Kerala

സ്വന്തം അനുഭവം പങ്കുവെച്ച ആനി ശിവ എന്ന പൊലീസ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ആത്മവിശ്വാസം കൊണ്ടും കഠിനപ്രയത്‌നംകൊണ്ടും ജീവിതം നെയ്യ്‌തെടുത്ത പെണ്‍കുട്ടിയാണ് ഇന്ന് വര്‍ക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ.യായ ആനി ശിവ. ഭര്‍ത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്‌കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പതിനെട്ടാമത്തെ വയസ്സില്‍ തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന പെണ്‍കുട്ടിയാണ് 14 വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ.യായി മാറിയിരിക്കുന്നത്

വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണമോ കിടക്കാന്‍ ഒരു കൂരയോ ഇല്ലാതെ ആത്മഹത്യാശ്രമങ്ങളില്‍ പരാജയപ്പെട്ട് മരിക്കാനുള്ള ഊര്‍ജം നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും ജീവിതവിജയത്തിന്റെയും കഥയാണ് കാഞ്ഞിരംകുളം സ്വദേശിനി ആനി ശിവയുടേത്.

കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വീട്ടുകാരുടെ ഇഷ്ടത്തെ എതിര്‍ത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി. ഒരു കുഞ്ഞ് ജനിച്ച്.
ആറുമാസമായതോടെ ആ കൂട്ടും നഷ്ടമായി. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ദുരഭിമാനത്തിന്റെ വേലിക്കെട്ടുകള്‍ അവിടെ തടസ്സം സൃഷ്ടിച്ചു.
അമ്മൂമ്മയുടെ വീടിന്റെ ചായ്പില്‍ മകനെയുംകൊണ്ട് ജീവിതം തുടങ്ങി.

കറിപ്പൗഡറും സോപ്പും വീടുകളില്‍ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇന്‍ഷുറന്‍സ് ഏജന്റായി. വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങള്‍
ബൈക്കില്‍ വീടുകളില്‍ എത്തിച്ചുകൊടുത്തു. ഉത്സവവേദികളില്‍ ചെറിയ കച്ചവടങ്ങള്‍ക്ക് പലരുടെയും ഒപ്പംകൂടി. ഇതിനിടയില്‍ കോളേജില്‍ ക്ലാസിനുംപോയി സോഷ്യോളജിയില്‍ ബിരുദം നേടി.

കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയില്‍ മാറിമാറിത്താമസിച്ചു. ആണ്‍കുട്ടികളെപ്പോലെ മുടിവെട്ടി. മകന്‍ ശിവസൂര്യയുടെ അപ്പയായി. ചേട്ടനും അനിയനുമാണെന്ന് പലരും ഒറ്റനോട്ടത്തില്‍ കരുതി.
014-ല്‍ സുഹൃത്തിന്റെ പ്രേരണയില്‍ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി.

2016-ല്‍ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ല്‍ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂണ്‍ 25-ന് വര്‍ക്കലയില്‍ എസ്.ഐ.യായി ആദ്യനിയമനം.

” 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ക്കല ശിവഗിരി തീര്‍ഥാടനത്തിന് ഐസ് ക്രീമും നാരങ്ങാ വെള്ളവുംവിറ്റ് ജീവിച്ച… അതേ സ്ഥലത്ത്…ഞാന്‍ ഇന്ന്..; സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്…!??
ഇതിലും വലുതായി എനിക്ക് എങ്ങനെ ആണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാകുക.” എന്നാണ് ആനി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കല്ലുവാതുക്കലില്‍ അമ്മ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസില്‍ അമ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. സൈബര്‍ സെല്ലുവഴി പോലീസ് ഫേസ്ബുക്കിനെ സമീപിച്ചു. എന്നാല്‍ ഫേസ്ബുക്കിന്റെ സേവനം ലഭിക്കാന്‍ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നാണു വിവരം.

അനന്ദു എന്ന പേരിലെ ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് രേഷ്മയ്ക്ക് മെസേജുകള്‍ എത്തിയിരുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്ത് പറഞ്ഞതു പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്ന രേഷ്മയുടെ മൊഴിയാണ് അന്വേഷണത്തിന് ആധാരം.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ഇത്തിക്കരയാറില്‍ ചാടി ആത്മഹത്യ ചെയ്ത യുവതികളില്‍ ഒരാള്‍ വ്യാജ ഐഡിയിലൂടെ രേഷ്മയെ കബളിപ്പിക്കാന്‍ ശ്രമിച്ചോയെന്നും പാരിപ്പള്ളി പോലീസ് അന്വേഷിക്കുന്നുണ്ട്. മരിച്ച ആര്യയുടെയും ഗ്രീഷ്മയുടെയും ഫോണ്‍ കോളുകളും ഫേസ്ബുക്ക് അക്കൗണ്ടും വിശദമായി പരിശോധിക്കും.

കാറിനുള്ളിൽ വെച്ച് പെൺകുട്ടിയെ ക്രൂരമായി യുവാവ് മർദിച്ചതായി പരാതി. നാട്ടുകാർ കാർ തടഞ്ഞാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ മുൻ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗത്തിന്റെ മകനും പാറ്റൂർ സ്വദേശിയുമായ അശോകിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.

മദ്യപിച്ച് അർധബോധാവസ്ഥയിലായിരുന്നു യുവാവ്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പിഎംജി ലോ കോളജ് ജംക്‌ഷനിലായിരുന്നു സംഭവം. കാറിനുള്ളിൽ നിന്നു പെൺകുട്ടിയുടെ നിലവിളി കേട്ടതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. ജനറൽ ആശുപത്രിയിലേക്കുള്ള റോഡിലേക്ക് തിരിയുന്നതിനിടെ സ്കൂട്ടർ കുറുകെ നിർത്തി നാട്ടുകാരിലൊരാൾ കാർ തടഞ്ഞു.

കാർ നിർത്തിയതിന് ശേഷം യുവാവ് പെൺകുട്ടിയെ കാറിൽ നിന്നിറക്കി നാട്ടുകാരുടെ മുന്നിൽ വെച്ച് വീണ്ടും മർദിച്ചു. ഇതോടെ നാട്ടുകാരും യുവാവും തമ്മിലായി വാക്കേറ്റമായി. അഡ്വേക്കറ്റാണെന്നും മുൻ മന്ത്രിയുടെ സ്റ്റാഫിന്റെ മകനാണെന്നും ആക്രോശിച്ചശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു.

ഈ സമയം സ്കൂട്ടറിലെത്തിയ രണ്ടു യുവതികൾ സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. പൊലീസെത്തി യുവാവിനെയും പെൺകുട്ടിയെയും സ്റ്റേഷനിലേക്ക് മാറ്റി. ഐടി മേഖലയിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും. ഇവർ സുഹൃത്തുക്കളാണ്. ഇരുവരെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി. പൊതു സ്ഥലത്തു ബഹളമുണ്ടാക്കൽ, സ്ത്രീകൾക്ക് മർദനം, മദ്യപിച്ചു വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം യുവാവിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസിനെ ഡെങ്കിപ്പനിയെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നാലെ രോഗം മൂര്‍ച്ഛിച്ചതോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. സഹോദരിയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അസുഖം ഭേദമായെന്നും സഹോദരി അറിയിച്ചിരുന്നു. പിന്നാലെ വീഡിയോയിലൂടെ സാന്ദ്രാ പ്രേക്ഷകരിലേക്കും എത്തിയിരുന്നു.

താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും, സുഖവിവരം അന്വേഷിച്ച ആളുകളെക്കുറിച്ചും സാന്ദ്ര വീഡിയോയിലൂടെ പറഞ്ഞിരുന്നു. മമ്മൂക്കയൊക്കെ അസുഖത്തെക്കുറിച്ച് ചോദിച്ച് വിളിച്ചു, എന്നാല്‍ ഒരാഴ്ച ഐസിയുവില്‍ കിടന്നിട്ട് വിളിച്ച് നോക്കാത്തവരെക്കുറിച്ചും സാന്ദ്ര പറഞ്ഞു.

എടുത്തുപറയേണ്ട ഒരുപാട് സന്തോഷങ്ങളുണ്ടെന്ന് പറഞ്ഞാണ് നടി തന്റെ വീഡിയോയില്‍ സംസാരിച്ചത്. പ്രത്യേകിച്ച് മമ്മൂക്കയെ പോലെയുളളവരൊക്കെ എപ്പോഴും കാര്യങ്ങള്‍ അന്വേഷിച്ച് വിളിച്ചു. പിന്നെ എടുത്തുപറയേണ്ടത് സിനിമ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ക്ക് വേണ്ടി ഘോര ഘോരം പ്രസംഗിക്കുന്ന ആളുകളുണ്ട്. ഡബ്യൂസിസിയുണ്ട്, മറ്റേ സിസിയുണ്ട്, മറച്ചേ സിസിയുണ്ട്, എല്ലാ സിസിയുമുണ്ട്

എന്നാല്‍ ഒരാഴ്ച ഞാന്‍ ഐസിയുവില്‍ കിടന്നിട്ട് ഒരു സ്ത്രീജനം, ഒരെണ്ണം പോലും എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല, സാന്ദ്ര തോമസ് പറയുന്നു. അതേസമയം നിര്‍മ്മാതാക്കളുടെ സംഘടനയിലുളള എല്ലാ നിര്‍മ്മാതാക്കളും എന്റെ വിവരങ്ങള്‍ അന്വേഷിച്ച് വിളിച്ചു. മൂന്ന് പെണ്‍കുട്ടികള്‍ ഇവിടെ മരിച്ചില്ലെ. മരിച്ച് കഴിഞ്ഞപ്പോള്‍ എല്ലാ സംഘടനകളും കൊടി കുത്തി വരും

പക്ഷേ അതുവരെ തിരിഞ്ഞുനോക്കില്ല. ഒരെണ്ണം പോലും തിരിഞ്ഞുനോക്കില്ല. വര്‍ത്തമാനം പറയാന്‍ എല്ലാവരും ഉണ്ട് യൂടൂബ് വീഡിയോയില്‍ സാന്ദ്ര തോമസ് പറഞ്ഞു.

മുണ്ടക്കയത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു. കൂട്ടിക്കല്‍ സ്വദേശി ഷെമീറിന്റെ ഭാര്യ ലൈജീനയാണ് മകളെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയത്.

മകള്‍ പന്ത്രണ്ട് വയസുകാരിയായ ഷംനയാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം.

പിന്നാലെ ലൈജീന കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലിസ് പറയുന്നത്.

രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ‘ഗുരു’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അപൂര്‍വ്വ അനുഭവത്തെക്കുറിച്ച് പങ്കുവെച്ച് സംവിധായകനും നടനുമായ മധുപാല്‍. രാജസേനന്‍ സംവിധാനം ചെയ്ത ‘വാര്‍ധക്യപുരാണം’ എന്ന സിനിമയില്‍ ‘വൈശാഖന്‍’ എന്ന പ്രതിനായക കഥാപാത്രത്തെ മനോഹരമാക്കിയ മധുപാല്‍ നടനെന്ന നിലയില്‍ കൂടുതല്‍ ജനപ്രീതി നേടിയത് ഈ ചിത്രത്തോടെയാണ്.

‘അഭിനയിച്ച സിനിമകളില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് ‘ഗുരു’. അതില്‍ ലാലേട്ടനുമായി അഭിനയിച്ച നിമിഷം മറക്കാന്‍ കഴിയാത്തതാണ്. നാല്‍പ്പത് ദിവസത്തോളം ചിത്രീകരണമുണ്ടായിരുന്നു. മറ്റൊരു നടനുമായി അഭിനയിച്ചപ്പോഴൊന്നും ഞാനിത്ര ഉള്ളു നിറഞ്ഞു സന്തോഷിച്ചിട്ടില്ല.

‘കാശ്മീരം’ സിനിമയിലൊക്കെ ഞാന്‍ അപ്രതീക്ഷിതമായി എത്തിപ്പെട്ടതായിരുന്നു. ലാലേട്ടനുമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്ത നിമിഷമാണ് ഒരു ആക്ടര്‍ എന്ന നിലയില്‍ ഞാനും അംഗീകരിക്കപ്പെട്ടു എന്ന് തോന്നിയത്’. അദ്ദേഹം പറഞ്ഞു.

നൂറിലധികം സിനിമകളില്‍ വില്ലനായും സ്വഭാവ നടനായുമൊക്കെ മധുപാല്‍ അഭിനയിച്ചിട്ടുണ്ട്. 1997-ല്‍ ഭാരതീയം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി. കൈരളി ചാനലിനുവേണ്ടി ‘ആകാശത്തിലെ പറവകള്‍’ എന്ന ടെലിഫിലിം സംവിധാനം ചെയ്തുകൊണ്ടാണ് മധുപാല്‍ സംവിധാനരംഗത്ത് തുടക്കം കുറിയ്ക്കുന്നത്.

സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺകുമാറും കുടുംബവും വിസ്മയയെ നിരന്തരം പീഡിപ്പിച്ചതിന് കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഭർതൃവീട്ടിലെ മാനസിക പീഡനത്തിൽ ബുദ്ധിമുട്ടിലായ വിസ്മയ ആശ്വാസം തേടി എറണാകുളത്തെ കൗൺസിലിങ് വിദഗ്ധനെ സമീപിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

കിരണും കുടുംബവും കാരണം തന്റെ പഠനം മുടങ്ങിപ്പോവുവെന്നും എന്ന് വിസ്മയ പങ്കുവെച്ചിരുന്നെന്ന് കൗൺസിലിങ് വിദഗ്ധൻ പൊലീസിനോട് പറഞ്ഞു. വിസ്മയ വിവരങ്ങൾ പങ്കുവെച്ചിരുന്ന സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.

സ്ത്രീധന പീഡനത്തിന്റെ പരമാവധി തെളിവുകൾ ശേഖരിക്കുന്നതിനായി കിരണിനെതിരെ ലഭിക്കാവുന്ന എല്ലാ മൊഴികളും രേഖപ്പെടുത്തണമെന്ന് അന്വേഷണ മേൽനോട്ടം വഹിക്കുന്ന ഐ.ജി. ഹർഷിത അട്ടല്ലൂരി നിർദേശിച്ചിരുന്നു.വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാൻ പൊലീസിനായിട്ടില്ല.

തറ നിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരണും കുടുംബവും നൽകിയ മൊഴി. എന്നാൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ തന്നെക്കാൾ അൽപം മാത്രം ഉയരക്കൂടുതലുള്ള ജനൽ കമ്പിയിൽ എങ്ങനെ തൂങ്ങിമരിക്കുമെന്ന സംശയം പൊലീസിനെ തുടക്കം മുതൽ കുഴക്കുകയാണ്. ഇതുവരെ ലഭിച്ച മൊഴികൾ അനുസരിച്ച് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ വിസ്മയയെ കണ്ടതു കിരൺ മാത്രമാണ്. ഇതും ദുരൂഹതകൾ വർധിപ്പിക്കുന്നു.വിസ്മയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്.

അടിപിടി കേസിൽ പ്രതിയായ യുവാവ് മദ്യപിച്ചെത്തി കഴിഞ്ഞ ദിവസം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പെട്രോളോഴിച്ചു ആത്മഹത്യശ്രമം നടത്തി. സംഭവം കണ്ടുനിന്ന ഹോം ഗാർഡ്  സമയോചിതമായ ഇടപെടൽ മൂലം യുവാവിനെ കിഴ്പ്പെടുത്തിയത് കൊണ്ട് ഒരു ദുരന്തം ഒഴിവായി. യുവാവിന്റെ ജീവൻ രക്ഷിച്ച ഹോം ഗാർഡ് വർഗീസ് ആന്റണി പുരക്കൽ കുട്ടനാട് പുളിങ്കുന്ന് സ്വദേശിയാണ്.

ഹോം ഗാർഡ് വർഗീസ് ആന്റണി പുരക്കൽ

18 വർഷത്തോളം ജവാനായിരുന്ന ബേബി (വർഗീസ് ആന്റണി) ഇപ്പോൾ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ഹോം ഗാർഡ് ആയി ജോലി ചെയ്തു വരികയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ എട്ടുമണിക്കാണ് സംഭവം. സ്ഥിരം ശല്യക്കാരനായ യുവാവ് അയൽവാസിയുമായി പൊതുനിരത്തിൽ അടിപിടി ഉണ്ടാക്കിയതിന് പോലീസ് കേസ് എടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചു യുവാവ് കുപ്പിയിൽ പെട്രോളുമായി വന്നു സ്റ്റേഷന് മുൻപിൽ നിന്ന് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീപ്പട്ടിയുമായി നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.

ആദ്യം തടയാനെത്തിയ പോലീസുകാരനുമായി മൽപ്പിടുത്തം ഉണ്ടായി. പൊലിസുകാർക്കും പരുക്കേറ്റു. തുടർന്ന് അവസരോചിതമായ വർഗീസ് ഇടപെട്ടു തീപ്പട്ടി തട്ടി തെറിപ്പിച്ചു കളഞ്ഞു പ്രതിയെ കിഴ്‌പ്പെടുത്തുകയായിരുന്നു. പ്രതിയെ താലൂക്ക് ഹോസ്പറ്റലിൽ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. പരുക്കേറ്റ പോലീസുകാരൻ പ്രകാശനെയും ആശുപത്രിൽ പ്രവേശിപ്പിച്ചു. നിരവധി അടിപിടി കേസുകളിൽ പ്രതിയാണ് വിഷ്ണു പ്രദീപ് (26) എന്ന് പോലീസുകാർ പറഞ്ഞു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഹോം ഗാർഡ് വർഗീസ് ആന്റണിയെ ചിങ്ങവനം ഇൻസ്‌പെക്ടറുടെ നേത്രത്തിൽ പോലീസുകാർ അഭിനന്ദിച്ചു.

  ബിജോ തോമസ് അടവിച്ചിറ

വനിതാ കമ്മീഷൻ മുൻ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര. ജോസഫൈൻ തന്നെ സ്റ്റുപ്പിഡെന്ന് വിളിച്ചു, തന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാന്‍ തയ്യാറായില്ല. സ്ത്രീകളോട് മാന്യമായി പെരുമാറുന്നവരെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞതായി റിപ്പോർട്ട് .

ഹിയറിംഗിൽ പല സാങ്കേതിക കാരണങ്ങളാൽ തനിക്ക് ഹാജരാവാൻ കഴിഞ്ഞില്ലെന്നും തുടർന്ന് തന്നെ ജോസഫൈൻ പരസ്യമായി സ്റ്റുപ്പിഡ് എന്ന് അഭിസംബോധന ചെയ്തു എന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

സുപ്രീം ട്രിബ്യുണലിൽ നിന്ന് സിസ്റ്ററെ പുറത്താക്കിയതല്ലേ അപ്പോൾ പിന്നെ സിസ്റ്റർ തെറ്റല്ലേ ചെയ്തത് അതിനാൽ വനിതാ കമ്മീഷന് ഇടപെടാൻ പറ്റില്ല എന്നും ജോസഫൈൻ പറഞ്ഞു. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എന്നത് ഉത്തരവാദിത്വം ഉള്ള സ്ഥാനമാണെന്നും ഇത്തരത്തിൽ അല്ല പെരുമാറേണ്ടതെന്നും ലൂസി കളപ്പുര കൂട്ടിച്ചേർത്തു.

യുവതിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പരവൂരിലാണ് സംഭവം. പുത്തന്‍കുളത്തിനുസമീപം ചിറക്കരത്താഴം വിഷ്ണുഭവനില്‍ റീനയുടെ മകള്‍ വിജിതയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത് വയസ്സായിരുന്നു. ഭര്‍ത്താവില്‍നിന്നു പീഡനമെന്ന പരാതിനിലനില്‍ക്കെയാണ് മരണം.

ഒരു മാസം മുന്‍പ് ഗൃഹപ്രവേശം നടത്തിയ വീട്ടിലാണ് വിജിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കുളിമുറിയുടെ കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവമെന്ന് കരുതുന്നു.

ഗ്യാസ് സിലിന്‍ഡര്‍ കൊണ്ട് കുളിമുറിയുടെ കതകു തകര്‍ത്ത് രതീഷ് തന്നെയാണ് വിജിതയെ പുറത്തെടുത്തത്. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഭര്‍ത്താവ് രതീഷിന്റെ പീഡനമാണ് സംഭവത്തിനു പിന്നിലെന്ന് വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിച്ചു. രതീഷ് ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രതീഷിനെതിരേ പരാതിയുമായി വിജിതയുടെ അമ്മ റീന പാരിപ്പള്ളി സ്റ്റേഷനില്‍ പോയിരുന്നു. എന്നാല്‍ സംഭവസ്ഥലം പരവൂര്‍ പോലീസ് സ്റ്റേഷന്റെ പരിധിയിലാണെന്ന് പാരിപ്പള്ളി പോലീസ് അറിയിച്ചു.

ഇതനുസരിച്ച് പരവൂര്‍ സ്റ്റേഷനിലെത്തി പരാതിനല്കി. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ സംജിത് ഖാന്‍, വനിത എസ്.ഐ. സരിത, എ.എസ്.ഐ. ഹരി സോമന്‍ എന്നിവര്‍ വീട്ടിലെത്തി അന്വേഷണം നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്ച്ചറിയില്‍.

മക്കള്‍: അര്‍ജുന്‍, ഐശ്വര്യ. പോലീസ് വിജിതയുടെ അമ്മയുടെ മൊഴിയെടുത്തു. അസ്വാഭാവികമരണത്തിനു കേസെടുത്തിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved