നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വ്യാഴാഴ്ച പരിഗണിക്കും. മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്നും മറ്റു സാക്ഷികളെ മൊഴി മാറ്റാൻ പ്രേരിപ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ വാദം.
അതേസമയം കേസിൽ മറ്റ് പ്രതികളായ സുനിൽ കുമാർ, മണികണ്ഠൻ എന്നിവരുടെ ജാമ്യപേക്ഷ കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിച്ചത്.
ന്യൂഡല്‍ഹി: ഇന്ത്യയിലെ കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരായ മൂന്നു കര്‍ദിനാള്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സിബിസിഐ പ്രസിഡന്റും ലത്തീന്‍ സഭയുടെ തലവനുമായ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ അധ്യക്ഷനും മേജര്‍ ആര്‍ച്ച്ബിഷപുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണു ഇന്നു രാവിലെ 11ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്നും ഉന്നയിച്ച വിവിധ വിഷയങ്ങളില്‍ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സഭ അധ്യക്ഷന്മാര് പ്രതികരിച്ചു. വളരെ സൗഹാര്‍ദപരവും ക്രിയാത്മകവുമായിരുന്നു കൂടിക്കാഴ്ച.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 152 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി സഭയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു. ഭീമ കൊറേഗാവ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത് വൈദികന് ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം ഉള്‍പ്പടെയുള്ള വിഷയങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.
ഫാ. സ്റ്റാന്‍ സ്വാമിയുടെ മേല്‍ ആരോപിക്കുന്ന കെട്ടിച്ചമച്ച കുറ്റങ്ങളുടെ പേരില്‍ മനുഷ്യാവകാശം പോലും ലംഘിക്കപ്പെടുന്നു. 83 വയസുകാരനായ വൈദികന്റെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കര്‍ദിനാള്‍മാര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളില്‍ രേഖാമൂലം ആവശ്യങ്ങള്‍ ഉന്നയിച്ചു നല്‍കിയിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായും സഭ അധ്യക്ഷന്മാര് പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതില്‍ പ്രധാനമന്ത്രി അനുകൂല നിലപാടാണ് പങ്കുവച്ചതെന്നും അവര്‍ കൂടിക്കാഴ്ചയ്ക്കു ശേഷം വ്യക്തമാക്കി.
മലങ്കര സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങളിലുള്ള മെത്രാന്മാരുടെ പ്രതിനിധി സംഘം കഴിഞ്ഞ മാസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണു കത്തോലിക്ക സഭയിലെ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച ഒരുക്കിയത്.
രാവിലെ ഒമ്പതരയോടെ മിസോറാം ഹൗസില്‍ എത്തിയ ശേഷമാണ് കര്‍ദിനാള്‍മാര്‍ പ്രധാനമന്ത്രിയെ കാണാനായി പുറപ്പെട്ടത്. ചര്‍ച്ചയ്ക്കായി കര്‍ദിനാള്‍മാര്‍ തിങ്കളാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയിരുന്നു.
ന്യൂനപക്ഷ അവകാശങ്ങള്‍ ലഭ്യമാകുന്നതിലെ വിവേചനങ്ങളും ക്രൈസ്തവ സഭകള്‍ നേരിടുന്ന പ്രശ്നങ്ങളും സഭാ തലവന്മാര് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. സാമ്പത്തിക സംവരണവും ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളും സ്വാഗതാര്‍ഹമെങ്കിലും ഇതിന്റെ ആനുകൂല്യങ്ങള്‍ അര്‍ഹരായ ക്രൈസ്തവര്‍ക്കു കിട്ടാതെ പോകുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ സഭകള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും രാജ്യത്തെ ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്രം ഉറപ്പാക്കണമെന്നും കത്തോലിക്കാ സഭാ തലവന്മാര് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ക്വീൻ’ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യം കൂടിയാണ് സാനിയ. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞ ദിവസങ്ങളെക്കുറിച്ചുള്ള അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് സാനിയ.
താൻ പല തവണ കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴും നെഗറ്റീവ് ആയിരുന്നുവെന്നും അതിനാൽ പിന്നീട് നടത്തുമ്പോഴും അത് തന്നെയായിരിക്കും ഫലം എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും സാനിയ പറയുന്നു. കോവിഡ് പോസിറ്റീവാണെന്ന വാർത്ത തന്നെ തകർത്തു കളഞ്ഞെന്നും സാനിയ വ്യക്തമാക്കി.
സാനിയയുടെ കുറിപ്പിന്റെ പൂർണരൂപം:
2020 മുതൽ കോവിഡ് 19 നെക്കുറിച്ചുള്ള വാർത്തകളും വിവരങ്ങളും ഞങ്ങൾ കേൾക്കുകയാണ്. ആവശ്യമായ സുരക്ഷാ നടപടികൾ നാം സ്വീകരിച്ചുവെങ്കിലും കൊറോണയെ കാര്യമായി ശ്രദ്ധിക്കാതിരിക്കുകയും ലോക്‌ഡൗണിനു ശേഷം ആ ഭയം നഷ്ടപ്പെടുകയും ചെയ്തു. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, കാരണം നമുക്കെല്ലാവർക്കും നമ്മുടെ ജോലികളും ബിസിനസ്സുകളും സംരക്ഷിക്കേണ്ടതുണ്ട് .
വെള്ളപ്പൊക്കമാകട്ടെ, പകർച്ച വ്യാധിയാകട്ടെ നമ്മളെല്ലാവരും പോരാളികളും അതിജീവിച്ചവരുമാണ്. അതുകൊണ്ടു തന്നെ എന്റെ ക്വാറന്റൈൻ അനുഭവം ഞാൻ ഇവിടെ പങ്കുവയ്ക്കുകയാണ്. എന്റെ പരിശോധനാ ഫലങ്ങൾ വരുന്നതുവരെ ഞാൻ കാത്തിരിക്കുകയായിരുന്നു, ഇത് നെഗറ്റീവ് ആയിരിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം കൊറോണ തുടങ്ങിയതിനു ശേഷമുള്ള എന്റെ ആറാമത്തെ ടെസ്റ്റായിരുന്നു. ഞാൻ പോസിറ്റീവ് ആണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ എങ്ങനെ ആ സാഹചര്യത്തെ നേരിടണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ഇതിന് തയ്യാറല്ല എന്നത് മാത്രമായിരുന്നു എനിക്കറിയാവുന്ന ഏക കാര്യം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ കണ്ടുമുട്ടിയ എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും, ആളുകളെയും കുറിച്ചുള്ള ചിന്തകൾ എന്നെ ഉത്കണ്ഠാകുലയാക്കി. ഇനിയെന്താണ് സംഭവിക്കുവാൻ പോകുന്നതിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഞാൻ തകർന്നുപോവുകയും ക്ഷീണിതയാവുകയും, രോഗിയാവുകയും ചെയ്തു. എന്റെ മുറിയിൽ തന്നെയിരുന്നു ദിവസങ്ങൾ എണ്ണുവാൻ തുടങ്ങി.
നെറ്റ്ഫ്ലിക്സിൽ കൂടുതൽ എൻഗേജ്ഡ് ആവാൻ തീരുമാനിച്ചെങ്കിലും സഹിക്കുവാൻ കഴിയാത്ത തലവേദന ആയിരുന്നു. കണ്ണുകൾ തുറക്കുവാൻ പോലും കഴിഞ്ഞിരുന്നില്ല. രണ്ടാം ദിവസമായപ്പോൾ ഇടത് കണ്ണിന്റെ കാഴ്ച കുറയുവാനും ശരീരത്തിലുടനീളം തടിപ്പ് കാണുകയും ചെയ്തു. ഉറങ്ങുമ്പോൾ ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങി.
ഇത്തരമൊരു അനുഭവം ആദ്യമാണ്. ജനിച്ചതു മുതൽ ഈ സമയം വരെ ഞാൻ തടസങ്ങളില്ലാതെ ശ്വസിച്ചിരുന്നു, ആ പ്രക്രിയയെ ഒരിക്കലും വിലമതിച്ചിരുന്നില്ല. എന്റെ ഉത്കണ്ഠ കൂടുതൽ നിരാശയിലേയ്ക്ക് തള്ളിവിട്ടു. അടുത്ത ദിവസം ഞാൻ ഉണരുമെന്നു പോലും എനിക്ക് ഉറപ്പില്ലായിരുന്നു. ഉത്കണ്ഠാകുലരാകുമ്പോൾ ആർക്കും നിങ്ങളെ സഹായിക്കാനാവില്ല (പ്രത്യേകിച്ചും നിങ്ങൾ ഒരു മുറിയിൽ ഒറ്റയ്ക്ക് ആയിരിക്കുമ്പോൾ )
അതിനാൽ, ദയവായി നിങ്ങളെത്തന്നെ പരിപാലിക്കുക, എല്ലാ സുരക്ഷാ നടപടികളും പിന്തുടരുക. കാരണം കൊറോണ നിസ്സാരമല്ല !!
Ps – ഞാൻ 3 ദിവസം മുമ്പ് കോവിഡ് നെഗറ്റീവായി
എനിക്ക് ഇതില്‍ കയ്യുമില്ല, കാലുമില്ല. വെറുതേ ഉറങ്ങിക്കിടന്ന ഞാന്‍ എഴുന്നേറ്റപ്പോള്‍ സ്ഥനാര്‍ഥിയായി’..നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രംഗത്തെത്തി. ആരോ പടച്ചുവിട്ട വാര്‍ത്തയാണിതെന്ന് ധര്‍മ്മജന്‍ പറഞ്ഞു.
പ്രമുഖ മാധ്യമത്തിനോട് ആണ് ധര്‍മ്മജന്‍ ഇക്കാര്യം പറഞ്ഞത്. ഇതൊന്നും ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ല. കെപിസിസിയും എഐസിസിയും ഇവിടുത്തെ ജനങ്ങളും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത്. താന്‍ പാര്‍ട്ടി അനുഭാവിയായതിനാല്‍ ആരോ ഉണ്ടാക്കിയെടുത്തതാണ് ഈ വ്യാജവാര്‍ത്തയെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി.
ധര്‍മ്മജന്‍ വൈപ്പിനില്‍നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു വാര്‍ത്ത. ഇത് കേട്ട് നിരവധിപ്പേര്‍ തന്നെ വിളിച്ചെന്ന് ധര്‍മ്മജന്‍ പറയുന്നു. ‘പിഷാരടി ഇപ്പോള്‍ വിളിച്ചുചോദിച്ചു കേട്ടതില്‍ വല്ല കയ്യുമുണ്ടോ എന്ന്. അവനോട് പറഞ്ഞത് തന്നെയാണ് കേരളത്തോടും പറയാനുളളത്. എനിക്ക് ഇതില്‍ കയ്യുമില്ല, കാലുമില്ല. വെറുതേ ഉറങ്ങിക്കിടന്ന ഞാന്‍ എഴുന്നേറ്റപ്പോള്‍ സ്ഥനാര്‍ഥിയായി’ ധര്‍മ്മജന്‍ പറഞ്ഞു.
താനൊരു പാര്‍ട്ടി അനുഭാവിയാണെന്നുളളത് കൊണ്ട് ആരോ പടച്ചുവിട്ട വാര്‍ത്തയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കുറേ ഫോണ്‍കോളുകള്‍ ഇപ്പോള്‍ വരുന്നു. വൈപ്പിനിലെ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല.
ഇതിനെപ്പറ്റി ഒരു പ്രസ്താവന പോലും ഞാന്‍ നടത്തിയിട്ടില്ല. ഞാനെല്ലാം തുറന്നുപറയുന്ന ആളാണ്. എനിക്ക് തോന്നിയത് ഞാനെവിടെയും പറയും. പുതിയ ആള്‍ക്കാരെ പരിഗണിക്കുന്നു എന്നതും വൈപ്പിന്‍ എന്റെ ഏരിയയും ആയതിനാലാകാം അത്തരത്തിലൊരു വാര്‍ത്ത വന്നത്. സത്യമായിട്ടും ഇതെന്റെ സൃഷ്ടിയല്ല’ ധര്‍മജന്‍ അറിയിച്ചു.
‘രാഷ്ട്രീയത്തിലൊക്കെ പണ്ടേ ഇറങ്ങിയതാ. അവിടുന്ന് കയറിയിട്ടില്ല. സ്‌കൂളില്‍ ആറാം ക്ലാസു മുതല്‍ പ്രവര്‍ത്തകനുമാണ്. പാര്‍ട്ടിക്കു വേണ്ടി സമരം ചെയ്ത് ജയിലില്‍ കിടന്ന ഞാന്‍ ഇനി എങ്ങോട്ട് ഇറങ്ങാനാണ്’. യുഡിഎഫ് സമീപിച്ചാല്‍ നില്‍ക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ. മത്സരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ നോക്കാമെന്നും ധര്‍മ്മജന്‍ അഭിപ്രായപ്പെട്ടു.
‘ഇനിയിപ്പോള്‍ മത്സരിക്കാനാണെങ്കില്‍ തന്നെ ഞാന്‍ കോണ്‍ഗ്രസിലേക്കേ പോകൂവെന്നും എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ മുഴുവന്‍ സമയവും അതിനായ് മാറ്റിവയ്ക്കണമെന്നാണ് എന്റെ അഭിപ്രായം. വളരെ കുറച്ച് ആള്‍ക്കാരാണ് എന്റെ ലോകം. അത് അങ്ങനെതന്നെ ഇരിക്കുന്നതാണ് എനിക്കിഷ്ടം. അതിനര്‍ഥം സാമൂഹ്യപ്രതിബദ്ധത ഇല്ലെന്നല്ലെന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു.
ഷെറിൻ പി യോഹന്നാൻ
പുതുമയുള്ള കാഴ്ചകളൊന്നും ചിത്രത്തിലില്ല. നാം എന്നും രാവിലെ മുതൽ രാത്രി വരെ ‘കണ്ട്’ മാത്രം അറിയുന്ന കാഴ്ചകൾ. ആ കാഴ്ചകളെയാണ് വളരെ മനോഹരമായി ജിയോ ബേബി അവതരിപ്പിക്കുന്നത്. വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടിലെത്തുന്ന പെണ്ണിനെ കാത്തിരുന്നത് അടുക്കളയാണ്; ‘മഹത്തായ ഭാരതീയ അടുക്കള.’ പേരിനുള്ളിലെ ഈ സർക്കാസം ചിത്രത്തിലുടനീളം തെളിഞ്ഞുകാണം. കിടപ്പറയിൽ പോലും തന്റെ ഇഷ്ടം തുറന്നുപറയാൻ പാടുപെടുന്ന നായിക അടുക്കളയിൽ മാത്രമായി തളച്ചിടപ്പെട്ടിരിക്കുകയാണ്.
ആ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു സ്വാന്തന്ത്ര്യത്തിലേക്ക് അവൾ നടന്നുകയറുന്ന കാഴ്ചകൾ മനോഹരമാണ്. ചിത്രത്തിന്റെ അവസാന പത്തു മിനിറ്റിൽ പ്രേക്ഷകന് ആ സന്തോഷം അനുഭവിക്കാം. പ്രകടനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് നിമിഷയുടെതാണ്. ഇമോഷൻസ് എല്ലാം പ്രേക്ഷകനിലേക്ക് കൃത്യമായി എത്തിക്കുന്നതിൽ നിമിഷ വിജയിച്ചിട്ടുണ്ട്. സുരാജും അച്ഛനായി അഭിനയിച്ച നടനും സിദ്ധാർഥ് ശിവയും പ്രകടനങ്ങളിൽ മികച്ചുനിൽക്കുന്നു.
ആവർത്തിച്ചു കാണുന്ന അടുക്കള ദൃശ്യങ്ങൾ വിരസമായി തോന്നിയാൽ ആവർത്തനങ്ങളുടെ അടുക്കളയിൽ കുടുങ്ങി പോകുന്ന സ്ത്രീയുടെ വിരസത എത്രത്തോളമാണെന്ന് ഓർത്താൽ മതിയാവും. “വെള്ളം നിനക്ക് തന്നെ എടുത്ത് കുടിച്ചൂടെടാ” എന്ന സംഭാഷണത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്. ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ഒരു സിനിമ മികച്ച രീതിയിൽ ഒരുക്കിയ സംവിധായകൻ കയ്യടി അർഹിക്കുന്നുണ്ട്.
ആർത്തവത്തെ അശുദ്ധിയായി കാണുന്ന, പൊടിപിടിച്ചു പഴകിപോയ ചിന്തകൾ പേറുന്ന കുടുംബത്തിലെ കാഴ്ചകൾ അവസാനിക്കുന്നില്ല.. പല തലമുറകളിലായി തുടരുകയാണ്. കഥാപാത്രങ്ങളുടെ പേരുകൾക്ക് ചിത്രത്തിൽ പ്രസക്തിയില്ല. കാരണം ചിത്രത്തിലുള്ളത് നാം ഓരോരുത്തരും ആണ്. കണ്ട് മനസിലാക്കുക…. മനോഹരം
മഹാത്മാ ഗാന്ധിയെ വധിച്ചത് ആർഎസ്എസെന്ന് ചാനൽ ചർച്ചയിൽ പറഞ്ഞതിൽ മാറ്റമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. ഇതുസംബന്ധിച്ച വക്കീല്‍ നോട്ടീസിനോടാണ് പ്രതികരണം. പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസ്. താന്‍ മാപ്പ് പറയില്ലെന്നും ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസാണെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണെന്നും റിജില്‍ മാക്കുറ്റി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
‘നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും പോലും. ഞാൻ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല. ഒരു പീറ കടലാസിന്‍റെ വില പോലും ഈ നോട്ടീസിന് ഞാൻ കൽപ്പിക്കുന്നില്ല. സായിപ്പിന്‍റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല ഞാൻ. ഗാന്ധിജിയുടെ അനുയായി ആണ്.’ അദ്ദേഹം പറഞ്ഞു.
ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു: ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് തന്നെയാണ്. അതുകൊണ്ട് വക്കീൽ നോട്ടീസ് എന്ന ഉമ്മാക്കി കാണിച്ചാലൊന്നും ഭയപ്പെടുന്നവനല്ല ഞാൻ. എന്‍റെ നാവിന്‍റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ ആര്‍എസ്എസിന് എതിരെ പോരാടും. അതാണ് എന്‍റെ രാഷ്ട്രീയം. അതാണ് എന്‍റെ നിലപാട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബ വഴക്കിനിടെ ഗര്‍ഭിണി കിണറ്റിലേക്ക് എടുത്ത് ചാടി, കൂടെ ഭര്‍ത്താവും. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടര മണിയോടെ മഞ്ചേരി പാലക്കുളം എല്‍പി സ്‌കൂളിനു സമീപമാണ് സംഭവം.
വാടകയ്ക്ക് താമസിക്കുന്ന ശ്രീനിവാസന്‍ (45), ഭാര്യ ലക്ഷ്മി (44) എന്നിവരാണ് വഴക്കിട്ട് കിണറ്റില്‍ ചാടിയത്. വഴക്ക് മൂര്‍ച്ഛിച്ചതോടെ ഗര്‍ഭിണിയായ ഭാര്യ കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇരുവരെയും അഗ്നി രക്ഷാ സേനയെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
അപ്രതീക്ഷിതമായ ഭാര്യയുടെ അവിവേകത്തിന് മുന്നില്‍ പകച്ച ശ്രീനിവാസന്‍ മറ്റൊന്നും ചിന്തിച്ചില്ല. ഒപ്പം കിണറ്റിലേക്ക് ചാടി. 30 അടി താഴ്ചയുള്ള കിണറ്റില്‍ ദമ്പതികള്‍ കുടുങ്ങുകയായിരുന്നു.
സംഭവം കണ്ടു നിന്ന മകനാണ് പോലീസിനും ഫയര്‍ഫോഴ്സിനും വിവരമറിയിച്ചത്. കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായത് ദമ്പതികള്‍ക്ക് രക്ഷയായി. ഇരുവര്‍ക്കും പരാതിയില്ലെന്ന് പോലീസിനെ അറിയിച്ചു.
സിനിമകളിലുടെയും സീരിയലുകളിലൂടെയും പ്രേക്ഷർക്ക് പരിചിതമായ താരമാണ് മുരളി മോഹൻ. മുരളി മോഹൻ മോശം മെസ്സേജുകൾ അയക്കുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതി. മുരളി മോഹന്റെത് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്നും വന്ന സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചാണ് യുവ എഴുത്തുകാരിയായ അശ്വതി രംഗത്തെത്തിയിരിക്കുന്നത്.
ഇത് നടന്റെ ഫേക്ക് അക്കൗണ്ട് ആകും എന്ന് കരുതണ്ട, വോയിസ് ഉണ്ട്, രണ്ട് അക്കൗണ്ടുകളും അയാൾ തന്നെയാണ് ഉപയോഗിക്കുന്നതെന്നും യുവതി കുറിച്ചിട്ടുണ്ട്.യുവതിയോട് വാട്‌സ്ആപ്പിൽ വരാൻ ആവശ്യപ്പെട്ട് നമ്പർ അയച്ചു കൊടുത്തും, ശബ്ദസന്ദേശങ്ങൾ അയച്ചതും ആയ സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകളാണ് പങ്കുവച്ചിരിക്കുന്നത്.
ദിലീപ് നായകനായ രാജസേനൻ ചിത്രം റോമിയോയിൽ ദിലീപിന്റെ കാമുകിയുടെ അച്ഛനായി എത്തിയത് മുരളി മോഹൻ ആയിരുന്നു, താരത്തിന്റെ ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഡയമൻഡ്‌സ്, കേരളം വർമ്മ പഴശ്ശി രാജ, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സിനിമയേക്കാൾ സീരിയൽ മേഖലയിലാണ് താരം ഏറെ തിളങ്ങിയത്.
മലയാളത്തിൻ്റെ ഹാസ്യ രാജാവാണ് ജഗതി ശ്രീകുമാർ, താരത്തിൻ്റെ അഭാവം മലയാള സിനിമയിൽ അലയടിക്കാൻ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷമാണ് വലിയൊരു ഇടവേളയ്ക്ക് വിരാമമിട്ടു കൊണ്ട് താരം ക്യാമറയ്ക്ക് മുന്നിലേക്കെത്തിയത്. പ്രേക്ഷകരുടെ പ്രിയ താരം ആണെങ്കിലും നിരവധി വിമർശങ്ങൾ ജഗതിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ രണ്ടാം വിവാഹത്തെ കുറിച്ചും ആദ്യ വിവാഹത്തെ കുറിച്ചുമൊക്കെ ജഗതി ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ജഗതിയുടെ വാക്കുകള്‍ ഇങ്ങനെ, 17 വയസ്സില്‍ കോളജ് പഠനത്തിനിടയിലായിരുന്നു ആദ്യ പ്രണയം, 19-ാം വയസ്സില്‍ അത് സാഫല്യമാക്കിയവനാണ് താന്‍. തമാശ പ്രേമമൊന്നുമായിരുന്നില്ല അത്. അങ്ങനെ വിവാഹിതരായി. 11 വര്‍ഷം കഴിഞ്ഞപ്പോള്‍ ആ വിവാഹബന്ധം വേര്‍പെടുത്തി. പിന്നീട് ഞാന്‍ അറേഞ്ച്ഡ് മാര്യേജിന് വിധേയനായി. കാമുകിയെ ചതിച്ചയാളല്ല താന്‍. അഭിനയ രംഗത്തുള്ളയാളായതിനാല്‍ പല പെണ്‍കുട്ടികള്‍ക്കും എന്നെ ഇഷ്ടമായിരുന്നു. എന്നാല്‍ പ്രണയം ഒന്നേയുണ്ടായിട്ടുള്ളൂ. ഇന്നത്തെപ്പോലെയുള്ള സ്വാതന്ത്ര്യമൊന്നുമില്ലായിരുന്നില്ല. കാമുകിയോട് സംസാരിക്കാനും സിനിമ കാണാന്‍ പോവുമെന്നും അന്ന് സ്വാതന്ത്ര്യമില്ലായിരുന്നു.
അപക്വമായ പ്രായത്തിലെ ചാപല്യമായാണ് ഇപ്പോള്‍ അതിനെ കാണുന്നത്. മക്കളൊക്കെ പ്രണയിക്കുന്നതിന് എതിര്‍പ്പൊന്നുമില്ല. അതിന്റെ സുഖദു:ഖങ്ങള്‍ ഒരുമിച്ച് അനുഭവിക്കാന്‍ തയ്യാറായാല്‍ പ്രണയം മനോഹരമാണ്. കടുത്ത സാമ്ബത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു അക്കാലത്ത്. അങ്ങനെയാണ് പിരിയേണ്ടി വന്നത്. കൂടെ അഭിനയിച്ച നായികമാരില്‍ താനേറെ കംഫര്‍ട്ട് കല്‍പ്പനയുമായാണ്. മനോധര്‍മ്മത്തിന് അനുസരിച്ച് അവര്‍ നില്‍ക്കും. എന്ത് ചെയ്താലും അതിന് അനുസരിച്ച് തിരിച്ചടിക്കും. അക്കാര്യത്തില്‍ മിടുക്കിയാണ്. ജഗതി കല്‍പ്പന ജോഡിക്കാണ് കൂടുതലും സ്വീകാര്യത. അതിന് പിന്നിലെ കാരണം ഈ മനോധര്‍മ്മമാണ്.
മകൻ രാജ്‌കുമാറിന്റെ പരസ്യ കമ്പനി നിർമ്മിച്ച വാട്ടർ തീം പാർക്കിന്റെ പരസ്യത്തിലൂടെയാണ് ജഗതി കഴിഞ്ഞ വര്‍ഷം ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായ പരിക്കുകളേറ്റതിനെ തുടര്‍ന്ന് നടൻ ചികിത്സ തുടരുമ്പോഴും താരത്തിൻ്റെ സിനിമയോടുള്ള തീവ്രമായ ആഗ്രഹവും അസാമാന്യമായ നിശ്ചയദാര്‍ഢ്യവും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നിര്‍ണ്ണായക പുരോഗതി ഉണ്ടാക്കാന്‍ സഹായകരമായിരുന്നു.
എസ്‌ഐ വാഹനത്തില്‍ നിന്നിറങ്ങി ഗ്രൗണ്ടിലേക്ക് നടന്നുവരുന്നത് കണ്ട് യുവാക്കള്‍ ആദ്യമൊന്നു പകച്ചു. പിന്നെ ബാറ്റ് കയ്യിലെടുത്തു യുവാക്കള്‍ക്കൊപ്പം കൂടി കളിക്കാന്‍. എസ്‌ഐ സ്റ്റെപ്‌റ്റോ ജോണിന്റെ നാടന്‍ ക്രിക്കറ്റ് കളിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. എറണാകുളം കാലടിയിലാണ് ആവേശക്കാഴ്ച അരങ്ങേറിയത്.
കേസിന്റെ ആവശ്യമായി എസ്‌ഐ വാഹനത്തില്‍ പോകുമ്പോഴാണു മറ്റൂരില്‍ ഒരു ഗ്രൗണ്ടില്‍ കുറച്ചു യുവാക്കള്‍ ക്രിക്കറ്റ് കളിക്കുന്നതു കണ്ടത്. എസ്‌ഐ വേഗം വാഹനത്തില്‍ നിന്നിറങ്ങി ഗ്രൗണ്ടിലേക്കു ചെന്നു. യുവാക്കള്‍ ആദ്യമൊന്നു പകച്ചുവെങ്കിലും എസ്‌ഐ ബാറ്റ് കയ്യിലെടുത്തപ്പോള്‍ അവരും ആവേശത്തിലായി.
ബാറ്റിങ്ങും ബോളിങ്ങും ചെയ്തു എസ്‌ഐ അവരിലൊരാളായി മാറി, കുറെ നേരം അവര്‍ക്കൊപ്പം കളിച്ചു. കോളേജ് കാലത്തെ ഓര്‍മകളോടെ എസ്‌ഐ ക്രിക്കറ്റ് നന്നായി ആസ്വദിച്ചു. ‘സാര്‍ സൂപ്പര്‍ പ്ലേയറാ’ എന്ന അഭിനന്ദനം ഏറ്റുവാങ്ങിയാണ് എസ്‌ഐയെ മടങ്ങിയത്.