Kerala

കൊല്ലം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മന്ത്രി ഗണേഷ് കുമാറിനെയും മുസ്ലിം ലീഗിനെയും കടുത്ത ഭാഷയിൽ വിമർശിച്ചു. പുനലൂരിൽ നടന്ന എസ്എൻഡിപി നേതൃസംഗമത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ഗണേഷ് കുമാർ “തറ മന്ത്രി”യാണെന്നും കെഎസ്ആർടിസിയിൽ തുഗ്ലക് ഭരണമാണ് നിലനിൽക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്നും “വർണ്ണ കടലാസിൽ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്” ആണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലീഗുകാർക്ക് മനുഷ്യത്വമില്ലെന്നും, അവർക്കോ അവരുടെ കൂട്ടാളികൾക്കോ വോട്ട് നൽകുന്നത് സമൂഹത്തിന് അപകടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗിൽ മുസ്ലിം അല്ലാത്ത ഒരു എംഎൽഎയുമില്ലെന്ന വാദവും മുന്നോട്ടുവച്ചു.

ലീഗിന്റെ ഭരണം വന്നാൽ നാടുവിടേണ്ടി വരുമെന്നും, ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മതേതരത്വം മുഖംമൂടിയാക്കിയ മതാധിഷ്ഠിത രാഷ്ട്രീയമാണ് ലീഗ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ലീഗിനെയും അതിന്റെ കൂട്ടുകക്ഷികളെയും ജയിപ്പിക്കുന്നത് സമൂഹത്തിനുള്ള ഭീഷണിയാണെന്ന മുന്നറിയിപ്പോടെയാണ് വെള്ളാപ്പള്ളി പ്രസംഗം അവസാനിപ്പിച്ചത്.

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ സ്ഥാനാർഥി പട്ടികയുമായി കോൺഗ്രസ് മുന്നോട്ട്. മുൻ എംഎൽഎ കെ.എസ്. ശബരിനാഥനെ മേയർ സ്ഥാനാർഥിയാക്കി കവടിയാർ വാർഡിൽ മത്സരിപ്പിക്കുമെന്ന് കെ. മുരളീധരനും വി.എസ്. ശിവകുമാറും പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ 48 പേരുടെ പേരുകളാണ് പുറത്തുവിട്ടത്.

കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റായ വൈഷ്ണ സുരേഷ് മുട്ടട വാർഡിൽ മത്സരിക്കും. സിപിഎം സിറ്റിംഗ് സീറ്റായ മുട്ടടയിൽ യുവജനശക്തിയിലൂടെയായിരിക്കും കോൺഗ്രസ് തിരിച്ചടിക്കാൻ ശ്രമിക്കുന്നത്. പാർട്ടിയിലെ സീനിയർ അംഗം ജോൺസൺ ജോസഫ് ഉള്ളൂർ വാർഡിൽ സ്ഥാനാർഥിയായി രംഗത്തുണ്ട്.

2020-ൽ വെറും 10 സീറ്റുകൾ മാത്രമേ യുഡിഎഫിന് ലഭിച്ചിരുന്നുള്ളൂ. ഇത്തവണ 51 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ് തന്ത്രപരമായ നീക്കങ്ങൾ തുടങ്ങി. എൽഡിഎഫിന്റെ ഭരണം അവസാനിപ്പിച്ച് തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുക്കുകയാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം.

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മുൻ എംഎൽഎ കെ.എസ്. ശബരീനാഥനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. കവടിയാർ വാർഡിലായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം. ശബരീനാഥന്റെ സ്വദേശമായ ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത കവടിയാറിൽ നിന്ന് മത്സരിക്കാൻ തീരുമാനമായത്.

ഇന്നലെ ഡിസിസി ഓഫീസിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർത്ഥിത്വം അന്തിമമായി തീരുമാനിച്ചത്. മുതിർന്ന നേതാക്കളെ കോർപ്പറേഷൻ പോരാട്ടത്തിലിറക്കണമെന്ന എഐസിസിയുടെ നിർദേശത്തെ തുടർന്നാണ് ശബരീനാഥനെ മുന്നണിയിൽ എത്തിക്കുന്നത്. അതേസമയം, ഈ നീക്കം പാർട്ടിയുടെ നിലപാടിനും നഗരത്തിലെ സംഘടനാ ശക്തിക്കുമൊത്ത് കൂടുതൽ പ്രചോദനം നൽകുമെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു.

എന്നാൽ, ശബരീനാഥനെ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇറക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് നൽകാതിരിക്കാൻ വഴിയൊരുക്കാനാണെന്നാരോപണവും ഉയരുന്നുണ്ട്. പാർട്ടിയുടെ ചില വിഭാഗങ്ങൾ ഈ നീക്കം ശബരീനാഥന്റെ രാഷ്ട്രീയ നിലപാടുകൾക്കുള്ള പ്രതികാരമാണെന്നും ആരോപിക്കുന്നു. എന്നാൽ, പാർട്ടി നേതൃത്വം ഇത്തരം ആരോപണങ്ങൾ നിഷേധിച്ച് “കോൺഗ്രസിന്റെ വിജയത്തിനായി മികച്ച സ്ഥാനാർഥിയെ മുന്നോട്ട് നിർത്തുകയാണ്” എന്ന നിലപാടാണ് ആവർത്തിക്കുന്നത്.

പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ ഇരുപത്തിയൊന്നുകാരൻ അറസ്റ്റില്‍. ചെമ്മരുതി വണ്ടിപ്പുര സ്വദേശി കിരണ്‍ എന്നു വിളിക്കുന്ന സന്ദീപാണ് പിടിയിലായത്.

പെണ്‍കുട്ടി സ്‌കൂളില്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞു.

അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും, അവര്‍ അയിരൂര്‍ പോലീസിന് വിവരം കൈമാറുകയും ചെയ്തു.

പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലപ്പുറം വാഴക്കാട് പഞ്ചായത്തിലെ മുസ്ലിം ലീഗ് സമ്മേളനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം വിവാദ പരാമർശം നടത്തി . “മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണ്” എന്നായിരുന്നു സലാമിന്റെ പ്രസ്താവന. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ തീരുമാനത്തെ വിമർശിക്കുന്നതിനിടെയാണ് ഈ പരാമർശം ഉണ്ടായത്.

സലാം പ്രസംഗത്തിൽ പറഞ്ഞു, “മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. ഒന്നുകിൽ ആണോ പെണ്ണോ ആകണം, രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയതാണ് നമ്മുടെ അപമാനം.” പ്രസംഗം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതോടെ വിമർശനങ്ങൾ ശക്തമായി.

മുഖ്യമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്ന രീതിയിലുള്ള പരാമർശമാണിത് എന്ന് വിവിധ പാർട്ടികൾ ആരോപിച്ചു. പ്രസ്താവന പിൻവലിക്കണമെന്നും പൊതുവേദികളിൽ രാഷ്ട്രീയ നേതാക്കൾക്ക് കൂടുതൽ ഉത്തരവാദിത്തബോധം വേണമെന്നും ഇടതുപക്ഷ നേതാക്കൾ അഭിപ്രായപ്പെട്ടു.

താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന് വധഭീഷണി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഊമക്കത്തിലൂടെയാണ് ഭീഷണി കത്ത് ലഭിച്ചത്. ബിഷപ്പിന്റെ ഓഫീസിലാണ് കത്ത് എത്തിയതെന്നും പിന്നീട് താമരശ്ശേരി പൊലീസിന് അത് കൈമാറിയതായും റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് ഗൗരവപരമായ അന്വേഷണം ആരംഭിച്ചു.

ഇസ്ലാമിക് ഡിഫൻസ് ഫോഴ്‌സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിലാണ് കത്ത് ലഭിച്ചത്. അബ്ദുൽ റഷീദ് എന്ന പേരിൽ ഈരാറ്റുപേട്ട വിലാസത്തിൽ നിന്നാണ് കത്ത് അയച്ചതെന്ന് പൊലീസ് അറിയിച്ചു. ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള പരാമർശങ്ങളാണ് കത്തിലുണ്ടായിരുന്നത്. ബിഷപ്പിനെ മാത്രം ലക്ഷ്യമിട്ടല്ല, സമുദായ സ്പർധ വളർത്താനുള്ള ശ്രമമാണെന്നാണ് പൊലീസ് വിലയിരുത്തൽ.

നിലവിൽ ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ ഓസ്ട്രേലിയൻ പര്യടനത്തിലാണ്. കത്തിൽ ഹിജാബ് വിഷയത്തേക്കുറിച്ചുള്ള പരാമർശവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭീഷണി കത്ത് പ്രചരിപ്പിച്ചതിന് പിന്നിലെ ഉദ്ദേശം വ്യക്തമായിട്ടില്ലെന്നും സാമൂഹ്യ സമാധാനം തകർക്കാനുള്ള ശ്രമമാണോയെന്ന് പൊലീസ് അന്വേഷിക്കുന്നതായും വിവരം.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗില്‍ ബോംബുണ്ടെന്ന് ‘തമാശ’ പറഞ്ഞ യാത്രക്കാരൻ അറസ്റ്റിലായി.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ ബംഗളൂരു സ്വദേശി ശ്രീധർ (59) ആണ് സുരക്ഷാ വിഭാഗത്തിന്റെ പരിശോധനക്കിടെ തന്‍റെ ബാഗില്‍ ബോംബുണ്ടെന്ന് പറഞ്ഞത്.

സുരക്ഷാവിഭാഗത്തിന്റെ പരാതിയെ തുടർന്ന് നെടുമ്പശ്ശേരി പൊലീസ് സ്ഥലത്തെത്തി ശ്രീധറിനെ അറസ്റ്റ് ചെയ്തു. പരിശോധയില്‍ ബാഗിനുള്ളില്‍ സംശയാസ്പദമായി ഒന്നുമില്ലാത്തതിനെ തുടർന്ന് ജാമ്യം നല്‍കി ഇയാളെ പൊലീസ് വിട്ടയച്ചു.

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ്റെ കയ്യിൽനിന്നും സ്വർണം പിടികൂടി. അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടിരൂപ വിലവരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

890.35 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമാണ് പിടിച്ചെടുത്തത്. ഇതിനു വിപണിയിൽ 1.04 കോടി രൂപ വിലവരും.

കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിന്റെ കീഴിലുള്ള കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിറ്റാച്ച്മെന്റാണ് നൗഫൽ പുത്തൻകോട്ട് എന്ന യാത്രക്കാരനിൽ നിന്നു സ്വർണം പിടികൂടിയത്.

ഈ മാസം ആദ്യം കരിപ്പൂർ വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിൽ ഒന്നരകോടിയോളം രൂപയുടെ സ്വർണമിശ്രിതം കണ്ടെടുത്തിരുന്നു. 1.7 കിലോ സ്വർണമിശ്രിതത്തിൽ നിന്ന് ഒന്നര കിലോ സ്വർണം വേർതിരിച്ചിരുന്നു. സ്വർണം പിടികൂടുമെന്നായപ്പോൾ കൊണ്ടുവന്നയാൾ ഉപേക്ഷിച്ചതാണിതെന്നാണ് നിഗമനം. ഈ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കൊച്ചി ∙ സിപിഎം കത്തുവിവാദത്തിൽ വാർത്തകളിൽ നിറഞ്ഞുവന്ന വ്യവസായി മുഹമ്മദ് ഷെർഷാദ് സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായി. 40 ലക്ഷം രൂപ കബളിപ്പിച്ചുവെന്ന പരാതിയിലാണ് കൊച്ചി പോലീസ് ഇയാളെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായത് പെന്റാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മുൻ ഡയറക്ടറായ ഷെർഷാദാണ്.

2023-ൽ പെന്റാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ഷെർഷാദ്, നിക്ഷേപകരിൽനിന്ന് പണം ശേഖരിക്കുമ്പോൾ 24 ശതമാനം ലാഭവിഹിതം, അഞ്ച് ശതമാനം വാർഷിക റിട്ടേൺ, അഞ്ച് ശതമാനം ഷെയർ എന്നിവ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് പരാതി. കൊച്ചിയിലെ രണ്ടുപേരിൽ നിന്നാണ് ഏകദേശം 40 ലക്ഷം രൂപ കൈപ്പറ്റിയത്. എന്നാൽ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്ന് ഇരുവരും പോലീസിൽ പരാതി നൽകുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പോലീസ് ഷെർഷാദിനും കമ്പനിയുടെ സിഇഒയായിരുന്ന ശരവണനുമെതിരെയും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് കത്ത് അയച്ച് എം.വി. ഗോവിന്ദനെയും മകനെയും ലക്ഷ്യമിട്ട് ആരോപണം ഉന്നയിച്ചതിനെ തുടർന്ന് ഷെർഷാദ് കഴിഞ്ഞ മാസം വാർത്തകളിൽ ശ്രദ്ധ നേടിയിരുന്നു.

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്നുള്ള കേരളത്തിന്റെ പിന്മാറ്റത്തെ തുടർന്ന് സിപിഐ നേതാക്കളെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി തുറന്നടിച്ചു. ജിആർ അനിൽ സിപിഐ ഓഫീസിന് മുമ്പിൽ തന്നെ അപമാനിച്ചതായും, ഫോണിൽ വിളിച്ച് സംസാരിച്ചു കഴിഞ്ഞാണ് ഓഫീസിൽ പോയതെന്നും അദ്ദേഹം പറഞ്ഞു. ബിനോയ് വിശ്വവുമായി പദ്ധതിയെക്കുറിച്ച് സംസാരിച്ച ശേഷം അനിൽ മാധ്യമങ്ങളോട് അപമാനകരമായ പരാമർശങ്ങൾ നടത്തിയതായും ശിവൻ കുട്ടി ആരോപിച്ചു.

പ്രകാശ് ബാബുവും എം.എ. ബേബിയെയും അവഹേളിച്ചുവെന്നും, പാർട്ടി ജനറൽ സെക്രട്ടറിയെ ‘നിസ്സഹായൻ’ എന്ന് വിളിച്ചത് മര്യാദയില്ലായ്മയാണെന്നും മന്ത്രി പറഞ്ഞു. എഐഎസ്എഫ്, എഐവൈഎഫ് പ്രവർത്തകർ തനിക്കെതിരെ അതിരുകടന്ന് പ്രതിഷേധം നടത്തിയെന്നും, തന്റെ കോലം കത്തിക്കുകയും വീട്ടിലേക്ക് രണ്ട് തവണ പ്രകടനം നടത്തുകയും ചെയ്തുവെന്നും ശിവൻ കുട്ടി ആരോപിച്ചു. ഇവർ തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പിഎം ശ്രീ പദ്ധതിയിൽ തുടർനടപടി നിർത്തിവെക്കാനുള്ള തീരുമാനത്തിന് പിന്നാലെ അന്തിമ തീരുമാനം കേന്ദ്രത്തിനായിരിക്കും. സിപിഐയുടെ സമ്മർദ്ദത്തിൻറെ ഫലമായാണ് ഉപസമിതി രൂപീകരിച്ചതെന്ന് സൂചനയുണ്ട്. എസ്എസ്കെ ഫണ്ടിലെ ആദ്യ ഗഡൂവായ 300 കോടി ലഭിക്കാൻ ഇരിക്കെയാണ് ഈ പിന്മാറ്റം വന്നത്. ഇതോടെ വിദ്യാഭ്യാസ വകുപ്പിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

RECENT POSTS
Copyright © . All rights reserved