നേരം പുലർന്ന് എഴുന്നേറ്റു പോകുമ്പോൾ വീടിന്റെ മുറ്റത്ത് പാദരക്ഷകൾ. അതും പെൺകുട്ടികൾക്ക് ഉള്ളത്. ഒരു പ്രദേശത്തെ പെൺകുട്ടികളുള്ള വീടുകളുടെ മുമ്പിലാണ് ഇത്തരത്തിലൊരു ദൃശ്യം കണ്ടത്. രാത്രിയിൽ അജ്ഞാതർ പെൺകുട്ടികളുള്ള വീടുകൾക്ക് മുന്നിൽ ഇത്തരം ചെരുപ്പുകൾ കൊണ്ടു വയ്ക്കുന്നതിൽ ദുരൂഹത തുടരുകയാണ്. കൊട്ടിയം പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നു കിലോമീറ്റർ ചുറ്റളവിലായി രണ്ടു പ്രദേശങ്ങളുടെ വീടുകൾക്ക് മുമ്പിലാണ് പുതിയ ചെരുപ്പുകൾ കണ്ടത്.
ഓരോ വീട്ടിലെയും പെൺകുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ആണ് ജോഡി ചെരുപ്പുകൾ വീടുകൾക്ക് മുമ്പിൽ വച്ചിരിക്കുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ചില മോഷണസംഘങ്ങൾ വീട് അടയാളപ്പെടുത്തുന്നതിന് സമാനമാണ് ‘ചെരുപ്പടയാളം’ എന്നു ഭീതി പരന്നെങ്കിലും സംഭവത്തിന് പിന്നിൽ അപകടകരമായ ഒന്നും ഇല്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
ഉമയനല്ലൂർ പട്ടരമുക്കിൽ ഫെബ്രുവരി രണ്ടുനു രാവിലെ പ്രഭാതസവാരിക്ക് ഇറങ്ങിയവരാണ് ആദ്യം ചെരുപ്പുകൾ കണ്ടത്. ചിലത് തെരുവുനായ്ക്കൾ കടിച്ചു കീറിയ നിലയിലും മറ്റു ചിലത് കേടുപാടുകൾ ഒന്നും ഇല്ലാത്ത നിലയിലും ആയിരുന്നു. വൈകാതെ കൂടുതൽ വീടുകൾക്ക് മുമ്പിൽ ചെരുപ്പുകൾ കണ്ടെത്തിയെങ്കിലും ആരെങ്കിലും ഉപേക്ഷിച്ചു പോയതാകുമെന്ന രീതിയിലാണ് ആളുകൾ ഈ സംഭവത്തെ കണ്ടത്.
എന്നാൽ, നാലു ദിവസത്തിനു ശേഷം വീണ്ടും ചെരുപ്പുകൾ കണ്ടെത്തി. ഉമയനല്ലൂർ ക്ഷേത്രത്തിനു മുന്നിലെ റോഡിലും ആലുംമൂട് ഭാഗത്തു ആയിരുന്നു ചെരുപ്പുകൾ കണ്ടെത്തിയത്. ഇത്തവണ ചെരുപ്പുകൾ കൃത്യമായി കൊണ്ടുവന്നു വച്ച നിലയിൽ ആയിരുന്നു. ഇതോടെ നാട്ടുകാരിൽ ഭീതി പരന്നു. ഉടൻ തന്നെ കൊട്ടിയം പൊലീസിനെ വിവരം അറിയിച്ചു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷിക്കാമെന്ന് പൊലീസുകാർ പറഞ്ഞെങ്കിലും മൂന്നാം ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയി. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട് നാട്ടിൽ നിരവധി കഥകൾ പരക്കുകയും ചെയ്തു.
കട കാലിയാക്കലിന്റെ ഭാഗമായി ചെരുപ്പുകൾ ആരെങ്കിലും സദുദ്ദേശ്യത്തോടെ വീടുകൾക്ക് മുന്നിൽ കൊണ്ടു വന്നു വച്ചതാവാം എന്നായിരുന്നു ആദ്യ സംശയം. എന്നാൽ, പ്രദേശത്തെ വ്യാപാരികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അങ്ങനെ സമീപപ്രദേശത്ത് ഒന്നും ചെരുപ്പുകടകൾ പൂട്ടിയിട്ടില്ലെന്ന് കണ്ടെത്തി. രണ്ടു തവണ ഇത് ആവർത്തിച്ചതിനാൽ കടയിൽ നിന്ന് മോഷ്ടിച്ച ചെരുപ്പ് ഉപേക്ഷിച്ചതാകാം എന്ന സംശയവും അസ്ഥാനത്തായി.
പെൺകുട്ടികളുള്ള വീടുകൾ തന്നെ തിരഞ്ഞു പിടിച്ചതിനാൽ പ്രദേശവാസികൾ നേരിട്ടോ അവരുടെ അറിവോടെയോ ആണ് ചെരുപ്പുകൾ കൊണ്ടു വന്നു വച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പുലർച്ചെ രണ്ടരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് ചെരുപ്പുകൾ എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, ചെരുപ്പ് കൊണ്ടു വന്നിട്ടിട്ട് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രദേശത്ത് അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എങ്കിലും ആശങ്കകൾ മാറ്റാൻ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
തന്‍റെ ഏറ്റവും വലിയ രാഷ്ട്രീയം സിനിമയാണെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിലാണ് മമ്മൂട്ടിയുടെ വെളിപ്പെടുത്തൽ. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍, സംവിധായകന്‍ ജൊഫിന്‍ ടി ചാക്കോ, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
കൃത്യമായ രാഷ്ട്രീയം ഉള്ള ഒരാളാണ് താന്‍, പക്ഷേ മത്സരരംഗത്ത് ഇല്ല. ഇതുവരെ ആരും മത്സരിക്കാനും ആവശ്യപ്പെട്ടിട്ടില്ല. സിനിമ മേഖലയില്‍ നിന്നുള്ളവര്‍ രാഷ്ടീയത്തില്‍ ഇറങ്ങുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് ഞാന്‍ അത് ചെയ്യാത്ത കാര്യമാണ്. അതിനാൽ അതേക്കുറിച്ച് ഒന്നും പറയാൻ കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു.
ഞാൻ സ്ഥാനാർത്ഥിയായി നിൽക്കുന്നില്ല. അതിനാൽ പ്രചാരണത്തിന് ഇറങ്ങേണ്ട ആവശ്യമില്ലെന്നും മമ്മൂട്ടി പറഞ്ഞു. പ്രീസ്റ്റ് ഒരു സംവിധായകന്റെ സിനിമയാണെന്നും പുതിയ ചില കാര്യങ്ങള്‍ സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സിനിമ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും മമ്മൂട്ടി സംസാരിച്ചു.
മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ്. ഫാദര്‍ ബെനഡിക്ക്റ്റ് എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫിന്‍ ടി ചാക്കോയാണ്. ആന്‍റോ ജോസഫ് കമ്പനിയും ജോസഫ് ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ഒന്നര വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം തിയറ്ററില്‍ എത്തുന്നത്.
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് (72) നാലാം നിലയിൽനിന്ന് വീണ് മരിച്ചതാണെന്ന് ഡൽഹി പോലീസ്. ഡൽഹി ഈസ്റ്റ് കൈലാഷിലെ സ്വന്തം വസതിയുടെ നാലാം നിലയിൽനിന്ന് വീണാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്നു സൗത്ത് ഈസ്റ്റ് ഡിസിപി ആർ.പി. മീണ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 9.21നാണ് അപകടം സംബന്ധിച്ച് ഡൽഹി അമർ കോളനി പോലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. വീഴ്ച സംഭവിച്ച ഉടൻ തന്നെ ജോർജിനെ ഡൽഹി ഫോർട്ടിസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
മരണത്തിൽ അസ്വാഭാവികതകൾ ഒന്നും തന്നെ ഇല്ലെന്നു പോലീസ് വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ സംശയിക്കത്തക്കതായി ഒന്നുംതന്നെയില്ല. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവം നടക്കുന്പോൾ അദ്ദേഹം വീട്ടിൽ തനിച്ചായിരുന്നു എന്നു വ്യക്തമായെന്നും പോലീസ് പറഞ്ഞു.
എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ അതൃപ്തിയറിയിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ്. ചങ്ങനാശ്ശേരി സീറ്റ് നിഷേധിച്ചത് ഖേദകരമാണെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. കെ സി ജോസഫ് പറഞ്ഞു. ജോസ് കെ മാണിക്ക് ചങ്ങനാശ്ശേരി സീറ്റ് കൊടുക്കുന്നത് തെറ്റാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ഇടതുമുന്നണി വിടില്ലെന്നും കെ സി ജോസഫ് പറഞ്ഞു. ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയോഗം കോട്ടയത്ത് ചേര്‍ന്നതിന് ശേഷമാണ് ചെയര്‍മാന്റെ പ്രതികരണം.
കഴിഞ്ഞ തവണ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മല്‍സരിച്ചത് നാല് സീറ്റുകളിലാണ്. എന്നാല്‍ ഇത്തവണ തിരുവനന്തപുരം മാത്രമാണ് ഇടതുമുന്നണി നല്‍കിയത്. ഒരു സീറ്റ് കൂടി കൂടുതല്‍ നല്‍കണമെന്ന അഭ്യര്‍ഥന മുന്നണി സ്വീകരിച്ചില്ല. നീതിയല്ല ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പക്ഷെ എല്‍ഡിഎഫില്‍ തുടരും. പുതിയ പാര്‍ട്ടി മുന്നണിയില്‍ വന്ന സാഹചര്യത്തില്‍ ഇടുക്കി ഉള്‍പ്പെടെ രണ്ട് സീറ്റ് വിട്ടുനല്‍കാമെന്ന് ഞങ്ങള്‍ അറിയിച്ചതാണ്. ജോസ് വിഭാഗത്തിന് ചങ്ങനാശേരി ആവശ്യപ്പെടുന്നതിന് അര്‍ഹതയില്ല. അതേ സമയം സീറ്റ് വിഭജനം അടഞ്ഞ അധ്യായമായി ഇടതു മുന്നണി കാണരുതെന്നും ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ ഒരു സീറ്റ് കൂടി നല്‍കണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു. എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ച പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തൊടുപുഴ സീറ്റ് കൂടെ ലഭിക്കുമെന്ന പ്രതീക്ഷയാണ് ജനാതിപത്യ കേരള കോണ്‍ഗ്രസിനുള്ളത്.
തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നിന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കാമെന്ന് എല്‍ഡിഎഫ് ചര്‍ച്ചയില്‍ സിപിഐഎം അറിയിച്ചു. ഒരു സീറ്റ് കൂടി നല്‍കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് തന്നെ മത്സരിച്ച ആന്റണി രാജു കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറിനോട് തോറ്റിരുന്നു. 10,905 വോട്ടുകളായിരുന്നു ആന്റണി രാജുവിന്റെ ഭൂരിപക്ഷം. ശിവകുമാര്‍ 46,474 വോട്ടുകലും ആന്റണി രാജു 35,569 വോട്ടുകളും നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് 34,764 വോട്ടുകള്‍ കരസ്ഥമാക്കി. 805 വോട്ടുകള്‍ മാത്രമായിരുന്നു ആന്റണി രാജുവും ശ്രീശാന്തും തമ്മിലുള്ള വ്യത്യാസം.
കേരളത്തിൽ കോൺഗ്രസ് പരാജയപ്പെടുകയാണെങ്കിൽ അതിൻ്റെ ഒറ്റക്കാരണം സ്ഥാനാർത്ഥി നിർണയത്തിലെ അപാകതയായിരിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി. ഗ്രൂപ്പ് പാരമ്പര്യം കെട്ടിപ്പിടിച്ചിരിക്കുകയാണെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ക്രീനിംഗ് കമ്മിറ്റിക്ക് രാജ്മോഹൻ ഉണ്ണിത്താൻ നിർദ്ദേശങ്ങൾ കൈമാറി. രാഹുൽ ഗാന്ധിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ ഇന്ന് ഡൽഹിയില്‍ തുടങ്ങി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച് കെ പാട്ടീല്‍ അദ്ധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് യോഗം ചേർന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
സ്ഥാനാർത്ഥി നിർണയത്തിൽ പരാതികൾ പരമാവധി ഒഴിവാക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. അതിനാൽ ഓരോ എം.പിമാരുടെയും നിർദേശങ്ങൾ പ്രത്യേകം കേൾക്കുന്നുണ്ട്. സ്ക്രീനിംഗ് കമ്മിറ്റി യോഗ ശേഷം സാമുദായിക പരിഗണനകൾ കണക്കിലെടുത്ത് 2 പേരുകൾ വീതമുള്ള അന്തിമ പട്ടിക തയ്യാറാക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് നാളെയാണ് പട്ടിക കൈമാറുക. വിജയ സാദ്ധ്യത മാത്രമാകണം മാനദണ്ഡമെന്നാണ് എംപിമാർ സ്ക്രീനിംഗ് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്.
5 തവണ മൽസരിച്ചവരെ ഒഴിവാക്കണമെന്ന് ടി. എൻ പ്രതാപൻ എം.പി ആവശ്യപ്പെട്ടു. യുവ പ്രാതിനിധ്യം സംബന്ധിച്ച് യൂത്ത് കോൺഗ്രസ് ഉയർത്തിയ ആശങ്കയും ഇന്നത്തെ യോഗം ചർച്ച ചെയ്യും. യുവാക്കൾക്കും വനിതകൾക്കും മതിയായ പരിഗണന നൽകണമെന്ന് രാഹുൽ ഗാന്ധി നിർദേശം നൽകിയിട്ടുണ്ട്.
എൽഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി നിൽക്കെ സിപിഐയിൽ അമർഷം പുകയുന്നു. ജോസ് കെ. മാണിക്ക് 13 സീറ്റ് നൽകിയതിലും തങ്ങളാവശ്യപ്പെട്ട ചങ്ങനാശേരി സീറ്റ് ലഭിക്കാതിരുന്നതുമാണ് സിപിഐ അണികളെയും ഒരുപറ്റം സംസ്ഥാന നേതാക്കളെയും ചൊടിപ്പിച്ചത്.
കഴിഞ്ഞ തവണ 27 സീറ്റിൽ മത്സരിച്ച സിപിഐക്ക് ഇത്തവണ അതിൽ രണ്ടു സീറ്റുകളാണ് കേരള കോൺഗ്രസിന് വിട്ടു നൽകേണ്ടി വന്നത്. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും. ഇതിൽ കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ കാലങ്ങളായി മത്സരിച്ച് പോരുന്ന സീറ്റായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മണ്ഡലവും കാഞ്ഞിരപള്ളി തന്നെ.
എന്നാൽ, ഇവിടെ സിറ്റിംഗ് എംഎൽഎ കേരള കോൺഗ്രസിന്റേതാണ് എന്നതിനാൽ അവർ ആ സീറ്റ് ആവശ്യപ്പെടുകയും സിപിഐ ഒരു പരിധിവരെ വഴങ്ങുകയും ചെയ്തു. കാഞ്ഞിരപ്പള്ളി വിട്ടു നൽകുമ്പോൾ ജില്ലയിൽ മറ്റെവിടെയെങ്കിലും ഒരു സീറ്റ് വേണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. പൂഞ്ഞാർ, ചങ്ങനാശേരി സീറ്റുകളിലായിരുന്നു സിപിഐയുടെ കണ്ണ്.
എന്നാൽ, പൂഞ്ഞാർ സീറ്റ് സിപിഎം നേരത്തെ തന്നെ ജോസ് വിഭാഗത്തിനു നൽകി. പിന്നാലെ, ചങ്ങനാശേരി കേന്ദ്രീകരിച്ചായി ചർച്ചകൾ. ഈ സീറ്റും തങ്ങൾക്ക് വേണമെന്ന് ജോസ് വിഭാഗം ആവശ്യപ്പെട്ടതോടെ കാര്യങ്ങൾ വഷളായി. കാഞ്ഞിരപ്പള്ളി വിട്ടു നൽകണമെങ്കിൽ ചങ്ങനാശേരി കിട്ടിയേ തീരൂവെന്ന് കാനം രാജേന്ദ്രൻ സിപിഎം നേതൃത്വത്തെ അറിയിച്ചു. ഒന്നിലേറെ തവണ വിഷയം ചർച്ച ചെയ്തെങ്കിലും ഇരു വിഭാഗവും വഴങ്ങാൻ കൂട്ടാക്കിയില്ല.
ഒടുവിൽ, തിങ്കളാഴ്ച കേരള കോൺഗ്രസുമായി നടന്ന ഉഭയകക്ഷി ചർച്ചകൾക്കു പിന്നാലെ സീറ്റ് അവർക്കു നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഇതിനോട് സിപിഐ നേതൃത്വം പ്രതികരിച്ചിട്ടില്ല. ചങ്ങനാശേരിയും ലഭിക്കാതെ വരുന്നതോടെ പാർട്ടി സെക്രട്ടറിയുടെ നാട്ടിൽ സിപിഐ കേവലം ഒരു സീറ്റിലേക്ക് ഒതുങ്ങി. കോട്ടയത്ത് വൈക്കത്ത് മാത്രമാണ് സിപിഐയ്ക്ക് സീറ്റുള്ളത്.
സിപിഎം കേരള കോൺഗ്രസിന് നൽകുന്ന അമിത സ്വീകാര്യതയും ഇതിനെല്ലാം സിപിഐ നേതൃത്വം വഴങ്ങുന്നതുമാണ് സിപിഐ അണികളെ ചൊടിപ്പിച്ചിരിക്കുന്നത്. പാർട്ടിയുടെയും യുവജന വിദ്യാർഥി സംഘടനകളുടെയും വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് അക്കൗണ്ടുകളിലുമെല്ലാം അണികൾ ശക്തമായ എതിർപ്പ് ഉയർത്തുന്നുണ്ട്.
ജോസ് കെ.മാണിയിൽ നിന്ന് കോടികൾ വാങ്ങിയാണ് സിപിഐയും സിപിഎമ്മിന്റെ നീക്കങ്ങളോട് മൗനം പാലിക്കുന്നത് എന്നുവരെ നീളുന്ന വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്. കഴിഞ്ഞ തവണ 27 സീറ്റിൽ 19ഉം ജയിച്ച് സിപിഐ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ്-എമ്മിന് നൽകാൻ എൽഡിഎഫിൽ ധാരണ. സിപിഐ നിലപാട് മയപ്പെടുത്തിയതോടെയാണ് സീറ്റ് കേരള കോൺഗ്രസിന് നൽകാൻ തീരുമാനമായത്.
ചങ്ങനാശേരിയിൽ ജോബ് മൈക്കിൾ ആയിരിക്കും എൽഡിഎഫ് സ്ഥാനാർത്ഥി എന്ന് ഉറപ്പായിട്ടുണ്ട്. മാണി യുഡിഎഫ് ഒപ്പം നിന്നപ്പോൾ കഴിഞ്ഞ രണ്ടു തവണയും സിഎഫ് തോമസിന് വേണ്ടി അവസാന നിമിഷം സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ട അവസ്ഥയിൽ നിന്നും എൽഡിഎഫ് ഒപ്പം നിന്നു സ്വന്തം മണ്ഡലമായ ചങ്ങനാശേരി നേടിയെടുത്തു 100 ശതമാനം വിജയപ്രതീക്ഷയിലാണ് ജോബ് മൈക്കിളും എൽഡിഎഫും.
കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകൾ ജോസ് കെ. മാണിക്ക് സിപിഐ വിട്ടു നൽകുകയും ചെയ്യും. 13 സീറ്റിലാണ് കേരള കോൺഗ്രസ്-എം മത്സരിക്കുക. അതേസമയം, സിപിഐ 25 സീറ്റിലായിരിക്കും രംഗത്തിറങ്ങുക.
തർക്കങ്ങളില്ലാതെ പൂർത്തിയാകുമെന്ന് കരുതിയ സീറ്റ് ചർച്ച ചങ്ങനാശേരി എന്ന ഒറ്റ സീറ്റിൽ തട്ടിയാണ് നീണ്ടുപോയിരുന്നത്. കോട്ടയത്ത് ഇനി സിപിഐക്ക് വൈക്കം മാത്രമായിരിക്കും മത്സരിക്കുന്ന മണ്ഡലം. കണ്ണൂരിൽ സിപിഐക്ക് സീറ്റില്ല.
ഭ്രമം സിനിമയിൽ അഹാനയെ അഭിനയിപ്പിക്കാത്തത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ലെന്ന് സിനിമയുടെ നിർമാതാക്കളായ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ്. അഹാനയെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ശ്രദ്ധയിൽ പെട്ടെന്നും ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം ഞങ്ങൾ നിർമ്മിച്ച ‘ഭ്രമം’ എന്ന സിനിമയാണെങ്കിൽ ആ ആരോപണത്തെ ശക്തമായി എതിർക്കുന്നുവെന്നും ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസിന്റെ പ്രസ്താവനയിൽ പറയുന്നു.
ഈ തീരുമാനം തികച്ചും തൊഴിൽപരമായ തീരുമാനമാണെന്നും അതിൽ ഒരു രാഷ്ട്രീയ പ്രേരണയും കലർന്നിട്ടില്ലെന്നും നിർമാതാക്കൾ പറഞ്ഞു. സിനിമയിലെ നായകൻ പൃഥ്വിരാജ് സുകുമാരൻ അടക്കം ആർക്കും ഈ തീരുമാനത്തിൽ പങ്കില്ലെന്നും ഓപ്പൺ ബുക്ക്സ് പ്രൊഡക്ഷനു വേണ്ടി രവി കെ ചന്ദ്രൻ, സിവി സാരഥി, ബാദുഷ എൻഎം, വിവേക് രാമദേവൻ, ശരത് ബാലൻ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവനയുടെ പൂർണ രൂപം
“ബഹുമാന്യരെ ഞങ്ങൾ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ‘ഭ്രമം’ എന്ന സിനിമയിൽ അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലോ ടെക്നിഷ്യൻമാരെ നിർണ്ണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരിഗണനകൾ ഇല്ല എന്ന് ആദ്യം തന്നെ ഓപ്പൺ ബുക്കിന്റെ സാരഥികൾ എന്ന രീതിയിൽ ഞങ്ങൾ വ്യക്തമാക്കുന്നു. ഇന്ന് ചില മാധ്യമങ്ങളിൽ അഹാനയെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം ഞങ്ങൾ നിർമ്മിച്ച ‘ഭ്രമം’ എന്ന സിനിമയാണെങ്കിൽ ആ ആരോപണത്തെ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ് ശക്തമായി എതിർക്കുന്നു.
ഒരു സിനിമയിൽ കഥാപാത്രത്തിന് അനിയോജ്യമായ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് ആ സിനിമയുടെ സംവിധായകനും, എഴുത്തുക്കാരനും, ക്യാമറമാനും, നിർമ്മാതാക്കളും മാത്രമാണ്. അഹാനയെ ഞങ്ങൾ പരിഗണിച്ചുവെന്നത് ശരിയാണ്, പക്ഷേ അന്തിമ തീരുമാനം ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും ശേഷം മാത്രമായിരിക്കും എന്നും ഞങ്ങൾ അഹാനയെ അറിയിച്ചിരുന്നു. അതുവരെ ഈ സിനിമയിൽ പരിഗണിച്ച കാര്യം പുറത്തു പറയരുത് എന്നും നിർമ്മാതാക്കൾ എന്ന നിലയിൽ ഞങ്ങൾ അവരെ അറിയിച്ചിരുന്നു. നിർഭാഗ്യവശാൽ അഹാനയുടെ പേര് ചില മാധ്യമങ്ങളിൽ വരുകയും ചെയ്തു.
അഹാന മറ്റൊരു സിനിമയുടെ ജോലിയിൽ ആയിരുന്നതിനാൽ ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലും ആദ്യം നിശ്ചയിച്ച ഡേറ്റിൽ നടന്നില്ല; അഹാനയ്ക്ക് കോവിഡ്-19 ബാധിച്ചതിനാൽ വീണ്ടും അത് വൈകുകയായിരുന്നു. അവർ രോഗമുക്ത ആയ ശേഷം 2021 ജനുവരി 10ന് ക്യാമറ ടെസ്റ്റും കോസ്റ്റ്യൂം ട്രയലും നടത്തി. കോസ്റ്റ്യൂം ട്രയലിന്റെ ചിത്രങ്ങൾ കണ്ട ശേഷം സംവിധായകാനും എഴുത്തുക്കാരനും നിർമ്മാതാക്കളും അഹാന ഈ കഥാപാത്രത്തതിനു അനുയോജ്യ അല്ല എന്ന നിഗമനത്തിൽ എത്തിയിരുന്നു. ഈ വിവരം അഹാനയെ വിളിച്ച് ഔദ്യോഗികമായി അറിയിക്കുകയും ക്ഷമാപണം നടത്തുകയും അടുത്ത പ്രോജക്ടിൽ ഒന്നിച്ച് പ്രവർത്തിക്കാം എന്ന് പറയുകയും ചെയ്തു.
ഈ തീരുമാനം തികച്ചും തൊഴിൽപരമായ തീരുമാനമാണെന്നും അതിൽ ഒരു രാഷ്ട്രീയ പ്രേരണയും കലർന്നിട്ടില്ലെന്നും ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ഞങ്ങൾ 25 വർഷമായി സിനിമയിൽ പ്രവർത്തിക്കുന്നവരാണ്. സിനിമ ഞങ്ങളുടെ തൊഴിലിടമാണ്, തൊഴിൽ ഞങ്ങൾക്ക് ദൈവമാണ്. ഞങ്ങളുടെ തൊഴിലിടങ്ങളിൽ ജാതി, മതം, വംശീയം, വർണ്ണം, ലിംഗഭേദ്, കക്ഷി രാഷ്ട്രീയം എന്നീ ഒരു വിവേചനങ്ങളും ഉണ്ടാവാതിരിക്കാൻ എന്നും ശ്രദ്ധിക്കാറുണ്ട്, ഉറപ്പുവരുത്താറുണ്ട്. ഇനിയും അത് തന്നെ ആയിരിക്കും ഞങ്ങളുടെ നയം.
എന്ന് ഞങ്ങൾ താഴ്ചയായി അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു. ഈ കത്തിന്റെ അവസാനം ഒരു കാര്യം കൂടെ കൂട്ടിച്ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ശ്രീ പഥ്വിരാജ് സുകുമാരനോ ഭ്രമം സിനിമ ടീമിലെ മറ്റ് അംഗങ്ങൾക്കോ ഭ്രമത്തിന്റെ കാസ്റ്റിംഗ് തീരുമാനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങൾ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു.”
കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് ടൈംസ് നൗ–സീവോട്ടര്‍ സര്‍വേ. 82 സീറ്റുകളിൽ എല്‍ഡിഎഫ് വിജയിച്ചേക്കാം. യുഡിഎഫിന് 56 സീറ്റുകള്‍ ലഭിക്കാം. അതേസമയം, ബിജെപിയുടെ നേട്ടം ഒറ്റ സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പറയുന്നു. എൽഡിഎഫിന്റെ വോട്ട് വിഹിതം 2016ലെ 43.5 ശതമാനത്തിൽ നിന്ന് 2021 ൽ 42.9 ശതമാനമാകാം. യുഡിഎഫിന്റെ വോട്ട് വിഹിതം 2016 ൽ 38.8 ശതമാനത്തിൽ നിന്ന് 37.6 ആയി കുറയാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ പ്രകടനത്തിൽ 42.34 ശതമാനം ആളുകൾ വളരെയധികം സംതൃപ്തരാണ്. സംസ്ഥാനത്ത് 36.36 ശതമാനം പേർ സർക്കാരിന്റെ പ്രകടനത്തിൽ വളരെയധികം സംതൃപ്തരാണ്. 39.66 ശതമാനം പേർ ഒരു പരിധിവരെ സംതൃപ്തരാണ്. സർവേയിൽ 55.84 ശതമാനം പേർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി അനുകൂലിച്ചപ്പോൾ 31.95 ശതമാനം പേർ നരേന്ദ്രമോദിയെ തിരഞ്ഞെടുത്തത്.
എറണാകുളം പറവൂരില്‍ മോളി എന്ന വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ.അസം സ്വദേശിയായ പരിമള്‍ സാഹുവിനാണ് പറവൂര്‍ സെക്ഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
2018 മാര്‍ച്ച് മാസം 18 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടമ്മയുടെ ഉടമസ്ഥതയിലുളള വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതി. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു.
ഉറങ്ങിക്കിടന്ന മോളിയെ പുലര്‍ച്ചെ ഒന്നരയോടെ പ്രതി കോളിങ് ബെല്‍ അടിച്ച് ഉണര്‍ത്തുകയായിരുന്നു. ബെല്‍ അടിക്കുന്നതിനു മുൻപ് വീടിനു മുന്നിലെ ബള്‍ബ് ഇയാള്‍ ഊരിമാറ്റി. മോളി വാതില്‍ തുറന്നപ്പോള്‍ ബലംപ്രയോഗിച്ച് അകത്തു കടന്നാണു കൊല നടത്തിയത്.
ഐപിസി സെക്ഷൻ 376 എ പ്രകാരമാണ് വധശിക്ഷ വിധിച്ചത്. വകുപ്പ് 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളുിവു നളിപ്പിച്ചതിന് 3 വര്‍ഷം തടവും പിഴയും വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10,000 രൂപ പിഴയും വിധിച്ചു. പിഴ തുക മോളിയുടെ മകന് നനല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.