പ്രണയം നിരസിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് യുവാവ് വീട്ടില്‍അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീഷ് എന്ന 21കാരനാണ് 21കാരിയായ ദൃശ്യയെ വീട്ടില്‍ കയറി ദാരുണമായി കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച അനുജത്തി ദേവശ്രീക്കും കുത്തേറ്റിരുന്നു. ജീവിതമാര്‍ഗമായ കട കത്തിയമര്‍ന്നതിന്റെ നടുക്കംമാറാതെ നില്‍ക്കവെയാണ് മൂത്തമകളുടെ അതിദാരുണ വിയോഗവും. ഇതോടെ കുടുംബത്തെ സാരമായി തളര്‍ത്തി.
കൊല്ലപ്പെട്ട ദൃശ്യയുടെ വീടിനു സമീപത്തുതന്നെയാണ് അച്ഛന്‍ ബാലചന്ദ്രന്റെ തറവാടും സഹോദരങ്ങളുടെ വീടുകളും. പെരിന്തല്‍മണ്ണയിലെ കത്തിയ കടയിലേക്കു രാവിലെ നേരത്തെ ബാലചന്ദ്രനും അനുജനും പോയി. അമ്മ ദീപയും ദൃശ്യയും അനുജത്തി ദേവശ്രീയുമാണ് വീട്ടിലുണ്ടായിരുന്നത്. എട്ടുമണിയോടെ ദൃശ്യയുടെ കരച്ചില്‍ കേട്ടു മുകളിലെ നിലയിലുണ്ടായിരുന്ന ദേവശ്രീ ഓടിയെത്തുകയായിരുന്നു. ചേച്ചിയെ കുത്തുന്നതുകണ്ടു ദേവശ്രീ നിലവിളിച്ചു. ഇതുകേട്ട് അമ്മയും ഓടിയെത്തി തടയാന്‍ ശ്രമിച്ചു. ഇതോടെ പ്രതി വിനീഷ് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ദേവശ്രീക്ക് നെഞ്ചില്‍ കുത്തേറ്റിരുന്നു.
അടുത്ത വീട്ടില്‍നിന്നു ബാലചന്ദ്രന്റെ ജ്യേഷ്ഠന്‍ മധുസൂദനന്‍ എത്തിയപ്പോഴേക്കും വിനീഷ് രക്ഷപ്പെട്ടു. തന്റെ നെഞ്ചത്തുകുത്തിയെന്നും ചേച്ചി കുത്തേറ്റു ഹാളില്‍ കിടക്കുന്നതായും ദേവശ്രീ പറഞ്ഞു. കുത്തേറ്റു ചോരയില്‍ കുളിച്ച ദൃശ്യ അമ്മ ദീപയുടെ മടിയില്‍ക്കിടക്കുന്നതാണ് അകത്തേക്കുചെന്നപ്പോള്‍ കണ്ടത്. ഉടന്‍ കാറില്‍ ഇരുവരെയും പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെത്തിച്ചു. യാത്രമധ്യേയാണു വിനീഷാണു കുത്തിയതെന്നു ദേവശ്രീ വെളിപ്പെടുത്തിയത്. ഇതോടെ വിനീഷ് പ്രദേശത്തുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. പാലത്തോളിലെ ഓട്ടോയില്‍ രക്ഷപ്പെട്ട വിവരം അറിഞ്ഞതും ഡ്രൈവര്‍ക്കു വിവരം നല്‍കി പ്രതിയെ പോലീസ് സ്റ്റേഷനിലെത്തിക്കാനും സാധിച്ചു.
തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുവരുമെന്ന് അറിഞ്ഞി ദൃശ്യയുടെ വീടിന് സമീപം നാട്ടുകാർ തടിച്ചുകൂടിയിരുന്നു. പ്രതിഷേധമുണ്ടാകുമെന്ന ആശങ്കയിൽ നാട്ടുകാരെ മാറ്റിയതിന് ശേഷമാണ് വിനീഷിനെ എത്തിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടുമ്പോൾ ഒരു ചെരുപ്പ് വീട്ടിൽ ഉപേക്ഷിച്ചിരുന്നതായി വിനീഷ് ഇന്നലെ പോലീസിനോട് പറഞ്ഞിരുന്നു. ഇത് പോലീസ് കണ്ടെത്തി. കൊലപാതകം നടത്തിയ രീതിയും വീട്ടിലേക്ക് കയറിയതുമെല്ലാം വിനീഷ് പോലീസിനോട് വിശദീകരിച്ചു.
ദൃശ്യയുടെ വീടിന് സമീപത്തെ ആൾതാമസമില്ലാത്ത വീട്ടിൽ ഒരു മണിക്കൂറോളം ഒളിച്ചിരുന്നതിന് ശേഷമാണ് വിനീഷ് അടുക്കള ഭാഗത്തുകൂടെ ദൃശ്യയുടെ വീട്ടിലേക്ക് കയറിയതെന്ന് പോലീസിനോട് പറഞ്ഞു. അടുക്കളയിൽ നിന്ന് കത്തിയും കൈക്കലാക്കി. പിന്നീട് വീടിന്റെ മുകൾ നിലയിലേക്ക് പോയി. അവിടേക്ക് ദൃശ്യ വരുന്നത് കാത്തിരുന്നു. എന്നാൽ താഴെയായിരുന്നു ദൃശ്യ ഉണ്ടായിരുന്നത്. ഇതറിഞ്ഞ് ആളില്ലാത്ത സമയം നോക്കി താഴേക്കിറങ്ങി. കുറേനേരം ദൃശ്യയെ നോക്കിനിന്നതിന് ശേഷം ആക്രമിക്കാനായി തയ്യാറെടുക്കുമ്പോഴായിരുന്നു ദൃശ്യയുടെ സഹോദരി ദേവശ്രീ മുറിയിലേക്ക് കടന്നുവന്നത്. ഇതോടെ ദേവശ്രീയെ ആക്രമിച്ചു. പിന്നീടാണ് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയത്.
വീട്ടിൽ നിന്ന് പുറത്തിറങ്ങി വീടിന് പിന്നിലെ പൈപ്പിൽ നിന്ന് കയ്യിലേയും വസ്ത്രത്തിലേയും രക്തക്കറ കഴുകിക്കളഞ്ഞു. പിന്നീട് പുറകുവശത്തുള്ള വയലിലൂടെ രക്ഷപ്പെടുകയായിരുന്നു. പ്രതി ധരിച്ച മാസ്‌കും ദൃശ്യയുടെ പിതാവിന്റെ കടയായ സികെ സ്റ്റോർസ് തീയിടാനായി ഉപയോഗിച്ച ലൈറ്ററും വീടിനു സമീപം ഉപേക്ഷിച്ചതായി വിനീഷ് മൊഴി നൽകിയിട്ടുണ്ട്. ഇത് കണ്ടെത്താനുള്ള തിരച്ചിലിലാണ് ഇപ്പോൾ പോലീസ്. ദൃശ്യയെ കുത്തി കൊലപ്പെടുത്താനുപയോഗിച്ച കത്തി പോലീസ് ഇന്നലെ തന്നെ കണ്ടെടുത്തിരുന്നു. വീട്ടിലെ തെളിവെടുപ്പിന് ശേഷം ദൃശ്യയുടെ പിതാവിന്റെ കടയിലേക്കും തെളിവെടുപ്പിനായി വിനീഷിനെ കൊണ്ടുപോയി.
കൊലപാതകം, കൊലപാതക ശ്രമം, ഭവനഭേദന ശ്രമം, തീവെപ്പ് എന്നീ കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയിട്ടുള്ളത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു.
ദൃശ്യയുടെ സമീപവാസികളിൽ നിന്നും ദൃക്‌സാക്ഷികളിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. ഇന്നലെ പുലർച്ചെ രാവിലെ ഏഴ് മണിയോടെയാണ് ദൃശ്യ കൊല്ലപ്പെട്ടത്. വീട്ടിലെ മുറിയിൽ ഉറങ്ങുകയായിരുന്ന ദൃശ്യയെ വിനീഷ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
നടി സാന്ദ്ര തോമസ് ഐസിയൂവില്‍. ഡെങ്കിപ്പനിയെ തുടര്‍ന്നാണ് താരത്തെ ഐസിയൂവില്‍ പ്രവേശിപ്പിച്ചത്. പനി കൂടി രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് സ്ഥിതി ഗുരുതരമായത്. താരത്തിന്റെ സഹോദരി സ്‌നേഹയാണ് വിവരം അറിയിച്ചത്.
ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടിയതിനെ തുടര്‍ന്ന് ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിശദപരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന ഒപ്പം വേണം’.
സൗദിയിലെ അല്‍ഹസയില്‍ മലയാളി കുത്തേറ്റു മരിച്ചു. കൊല്ലം ഇത്തിക്കര സ്വദേശി സനല്‍ (35) ആണ് മരിച്ചത്. പാല്‍ വിതരണ കമ്പനിയില്‍ വാന്‍ സെയില്‍സ് മാനായി ജോലി ചെയ്യുകയായിരുന്നു. കൂടെ ജോലിചെയ്തിരുന്ന ഘാന സ്വദേശിയും സനലുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പോലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം അല്‍ ഹസ മോര്‍ച്ചറിയിലേക്ക് മാറ്റി.
അതിനിടെ സംഭവത്തിൽ പ്രതിയെന്നു കരുതപ്പെടുന്ന ഘാന സ്വദേശിയും മരിച്ചു. കഴുത്തിനേറ്റ സാരമായ മുറിവോടെ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ ബുധനാഴ്‍ച ഉച്ചയോടെയായിരുന്നു സംഭവം. വിവാഹത്തിനായി നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് സനൽ കത്തിക്ക് ഇരയായത്.
ഒരു വർഷം മുൻപു മാത്രം അൽ ഹസയിലെ ബ്രാഞ്ചിൽ ജോലിക്കെത്തിയ ഘാന സ്വദേശി പൊതുവെ പരുക്കൻ പ്രകൃതക്കാരനായിരുന്നെന്ന് സനലിന്റെ സുഹൃത്തുക്കൾ പറയുന്നു. ശഅബയിലെ ഒരു കടയിൽ പാൽ വിതരണത്തിന് എത്തിയപ്പോഴും ഇവർ തമ്മിൽ തർക്കം നടന്നിരുന്നതായി ദൃസാക്ഷികൾ പറയുന്നു. നിരവധി സാമൂഹിക സഹായ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു സനൽ. പത്തു വർഷമായി അൽ ഹസയിലുണ്ട്.
പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തിയ പ്രതിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി നാട്ടുകാര്‍. കൊല്ലപ്പെട്ട ദൃശ്യയുടെ പിതാവ് ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സി.കെ.ബാലചന്ദ്രന്റെ ഉടമസ്ഥയിലുള്ള പെരിന്തല്‍മണ്ണയിലെ കളിപ്പാട്ട കടയില്‍ ഇന്നലെ രാത്രി തീപിടിത്തമുണ്ടായിരുന്നു. ഇതിന് പിന്നിലും പ്രതിയായ വിനീഷ് വിനോദാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കടകത്തിച്ച് ശ്രദ്ധതിരിച്ചുവിട്ട് നടത്തിയ കൊലയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21)യെ പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ സ്വദേശി വിനീഷ് വിനോദ് (21) ഇന്ന് രാവിലെയാണ് കുത്തികൊലപ്പെടുത്തിയത്. ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരി ദേവശ്രീ (13)യ്ക്കും പരുക്കേല്‍ക്കുകയായിരുന്നു. ദൃശ്യയുടെ വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. രാവിലെ എട്ടരയോടെയാണ് പെണ്‍കുട്ടിയെ വിനീഷ് വീട്ടില്‍ കയറി കുത്തിയത്.
അതേസമയം കൊലപാതകം നടത്തിയത് പ്രതി വിനീഷ് തനിച്ചാണെന്നും പെണ്‍കുട്ടിയെ ശല്യം ചെയ്തിന് മൂന്ന് മാസം മുന്‍പ് പ്രതിയെ താക്കീത് ചെയ്തിരുന്നുവെന്നും മലപ്പുറം എസ്പി സുജിത് ദാസ് പറഞ്ഞു.കസ്റ്റഡിയിലെടുത്ത വിനീഷിനെ ചോദ്യം ചെയ്യുകയാണ്.
പ്ലസ്ടുവില്‍ ദൃശ്യയുടെ സഹപാഠിയായിരുന്നു വിനീഷ്. എല്‍എല്‍ബി വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട ദൃശ്യ. പരുക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീയുടെ നില ഗുരുതരമാണെന്നും നെഞ്ചിലും കയ്യിലും കുത്തേറ്റി ട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പെരിന്തൽമണ്ണയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് യുവതിയെ കുത്തിക്കൊന്നു. ഏലംകുളം കുന്നക്കാട് ബാലചന്ദ്രന്റെ മകൾ ദൃശ്യ (21) ആണ് കൊല്ലപ്പെട്ടത്. പ്രതി കുണ്ടുപറമ്പ് സ്വദേശി വിനീഷിനെ (21) പോലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിൽ ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് (13) ഗുരുതര പരിക്കേറ്റു. കുട്ടിയെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രേമനൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.
വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ബുധനാഴ്ച രാത്രിയിൽ ബാലചന്ദ്രന്റെ പെരിന്തൽമണ്ണയിലെ ചെരുപ്പ്-ബാഗ് കട കത്തിനശിച്ചിരുന്നു. ഇന്ന് രാവിലെ ബാലചന്ദ്രൻ ഇവിടേക്കുപോയിരുന്നു. ബാലചന്ദ്രൻ വീട്ടിൽ ഉണ്ടാവില്ലെന്ന് മനസിലാക്കിയ വിനീഷ് അതിക്രമിച്ചുകയറുകയായിരുന്നു.
ആക്രമണം നടക്കുമ്പോൾ ദൃശ്യയുടെ അമ്മ കുളിമുറിയിലായിരുന്നു. വീട്ടിനുള്ളിൽ കടന്നുകയറിയ വിനീഷ് ദൃശ്യയെ കുത്തിവീഴ്ത്തി. തടയാൻ എത്തിയ ദേവശ്രീക്കും കുത്തേറ്റു. ഇതിനു ശേഷം വിനീഷ് പുറത്തിറങ്ങി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ഓട്ടോ ഡ്രൈവറുടെ ഇടപെടലാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. ദൃശ്യയുടെ വീടിനു സമീപത്തുള്ള ബസ് സ്റ്റോപ്പിൽനിന്നും ഓട്ടോയിൽ കയറി രക്ഷപെടാനാണ് വിനീഷ് ശ്രമിച്ചത്.
ഓട്ടോയിൽ കയറിയ വിനീഷ് ആശുപത്രിയിലേക്കുപോകണമെന്ന് പറഞ്ഞു. എന്നാൽ സംഭവം അറിഞ്ഞ നാട്ടുകാർ ഓട്ടോ ഡ്രൈവറെ മൊബൈൽ ഫോണിൽ ബന്ധപ്പെടുകയും വിവരം കൈമാറുകയും ചെയ്തു. ഇതോടെ ഓട്ടോ ഡ്രൈവർ വിനീഷുമായി പോലീസ് സ്റ്റേഷനിലേക്ക് കുതിച്ചു. സ്റ്റേഷനിലെത്തി ഇയാളെ കൈമാറുകയും ചെയ്തു.
ബാലചന്ദ്രന്റെ കട കത്തിച്ചത് വിനീഷ് ആയിരിക്കാമെന്നാണ് സംശയിക്കുന്നത്. ബാലചന്ദ്രനെ വീട്ടിൽനിന്നും മാറ്റാൻ പ്രതി നടത്തിയ ശ്രമത്തിന്റെ ഭാഗമാണെന്ന് പോലീസ് കരുതുന്നു. പ്രതി ചില സമയങ്ങളിൽ മാനസിക വിഭ്രാന്തി കാണിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തില്‍. രോഗവ്യാപനം കൂടിയ മേഖലകളില്‍ സമ്പൂര്‍ണ നിയന്ത്രണം ഏർപ്പെടുത്തി കൊണ്ടാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും.
ടിപിആറിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ എ,ബി,സി,ഡി എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് ഇളവുകള്‍. ടിപിആർ 30ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണാണ്. സംസ്ഥാനത്ത് 12 തദ്ദേശസ്ഥാപനങ്ങൾക്കാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ബാധകം. ഇവിടങ്ങളിൽ നിന്ന്അകത്തേക്കും പുറത്തേക്കും പ്രവേശിക്കാൻ ഒരു വഴി മാത്രമേ ഉണ്ടാവുകയുള്ളൂ.
ടിപിആര്‍ എട്ട് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളില്‍ കടകള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം ജീവനക്കാരോടെയും പ്രവര്‍ത്തിക്കാം. പൊതുഗതാഗതത്തിനും അനുമതിയുണ്ട്. സാമൂഹിക അകലം പാലിച്ചുള്ള കളികൾക്കും രാവിലെയും വൈകുന്നേരവുമുള്ള നടത്തത്തിനും അനുമതി നൽകിയിട്ടുണ്ട്.
ടിപിആര്‍ എട്ടു മുതല്‍ 20 വരെയുള്ള ഇടങ്ങളില്‍ ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. മറ്റു കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം തൊഴിലാളികളുമായി പ്രവർത്തിക്കാം. സ്വകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ,ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ബിവറേജസ് ഔട്ട്ലറ്റുകള്‍ തുറക്കും. ഇവിടങ്ങളിൽ ഓട്ടോ, ടാക്സികൾക്ക് അനുമതിയില്ല.
ടിപിആര്‍ 20 മുതല്‍ 30 വരെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായിരിക്കും. ഓട്ടോ, ടാക്സി സര്‍വീസുകള്‍ അനുവദിക്കില്ല. ഹോട്ടലുകളില്‍ പാഴ്സലായി ഭക്ഷണം നല്‍കാം. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് സമയം. ജ്വല്ലറികൾ, തുണി കടകൾ, ചെരുപ്പ് കടകൾ എന്നിവയും അറ്റകുറ്റപണികൾ നടത്തുന്ന കടകളും 50 ശതമാനം തൊഴിലാളികളുമായി വെള്ളിയാഴ്ച മാത്രം തുറക്കാം.
മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും ശനിയും ഞായറും ലോക്ക്ഡൗണ്‍ തുടരും. 30 ശതമാനത്തിന് മുകളില്‍ ടിപിആറുള്ള മേഖലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും.
തിരുവനന്തപുരം ആർസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) യാണ് ഇന്നു പുലർച്ചെ മരിച്ചത്. മേയ് 15ന് ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് വീണു നാദിറക്ക് തലച്ചോറിനും തുടയെല്ലിനും പരുക്കേറ്റത്.
അപായ സൂചന അറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണാണ് യുവതിക്ക് ഗുരുതര പരുക്കേറ്റത്. വീഴ്ചയിൽ തലച്ചോറിനും തുടയെല്ലിനും മാരകമായി ക്ഷതമേറ്റിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് മരണം.
ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിന് കാരണമായതെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. സംഭവത്തിൽ ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു.
ലോക്ഡൗണിനെത്തുടർന്നു സംസ്ഥാനത്തു നിർത്തിവച്ച മദ്യവിതരണം ഇന്നു പുനരാരംഭിക്കും. ബെവ്കോ ഔട്ട്ലെറ്റുകളിലൂടെയും ബാറുകളിലൂടെയുമാണു വിൽപ്പന. വിൽപ്പനശാലകൾക്കു മുന്നിൽ സാമൂഹിക അകലം ഉറപ്പുവരുത്താൻ പോലീസിനെ നിയോഗിക്കും.
പ്രായോഗിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് ബെവ്ക്യു ആപ്പ് ഒഴിവാക്കാൻ തീരുമാനമെടുത്തത്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26നാണ് സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ അടച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് 17 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്ത് ഉടനീളം കെഎസ്ആർടിസി പരിമിതമായ സർവ്വീസുകളും ജല ഗതാഗത വകുപ്പിന്റെ ബോട്ടുകൾ 50% സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും കെ എസ് ആർ ടി സി സർവ്വീസ് നടത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സി, ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കൂടിയ ) പ്രദേശങ്ങളിൽ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാർ കൂടുതൽ ഉള്ള സ്ഥലങ്ങളിലേക്കാണ് സർവ്വീസുകൾ നടത്തുന്നത്. ഓർഡിനറി ബസുകളിൽ 12 മണിയ്ക്കൂർ എന്ന നിലയിൽ യാത്രാക്കാരുടെ ആവശ്യാനുസരണമാകും സർവ്വീസ് നടത്തുക. യാത്രാക്കാർ കൂടുതലുള്ള തിങ്കൽ, വെള്ളി ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകൾ നടത്തും.
സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ശനി , ഞായർ ദിവസങ്ങളിൽ അവശ്യ സർവ്വീസുകൾ ഒഴികെ സർവ്വീസ് നടത്തുകയില്ല. ഞാറാഴ്ച ഉച്ചയ്ക്ക് ശേഷം ദീർഘദൂര സർവ്വീസുകൾ പുനരാരംഭിക്കും.
ഇതോടൊപ്പം സംസ്ഥാനജല ഗതാഗതവകുപ്പിന്റെ ബോട്ടുകൾ ഓരോ സ്റ്റേഷനുകളിലും അൻപതുശതമാനം ഷെഡ്യൂളുകൾ വീതം രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ സർവീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പോലീസ് പാസ് ആവശ്യമാണ്.
സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്.
പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെളള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് ലഭിക്കുന്നതാണ്. എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്‍റെ പേരും വാര്‍ഡ് നമ്പരും ഉള്‍പ്പെടെയുളള മുഴുവന്‍ വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആള്‍ക്കാരുടെ പേരും വിലാസവും മൊബൈല്‍ നമ്പരും, വാഹനത്തിന്‍റെ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി വേണം അപേക്ഷ തയ്യാറാക്കേണ്ടത്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ എന്നിവയില്‍ അനുയോജ്യമായവ കരുതണം.
സംസ്ഥാനത്ത് വ്യാഴാഴ്ച മദ്യവില്‍പന പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ വില്‍പ്പന കേന്ദ്രങ്ങളിലും ബാറുകളിലും എത്തുന്നവര്‍ മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇക്കാര്യം ഉറപ്പാക്കുന്നതിന് പോലീസിനെ വിന്യസിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സമീപം പട്രോളിംഗ് കര്‍ശനമാക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.