തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും മരുമകളെയും പേരക്കുട്ടികളെയും തീക്കൊളുത്തി കൊന്നിട്ടും കുറ്റബോധം തരിമ്പില്ലാതെ പ്രതി ഹമീദ്. പോലീസിനോട് കുറ്റം സമ്മതിച്ച പ്രതി തനിക്ക് ജീവിക്കണമെന്നും പോലീസിനോട് പറഞ്ഞു. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നതായിരുന്നു പ്രതിയുടെ ഒരു ആവശ്യം.

കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. മകന്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്റു, അസ്ന എന്നിവരെയാണ് ഹമീദ് കൊലപ്പെടുത്തിയത്. മകന്‍ ഭക്ഷണം നല്‍കുന്നില്ല എന്ന് കാണിച്ച് മുന്‍പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വര്‍ഷങ്ങളായി അച്ഛന്‍ ഹമീദിന് മകനോടുളള പകയാണ് ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തില്‍ കലാശിച്ചത്. സ്വത്ത് വീതിച്ചു നല്‍കിയപ്പോള്‍ ഉണ്ടാക്കിയ കരാര്‍ പാലിക്കാത്തതും കൊലക്ക് കാരണമായെന്നാണ് ഹമീദിന്റെ മൊഴി. തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം ഹമീദ് രണ്ട് ആണ്‍ മക്കള്‍ക്കുമായി വീതിച്ചു നല്‍കിയിരിക്കുകയാണ്.

സംഭവം നടന്ന തറവാട് വീടും അതിനോട് ചേര്‍ന്ന പുരയിടവും മുഹമ്മദ് ഫൈസലിനാണ് നല്‍കിയിരുന്നത്. വാര്‍ധക്യ കാലത്ത് ഹമീദിനെ സംരക്ഷിക്കണമെന്നും പറമ്പിലെ ആദായം ഫൈസലിന് എടുക്കാം എന്നുമായിരുന്നു വ്യവസ്ഥ.

എന്നാല്‍ മകന്‍ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലി ആണ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതെന്നുമാണ് ഹമീദ് പോലീസിനോട് പറഞ്ഞത്. ഭാര്യ മരിച്ചതിന് ശേഷം ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു താമസം. അടുത്ത കാലത്ത് തിരികെ എത്തിയ ശേഷം മക്കളുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നു എന്ന് അയല്‍വാസികളും പറയുന്നു. വീട്ടില്‍ നിരന്തരമുണ്ടാകുന്ന കലഹം കാരണം ഫൈസലും കുടുംബവും പുതിയ വീട് വച്ചിരുന്നു. ഇവിടേക്ക് താമസം മാറാനിരിക്കെയാണ് ദാരുണസംഭവം.

ഇന്നലെ രാവിലെ ഇരുവരും തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. കൊലപാതകം നടത്തുന്നതിനായി ഹമീദ് പെട്രോള്‍ നേരത്തെ കരുതിയിരുന്നു. മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. തീ പിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിക്കും എന്നതിനാല്‍, വീട്ടിലേയും അയല്‍ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു.

മോട്ടര്‍ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാന്‍ വൈദ്യുതിയും വിച്ഛേദിച്ചു. വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടി. ശേഷം ജനലിലൂടെ പെട്രോള്‍ അകത്തേക്ക് എറിഞ്ഞ് തീ വയ്ക്കുകയായിരുന്നു. തീ ഉയര്‍ന്നതോടെ രക്ഷപ്പെടാനായി ഫൈസലും കുടുംബവും കുളിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും വെള്ളമില്ലാത്തതിനാല്‍ കുടുംബം അഗ്‌നിക്കിരയാവുകയായിരുന്നു.ഫൈസലിന് ചീനിക്കുഴിയില്‍ പച്ചക്കറി വ്യാപാരമാണ്. മെഹര്‍ പ്ലസ്ടുവിനും അസ്‌ന ഏഴാം ക്ലാസിലും പഠിക്കുകയായിരുന്നു.