Kerala

കൽപകഞ്ചേരി∙ 9-ാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാളെ അറസ്റ്റു ചെയ്തു. കേസിൽ 6 പ്രതികൾ ഉണ്ടെന്നാണ് സൂചന. കഞ്ചാവും മറ്റു ലഹരി വസ്തുക്കളും നൽകിയാണ് പീഡിപ്പിച്ചത്. അവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പോക്സോ പ്രകാരമാണ് കേസ്. സിഐ റിയാസ് രാജയാണ് കേസ് അന്വേഷിക്കുന്നത്.

മരട് ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഫ്ലാറ്റുടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക പകുതി കെട്ടിവയ്ച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്കായി ഉത്തരവിടുമെന്ന് ജസ്റ്റിസ് നവീന് സിന്‍ഹ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ നിര്‍മാതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ നിര്‍മാതാക്കളുടെ വാദം കോടതി ഇന്ന് കേള്‍ക്കും.

ഫ്ലാറ്റ് ഉടമകള്‍ കൂടുതല്‍ നഷ്ടപരിഹാരത്തിന് അര്‍ഹരല്ലെന്നാണ് ഹോളിഫെയ്ത്ത് ഫ്ലാറ്റ് നിര്‍മാതാവ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. തീരദേശ ചട്ടവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞാണ് ഉടമകള്‍ ഫ്ലാറ്റുകള്‍ വാങ്ങിയത്. നിര്‍മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നു.

 

തിരുവാരൂർ ജില്ലയിലെ മുത്തുപ്പേട്ടൈക്കു സമീപത്തെ അലങ്കാനാട് റോഡിലൂടെ രാവിലെ പോയവർ ആ കാഴ്ച കണ്ടു ഞെട്ടി. അറുത്തെടുത്ത ചോര ഉറ്റി വീഴുന്ന മനുഷ്യ തല നടു റോഡിൽ കിടക്കുന്നു. ഇരുചക്രവാഹനത്തിൽ പോയവരിൽ നിന്ന് താഴെ വീണതാണ് തലയെന്നറിഞ്ഞപ്പോൾ ഞെട്ടൽ വീണ്ടും കൂടി. വിവരമറിഞ്ഞു പൊലീസ് കുതിച്ചെത്തി. തല ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലങ്കാട് ഗ്രാമ പഞ്ചായത്ത് അംഗം രാജേഷ് എന്ന 34 കാരനാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്. തുടർന്ന് നടന്ന തിരച്ചിലിൽ സമീപത്തെ കയർ ഫാക്ടറിയിൽ നിന്ന് രാജേഷിന്റെ തലയില്ലാത്ത മൃതദേഹവും കണ്ടെത്തി. രാവിലെ വീട്ടിൽ നിന്നും പഞ്ചായത്ത് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു രാജേഷ്.

കാത്തിരുന്ന ആക്രമി സംഘം പിടികൂടി കയർ ഫാക്ടറിയിൽ എത്തിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൊലപാതകം, കൊലപതാക ശ്രമം, വീടുകയറി ആക്രമണം അടക്കം നിരവധി കേസുകളുള്ള പ്രാദേശിക ഗുണ്ടയായിരുന്നു രാജേഷ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. പിന്നീട് അണ്ണാ ഡിഎംകെ യിൽ ചേരുകയായിരുന്നു. എന്നാൽ കൊലപതകത്തിനു പിന്നിൽ ആരെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

ഇടുക്കി പള്ളിവാസലിലെ പതിനേഴുകാരിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അരുണിന്റെ മൃതദേഹത്തില്‍ കുത്തേറ്റ പാടുകൾ കണ്ടെത്തി. കൊലപാതക സമയത്ത് രേഷ്മയുമായുണ്ടായ മൽപ്പിടുത്തത്തിനിടെ കുത്തേറ്റതാകാമെന്നാണ് പൊലീസ് നിഗമനം. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുമെന്ന അരുണിന്റെ കുറ്റസമ്മത കുറുപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുന്നതിനിടെയാണ് അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ ഒമ്പത് മണിയോടെയാണ് മുതിരപ്പുഴയാറിന് സമീപത്ത് അനുവെന്ന് വിളിക്കുന്ന അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ പവര്‍ഹൗസ് ഭാഗത്ത് നിന്ന് ഇരുന്നൂറ് മീറ്റര്‍ അകലെ നാട്ടുകാരാണ് മരക്കൊമ്പില്‍ തൂങ്ങി നിന്ന അരുണിന്റെ മൃതദേഹം ആദ്യം കണ്ടത്.

രേഷ്മ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനാൽ അവളെ കൊലപ്പെടുത്തുമെന്നും അതിനുശേഷം താനും ആത്മഹത്യ ചെയ്യുമെന്നുമുള്ള അനുവിന്റെ കുറ്റസമ്മത കുറുപ്പ് രാജകുമാരിയിലെ വാടക മുറിയിൽ നിന്ന് പൊലീസിനു ലഭിച്ചിരുന്നു. അരുണ്‍ ആത്മഹത്യ ചെയ്തിക്കാം എന്ന നിഗമനത്തില്‍ കഴിഞ്ഞ ദിവസം ഏഴ് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാത്രിയോടെ അരുണ്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. കൊലപാതകം നടന്ന വെള്ളിയാഴ്ച്ച മുതല്‍ അരുണ്‍ സമീപ പ്രദേശങ്ങളില്‍ തന്നെ ഉണ്ടായിരുന്നു എന്നും പൊലീസ് ഉറപ്പിക്കുന്നു.

കൊലപാതക ദിവസം വൈകിട്ട് രേഷ്മയും അരുണും ഒന്നിച്ച് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അരുണിന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയത്. ഉളി പോലെയുള്ള ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയതെന്നും രേഷ്മയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇന്‍ക്വസ്റ്റില്‍ അരുണിന്റെ മൃതദേഹത്തിലും കുത്തേറ്റ 2 മുറിവുകൾ ഉണ്ട്. ഉളി കൊണ്ടു തന്നെയാണ് ഈ മുറിവുകളും ഉണ്ടായതെന്നാണ് വിലയിരുത്തല്‍. മരപ്പണിക്കാരനായ അരുണിന്റെ പക്കല്‍ ഉളി കണ്ടതായി നാട്ടുകാരുടെ മൊഴിയുമുണ്ട്. പ്രതി അരുണാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ഈ ആയുധം കണ്ടെത്തേണ്ടതുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

യുഎഇ കോൺസുൽ ജനറലിന്‍റെ മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ വീണ്ടും കാണാതായി. ജയഘോഷിനെ കാണാനില്ലെന്നറിയിച്ച് ബന്ധുക്കൾ തുമ്പ പൊലീസിൽ പരാതി നൽകി. ജയഘോഷ് രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചിരുന്നു. പിന്നീടാണ് കാണാതായത്.

ജയഘോഷിന്റെ സ്‌കൂട്ടര്‍ നേമം പൊലീസിനു ലഭിച്ചു. താന്‍ വലിയ മാനസിക സംഘര്‍ഷത്തിലാണെന്നും മാറിനില്‍ക്കുകയാണെന്നും അറിയിച്ചുകൊണ്ടുള്ള ജയഘോഷിന്‍റെ കത്തും പൊലീസിന് ലഭിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇത് രണ്ടാം തവണയാണ് ജയഘോഷിനെ കാണാതാവുന്നത്. സ്വർണക്കടത്ത് കേസില്‍ അന്വേഷണം നടക്കവേ കഴിഞ്ഞ ജൂലായ് 16 ന് രാത്രി ജയഘോഷിനെ കാണാതായിരുന്നു. പിറ്റേന്ന് വീട്ടിനടുത്തുള്ള കുറ്റിക്കാട്ടില്‍ കയ്യിൽ മുറിവേറ്റ നിലയില്‍ അവശനിലയില്‍ ജയഘോഷിനെ കണ്ടെത്തുകയായിരുന്നു.

നടി അക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലിപിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി പറയുന്നത് വിചാരണ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസിലെ നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റൻ ദിലീപ് ശ്രമിച്ചുവെന്നും ഇത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.

കേസിൽ മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറി പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ദിലീപിന് വേണ്ടിയാണ് വിപിൻലാലിനെ പ്രദീപ് കുമാർ ഭീഷണിപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേസിലെ മറ്റു പ്രധാന സാക്ഷികളുടെ മൊഴി മാറ്റത്തിലും പ്രതിഭാഗത്തിന്റെ ഇടപെടലുകളുണ്ടെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നുണ്ട്. കേസിൽ നിലവിൽ ദിലീപ് എട്ടാം പ്രതിയാണ്.

എന്നാൽ കഴിഞ്ഞ വർഷം ജനുവരിയിൽ മൊഴിമാറ്റിക്കാൻ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികൾ, ഒക്ടോബറിൽ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപിന്‍റെ വാദം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതി ക്രൈംബ്രാ‌ഞ്ച് അന്വേഷിച്ചിട്ടും തനിക്കെതിരെ തെളിവ് കണ്ടെത്താൻ ആയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ഹർ‍ജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

വിവാഹത്തിന് വീട്ടുകാർ ശക്തമായ വിസമ്മതം അറിയിച്ചതിനെ തുടർന്ന് കമിതാക്കൾ ആത്മാഹുതി ചെയ്തു. പയ്യന്നൂരിൽ വാടക കെട്ടിടത്തിൽ വെച്ച് തീകൊളുത്തിയ യുവാവും യുവതിയുമാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വെള്ളിയാഴ്ചയാണ് ഇരുവരേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

ചിറ്റാരിക്കൽ എളേരിയാട്ടിലെ ശിവപ്രസാദ്, ഏഴിലോട് പുറച്ചേരിയിലെ ആര്യ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 19നാണ് പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ വാടക കെട്ടിടത്തിൽ ഇരുവരെയും പൊള്ളലേറ്റനിലയിൽ കണ്ടെത്തിയത്.

19ാം തീയതി പരീക്ഷ കഴിഞ്ഞിറങ്ങിയ ആര്യയെ ശിവപ്രസാദ് കാറിലെത്തിയാണ് വാടക കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇരുവരും തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ രണ്ടു പേരെയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ആര്യയും ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ ശിവപ്രസാദും മരിച്ചു.

ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വിവാഹത്തിന് ഇരുവീട്ടുകാരും എതിർപ്പ് അറിയിക്കുകയായിരുന്നു. ഇതിനിടയ്ക്ക് ആര്യയുടെ വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിക്കുകയും ചെയ്തു. ആര്യയുടെ വിവാഹനിശ്ചയം നടക്കാനിരിക്കെയായിരുന്നു ആത്മഹത്യാശ്രമം.

ന്യൂഡൽഹി∙ കൊറോണ വൈറസിന്‍റെ രണ്ടു വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. N440K, E484K എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലും തെലങ്കാനയിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴത്തെ രോഗ വ്യാപനത്തിന് ഇവയാണ് കാരണമെന്നു പറയാന്‍ കഴിയില്ലെന്നും നീതി ആയോഗ് അംഗം വി.കെ.പോള്‍ പറഞ്ഞു. കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിൽ ചൊവ്വാഴ്ച യോഗം ചേർന്നു. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ യോഗത്തിൽ പങ്കെടുത്തു.

മഹാരാഷ്ട്ര കൂടാതെ, കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നിവടങ്ങളിലും സ്ഥിതി ഗുരുതരമാണെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ചൊവ്വാഴ്ച 4034 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 69,604 പരിശോധനകള്‍ നടത്തി. 5.80 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 14 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,119 ആയി.

കോഴിക്കോട്∙ മുക്കത്ത് പതിമൂന്നുകാരിയെ പണം വാങ്ങി പലര്‍ക്കായി എത്തിച്ച അമ്മയ്ക്ക് 7 വര്‍ഷം തടവുശിക്ഷ. രണ്ടാനച്ഛനുള്‍പ്പെടെ ഏഴ് പ്രതികള്‍ക്ക് 10 വര്‍ഷം തടവും 25000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.

14 വര്‍ഷത്തിനുശേഷമാണ് കോഴിക്കോട് അതിവേഗ പ്രത്യേക കോടതി വിധിപറഞ്ഞത്. എട്ടാം പ്രതിയേയും പത്താംപ്രതിയേയും കോടതി വെറുതെവിട്ടു.

രാജകുമാരി (ഇടുക്കി) ∙ പള്ളിവാസൽ പവർഹൗസിൽ പ്ലസ്ടു വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ബന്ധു അരുണി(അനു–28)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പവർഹൗസിനു സമീപമാണ് നീണ്ടപാറ വണ്ടിത്തറയിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്.

പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതിനു 150 മീറ്ററിനുള്ളിൽ ആളൊഴിഞ്ഞ വീടിനു മുന്നിലെ മരത്തിലാണു അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് പല തവണ തിരഞ്ഞ പ്രദേശമാണിത്. തിങ്കളാഴ്ച രാത്രിയാണു അരുണ്‍ ഇവിടെയെത്തി‍ ആത്മഹത്യ ചെയ്തതാണെന്നു പൊലീസ് പറയുന്നു

വണ്ടിത്തറയിൽ രാജേഷ് – ജെസി ദമ്പതികളുടെ മകൾ രേഷ്മ (17) കുത്തേറ്റു മരിച്ച കേസിൽ പ്രതിയെന്നു സംശയിക്കുന്ന അനുവിനായി തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉളി പോലുള്ള മൂർച്ചയേറിയ ആയുധം കൊണ്ട് ഇടതു നെഞ്ചിൽ കുത്തേറ്റാണ് രേഷ്മ കൊല്ലപ്പെട്ടത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താൻ തിങ്കളാഴ്ച ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു കൃത്യം നടന്ന സ്ഥലത്തു പരിശോധന നടത്തി.

7 കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ ഉപയോഗിച്ചു നിരീക്ഷണം നടത്തിയെങ്കിലും കൂടുതൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. രേഷ്മയെ കൊലപ്പെടുത്തും എന്നെഴുതിയ കത്ത് അരുണിന്റെ മുറിയിൽ നിന്നു പൊലീസിനു ലഭിച്ചിരുന്നു. കൃത്യത്തിനു ശേഷം താനും ആത്മഹത്യ ചെയ്യുമെന്നു കത്തിൽ സൂചിപ്പിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved