിഹാസ നടന്മാരിലൊരാളായ തിലകൻറെ മകൻ ആണ് ഷമ്മിതിലകൻ.കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരസംഘടനയായ അമ്മയിലേ മാഫിയ സംഘത്തെ പറ്റി ഇദ്ദേഹം പറഞ്ഞിരുന്നു. അടുത്ത ഭരണസമിതി ലിസ്റ്റിൽ നിന്നും ഉള്ള ഇദ്ദേഹത്തിൻ്റേ നോമിനേഷൻ തള്ളപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കടുത്ത വിമർശനവുമായി എത്തിയത്. ഇതിൻറെ പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തുകയാണ് ഷമ്മിതിലകൻ ഇപ്പോൾ. ഒരു അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.
അമ്മയിലെ മാഫിയാസംഘങ്ങൾ ഏതൊക്കെയാണ് എന്ന് അവതാരകൻ ചോദിക്കുന്നുണ്ട്. അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്. ഈ ചോദ്യം ചോദിക്കേണ്ടത് സർക്കാരിനോട് ആണ്. കാരണം ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് കൃത്യമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കയ്യിൽ കൊടുത്തിട്ടുണ്ട്. 15 അംഗങ്ങളുടെ പേര് ഇതിൽ പരാമർശിച്ചിട്ടുണ്ട്. അവർക്കെതിരെയുള്ള ചാറ്റിംഗ് സ്ക്രീൻഷോട്ടുമുണ്ട്. സ്ത്രീ പീഡനം കാര്യങ്ങൾ അതിൽ പറഞ്ഞിട്ടുണ്ട്.
സംവിധായകരും നടന്മാരും അതിലുണ്ട്. നിങ്ങൾ എന്തുകൊണ്ട് ഈ ചോദ്യം സർക്കാരിനോട് ചോദിക്കുന്നില്ല. എത്രയോ ലക്ഷം രൂപ മുടക്കിയാണ് ഒരു കമ്മീഷനെ നിയമിക്കുന്നത്. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടാൽ ഈ പ്രശ്നം തീരില്ലെ. എന്നാൽ അത് പുറത്തുവന്നിട്ടില്ല. അവർ തന്നെയാണ് ഈ മാഫിയ. തെളിവ് സഹിതമുള്ള റിപ്പോർട്ട് ആണ് അത്. റിപ്പോർട്ട് തൻറെ കയ്യിലും ഇല്ല അവർ ആരൊക്കെയാണെന്ന് തനിക്ക് അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭർതൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന ധാരളം വിവരങ്ങൾ പുറത്തുവരുമ്പോൾ 6 മാസം ഗർഭിണിയായിരുന്ന സ്വന്തം മകൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലുമറിയാതെ ആലപ്പുഴയിൽ ഒരു മത്സ്യതൊഴിലാളി കുടുംബം. രണ്ട് വർഷങ്ങൾക്ക് മുമ്പ് കരുനാഗപ്പള്ളി ചെറിയഴിക്കലിൽ നിന്ന് കാണാതായ അനിലാ ബാബു എന്ന തൃക്കുന്നപ്പുഴ സ്വദേശിയായ പെൺകുട്ടിയെ കുറിച്ച് ഇതുവരെ ഒരു വിവരവും നൽകാൻ പൊലീസിനോ ഭർതൃവീട്ടുകാർക്കോ കഴിഞ്ഞിട്ടില്ല.
രണ്ട് വർഷമായി സുധയുടെ കണ്ണുനീർ തോർന്നിട്ടില്ല. പീലിംഗ് ഷെഡിൽ പോയി പണിയെടുത്തും, ബാബുവള്ളത്തിൽ പോയി സംമ്പാദിച്ച തുച്ഛമായ വരുമാനവും ബാക്കി കടവും മേടിച്ചാണ് 2018 ജൂലൈ 11 ന് മകൾ അനില എന്ന സത്യയെ കരുനാഗപ്പള്ളി ചെറിയ അഴീക്കൽ അനിൽ ബാഹുലേയന് വിവാഹം ചെയ്ത് നൽകുന്നത്.25 പവൻ സ്വർണാഭരണമാണ് വിവാഹത്തിന് നൽകിയത്. വിവാഹം കഴിഞ്ഞ് ആറുമാസങ്ങൾക്ക് ശേഷം സത്യയെ അനിൽ വീട്ടിൽ കൊണ്ടാക്കി. അനിലിൻ്റെ മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കായിരുന്നു കാരണം. അനിൽ മദ്യപിക്കുന്നതിൽ വിയോജിപ്പുണ്ടെന്നും, ഉപദ്രവിക്കാറുണ്ടെന്നും സത്യ അമ്മയോട് പറഞ്ഞു.പിന്നീട് മദ്യപിക്കില്ലെന്ന് ഉറപ്പിൻമേൽ അനിൽ തന്നെ സത്യയെ കൂട്ടിക്കൊണ്ട് പോയി.
ആറുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് അനില ബാബു എന്ന യുവതിയെ ഭർതൃവീട്ടിൽ നിന്നു കാണാതായത്. ഭർത്താവുമായുണ്ടായ വഴക്കിനെത്തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നാണു ഭർതൃവീട്ടുകാരുടെ വിശദീകരണം. അനിലയെ കാണാതായിട്ട് രണ്ടരവർഷമാകുന്നു. എന്നാൽ, പിന്നീട് ഇതുവരെ പൊലീസിനോ വീട്ടുകാർക്കോ അനിലയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഇന്നും ദുരൂഹമായി തുടരുന്ന അനില ബാബുവിന്റെ തിരോധാനത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെടുകയാണ് കുടുംബം.
മത്സ്യത്തൊഴിലാളിയായ തൃക്കുന്നപ്പുഴ കോട്ടയംമുറി തൈത്തറയിൽ ബാബുവിന്റെയും സുധയുടെയും മകളാണ് അനില (27). 2018 ജൂലൈ 11ന് കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശി ബിനിൽ ബാഹുലേയനുമായി വിവാഹം കഴിഞ്ഞു. ഒന്നാം വിവാഹവാർഷികം കഴിഞ്ഞ് 11 ദിവസത്തിനു ശേഷമാണ്, 2019 ജൂലൈ 22ന്, അനിലയെ കാണാതായത്.
സംഭവത്തെക്കുറിച്ച് അനിലയുടെ സഹോദരൻ അഖിൽ പറയുന്നു :
‘പുലർച്ചെ 4 മണിക്കാണ് ബിനിലിന്റെ വീട്ടിൽ നിന്നു ഞങ്ങളെ ഫോൺ ചെയ്തത്. പുലർച്ചെ 2 മണിക്ക് അനില വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നും എല്ലായിടത്തും അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു അവർ പറഞ്ഞത്. ബിനിലിന്റെ വീട്ടുകാർ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും ഒരു തുമ്പും ലഭിച്ചില്ല. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാൽ ഞങ്ങൾ ഹൈക്കോടതിയെ സമീപിച്ചു.
ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തതിനെത്തുടർന്ന് കോടതിയുടെ നിർദേശ പ്രകാരം ബിനിലിനെ നുണ പരിശോധനയ്ക്കു വിധേയനാക്കി. അനിലയെ കാണാതായ ദിവസം മദ്യപിച്ചു വീട്ടിലെത്തിയ ബിനിലുമായി വഴക്കുണ്ടായെന്നും അതിനെത്തുടർന്ന് അനിലയുടെ ഫോൺ എറിഞ്ഞു തകർത്തുവെന്നും മാത്രമാണ് ആകെ ലഭിച്ച വിവരം.’അനിലയെ കണ്ടെത്താൻ കരുനാഗപ്പള്ളി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്.
അനിലയ്ക്ക് എന്തു സംഭവിച്ചുവെന്ന് അറിയാനാണ് ഈ കുടുംബം കാത്തിരിക്കുന്നത്. അനില വീടു വിട്ടിറങ്ങുമ്പോൾ ആഭരണങ്ങളോ വസ്ത്രങ്ങളോ എടുത്തിരുന്നില്ലെന്നു വീട്ടുകാർ പറയുന്നു. ഫോൺ ഡിസ്പ്ലേ തകർന്ന നിലയിൽ ബിനിലിന്റെ വീട്ടിൽ നിന്നു കണ്ടെത്തി. ചെരിപ്പു പോലും ധരിക്കാതെയാണ് അനില വീടുവിട്ടുപോയതെന്ന് ഭർതൃവീട്ടുകാർ അനിലയുടെ വീട്ടുകാരോടു പറഞ്ഞിരുന്നു.അനിലയുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കിട്ടിയില്ല.
നേരത്തെ ഒരു തവണ ബിനിലുമായി വഴക്കിട്ട് അനില കുറച്ചു ദിവസം ബന്ധുവീട്ടിൽ മാറിത്താമസിച്ചെങ്കിലും പ്രശ്നം ഒത്തുതീർപ്പാക്കി വീണ്ടും ബിനിലിന്റെ വീട്ടിലെത്തിയതാണ്. ഭർതൃവീട്ടിൽ നിന്ന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായതായി അനില ബന്ധുക്കളോടൊന്നും പറഞ്ഞിട്ടുമില്ല. അനിലയ്ക്ക് എന്തു സംഭവിച്ചെന്നു കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ഉൾപ്പെടെയുള്ള ആവശ്യം വീട്ടുകാർക്കുണ്ട്.