തിരുവനന്തപുരം : വ്യാപനശേഷി കൂടിയ പുതിയ കോവിഡ്‌ വകഭേദത്തിന്റെ പശ്‌ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന നടത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനം. വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും 80 ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും കോവിഡ്‌ നിര്‍ണയത്തിന്‌ ആര്‍.ടി.പി.സി.ആര്‍. പരിശോധന മാത്രം നടത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ്‌ അവലോകന യോഗം തീരുമാനിച്ചു.

കോവിഡിന്റെ ജനിതകമാറ്റം വന്ന സി.1.2 എന്ന പുതിയ മാരക വകഭേദത്തിന്റെ പശ്‌ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ എട്ടു രാജ്യങ്ങളില്‍നിന്നു സംസ്‌ഥാനത്ത്‌ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. അതിവേഗം പടരാന്‍ ശേഷിയുള്ള സി.1.2 വൈറസിനെ മേയ്‌ മാസത്തില്‍ ദക്ഷിണാഫ്രിക്കയിലാണ്‌ ആദ്യം തിരിച്ചറിഞ്ഞത്‌. പിന്നീട്‌ ന്യൂസിലന്‍ഡ്‌, പോര്‍ച്ചുഗല്‍ അടക്കം ഏഴു രാജ്യങ്ങളില്‍ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയില്‍ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദമാണിത്‌. സി.1.2 കോവിഡ്‌ വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍നിന്ന്‌ വരുന്നവരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കും. അവരെ ആര്‍.ടി.പി.സി.ആര്‍ ടെസ്‌റ്റിന്‌ വിധേയമാക്കി ക്വാറന്റൈന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

വയനാട്‌, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ്‌ വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തീകരിച്ചത്‌. 80 ശതമാനത്തിന്‌ അടുത്തെത്തിയ തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട്‌ ജില്ലകളിലും ആര്‍.ടി.പി.സി.ആര്‍ ടെസ്‌റ്റ്‌ മാത്രമായിരിക്കും. എല്ലാ ജില്ലകളിലും ആര്‍.ടി.പി.സി.ആര്‍. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന്‌ മുഖ്യമന്ത്രി നിര്‍ദേശിച്ചു. വാക്‌സിന്‍ വിതരണത്തില്‍ പിന്നില്‍നില്‍ക്കുന്ന ജില്ലകള്‍ക്കു പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തണം. അധ്യാപകരെ സെക്‌ടറല്‍ മജിസ്‌ട്രേറ്റ്‌ ജോലിയില്‍നിന്ന്‌ ഒഴിവാക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നുണ്ടോ എന്ന്‌ ഉറപ്പാക്കണം. സന്നദ്ധരാവുന്ന അധ്യാപകരെ ഉള്‍പ്പെടുത്താം. സംസ്‌ഥാനത്തിന്റെ കൈവശമിപ്പോഴുള്ള എട്ട്‌ ലക്ഷം ഡോസ്‌ വാക്‌സിന്‍ ഉടന്‍ നല്‍കും.
ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഡുതലത്തില്‍ കോവിഡ്‌ പരിശോധനാ വിവരങ്ങള്‍ ശേഖരിക്കണം. ഇത്‌ ലഭ്യമാകുന്ന മുറയ്‌ക്ക്‌ വാര്‍ഡ്‌തല ലോക്ക്‌ഡൗണാകും ഏര്‍പ്പെടുത്തുക. വീടുകളില്‍ കഴിയുന്ന കോവിഡ്‌ ബാധിതരില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചശേഷം കോവിഡ്‌ ബാധിച്ച എത്രപേരുണ്ടെന്ന കണക്ക്‌ ശേഖരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.