Kerala

ബിജെപിയുടെ ഹലാൽ ഹോട്ടലുകളുമായി ബന്ധപ്പെട്ട നിലപാടിനെ തള്ളി സന്ദീപ് വാര്യർ. സംഘപരിവാർ ഹലാൽ ഹോട്ടൽ ബ​ഹിഷ്കരണത്തെ പൂർണമായും തള്ളുന്നതാണ് ബിജെപിയുടെ വക്താവ് കൂടിയായ വാര്യരുടെ നിലപാട്. ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത്. മുസൽമാന്റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തിൽ മുസൽമാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും. എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലുംപ്പെട്ട മനുഷ്യരാവുമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

വ്യക്തിപരമായ ഒരു നിരീക്ഷമാണിതെന്ന് വാദത്തോടെയാണ് സന്ദീപ് പോസ്റ്റ് തുടങ്ങുന്നത്. ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നിൽ എത്ര കാലത്തെ അധ്വാനവും പ്രയത്‌നവും ഉണ്ടാവും? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്‌ബുക്ക് പോസ്റ്റിൽ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്‌നമാകാമെന്നും അദ്ദേഹം പറയുന്നു. ഹലാൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാനില്ലെന്ന് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു. സുരേന്ദ്രന്റെ വാദങ്ങളെ പരസ്യമായി വിമർശിക്കുന്നത് പാർട്ടിയിൽ പടല പിണക്കമുണ്ടാക്കുമെന്നും സൂചനയുണ്ട്.

പോസ്റ്റ് വായിക്കാം….

വ്യക്തിപരമായ ഒരു നിരീക്ഷണം മുന്നോട്ട് വെക്കട്ടെ.

ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത്. മുസൽമാന്റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തിൽ മുസൽമാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും.എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും . ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരൻ , അവിടേക്ക് പച്ചക്കറി നൽകിയിരുന്ന വ്യാപാരി, പാൽ വിറ്റിരുന്ന ക്ഷീരകർഷകൻ, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ്… ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ ? അല്ല … അവരിൽ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം.

ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നിൽ എത്ര കാലത്തെ അധ്വാനവും പ്രയത്നവും ഉണ്ടാവും ? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റിൽ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്നമാകാം. ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത് . അതെല്ലാവരും ഓർക്കണം. ഓർത്താൽ നല്ലത്. ഇന്ത്യൻ സൈനികർക്ക് സൗജന്യ ഭക്ഷണം നൽകുന്ന ചെറുതുരുത്തിയിലെ അബ്ദുൽ സലാമിക്കയുടെ ഹോട്ടൽ കഫെ മക്കാനി ഇതേ പേജിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ എനിക്ക് ഇങ്ങനെയെ പറയാനാവൂ. വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത്.

പ്രണയം നിരസിച്ചതിന് ഇടുക്കി അടിമാലിയിൽ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി അറസ്റ്റിൽ. അടിമാലി സ്വദേശിനി ഷീബ (35) ആണ് അറസ്റ്റിലായത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഷീബ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞ യുവാവ് പ്രണയത്തിൽനിന്നു പിന്മാറിയതാണ് ആക്രമണത്തിന് കാരണം.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പത്തിനായിരുന്നു ആക്രമണം. അടിമാലി ഇരുമ്പുപാലം കത്തോലിക്കാ പള്ളിയുടെ മുന്നിൽനിന്നു സംസാരിക്കുന്നതിനിടെ ഷീബ കയ്യിൽ കരുതിയിരുന്ന ആസിഡ് തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന്റെ മുഖത്തൊഴിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചു. ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു.

രണ്ടു വർഷം മുൻപ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട അരുണും ഷീബയും തമ്മിൽ പ്രണയത്തിലായി. ഷീബയെ വിവാഹം കഴിക്കാമെന്ന് അരുൺ വാക്ക് നൽകി. ഇതിനിടെ ഷീബ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞ അരുൺ ബന്ധത്തിൽനിന്നു പിന്മാറി.

അരുൺ മറ്റൊരു വിവാഹത്തിനു തയാറെടുക്കുന്നുവെന്ന് അറിഞ്ഞ ഷീബ, അരുൺ കുമാറിനെ അടിമാലിയിലേക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു. സുഹൃത്തുകൾക്കൊപ്പമാണ് അരുൺ അടിമാലിയിലെത്തിയത്. പരുക്കേറ്റതോടെ പരിഭ്രമിച്ച അരുണും സുഹൃത്തുക്കളും അതിവേഗം അവിടെനിന്നു മടങ്ങി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിൽസ തേടി.

തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. പള്ളിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. തുടർന്നാണ് ഭർത്താവിന്റെ വീട്ടിൽ നിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്.

കെപിഎസി ലളിതയുടെ ചികിത്സചിലവ് സര്‍ക്കാര്‍ ഏറ്റടുത്തതിൽ പ്രതികരണവുമായി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. താരത്തിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

അത് സര്‍ക്കാരിന്റെ അവകാശമാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് കലാകാരന്‍മാര്‍ക്ക് സഹായം നല്‍കാറുണ്ട്. 36 പേര്‍ക്ക് സഹായം താനും നല്‍കിയിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ സത്യസന്ധതയില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂ. അല്ലാതെ അതിനെക്കുറിച്ച് ഇപ്പോള്‍ പുലഭ്യം പറഞ്ഞുനടക്കുന്നത് തെറ്റാണെന്നും അദ്ദേഹം തുറന്നടിച്ചു.

സുരേഷ് ഗോപിയുടെ വാക്കുകള്‍;

‘നടി കെപിഎസി ലളിതയ്ക്ക് ചികിത്സ നല്‍കിയത് സര്‍ക്കാരാണ്. അത് സര്‍ക്കാരിന്റെ അവകാശമാണ്. സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ വന്നിട്ടുണ്ടാകും. അത് സര്‍ക്കാര്‍ പരിശോധിച്ചു. അവര്‍ക്ക് അത് അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ടാകും ഇങ്ങനെയൊരു തീരുമാനമെടുത്തത്. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് കലാകാരന്‍മാര്‍ക്ക് ചികിത്സ സഹായം നല്‍കാറുണ്ട്.

36 പേര്‍ക്ക് സഹായം ഞാനും നല്‍കിയിട്ടുണ്ട്. 2 കോടി 80 ലക്ഷം രൂപ ഇത്തരത്തില്‍ നല്‍കിയിട്ടുണ്ട്. ലളിത ചേച്ചി ആ വിഭാഗത്തില്‍ പെടുന്നുണ്ടോ എന്നത് സര്‍ക്കാര്‍ നിശ്ചയിട്ടുണ്ട്. സര്‍ക്കാരിന്റെ സത്യസന്ധതയില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂ. അല്ലാതെ അതിനെക്കുറിച്ച് ഇപ്പോള്‍ പുലഭ്യം പറഞ്ഞുനടക്കുന്നത് തെറ്റാണ്.’

‘ഞാന്‍ പോവാ. കുഞ്ഞിനെയും കൊണ്ടുപോവാ. ഇല്ലെങ്കില്‍ ഹരിപ്പാട്ടെ അച്ഛന്‍ ഏട്ടനെ ദ്രോഹിച്ചപോലെ എന്റെ കുഞ്ഞിനെയും ദ്രോഹിക്കും. എന്റെ വീട്ടുകാരെയും ദ്രോഹിക്കും…’ അദിതിയുടെ അവസാന ഡയറിക്കുറിപ്പുകളാണ് ഇത്. ഭര്‍ത്താവുമരിച്ച് രണ്ടുമാസം തികഞ്ഞ നവംബര്‍ എട്ടിനു രാത്രിയിലാണ് അഞ്ചുമാസം പ്രായമുള്ള മകന്‍ കല്‍ക്കിക്ക് വിഷം നല്‍കിയ ശേഷം അദിതിയും ജീവനൊടുക്കിയത്.

ചെങ്ങന്നൂര്‍ ആലായിലെ സ്വന്തംവീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അദിതിയുടെ ബന്ധുക്കള്‍ പുറത്തുവിട്ട ആത്മഹത്യാക്കുറിപ്പില്‍ ഭര്‍തൃപിതാവിന്റെ മാനസികപീഡനത്തെ കുറിച്ചും അദിതിയുടെ വാക്കുകളില്‍ വ്യക്തമാണ്. ഭര്‍ത്താവ് സൂര്യന്‍ ഡി.നമ്പൂതിരിയും അമ്മ ശ്രീദേവി അന്തര്‍ജനവും കോവിഡ് ചികിത്സയില്‍ കഴിയവേയാണ് സെപ്റ്റംബര്‍ എട്ടിന് മരണത്തിന് കീഴടങ്ങിയത്.

സംഭവത്തില്‍ അസ്വഭാവികമരണത്തിനു കേസെടുത്തിരുന്നു. ഭര്‍തൃപിതാവിന്റെ മാനസികപീഡനമാണ് എല്ലാത്തിനും കാരണമെന്ന് അദിതിയുടെ മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ഭര്‍തൃവീട്ടില്‍നിന്ന് ഏല്‍ക്കേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ചു മരിക്കുംമുന്‍പ് അദിതി തുറന്നുപറയുന്ന വീഡിയോയും ആത്മഹത്യാക്കുറിപ്പും കുടുംബം പുറത്തുവിട്ടു. ഭര്‍ത്താവുമരിച്ചശേഷം തനിക്കു ജോലികിട്ടാനുള്ള സാധ്യത തകര്‍ത്തുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

മിസ് കേരളയുടെയും റണ്ണറപ്പിന്റെയും മരണത്തില്‍ ദുരൂഹത നീങ്ങുന്നില്ല. വിഐപി റൂമിലേക്ക് സുന്ദരിമാര്‍ പോയതും അവിടെ എന്താണ് സംഭവിച്ചതെന്നുമുള്ള ഊഹാപോഹങ്ങള്‍ ഉയരുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ദൃശ്യങ്ങള്‍ അടങ്ങിയ സിഡി മാറ്റാന്‍ ഹോട്ടലുടമയ്ക്ക് സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നാണ് സൂചനകള്‍. ഇതില്‍ പല ഉന്നതരും പെടുമെന്നുള്ള ഭയം ഇവര്‍ക്കുണ്ട്. നമ്പര്‍ 18 ഹോട്ടലിലെ 208, 218 നമ്പര്‍ മുറികള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നതു പൊലീസ് ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളുമാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജില്ലയിലെ ഒരു ജനപ്രതിനിധി 218ാം നമ്പര്‍ മുറിയില്‍ ഇടയ്ക്കിടെ രഹസ്യമായി തങ്ങിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. റജിസ്റ്ററില്‍ പേരു ചേര്‍ക്കാതെ സൗജന്യമായാണ് ഈ 2 മുറികളും റോയ് വേണ്ടപ്പെട്ടവര്‍ക്കു നല്‍കിയിരുന്നത്.

ഈ മുറികള്‍ മറ്റാര്‍ക്കും നല്‍കരുതെന്നു റോയ് ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും രഹസ്യ മദ്യപാന കേന്ദ്രം കൂടിയാണ് ഈ മുറികളെന്നാണ് വിവരം. യുവതികള്‍ പാര്‍ട്ടിക്ക് എത്തിയ ഒക്ടോബര്‍ 31 നു രാത്രിയില്‍ ഈ മുറിയില്‍ തങ്ങിയിരുന്ന വിഐപികളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനുപിന്നിലുള്ള തടസ്സം ഇതു തന്നെയാകാം. അന്ന് ആ മുറികളിലുണ്ടായിരുന്നത് പ്രമുഖര്‍ തന്നെയായിരുന്നു. ഹോട്ടല്‍ ഉടമ റോയിയും ജീവനക്കാരും ഇതേക്കുറിച്ചു വെളിപ്പെടുത്തിയിട്ടുമില്ല. ഹോട്ടലിന്റെ രണ്ടാം നിലയിലെ ഈ മുറിയുടെ വാതിലുകള്‍ നേരിട്ടു കാണാന്‍ കഴിയുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ലഭ്യമല്ല.

കസ്റ്റംസും സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നു മാസങ്ങള്‍ക്കു മുന്‍പ് ഇവിടെ നടത്തിയ റെയ്ഡിന്റെ വിവരം ചോര്‍ന്നതു ലോക്കല്‍ പൊലീസില്‍നിന്നാണെന്നു കസ്റ്റംസ് കണ്ടെത്തിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിയെയും കസ്റ്റംസ് ഇക്കാര്യം അറിയിച്ചിരുന്നു.208, 218 മുറികള്‍ സ്ഥിതി ചെയ്യുന്ന രണ്ടാം നിലയുടെ പിന്‍ഭാഗത്തു കൂടിയാണ് അന്നു ലഹരിമരുന്നുമായി മൂന്നു പേര്‍ താഴേക്ക് ഇറങ്ങി കടന്നു കളഞ്ഞത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിഐപികളും തങ്ങിയിരുന്ന ഈ മുറികള്‍ ലഹരി മരുന്ന് ഒളിപ്പിക്കാനും പ്രതികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അന്ന് സുന്ദരിമാരെ ഈ വിഐപികള്‍ക്ക് റോയി പരിചയപ്പെടുത്തിയിരുന്നു. ഇവര്‍ക്കൊപ്പം കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെട്ടുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവിടുന്ന് ഓടി രക്ഷപ്പെട്ടതാകാം മോഡലുകള്‍ എന്നാണ് പറയുന്നത്. ഇതിനിടെയാണ് അപകടം ഉണ്ടാകുന്നതും. ഇവരെ പിന്തുടര്‍ന്ന കാറിനുപിന്നിലുള്ള സംശയത്തിനും ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. അതേസമയം, വാഹനാപകടത്തില്‍ ഹോട്ടലുടമയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. മോഡലുകള്‍ മരിക്കുന്നതിന് മുമ്പേ കേസിലെ രണ്ടാം പ്രതിയായ റോയി മയക്കുമരുന്ന് നല്‍കിയെന്നാണ് പോലീസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുകൊണ്ടാണ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവ് നശിപ്പിക്കാനായി കായലിലേക്ക് ഹാര്‍ഡ് ഡിസ്‌ക് വലിച്ചെറിഞ്ഞതെന്നും പോലീസ് പറയുന്നു.

റോയി എവിടെ വെച്ചാണ് മയക്കുമരുന്ന് നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. കാര്‍ പാര്‍ക്കിംഗ് സ്ഥലത്തുവെച്ചോ അല്ലെങ്കില്‍ ഡിജെ പാര്‍ട്ടി നടക്കുന്ന സ്ഥലത്തുവച്ചോ, ഹോട്ടലില്‍ വച്ചോ ആണ് ഇവര്‍ക്ക് മയക്കുമരുന്ന് കലര്‍ന്ന വസ്തുക്കള്‍ നല്‍കിയതെന്നാണ് പൊലീസ് കോടതിയില്‍ വെളിപ്പെടുത്തിയത്.

ടി.എൻ. പ്രതാപൻ എം.പിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയിൽ ‘മറുനാടൻ മലയാളി’ യു ട്യൂബ് ചാനൽ ഉടമ ഷാജൻ സ്​കറിയക്കെതിരെ പൊലീസ് കേസ് രജിസ്​റ്റർ ചെയ്​തു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എം.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള തൃശൂർ വെസ്​റ്റ്​ പൊലീസ്​ സ്​റ്റേഷനിലാണ്​ കേസ് രജിസ്​റ്റർ ചെയ്​തത്​.

എം.പിയുടെ തൃശൂർ ഓഫീസിന്​ കീഴിൽ പ്രവർത്തിക്കുന്ന ‘പ്രവാസി കെയർ’ എന്ന ജീവകാരുണ്യ പദ്ധതിയുമായി സഹകരിക്കുന്ന ദുബൈയിലെ അൽ-ക്യുസൈസിലെ പ്രവർത്തകർ ‘അൽ-മിക്വാദ്​’ റസ്​റ്ററൻറിൽ സംഘടിപ്പിച്ച കൂട്ടായ്​മയിൽ അതിഥിയായി പ​ങ്കെടുത്ത്​ എം.പി ഇടപഴകുന്നതി​െൻറ വീഡിയോ കൃത്രിമം കാണിച്ച്​ ‘നാണമില്ലേ മിസ്​റ്റർ പ്രതാപൻ ഇങ്ങനെ വേഷം കെട്ടാൻ’ എന്ന തലക്കെ​ട്ടോടെ വക്രീകരിച്ചും മദ്യപനായി ചിത്രീകരിച്ചും മറുനാടൻ മലയാളി പ്രദർശിപ്പിച്ചുവെന്നാണ്​ പരാതി. ഈമാസം 12നാണ്​ യുട്യൂബ്​ ചാനൽ ഈ വീഡിയോ പ്രദർശിപ്പിച്ചത്​.

ജയറാമിന്റെ മകൻ നടൻ കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞുവച്ചു.ബില്ല് അടക്കാത്തതിനേ തുടർന്ന് ഇവരെ ഹോട്ടൽ വിട്ട് പോകുന്നതിൽ നിന്നും അധികൃതർ തടയുകയായിരുന്നു.സിനിമാ നിര്‍മാണ കമ്പനി ബില്‍ തുക നല്‍കാത്തതിനെ തുടര്‍ന്നാണിത്

എന്നാൽ കമ്പിനി ബില്ല് തന്നില്ലെങ്കിൽ സൗകര്യങ്ങൾ ഉപയോഗിച്ചവർ തന്നാലും മതി എന്നായിരുന്നു ഹോട്ടലധികൃതരുടെ നിലപാട്. ഒരു ലക്ഷം രൂപയിലധികം മുറി വാടകയും, റസ്റ്ററന്റ് ബില്ലും നല്‍കാത്തതിനെ തുടര്‍ന്നാണ് താരങ്ങള്‍ അടക്കമുള്ളവരെ തടഞ്ഞത്. തമിഴ് വെബ് സീരീസിന്റെ ഷൂട്ടിങ്ങിനാണ് സംഘം മൂന്നാറിലെത്തിയത്. മൂന്നാര്‍ പൊലീസെത്തി നടത്തിയ ചര്‍ച്ചക്കൊടുവില്‍ നിര്‍മാണ കമ്പനി പണം അടച്ചു. ഇതോടെയാണ് പ്രശ്‌നം പരിഹരിച്ചത്.

ലിജോ ജോസ് പെല്ലിശേരി ചിത്രം ‘ചുരുളി’ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ നിന്നും അടിയന്തിരമായി പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂര്‍. സിനിമയിലെ അശ്ലീല പ്രയോഗങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നാണ് നുസൂര്‍ പറയുന്നു. സോണി ലൈവിലാണ് ചുരുളി റിലീസായത്.

എന്‍.എസ് നുസൂറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ദയവു ചെയ്ത് അസഭ്യം കേള്‍ക്കാന്‍ ആഗ്രഹമില്ലാത്ത ആളുകള്‍ ഈ വീഡിയോ കാണരുത്… ചിലര്‍ ഇതിനെ ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന് പറയും… പക്ഷെ ഇത്രയേറെ ആവിഷ്‌കാര സ്വാതന്ത്ര്യം വേണമോ എന്ന നിങ്ങളുടെ അഭിപ്രായം അറിയണം… ഞങ്ങള്‍ ഇതിനെ ശുദ്ധ തെമ്മാടിത്തരം എന്ന് പറയും..

‘ബിരിയാണി’ സിനിമക്കും അഭിപ്രായം പറഞ്ഞവരാണല്ലോ നമ്മള്‍… സെന്‍സര്‍ ബോര്‍ഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അംഗീകാരം നല്‍കിയത് എന്ന് മനസിലാകുന്നില്ല… വിവാദമുണ്ടാക്കി മാര്‍ക്കറ്റ് പിടിക്കുന്ന കാലമാണെന്ന് അറിയാം.. അതിന് സെന്‍സര്‍ ബോര്‍ഡംഗങ്ങള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടോ?

എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമകളാണെങ്കില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ വരുമ്പോള്‍ സെന്‍സര്‍ ബോര്‍ഡ് കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് ഈ സിനിമ പഠിപ്പിക്കുകയാണ്.. കാരണം സാംസ്‌കാരിക കേരളത്തിലെ കുരുന്നുകളുടെ കൈകളിലെല്ലാം ഇപ്പോള്‍ മൊബൈലുകളാണെന്ന് ഓര്‍ക്കണം….

 

മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നമ്പർ 18 ഹോട്ടലിൽ ലഹരി ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന സംശയത്തിൽ പോലീസ്. യുവതികളിൽ ആരുടെയെങ്കിലും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയോ എന്ന് പരിശോധിക്കണമെന്നും പോലീസിന്റെ റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.

അപകടം നടന്ന ദിവസം ഹോട്ടലിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് 50-ഓളം പേർ ഒത്തുചേരുകയും രാത്രി ഏറെവൈകിയും മദ്യസൽക്കാരം നടത്തുകയും ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലിലെ രഹസ്യ ഇടപാടുകൾ ഒളിപ്പിക്കാനാകും ഡിവിആർ നശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. റോയി ഉൾപ്പെടെയുള്ളവർ മരിച്ച യുവതികളുമായി ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയതായും അവരുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇവരുടെ ദൃശ്യങ്ങൾ ഹോട്ടലിൽ പലയിടങ്ങളിലായി സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടാകും. ഈ സാഹചര്യത്തിലാകും ദുരുദേശ്യപരമായി ദൃശ്യങ്ങൾ മാറ്റുന്ന സാഹചര്യമുണ്ടായതെന്നാണ് കരുതുന്നത്. ഹോട്ടലിൽ ആസൂത്രിതമായ ചില കാര്യങ്ങൾ ഹോട്ടലിൽ നടന്നിട്ടുണ്ടോയെന്ന കാര്യത്തിൽ കൃത്യമായ പരിശോധന വേണമെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കർഷക സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാർ മൂന്ന് പുതിയ കാർഷിക നിയമങ്ങളും പിൻവലിച്ചിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഈ ജനകീയ സമരത്തെ പ്രതിപക്ഷ പാർട്ടികള്ഡ നോക്കിക്കാണുന്നത്.

ഐതിഹാസികമായ കർഷക സമരം രചിച്ചിരിക്കുന്നത് സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചു. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേർന്ന് ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപ്കഷ നേതാവ് വിഡി സതീശനും ഉൾപ്പടെ കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതാക്കൾ ഒരേ മനസോടെയാണ് കർഷക സമരത്തിന് അഭിവാദ്യം അർപ്പിച്ചിരിക്കുന്നത്.

പ്രധാന പ്രതികരണങ്ങളിലൂടെ:

ഐതിഹാസികമായ കർഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നു.– മുഖ്യമന്ത്രി പിണറായി വിജയൻ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ ചെറുത്തു നിൽപ്പിനു മുന്നിൽ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടിവന്നിരിക്കുന്നു. കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നുവെന്ന് രണ്ട് പ്രധാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ പടിവാതിലിൽ എത്തി നിൽക്കുമ്പോൾ തിരിച്ചറിഞ്ഞതിനപ്പുറം കർഷകരോടോ രാജ്യത്തോടോ മോദി സർക്കാരിനോ സംഘപരിവാറിനോ എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെന്ന് കരുതുക വയ്യ. അത്രക്ക് ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ് കേന്ദ്രം ഭരിക്കുന്ന സർക്കാർ. അംഗബലത്തിന്റെ ശക്തിയിൽ എന്തും ചെയ്യാൻ മടിക്കാത്തവരെയാണ് ഒരു വർഷമായി പൊരുതുന്ന കർഷകർ പരാജയപ്പെടുത്തിയത്. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. സാധാരണക്കാരന്റെ അസാധാരണ ഇച്ഛാശക്തിയുടെ വിളംബരമാണ്. നിസ്വരുടെ ത്യാഗത്തിന്റെ തിളക്കമാണ്.
തണുപ്പും വെയിലും മഴയും സഹിച്ച്, ക്രൂരമായ ആക്രമണങ്ങളെ നേരിട്ട് അനേകായിരങ്ങൾ തെരുവിൽ പ്രതിഷേധിച്ച ഈ മാസങ്ങളെ എങ്ങനെ മറക്കാനാകും. പാടത്ത് പണിയെടുക്കുന്നവരുടെ കരുത്ത് ഇന്ത്യ ഒന്നുകൂടി തിരിച്ചറിയുകയായിരുന്നു. മണ്ണിൽ കാലുറച്ചു നിൽക്കുന്നവരുടെ ബോധ്യങ്ങളുടെ ഉറപ്പ് എത്ര വലുതാണെന്ന് അവർ പഠിപ്പിച്ചു. ഈ സമരത്തിന്റെ തുടക്കം മുതൽ കോൺഗ്രസ് കർഷകർക്കൊപ്പം നിന്നു. മൂന്ന് കരിനിയമങ്ങളും പിൻവലിച്ചേ മതിയാകൂ എന്ന് ശക്തമായി, നിരന്തരമായി പറഞ്ഞ ഒരു ജനനേതാവെ ഇന്ത്യയിലുള്ളൂ – രാഹുൽ ഗാന്ധി. സമരമുഖത്തേക്ക് വീണ്ടും വീണ്ടും രാഹുലും പ്രിയങ്കയും കടന്നു ചെന്നു. സമരത്തിന് വിട്ടുവീഴ്ചയില്ലാത്ത പിന്തുണ നൽകി. ജീവൻ ബലി കഴിച്ചവരുടെ കുടുംബങ്ങളെ നേരിൽ കണ്ടു. അവരെ തടയാൻ, തല്ലാൻ, തിരിച്ചോടിക്കാൻ, അപമാനിക്കാൻ എന്തൊരു വ്യഗ്രതയായിരുന്നു യോഗി – മോദി കൂട്ടുകെട്ടിന്.
നീതിയും സത്യവും ഏതു കഠിന പരീക്ഷണങ്ങൾക്കൊടുവിലും ജയിക്കും. ജാലിയൻവാലാ ബാഗിന്റെ സമരരക്തമുള്ളവരെ ലഖിപൂരിൽ വണ്ടി കേറ്റി കൊല്ലാൻ ഇറങ്ങി തിരിച്ചവർക്ക് ചരിത്രത്തിന്റെ ഗതിവേഗങ്ങളോ പൊള്ളുന്ന പാഠങ്ങളോ തിരിയില്ല. മതാത്മകതയുടെ ഇരുളകങ്ങളിൽ രാഷ്ട്രീയത്തെ എന്നും തളക്കാമെന്ന മൗഢ്യവും അവസാനിച്ചു. പാടത്തും പണിശാലയിലും കലാലയത്തിലും തെരുവിലും മനുഷ്യപക്ഷമായ രാഷ്ട്രീയം ഉജ്ജ്വലമായി തിരികെയെത്തും. അവരുടെ ഇൻക്വിലാബുകളിൽ, ജയ് കിസാൻ വിളികളിൽ രാജ്യത്തിന്റെ അന്തരംഗം മിടിച്ചുണരും. ചെറുത്തു നിൽപ്പുകൾ എത്ര ആശാവഹമാണ്, സമര പോരാട്ടങ്ങൾ എത്ര ജീവദായകമാണ് , രക്തസാക്ഷിത്വങ്ങൾ എത്ര ഉജ്ജ്വല പ്രകാശമാണെന്ന് ഇന്ത്യയിലെ കർഷകർ തെളിയിച്ചിരിക്കുന്നു. ഇന്നിന്റെയും നാളെയുടെയും പോരാട്ടങ്ങൾ മണ്ണിലുറച്ചു നിന്നുള്ളവയും അടിസ്ഥാന അവകാശങ്ങൾക്കു വേണ്ടിയുള്ളവയുമാണ്. ഗാന്ധിജിയുടെ വഴിയാണ് അത്. ഉറച്ച ബോധ്യങ്ങൾക്കായുള്ള , നിലനിൽപ്പിനായുള്ള ജനാധിപത്യത്തിനായുള്ള സത്യാന്വേഷണ പരീക്ഷണങ്ങൾ പഠിപ്പിച്ചു തന്ന കർഷക പോരാളികൾക്ക് അഭിവാദനങ്ങൾ. അന്നം മാത്രമല്ല, നിങ്ങൾ തന്നത് ആത്മാഭിമാനം കൂടിയാണ്, നന്ദി.
തോളോടുതോൾ ചേർന്ന് പോരാടാൻ ഓരോ കോൺഗ്രസുകാരനും കോൺഗ്രസുകാരിയും നിങ്ങൾക്കൊപ്പം ഉണ്ടാകും – എന്നും എവിടെയും.– പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഇന്ത്യൻ കർഷകന്റെ സമര വീര്യത്തിനു മുന്നിൽ കേന്ദ്ര ഗവൺമെന്റ് മുട്ടുമടക്കിയിരിക്കുന്നു.
സർക്കാരിന്റെ അധികാരഗർവ്വിനെയും കോർപ്പറേറ്റുകളുടെ നിക്ഷിപ്ത താൽപര്യങ്ങളെയും ചെറുത്തുതോൽപ്പിക്കാൻ കർഷകന്റെ സഹനസമരത്തിന് സാധിച്ചിരിക്കുന്നു.
ഒരു വർഷമായി കർഷകർ നടത്തി വരുന്ന സമരത്തിന്റെ വിജയം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശാസൂചികയാണ്.

സമരത്തിന്റെ ആദ്യഘട്ടം മുതൽ അതിന്റെ ഭാഗമാവുകയും, ഡൽഹിയിൽ ഉൾപ്പെടെ ക്യാമ്പ് ചെയ്ത് മഹാ പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും ചെയ്ത ഒരു കർഷക പ്രവർത്തകൻ എന്ന നിലയിൽ അങ്ങേയറ്റം അഭിമാനത്തോടെ ഈ വിജയത്തെ സ്വാഗതം ചെയ്യുന്നു. കേരളത്തിൽ നിന്നും സമരഭടന്മാർ ബസ് മാർഗ്ഗം ഡൽഹിയിലേക്ക് പോയതും, കർഷകസംഘം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ സത്യാഗ്രഹത്തിന്റെ നേതൃനിരയുടെ ഭാഗമായതുമെല്ലാം ആവേശകരമായ അനുഭവങ്ങളായിരുന്നു. ഡൽഹിയിലെ സമരത്തിന്റെ തുടർച്ചയായി കേരളത്തിലെമ്പാടും കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമരങ്ങൾ സംഘടിപ്പിക്കപ്പെട്ടിരുന്നു.
ഈ വിജയം രാജ്യത്തെ പൊരുതുന്ന മനുഷ്യരുടെ വിജയമാണ്. ജനങ്ങളുടെ ഐക്യത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ ജനവിരുദ്ധ ഗവൺമെന്റുകൾക്ക് പിടിച്ചുനിൽക്കാനാകില്ല എന്ന സന്ദേശമാണ് ഈ സമരവിജയം വിളംബരം ചെയ്യുന്നത്.
സമര ഭടന്മാർക്ക് അഭിവാദ്യങ്ങൾ. –ധനമന്ത്രി കെഎൻ ബാലഗോപാൽ

ഒരു വർഷത്തോളം നീണ്ടുനിന്ന കർഷക സമരം വിജയിച്ചത് ആവേശകരമാണ്.
2020 നവംബർ 26ന് ആരംഭിച്ച ഈ സമരത്തിനിടയിൽ നിരവധി ചർച്ചകൾ നടന്നിരുന്നെങ്കിലും കർഷകർ ഉന്നയിച്ച പ്രധാന ആവശ്യമായ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്ന കാര്യത്തിൽ നിഷേധാത്‌മക നിലപാടായിരുന്നു കേന്ദ്രസർക്കാർ പുലർത്തിയിരുന്നത്. ഇന്ന് രാവിലെയാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്ന നിലപാട് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 650ലധികം കർഷകർ രക്തസാക്ഷികളായ ഈ പ്രക്ഷോഭത്തിന് പിന്തുണ നൽകിക്കൊണ്ട് കേരളം പ്രമേയം പാസാക്കിയിരുന്നു. എല്ലായ്പ്പോഴും കർഷകർക്കൊപ്പം നിലകൊള്ളുന്ന നിലപാട് എൽഡിഎഫ് സർക്കാരും നിയമസഭയും കൈക്കൊണ്ടു. യശസ്സുയർത്തിപ്പിടിച്ചുകൊണ്ട് ഈ പോരാട്ടം അവസാനിപ്പിക്കാനായതിൽ കർഷകർക്ക് അഭിമാനിക്കാം. എല്ലാ ഏകാധിപത്യ പ്രവണതയും അവസാനിക്കുന്നത് ജനതയുടെ ഇച്ഛാശക്തിയിലും സമർപ്പണത്തിലും തന്നെയായിരിക്കുമെന്ന് ഈ പ്രക്ഷോഭ വിജയം ഊട്ടിയുറപ്പിക്കുന്നു. -വ്യവസായ വകുപ്പ് പി രാജീവ്‌

 

 

RECENT POSTS
Copyright © . All rights reserved