ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും. ഇതുവരെ വാദം കേട്ട ജഡ്ജി അവധിയില്‍ പോകുന്നതിനാലാണ് നടപടി. ഇതേ ബെഞ്ച് തന്നെ തുടർന്നും വാദം കേൾക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ അഭ്യർത്ഥിച്ചെങ്കിലും താന്‍ അവധിയില്‍ പോകുകയാണെന്നും പുതിയ ബെഞ്ചിന് മുന്‍പാകെ ജാമ്യാപേക്ഷ സംബന്ധിച്ച വാദങ്ങള്‍ അവതരിപ്പിക്കാമെന്നും ജഡ്ജി അറിയിക്കുകയായിരുന്നു.

എത് ബെഞ്ചിന് മുന്‍പാകെയാണെങ്കിലും വാദം അവതരിപ്പിക്കാന്‍ തയ്യാറാണെന്ന് ഇ.ഡിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇത് 16-ാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നത്.

മാതാപിതാക്കളെ കാണാൻ രണ്ട് ദിവസമെങ്കിലും പരോൾ അനുവദിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ഇ.ഡിയുടെ അഭിഭാഷകന്‍ ഇതിനെ എതിർത്തു. ഇതോടെ കോടതിയും ഈ ആവശ്യം തള്ളി. കേസില്‍ തുടര്‍ന്ന് വാദം കേള്‍ക്കുന്നത് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇ.ഡിയ്ക്കായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി ഹാജരായി.