സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ സിനിമാ ചിത്രീകരണത്തിന് മാര്‍ഗരേഖയായി. ലൊക്കേഷനില്‍ പരമാവധി 50 പേര്‍ക്കാണ് പ്രവേശിക്കാന്‍ അനുമതിയുണ്ടാവുക.
ഇന്‍ഡോര്‍ ഷൂട്ടിങ്ങുകള്‍ക്ക് മാത്രമാണ് നിലവില്‍ അനുമതി. ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങളും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സംഘടനകള്‍ക്ക് നല്‍കണം.
48 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഷൂട്ടിങ് സൈറ്റിങ് പ്രവേശനം അനുവദിക്കുകയുള്ളൂ. എല്ലാ ദിവസവും രാവിലെ ശരീരോഷ്മാവ് പരിശോധിക്കണം, സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണം,
സിനിമ ചിത്രീകരിക്കുന്നവര്‍ സംഘടനകള്‍ക്ക് സത്യവാങ്മൂലം നല്‍കണം. പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, മേക്കപ്പ് ഡിപ്പാര്‍ട്ട്‌മെന്റ്, വസ്ത്രാലങ്കാരം എന്നിവയിലുള്ളവര്‍ ജോലിസമയത്ത് കൈയുറകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. എല്ലാവരും മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണം.
നിര്‍ദ്ദേശിക്കപ്പെട്ട ഉപയോഗ സമയം കഴിയുമ്പോള്‍ പുതിയ മാസ്‌ക് സെറ്റില്‍ വിതരണം ചെയ്യണം. 80% ആള്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാനിറ്റെസര്‍ കൊണ്ടു നടന്നു ഉപയോഗിക്കാവുന്ന ചെറിയ കുപ്പികളിലാക്കി നല്കണം.
കൂട്ടം കൂടി നിന്ന് ഭക്ഷണം കഴിക്കരുത്, ഒന്നില്‍ കൂടുതല്‍ ഭക്ഷണ കൗണ്ടറുകള്‍ സെറ്റില്‍ ഉണ്ടായിരിക്കണം. കാനില്‍ ചൂടു വെള്ളം നിറച്ച് പേപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിച്ച് കുടിക്കണം. കുപ്പികള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കണം. താമസിക്കുന്ന വാഹനങ്ങള്‍, ഭക്ഷണം ഉണ്ടാക്കുന്ന പാത്രങ്ങള്‍, എന്നിവ അണുവിമുക്തം ആക്കണം. ഇത് ഉറപ്പുവരുത്തേണ്ടത് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിന്റെ ഉത്തരവാദിത്തമാണ്.
ചിത്രീകരണം തുടങ്ങാനിരിക്കുന്നവര്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഫെഫ്കയിലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന് സത്യവാങ്മൂലം നല്കണം. കേരളത്തില്‍ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങള്‍ ഒടിടി ഉള്‍പ്പെടെയുള്ള എല്ലാ മേഖലയ്ക്കും മാര്‍ഗരേഖ ബാധകമായിരിക്കും.
ആരോഗ്യ വകുപ്പിന്റെയോ പോലീസിന്റെയോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ആളുകള്‍ പരിശോധിക്കാന്‍ എത്തിയാല്‍ പൂര്‍ണ സഹകരണം ചിത്രീകരണ സ്ഥലത്ത് നല്‍കേണ്ടതാണ്. മാര്‍ഗരേഖ നടപ്പാക്കാന്‍ ഉത്തരവാദിത്വപ്പെട്ട സിനിമ സംഘടനകളുടെ പ്രതിനിധികള്‍ ഷൂട്ടിംഗ് സെറ്റുകള്‍ സന്ദര്‍ശിക്കും.
യോഗ്യതയില്ലാതെ അഭിഭാഷക പ്രാക്ടീസ് നടത്തിയ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്. രാമങ്കരി സ്വദേശിനി സെസ്സി സേവ്യറിന് എതിരെ ആണ് പരാതി. മതിയായ യോഗ്യതയില്ലാതെ രണ്ടര വര്‍ഷം ഇവര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും ബാര്‍ അസോസിയേഷനില്‍ മത്സരിച്ച് വിജയിക്കുകയും ചെയ്തിരുന്നു. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ സെക്രട്ടറി ആലപ്പുഴ നോര്‍ത്ത് പൊലിസില്‍ പരാതി നല്‍കിയിരുന്നു.
സെസ്സി യോഗ്യതയില്ലാതെയാണ് പ്രാക്ടീസ് നടത്തുന്നതെന്നും, വ്യാജ എന്‍ റോള്‍മെന്റ് നമ്പര്‍ നല്‍കി അംഗത്വം നേടുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഭിലാഷ് സോമനാണ് ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണത്തിനൊടുവില്‍ പൊലീസ് സെസ്സിക്കെതിരെ കേസ് എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അസോസിയേഷന്‍ നിര്‍വാഹക സമിതി യോഗം ചേര്‍ന്ന് ഇവരെ പുറത്താക്കിയിരുന്നു.
രണ്ടര വര്‍ഷമായി ജില്ലാ കോടതിയില്‍ ഉള്‍പ്പടെ കോടതി നടപടികളില്‍ പങ്കെടുക്കുകയും ഒട്ടേറെ കേസുകളില്‍ അഭിഭാഷക കമ്മീഷനായി പോകുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഇക്കാര്യം അസോസിയേഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് സെസി സേവ്യര്‍ ഒളിവിലാണ്. അസോസിയേഷനില്‍ കൂടുതല്‍ ഭൂരിപക്ഷം നേടി ജയിച്ച ഇവര്‍ ലൈബ്രേറിയനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ല്‍ ആലപ്പുഴ കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ബി ശിവദാസിന്റെ കീഴിലാണ് ഫൈനല്‍ ഇയര്‍ നിയമ ബിരുദ വിദ്യാര്‍ത്ഥിയായ സെസി എത്തിയത്.
ഇന്റന്‍ഷിപ്പിന്റെ ഭാഗമായി ആയിരുന്നു ഇത്. തുടര്‍ന്ന് പഠനത്തിന്റെ ഭാഗമായി കോടതികളില്‍ ഇവര്‍ എത്തുകയും ചെയ്തിരുന്നു. പഠന കാലയളവ് കഴിഞ്ഞ് അഭിഭാഷക എന്ന നിലയില്‍ ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടുകയും ചെയ്തു. വര്‍ഷങ്ങളോളം ഇവര്‍ നിയമബിരുദം കരസ്ഥമാക്കി എന്നാണ് സഹപ്രവര്‍ത്തകരെയും ,കോടതിയേയും മറ്റുള്ളവരെയും വിശ്വസിപ്പിച്ചിത്. ബാര്‍ കൗണ്‍സില്‍ കേരളയുടെ കീഴില്‍ എന്‍ റോള്‍ ചെയ്തതായി അറിയിച്ച് ബാര്‍ അസോസിയേഷന്‍ അംഗത്വത്തിനായി സമീപിക്കുകയും 2019 മാര്‍ച്ച് 30ന് അംഗത്വം കരസ്ഥമാക്കുകയും ചെയ്തു.
തുടര്‍ന്ന് അസോസിയേഷന്‍ നടത്തിയ പരിശോധനയില്‍ അഭിഭാഷകയായി എന്‍ റോള്‍ ചെയ്തതിന്റെ പ്രധാന രേഖകള്‍ കണ്ടെത്താനാകാതെ വന്നതോടെയാണ് കള്ളക്കളി പുറത്തായത്. ആ സമയം പ്രമുഖ അഭിഭാഷകന് കീഴില്‍ ഇന്റന്‍ഷിപ്പ് പൂര്‍ത്തീകരിച്ച് ജൂനിയര്‍ അഡ്വക്കേറ്റായി പ്രാക്ടീസ് തുടങ്ങി കഴിഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ നടന്ന അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മറ്റി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഈ കഴിഞ്ഞ ജൂലൈ 5 ന് അസോസിയേഷന് ലഭിച്ച ഒരു അജ്ഞാത കത്തില്‍ നിന്നാണ് വ്യാജരേഖകള്‍ വച്ചാണ് സെസ്സി അഭിഭാഷകയായി തുടരുന്നതെന്ന് വിവരം ലഭിക്കുകയായിരുന്നു.സെസ്സി ഉപയോഗിക്കുന്ന റോള്‍ നമ്പര്‍ വ്യാജമാണെന്ന് കത്തില്‍ നമ്പര്‍ സഹിതം വ്യക്തമാക്കിയിരുന്നു.
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും. ഇതുവരെ വാദം കേട്ട ജഡ്ജി അവധിയില്‍ പോകുന്നതിനാലാണ് നടപടി. ഇതേ ബെഞ്ച് തന്നെ തുടർന്നും വാദം കേൾക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ അഭ്യർത്ഥിച്ചെങ്കിലും താന്‍ അവധിയില്‍ പോകുകയാണെന്നും പുതിയ ബെഞ്ചിന് മുന്‍പാകെ ജാമ്യാപേക്ഷ സംബന്ധിച്ച വാദങ്ങള്‍ അവതരിപ്പിക്കാമെന്നും ജഡ്ജി അറിയിക്കുകയായിരുന്നു.
എത് ബെഞ്ചിന് മുന്‍പാകെയാണെങ്കിലും വാദം അവതരിപ്പിക്കാന്‍ തയ്യാറാണെന്ന് ഇ.ഡിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇത് 16-ാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നത്.
മാതാപിതാക്കളെ കാണാൻ രണ്ട് ദിവസമെങ്കിലും പരോൾ അനുവദിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ഇ.ഡിയുടെ അഭിഭാഷകന്‍ ഇതിനെ എതിർത്തു. ഇതോടെ കോടതിയും ഈ ആവശ്യം തള്ളി. കേസില്‍ തുടര്‍ന്ന് വാദം കേള്‍ക്കുന്നത് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇ.ഡിയ്ക്കായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി ഹാജരായി.
കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കാസര്‍കോട് ചിറ്റാരിക്കലില്‍ ആണ് സംഭവം. കടുമേനി സ്വദേശി ആന്റോ ചാക്കോച്ചൻ (28) ആണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
ഇയാൾ ഇപ്പോൾ ഒളിവിലാണ്. ഒരുവര്‍ഷം മുമ്പാണ് പതിനാലുകാരിയെ പീഡിപ്പിച്ചതിന് ചിറ്റാരിക്കാല്‍ പൊലീസ് ആന്റോയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി കുട്ടിയുടെ അമ്മ ജൂലായ് 13ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കൊച്ചി മറൈന്‍ ഡ്രൈവില്‍ വാടക കുടിശ്ശിക നല്‍കാത്തതിന്റെ പേരില്‍ ജിസിഡിഎ അധികൃതര്‍ കട അടച്ച് പൂട്ടി. ഉപജീവന മാര്‍ഗം ഇല്ലാതായതോടെ നാല് ദിവസമായി കടക്ക് മുന്നില്‍ സമരത്തിലായിരുന്നു അന്‍പത്തിനാലുകാരിയായ വീട്ടമ്മ. വാടക കുടിശ്ശിക ഇനത്തില്‍ ഒന്‍പത് ലക്ഷം രൂപ അടക്കാനുണ്ടെന്നാണ് ജിസിഡിഎ അധികൃതര്‍ പറയുന്നത്. മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ പ്രമുഖ വ്യവസായി എം എ യൂസഫലി പ്രസന്ന അടക്കാനുള്ള തുക മുഴുവന്‍ അടക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.
താന്തോന്നി തുരുത്ത് സ്വദേശിയായ പ്രസന്നയുടെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു കട. മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകളും ഇവര്‍ക്കുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് 2015 ല്‍ ഇവര്‍ക്ക് തറവാടക ഈടാക്കി ഇവിടെ കട തുടങ്ങാന്‍ അനുമതി നല്‍കിയത്. ഇപ്പോള്‍ പ്രതിമാസം പതിമൂവായിരത്തി എണ്ണൂറ് രൂപയാണ് വാടക. മൂന്നര ലക്ഷം രൂപ വായ്പയെടുത്ത് കട പണിതു. പ്രളയവും കോവിഡ് ലോക്ക് ഡൗണും നടപ്പാത നവീകരണവുമൊക്കെ കാരണം രണ്ട് വര്‍ഷമായി കച്ചവടം ഇല്ലാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കട തുറന്നപ്പോഴാണ് ജിസിഡിഎ അധികൃതരെത്തി ഒഴിപ്പിക്കല്‍ നടത്തിയത്. സാധനങ്ങളെല്ലാം വാരി പുറത്തിട്ടു.
2015 മുതല്‍ വാടക അടക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നുവെന്നും പല തവണ നോട്ടീസ് നല്‍കിയതിനു ശേഷമാണ് നടപടി എടുത്തതെന്നുമാണ് ജിസിഡിഎയുടെ വിശദീകരണം. ഒരു നിശ്ചിത തുക അടച്ചാല്‍ കട തുറക്കാന്‍ അനുവദിക്കാമെന്നും ചെയര്‍മാന്‍ പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ എറണാകുളം എംഎല്‍എ ടി ജെ വിനോദ് ഇടപെട്ടു. ഇതിനിടെയാണ് ലുലു ഗ്രൂപ്പ് പ്രസന്നക്ക് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. നാളെത്തന്നെ ലുലു ഗ്രൂപ്പ് അധികൃതര്‍ തുക മുഴുവന്‍ ജിസിഡിഎയില്‍ അടക്കുമെന്ന് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു.
അമ്പലപ്പുഴ: പുന്നപ്ര തെക്ക് ‘ശ്രീചന്ദ്രിക’യിൽ ബാലകൃഷ്ണൻ ഒരു നല്ല ഫോട്ടോഗ്രാഫർ ആണ്. വണ്ടാനം മെഡിക്കൽ കോളജിന് സമീപം ഒരു സ്റ്റുഡിയോ നടത്തുന്നതിൽ നിന്നും ലഭിക്കുന്ന ഏക വരുമാനത്തിൽ ആയിരുന്നു കുടുംബം പുലർത്തിയിരുന്നത്. കുട്ടനാട് തലവടി സ്വദേശിനി സന്ധ്യയാണ് ഭാര്യ. പ്രായപൂർത്തിയാകാത്ത 2 മക്കളുടെ പിതാവായ ബാലകൃഷ്ണൻ്റെ കാലിൽ ചെറിയ ഒരു പരു ഉണ്ടാകുകയും അത് കൂട്ടാക്കാതെ ബന്ധുവിൻ്റെ സംസ്ക്കാര ചടങ്ങിൽ സംബന്ധിക്കുകയും മറ്റും ചെയ്ത് ആ ചെറിയ മുറിവ് വൃണമാകുകയും ഇന്ന് ബാലകൃഷ്ണൻ ആശുപത്രി കിടക്കയിൽ മുട്ടിൻ്റെ താഴെ വെച്ചു മുറിച്ചു മാറ്റിയ നിലയിലാണ്.
ഇന്നലെ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തി.
സുഹൃത്തുക്കളും ചില ബന്ധുക്കളും കൂടിയാണ് ആദ്യഗഡു ഹോസ്പിറ്റലിൽ അടച്ചത്. ഇനിയും 5 ലക്ഷം രൂപ ആവശ്യമാണ്. വീട്ടു ചെലവിനും തുടർ ചികിത്സക്കും മക്കളുടെ വിദ്യാഭ്യാസത്തിനും യാതൊരു നിർവാഹവും ഇല്ലാതെ ആശുപത്രി കിടക്കയിൽ ബാലകൃഷ്ണൻ്റെ കരളുരുകയാണ് . ആശുപത്രി ചെലവിന് 5 ലക്ഷം രൂപ ആവശ്യമാണ്. സുമനസ്സുകൾ കനിഞ്ഞാൽ ബാലകൃഷ്ണൻ്റെ ഇരുളടഞ്ഞ ജീവിതത്തിന് പ്രതീക്ഷ നൽകാൻ സാധിക്കും. ദയവായി ഈ കുടുംബത്തെ സഹായിച്ചാലും. നമ്മുടെ ചെറിയ സഹായം ഈ കുടുംബത്തിന് വലിയ ആശ്വാസമാണ്.
*അകലെയാണെങ്കിലും നാം അരികിലുണ്ട്* .
SANDYA RAJAN
Account No. 196701000002521
IOBA0001967
Phone. 9961666170
യുഎസിനെ വിറപ്പിച്ച ഇരട്ടക്കൊലക്കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച് ലോസ് ആഞ്ചൽസ് കോടതി. ‘ഹോളിവുഡ് റിപ്പർ’ എന്ന പേരിൽ കുപ്രസിദ്ധനായ തോമസ് ഗാർഗിലോക്കാണ് 20 വർഷത്തിനു ശേഷം ശിക്ഷ വിധിക്കുന്നത്. നടൻ ആഷ്ടൺ കച്ചറുടെ കാമുകി ഉൾപെടെ രണ്ടു പേരെ വീട്ടിൽ അതിക്രമിച്ചുകയറി വധിക്കുകയും ഒരാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് വിധി.
”ഗാർഗിലോ എവിടെ ചെന്നാലും മരണവും നാശവും പിന്നാലെ സംഭവിച്ചു”വെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി ലാറി ഫിഡ്ലർ പറഞ്ഞു. രണ്ടു വർഷം മുമ്പ് വാദംകേൾക്കൽ പൂർത്തിയായ കേസിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ജഡ്ജിമാർ ശിപാർശ ചെയ്തിരുന്നു. നടപടിക്രമങ്ങളിൽ തട്ടി ശിക്ഷ പ്രഖ്യാപിക്കൽ വൈകുകയായിരുന്നു.
ഫാഷൻ ഡിസൈൻ വിദ്യാർഥിയായ ആഷ്ലി എലറിനെ ഹോളിവുഡിലെ വീട്ടിൽകയറി 47 തവണ കുത്തിയാണ് ഗാർഗിലോ കൊലപ്പെടുത്തിയിരുന്നത്. നാലു കുട്ടികളുടെ അമ്മയായ 32 കാരി മരിയ ബ്രൂണോയെ ലോസ് ആഞ്ചൽസിലെ എൽ മോണ്ടയിലുള്ള വീട്ടിൽ കയറിയാണ് കൊലപ്പെടുത്തിയിരുന്നത്. മിഷേൽ മർഫി എന്ന യുവതിയെയും ആക്രമിെച്ചങ്കിലും പ്രതിരോധിച്ചുനിന്നതോടെ രക്ഷപ്പെട്ടു.
ഇവർ നൽകിയ സൂചനകളിൽനിന്നാണ് രണ്ടു കൊലപാതകങ്ങളുടെയും ചുരുളഴിഞ്ഞത്. എയർ കണ്ടീഷനിങ്, ഹീറ്റർ റിപ്പയറിങ് േജാലി ചെയ്തിരുന്ന ഗാർഗിലോ ഇരകളുടെ വീടുകൾക്ക് സമീപം നേരത്തെ താമസിച്ചിരുന്നു. എന്നാൽ, താനല്ല കൊല നടത്തിയതെന്നാണ് ഗാർഗിലോയുടെ വാദം. ശിക്ഷ വിധിച്ചെങ്കിലും കാലിഫോർണിയയിൽ 2006നു ശേഷം വധശിക്ഷ നടപ്പാക്കാത്തതിനാൽ ഗാർഗിലോയും ഉടനൊന്നും ശിക്ഷിക്കപ്പെടാൻ സാധ്യതയില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കേരളത്തിലെ നാടൻ രുചികളുടെ അംബാസിഡർ. ഒറ്റവാക്കിൽ ലോകപ്രശസ്തമായ ബ്രിട്ടീഷ് നാഷണൽ അവാർഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ജോമോൻ കുര്യാക്കോസിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കൊഞ്ചു തീയൽ ,മത്തങ്ങ എരിശ്ശേരി, വെള്ളയപ്പം തുടങ്ങി രസം വരെ ഫൈവ് സ്റ്റാർ സ്റ്റൈലിൽ രുചി വ്യത്യാസമില്ലാതെ ആധുനിക രീതിയിൽ അവതരിപ്പിക്കാനുള്ള ജോമോൻറെ കഴിവിനുള്ള അംഗീകാരമാണിത്. വളർന്നുവന്ന നാടിൻറെ ഗൃഹാതുരത്വം നിറഞ്ഞ രുചികളെ ലോകത്തിൻറെ നെറുകയിലെത്തിച്ച ഈ യുകെ മലയാളിയുടെ സന്തോഷത്തിൽ പങ്കു ചേരുകയാണ് ഇന്ന് മലയാളം യുകെയും . ബേസിൽ ജോസഫ്, മീനു നെയ്‌സൺ പള്ളിവാതുക്കൽ, സുജിത് തോമസ് എന്നിവരോടൊപ്പം ജോമോൻ കുര്യാക്കോസിന്റെ രുചിക്കൂട്ടുകൾ മലയാളം യുകെ വീക്കെൻഡ് കുക്കിംഗിലൂടെ യുകെയിലെ മലയാളികൾക്ക് പരിചിതമാണ്.
ആഹാരത്തോടുള്ള ഇഷ്ടം കാരണം ഹോട്ടൽ മാനേജ്മെൻറ് പഠിച്ച് 13 വർഷമായി ലണ്ടനിൽ ജോലിചെയ്യുന്ന ജോമോൻ ഇപ്പോൾ ദി ലാലിറ്റ് ലണ്ടൻ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ ഹെഡ് ഷെഫ് ആയി ജോലി ചെയ്യുകയാണ്. ഭക്ഷണം വളരെ ശ്രദ്ധയോടെ പാചകം ചെയ്യുന്നതിനൊപ്പം ആകർഷകമായി വിളമ്പുന്നതിലും ജോമോൻ എടുത്ത പരിശ്രമങ്ങളാണ് നമ്മുടെ നാടൻ രുചികളെ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ തീൻമേശയിലേക്ക് എത്തിക്കാനുള്ള പ്രധാനകാരണം. ലോക പ്രശസ്ത പാചക പരിപാടിയായ ബിബിസി സെലിബ്രിറ്റി മാസ്റ്റർ ഷെഫിലെ പങ്കാളിത്തം കൂടാതെ ഹിന്ദു ,മലയാള മനോരമ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും ജോമോന്റെ പാചകകുറിപ്പുകൾ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യയിലെയും യുകെയിലെയും വിവിധ കാറ്ററിംഗ് കോളജുകളിലെ ഗസ്റ്റ് ലെക്ചർ പദവി അലങ്കരിക്കുന്ന ജോമോൻ നവ മാധ്യമമായ ക്ലബ് ഹൗസിൽ ഷെഫുമാരുടെയും ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളായ ക്ലബ് കിച്ചൺ, ഇന്ത്യൻ ഗ്യാസ്‌ട്രോണമി, ഫുഡ് സെൻസ് തുടങ്ങിയവയിൽ മോട്ടിവേഷൻ സ്പീക്കറായും പുതുതലമുറയ്ക്ക് വഴികാട്ടിയാണ്.

ബ്രിട്ടനിലെമ്പാടുമുള്ള ഷെഫുമാരുടെ സ്വപ്നമായ നാഷണൽ ഷെഫ് ഓഫ് ദി ഇയർ പ്രോഗ്രാമിൽ പങ്കെടുക്കുന്നവരുടെ എണ്ണം ആയിരങ്ങൾ വരും. അതിൽ നിന്ന് ഏറ്റവും മികച്ച 40 പേരെ തിരഞ്ഞെടുത്താണ് സെമിഫൈനലും ഫൈനലും നടത്തപ്പെടുന്നത് . ഇലയിൽ പൊള്ളിച്ച മീനും തേങ്ങാ ചമ്മന്തിയും ഉണ്ടാക്കി വിധികർത്താക്കളെ ഞെട്ടിച്ചാണ് ജോമോൻ സെമി ഫൈനലിൽ എത്തിയത്. എൽ കെ അദ്വാനി, ലണ്ടൻ മേയർ സാദിഖ് ഖാൻ, സുനിൽ ഗവാസ്കർ, രാഹുൽ ദ്രാവിഡ് തുടങ്ങിയ ഒത്തിരി പ്രമുഖർ ജോമോൻറെ നള പാചകത്തിന്റെ രുചി അറിഞ്ഞ് അഭിനന്ദിച്ചവരാണ്. എന്നാൽ അതിലുപരി മൂന്ന് വർഷം മുമ്പ് തിരുവല്ലയിലെ ഗിൽഗാർ ആശ്വാസ ഭവനിലെ അന്തേവാസികൾക്ക് ഒരു നേരം ആഹാരം ഉണ്ടാക്കി കൊടുത്തതിന്റെ മധുരസ്മരണ മറക്കാനാവാത്ത ഓർമ്മയായി ജോമോൻ മലയാളം യുകെയുമായി പങ്കു വച്ചു. ജോലിക്കും ശമ്പളത്തിനും അപ്പുറം വിശപ്പകറ്റുന്നത് ദൈവിക പുണ്യമായി മനസ്സിൽ കണ്ട നിമിഷങ്ങളാണെന്നാണ് അതെക്കുറിച്ച് ജോമോൻ പറഞ്ഞത്.
ഇനി അൽപ്പം കുടുംബകാര്യം. കേരളത്തിൽ റാന്നി സ്വദേശിയായ ജോമോൻറെ ഭാര്യ ലിൻജോ ജോമോൻ ബാസിൽഡിൽ രജിസ്‌റ്റേർഡ് നേഴ്സായി ജോലി ചെയ്യുന്നു. ജോവിയാൻ,ജോഷേൽ ,ജോഷ്‌ലീൻ എന്നിവരാണ് മക്കൾ. പള്ളിവടക്കേതിൽ ജോസ് കോട്ടേജിൽ പിസി കുര്യാക്കോസിന്റെയും സെലിൻ കുര്യാക്കോസിന്റെയും മകനായ ജോമോന്റെ സ്വദേശം കേരളത്തിൽ മാവേലിക്കര തോനക്കാട് ആണ്. ജോമോൻറെ സഹോദരൻ ജിജിമോൻ കുര്യാക്കോസും ഭാര്യ നിഷാ മോളും ഖത്തറിലാണ് ജോലി ചെയ്യുന്നത്.

ഒരേ കോളേജിൽ സീനിയറായി പഠിച്ച ബേസിൽ ജോസഫുമായി ചേർന്ന് മലയാളം യുകെയിൽ വീക്കെൻഡ് കുക്കിംഗിൽ ജോമോനും എഴുതുന്നുണ്ട്. സഹ എഴുത്തുകാരായ ബേസിൽ ജോസഫിനോടും ,സുജിത് തോമസിനോടും, മീനു നെയ്‌സൺ പള്ളിവാതുക്കലുമായും ചേർന്ന് ഒരു ടീമായി വീക്കെൻഡ് കുക്കിംഗ് കൈകാര്യം ചെയ്യുന്നതിന്റെ ആത്മസംതൃപ്തി ജോമോൻ പങ്കുവെച്ചു. ആഴ്ചകൾക്ക് മുൻപ് ജോമോന്റേതായി വീക്കെൻഡ് കുക്കിംഗിൽ പ്രസിദ്ധീകരിച്ച തക്കാളിയും കുഞ്ഞുള്ളിയും ചേർത്തുമൊരിച്ച കൊഞ്ചിൻെറ റെസിപ്പിക്ക് വായനക്കാരുടെ ഇടയിൽ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. സെമി ഫൈനലും ഫൈനലും കടന്ന് ജോമോൻ രുചിക്കൂട്ടുകളുടെ നെറുകയിൽ എത്തി കിരീടം കരസ്ഥമാക്കട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു.
ബക്രീദിന് ലോക്ക്ഡൗണിൽ ഇളവുകൾ നല്‍കും, ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍ ഇതാണ് സംസ്ഥാനത്തെ രീതിയെന്ന വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാന സർക്കാരിന്റെ ഈ രീതി ശരിയല്ല. സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പ്രതിഷേധിക്കുന്നവര്‍ക്ക് ലോക്ക്ഡൗണില്‍ ഇളവും ഇല്ലാത്തവര്‍ക്ക് ഇളവുമില്ലാത്ത സ്ഥിതിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും മുരളീധരന് ആരോപിച്ചു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഒരു താലൂക്ക് ആശുപത്രിയിലെ ജൂണിയര്‍ ഡോക്ടറുടെ ബുദ്ധിയും കഴിവും ഉപയോഗിച്ചുകൊണ്ടാണ് കോവിഡിനെ നേരിട്ടുകൊണ്ടിരുന്നതെന്നും മുരളീധരൻ വിമർശിച്ചു.
തൊഴിൽ മേഖലയിൽ നിന്നും മോശം അനുഭവങ്ങൾ ഏറ്റവും കൂടുതൽ പുറത്തു വരുന്നത് സിനിമ മേഖലയിൽ നിന്നും ആണ്. സംവിധായകർ താരങ്ങൾ നിർമാതാക്കൾ എന്നിവരിൽ നിന്നും നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളെ കുറിച്ച് നിരവധി തവണ നടിമാർ വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്.
ഇപ്പോഴിതാ അവസരം ചോദിച്ചപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ആസിഫ് അലി നായകൻ ആയി എത്തിയ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിൽ നായികയായി എത്തിയ ഷിബ്ല. അവതാരകയായി എത്തിയ ശേഷം ആയിരുന്നു നായികയായി ഈ താരം എത്തിയത്.
മലപ്പുറത്തു ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു ഷിബ്ലയുടെ ജനനം. ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നപ്പോൾ ഉപ്പ സമ്മതിച്ചില്ല എന്നാണ് ഷിബ്ല പറയുന്നത്.
റിയാലിറ്റി ഷോയിൽ പങ്കെടുത്ത താൻ പിന്നീട് അവസരം അഭിനയ രംഗത്ത് അവസരങ്ങൾ തേടിയിരുന്നു എന്നും ആ സമയത്താണ് മലയാളത്തിന്റെ അറിയപ്പെടുന്ന ഒരു പ്രമുഖ സംവിധായകൻ തന്നോട് എപ്പോഴാണ് ഭോഗിക്കുന്നത് എന്ന് മുഖത്ത് നോക്കി ചോദിച്ചത് എന്നും നടി പറയുന്നു. അതുകൊണ്ടു തന്നെ മലയാളം സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഇല്ല എന്ന് പറയാൻ കഴിയില്ല എന്നും ഷിബ്ല പറയുന്നു.