മെട്രിസ് ഫിലിപ്പ്
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC), എന്ന രാഷ്ട്രീയപാർട്ടി ഇന്ത്യയുടെ ഒരു വികാരമായിരുന്നില്ലേ! ഈ പ്രസ്ഥാനത്തിന്റെ പിന്നിലായി ലക്ഷക്കണക്കിന് അണികൾ ഇന്ത്യയുടെ സ്വാതന്ത്യത്തിന് വേണ്ടി, അണിനിരന്നതല്ലേ! ജനലക്ഷങ്ങളുടെ മനസ്സിൽ, ആവേശം, കൊള്ളിച്ചിരുന്ന, ഏക രാക്ഷ്ട്രീയ പാർട്ടിയായിരുന്നു INC. അധികാരത്തിന്റെ 60 വർഷങ്ങൾ കൊണ്ട്, പാർട്ടിയെ സ്നേഹിക്കാത്ത, അധികാര കൊതികൊണ്ട്, അഴിമതിയും ധൂർത്തും കാണിച്ച നേതാക്കൾ, നശിപ്പിച്ച, ഈ പാർട്ടി ഇന്ന് ഒരു മുങ്ങി കൊണ്ടിരിക്കുന്ന കപ്പലിനെ പോലെ ആയി തീർന്നിരിക്കുന്നു.
മുങ്ങികൊണ്ടിരിക്കുന്ന കപ്പലിൽ നിന്നും, ആദ്യം ലൈഫ് ജാക്കറ്റ് അണിഞ്ഞുകൊണ്ട്, ചെറിയ ബോട്ടിൽ കയറി രക്ഷപ്പെടാൻ, ആളുകൾ ഇടി കൂടും. ഇടിച്ചു, മറിഞ്ഞു ചാടി ആദ്യം കയറി പോകുന്നവർ രക്ഷപ്പെടും, കൂടാതെ, ബോട്ടിൽ ഇടം കിട്ടാത്തവർ, ലൈഫ് ജാക്കറ്റ് അണിഞ്ഞുകൊണ്ട് കടലിലേയ്ക്ക് എടുത്തു ചാടും. ചിലർ നീന്തി രക്ഷപ്പെടും എന്നാൽ ചിലർ മുങ്ങി മരിക്കും. അങ്ങനെ നീന്തി മറ്റൊരു കരയിൽ രക്ഷപ്പെട്ടു ചെല്ലുന്നവർക്ക് ഭയങ്കര മൈലേജ് ആണ് സമൂഹത്തിൽ. വന്നപാടെ നല്ല സദ്യയും കസേരയും ഒക്കെ നൽകികൊണ്ട് അവരെ ആദരിക്കും. ഇതേ അവസ്ഥയാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ സംഭവിച്ചിരിക്കുന്നത്. കുറേ നേതാക്കൾ, പാർട്ടി വിട്ട് മറ്റ് പാർട്ടികളിൽ ചേർന്ന് രക്ഷപെട്ടു. ഇനിയും പാർട്ടി വിട്ടു പോകേണ്ടവർ, ഓടി രക്ഷപെട്ടുകൊള്ളുക.
പാർട്ടിയുടെ ചിഹ്നമായ കൈപ്പത്തി, നെഞ്ചോട് ചേർത്തു പിടിച്ച അണികൾ “നാഷണൽ കോൺഗ്രസ് സിന്ദാബാദ്” എന്ന് ആവേശത്തോടെ മുദ്രവാക്യം വിളിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്നവർ ഗ്രൂപ്പ് നേതാക്കളുടെ പേര് മാത്രം മുദ്രവാക്യം മാത്രമാക്കി മാറ്റിയിരിക്കുന്നു.
കേന്ദ്രത്തിൽ 60 വർഷങ്ങൾക്ക് മേലെ, ഭരിച്ച പാർട്ടിക്ക് ഇന്ന് ഒരു പ്രതിപക്ഷ നേതാവിനെ പോലും ഇലക്ട് ചെയ്യുവാൻ ഉള്ള പാർട്ടി എം.പി. മാർ പോലും ഇല്ലതായിരിക്കുന്നു. ഇപ്പോൾ സജീവമായി പ്രവർത്തിക്കുന്ന ഒരു പാർട്ടി പ്രസിഡന്റ് പോലും ഇല്ലാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു.
കോൺഗ്രസ് പാർട്ടി അധികാരത്തിൽ ഇനി വരുമോ? ഒറ്റവാക്കിൽ പറഞ്ഞാൽ “ഇല്ല”, നീട്ടി പരത്തി പറഞ്ഞാൽ, സാധ്യത വളരെ കുറവ്. വർഷങ്ങൾക്ക് മുൻപ്, ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും,കോൺഗ്രസ് സർക്കാർ ആയിരുന്നു ഭരിച്ചിരുന്നത്. എന്നാൽ സ്വന്തം നേട്ടത്തിന് വേണ്ടി, ഈ പാർട്ടിയിൽ നിന്നും പുറത്തുപോയി, പുതിയ പ്രാദേശിക പാർട്ടി രൂപീകരിച്ച് അവർ ഭരിക്കുന്നു. കോൺഗ്രസ് പാർട്ടിയുടെ പതാക പാറിക്കളിച്ചിരുന്ന സ്‌റ്റേറ്റുകളിൽ ഇപ്പോൾ ബിജെപിയുടെ കാവികൊടിയാണ് പാറികളിക്കുന്നത് എന്ന് മാത്രം.
കേരളത്തിൽ പ്രതിപക്ഷനേതാവ്, കെപിസിസി പ്രസിഡന്റ് എന്നിവരെ മാറ്റിയത് കൊണ്ട് ഈ പാർട്ടി രക്ഷപ്പെടുമോ. അത് തൊലിപ്പുറത്തുള്ള മരുന്നു പുരട്ടൽ മാത്രമേ ആകുകയുള്ളൂ. മുറിവുണങ്ങണമെങ്കിൽ, അകത്തും കൂടി മരുന്ന് പുരട്ടണം. കൂടാതെ തലമുറ മാറണം. സീനിയർ ആയ നേതാക്കൾക്ക് വേണ്ടി കെപിസിസി സീനിയർ എന്ന കമ്മറ്റി രൂപീകരിച്ചുകൊണ്ടും, അത് ഉപദേശ കമ്മറ്റിയും ആക്കുക.
എല്ലാ ഗ്രൂപ്പ് നേതാക്കളും സ്വയംമാറണം.ഇല്ലങ്കിൽ നാണം കെട്ട് ഇറങ്ങി പോകേണ്ടി വരും. ബൂത്ത് തലം മുതൽ പുതിയ ഭാരവാഹികൾ ഉണ്ടാകണം. എല്ലാ പോഷകസംഘടന ഭാരവാഹികളും മാറ്റണം. അണികൾക്ക് ആവേശം ഉണ്ടാക്കുന്ന നേതാവ് ആകണം ,കെപിസിസി പ്രസിഡന്റ്. ഈ പാർട്ടിയെ ശക്തിപ്പെടുത്തുന്ന നേതാവ് വരട്ടെന്നേ. ശക്തനായ പ്രസിഡന്റ് വന്നില്ലങ്കിൽ 2024 ലെ ലോക് സഭാ ഇലക്ഷനിൽ 20ൽ 8 സീറ്റ് പോലും യുഡിഫിന് കിട്ടില്ല എന്ന് ഉറപ്പാണ്. 2024 ലെയും 2026 ലെയും സ്ഥാനാർത്ഥികളെ ഇപ്പോഴെ തീരുമാനിച്ചു കൊണ്ട് മണ്ഡലത്തിൽ പ്രവർത്തിക്കാൻ പറയുക. പ്രിയമുള്ള കോൺഗ്രസ് പ്രവർത്തകരെ ഇനി മുതൽ ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് മാത്രം വിളിക്കുക. ഒരു ഗ്രൂപ്പ് നേതാവിനും, ഇനി കീ ജയ് വിളിക്കല്ലേ. ആളുകൾ ചിരിക്കും…
ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുൻ പഞ്ചായത്ത് പ്രസിഡന്റ് കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി എംപി രമ്യാ ഹരിദാസിന്റെ പരാതി. വിഷയത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസർ, നജീബ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ആലത്തൂര് കയറിയാൽ കാലു വെട്ടും എന്നാണ് ആലത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടിന്റെ ഭീഷണി. കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നിങ്ങൾ അതിനു മുതിരും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നതെന്നും രമ്യാ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
കാലു വെട്ടൽ ഭീഷണിയിലൊന്നും തകരുന്നവളല്ല, രാജ്യ സേവനത്തിനിടയിൽ പിടഞ്ഞു വീണു മരിച്ച ഇന്ദിരാജിയുടെ പിൻമുറക്കാരിയാണ് ഞാൻ..
ഇന്ന് ഉച്ച കഴിഞ്ഞ് ആലത്തൂരിലെ എന്റെ ഓഫീസിലേക്ക് പോകുന്ന വഴി ഹരിതകർമസേനയിലെ സ്ത്രീകളുമായി സംസാരിച്ച് വാഹനത്തിലേക്ക് തിരികെ കയറാൻ ചെന്ന എന്നോട് ഒരു ഇടത്പക്ഷ നേതാവ് പറഞ്ഞത് കേട്ടാൽ അറയ്ക്കുന്ന തെറി.സാമൂഹ്യ സന്നദ്ധ സേവനത്തിന് നൽകിയ പേരാണത്രേ പട്ടി ഷോ..സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഇഎംഎസിൻറെ ജന്മദിനത്തിൽ തന്നെ ആധുനിക കമ്യൂണിസ്റ്റുകാരൻ അവന്റെ തനിനിറം പുറത്തെടുത്തു.ഒരു ജനപ്രതിനിധി എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ആളുകളോട് എങ്ങനെ പെരുമാറണം എന്നു പോലും അറിയാത്ത രീതിയിലേക്ക് ഇടത് പക്ഷക്കാർ മാറിക്കഴിഞ്ഞോ?
ആലത്തൂര് കയറിയാൽ കാലു വെട്ടും എന്നാണ് ആലത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടിന്റെ ഭീഷണി. കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നിങ്ങൾ അതിനു മുതിരും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ജനസേവനത്തിന്റെ പാതയിൽ മുന്നോട്ടു പോകുമ്പോൾ നിങ്ങളുടെ ഭീഷണിയെ അതിജീവിക്കാൻ തന്നെയാണ് തീരുമാനം.
വെട്ടേറ്റ കാലും മുറിഞ്ഞു വീണ കൈപ്പത്തികളുമായി സാമൂഹ്യ സേവനം നടത്താൻ ഞാൻ സന്നദ്ധയാണ്.ജനസേവനത്തിന് ഇടയിൽ വെടിയേറ്റു വീഴുന്ന ഓരോ ചോരയും ഈ രാജ്യത്തിന് കരുത്തേകും എന്നുപറഞ്ഞ ഇന്ദിരാജിയുടെ പിൻഗാമിയാണ് ഞാൻ.സഞ്ചരിക്കാനുള്ള എന്റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും തെറി വിളികളുമായി പൊതുസമൂഹത്തിൽ അപമാനിക്കുകയും ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും.
കാണാതായ കോട്ടയം മള്ളുശ്ശേരി കളരിക്കൽ വീട്ടിൽ കണ്ണൻ എന്നറിയപ്പെടുന്ന പ്രശാന്ത് രാജുവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. പരേതനായ രാജശേഖരൻ നായരുടെ മകൻ പ്രശാന്തിന്റെ ജീവിതം ദുരൂഹത നിറഞ്ഞതായിരുന്നു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ പോലീസ് ശനിയാഴ്ച രാവിലെയാണ് കണ്ടെത്തിയത് ഏറെ നാടകീയ സംഭവങ്ങൾക്ക് ഒടുവിലാണ്.
35 കാരനായ പ്രശാന്തിനെ കാണാനില്ല എന്ന് ബന്ധുക്കൾ വെള്ളിയാഴ്ച രാവിലെ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. തുടർന്ന് ഇയാളെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. അതിനിടെയാണ് ശനിയാഴ്ച രാവിലെ കത്തിക്കരിഞ്ഞ നിലയിൽ പോലീസ് സ്റ്റേഷനിൽ നിന്നും നിന്നും ഒരു കിലോമീറ്ററോളം അകലെ മുടിയൂർക്കരയിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
ചികിത്സിക്കാത്ത ഡോക്ടർ മെയിൽ നഴ്സ് ആയിരുന്ന ഇയാൾ ഡോക്ടർ എന്ന പേരിൽ പണം കടം വാങ്ങിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ലക്ഷക്കണക്കിന് രൂപ വിവിധ ആളുകളിൽനിന്ന് കടം വാങ്ങിയിരുന്നതായാണ് പോലീസിന്റെ വിലയിരുത്തൽ. 80 ലക്ഷത്തോളം രൂപ കടം ഉണ്ടായിരുന്നതായി പോലീസ് കണക്കുകൂട്ടുന്നു. തൃശൂർ മെഡിക്കൽ കോളജിൽ നിന്നും പഠിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നു എന്നായിരുന്നു പലരോടും പറഞ്ഞിരുന്നത്. എന്നാൽ ആരെയും ചികിത്സിച്ച് തട്ടിപ്പ് നടത്തുന്ന രീതി പ്രശാന്തിന് ഇല്ലായിരുന്നു എന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഉപരിപഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പണം കടം വാങ്ങിയിരുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യ ഒരു മാസമായി പ്രശാന്തിന്റെ അടുത്ത് നിന്ന് മാറി താമസിക്കുകയായിരുന്നു.
വെള്ളിയാഴ്ച തന്നെ പ്രശാന്തിനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിരുന്നു. അതിനിടെയാണ് ശനിയാഴ്ച്ച രാവിലെ പ്രശാന്തിന്റെ ഇന്നോവ കാർ മെഡിക്കൽ കോളേജ് പരിസരത്ത് കൂടി കടന്നു പോകുന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. ഉടൻതന്നെ ബന്ധുക്കൾ ഗാന്ധിനഗർ സ്റ്റേഷൻ സി ഐയെ വിവരമറിയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം തന്നെയുള്ള പോലീസ് സ്റ്റേഷനിൽ നിന്നും സിഐ ഉൾപ്പെടെയുള്ള സംഘം പ്രശാന്തിന്റെ വാഹനം കണ്ടെത്താൻ ഇറങ്ങി. മെഡിക്കൽ കോളജിന് സമീപത്ത് വച്ച് തന്നെ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.കാർ കസ്റ്റഡിയിലെടുത്ത പോലീസിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. കാറോടിച്ചിരുന്നത് ഇന്നോവയുടെ ഉടമസ്ഥനായ ചെങ്ങന്നൂർ സ്വദേശി ജോൺസണായിരുന്നു. കാർ പ്രശാന്തിന്റെ അല്ലെന്നും വാടകയ്ക്ക് നൽകിയതാണെന്നും ജോൺസൺ മൊഴി നൽകി. രേഖകൾ പരിശോധിച്ചപ്പോൾ ഇക്കാര്യം ശരിയാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. പിന്നീട് ഉടമ കൂടുതൽ വിവരങ്ങൾ പറഞ്ഞതോടെയാണ് പ്രശാന്തിനെ കുറിച്ചുള്ള യഥാർത്ഥ ചിത്രം പോലീസിന് ലഭിച്ചത്.
ഉടമ പറഞ്ഞത് ഇങ്ങനെ.
മാസങ്ങളായി ഇന്നോവ കാർ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുകയായിരുന്നു പ്രശാന്ത്. വാടക കൃത്യമായി തരുന്ന ശീലം ഉണ്ടായിരുന്നില്ല. ഇനി കാറു നൽകാനാകില്ല എന്ന് ഉടമ പറഞ്ഞപ്പോൾ എൺപതിനായിരം രൂപ ഒറ്റത്തവണയായി നൽകി. മറ്റൊരു സുഹൃത്തിൽ നിന്ന് പണം വാങ്ങിയാണ് പ്രശാന്ത് തുക നൽകിയതെന്നാണ് മനസ്സിലാക്കുന്നത് എന്നും കാറുടമ പറഞ്ഞു. ഒരു ദിവസം 2000 രൂപ എന്ന വാടകയായിരുന്നു എന്നും ഉടമ മൊഴി നൽകി.
കാർ ഉടമയെ കണ്ടെത്തിയതോടെ അന്വേഷണം ഊർജിതമായി. ഇന്നലെ മുതൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ കാറിന്റെ ജിപിഎസ് ലൊക്കേഷൻ എടുത്താണ് ഉടമ മെഡിക്കൽ കോളേജ് പരിസരത്ത് നിന്നും കാർ കണ്ടെത്തിയത്. ഉടമയിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് പ്രശാന്ത് മുമ്പ് കാർ പാർക്ക് ചെയ്തിരുന്ന മുടിയൂർക്കരയിലേക്ക് പോകാൻ പോലീസ് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.
കൊവിഡ് പ്രതിരോധത്തില്‍ മാസ്ക് ധരിക്കുന്നതിനും കൈകള്‍ അണുവിമുക്തമാക്കുന്നതിനും മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുന്നതും പ്രാഥമികവും ഏറ്റവും ശക്തമായിട്ടുള്ളതുമായ പ്രതിരോധമാര്‍ഗങ്ങളാണെന്ന് ക്ലിനിക്കലായി തന്നെ വ്യക്തമായിട്ടുള്ളതാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു.
കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും അടച്ചിടലുമൊക്കെ വളരെ വലിയതോതില്‍ പൊതുജനങ്ങള്‍ക്കിടയിലെ ജാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സാഹായിച്ചിട്ടുണ്ട്. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിക്കുമ്പോഴും അറിയാതെ പറ്റുന്ന വീഴ്ചകള്‍ രോഗം ക്ഷണിച്ചു വരുത്തുമെന്ന് ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസ് മുന്നറിയിപ്പു നല്‍കി.
വീടിന് മുന്നില്‍ മീന്‍, പച്ചക്കറി തുടങ്ങി ആവശ്യസാധനങ്ങള്‍ വില്‍ക്കാനെത്തുന്നവരുടെ അടുത്ത് മാസ്ക് ധരിക്കാതെ പോകരുത്. സാധനം വാങ്ങിയ ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. ചെറിയ ആള്‍ കൂട്ടമുണ്ടാക്കി സംസാരിച്ചു നിൽക്കരുത്. ഓഫീസ് മുറി/ തൊഴിലിടം എന്നിവിടങ്ങളില്‍ ജനാലകള്‍ തുറന്നിടാന്‍ ശ്രദ്ധിക്കുക.
വീട്ടില്‍ കൊണ്ടുവരുന്ന പാഴ്സല്‍/ കൊറിയര്‍ എന്നിവ സാനിറ്റെെസര്‍ തളിച്ച് നന്നായി തുടച്ച് അണുവിമുക്തമാക്കുക. അവശ്യ സാധനമല്ലെങ്കില്‍ പാഴ്സല്‍ രണ്ടു ദിവസം കഴിഞ്ഞ് തുറക്കുക. ജോലി സ്ഥലത്ത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്. മുഖാമുഖം ഇരുന്ന് സംസാരിക്കരുത്. ഫോണ്‍, പേന എന്നിവ കൈമാറരുത്. കടകളില്‍ തിരക്കുണ്ടെങ്കില്‍ പുറത്തു കാത്തു നില്‍ക്കുക.
സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഗ്ലാസ്സ്/ഷട്ടര്‍ എന്നിവ താഴ്ത്തിയിടുക. മുറികളിലും, വാഹനങ്ങളിലും എ,സി ഒഴിവാക്കുക. സംസാരിക്കുമ്പോഴോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മാസ്ക് താഴ്ത്തരുത്. ദേഹത്തു പിടിച്ചു സംസാരിക്കുക, ഹസ്തദാനം എന്നിവ പാടില്ല. അയല്‍പക്ക സന്ദര്‍ശനം പാടില്ല.
കുട്ടികളെ മറ്റുവീടുകളിലെ കുട്ടികളുമായി ചേര്‍ന്ന് കളിക്കാന്‍ അനുവദിക്കരുത്. പുറത്തു പോകുമ്പോള്‍ അല്‍പസമയത്തേക്കാണ് ധരിക്കുന്നതെങ്കിലും, വസ്ത്രങ്ങള്‍ മടങ്ങിയെത്തിയാലുടന്‍ കഴുകുക. ഏത് വാഹനത്തില്‍ കയറുന്നതിനു മുമ്പും ഇറങ്ങിയ ശേഷവും കൈകള്‍ അണു വിമുക്തമാക്കുക.
പുതിയ വസ്ത്രങ്ങള്‍ വാങ്ങിയാല്‍ കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. പ്രതിരോധ പാഠങ്ങള്‍ പഴുതുകളടച്ച് സാഹചര്യങ്ങള്‍ക്കുനുസരിച്ച് രോഗബാധയുണ്ടാകാനിടയുള്ള സാധ്യത തിരിച്ചറിഞ്ഞ് ശരിയായി പാലിച്ചാല്‍ മാത്രമേ സുരക്ഷിതരാകാന്‍ കഴിയൂ.
കൊവിഡ് മൂന്നാം തരംഗം മുതിര്‍ന്നവരേക്കാള്‍ കുട്ടികളില്‍ കൂടുതൽ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
ഒന്നും രണ്ടും തരംഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിച്ചാൽ പഴയതോ പുതിയതോ ആയ വകഭേദങ്ങൾ കുട്ടികൾക്കിടയിൽ കൂടുതൽ അണുബാധയ്ക്ക് കാരണമായതായി കാണിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
രണ്ടാമത്തെ തരംഗത്തിലെ റിപ്പോർട്ടുകൾ പരിശോധിച്ചാൽ കൊവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ 60-70 ശതമാനം പേരും അനുബന്ധ രോഗങ്ങളുള്ളവരോ പ്രതിരോധശേഷി കുറവുള്ളവരോ ആണ്. ചിലർ കീമോ തെറാപ്പി ചെയ്തവരാണ്.
രോഗം ബാധിച്ച ആരോഗ്യവാനായ മിക്ക കുട്ടികളും ആശുപത്രിയിൽ ചികിത്സ കൂടാതെ തന്നെ രോഗമുക്തി നേടിയിട്ടുണ്ടെന്നും ഗുലേറിയ വ്യക്തമാക്കി. ലോക്ക്ഡൗൺ കൊവിഡ് വ്യാപനം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. എന്നാൽ ലോക്ക്ഡൗൺ പിൻവലിക്കുന്നത് രോഗവ്യാപനം വർധിപ്പിക്കുന്നതിന് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ കേളകത്ത് ഒരുവയസുള്ള കുഞ്ഞിന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. കണിച്ചാര്‍ ചെങ്ങോം കോളനിയില്‍ താമസിക്കുന്ന യുവതിയുടെ ഒരു വയസുള്ള പെണ്‍കുഞ്ഞിനെയാണ് രണ്ടാനച്ഛനായ രതീഷ് മര്‍ദിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ കുഞ്ഞിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശ കമീഷനും ഇടപെട്ടു. വിശദമായ അന്വേഷണം നടത്താന്‍ കമീഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
ശനിയാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് വിവരം പുറത്ത് അറിഞ്ഞത്.
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് ഡബ്ല്യൂഡബ്ല്യുഇ സൂപ്പര്‍ സ്റ്റാര്‍ ജോണ്‍ സീന. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കോഹ്‌ലിയുടെ ചിത്രം സീന പങ്കുവെച്ചത്. അടിക്കൂറുപ്പ് ഒന്നും നല്‍കാതെ താരം ചിത്രം മാത്രം പങ്കുവെച്ചത് ആരാധകരെ കുഴച്ചു.
ചിത്രം മാത്രമാണ് സീന പങ്കുവെച്ചതെങ്കിലും ആരാധകര്‍ അതിന് കൃത്യമായ നിര്‍വ്വചനം നല്‍കി കഴിഞ്ഞു. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനോപ്പമാണ് താനെന്ന് സീന പറയാതെ പറഞ്ഞെന്നുമാണ് ആരാധകര്‍ പറയുന്നത്.
ആദ്യമായല്ല സീന കോഹ് ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ഇതിനു മുമ്പ് 2019 ലെ ലോക കപ്പില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനല്‍ പോരാട്ടത്തിന് മുമ്പും ഇതുപോലെ കോഹ്‌ലിയുടെ ചിത്രം ജോണ്‍സീന പങ്കുവെച്ചിരുന്നു.
ജൂണ്‍ 18നാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം.
View this post on Instagram
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ദേശീയ നേതൃത്വത്തെ കാണാൻ ഡൽഹിയിലെത്തിയ കെ സുരേന്ദ്രൻ ഇന്ന് കേരളത്തിലേക്ക് മടങ്ങും.
സംസ്ഥാനത്ത് ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുമ്പോഴായിരുന്നു കെ സുരേന്ദ്രൻ ഡൽഹിയിലെത്തിയത്.
കഴിഞ്ഞ അഞ്ച് ദിവസമായി ഡൽഹിയിൽ തുടരുകയായിരുന്നു സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാനാവാതെയാണ് സുരേന്ദ്രൻ മടങ്ങുന്നത്.
ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ്, അഖിലേന്ത്യ ജനറൽ സെക്രട്ടറി അരുൺ സിംഗ് എന്നിവരുമായി സംസ്ഥാനത്തെ സംഘടനാ സ്ഥിതി ചർച്ച ചെയ്തു.
സുരേന്ദ്രന്റെ നേതൃത്വത്തിൽ ആർഎസ്എസിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. വിവാദങ്ങളുമായി ബന്ധപ്പെട്ട് സുരേന്ദ്രന് ബിജെപി കേന്ദ്രനേതൃത്വം താക്കീത് നൽകിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി മുരളീധര വിരുദ്ധ വിഭാഗം ശക്തമായി രംഗത്തുണ്ട്. ഈ മാസം 16ന് മുൻ സംസ്ഥാന ഭാരവാഹികളുടെ യോഗം ചേർന്ന് കെ സുരേന്ദ്രനെതിരെ നിലപാട് കടുപ്പിക്കാനാണ് മുരളീധര വിരുദ്ധ വിഭാഗം നേതാക്കളുടെ തീരുമാനം.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്ക് എതിരെ സംസാരിച്ചതിന്റെ പേരിൽ സ്വദേശിയും സംവിധായികയുമായ ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ല. ഐഷയ്ക്ക് എതിരായ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്ന് അഭിഭാഷകൻ കാളീശ്വരം രാജ് പ്രതികരിച്ചു. 1962ലെ കേദാർനാഥ് സിംഗ് കേസിൽ വന്ന ഭരണഘടനാബെഞ്ചിന്റെ വിധിയും മാധ്യമപ്രവർത്തകൻ വിനോദ് ദുവാ കേസിലെ സുപ്രീം കോടതിവിധിയും അനുസരിച്ച് ഐഷയ്‌ക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘കലാപമോ ആക്രമണമോ ലക്ഷ്യമിട്ടുള്ള ആഹ്വാനം മാത്രമേ രാജ്യദ്രോഹക്കുറ്റമായി മാറുന്നുള്ളൂവെന്ന് സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കിയത്. ഐഷ സുൽത്താനയുടെ പ്രസ്താവനയിൽ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒറ്റ വാക്കുമില്ല,’ കാളീശ്വരം രാജ് പറഞ്ഞു.
മീഡിയ വൺ ചാനൽ ചർച്ചയിൽ ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ ജൈവായുധം (ബയോവെപ്പൺ) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് ഐഷയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജി നൽകിയ പരാതിയിലാണ് ഐഷ സുൽത്താനക്കെതിരെ കവരത്തി പോലീസ് കേസെടുത്തത്.
ചൈന മറ്റ് രാജ്യങ്ങൾക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽപട്ടേലെന്ന ബയോവെപ്പൺ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമർശം. എന്നാൽ പരാതി നൽകിയ ദ്വീപ് ബിജെപി പ്രസിഡന്റിന് എതിരെ പാർട്ടി നേതാക്കൾ തന്നെ രംഗത്തെത്തി. പലരും പാർട്ടി വിടുകയും ചെയ്തിരിക്കുകയാണ്. ലക്ഷദ്വീപിലെ ബിജെപിക്കും ക്ഷീണമായിരിക്കുകയാണ് ഇപ്പോൾ ഉയർന്ന വിവാദങ്ങൾ.
ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുൽ പട്ടേലിനെതിരെ വിമർശനവുമായി ഐഷ സുൽത്താന ചാനൽ ചർച്ചകളിൽ എത്തിയത് ബി.ജെ.പിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു. കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുൽ പട്ടേൽ ശ്രമിക്കുന്നതെന്ന് ഐഷ സുൽത്താന പറഞ്ഞിരുന്നു.
ദ്വീപിന്റെ വികസനത്തിന് തങ്ങൾ എതിരല്ലെന്നും ഉത്തരേന്ത്യൻ സംസ്‌കാരം ദ്വീപ് നിവാസികളിൽ അടിച്ചേൽപ്പിക്കാനാണ് അഡ്മിനിസ്‌ട്രേറ്ററിന്റെയും സംഘത്തിന്റെയും ശ്രമമെന്നും ഐഷ പറഞ്ഞിരുന്നു.
ജോജി തോമസ് (അസോസിയേറ്റ് എഡിറ്റർ)
യുകെയിലെ മുൻനിര മലയാളം മാധ്യമമായ മലയാളംയുകെ കെട്ടിലും മട്ടിലും, രൂപത്തിലും ഭാവത്തിലും നിരവധി മാറ്റങ്ങളുമായാണ് ഇന്ന് വായനക്കാരുടെ മുമ്പിലെത്തുന്നത്. മലയാളം യുകെ പുതിയ രൂപത്തിൽ വായനക്കാരുടെ മുമ്പിൽ എത്തിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോഴേ മുന്തിയ പരിഗണന നൽകിയത് പ്രിയ വായനക്കാരുടെ വായനാനുഭവം വർദ്ധിപ്പിക്കുക എന്നതിനായിരുന്നു. കഴിഞ്ഞ കാലഘട്ടങ്ങളിൽ വായനക്കാരുടെ ഭാഗത്തുനിന്നുണ്ടായ നിർദ്ദേശങ്ങൾക്കാണ് പ്രഥമ പരിഗണന നൽകിയത് . നിലവിലുള്ള പേജുകൾക്ക് പുറമേ വായനക്കാരുടെ ആവശ്യം പരിഗണിച്ച് ബിസിനസ്/ ടെക്നോളജി ,സിനിമ തുടങ്ങിയ പേജുകളും കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻനിര മാധ്യമങ്ങളോടു കിടപിടിക്കുന്ന ഓൺലൈൻ പോർട്ടൽ മലയാളം യുകെയ്ക്കായി നിർമ്മിച്ചത് വെബ് ഡിസൈനിംഗിൽ ഇന്ത്യയിൽതന്നെ മുൻനിരയിലുള്ള സ്ഥാപനമാണ്. മലയാളം യുകെയിൽ പുതുമകളുമായി വായനാനുഭവം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് ഡയറക്ട് ബോർഡ് മെമ്പേഴ്‌സ് പുതിയ ഡിസൈൻ ഇന്ന് പുറത്തിറിക്കിയിരിക്കുന്നത്.
ഓൺലൈൻ പത്ര മാധ്യമരംഗത്തെ വേറിട്ട സാന്നിധ്യമായ മലയാളം യുകെ ഏപ്രിൽ 20 ചൊവാഴ്ച്ച പ്രസിദ്ധീകരണത്തിന്റെ ഏഴാം വർഷത്തിലേക്ക് കടന്നിരുന്നു . കേരളത്തിലെയും, പ്രവാസികളുടെ സ്വപ്നഭൂമിയായ യുകെയിലേയും, ലോകം മുഴുവനും നടക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിനൊപ്പം, വ്യാജവാർത്തകൾ ഒരു വിധത്തിലും ജനങ്ങളിലേയ്ക്ക് എത്തരുത് എന്ന പത്രധർമത്തെ മുറുകെപ്പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂസ് പോർട്ടൽ ഇപ്പോൾ വായനക്കാരിലേയ്ക്ക് വീഡിയോകളിലൂടെ വാർത്തകൾ എത്തിക്കുന്നുണ്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിംഗിന്റെ കാര്യത്തിൽ വളരെ മുന്നിലാണ് എന്നുള്ളത് എടുത്തുപറയേണ്ട വസ്തുതയാണ്.
ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും, കാലത്തിനൊപ്പം മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും, അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താ മാധ്യമ രംഗത്ത് വേറിട്ട ശബ്ദമാവുകയാണ് ചുരുങ്ങിയ കാലംകൊണ്ട് മലയാളം യുകെ. പ്രളയകാലത്ത് കേരളത്തിനും, മറ്റ് അത്യാവശ്യ ഘട്ടങ്ങളിൽ പ്രവാസികൾക്കുമുൾപ്പടെ മലയാളം യുകെ നൽകിയ സംഭാവനകൾ ചെറുതല്ല. ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി ഭീതി പടർത്തുമ്പോൾ ഏറ്റവും ദുഷ്കരമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ശബ്‌ദമാവാൻ മലയാളം യുകെയ്ക്കു സാധിച്ചിട്ടുണ്ട് .
വായനക്കാരാണ് പത്രത്തിന്റെ ശക്തി, ഇനിയുള്ള യാത്രയിലും മലയാളം യുകെ വായനക്കാർക്കൊപ്പമുണ്ടാവും, സത്യങ്ങൾ വളച്ചൊടിക്കാതെ.
വായനക്കാർക്ക് ഒരിക്കൽ കൂടി നന്ദി പറയുകയും തുടർന്നും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു
നിമിഷാ ഫാത്തിമയും മെറിന്‍ ജോസഫും സോണിയ സെബാസ്റ്റ്യനും റഫീലയും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അഫ്ഗാൻ ജയിലില്‍ കഴിയുന്ന ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്ന അഫ്ഗാന്‍ സര്‍ക്കാരിന്റെ നിര്‍ദേശം ഇന്ത്യ തള്ളിക്കളഞ്ഞിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അഫ്ഗാനില്‍ വെച്ച് ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടതോടെ ഇവർ കീഴടങ്ങുകയായിരുന്നു.
ഐ.എസ്. ഭീകരനായിരുന്ന ബെക്സന്‍ വിന്‍സെന്റ് എന്ന ഈസയുടെ ഭാര്യയാണ് നിമിഷ. ബെക്സിന്‍ വിന്‍സെന്റിന്റെ സഹോദരന്‍ ബെസ്റ്റിന്‍ വിന്‍സന്റിന്റെ ഭാര്യയാണ് മറിയം എന്നു പേരുമാറ്റിയ മെര്‍ലിന്‍ ജേക്കബ് പാലത്ത്. ഭര്‍ത്താവ് ബെസ്റ്റിന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍ ഉടുമ്പുന്തല സ്വദേശിയായ ഐ.എസ്. ഭീകരന്‍ അബ്ദുള്‍ റഷീദിനെ വിവാഹം കഴിച്ചു. പിന്നീട് റഷീദും കൊല്ലപ്പെട്ടു. റഷീദിന്റെ മുന്‍ ഭാര്യമാരിലൊരാള്‍ മലയാളിയായ സോണിയാ സെബാസ്റ്റ്യനാണ്. കൊല്ലപ്പെട്ട ഐ.എസ്. പ്രവര്‍ത്തകൻ ഇജാസ് പുരയിലിന്റെ ഭാര്യയാണ് റഹീല പുരയില്‍.
കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജ് അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവര്‍ത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചതെന്ന് പോലീസ് രേഖകള്‍ പറയുന്നു.
പെണ്‍കുട്ടിയെ കാസര്‍കോട്ട് പഠിച്ചുകൊണ്ടിരിക്കെ കാണാതായിരുന്നു. കാണാതായ സമയത്ത് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി. കാസര്‍കോട് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് നിമിഷയുടെ മതപരിവര്‍ത്തനത്തെക്കുറിച്ചും മറ്റും വിവരിക്കുന്നത്.
കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ട് 2015 നവംബറില്‍ അന്നത്തെ സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്.കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പിന്നീട് നിമിഷ ഫാത്തിമ യോഗങ്ങളിലും ക്ലാസുകളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. പഠിച്ചിരുന്ന കോളേജിലെ സീനിയര്‍ വിദ്യാര്‍ഥികളും ആയിശ, മറിയ എന്നിവര്‍ വഴിയാണ് ബെക്സന്‍ വിന്‍സെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.
ബന്ധുക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരായപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ താത്പര്യം പറഞ്ഞപ്പോള്‍ കോടതി അന്ന് അതംഗീകരിക്കുകയായിരുന്നു. വെറും നാലു ദിവസത്തെ പരിചയം വെച്ചാണ് അവര്‍ വിവാഹിതരായതെന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വീട്ടുകാര്‍ക്കു നല്‍കിയ സൂചന. അസ്വാഭാവിക സാഹചര്യത്തില്‍ കാണാതായ നിമിഷയുമായി 2016ജൂണ്‍ 4-ന് ശേഷം വീട്ടുകാര്‍ക്കു ബന്ധപ്പെടാനായിട്ടില്ല.
ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനും നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരികെയെത്തിയാല്‍ തങ്ങള്‍ ശിക്ഷിക്കപ്പെടുമോയെന്ന ഭയമുണ്ടെന്നും ജയിലിലടക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്നും നിമിഷ ഫാത്തിമ പറഞ്ഞിരുന്നു.. ഐഎസില്‍ ഉണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴില്ലെന്നും ഇനി തിരിച്ചുപോകില്ലെന്നും സോണിയ പറഞ്ഞിരുന്നു.ഇസ്ലാമായി ജീവിക്കുന്നതിനാണ് തങ്ങള്‍ ഐ.എസില്‍ ചേര്‍ന്ന് അഫ്ഗാനിസ്താനിലേക്ക് പോയത്. എന്നാല്‍ ആ പ്രതീക്ഷകള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നു. ഇനി ഐഎസിലേക്കൊരു മടക്കയാത്രയിയില്ലെന്നാണ് നേരത്തെ ഇരുവരും വ്യക്തമാക്കിയത്.