പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദം ചെലുത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ കുണ്ടറയിലെ പരാതിക്കാരി മൊഴിയില്‍ ഉറച്ചുനിന്നാല്‍ എ.കെ ശശീന്ദ്രന് മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക് പോകേണ്ടിവരുമെന്ന് സിപിഎം നേതൃത്വം . പാര്‍ട്ടി തര്‍ക്കമെന്ന് ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചെങ്കിലും നിയമനടപടികള്‍ ഉറ്റുനോക്കുകയാണ് ഇടതുമുന്നണി .
പാര്‍ട്ടി തര്‍ക്കത്തില്‍ ഇടപെട്ടെന്ന് ശശീന്ദ്രന്‍റെ വാദം ധാര്‍മികമായോ നിയമപരമായോ നില്‍ക്കില്ലെന്നതാണ് ഇടതുമുന്നണിയേ പ്രതിരോധത്തിലാക്കുന്നത്. ഇരക്ക് നീതി നേടി കൊടുക്കേണ്ട മന്ത്രി പ്രതിക്ക് വേണ്ടി ഇടപെട്ടത് എന്‍സിപിക്ക് മാത്രമല്ല സിപിഎമ്മിനും സര്‍ക്കാരിനും വലിയ തലവേദനയാണ് . പാര്‍ട്ടി തര്‍ക്കമെന്ന് വാദിക്കാമെങ്കിലും പെണ്‍കുട്ടി നിയമനടപടിയുമായി മുന്നോട്ട് പോയാല്‍ ശശീന്ദ്രന് മന്ത്രിസ്ഥാനത്തിന് ഭീഷണിയാണ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കുണ്ടറയിലെ പ്രാദേശിക എന്‍സിപി നേതാക്കള്‍ക്കെതിരെ ഇന്നലെ രാത്രിയോടെ കുണ്ടറ പൊലീസ് കേസ് എടുത്തു.
ഈ കേസില്‍ പെണ്‍കുട്ടി നല്‍കുന്ന മൊഴി നിര്‍ണായകമാണ്. പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി കുടുംബത്തില്‍ സമ്മര്‍ദം ചെലുത്തിയെന്ന മൊഴി നല്‍കിയാല്‍ ,ശശീന്ദ്രനെതിരെ കേസ് എടുക്കാന്‍ പൊലീസ് നിര്‍ബന്ധിതമാവും. ശശീന്ദ്രനെതിരെ പൊലീസ് കേസ് എടുത്തില്ലെങ്കിലും പെണ്‍കുട്ടിയുടെ കുടുബത്തിന് കോടതിയെ സമീപക്കാനാവും . കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ശശീന്ദ്രന്‍ കേസില്‍ പ്രതിയായാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ ബുദ്ധിമുട്ടാവും . ശശീന്ദ്രന്‍ സമ്മര്‍ദം ചെലുത്തിയെന്ന പരാതി എന്‍ സി പി അന്വേഷിക്കുന്നുണ്ട് . മാത്യൂസ് ജോര്‍ജ് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും പാര്‍ട്ടി തീരുമാനമെടുക്കുക.
എന്‍സിപിയിലെ ആഭ്യന്തരകാര്യമാണെങ്കിലും മുഖ്യമന്ത്രി എടുക്കുന്ന നിലപാട് ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനത്തിന് ഭീഷണിയാണ്. എന്നാല്‍ കുറ്റക്കാരനെന്ന് തെളിയാതെ മുഖ്യമന്ത്രി ശശീന്ദ്രനെ കൈവിടില്ലെന്ന വിശ്വാസത്തിലാണ് ശശീന്ദ്രന്‍ അനുകൂലികള്‍ . എന്നാൽ കഴിഞ്ഞ മന്ത്രി സഭയുടെ കാലത്തും ശശീന്ദ്രന്‍ വിവാദങ്ങളിൽ കുടുങ്ങി മന്ത്രി സ്ഥാനം നഷ്ടപ്പെട്ടപ്പോൾ പകരം മന്ത്രിയായതു കുട്ടനാട്ടിൽ നിന്നും ഉള്ള തോമസ് ചാണ്ടി ആയിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം പകരം കുട്ടനാട്ടിൽ നിന്നും ജനപ്രതിനിധിയായി തിരഞ്ഞെടുത്ത എൻസിപി അംഗം തോമസ് കെ തോമസിന് ആയിരിക്കും ഇത്തവണ ശശീന്ദ്രന്‍റെ സ്ഥാനം തെറിച്ചാൽ മന്ത്രി സ്ഥാനത്തിന് നറുക്കു വീഴുക.
ജനിതകരോഗമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിച്ച് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുഞ്ഞ് ബാലന് ഇമ്രാന് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം വലമ്പൂര്‍ ആരിഫിന്റെ മകനാണ്.
ഇമ്രാന്റെ രോഗം ചികിത്സിച്ച് ഭേദമാക്കുന്നതിന് 18 കോടി രൂപ ആവശ്യമായിരുന്നു. തുടര്‍ന്ന് പണം സ്വരൂപിച്ചുകൊണ്ടിരിക്കെയാണ് കുട്ടി മരിച്ചത്. 16.5 കോടി രൂപയോളം കണ്ടെത്തിയിരുന്നു.
കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു കഴിഞ്ഞ മൂന്ന് മാസങ്ങളായി ഇമ്രാന് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ശരീരത്തിലെ പേശികള്‍ ശോഷിക്കുന്ന എസ്എംഎ എന്ന അപൂര്‍വ രോഗമാണ് ഇമ്രാനെ ബാധിച്ചത്. ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗം കുട്ടിയില്‍ കണ്ടെത്തിയിരുന്നു.
കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ആരിഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുട്ടിക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ഇമ്രാന്റെ ജീവൻ പിടിച്ചു നിർത്താൻ ശ്രമിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കുടുംബവഴക്കിനിടെ യുവതി തലയ്ക്കടിയേറ്റു മരിച്ചു. കാഞ്ഞിരത്തിങ്കല്‍ കൊറത്തിക്കുണ്ട് കോളനിയിലെ അരുണ്‍ എന്ന അനില്‍കുമാറിന്റെ ഭാര്യ സുമിത(23)യാണു മരിച്ചത്. സംഭവത്തിൽ അനിൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരം മദ്യപിച്ചെത്തിയ അനില്‍കുമാര്‍ സുമിതയുമായി വഴക്കുണ്ടാക്കിയിരുന്നു. അടുത്ത ബന്ധുവായ മറ്റൊരു യുവാവുമായി സുമിതയ്ക്കു ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു വാക്കേറ്റം. ഇതിനിടയില്‍ സുമിതയെ മര്‍ദിക്കുകയും മുറിക്കകത്തിട്ട് പൂട്ടുകയും ചെയ്തു.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെ വീണ്ടും വാക്കേറ്റം മൂര്‍ച്ഛിക്കുകയും അനില്‍കുമാര്‍ സുമിതയെ വിറകുകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയുമായിരുന്നു. ഇയാള്‍തന്നെയാണ് മുറി തുറന്ന് പുറത്തിറങ്ങി കുടുംബാംഗങ്ങളെ വിവരമറിയിച്ചത്. സുമിതയുടെ അമ്മ ജാനകിയും അനിൽകുമാറിന്റെ വല്യമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ സമീപവാസികള്‍ സുമിതയെ ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.
മൃതദേഹം കാസര്‍ഗോഡ് ആര്‍ഡിഒ അതുല്‍ എസ്. നാഥിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബേക്കല്‍ ഡിവൈഎസ്പി സി.കെ. സുനില്‍ കുമാര്‍, ബേഡകം സിഐ ടി. ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
കുണ്ടംകുഴി വാവടുക്കത്തെ കുമാരന്റെയും ജാനകിയുടെയും മകളായ സുമിതയും അനില്‍കുമാറും നാലുവര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹിതരായതായിരുന്നു. രണ്ടുവയസുള്ള അതുല്‍ദേവ് ഏക മകനാണ്.
മകന്‍ അഭിനന്ദിനെയും ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെയും കൊലപ്പെടുത്തുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി കെകെ രമ എംഎല്‍എ.
കത്ത് വെറുമൊരു ഊമക്കത്ത് എന്ന നിലയില്‍ തള്ളിക്കളഞ്ഞുകൂടെന്നാണ് നാളിതു വരെയുള്ള അനുഭവങ്ങള്‍ പഠിപ്പിച്ചത്. ടിപി ചന്ദ്രശേഖരന്റെ തല തെങ്ങിന്‍ പൂക്കുല പോലെ ചിതറുമെന്ന് നേതാക്കളും വെള്ള പുതപ്പിച്ച് കിടത്തുമെന്ന് പാര്‍ട്ടി ഗുണ്ടാസംഘങ്ങളും പരസ്യമായി പലകുറി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടിപിയുടെ ജീവനെടുത്തത്.
മറഞ്ഞു നിന്നുള്ള ഇത്തരം ഭീഷണികള്‍ കൊണ്ട് ഭയപ്പെടുത്തി വീട്ടിലിരുത്തിക്കളയാമെന്ന് വ്യാമോഹിക്കരുത്. ഒരറ്റത്ത് മരണം ദര്‍ശിച്ചു തന്നെയാണ് ഈ വഴി തെരഞ്ഞെടുത്തത്. ക്വട്ടേഷന്‍ കൊലയാളിക്കൂട്ടങ്ങളെ തീറ്റിപ്പോറ്റി വിയോജിപ്പുകളെ കൊന്നുതള്ളുന്ന കയ്യറപ്പില്ലായ്മകളല്ല, നിലപാടുകള്‍ക്കായി ജീവന്‍ കൊടുക്കാനുള്ള ഞങ്ങളുടെ സന്നദ്ധതയാണ് രാഷ്ട്രീയത്തിലെ ധീരതയെന്ന് ഈ മണ്ണില്‍ തെളിയിക്കുക തന്നെ ചെയ്യുമെന്ന്
കെകെ രമ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
‘ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി സഖാവ്. എൻ വേണുവിനും എന്റെ മകൻ അഭിനന്ദിനും നേരെ വധഭീഷണിയുമായി എം.എൽ.എ ഓഫീസിന്റെ മേൽവിലാസത്തിൽ വന്ന കത്ത് വെറുമൊരു ഊമക്കത്ത് എന്ന നിലയിൽ തള്ളിക്കളഞ്ഞുകൂടെന്നാണ് നാളിതു വരെയുള്ള അനുഭവങ്ങൾ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. ടി.പി.ചന്ദ്രശേഖരന്റെ തല തെങ്ങിൻ പൂക്കുല പോലെ ചിതറുമെന്ന് നേതാക്കളും, വെള്ള പുതപ്പിച്ച് കിടത്തുമെന്ന് പാർട്ടി ഗുണ്ടാസംഘങ്ങളും പരസ്യമായി പലകുറി പ്രഖ്യാപിച്ചതിന് പിന്നാലെയാണല്ലോ ടി.പി.യുടെ ജീവനെടുത്തത്.
മകൻ അഭിനന്ദിനും അതായിരിക്കും വിധി എന്നാണ് ഭീഷണി. എൻ വേണുവിനെയും കൊലപ്പെടുത്തുമെന്നും സി പി എം നേതാക്കളിരിക്കുന്ന ചാനൽ ചർച്ചകളിൽ കണ്ടു പോവരുതെന്നും കത്ത് തുടരുന്നു.
ജീവന്റെ പാതിയല്ല, ജീവൻ തന്നെ പകുത്തു നൽകിയ പോരാട്ട പാതയിലാണ് വ്യക്തിപരമായി നിലയുറിപ്പിച്ചിട്ടുള്ളത്. 2012 മെയ് 4 ന് വള്ളിക്കാട് വച്ച് നഷ്ടപ്പെട്ടതിൽ കൂടുതലൊന്നും നഷ്ടപ്പെടാനില്ലെന്ന് ഉറച്ച ബോധ്യമുള്ളവരാണ് ആർ.എം.പി.ഐ
എന്ന പാർട്ടിയുടെ ചെങ്കൊടിത്തണലിൽ നിലയുറപ്പിച്ചിട്ടുള്ള ഓരോ സഖാക്കളും. പരസ്പരം പകർന്ന ആ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ആർ.എം.പി.ഐ യുടെ ഇതുവരെയുള്ള മുന്നോട്ട് പോക്ക്.
ടി.പി.ചന്ദ്രശേഖരന്റെ അരുംകൊല ഞങ്ങൾക്ക് നേരെ സി.പി.എം നടത്തിയ ആദ്യ ആക്രമണമായിരുന്നില്ല. അവസാനത്തേതുമായിരുന്നില്ല.
ആറോളം സഖാക്കൾക്ക് നേരെ നടന്ന കൊലപാതക ശ്രമങ്ങളുടെ തുടർച്ചയിലാണ് ടി.പി. കൊല്ലപ്പെടുന്നത്. അതോടെ താൽക്കാലിക വിരാമമായ ആക്രമണ പരമ്പരകൾ 2016ലെ സി.പി.എംന്റെ അധികാര ലബ്ധിയോടെ വീണ്ടും തുടങ്ങുകയുണ്ടായി.
കടുത്ത പ്രതിസന്ധികളിലും പതറാതെ, ഒട്ടും മനസ്സാന്നിദ്ധ്യം ചോർന്നു പോവാതെ ഞങ്ങളുടെ പ്രസ്ഥാനത്തെ നയിച്ച നേതൃത്വധീരതയാണ് സഖാവ് എൻ. വേണു.
ഇതര മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾക്കൊപ്പം ചേർന്നുനിന്ന് സ്വൈര്യ ജീവിതത്തിന്റെ സാമൂഹ്യാന്തരീക്ഷം ഒഞ്ചിയത്തും ഏറാമലയിലുമൊക്കെ ഒരു പരിധിവരെയെങ്കിലും തിരികെപ്പിടിക്കാൻ കഴിഞ്ഞതും സഖാവ് വേണുവിന്റെ നേതൃപാടവം കൊണ്ടുതന്നെയാണ്. തെരെഞ്ഞെടുപ്പു വിധികളിലൂടെ ഒഞ്ചിയത്തും വടകരയിലും നിരന്തരമായി ജനത തങ്ങളെ തള്ളിക്കളയുന്നതിന്റെ ജാള്യം സി.പി.എംന് മറച്ചു വയ്ക്കാൻ സാധിക്കുന്നില്ല. അത്തരമൊരു അന്തരീക്ഷം രൂപീകരിക്കുന്നതിൽ നേതൃപരമായ പങ്കു വഹിക്കുന്ന സഖാവ് എൻ വേണുവിനോടും ആർ.എം.പി.ഐ യോടുമുളള സി.പി.എം നേതൃത്വത്തിന്റെ വിദ്വേഷവികാരം മനസ്സിലാക്കാം. എന്നാൽ മറഞ്ഞു നിന്നുള്ള ഇത്തരം ഭീഷണികൾ കൊണ്ട് ഞങ്ങളെയെല്ലാം ഭയപ്പെടുത്തി വീട്ടിലിരുത്തിക്കളയാമെന്ന് വ്യാമോഹിക്കരുത്. ഒരറ്റത്ത് മരണം ദർശിച്ചു തന്നെയാണ് ഞങ്ങളീ വഴി തെരഞ്ഞെടുത്തത്.
പി.ജെ. ബോയ്സ് , റെഡ് ആർമി തുടങ്ങിയ പേരുകളിൽ കണ്ണൂരിൽ നിന്നുള്ളവർ എന്ന് അവകാശപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്. പി.ജെ ആർമിയുടെയും കണ്ണൂരിലെ സി.പി.എംന്റെ സൈബർ വിംഗുകളുടെയും നെടുനായകരായിരുന്ന ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയുമൊക്കെ കേരളത്തിൽ പടുത്തുയർത്തിയ സമാന്തര അധോലോക സമ്പദ് സാമ്രാജ്യങ്ങൾ ഭയാനകമാണ്. അതിനെ തുറന്ന് കാട്ടിയതാണ് ഇപ്പോഴത്തെ ഭീഷണിയുടെ ചേതോവികാരം . ഒഞ്ചിയത്ത് പിജെ ആർമിയുടെ പേരിൽ ഒരു വണ്ടി സി.പി.എംന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെന്ന പേരിൽ ഓടിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇതൊക്കെ ജാഗ്രതയോടെ കാണേണ്ടതുണ്ട്.
പോലീസിനോട് ചിലതു പറയാനുണ്ട്. അജ്ഞാത ഭീഷണിയുടെ നിഴലിലുള്ള ഞങ്ങളെ സുരക്ഷയുടെ പേരിൽ നിങ്ങളുടെ വലയത്തിൽ വെയ്ക്കുകയല്ല, നിങ്ങളുടെ ആഭ്യന്തര വകുപ്പുമായി രാഷ്ട്രീയ ബന്ധമുള്ള ഈ ക്രിമിനൽ സംഘങ്ങളെ വെളിച്ചത്തു കൊണ്ടുവരികയും തുറുങ്കിലടയ്ക്കുകയുമാണ് നിങ്ങൾ ചെയ്യേണ്ടത്. പൊതു ജനങ്ങളിൽ ആശങ്ക പടർത്തി, ഞങ്ങളുടെ പ്രവർത്തകരുടെ ആത്മവിശ്വാസം തകർത്ത് ജനങ്ങളിൽ നിന്നകന്ന് സുരക്ഷാ വലയത്തിൽ ഒതുങ്ങി നിൽക്കാൻ എന്തായാലും ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഉണ്ടായതാണ് സഖാക്കാൾ കെ.കെ.ജയനും പുതിയടുത്ത് ജയരാജനും നേരെ നടന്ന ആക്രമണം. ഇത്രയും കാലം കഴിഞ്ഞിട്ടും അതിൽ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാൻ സാധിക്കാത്ത നിങ്ങളുടെ സവിശേഷ പരിമിതി തുടരുന്നിടത്തോളം ഇത്തരക്കാർ പെരുകുക തന്നെ ചെയ്യും.
ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയും ഏതാനും ദിവസങ്ങൾക്ക് മുമ്പ് വധഭീഷണിക്കത്ത് വരികയുണ്ടായി. പ്രതിപക്ഷ ശബ്ദങ്ങളെ ഇങ്ങനെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കി നമ്മുടെ ജനാധിപത്യ പ്രക്രിയ തന്നെ റദ്ദ് ചെയ്തു കളയുന്ന ഇത്തരം ഗൂഡ ശ്രമങ്ങളെ ജനകീയ ജാഗ്രതകൊണ്ട് ചെറുത്തു തോല്പിക്കേണ്ടതുണ്ട്.
ക്വട്ടേഷൻ കൊലയാളിക്കൂട്ടങ്ങളെ തീറ്റിപ്പോറ്റി വിയോജിപ്പുകളെ കൊന്നുതള്ളുന്ന കയ്യറപ്പില്ലായ്മകളല്ല., നിലപാടുകൾക്കായി ജീവൻ കൊടുക്കാനുള്ള ഞങ്ങളുടെ സന്നദ്ധതയാണ് രാഷ്ട്രീയത്തിലെ ധീരതയെന്ന് ഞങ്ങളീ മണ്ണിൽ തെളിയിക്കുക തന്നെ ചെയ്യും’.
കെ.കെ രമ
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയും അവതാരകയുമായ അനന്യ കുമാരി അലക്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കൊല്ലം പെരുമണ്‍ സ്വദേശിനിയാണ്.
ലിംഗമാറ്റ ശസ്ത്രക്രിയക്കിടെ പറ്റിയ പിഴവ് മൂലം താൻ ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കഴിഞ്ഞയാഴ്ച അനന്യ പരാതിയുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷമായിരുന്നു അനന്യ ലിംഗമാറ്റ ശസ്‍ത്രക്രിയ ചെയ്‌തത്. ശസ്‍ത്രക്രിയക്ക് ശേഷം തനിക്ക് ജോലി ചെയ്യാമോ ചുമക്കാനോ തുമ്മാനോ കഴിയുന്നില്ല എന്നായിരുന്നു യുവതിയുടെ പരാതി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം വേങ്ങര മണ്ഡലത്തില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. ഡി.എസ്.ജെ.പി. സ്ഥാനാര്‍ഥിയായാണ് അനന്യ മത്സരിക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് അനന്യ തെരഞ്ഞെടുപ്പില്‍ പിന്മാറുകയായിരുന്നു.
ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ചരിത്രം ഓര്‍മ്മിപ്പിക്കുന്ന മുസ്ലിം ആഘോഷമാണ് ബക്രീദ്. ലോകമെമ്പാടുമുള്ള മുസ്ലീം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ എന്നും ഈദ് അല്‍ അദാ എന്ന പേരിലും ബക്രീദ് ആഘോഷിക്കുന്നു. ‘അദാ’ എന്ന വാക്കിന്റെ അര്‍ത്ഥം ‘ബലി’ എന്നാണ്. ആത്മസമര്‍പ്പണത്തിന്റെ ആഘോഷം എന്നാണ് ബക്രീദിനെ വിശേഷിപ്പിക്കുന്നത്. ബലി പെരുന്നാള്‍ എന്ന വാക്കില്‍ നിന്ന് ‘വലിയ പെരുന്നാള്‍’ എന്ന പേരും ഈ ആഘോഷത്തിന് ലഭിച്ചു. പെരുന്നാളിന്റെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളില്‍ ഒന്നാണ് അറവുമാടുകളെ ബലികൊടുക്കുന്നത്.
ദൈവത്തിന്റ കല്‍പന അനുസരിച്ച് പ്രവാചകനായ ഇബ്രാഹിം നബി ആദ്യ പുത്രനായ ഇസ്മായിലിനെ ബലികൊടുക്കാന്‍ തീരുമാനിച്ചു. അതിലൂടെ അദ്ദേഹം ദൈവത്തിന്റെ പരീക്ഷണത്തെ വിജയിച്ചു. ബലി നല്‍കുന്ന സമയത്ത് ദൈവദൂതന്‍ വരികയും ഇസ്മായിലിന്റ സ്ഥാനത്ത് ആടിനെ വയ്ക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍ എന്നാണ് വിശ്വാസം.
ദൈവപ്രീതിക്കായി മനുഷ്യരെ ബലി നല്‍കരുതെന്ന സന്ദേശവും ഈ സംഭവം നമുക്ക് മനസിലാക്കിത്തരുന്നു. 400 ഗ്രാം സ്വര്‍ണ്ണത്തില്‍ കൂടുതല്‍ സമ്പത്തുളള ഓരോ മുസ്ലീം വിശ്വാസിയും ബലി നല്‍കണം എന്നാണ് നിയമം. ഇത് അല്ലാഹുവിനോടുളള പരിപൂര്‍ണ്ണ സമര്‍പ്പണത്തിന്റെ ഭാഗമായി കാണുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പള്ളികളില്‍ പ്രാര്‍ത്ഥന. പൊതു ഈദ് ഗാഹുകള്‍ ഉണ്ടാകില്ല. പെരുന്നാളിന് കിട്ടിയ ലോക്ഡൗണ്‍ ഇളവില്‍ കച്ചവടസ്ഥാപനങ്ങളെല്ലാം സജീവമായിരുന്നു.
ഒത്തുചേരലില്ലാതെ കോവിഡിന്റെ നിയന്ത്രണങ്ങളോടെയാണ് പെരുന്നാള്‍ ആഘോഷിക്കുക. പള്ളികളില്‍ 40 പേര്‍ക്ക് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാം. ഇത് സാമൂഹിക അകലം പാലിച്ചായിരിക്കണം. ഹസ്തദാനമോ ആലിംഗനമോ പാടില്ല.വീടുകളില്‍ ഇരുന്ന് ആഘോഷങ്ങളില്‍ പങ്കെടുത്ത് കോവിഡിനെതിരെയുള്ള പോരാട്ടം കൂടിയാണ് ഈ പെരുന്നാള്‍.
അതേ സമയം പെരുന്നാളിന് കിട്ടിയ ഇളവില്‍ കച്ചവട സ്ഥാപനങ്ങള്‍ സജീവമായിരുന്നു. ഇളവു ലഭിച്ച രണ്ടു ദിവസവും അത്ര തിരക്ക് അനുഭവപ്പെട്ടിരുന്നില്ലെങ്കിലും ഇന്ന് മിഠായിത്തെരുവ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ആളുകള്‍ നിറഞ്ഞു.
‘രാത്രി രണ്ട് കടവിന് അപ്പുറം കെട്ടിയിട്ടിരുന്ന ചെറുവള്ളം രജനിയാണ് എടുത്തുകൊണ്ട് വന്നത്. നഗ്നയായിരുന്ന അനിതയുടെ മൃതദേഹത്തിലേക്ക് വസ്ത്രം ധരിപ്പിച്ച് പ്രതീഷ്, മൃതദേഹം തോളിലേറ്റി രജനിയുടെ വള്ളത്തിൽ കയറ്റി. ഒപ്പം കേറാൻ ശ്രമിച്ചെങ്കിലും വള്ളം ആടിയുലഞ്ഞു. ഇതോടെ തോടിന്റെ കൈവരിയിലൂടെ പ്രതീഷ് നടക്കുകയും രജനി അനിതയുടെ മൃതദേഹവുമായി വള്ളം തുഴഞ്ഞു. ഇടയ്ക്ക് അക്കരയിക്കരെ പോകാൻ നാട്ടുകാർ സ്ഥാപിച്ച തടിപ്പാലത്തിന്റെ അടിയിലൂടെ ഈ വള്ളം എങ്ങനെ കടന്നുപോയി എന്നത് അതിശയമാണ്.’
രജനിയും അനിതയും പ്രതീഷും ഒരുമിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷമാണ് രജനിയും പ്രതീഷും ചേർന്ന് അനിതയെ ശ്വാസം മുട്ടിച്ച് െകാല്ലുന്നത്. അനിതയുടെ ശരീരത്തിൽ കയറിയിരുന്ന പ്രതീഷ് കഴുത്തുഞെരിച്ചു. ഈ സമയം രജനി അനിതയുടെ കാലുകൾ കൂട്ടിപ്പിടിച്ചു. െതാട്ടപ്പുറത്ത് അടുക്കളയിൽ ഉറങ്ങി കിടന്ന രജനിയുടെ അമ്മ ഇതൊന്നും അറിഞ്ഞില്ല. അടുക്കളും കിടപ്പുമുറിയും മാത്രമുള്ള രജനിയുടെ വീട്ടിൽ വച്ചാണ് ഗർഭിണി കൂടിയായ അനിതയെ െകാന്നത്.
കൊലപ്പെടുത്താൻ രണ്ടാംപ്രതി രജനി മാതൃകയാക്കിയത് സ്വന്തം സഹോദരന്റെ മരണം. രജനിയുടെ (38) സഹോദരൻ കായലിൽ മുങ്ങി മരിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ആറ്റിൽ ഉപേക്ഷിച്ചാൽ ദിവസങ്ങൾക്കു ശേഷം കണ്ടെടുക്കുമ്പോൾ മുങ്ങിമരിച്ചതായി തെറ്റിദ്ധരിക്കുമെന്നായിരുന്നു പ്രതികൾ കരുതിയതെന്നു പൊലീസ് പറഞ്ഞു. എന്നാൽ രജനിയുടെ പദ്ധതി പൊളിച്ചത് മഴയും തോട്ടിലെ ഒഴുക്കുമാണ്.
10നു രാത്രിയാണ് അനിതയുടെ മൃതദേഹം പള്ളാത്തുരുത്തി അരയൻതോട് പാലത്തിനു സമീപം ആറ്റിൽ കണ്ടെത്തിയത്. അജ്ഞാത മൃതദേഹമായി കണക്കാക്കി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അനിതയുടെ ഫോട്ടോ സമൂഹമാധ്യമത്തിലൂടെ സഹോദരൻ തിരിച്ചറിയുകയായിരുന്നു, . പോസ്റ്റ്മോർട്ടം കഴിഞ്ഞതോടെയാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. അനിതയുമായുള്ള ബന്ധത്തെ എതിർത്ത രജനിയാണ് അനിതയെ ഒഴിവാക്കാൻ കൊലപ്പെടുത്തുകയെന്ന നിർദേശം വച്ചത്.
ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന രജനിയെ 2 വർഷം മുൻപു ഫേസ്ബുക്കിലൂടെയാണ് പ്രബീഷ് പരിചയപ്പെട്ടത്. ഡ്രൈവറായ പ്രബീഷ് തുടർന്ന് രജനിയുമായി ഒന്നിച്ചു കഴിയുകയായിരുന്നു. 6 മാസം മുൻപ് ജോലിയുടെ ഭാഗമായി കായംകുളത്തെത്തിയ പ്രബീഷ് അനിതയുമായി പരിചയത്തിലായി. ഭർത്താവുമായി പിണങ്ങി ഒറ്റയ്ക്കു കഴിയുകയായിരുന്ന അനിത പ്രബീഷുമായി അടുത്തു. ഗർഭിണിയായ അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രബീഷ് തയാറായില്ല. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ രജനിയോട് ഇരുവരെയും ഒന്നിച്ചു പോറ്റാമെന്നു പ്രബീഷ് പറഞ്ഞു. രജനിയും അനിതയും എതിർത്തു. തുടർന്നാണ് അനിതയെ ഒഴിവാക്കാൻ തീരുമാനിച്ചത്.
അനിതയെ 9നു വൈകിട്ട് നാലോടെ കൈനകരിയിലെ രജനിയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി. ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം പ്രബീഷ് അനിതയുടെ കഴുത്തു ഞെരിച്ചെന്നും രജനി വായും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചെന്നുമാണു കേസ്. ബോധം നഷ്ടമായ അനിതയെ മരിച്ചെന്നു കരുതി ചെറിയ ഫൈബർ വള്ളത്തിൽ കയറ്റി വീടിനു 100 മീറ്റർ അകലെയുള്ള ആറ്റിൽ തള്ളാൻ കൊണ്ടുപോയി. രജനിയാണു വള്ളം തുഴഞ്ഞത്. കനത്തമഴയിൽ നാട്ടുതോട്ടിലൂടെ ആറ്റുതീരത്ത് എത്തിയപ്പോൾ പ്രബീഷും വള്ളത്തിൽ കയറാൻ ശ്രമിക്കുകയും വള്ളം മറിയുകയും ചെയ്തു. തുടർന്ന് വള്ളത്തിനൊപ്പം അനിതയെയും അവിടെ ഉപേക്ഷിച്ച് ഇരുവരും മടങ്ങുകയായിരുന്നു. വെള്ളത്തിൽ വീണ ശേഷമാണ് അനിത മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
കൊല്ലം: മന്ത്രി എ.കെ ശശീന്ദ്രനെതിരെ ആരോപണം. എന്‍.സി.പി നേതാവ് ഉള്‍പ്പെട്ട പീഡന പരാതി ഒതുക്കാന്‍ ശ്രമിച്ചുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച ഫോണ്‍ റെക്കോര്‍ഡ് പുറത്തുവന്നു.ഹോട്ടല്‍ ഉടമയും എന്‍.സി.പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ ജി.പത്മാകരനെതിരായ പരാതി ഒതുക്കാനാണ് മന്ത്രി പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചത്. പത്മാകരന്‍ പെണ്‍കുട്ടിയുടെ കൈയ്ക്ക് കയറി പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ അപകീര്‍ത്തികരമായ പരാമര്‍ശം ഉള്‍പ്പെടുത്തി പത്മകരന്‍ സമൂഹ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുകയും ചെയ്തു. ഇത് പിന്‍വലിക്കുകയും മാപ്പ് പറയണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. എന്നാല്‍ അപവാദ പ്രചാരണം തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
എന്‍.സി.പി പ്രവര്‍ത്തകനാണ് പെണ്‍കുട്ടിയുടെ പിതാവ്. ഇദ്ദേഹത്തെ വിളിച്ച മന്ത്രി പാര്‍ട്ടിയില്‍ ചെറിയ വിഷയമുണ്ട് അത് തീര്‍ക്കണമെന്ന് പറയുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ പ്രശ്‌നമില്ലെന്ന് കുട്ടിയുടെ പിതാവ് പറയുമ്പോള്‍ പാര്‍ട്ടിക്കാര്‍ക്കെതിരായ കേസ് എന്ന് മന്ത്രി തിരുത്തിപറയുന്നു. തന്റെ മകളെ പത്മാകരന്‍ കയറിപ്പിടിച്ച കേസാണോ എന്ന് ചോദിക്കുമ്പോള്‍ ‘അത് തന്നെ, അത് നല്ല നിലയില്‍ തീര്‍ക്കണം. പരിഹരിക്കണം’. എന്ന് പറയുന്നു. നല്ല നില എങ്ങനെയാണെന്ന് ചോദിക്കുമ്പോള്‍ ‘അത് നിങ്ങള്‍ക്കറിയാമല്ലോ. അത് തീര്‍ത്തിട്ട് ഇനി പിന്നീട് സംസാരിക്കാമെന്നും’ മന്ത്രി പറയുന്നു.മാര്‍ച്ച് മാസത്തില്‍ നടന്ന സംഭവത്തിലാണ് പത്മാകരന്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചത്. തന്റെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയ പത്മാകരന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഈ സമയം പെണ്‍കുട്ടിയുടെ പിതാവും സഹോദരനും നാട്ടിലുണ്ടായിരുന്നില്ല. ഈ വിവരം പെണ്‍കുട്ടി സുഹൃത്തിനോട് മാത്രമാണ് പറഞ്ഞത്. എന്നാല്‍ നാണക്കേടാണ് പുറത്തുപറയേണ്ട എന്ന് പറഞ്ഞ് അത് അവസാനിപ്പിച്ചു. എന്നാല്‍ പത്മാകരന്‍ തന്റെ മകളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായി പ്രചരിപ്പിച്ചതോടെയാണ് ജൂണ്‍ 28ന് പരാതി നല്‍കിയതെന്നും പിതാവ് പറയുന്നു.
കുണ്ടറ സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.പോലീസ് ആവശ്യപ്പെട്ട പ്രകാരം തൊട്ടടുത്ത തിങ്കളാഴ്ച സ്‌റ്റേഷനില്‍ എത്തിയ തന്നെയും മകളെയും എതിര്‍ കക്ഷികള്‍ വരട്ടെ എന്ന് പറഞ്ഞ് ഗേറ്റിനു പുറത്തുനിര്‍ത്തി. ഈ സമയം സി.ഐ അവിടെ ഉണ്ടായിരുന്നില്ല. 12 മണിവരെ പുറത്തുനിര്‍ത്തി പറഞ്ഞുവിട്ടു. എതിര്‍കക്ഷികള്‍ വന്നു പറയാനുള്ളത് സി.ഐയോട് പറഞ്ഞുവെന്നാണ് പോലീസുകാര്‍ അറിയിച്ചത്. തങ്ങളെ പിന്നീട് വിളിപ്പിക്കാമെന്ന് പറഞ്ഞ് മടക്കിയയച്ചു. എന്നാല്‍ താന്‍ അവിടെനിന്ന് തിരിച്ചുപോരുന്നവരെ സി.ഐ സ്‌റ്റേഷനില്‍ വന്നിട്ടില്ല. എതിര്‍കക്ഷികളും വന്നിട്ടില്ലെന്നും പിതാവ് പറഞ്ഞു.
പരാതിയുടെ രസീത് പോലീസുകാരുടെ വാട്‌സ്ആപ്പില്‍ ഇട്ടതോടെ എസ്.പി ഇടപെട്ടു. ഉടന്‍ നടപടിയുണ്ടാകുമെന്ന് പറഞ്ഞു. എന്നാല്‍ ആറ് ദിവസമായി ഇതുവരെ നടപടി വന്നിട്ടില്ല. സി.ഐയോട് ചോദിക്കുമ്പോള്‍ കേസ് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന മറുപടിയാണ് കിട്ടുന്നതെന്നും പിതാവ് പറഞ്ഞു.
എന്‍.സി.പി ജില്ലാ പ്രസിഡന്റിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ ആദ്യമൊന്നും ഇടപെടാന്‍ തയ്യാറാകാത്ത നേതാക്കള്‍ മന്ത്രി വിളിച്ചതിനു ശേഷം തന്നെവിളിച്ച് ഭീഷണി മുഴക്കി. പത്മാകരനോട് കളിച്ചാല്‍ പ്രത്യാഘാതമുണ്ടാകും. പത്മാകരന്‍ ഏതു കളിയും കളിക്കുമെന്നും പറഞ്ഞു. മന്ത്രി കേസില്‍ ഇടപെട്ടതുകൊണ്ടാണ് പോലീസ് നടപടി സ്വീകരിക്കാത്തതെന്നും പിതാവ് പറയുന്നു.അതേസമയം, പീഡന പരാതിയാണെന്ന് അറിയാതെയാണ് ഇടപെട്ടതെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിക്കാരെകുറിച്ച് കേട്ടപ്പോള്‍ വിളിച്ച് വിവരം തിരക്കുകയാണ് ചെയ്തത്.
മക്കൾക്കു ചെലവിനു നൽകണമെങ്കിൽ കുട്ടികളുടെ പിതൃത്വം ഡിഎൻഎ ടെസ്റ്റ് നടത്തി തെളിയിക്കണമെന്ന് ഭർത്താവു വെല്ലുവിളിച്ചതോടെയാണ് ജീവനാംശത്തിനായി യുവതി വനിത കമ്മിഷനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കളെയും മൂന്ന് മക്കളെയും കമ്മീഷൻ സൗജന്യമായി ഡിഎൻഎ ടെസ്റ്റിന് വിധേയരാക്കി.
ഡിഎൻഎ പരിശോധനയിലൂടെ യുവതിക്ക് കുട്ടികളുടെ പിതൃത്വവും സ്വന്തം അഭിമാനവും സംരക്ഷിക്കാൻ സഹായമൊരുക്കി വനിത കമ്മീഷൻ. ചിറയിൻകീഴ് സ്വദേശിയും പ്രായപൂർത്തിയായ രണ്ട് മക്കളുമുള്ള പരാതിക്കാരി തുടർന്നുള്ള കുടുംബജീവിതത്തിന് താല്പര്യമില്ലെന്നും ജീവനാംശം ലഭിക്കണമെന്നും അറിയിച്ചതിനെതുടർന്നാണ് കമ്മിഷന്റെ ഇടപെടൽ. 20 വർഷം മുൻപ് വിവാഹിതരായ ഇരുവരും ഏഴ് വർഷമായി പിരിഞ്ഞു കഴിയുകയായിരുന്നു.
പരിശോധനയിൽ കുട്ടികളുടെ അച്ഛൻ ഇയാൾ തന്നെയാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇന്നലെ നടന്ന അദാലത്തിലേക്ക് ഇരുവരെയും വിളിച്ചുവരുത്തി. എന്നാൽ പിതൃത്വം തെളിയിക്കപ്പെട്ടിട്ടും കുടുംബത്തെ ഒപ്പം കൂട്ടാനോ ജീവനാംശം നൽകാനോ ഇയാൾ തയാറായില്ല. പരാതിക്കാരിക്കു കുടുംബ കോടതിയിൽ ജീവനാംശം ലഭിക്കുന്നതിന് വേണ്ട സഹായം കമ്മിഷൻ തന്നെ ചെയ്യുമെന്ന് പരാതി കേട്ട കമ്മിഷൻ അംഗം അഡ്വ. എം.എസ്.താര പറഞ്ഞു. കമ്മിഷൻ അംഗം ഇ.എം.രാധയും അദാലത്തിൽ പങ്കെടുത്തു. ഇതുൾപ്പെടെ 24 പരാതികളാണ് പരിഗണിച്ചത്.
ടി.പി.ചന്ദ്രശേഖരന്റെ മകനെയും ആർഎംപി നേതാവ് എൻ.വേണുവിനെയും കൊല്ലുമെന്ന് ഭീഷണിക്കത്ത്. ടി.പിയുടെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ.രമയുടെ ഓഫീസ് വിലാസത്തിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. കത്ത് ലഭിച്ചതിന് പിന്നാലെ വേണു വടകര എസ്പിക്ക് പരാതി നൽകി.
ചാനൽ ചർച്ചയിൽ സിപിഎം എംഎൽഎ എ.എൻ.ഷംസീറിനെതിരേ ഒന്നും പറയരുതെന്നും ഇത്തരം മുന്നറിയിപ്പ് അവഗണിച്ചതാണ് ടി.പിക്ക് വിനയായതെന്നും കത്തിൽ ഭീഷണിയുണ്ട്.