ഭാര്യ ലേഖയോടുള്ള പ്രണയത്തെ കുറിച്ചും വിവാഹിതരായതിനെ കുറിച്ചും തുറന്നു പറഞ്ഞ് ഗായകന്‍ എം.ജി ശ്രീകുമാര്‍. പതിനാല് വര്‍ഷം ലിവിംഗ് ടുഗദര്‍ ആയി ജീവിച്ചതിന് ശേഷമാണ് എം.ജി ശ്രീകുമാര്‍ ലേഖയെ വിവാഹം ചെയ്യുന്നത്. 2000ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

അന്ന് 14 വര്‍ഷം ലിവിംഗ് ടുഗദറായി ജീവിച്ചപ്പോള്‍ തങ്ങള്‍ക്ക് കേരളത്തില്‍ നില്‍ക്കക്കള്ളിയില്ലാതായി. അങ്ങനെ സ്ഥലം വിട്ടതാണ്. കല്യാണം കഴിക്കാന്‍ മൂകാംബികയിലേക്ക്. അന്ന് മൂകാംബികയിലേക്ക് പോയ ദിവസം ഇപ്പോഴും ഓര്‍മ്മയുണ്ട്. കാലത്ത് ഏഴു മണിക്ക് അമ്മയെ വിളിച്ചിട്ട് പറഞ്ഞു.

‘അമ്മേ ഇന്നെന്റെ കല്യാണമാണ്’ എന്ന് അത് കേട്ട് അമ്മയൊന്ന് ഞെട്ടി. ഒരു നിമിഷം നിശ്ശബ്ദയായി. പിന്നെ ചോദിച്ചു, ‘ആരാണ് മോനെ പെണ്ണ്’. ഞാന്‍ പറഞ്ഞു, ‘അമ്മയ്ക്ക് അറിയാം, നമ്മുടെ വീട്ടില്‍ വരുന്ന ലേഖയാണ്’ എന്ന്. അപ്പോള്‍ അമ്മ പറഞ്ഞത് ഇങ്ങനെയാണ്. ‘നന്നായി വാടാ മക്കളെ’ എന്ന്.

താന്‍ പണ്ട് ഗാനമേളയുള്ളപ്പോള്‍ അമ്മയുടെ അടുത്ത് അനുഗ്രഹം വാങ്ങാന്‍ പോവും. അപ്പോള്‍ അമ്മ കൈയുടെ മുകളില്‍ ഉമ്മ വെച്ചിട്ട് പറയാറുണ്ട്. ‘നന്നായി വാടാ മക്കളെ’ എന്ന്. അതുപോലൊരു നിമിഷം ഇതുകേട്ടപ്പോള്‍ തന്റെ ഉള്ളിലൂടെ കടന്നുപോയി എന്നാണ് എം.ജി ശ്രീകുമാര്‍ പറയുന്നത്.