കൊടി സുനി ഉൾപ്പെടെയുള്ള ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പോലീസിന്റെ സാന്നിധ്യത്തിൽ മദ്യം കഴിച്ചെന്ന കണ്ടത്തലിനെത്തുടർന്ന് മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ. എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് സംഭവം. കൊടി സുനിയെ കൂടാതെ മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികളുമുണ്ടായിരുന്നതായാണ് വിവരം. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ മദ്യം കഴിക്കാൻ അവസരമൊരുക്കിയെന്നാണ് പരാതി.
ഉച്ചയ്ക്ക് കോടതി പിരിഞ്ഞപ്പോൾ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായെത്തിച്ചു. ഈ സമയം പ്രതികളുടെ സുഹൃത്തുക്കൾ ഹോട്ടലിലെത്തി മദ്യം നൽകി. പോലീസിന്റെ സാന്നിധ്യത്തിൽ പ്രതികൾ മദ്യം കഴിക്കുകയുംചെയ്തു. സംഭവം പുറത്ത് വന്നതോടെയാണ് അന്വേഷണം നടത്തി പോലീസുകാർക്കെതിരെ നടപടിയെടുത്തത്.
നേരത്തേ കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു. കഴിഞ്ഞ 21 മുതൽ കൊടി സുനി പരോളിലാണ്. ഏഴിന് സെൻട്രൽ ജയിലിൽ തിരിച്ചെത്തണം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാത്തതും മറ്റു പ്രതിസന്ധികൾ തുറന്നു പറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കലിനെതിരെ നടപടി. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡോക്ടറുടെ വെളിപ്പെടുത്തൽ സർവീസ് ചട്ടലംഘനമാണെന്ന റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.
സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് നോട്ടീസിൽ ആരോപിക്കുന്നത്.കാരണം കാണിക്കൽ നോട്ടീസ് ശിക്ഷാനടപടിയല്ലെന്നും നടപടിക്രമങ്ങളുടെ ഭാഗമാണെന്നുമാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ഡോക്ടറിൽ നിന്ന് വിശദീകരണം തേടും.
വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർനടപടികളിലേയ്ക്ക് കടക്കുമെന്നാണ് വിവരം.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിനെതിരെ ഡോ.ഹാരിസ് നടത്തിയ തുറന്നടിക്കൽ ആരോഗ്യവകുപ്പിൽ സർജിക്കൽ സ്ട്രൈക്കായി മാറിയിരുന്നു.
ഉപകരണങ്ങളില്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടർച്ചയായി ശസ്ത്രക്രിയകൾ മുടങ്ങിയതോടെയായിരുന്നു ജനകീയ ഡോക്ടറുടെ പ്രതിഷേധം. ‘എന്നെ പിരിച്ചുവിട്ടോട്ടെ, ഈ സർവീസ് മടുത്തു.’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.ചികിത്സയ്ക്കായി മാസങ്ങളോളം കാത്തിരിക്കുന്നവരോട് ഡോക്ടർമാർ കൈമലർത്തുന്നു.
എന്തുചെയ്യണമെന്നറിയാതെ പാവപ്പെട്ട രോഗികളും ബന്ധുക്കളും കഷ്ടപ്പെടുകയാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചു മടുത്തു. ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പുതേഞ്ഞു, ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല, ഉപകരണങ്ങളില്ലാത്തതിനാൽ തുടർച്ചയായി ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടിവന്നുവെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ഡോക്ടറുടെ വെളിപ്പെടുത്തൽ വിവാദമായതോടെ മെഡിക്കൽ കോളേജിൽ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചിരുന്നു. പിന്നാലെ മാറ്റിവച്ച ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. ഹൈദരാബാദിൽ നിന്ന് വിമാനമാർഗമാണ് ഉപകരണങ്ങൾ എത്തിച്ചത്.
അതേസമയം, ഹാരിസ് സത്യസന്ധനായ ഡോക്ടറാണെന്നും കഠിനാധ്വാനം ചെയ്യുന്നയാളാണെന്നും സംവിധാനങ്ങളുടെ പ്രശ്നമാണെന്നുമാണ് വിഷയത്തിൽ ആരോഗ്യമന്ത്രി പ്രതികരിച്ചത്. എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രി ഡോക്ടറെ വിമർശിക്കുകയും ചെയ്തിരുന്നു.
തോപ്പൂര്‍ രാമസ്വാമി വനമേഖലയില്‍ വവ്വാലിന്റെ ഇറച്ചി ചില്ലിചിക്കനാണെന്നുപറഞ്ഞ് വില്‍പ്പനനടത്തിയ രണ്ടുപേരെ വനപാലകര്‍ പിടികൂടി. സേലം ജില്ലയില്‍ ഒമല്ലൂരിലെ ഡാനിഷ്പേട്ടിലാണ് സംഭവം.
ഡാനിഷ്പേട്ട് സ്വദേശികളായ എം. കമാല്‍ (36), വി. സെല്‍വം (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടിച്ചത്. വവ്വാലിനെ കറിവെച്ച് വില്‍ക്കുന്നതായി പ്രതികള്‍ പോലീസിന് മൊഴിനല്‍കി.
തോപ്പൂര്‍ രാമസ്വാമി ഫോറസ്റ്റ് റേഞ്ചില്‍ ഒന്നിലധികം വെടിയൊച്ചകള്‍ കേട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് റേഞ്ചര്‍ വിമല്‍ കുമാറിന്റെ നേതൃത്വത്തിലുളള പട്രോളിങ് സംഘം പരിശോധന നടത്തുകയായിരുന്നു.
വിവാഹ വാഗ്ദാനം നൽകി ഡോക്ടറെ പീഡിപ്പിച്ച കേസിൽ റാപ്പർ വേടനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. വേടൻ എന്ന ഹിരൺദാസ് മുരളി ശാരീരികമായും സാമ്പത്തികമായും തന്നെ ചൂഷണം ചെയ്തെന്നാണ് യുവതിയുടെ പരാതി. പിജി ചെയ്യുന്ന സമയത്ത് ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതി വേടനെ പരിചയപ്പെട്ടത്.
വേടന്റെ പാട്ടുകളോടും മറ്റും ഇഷ്ടം തോന്നി യുവതി അങ്ങോട്ട് മെസേജ് അയക്കുകയായിരുന്നു. പിന്നീട് ഫോൺ നമ്പരുകൾ കൈമാറി. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് വേടൻ തന്നോട് പറഞ്ഞിരുന്നതായി യുവതിയുടെ പരാതിയിലുണ്ട്. ഒരിക്കൽ ഒരു ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇയാൾ വിളിച്ചു. അന്ന് ഉച്ചയ്ക്ക് വേടൻ യുവതിയുടെ ഫ്ളാറ്റിലെത്തുകയും ചെയ്തു.
സംസാരിക്കുന്നതിനിടെ ചുംബിച്ചോട്ടെയെന്ന് വേടൻ ചോദിച്ചു. താൻ സമ്മതിച്ചു. എന്നാൽ ചുംബിച്ചതിന് പിന്നാലെ വേടൻ തന്നെ കിടക്കയിലേക്ക് തള്ളിയിട്ടു, ബലാത്സംഗം ചെയ്തു. വിവാഹം കഴിച്ചോളാമെന്നും പറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷമാണ് ഇയാൾ ഫ്ളാറ്റിൽ നിന്ന് പോയത്. പലവട്ടം പണം നൽകി. നിരവധി തവണ ഫ്ളാറ്റിൽ തങ്ങി ലൈംഗികബന്ധത്തിലേർപ്പെട്ടു.
2022ൽ താൻ കൊച്ചിയിൽ ജോലിയിൽ പ്രവേശിച്ചെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. കൊച്ചിയിലെ ഫ്ളാറ്റിലും വേടനെത്തി, ദിവസങ്ങളോളം തങ്ങി. ഈ സമയവും ലൈംഗികമായി ഉപദ്രവിച്ചു. 2023 മാർച്ചിൽ സുഹൃത്തിന്റെ ഫ്ളാറ്റിൽവച്ചും ലൈംഗികമായി ഉപയോഗിച്ചു. ജൂലായ് 14ന് കൊച്ചിയിലെ ഹോട്ടലിൽ സംഗീതനിശയിൽ പങ്കെടുക്കാനെത്തുമെന്ന് പറഞ്ഞാണ് മടങ്ങിയത്. എന്നാൽ വന്നില്ല. തുടർന്ന് താൻ വേടന്റെ സുഹൃത്തുക്കളെ വിളിച്ചു.
ജൂലായ് പതിനഞ്ചിന് വേടൻ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ഫ്ളാറ്റിലെത്തി. താൻ ടോക്സിക്കാണെന്നും പറഞ്ഞ് ദേഷ്യപ്പെട്ടു. മറ്റുള്ള പെൺകുട്ടികളുമായി സെക്സ് ചെയ്യാൻ തന്നെ അനുവദിക്കുന്നില്ലെന്നും വേടൻ സുഹൃത്തുക്കളോട് പറഞ്ഞതായി യുവതി ആരോപിക്കുന്നു. നമുക്ക് പിരിയാമെന്ന് പറഞ്ഞ് വേടൻ ഫ്ളാറ്റിൽ നിന്ന് മടങ്ങിയെന്നും പരാതിയിലുണ്ട്.
മുളയത്ത് അച്ഛനെ മകന് കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മകനെ പിടികൂടി. കൂട്ടാല സ്വദേശി സുന്ദരനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകന് സുമേഷിനെ പുത്തൂരില്‍നിന്ന് പോലീസ് പിടികൂടുകയായിരുന്നു. പിടികൂടുന്ന സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പോലീസ് അറിയിക്കുന്നത്.
ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കൊലപാതകം നടന്നതായുള്ള വിവരം നാട്ടുകാര്‍ അറിയുന്നത്. വീട്ടിലുള്ള സുന്ദരന്റെ ഇളയമകന് ഉള്‍പ്പെടെ ജോലിക്ക് പോയ സമയത്താണ് കൊലപാതകം നടന്നത്. സുന്ദരന്റെ ഭാര്യ ഉള്‍പ്പെടെ വീട്ടിലില്ലാത്ത തക്കം നോക്കിയാണ് സുമേഷ് ഇവിടെ എത്തിയിരുന്നത്. ഇവര്‍ ജോലി കഴിഞ്ഞ് വൈകീട്ട് തിരിച്ചെത്തിയപ്പോള്‍ അച്ഛനെ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്ത പറമ്പില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ സുന്ദരന്റെ മൃതദേഹം കണ്ടെത്തിയത്.
സുന്ദരന്റെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണമാരംഭിച്ച മണ്ണുത്തി പോലീസ് തിരച്ചിലിനൊടുവില്‍ സുമേഷിനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ ഇടയ്ക്കിടെ അച്ഛനുമായി വഴക്കിടാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചൊവ്വാഴ്ച അച്ഛന് മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് സുമേഷ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുന്നത് കണ്ട ദൃക്സാക്ഷികളുണ്ട്.
എ.എം.എം.എയില്‍ വനിതാ പ്രസിഡന്റിന് സാധ്യതയേറുന്നു. താര സംഘടനയായ എ.എം.എം.എയുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്ന ജഗദീഷിന്റെ പുതിയ നീക്കങ്ങളാണ് വനിതാ പ്രസിഡന്റിനുള്ള സാധ്യത വര്‍ധിക്കാന്‍ കാരണം. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ പരിഗണിച്ചാല്‍ മത്സരത്തില്‍ നിന്ന് പിന്മാറാം എന്ന് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ജഗദീഷ് അറിയിച്ചതായാണ് സൂചന. ഇവരുടെ രണ്ട് പേരുടെയും പിന്തുണ ലഭിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിച്ചേക്കും. നിലവില്‍ മോഹന്‍ലാല്‍ ജപ്പാനിലും മമ്മൂട്ടി ചെന്നൈയിലും ആണ് ഉള്ളത്. എ.എം.എം.എയെ വനിതാ പ്രസിഡന്റ് നയിക്കട്ടെ എന്ന നിലപാട് ജഗദീഷിനുണ്ട്. സുരേഷ് ഗോപിയുമായും ഇക്കാര്യം സംസാരിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലാണ് സുരേഷ് ഗോപിയുള്ളത്. ഇന്നോ നാളെയോ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
എ.എം.എം.എയുടെ തലപ്പത്തേക്ക് വനിതകള്‍ എത്തണമെന്ന അഭിപ്രായം താരസംഘടനയില്‍ ശക്തമായി ഉയരുന്നുണ്ട്. ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ നേതൃത്വത്തിലേക്ക് വനിതകള്‍ എത്തണമെന്ന് അഭിപ്രായം പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. വനിതാ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടാല്‍ അത് താരസംഘടന കേള്‍ക്കുന്ന അപവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഉചിതമായ മറുപടിയായിരിക്കും എന്ന വിലയിരുത്തല്‍ പൊതുവേയുണ്ട്. ഒരു ജനാധിപത്യ സംഘടനയല്ല എ.എം.എം.എയെന്നും പുരുഷ കേന്ദ്രീകൃതം ആണെന്നുമുള്ള പേരുദോഷം മാറ്റാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജഗദീഷ് ഉള്‍പ്പെടെ ആറ് പേരാണ് എ.എം.എം.എയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ശ്വേതാ മേനോന്, രവീന്ദ്രന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്, ദേവന് എന്നിവരാണ് മറ്റുള്ളവര്‍. ജഗദീഷ് പിന്മാറുന്നത് ശ്വേതാ മേനോനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇതില്‍ രവീന്ദ്രനും പിന്മാറാന് സാധ്യത ഉണ്ട്.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ ബിജെപിക്കെതിരെ സഭ നേതൃത്വം പരസ്യ പ്രതിഷേധത്തിന്.
നാളെ വൈകിട്ട് തിരുവനന്തപുരത്താണ് പ്രതിഷേധം. പ്രതിഷേധത്തില്‍ വിവിധ സഭ നേതാക്കള്‍ പങ്കെടുക്കും.
സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂർ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തും. തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, തൃശൂർ അതിരൂപതാ സഹായം മെത്രാൻ മാർ ടോണി നീലങ്കാവില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
പാലക്കാട് രൂപതയുടെ നേതൃത്വത്തിലും പ്രതിഷേധം നടത്തും. പാലക്കാട് ബിഷപ്പ് പീറ്റർ കൊച്ചുപുരക്കല്‍, സുല്‍പേട്ട് ബിഷപ്പ് ആൻ്റണി അമീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനവും പ്രതിഷേധ സംഗമവും നടത്തുന്നത്.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പാർലമെന്റിന് പുറത്ത് യുഡിഎഫ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കന്യാസ്ത്രീകളെയല്ല, അവരെ ആക്രമിച്ച ഗുണ്ടകളെയാണ് സർക്കാർ അറസ്റ്റ് ചെയ്യേണ്ടതെന്ന് എംപിമാർ പറഞ്ഞു. ശശി തരൂരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. ജീവനക്കാരോ തടവുകാരോ സഹായിച്ചതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ജയിലിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
റിപ്പോർട്ട് ഇന്നലെ രാത്രി ജയിൽ ഡിജിപിക്ക് കൈമാറി. ജയിലിലെ സ്ഥിരം പ്രശ്നക്കാരനായ ഗോവിന്ദച്ചാമിയെ ആരും സഹായിക്കാൻ ഇടയില്ലെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഗോവിന്ദചാമി ജയിൽ ചാടിയത് ആരുടെയും സഹായമില്ലാതെയാണ്. ഗോവിന്ദച്ചാമിയുടെ ഇടതു കൈക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ട്. ഒരാളെ ഇടിക്കാന്‍ പോലും ഈ കൈ കൊണ്ട് കഴിയുമെന്ന് റിപ്പോർട്ട് പറയുന്നു.
സെല്ലിൽ തുണി എങ്ങനെ എത്തി എന്നതിലാണ് പിന്നെയും ആശയക്കുഴപ്പം നിലനിൽക്കുന്നത്. സെല്ലിൽ എലി കടക്കുന്നത് തടയാൻ ഗോവിന്ദച്ചാമി തുണി ചോദിച്ചെങ്കിലും ജയിൽ അധികൃതർ നൽകിയിരുന്നില്ല. റിമാൻഡ് തടവുകാർ അലക്കി ഉണക്കാനിട്ടപ്പോഴാകാം പ്രതി തുണി സംഘടിപ്പിച്ചത്. ആദ്യത്തെ ചെറുമതിൽ ചാടിക്കടക്കാൻ രണ്ട് വീപ്പകൾ ഉപയോഗിച്ചു. ഒരു വീപ്പ നേപത്തെ മതിലിന് സമീപത്തുണ്ടായിരുന്നു. പൊക്കം കൂട്ടാൻ മറ്റൊരെണ്ണം കൂടെ ജയിൽ വളപ്പിൽ നിന്ന് ശേഖരിച്ചു.
ജയില്‍ അഴികൾ മുറിച്ചതിൽ വിശദമായ ശാസ്ത്രീയ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എത്ര ദിവസം കൊണ്ട്,ഏത് ആയുധം ഉപയോഗിച്ച് എന്നത് ശാസത്രീയമായി കണ്ടെത്തണം. അരം പോലുള്ള ഉപകരണം ഇയാളിൽ നിന്ന് കണ്ടെടുത്തെങ്കിലും ഇത് ഉപയോഗിച്ച് മുറിക്കാന്‍ ഏറെ കാലമെടുക്കും എന്ന സംശയം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തെ നടുക്കിയ സൗമ്യ കൊലക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കൊടുംകുറ്റവാളി ജയിൽ ചാടിയതിൽ നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കുണ്ടയം കാരംമൂട് സ്വദേശി സല്‍ദാന്‍ (25) ആണ് അറസ്റ്റിലായത്. ഡെന്റല്‍ ക്ലിനിക്കില്‍ ശനിയാഴ്ച വൈകിട്ട് 6.45ന് ആയിരുന്നു സംഭവം.
ക്ലിനിക്കിൽ ആരുമില്ലാതിരുന്ന സമയത്താണ് സൽദാൻ എത്തിയത്. വനിതാ ഡോക്ടറെ കടന്നുപിടിച്ച ശേഷം വായില്‍ തുണി തിരുകിയായിരുന്നു പീഡനശ്രമം. ഡോക്ടര്‍ ബഹളം വച്ചതോടെ ക്ലിനിക്കിലെ ജീവനക്കാരെത്തി. ഇതോടെ സൽദാൻ ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രദേശവാസികൾ ഓടിക്കൂടിയാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ സൽദാനെ റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
നാടിന്റെ നൊമ്പരമെന്നോണം ശനിയാഴ്ച തോരാതെ മഴപെയ്തു. കരിങ്കണ്ണിക്കുന്നിലെ വീട്ടുമുറ്റത്തൊരുക്കിയ പന്തലിലേക്ക് നാടൊന്നാകെ ഒഴുകിയെത്തി. അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ കരച്ചിലും കണ്ണീരുമായി വീട്ടുമുറ്റമൊരു സങ്കടക്കടലായി.
ആര്‍ക്കും പരസ്പരം ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ സാധിച്ചില്ല. ഹൃദയംപൊട്ടുന്ന വേദനയില്‍ സഹോദരങ്ങളായ അനൂപിനും ഷിനുവിനും തോരാമഴയില്‍ ജന്മനാട് യാത്രാമൊഴിയേകി.
വികാരി ഫാ. ജോര്‍ജ് കിഴക്കുംപുറത്തിന്റെ സാന്നിധ്യത്തില്‍ വീട്ടില്‍ നടന്ന മരണാനന്തരച്ചടങ്ങുകളില്‍ എല്ലാവരും അനൂപിനും ഷിനുവിനുമായി പ്രാര്‍ഥിച്ചു. പൊതുദര്‍ശനത്തിനുശേഷം പതിനൊന്നോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ തെനേരി ഫാത്തിമമാത പള്ളിയിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോള്‍ തേങ്ങലുകള്‍ പൊട്ടിക്കരച്ചിലുകളായി. ഇരുവരുടെയും അവസാനയാത്ര നൊമ്പരക്കാഴ്ചയായി.
തെനേരി ഫാത്തിമമാത പള്ളിയിലെത്തിച്ചപ്പോഴും വലിയ ജനക്കൂട്ടമുണ്ടായിരുന്നു. മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്കാരച്ചടങ്ങുകള്‍. വിടനല്കാന്നേരം മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരുമെല്ലാം നെഞ്ചുപൊട്ടിക്കരഞ്ഞു. പിതാവ് വര്‍ക്കിയുടെയും മാതാവ് മോളിയുടെയും അനൂപിന്റെ ഭാര്യ ജിന്‍സി ജോസഫിന്റെയും സുഹൃത്തുക്കളുടെയും അന്ത്യചുംബനങ്ങളേറ്റുവാങ്ങി ഇരുവരും എന്നന്നേക്കുമായി മടങ്ങി.
രൂപത പിആര്‍ഒ ഫാ. ജോസ് കൊച്ചറക്കല്‍, മുള്ളന്‍കൊല്ലി ഫൊറോന വികാരി ജോര്‍ജ് ആലുക്ക, ഫാ. ജോര്‍ജ് കിഴക്കുംപുറം തുടങ്ങി ഒട്ടേറെ വൈദികരും സന്യസ്തരും ചടങ്ങില്‍ പങ്കെടുത്തു. രാഷ്ട്രീയ-സംസ്കാരിക രംഗത്തുള്ളവരും ഇരുവര്‍ക്കും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
കോഴിഫാമില്‍നിന്ന് ഷോക്കേറ്റാണ് സഹോദരങ്ങളായ വാഴവറ്റ കരിങ്കണിക്കുന്ന് പൂവ്വംനില്‍ക്കുന്നതില്‍ അനൂപ്(38) സഹോദരന് ഷിനു(35) എന്നിവര്‍ മരിച്ചത്.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് കോഴിഫാമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോഴിക്കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ഫെന്‍സിങ്ങില്‍നിന്ന് ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രഥമിക നിഗമനം. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അനൂപും ഷിനുവും നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരുമായിരുന്നു.
കരിങ്കണ്ണിക്കുന്നില്‍ ലീസിനെടുത്ത് നടത്തിയ കോഴിഫാമിലായിരുന്നു അപകടം. 10 ദിവസം മുന്‍പാണ് കോഴിഫാം പ്രവര്‍ത്തനം തുടങ്ങിയത്. പ്രതീക്ഷയോടെ തുടങ്ങിയ ഫാമിലെ ദുരന്തത്തില്‍ പ്രിയപ്പെട്ടവര്‍ നഷ്ടമായതിന്റെ വേദനയിലാണ് വാഴവറ്റ, കരിങ്കണ്ണിക്കുന്ന് ഗ്രാമങ്ങള്‍.