വർഷങ്ങളായി പുല്ലും പായലും വളർന്നു തിങ്ങി നിറഞ്ഞ മടൽക്കുഴിയിൽ അഞ്ചടിയോളം താഴ്ചയിൽ നിന്നു ലഭിച്ച മൃതദേഹാവശിഷ്ടം പുരുഷന്റേതെന്നു പോലീസ് സ്ഥിരീകരിച്ചു.കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊണ്ടുവന്ന് വിജനമായ സ്ഥലത്ത് താഴ്ത്തിയതാണോ എന്ന അന്വേഷണത്തിലാണ് പോലീസ്.
2017 ഏപ്രിൽ ആറിന് താഴത്തങ്ങാടി അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ പുതിയ കാറുമായി കാണാതായത്.പോലീസ് അന്വേഷണം നടത്തിയെങ്കിലും ദന്പതികളെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല.
ഇവർ കൊല ചെയ്യപ്പെട്ടതാണെന്നാണ് പോലിസിന്റെ നിഗമനമെങ്കിലും മൃതദേഹങ്ങളോ ഇവർ സഞ്ചരിച്ചിരുന്ന കാറോ കണ്ടെത്താനായിട്ടില്ല.ചെമ്മനത്തുകരയിൽനിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടം 40 നും 50 നും ഇടയ്ക്കു പ്രായമുള്ള പുരുഷന്റേതാണെന്നാണ് ഫോറൻസിക് അധികൃതരുടെ പ്രാഥമിക നിഗമനം.
ഇതു കൂടി കണക്കിലെടുത്ത് താഴത്തങ്ങാടിയിൽനിന്ന് കാണാതായ ദന്പതികളുടെ ബന്ധുക്കളിൽനിന്ന് വിവരം തേടുകയും അവരുടെ രക്തസാന്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.കൊല നടത്തിയവർ ആസൂത്രിതമായി വ്യത്യസ്ത സ്ഥലങ്ങളിൽ മൃതേദേഹങ്ങൾ ഒളിപ്പിച്ചതാകാമെന്ന സാധ്യതയും പോലിസ് തള്ളിക്കളയുന്നില്ല.
ഇതിനു പുറമേ പത്തു വർഷം മുന്‍പ് കാണാതായ വൈക്കം പോളശേരി സ്വദേശിയായ വിമുക്ത ഭടനെ സംബന്ധിച്ചും സംശയങ്ങളുയരുന്നതിനാൽ ബന്ധുക്കളുടെ രക്തസാന്പിളുകളും പോലിസ് ശേഖരിച്ചിരുന്നു.ഇതിൽ വിമുക്ത ഭടനുമായി മൃതേദേഹാവശിഷ്ടങ്ങൾക്ക് ഉയരത്തിലൊഴികെ ചില സാമ്യങ്ങളുണ്ടെന്ന് പോലിസ് പറഞ്ഞു.
വിമുക്ത ഭടന്റെ കാലിലെ ഒടിവു ശസ്ത്രക്രിയ നടത്തി പരിഹരിച്ചിരുന്നു. മൃതദേഹാവശിഷ്ടത്തിലും ഇത്തരത്തിൽ അസ്ഥി ശസ്ത്രക്രിയയിലൂടെ കൂട്ടി ചേർത്തതായി കണ്ടെത്തിയിരുന്നു.മദ്യപിച്ചു അടിപിടിയുണ്ടാക്കി നടന്നിരുന്ന വിമുക്തഭടൻ ഏതെങ്കിലും സംഘർഷത്തിൽ കൊല ചെയ്യപ്പെട്ട് കുഴിച്ചുമൂടപെട്ടതാണോ എന്ന സാധ്യതയും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
കാണാതാകുന്നതിനു മുന്‍പ് വിമുക്തഭടൻ ചേർത്തല പൂച്ചാക്കലിലെ ഭാര്യ വിട്ടീലായിരുന്നു താമസം.കുറച്ചുകാലം മാതാപിതാക്കൾക്കൊപ്പം ചെമ്മനത്തുകരയിൽ ഇയാൾ വാടക വീട്ടിൽ താമസിച്ചിരുന്നതായി പോലിസിനു വിവരം ലഭിച്ചിരുന്നു.
പൂച്ചാക്കലിൽ കഴിയുന്നതിനിടയിൽ ഇയാൾ ചെമ്മനത്തുകരയിലെ സുഹൃത്തുകളെ കാണാനോ മറ്റോ എത്തി സംഘർഷത്തിൽപ്പെട്ടതാണോ എന്ന സംശയം ബലപ്പെടുകയാണ്.മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവത്തിലെ ചുരുളഴിക്കാൻ പോലീസ് സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം ഉൗർജിതമാക്കിയത്.
വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നു വരുന്നത്. തിരുവനന്തപുരത്തെ ഫോറൻസിക്ക് ലാബിൽ രാസ പരിശോധനയക്കായി മൃതദേഹാവശിഷ്ടങ്ങൾ ഇന്നലെ കൊണ്ടുപോയി.കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റുമോർട്ടം ചെയ്തതിന്റെ ഫോറൻസിക് റിപ്പോർട്ടുകൂടി ഇതിനൊപ്പം ഫോറൻസിക് ലാബ് അധികൃതർക്കു കൈമാറി.
അന്വേഷണം പത്തു വർഷം മുന്‍പു കാണാതായ ടിവി പുരം സ്വദേശിയായ ഗൃഹനാഥനിലേക്കും നീളുന്നു.നാട്ടിൽ ചില അടിപിടി കേസുകളിൽ ബന്ധമുണ്ടായിരുന്ന യുവാവിനെ പിന്നീട് പൊടുന്നനെ കാണാതാകുകയായിരുന്നു. ഇയാളുടെ ബന്ധുക്കളിൽനിന്നു പോലിസ് വിവരങ്ങൾ തേടി.
2017 ഏപ്രിൽ ആറിന് ഒരു ഹർത്താൽ ദിനത്തിൽ വൈകുന്നേരം ഏഴോടെ ഭക്ഷണം വാങ്ങാനായി വീടിനടുത്തുള്ള തട്ടുകടയിലേക്ക് കാറിൽ പോയതാണ് കോട്ടയം താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37)എന്നിവർ.ഇവരെ കാണാതായി വർഷങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ഒരു സൂചനയുമില്ല. ഇപ്പോഴും വീട്ടുകാരും ബന്ധുക്കളും ഇവർക്കായി കാത്തിരിക്കുകയാണ്.
ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. നാടുമുഴുവൻ അരിച്ചുപെറുക്കിയിട്ടും കാർ അടക്കം ദന്പതിമാരെക്കുറിച്ച് ഒരു സൂചനയുമില്ല.ആരെങ്കിലും അവരെ അപായപ്പെടുത്തിയേക്കാം എന്ന സാധ്യത പോലീസ് ആദ്യം മുതൽ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇവർക്ക് ശത്രുക്കൾ ആരുമില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്.
തട്ടുകടയിലേക്കെന്നു പറഞ്ഞു കാറുമായി പുറത്തേക്ക് പോയപ്പോൾ പഴ്സ്, എടിഎം കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, മൊബൈൽ ഫോണ്‍ എന്നിവയൊന്നും ഇവർ എടുത്തിരുന്നില്ല.രാത്രി വൈകിയും ഇവരെ കണാതായതോടെയാണ് ഹാഷിമിന്റെ ബാപ്പ അന്വേഷിച്ചിറങ്ങിയത്. സുഹൃത്തുക്കൾ, ബന്ധുവീടുകൾ അടക്കം പരിചയക്കാരുടെ മേഖലകളിൽ അന്വേഷിച്ചെങ്കിലും ഒരു തുന്പും ലഭിച്ചില്ല.
പിറ്റേന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെത്തി പരാതി നൽകി. ഹാഷിമിന്റെ ഫോർ രജിസ്ട്രേഷൻ ഗ്രേ കളർ വാഗണ്‍ആർ കാർ ഇല്ലിക്കൽ പാലം കടന്ന് വലത്തോട്ട് പോയതായി സിസി ടിവി ദൃശ്യത്തിൽ കണ്ടെത്തി.ആറ്റിൽ പതിച്ചതാവാം എന്ന നിഗമനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാർ ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ച് സമര രംഗത്തെത്തിയതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.
അവരുടെ അന്വേഷണത്തിൽ കാണാതായതിന്റെ തലേദിവസം ഹാഷിം പീരുമേട്ടിലെത്തിയതായി വിവരം ലഭിച്ചു.ഹാഷിം എന്തിന് പീരുമേട്ടിൽ പോയി എന്നായി പിന്നെയുള്ള അന്വേഷണം. അന്നു പുറത്തുപോയതു സംബന്ധിച്ചു ഹാഷിമിനോട് ചോദിച്ചപ്പോൾ കോട്ടയം ടൗണിൽ ഉണ്ടായിരുന്നുവെന്നാണ് മറുപടി പറഞ്ഞതെന്നു വീട്ടുകാർ പറയുന്നു.
പിന്നീട് പീരുമേട് കേന്ദ്രമാക്കി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഹാഷിമും ഭാര്യയും പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന വിവരവും ഇതിനിടെ ക്രൈംബ്രാഞ്ചിന് ലഭിച്ചു.ഹബീബ വിഷാദ രോഗത്തിന് ചികിത്സ തേടിയതായും കണ്ടെത്തി. ഇതിനിടയിൽ ഹാഷിമിനേയും ഭാര്യ ഹബീബയേയും അജ്മീർ ദർഗയിൽ കണ്ടെന്നുള്ള കോട്ടയം സ്വദേശിയുടെ മൊഴിയെ തുടർന്നു ക്രൈംബ്രാഞ്ച് സംഘം അവിടെ ഒരാഴ്ചയോളം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുൾ ഖാദർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. പുല്ലുണ്ടശ്ശേരി കാവിൽപാടം രാജേഷിന്റെ ഭാര്യ ആതിരയുടെ (27) മരണത്തിലാണ് സുഹൃത്തായ കല്ലുവഴി വാളക്കോട്ടിൽ ശരത് (27) അറസ്റ്റിലായത്. യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ ശരത്തിന്റെ പേര് പരാമർശിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റുണ്ടായത്.
ആതിരയും ശരത്തും സ്‌കൂൾ പഠന കാലം മുതൽ സുഹൃത്തുക്കളായിരുന്നു. ഒരേ ക്ലാസിൽ പഠച്ച സൗഹൃദം മുതലെടുത്ത് ആതിരയുടെ ആറര പവൻ സ്വർണം ശരത് പണയം വയ്ക്കാൻ വാങ്ങിയിരുന്നു. എന്നാൽ ഇത് പിന്നീട് തിരിച്ചു നൽകിയില്ല. നിരന്തരം ചോദിച്ചെങ്കിലും ശരത്ത് കൈയൊഴിയുകയായിരുന്നു. വിവാഹ സമയത്ത് കൊണ്ടു വന്ന സ്വർണത്തെക്കുറിച്ച് വീട്ടുകാർ ചോദിക്കുമെന്ന് ഭയന്നാണ് ആതിര ജീവനൊടുക്കിയത്.
തന്റെ മരണത്തിന് ഉത്തരവാദി ശരത്ത് ആണെന്നും, പണയം വെക്കാനായി വാങ്ങിയ സ്വർണം തിരിച്ചു നൽകിയില്ലെന്നും ആത്മഹത്യ കുറിപ്പിൽ ആതിര എഴുതിയിരുന്നു. ഇക്കഴിഞ്ഞ 26നാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ആതിരയെ കണ്ടെത്തിയത്.
ആതിരയുടെ ആത്മഹത്യകുറിപ്പിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശരത്ത് പിടിയിലായത്. ശ്രീകൃഷ്ണപുരം എസ്‌ഐ കെവി സുധീഷ് കുമാറും സംഘവും ആണ് ശരത്തിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ചോദ്യം ചെയ്തതോടെ ഇയാൾ സ്വർണം വാങ്ങിയ കാര്യവും ആതിരയെ ഭീഷണിപ്പെടുത്തിയ കാര്യവും സമ്മതിച്ചു. ഇതേത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ശരത്തിനെതിരെ പോലീസ് കേസ് എടുത്തത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു ശരത്തെന്ന് പോലീസ് പറയുന്നു. ബൈക്കിൽ യാത്ര ചെയ്തു മാലപൊട്ടിക്കൽ നടത്തിയത് ഉൾപ്പെടെ നിരവധി മോഷണക്കേസുകൾ ശരത്തിന്റെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഉണ്ട്. എന്നാൽ ഈ വിവരം ആതിരയ്ക്ക് അറിയില്ലായിരുന്നു.
ഷെറിൻ പി യോഹന്നാൻ
വായ തുറന്നാൽ നന്മ മാത്രം സംസാരിക്കുന്ന കഥാപാത്രങ്ങളും മെലോഡ്രാമയാൽ സമ്പുഷ്ടമായ കഥാഗതിയും തിരുകി കയറ്റിയ തമാശകളും ഒക്കെയായാണ് മലയാളത്തിൽ ഭൂരിഭാഗം ഫീൽ ഗുഡ് ഡ്രാമകളും പുറത്തിറങ്ങാറ്. റോജിൻ തോമസിന്റെ രണ്ടാമത്തെ ചിത്രം ഈ പതിവ് രീതിയിൽ നിന്ന് മാറിനടക്കുന്നത് വളരെ സുന്ദരമായാണ്. വലിയ പബ്ലിസിറ്റിക്ക് മുതിരാതെ ട്രെയ്ലർ മാത്രം ഇറക്കി ഈ ഓണത്തിന് കുടുംബ പ്രേക്ഷകർക്ക് സമ്മാനം ഒരുക്കിയിരിക്കുകയാണ് ആമസോൺ… വളരെ സന്തോഷം.
ഒരു വീടിന്റെയും വീട്ടിലെ ഓരോ അംഗങ്ങളുടെയും കഥയാണ് #ഹോം. ഒളിവർ ട്വിസ്റ്റും (ഇന്ദ്രൻസ്), കുട്ടിയമ്മയും (മഞ്ജു പിള്ള), ആന്റണിയും (ശ്രീനാഥ് ഭാസി), ചാൾസും (നസ്ലിൻ) അവരുടെ അപ്പച്ചനും ഒരുമിക്കുന്ന വീട്. സിനിമയിലെ ഓരോ കഥാപാത്രവും അവരുടെ സംഭാഷണങ്ങളിലൂടെയും മാനറിസത്തിലൂടെയും വളരെ വേഗം പ്രേക്ഷക മനസ്സിൽ സ്ഥാനമുറപ്പിക്കുന്നുണ്ട്. ടെക്നോളജി ഔട്ട്‌ഡേറ്റഡ് ആയ അപ്പൻ സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ തുടങ്ങുന്നതും പിന്നീട് ഉടലെടുക്കുന്ന പ്രശ്നങ്ങളും ആന്റണിയുടെ തിരക്കഥാ രചനയും ചാൾസിന്റെ യുട്യൂബ് ചാനലും ഒക്കെയായി കഥ പല ലെയറുകളിലൂടെ സഞ്ചരിക്കുന്നുണ്ട്.
ചിത്രം കണ്ടുകഴിഞ്ഞാലും ക്ലൈമാക്സിലെ ഒളിവർ ട്വിസ്റ്റിന്റെ ചിരി ആയിരിക്കും മനസ്സിൽ. അതിഗംഭീരമാണ് ഇന്ദ്രൻസിന്റെ പ്രകടനം. ഇമോഷണൽ രംഗങ്ങളെല്ലാം ഇന്ദ്രൻസിന്റെ കയ്യിൽ ഭദ്രമാണ്. കൈനകരി തങ്കരാജും മഞ്ജു പിള്ളയും സംഭാഷണങ്ങളെക്കാൾ ഉപരിയായി പ്രവർത്തികളിലൂടെയാണ് സിനിമയിൽ അവരുടെ സ്ഥാനമുറപ്പിക്കുന്നത്. ശ്രീനാഥ് ഭാസി, ജോണി ആന്റണി, നസ്ലിൻ എന്നിവരും പ്രകടനങ്ങളിൽ മുന്നിട്ടു നിൽക്കുന്നു. ക്ലൈമാക്സിലെ അപ്പച്ചന്റെ ആ ഡയലോഗിനും പശ്ചാത്തലമായി മുഴങ്ങുന്ന സംഗീതത്തിനും ഒരു പ്രത്യേക ഭംഗിയുണ്ട്.

പ്രേക്ഷകൻ ഊഹിക്കുന്ന രംഗങ്ങൾ ആണെങ്കിൽ പോലും കൈവിട്ടുപോകാതെ അച്ചടക്കത്തോടെ സിനിമ അവസാനിപ്പിച്ചിട്ടുണ്ട്. ക്ലൈമാക്സിലെ പശ്ചാത്തലസംഗീതം വളരെ മനോഹരമാണ്. രണ്ടെമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ ഇടയ്ക്ക് പോലും മടുപ്പുളവാക്കുന്ന രംഗമില്ല. കാരണം, ഓരോ വീട്ടിലും നടക്കുന്ന നിത്യസംഭവങ്ങളിലൂടെ കഥ നീങ്ങുന്നത് കൊണ്ടാവും. സിനിമയുടെ പേര് പോലെ തന്നെ ആ വീടും ഒരു കഥാപാത്രമാണ്. പച്ചക്കറി തോട്ടവും പൂന്തോട്ടവും വീടും അതിമനോഹരമായി ക്യാമറയിൽ പകർത്താൻ കഴിഞ്ഞിട്ടുണ്ട്. അത്തരം ദൃശ്യങ്ങൾക്ക് തന്നെ ഒരു പ്രത്യേക ഭംഗിയുണ്ട്.
എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥ, കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങൾ, മനോഹരമായ പശ്ചാത്തലസംഗീതം, ഛായാഗ്രഹണം എന്നിവയോടൊപ്പം റോജിൻ തോമസിന്റെ സംവിധാന മികവും ഒത്തുചേരുമ്പോൾ കണ്ണും മനസ്സും നിറയ്ക്കുന്ന സിനിമയായി മാറുന്നുണ്ട് ഹോം. മനസ്സിനോടിണങ്ങി നിൽക്കുന്ന ചിത്രങ്ങളുടെ വീട്ടിലേക്ക് ഒന്നുകൂടി… #ഹോം
പോക്‌സോ കേസിലെ ഇരയായ പെൺകുട്ടിയുടെ മൊഴി പ്രകാരം റിമാൻഡിലായി ജയിലിൽ കഴിയുകയായിരുന്ന 18കാരന് ഒടുവിൽ കോടതി ജാമ്യം അനുവദിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി ഗർഭിണിയായ കേസിലാണ് ഡിഎൻഎ പരിശോധന ഫലം നെഗറ്റീവായതോടെ കഴിഞ്ഞ 35 ദിവസമായി ജയിലിൽ കഴിഞ്ഞ പതിനെട്ടുകാരൻ പുറത്തിറങ്ങിയത്.
മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയായ പ്ലസ്ടു വിദ്യാർഥി ശ്രീനാഥിനേയാണ് പരിശോധനഫലം ലഭിച്ചതിനു പിന്നാലെ സ്വന്തം ജാമ്യത്തിൽ പോക്‌സോ കോടതി വിട്ടയച്ചത്. പീഡനത്തിന് ഇരയായ പതിനേഴുകാരി ഗർഭിണിയായ കേസിലാണ് പെൺകുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂൺ 22ന് ശ്രീനാഥ് പോക്‌സോ കേസിൽ റിമാൻഡിലായത്.
പിന്നീട് ശ്രീനാഥിന്റെ അപേക്ഷ പ്രകാരം നടത്തിയ ഡിഎൻഎ പരിശോധനയുടെ ഫലം നെഗറ്റീവായതോടെയാണ് മഞ്ചേരി പോക്‌സോ കോടതി സ്വന്തം ജാമ്യത്തിൽ വിട്ടയച്ചത്. പോക്‌സോയ്ക്കു പുറമെ 346, 376, 342 ഐപിസി വകുപ്പുകളും ശ്രീനാഥിനെതിരെ ചുമത്തിയിട്ടുണ്ട്.
കോടതിയുടെ പ്രത്യേക നിർദേശപ്രകാരം മണിക്കൂറുകൾക്കുള്ളിൽ തിരൂർ സബ് ജയിൽ നിന്ന് യുവാവിനെ പുറത്തിറക്കി. അതേസമയം, പെൺകുട്ടി പീഡനത്തിന് ഇരയായ കേസിൽ പ്രതിയായി ഒന്നോ അതിലധികമോ പേരുണ്ടോ എന്നറിയാൻ ഇനിയും വിശദമായ പുനരന്വേഷണം വേണ്ടി വരുമെന്നാണ് റിപ്പോർട്ട്.
മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് മൂന്ന് വയസ്സുകാരിക്കും പിതാവിനും പൊതുനിരത്തിൽ വനിതാ പൊലീസിെൻറ ഭീഷണിയും വിചാരണയും. പൊലീസ് വാഹനത്തിൽനിന്നുതന്നെ മൊബൈൽ കണ്ടെടുത്തതോടെ നാട്ടുകാർ ചോദ്യം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസ് വിദ്യാർഥിനിയായ മകളുമാണ് ചെയ്യാത്ത കുറ്റത്തിന് പൊതുനിരത്തിൽ അപമാനിതരായത്.
ഐ.എസ്.ആർ.ഒയിലേക്ക് യന്ത്രസാമഗ്രികൾ വഹിച്ചുകൊണ്ട് പോകുന്ന വാഹനം കാണാൻ എത്തിയതാണ് ഇരുവരും. വാഹനമെത്താൻ വൈകിയതോടെ സമീപത്തെ കടയിൽ പോയി വെള്ളം കുടിച്ച ശേഷം വീണ്ടും മടങ്ങിയെത്തി. അപ്പോൾ പിങ്ക് പൊലീസ് വാഹനത്തിനരികിൽ നിന്ന ഉദ്യോഗസ്ഥ രജിത, ജയചന്ദ്രനെ അടുത്തേക്ക് വിളിച്ച് മൊബൈൽ ഫോൺ നൽകാൻ ആവശ്യപ്പെട്ടു. ജയചന്ദ്രൻ സ്വന്തം ഫോൺ നൽകി. ഇതല്ല, പൊലീസ് വാഹനത്തിൽ നിന്ന് എടുത്ത ഫോൺ തിരിച്ചുനൽകാൻ ആവശ്യപ്പെട്ടു. താൻ ഫോൺ എടുത്തില്ലെന്ന് ജയചന്ദ്രൻ മറുപടി നൽകി.
ഫോൺ എടുക്കുന്നതും മകളുടെ കൈയിൽ കൊടുക്കുന്നതും താൻ കണ്ടെന്നും മകളെ ഇങ്ങോട്ട് വിളിക്കാനും പൊലീസുകാരി ആവശ്യപ്പെട്ടു. ചോദ്യം ചെയ്യുന്നതിനിടെ കുഞ്ഞ് ഭയന്ന് കരയാൻ തുടങ്ങിയതോടെ നാട്ടുകാർ ചുറ്റും കൂടി. ജയചന്ദ്രെൻറ ഷർട്ട് ഉയർത്തി ദേഹപരിശോധന നടത്തുകയും മോഷ്ടാവെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
ഇതിനിടെ ദേശീയപാതയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പൊലീസുകാരി അവരുടെ മൊബൈലിൽ നിന്ന് കാണാതായ ഫോണിലേക്ക് വിളിച്ചു. പിങ്ക് പൊലീസ് കാറിെൻറ പിൻസീറ്റിലിരുന്ന ബാഗിൽ വൈബ്രേറ്റ് ചെയ്ത ഫോൺ കണ്ടെത്തി. ഇതോടെ നിരപരാധിയായ പിതാവിനെയും മകളെയും പരസ്യമായി അധിക്ഷേപിച്ച പൊലീസുകാരിക്കെതിരെ ജനം പ്രതിഷേധിച്ചു. ബഹളത്തിനിടയിൽ പൊലീസുകാരി കാറിൽ കയറി രക്ഷപ്പെട്ടു.
ചെയ്യാത്ത കുറ്റം ആരോപിച്ച് പിങ്ക് പൊലീസ് പൊതുനിരത്തിൽ പെൺകുട്ടിയെയും പിതാവിനെയും അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ ഇടപെട്ടു. പൊലീസ് പീഡനത്തിനിരയായ ജയചന്ദ്രൻ കമീഷനിൽ പരാതി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കമീഷൻ ചെയർമാൻ മനോജിെൻറ നേതൃത്വത്തിൽ വീട്ടിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിക്ക് അടിയന്തരമായി കൗൺസലിങ് ലഭ്യമാക്കാൻ കമീഷൻ നിർദേശിച്ചു.
ദേവരാജന്‍ മാസ്റ്ററുടെ ഗാനം വെള്ളിത്തിരയില്‍ പാടി അവതരിപ്പിച്ചതിനെ കുറിച്ച് പറഞ്ഞ് നടന്‍ മനോജ് കെ. ജയന്‍. തനിക്ക് ഏറെ ഇഷ്ടമുള്ള ഗാനമാണെങ്കിലും വേദികളില്‍ പാടാത്തതിനെ കുറിച്ചാണ് താരം പറയുന്നത്. 1995ല്‍ പുറത്തിറങ്ങിയ അഗ്രജന്‍ എന്ന ചിത്രത്തിലെ ‘ഉര്‍വ്വശീ നീയൊരു വനലതയായ്’ എന്ന ഗാനത്തെ കുറിച്ചാണ് മനോജ് കെ. ജയന്‍ പറയുന്നത്.
സൗഹൃദ സദസ്സുകളില്‍ ദേവരാജന്‍ മാഷിനെ അനുസ്മരിക്കുമ്പോള്‍ അധികവും പാടിയിട്ടുള്ളത് അഗ്രജനിലെ തന്നെ മറ്റൊരു പാട്ടാണ്. നെടുമുടി വേണു പാടി അഭിനയിച്ച ‘ഏതോ യുഗത്തിന്റെ സായംസന്ധ്യയില്‍’ എന്നത്. സ്വന്തം പാട്ടുള്ളപ്പോള്‍ എന്തിന് മറ്റൊരു പാട്ട് കടമെടുത്തു എന്ന ചോദ്യത്തോടാണ് മനോജ് പ്രതികരിച്ചത്.
”അത് ഞാന്‍ തന്നെ പറഞ്ഞറിയണോ? പാടിയ പാട്ടിന്റെ വരികളില്‍ തന്നെയില്ലേ ഉത്തരം? ഉര്‍വ്വശീ എന്ന് തുടങ്ങുന്ന ഒരു പാട്ട് ഇക്കാലത്ത് ഞാന്‍ പാടിക്കേട്ടാല്‍ ട്രോളര്‍മാര്‍ വെറുതെ വിടുമോ എന്നെ പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലേ എന്നൊക്കെ ചോദിച്ചു പരിഹസിച്ചേക്കാം ചിലരെങ്കിലും.”
”നിരുപദവമായ തമാശയെങ്കില്‍ പോലും എന്റെയും ഉര്‍വ്വശിയുടെയും കുടുംബങ്ങള്‍ക്ക് മനപ്രയാസം ഉണ്ടാക്കിയേക്കാം അത്തരം ചര്‍ച്ചകള്‍. അതുകൊണ്ട് ഞാന്‍ തന്നെ ആ പാട്ട് പാടേണ്ടെന്നു വച്ചു” എന്നാണ് നടന്‍ പറയുന്നത്. ദേവരാജന്‍ മാഷിന്റെ ഗാനം പാടി അവതരിപ്പിക്കാന്‍ ലഭിച്ചത് സുവര്‍ണ്ണാവസരമാണെന്നും ഇപ്പോഴും വരികള്‍ മനഃപാഠമാണെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.
പതിമൂന്ന് വയസുകാരൻ മകനെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവിന്റെ കൊടും ക്രൂരത. സംഭവത്തില്‍ കടയ്ക്കല്‍ കുമ്മിള്‍ കാഞ്ഞിരത്തുംമൂട് സ്വദേശി നാസറുദീന്‍ അറസ്റ്റിലായി. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം.
മാതാവിന്റെ ആദ്യ വിവാഹത്തിലുണ്ടായ മകനെ കാണാന്‍ പോയി എന്നു പറഞ്ഞാണ് കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തത്. മര്‍ദിക്കുന്നത് കണ്ടുനില്‍ക്കാനാവാതെ കുട്ടിയുടെ മാതാവ് പിന്നീട് പോലീസിനെ വിളിക്കുകയും കടയ്ക്കല്‍ സിഐ സ്ഥലത്തെത്തി പിതാവിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. നാസറുദീനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. മര്‍ദനത്തിന് ഇരയായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എംബിഎ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായതായി കര്‍ണ്ണാടക പോലീസ്. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്. കര്‍ണാടക ഡിജി പ്രവീണ്‍ സൂദ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അഞ്ച് പ്രതികളും അറസ്റ്റിലായെന്ന വിവരം സ്ഥിരീകരിച്ചത്.
പ്രതികളെല്ലാം നിര്‍മാണ തൊഴിലാളികളാണ്. തമിഴ്നാട്ടില്‍ നിന്ന് മൈസൂരുവില്‍ ജോലിക്കെത്തിയ ഇവര്‍ സംഭവത്തിനുശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും കര്‍ണാടക ഡിജി പറഞ്ഞു. അതേസമയം, പ്രതികളുടെ പേരോ മറ്റുവിവരങ്ങളോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് അറസ്റ്റിലായതെന്നാണ് വിവരം. സംഘം വിദ്യാര്‍ത്ഥികളില്‍ നിന്നും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ മലയാളി വിദ്യാര്‍ത്ഥികളടക്കം 35 പേരെ ചോദ്യം ചെയ്തിട്ടുണ്ട്.
ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി പോലീസ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൂരമായ പീഡനമാണ് പെണ്‍കുട്ടി നേരിട്ടതെന്ന് പോലീസ് പറഞ്ഞു. സുഹൃത്തിനെ തലയില്‍ കല്ല് കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് പെണ്‍കുട്ടിയെ സംഘം പീഡിപ്പിച്ചത്. തുടര്‍ന്ന് ദൃശ്യങ്ങളും പകര്‍ത്തി. ശേഷം പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
ഇത് വിസമ്മതിച്ചോടെ വീണ്ടും പീഡിപ്പിച്ച് വന്യമൃഗങ്ങള്‍ ഇറങ്ങുന്ന പ്രദേശത്ത് ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ഉപേക്ഷിച്ച് സംഘം മടങ്ങുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക പോലീസിന്റെ സംഘങ്ങള്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും തിരിച്ചിട്ടുണ്ടെന്ന് സോണല്‍ ഐജി മാധ്യമങ്ങളോട് പറഞ്ഞു.
മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒഴിവാക്കി വിട്ടിരുന്നതിനെ കുറിച്ച് പറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്. പണ്ട് സിനിമയില്‍ വസ്ത്രാലങ്കാരം ചെയ്തിരുന്ന സമയത്ത് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും കൂടെ സിനിമ ചെയ്യാന്‍ പേടിയായിരുന്നു എന്നാണ് ഇന്ദ്രന്‍സ് ഒരു അഭിമുഖത്തില്‍ പറയുന്നത്.
സിനിമയില്‍ കോസ്റ്റ്യൂം ചെയ്തിരുന്ന സമയത്ത് കുഞ്ഞു പടങ്ങളായിരുന്നല്ലോ. അന്നേ മമ്മൂക്കയും ലാല്‍ സാറുമൊക്കെ ഭയങ്കര സെറ്റപ്പിലല്ലേ. അവരുടെ പടങ്ങളൊക്കെ വലിയ പ്രൊഡക്ഷനാണ്. തന്റെ അറിവ് അത്ര വളര്‍ന്നിരുന്നില്ല. താന്‍ തിരുവനന്തപുരം വിട്ട് പോയിട്ടുമില്ല. അതുകൊണ്ട് അത്തരം സിനിമകളില്‍ നിന്ന് വന്ന അവസരങ്ങളൊക്കെ ഒഴിവാക്കി.
പിന്നീട് സംവിധായകന്‍ പത്മരാജന്റെ സിനിമകളില്‍ വസ്ത്രാലങ്കാരം ചെയ്ത് സിനിമയില്‍ പേരെടുത്തപ്പോഴും പേടി കാരണം വലിയ താരങ്ങളുടെ സിനിമകള്‍ ഒഴിവാക്കിയെന്നും താരം പറയുന്നു. താന്‍ തയ്യല്‍ ചെയ്തിരുന്ന സമയത്ത് ‘ഒരു ചാന്‍സ്, ഒരു നല്ല ക്യാരക്ടര്‍’ എന്ന് പറഞ്ഞിരുന്ന പോലെ ഇപ്പോഴും അങ്ങനെ തന്നെ നിക്കുവാ എന്നും ഇന്ദ്രന്‍സ് പറയുന്നു.
അതേസമയം, ഇന്ദ്രന്‍സിന്റെ ഹോം സിനിമ വന്‍ വിജയം നേടുകയാണ്. ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ച ഒലിവര്‍ ട്വിസ്റ്റ് എന്ന കേന്ദ്ര കഥാപാത്രത്തിന് പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരു പോലെ ലഭിക്കുന്നുണ്ട്. ഓഗസ്റ്റ് 19ന് ആണ് ഹോം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രം വിജയ് ബാബു ആണ് നിര്‍മ്മിച്ചത്.
പൂഞ്ഞാറിൽ 16 വയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂഞ്ഞാർ മണിയംകുന്നിൽ നെടുമറ്റത്തിൽ രവീന്ദ്രന്റെ മകൾ വീണ(16) യെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വീണയുടെ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടു വീണയും മാതാവുമായി വഴക്കുണ്ടായിരുന്നതായി പറയപ്പെടുന്നു. അമ്മയും മകളും തമ്മിൽ വഴക്ക് പതിവാണെന്ന് അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.