ഷെറിൻ പി യോഹന്നാൻ

‘നായാട്ട്’, ‘സർദാർ ഉധം’, ‘മണ്ടേല’ തുടങ്ങിയ ചിത്രങ്ങളെ പിന്തള്ളി, 94-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ‘കൂഴങ്കല്‍’ (Pebbles) എന്ന തമിഴ് ചിത്രമാണ്. വിനോത് രാജ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് നയന്‍താര, വിഘ്‌നേഷ് ശിവൻ എന്നിവർ ചേർന്നാണ്. എന്തുകൊണ്ടാണ് ‘കൂഴങ്കൽ’ ഇന്ത്യയുടെ ഓസ്കാർ എൻട്രിയായതെന്ന് ചിത്രം കണ്ടുതന്നെ അറിയണം. തീവ്രമായ ജീവിതാനുഭവങ്ങളുടെ ആവിഷ്കാരം കൂടിയാകുന്ന ചിത്രം നല്ലൊരു ആർട്ട്‌ ഫിലിമിന് ഉദാഹരണമാണ്.

അധികം തണൽമരങ്ങൾ ഇല്ലാത്ത, വറ്റിവരണ്ടു കിടക്കുന്ന ജലാശയങ്ങൾ മാത്രമുള്ള, പൊടിമണ്ണ് പാറുന്ന ഒരു ഗ്രാമത്തിലൂടെ രണ്ടുപേർ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മദ്യപാനിയായ ഗണപതിയും മകൻ വേലുവും നടത്തുന്ന യാത്ര. തന്റെ ശല്യം സഹിക്കവയ്യാതെ വീട് വിട്ട് പോയ ഭാര്യയെ തിരികെ കൊണ്ട് വരാനാണ് ഗണപതി മകനോടൊപ്പം ഇടയപ്പട്ടിയിലേക്ക് പോകുന്നത്. സ്കൂളിൽ നിന്ന് മകനെ വിളിച്ചിറക്കി, സുഹൃത്തിൽ നിന്നും പണം കടം വാങ്ങി മദ്യവും ബീഡിയും വാങ്ങിയാണ് ഗണപതി യാത്ര തുടങ്ങുന്നത്. ബസിലിരുന്ന് ബീഡി വലിക്കുന്ന ഗണപതി, അത് ചോദ്യം ചെയ്തയാളെ ഉപദ്രവിക്കുന്നുണ്ട്. ഭാര്യാ വീട്ടുകാരുമായി കലഹിച്ചു, അവരെ പുലഭ്യം പറഞ്ഞു മടങ്ങുന്ന ഗണപതി മകനോടൊപ്പം കാൽനടയായി തന്റെ ഗ്രാമത്തിലേക്ക് പോകുന്നു.

തലയ്ക്കു മുകളിൽ കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ, കോപമടങ്ങാത്ത മനസ്സുമായി സഞ്ചരിക്കുന്ന ഗണപതി, നിസ്സഹായനായി പിതാവിന്റെ മർദനം ഏറ്റുവാങ്ങുന്ന വേലു – ഇവർ മൂവരും ചേർന്നൊരുക്കുന്ന അന്തരീക്ഷം കഥയുടെ ആത്മാവാകുന്നുണ്ട്. വരണ്ടുണങ്ങിയ, പച്ചപ്പിന്റെ പൊടിപ്പുപോലുമില്ലാത്ത ഭൂമികയിലൂടെ നഗ്നപാദുകരായി നീങ്ങുന്ന അച്ഛനും മകനും നിസ്സഹായതയുടെ ആൾരൂപങ്ങളാകുന്നു. അവസാന പതിനഞ്ചു മിനിറ്റ് വരെയും കഥയിൽ കാര്യമായ പുരോഗതി ഉണ്ടാവുന്നില്ല. അച്ഛന്റെയും മകന്റെയും യാത്ര പല ഷോട്ടുകളിലൂടെ ചിത്രത്തിൽ നിറയ്ക്കുകയാണ്. ലോങ്ങ്‌ ഷോട്ടിൽ ഗണപതിയും മകനും അപ്രസക്തമാകുന്നു. വിണ്ടുകീറിയ ഭൂപ്രകൃതി കാഴ്ചാപരിസരത്തിൽ പ്രസക്തി നേടുന്നു.

ശക്തമായ സംഭാഷണങ്ങൾ ഒന്നുംതന്നെ സിനിമയിൽ ഇല്ല. സംഭാഷണങ്ങളിൽ ഭൂരിഭാഗവും ഗണപതിയുടെ പുലഭ്യം പറച്ചിലാണ്. എലിയെ ചുട്ടുതിന്നുന്ന കുടുംബത്തിന്റെ ദൃശ്യം ആ ഗ്രാമത്തിന്റെ തന്നെ പരിച്ഛേദമാണ്. ഗണപതിയും മകനും ബസ് കാത്തുനിൽക്കുന്ന രംഗം, വറ്റിവരണ്ട കനാലിൽ കിടക്കുന്ന കുപ്പി തുറക്കാൻ നായ ശ്രമിക്കുന്ന രംഗം, ക്ലൈമാക്സ്‌ രംഗം എന്നിവ മുന്നോട്ട് വയ്ക്കുന്ന അർത്ഥതലം വളരെ വിശാലമാണ്. ഇടയപ്പട്ടിയിൽ നിന്നുള്ള യാത്രാമദ്ധ്യേ വേലു ഒരു കല്ലെടുത്തു വായിലിടുന്നുണ്ട്. ക്ലൈമാക്സിൽ വീട്ടിലെത്തുന്ന വേലു ആ കല്ലെടുത്തു ഒരുപാട് കല്ലുകളിലേക്ക് ചേർത്തുവയ്ക്കുമ്പോഴാണ് ഇതവരുടെ ആദ്യ യാത്ര അല്ലെന്ന് പ്രേക്ഷകൻ അറിയുന്നത്. നീളമേറിയ രംഗങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. കഥാപാത്രങ്ങളുടെ നടത്തത്തിന്റെ താളവും വേഗവും ശക്തമായി പ്രേക്ഷകനിലെത്തിക്കാൻ യുവാന്റെ ശബ്ദസംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്.

‘കൂഴങ്കൽ’ ഒരു കഥയല്ല; ചില ജീവിതങ്ങളുടെ നേർചിത്രണമാണ്. മധുരയിലെ വരള്‍ച്ചയിലാണ്ട ഗ്രാമങ്ങളിലൂടെ നടത്തുന്ന യാത്ര അത്ര സുഖകരമായ അനുഭവമല്ല. റോട്ടർഡാമിലെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ ടൈഗർ പുരസ്കാരം നേടുന്ന ആദ്യ തമിഴ് ചിത്രമാണ് ‘കൂഴങ്കൽ’. ചെല്ലപാണ്ടി, കറുത്തടൈയൻ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജൂറി ചെയർമാൻ പറഞ്ഞപോലെ, “സത്യസന്ധമായൊരു സിനിമയാണ് ‘കൂഴങ്കൽ”. മനുഷ്യന്റെ ജീവിതവും അതിനു ചുറ്റുപാടുമുള്ള പ്രകൃതിയും സിനിമയിൽ നിറയുന്നു. ‘കൂഴങ്കലി’നെ ‘പ്യുവർ സിനിമ’ എന്ന് പേരിട്ടു വിളിക്കാം.