കൊല്ലം അഞ്ചലിലെ ഉത്ര കൊലപാതകത്തില്‍ പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷ് പോലീസിനു മൊഴിനല്‍കി.യുവതിയെ രണ്ടു തവണയും പാമ്പിനെക്കൊണ്ടു കടിപ്പിച്ചതാകാമെന്നാണ് വാവ സുരേഷ് മൊഴി നല്‍കിയത്. മൂര്‍ഖന്‍ പാമ്പിനെ ദേഹത്തെക്ക് കുടഞ്ഞ് ഇട്ടാലും. അവ സാധാരണ ഗതിയില്‍ കടിക്കുകയില്ല. പാമ്പിനെ കൈയിലെടുത്ത് വേദനിപ്പിച്ച് കടിപ്പിക്കുകയോ മറ്റേതെങ്കിലും ഉപകരണം ഉപയോഗിച്ചു കടിപ്പിക്കുകയോ ചെയ്തതാകാമെന്നും വാവാ സുരേഷ് പറഞ്ഞു.
ദേഹത്തു വീഴുന്ന പാമ്പ് ആദ്യം എവിടേക്കെങ്കിലും ഒളിക്കാനേ ശ്രമിക്കൂ. പാമ്പിന് അത്ര വേദനയെടുത്താല്‍ മാത്രമേ ദേഹത്തു വീഴുന്ന സമയത്ത് കടിക്കൂ. 99 ശതമാനം പാമ്പുകളും കടിക്കില്ലെന്നും വാവ സുരേഷ് വ്യക്തമാക്കി. കൊലപാതകത്തില്‍ തെളിവു ശേഖരണത്തിന്റെ ഭാഗമായാണ് പോലീസ് പാമ്പുപിടിത്ത വിദഗ്ധനായ വാവാ സുരേഷിന്റെ മൊഴിയെടുത്തത്.
ഉത്രയ്ക്ക് ഒരു കടി ഏറ്റിരിക്കുന്നത് കയ്യിലാണ്, മറ്റൊന്ന് നെറ്റിയിലും. നെറ്റിയില്‍ സാധാരഗതിയില്‍ പാമ്പ് കൊത്താറില്ല. മരിക്കാന്‍ വേണ്ടി മനഃപൂര്‍വം നെറ്റിയില്‍ കടിപ്പിച്ചതാണ് എന്നും വാവാ സുരേഷ് പറഞ്ഞു. മൂര്‍ഖനോ അണലിയോ കടിച്ചാല്‍ സ്വബോധമുള്ള വ്യക്തിക്ക് നന്നായി വേദനിക്കും. മൂര്‍ഖന്‍ കടിച്ചപ്പോള്‍ ഉത്ര അറിയാതിരുന്നത് മയക്കുമരുന്നോ ഗുളികയോ നല്‍കിയതിനാലാവാം എന്നും വാവ സുരേഷ് പോലീസിനോട് പറഞ്ഞു.
മരത്തിലൂടെയോ ജനല്‍ വഴിയോ പാമ്പ് മുറിക്കുള്ളില്‍ പ്രവേശിച്ചതാകാമെന്ന സൂരജിന്റെ വീട്ടുകാരുടെ വാദത്തെ വാവ സുരേഷ് തള്ളിക്കളയുന്നു. മരത്തിലൂടെ പാമ്പ് മുറിക്കുള്ളില്‍ കയറാന്‍ അങ്ങനെ ചാഞ്ഞ് കിടക്കുന്ന മരമൊന്നുമില്ല. കൂടാതെ ഉത്രയും സൂരജും കിടന്ന മുറി താഴത്തെ നിലയിലാണ്. ഹാള്‍ വഴി വേണം ആ മുറിയില്‍ കയറാന്‍.
മുറിയുടെ ജനലിന്റെ പുറത്തുള്ള മണലില്‍ പാമ്പ് ഇഴഞ്ഞ പാടില്ല. ഭിത്തിയോട് ചേര്‍ന്നുള്ള മണ്ണില്‍ കുഴിയാനയുടെ കുഴി മൂടപ്പെടാതെ കിടക്കുന്നത് ഇതിന്റെ തെളിവാണ്. നിറയെ കുഴിയാനക്കുഴികള്‍ വീടിന്റെ ഭിത്തിയോട് ചേര്‍ന്നുള്ള മണ്ണിലുണ്ട്. പാമ്പ് ഇഴഞ്ഞിരുന്നെങ്കില്‍ അവ നശിച്ച് പോകുമായിരുന്നു.
പിന്നെയുള്ള ഒരു സാധ്യത ബാത്ത്‌റൂമിന്റെ വെന്റിലേറ്ററിലൂടെ കയറുന്നതാണ്. സിമന്റ് തേച്ച ഭിത്തിയിലൂടെ ഇഴഞ്ഞ് നല്ല പൊക്കമുള്ള വെന്റിലേറ്ററിലൂടെ പാമ്പിന് തനിയെ മുറിയില്‍ കടക്കാനാകില്ലെന്നും വാവ സുരേഷ് പറയുന്നു. കമ്പോ മുളയോ കൊണ്ട് വെന്റിലേറ്ററിലൂടെ ഇട്ടതാണെങ്കില്‍ ആ ഭാഗത്ത് ഉണ്ടായിരുന്ന ചിലന്തിവല നശിക്കുമായിരുന്നു. എന്നാല്‍ ഉത്രയുടെ മുറിയിലെ വെന്റിലേറ്ററിന്റെ ഭാഗത്തുള്ള പൊടിയും മാറാലയും അവിടെ തന്നെയുണ്ട്. ബോധപൂര്‍വം പാമ്പിനെ കൊണ്ടുവരാതെ ആ മുറിയില്‍ പാമ്പ് കയറില്ലെന്നും വാവ സുരേഷ് പറയുന്നു.
കൂടാതെ വീടിന്റെ മുറ്റത്തേക്ക് ഇഴഞ്ഞുവന്ന് അണലി കടിക്കുന്നത് അപൂര്‍വമാണ്. പറമ്പില്‍ വച്ചാണ് മിക്കവര്‍ക്കും അണലിയുടെ കടിയേറ്റിട്ടുള്ളത്. സാധാരണഗതിയില്‍ വലിയ അണലി കടിച്ചാല്‍ ഉടന്‍ ചികില്‍സ നല്‍കാതെ ഒരാള്‍ ഏഴു മണിക്കൂര്‍ ജീവിച്ചിരിക്കില്ല.സൂരജ് അണലിയെ വാങ്ങിയത് പാമ്പുപിടിത്തക്കാരനില്‍ നിന്നാണ്. അയാളുടെ വീഡിയോകളില്‍ പാമ്പിന്റെ വായില്‍ കമ്പി കുത്തി വിഷം പുറത്തെടുക്കുന്നതുണ്ട്. സൂരജിന് അണലിയെ കൈമാറുന്നത് രണ്ടോ മൂന്നോ ദിവസം മുന്‍പ് അയാള്‍ ചിലപ്പോള്‍ അണലിയുടെ വിഷം എടുത്തുകളഞ്ഞുകാണും. അങ്ങനെയാണെങ്കില്‍ പുതിയതായി വിഷമുണ്ടായി വരാന്‍ സമയമെടുക്കും. ആ അണലിയിലുണ്ടായിരുന്ന വിഷത്തിന്റെ അളവ് കുറവായതുകൊണ്ടാണ് ഉത്ര ഏഴുമണിക്കൂര്‍ ജീവിച്ചത് എന്നും വാവ സുരേഷ് പോലീസിനോട് പറഞ്ഞു.
നടന്‍ സുരേഷ് ഗോപി എന്താണ് ‘അമ്മ സംഘടനയില്‍ ഇല്ലാതാവാന്‍ കാരണം എന്ന് വെളിപ്പെടുത്തി ആലപ്പി അഷറഫ്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ.നിര്‍ഭാഗ്യമെന്നു പറയട്ടെഭരത് സുരേഷ് ഗോപി ഈ സംഘടനയില്‍ ഇന്നില്ല.
കാരണമെന്തെന്നു ഒട്ടേറെ പേര്‍ എന്നോടു് പലയുരു ആരാഞ്ഞിട്ടുണ്ടു്.
ആ ചോദ്യത്തിനുള്ള ഉത്തരവും ഈ കുറിപ്പില്‍ ഞാന്‍ പങ്കു്വെക്കാം.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ.
നിർഭാഗ്യമെന്നു പറയട്ടെ
ഭരത് സുരേഷ് ഗോപി ഈ സംഘടനയിൽ ഇന്നില്ല.
കാരണമെന്തെന്നു ഒട്ടേറെ പേർ എന്നോടു് പലവുരു ആരാഞ്ഞിട്ടുണ്ടു്.
ആ ചോദ്യത്തിനുള്ള ഉത്തരവും ഈ കുറിപ്പിൽ ഞാൻ പങ്കു്വെക്കാം.
ഭരത് അവർഡ് വാങ്ങിയ സുരേഷ് ഗോപിയുടെ അഭിനയത്തെ പറ്റി ഞാനൊന്നും പറയെണ്ടതില്ലല്ലോ.
സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെയും ഞാൻ വിശകലനം ചെയ്യുന്നില്ല.
എന്നാൽ സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ നന്മകളെ പറ്റി പറയാതിരിക്കാൻ പറ്റില്ല.
ആ മനുഷ്യ സ്നേഹിയുടെ സ്നേഹലാളനകൾ ജീവിതയാതനകളുടെ ചരിത്രമുള്ളവർ പലരും തൊട്ടറിഞ്ഞിട്ടുള്ളതാണ്.
സ്വന്തം പോക്കറ്റിൽ സ്പർശിക്കാത്ത ഉപദേശികളും വിമർശകരുമുള്ള ചലച്ചിത്ര രംഗത്ത്, വേറിട്ട് നിലക്കുന്ന വ്യക്തിത്വമാണ് സുരേഷ് ഗോപി എന്ന കരളലിവുള്ളവൻ കാഴ്ചവെച്ചിട്ടുള്ളത്.
അകാലത്തിൽ പൊലിഞ്ഞ പൊന്നുമകൾ ലഷ്മിയുടെ പേരിലുള്ള ലഷ്മി ഫൗണ്ടേഷന്റെ സാന്ത്വനം , നിരവധി നിർദ്ധന കുഞ്ഞുങ്ങൾക്ക് ഇന്നും ഒരു കൈത്താങ്ങാണ്.
എത്രയോ അനാഥ ജീവിതങ്ങൾക്ക് കിടപ്പാടം വെച്ച്നല്കിയിട്ടുള്ള കലാകാരനാണ് സുരേഷ് ഗോപി.
എൻഡോസൽഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നല്കിയത്.
പൊതു സമൂഹം അന്യവൽക്കരിച്ച മണ്ണിന്റെ മക്കളായ
ആദിവാസികൾക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരൻ സുരേഷ് ഗോപി തന്നെയാണു്.
അട്ടപ്പാടിയിലെയും, കോതമംഗലത്തിനടുത്ത് ചൊങ്ങിൻചുവട് ആദിവാസി ഊരുകളിൽ ഈ പ്രേംനസീർ ആരാധകൻ നിർമ്മിച്ച് നല്കിയത് നിരവധി ടോയ്ലറ്റ്കളാണ്. എല്ലാം
സ്വന്തം അദ്ധ്വാനത്തിന്റെ ഫലത്തിൽ നിന്നുമാണന്ന് ഓർക്കണം.
മാവേലിക്കരയിലൂടെ യാത്ര ചെയ്യുമ്പോൾ യാദൃശ്ചികമായി കണ്ടുമുട്ടിയ കാൽനഷ്ടപ്പെട്ട മനുഷ്യന് ഒരുലക്ഷം രൂപയോളം മുടക്കിയാണ് ആധുനിക കൃത്രിമക്കാൽ വാങ്ങി നല്കിയത്. മലയാള ചലച്ചിത്ര ലോകത്ത് എത്ര പേർക്കുണ്ടു് ഈ മഹത്വം.
എന്നാൽ ഒരിക്കൽ പോലും സ്വന്തം പ്രതിഛായ വർദ്ധനക്കായ് സുരേഷ് ഗോപി ഇത് പോലുള്ള വിവരങ്ങൾ പങ്കുവെച്ചതായ് ആരും പറഞ്ഞു കേട്ടിട്ടുപോലുമില്ല.
പ്രിയനടൻ രതീഷ് മരിക്കുമ്പോൾ ആ കുടുംബം തീർത്തും അനാഥമായിപ്പോയി.. ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളും ഒപ്പം രണ്ടു ആൺകുട്ടികളും.
വൻ സാമ്പത്തിക ബാധ്യത മുന്നിൽ നിൽക്കെയായിരുന്നു രതീഷിന്റെ മടക്കം.
തേനിയിൽ അവരെ തടഞ്ഞുവെച്ച കൗണ്ടറെ വിളിച്ചു വരുത്തി ബാധ്യതകൾ മുഴുവൻ തീർത്തു.
തിരുവനന്തപുരത്തു സ്ഥിരതാമസത്തിന് ഇവർക്ക് സൗകര്യമൊരുക്കിയത് സുരേഷ് ഗോപിയും നിർമ്മാതാവ് സുരേഷ് കുമാറും ചേർന്നാണ്.
കുട്ടികളുടെ പഠനവും പെൺകുട്ടികളുടെ വിവാഹവും പിതാവിന്റെ സ്ഥാനത്ത് നിന്ന് നിറവേറ്റി. എല്ലാ ചുമതലകളും വഹിച്ച സുരേഷ് ഗോപി, സ്നേഹിതൻ്റ മകളെ സ്വന്തം മകളെ പോലെ കരുതി എന്നതിന് തെളിവാണ്, എല്ലാം കൂടാതെ വിവാഹത്തിന് നല്കിയ 100 പവൻ സ്വർണ്ണം.
ഇതൊക്കെ സുരേഷ് ഗോപിയെന്ന നന്മ മരത്തിൽ പൂത്തുലഞ്ഞ പൂക്കളിൽ ചിലത് മാത്രമാണ്.
അകാരണമായ് അദ്ദേഹത്തെ വേദനിപ്പിക്കുന്നവർ കണ്ണുണ്ടങ്കിൽ കാണട്ടെ കാതുണ്ടങ്കിൽ കേൾക്കട്ടെ.
കുചേലൻ നീട്ടിയ അവല്കഴിച്ച കൃഷ്ണനെ രുക്മണി തടഞ്ഞ പോലെ, രാധിക പിടിച്ചില്ലങ്കിൽ സുരേഷ് ഗോപി തെരുവിൽ തെണ്ടി നടന്നേനെ എന്നാണ് അദ്ദേഹത്തിന്റെ അടുത്ത സുഹ്രുത്തുക്കളുടെ പക്ഷം.
സങ്കടം ആരു പറഞ്ഞാലും സഹായിക്കുന്ന മനസ്സിന്ഉടമ.
മലയാള സിനിമയിലെ അപൂർവ്വ ജനസ്സ്.
ആലപ്പുഴയിലെ സുബൈദ ബീവിയുടെ തോരാത്ത കണ്ണുനീർ തുടച്ച് നീക്കിയത്, മുന്നര സെൻ്റും വീടും വാങ്ങി നൽകിയാണ്.
എന്തിന് ആലപ്പുഴ MP ആരിഫിന് ആദ്യമായ് നല്ലൊരു മൊബൈൽ ഫോൺ വാങ്ങി കൊടുത്തത് പോലും സുരേഷ് ഗോപിയാണന്നെനിക്കറിയാം.
ആരിഫിൻ്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ എന്നെയും കൂട്ടിയാണ് സുരേഷ് പോകാറുള്ളത്.
ജാതിയോ മതമോ രാഷ്ട്രീയമോ സുരേഷിൻ്റെ മനുഷ്യ സ്നേഹത്തിന് മാനദണ്ഡമല്ല.
നിർഭാഗ്യമെന്നു പറയട്ടെ
സിനിമാക്കാരുടെ ഇടയിൽ സുരേഷിന് അർഹമായ അംഗീകാരവും മതിപ്പും ഇനിയും ലഭിച്ചിട്ടില്ല.
ഗൾഫിൽ ഒരു പ്രോഗ്രമിൽ പങ്കെടുത്തത് അമ്മ സംഘടനയെ അറിയിച്ചില്ല എന്ന നിസാര കാരണത്താൽ രണ്ടു ലക്ഷം രുപ പിഴകെട്ടേണ്ടിവന്നു മുൻപൊരിക്കൽ സുരേഷ് ഗോപിക്ക് .
ഇതേ ലംഘനം പിന്നീട് മറ്റു പല ഉന്നതരിൽ നിന്നുമുണ്ടായി .പക്ഷേ നടപടികൾ മാത്രം ആരും എടുത്തില്ല.
പൊതു നീതി നടപ്പാക്കാൻ
പറ്റാത്ത സംഘടനയുടെ
ഈ ഇരട്ടനീതിക്കെതിരായ് ശബ്ദമുയർത്തി സുരേഷ്.
തന്നിൽ നിന്നും പിഴയായ് ഈടക്കായ തുക തിരികെ നല്കാതെ ഇനി അമ്മയുമായ് സഹകരിക്കാനില്ലന്ന് സുരേഷ് തീരുമാനിച്ച്. അത് ഇന്നും അങ്ങിനെ തന്നെ തുടരുന്നു.
എന്നാൽ ആടുജീവിത സിനിമാ സംഘം ജോർദ്ദാനിൽ കുടുങ്ങിയപ്പോൾ രക്ഷകനായ് ഓടിയെത്തിയത് സുരേഷ് ഗോപിയാണ്.. ജോർദ്ദാൻ അംബാസിഡറെ നേരിൽ വിളിച്ച് സഹായങ്ങൾ ഏർപ്പാട് ചെയ്തത് സുരേഷിന്റെ MP പദവിയുടെ പിൻബലത്തിലായിരുന്നു.
പക്ഷേ ഒന്നു പറയാതെ വയ്യ. സുരേഷ് ഗോപിയുടെ രാഷ്ട്രീത്തോട് വിയോജിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടു് – എന്നാൽ വിമർശനം അത്… അതിര് കടന്ന് ആ കുടുംബത്തെ വേദനിപ്പിക്കുന്നതാകരുത്.
ഇത്ര അധികം നന്മകൾ ചെയ്തിട്ടുള്ള ഒരാൾ ഇത്ര അധികം വിമർശനം ഏറ്റ് വേദനിക്കുന്നത് ഇതിന് മുൻപ് എനിക്ക് ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല.
ഇത് കുടി പറഞ്ഞു ഞാൻ നിർത്തുന്നു.
പ്രിയ സുരേഷ് അങ്ങേയുടെ രാഷ്ട്രീയ വീക്ഷണത്തിന്റെ വഴിയിൽ ഞാനില്ല.
പക്ഷേ താങ്കളുടെ നന്മകൾ അത് കണ്ടില്ലന്നു നടിക്കാൻ എനിക്കാവില്ല.
എൻ്റെയും രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത് കൊണ്ടു് അങ്ങയെ കൂടുതൽ മനസ്സിലാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.
അങ്ങേക്ക് ഭാവുകങ്ങൾ നേർന്ന്…
ആലപ്പി അഷറഫ്
സന്ന്യാസ ജീവിതത്തിന് നിരക്കാത്ത പ്രവൃത്തി ചെയ്ത ആളുകള്‍ക്ക് രക്ഷപെടാനുള്ള പഴുതുകള്‍ ഒരുക്കാനും, എന്നെ തേജോവധം ചെയ്ത്, ഞാന്‍ പറഞ്ഞതൊക്കെ കള്ളമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര.
കഴിഞ്ഞ ദിവസം കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലും സിസ്റ്റര്‍ ലിജി മരിയയും തമ്മില്‍ ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത് താന്‍ നേരില്‍ കാണാന്‍ ഇടയായെന്നും ഇതേതുടര്‍ന്ന് അതിശക്തമായ ആക്രമണങ്ങളാണ് നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും തനിക്ക് നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്നതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു.
സത്യമെന്തെന്നറിയാതെ എന്നെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും അധിക്ഷേപിക്കുന്നവരോട് എനിക്ക് ചിലത് പറയാനുണ്ടെന്നും ഞാന്‍ പറഞ്ഞതെല്ലാം സത്യങ്ങള്‍ മാത്രമാണ്, അത് തെളിയിക്കാനായി നുണ പരിശോധനക്ക് വിധേയയാകാന്‍ ഞാന്‍ പൂര്‍ണ്ണമനസോടെ തയ്യാറാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു.
എന്നാൽ വീഡിയോയുടെ അധികാരിയാതെ ചോദ്യം ചെയ്തും വിശ്വാസികൾ രംഗത്ത് വന്നു. സിസ്റ്റർ ലൂസിയുടെ പോസ്റ്റിനും വിഡിയോയ്ക്കും മറുപടി എന്ന നിലയിൽ പറയുന്നത്. പള്ളിമേടയിൽ നിന്നും സിസ്റ്റർ ഇറങ്ങി ഓടുന്ന വിഡിയോയിൽ അച്ഛൻ മാത്രം സിസ്റ്ററെ ഓടിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തായിരിക്കുന്നത്. സഭ വിലക്കിപുറത്തു പോകാൻ പറഞ്ഞ സിസ്റ്റർ മേടയിൽ കയറി ചെന്നപ്പോൾ അച്ഛൻ ഓടിച്ചതും ആവാം എന്ന മറുചോദ്യവും ഉയരുന്നു. എന്തായാലും സഭയ്ക്കുള്ളിൽ പലരുടെയും വൃത്തികേടുകൾ കൊണ്ട് കേരളത്തിൽ ക്രിസ്തിയ സഭ കുറച്ചു നാളുകളായി പരിഹാസം നേരിടുകയാണ്. ഉടൻ തന്നെ ഒരു ശുദ്ധികലേശം വേണ്ടി വരും എന്നാണ് ഒരുപക്ഷം വിശ്വാസികളുടെ അഭിപ്രായം
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കഴിഞ്ഞ ദിവസം (28.05.2020) കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലും കാരക്കാമല FCC മഠത്തിന്റെ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ലിജി മരിയയും തമ്മില്‍ പള്ളിമുറിയുടെ അടുക്കളയില്‍ വച്ച് ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത് ഞാന്‍ നേരില്‍ കാണാന്‍ ഇടയായതിനെത്തുടര്‍ന്ന് അതിശക്തമായ ആക്രമണങ്ങളാണ് നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും എനിക്ക് നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്നത്. സന്ന്യാസ ജീവിതത്തിന് നിരക്കാത്ത ഇത്തരമൊരു പ്രവൃത്തി ചെയ്ത ആളുകള്‍ക്ക് രക്ഷപെടാനുള്ള പഴുതുകള്‍ ഒരുക്കാനും, എന്നെ തേജോവധം ചെയ്ത്, ഞാന്‍ പറഞ്ഞതൊക്കെ കള്ളമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്.
ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ ആരാധനാലയങ്ങളെല്ലാം അടച്ചിടാന്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശം നല്‍കിയതിന് ശേഷവും എന്റെ മഠത്തിലെ സിസ്റ്റേഴ്‌സില്‍ ചിലര്‍ രാവിലെ കുര്‍ബാനക്കായി പോകുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഇടവകജനങ്ങളൊന്നും പള്ളിയില്‍ പോകാത്ത ലോക്ക് ഡൗണ്‍ സമയത്ത് ഒറ്റക്ക് പള്ളിയില്‍ പോകുന്നു എന്നത് മാത്രമല്ല ഞാനത് ശ്രദ്ധിക്കാന്‍ കാരണം. സാധാരണ കുര്‍ബാന കഴിഞ്ഞ് 7.30am ഓടെ തിരികെയെത്തേണ്ട ആള്‍ പല ദിവസങ്ങളിലും 9.30am വരെയൊക്കെ വൈകി വരുന്നത് കണ്ടപ്പോഴാണ് ഞാനിത് ശ്രദ്ധിച്ചു തുടങ്ങിയത്. ഒപ്പം എന്റെ മഠത്തിലെ ചിലര്‍ അസാധാരണമാം വിധം പല ദിവസങ്ങളിലും രാത്രിയില്‍ മഠത്തില്‍ നിന്നും പുറത്തു പോകുന്നതായും ഞാന്‍ ശ്രദ്ധിച്ചു. (പള്ളിക്ക് ചുറ്റിലും എന്റെ മഠത്തിനു ചുറ്റിലും വച്ചിട്ടുള്ള CCTV ക്യാമറകളില്‍ നിന്നുള്ള കഴിഞ്ഞ കുറച്ച് ആഴ്ച്ചകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍, ഇതെല്ലാം സത്യമാണെന്ന് ആര്‍ക്കും ബോധ്യപ്പെടാന്‍ കഴിയും.) അതിനെക്കുറിച്ച് പലരോടും അന്വേഷിച്ചിരുന്നെങ്കിലും കൃത്യമായ ഒരു മറുപടിയും എനിക്ക് ലഭിച്ചില്ല. അങ്ങനെയാണ് എന്താണിവിടെ നടക്കുന്നത് എന്ന് കണ്ടുപിടിക്കണം എന്നെനിക്ക് തോന്നിയത്.
വ്യാഴാഴ്ച (28.05.2020) രാവിലെ പള്ളിയില്‍ പോയ സുപ്പീരിയര്‍ സിസ്റ്റര്‍ ലിജി മരിയ 8 മണിയായിട്ടും തിരികെ വരാതിരുന്നപ്പോള്‍ തോന്നിയ ഒരു സംശയമാണ് എന്നെ പള്ളിമുറിയുടെ മുന്‍പിലെത്തിച്ചത്. ഇടവക വികാരി, ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ ഒറ്റക്ക് താമസിക്കുന്ന പള്ളിമുറിയുടെ മുറ്റത്ത് സിസ്റ്റര്‍ ലിജി മരിയയുടെ ചെരുപ്പ് കിടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. വൈദികര്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലങ്ങളില്‍ കന്യാസ്ത്രീകള്‍ ഒറ്റയ്ക്ക് പോകരുത് എന്ന് മാനന്തവാടി രൂപത ബിഷപ്പില്‍ നിന്നും FCC സഭാനേതൃത്വത്തില്‍ നിന്നും സര്‍ക്കുലര്‍ അടക്കമുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും മദര്‍ സുപ്പീരിയര്‍ കൂടിയായ സിസ്റ്റര്‍ ലിജി മരിയ ഒറ്റക്ക് അവിടെ പോയതില്‍ എനിക്ക് അസ്വാഭാവികത തോന്നി. എന്താണ് ഉള്ളില്‍ നടക്കുന്നത് എന്നറിഞ്ഞിട്ട് തന്നെ കാര്യം എന്ന് ഞാന്‍ തീരുമാനിച്ചു. എന്റെ കൈയിലുള്ള മൊബൈല്‍ ഫോണിലെ ക്യാമറ റെക്കോര്‍ഡിങ് ഓണാക്കി ഫോണ്‍ ചെയ്യുകയാണ് എന്ന ഭാവത്തില്‍ ചെവിയോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് ഞാന്‍ പള്ളിമുറിയുടെ ഉള്ളിലേക്ക് പ്രവേശിച്ചു. (ആ സമയത്തോ അതിനു തൊട്ടു മുന്‍പോ ഞാന്‍ ആരെയും ഫോണ്‍ ചെയ്യുകയായിരുന്നില്ല എന്ന് എന്റെ സര്‍വീസ് പ്രൊവൈഡറില്‍ നിന്നുള്ള കോള്‍ ഡീറ്റെയില്‍സ് സാക്ഷ്യപ്പെടുത്തും). എനിക്ക് ഉള്ളില്‍ നല്ല ഭയം തോന്നുന്നുണ്ടായിരുന്നു. സ്വീകരണമുറിയില്‍ ആരെയും കാണാത്തതിനാല്‍ ഞാന്‍ ഡൈനിങ്ങ് റൂമിലേക്ക് നടന്നു, അവിടെയെത്തിയപ്പോള്‍ അടുക്കളയില്‍ നിന്നും അസാധാരണമായ ചില ശബ്ദങ്ങള്‍ കേട്ടാണ് ഞാന്‍ അങ്ങോട്ട് ചെല്ലുന്നത്. ഉള്ളില്‍ സംശയം ഉണ്ടായിരുന്നെങ്കില്‍പോലും അവിടെ കണ്ട കാഴ്ച്ച എന്നെ സ്തബ്ധയാക്കിക്കളഞ്ഞു. സംശുദ്ധമായ സന്ന്യസ്ത ജീവിതം നയിക്കുന്നവര്‍ എന്നവകാശപ്പെടുന്ന പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലും കാരക്കാമല FCC മഠത്തിന്റെ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ലിജി മരിയയും പരിസരം പോലും മറന്ന് ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്ന കാഴ്ച്ച എനിക്ക് മനംപുരട്ടല്‍ ഉണ്ടാക്കി. ആവുന്നത്ര ഉച്ചത്തില്‍ ”എന്താണെടാ ഇത്?” എന്നുഞാന്‍ ചോദിച്ചു. ഒപ്പം ഫോണ്‍ കാമറ അവരുടെ നേര്‍ക്ക് കിട്ടുന്ന മട്ടില്‍ പിടിക്കാന്‍ ശ്രമിച്ചു. പക്ഷേ കാണരുതാത്ത ഈ കാഴ്ച ഞാന്‍ കണ്ടു എന്നറിഞ്ഞ ഉടന്‍ ഫാ. സ്റ്റീഫന്‍ കോട്ടക്കലിന്റെ മുഖത്തുണ്ടായ വന്യമായ ഭാവം എന്നെ ഭയപ്പെടുത്തി. ലിജി മരിയയില്‍ നിന്നും വേര്‍പെട്ട് അയാള്‍ എന്റെ നേര്‍ക്ക് ആക്രമിക്കാനായി പാഞ്ഞടുത്തു. കാണരുതാത്തത് കണ്ട എന്നെ കൊന്നുകളയും എന്നെനിക്ക് ഉറപ്പായി. എങ്ങനെയെങ്കിലും അവിടെ നിന്ന് ഓടി രക്ഷപ്പെടണം എന്ന് ഞാന്‍ ചിന്തിക്കുന്നുണ്ടെങ്കിലും എന്റെ കൈയും കാലുമൊക്കെ മരവിച്ചതുപോലെയായിപ്പോയി. എന്തുചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു അത്. എങ്ങനെയൊക്കെയോ ഞാന്‍ പള്ളിമുറിയുടെ പുറത്തെത്തി. അയാള്‍ എന്റെ പുറകെ വരുന്നുണ്ടെന്ന് എനിക്കുറപ്പായിരുന്നു. പുറത്തെത്തിയ ഞാന്‍ വാതില്‍ അടച്ച് പിടിച്ച് അയാളില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചു, പക്ഷേ അയാളുടെ കായിക ശക്തിക്ക് മുന്നില്‍ എനിക്ക് ജയിക്കാനായില്ല. അയാള്‍ വാതില്‍ വലിച്ചു തുറന്നു. കൈയില്‍ കിട്ടിയാല്‍ അയാള്‍ എന്നെ എങ്ങനെയെങ്കിലും ഇല്ലാതാക്കും എന്നെനിക്ക് തോന്നി. ഞാനവിടെ നിന്നും പ്രാണഭയത്തോടെ ഓടി. വെപ്രാളത്തിനിടയില്‍ എന്റെ ചെരുപ്പ് എടുക്കാനെനിക്ക് കഴിഞ്ഞില്ല. പള്ളിയുടെ മുന്‍ഭാഗത്തെ സ്റ്റെപ്പ് വരെ അയാള്‍ എന്നെ ഓടിച്ചു. ഓടി റോഡിലെത്തിയ ഞാന്‍ അവിടെ കണ്ട രണ്ടു മൂന്ന് ഇടവകക്കാരോട് കാര്യം പറഞ്ഞു. അതിലൊരാള്‍ എന്നോടൊപ്പം പള്ളിമുറി വരെ വരാന്‍ തയ്യാറായി.
പക്ഷേ അവിടെയെത്തിയപ്പോള്‍ വികാരി അയാളുടെ നാടകം തുടങ്ങി. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന മട്ടിലാണ് അയാള്‍ സംസാരിച്ചത്. അയാള്‍ പറഞ്ഞതില്‍ ഭൂരിഭാഗവും എനിക്ക് നേരെയുള്ള അസഭ്യവര്‍ഷമായിരുന്നു. പള്ളിമുറിയുടെ മുന്‍പില്‍ ഊരിയിട്ട എന്റെ ചെരുപ്പിനെപ്പറ്റി ചോദിച്ചപ്പോള്‍ അതിനെപ്പറ്റി അയാള്‍ക്ക് യാതൊന്നും അറിയില്ല എന്നാണു മറുപടി പറഞ്ഞത്. അധികം വൈകാതെ പോലീസ് സ്ഥലത്തെത്തി. എല്ലാ തെളിവുകളും അവിടുത്തെ CCTV യില്‍ പതിഞ്ഞിട്ടുണ്ടാകും എന്ന് ഞാന്‍ പറഞ്ഞതനുസരിച്ച്, പോലീസുകാര്‍ CCTV ദൃശ്യങ്ങള്‍ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ CCTV കുറച്ചു നാളുകളായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ പോലീസുകാരോട് പറഞ്ഞത്. ഒടുവില്‍ പോലീസുകാര്‍ തന്നെ എന്നെ തിരികെ മഠത്തില്‍ കൊണ്ടാക്കി. അതിനു ശേഷമാണ് എനിക്ക് എന്റെ ഫോണ്‍ പരിശോധിക്കാന്‍ സാധിച്ചത്. എന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, ജീവന്‍ കയ്യിലെടുത്തുകൊണ്ടുള്ള ഓട്ടത്തിനിടയില്‍ എങ്ങനെയോ ആ ദൃശ്യങ്ങള്‍ ഡിലീറ്റ് ആയിപ്പോയതായി എനിക്ക് മനസിലായി. ( ഫോണില്‍ നിന്നും അബദ്ധത്തില്‍ ഡിലീറ്റ് ആയിപ്പോയ ഫയലുകള്‍ തിരിച്ചെടുക്കാന്‍ വഴികളുണ്ടെന്ന് ഞാന്‍ ഇന്റര്‍നെറ്റില്‍ വായിച്ചു. അതിന്റെ സാധ്യതകള്‍ ഞാന്‍ പരിശോധിച്ചു വരികയാണ്)
പക്ഷേ അന്ന് രാത്രിയില്‍ അത്ഭുതകരമായി പള്ളിമുറിക്ക് മുന്‍പിലെ കേടായ CCTV ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അന്ന് രാവിലെ പ്രവര്‍ത്തിക്കാതിരുന്ന സമയത്തെ ദൃശ്യങ്ങള്‍ പോലും അത് റെക്കോര്‍ഡ് ചെയ്തിരുന്നു എന്ന്, അതില്‍ നിന്നും അവര്‍ക്കാവശ്യമുള്ള ഭാഗങ്ങള്‍ മാത്രം വെട്ടിയെടുത്ത് ആവശ്യമുള്ള ഭാഗത്ത് സ്ലോമോഷന്‍ വരെ ആഡ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട ചില വിഡിയോകള്‍ കണ്ടപ്പോള്‍ എല്ലാവര്ക്കും ബോധ്യമായി. അതിനോടൊപ്പം എന്നെ അധിക്ഷേപിച്ചുകൊണ്ടും അസഭ്യവര്‍ഷം നടത്തിക്കൊണ്ടുമുള്ള വലിയ തോതിലുള്ള ആക്രമണം തന്നെ അവര്‍ അഴിച്ചുവിട്ടു. സത്യമെന്തെന്നറിയാത്ത പലരും അവര്‍ പടച്ചു വിടുന്ന കഥകളൊക്കെ തൊള്ളതൊടാതെ വിഴുങ്ങുന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങള്‍. പിറ്റേ ദിവസം പോലീസ് സാന്നിധ്യത്തില്‍ പള്ളിമുറിയിലെത്തിയ ഇടവകക്കാര്‍ അവര്‍ത്തിച്ചാവശ്യപ്പെട്ടും എഡിറ്റ് ചെയ്യാത്ത CCTV ദൃശ്യങ്ങള്‍ അവരെ കാണിക്കാനോ സത്യാവസ്ഥ വെളിപ്പെടുത്താനോ പള്ളിവികാരി തയ്യാറായില്ല. ഇതിനിടയില്‍ ഫാ. നോബിള്‍ പാറക്കല്‍ അടക്കമുള്ള സംഘം സംഭവദിവസം രാത്രി തന്നെ സ്ഥലത്തെത്തി ‘രക്ഷാ പ്രവര്‍ത്തനങ്ങള്‍’ നടത്തിയിരുന്നു എന്ന് എനിക്ക് ഇടവകക്കാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.
സത്യമെന്തെന്നറിയാതെ എന്നെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും അധിക്ഷേപിക്കുന്നവരോട് എനിക്ക് ചിലത് പറയാനുണ്ട്.
1. ഞാന്‍ പറഞ്ഞതെല്ലാം സത്യങ്ങള്‍ മാത്രമാണ്, അത് തെളിയിക്കാനായി നുണ പരിശോധനക്ക് വിധേയയാകാന്‍ ഞാന്‍ പൂര്‍ണ്ണമനസോടെ തയ്യാറാണ്. അതുപോലെ നുണ പരിശോധനക്ക് വിധേയരായി പൊതുജനത്തിന് മുന്നില്‍ സത്യം തെളിയിക്കാന്‍ ഫാ. സ്റ്റീഫന്‍ കോട്ടക്കലും സിസ്റ്റര്‍ ലിജി മരിയയും തയ്യാറുണ്ടോ?
2. തനിക്ക് ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ പിന്നെയെന്തിനാണ് ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ സംഭവം നടന്ന ശേഷം ആദ്യമെത്തിയ പോലീസുകാരോട് CCTV കുറച്ചു നാളുകളായി പ്രവര്‍ത്തിക്കുന്നില്ല എന്ന് കള്ളം പറഞ്ഞത്?
3. CCTV യുടെ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ തയ്യാറായാല്‍ തീരാവുന്ന പ്രശ്നം മാത്രമല്ലേ ഇവിടെയുള്ളൂ? അത് പുറത്തു വിട്ട് ഞാന്‍ പറയുന്നത് മുഴുവന്‍ പച്ചകള്ളമാണെന്ന് തെളിയിക്കാന്‍ എന്തുകൊണ്ടവര്‍ തയ്യാറാകുന്നില്ല? അതിനു പകരം ആ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് അതിന്റെ കൂടെ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കഥകളും ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് എന്തിനാണ്?
4. പള്ളിമുറിക്ക് മുന്‍പില്‍ ഊരിയിട്ടെങ്കിലും, ജീവനും കൊണ്ട് ഓടുന്നതിനിടയില്‍ എടുക്കാന്‍ കഴിയാതെ പോയ എന്റെ ചെരുപ്പ് എങ്ങനെ അപ്രത്യക്ഷമായി? ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ ആ ചെരുപ്പ് കണ്ടിട്ടു പോലുമില്ലെങ്കില്‍ പിന്നെ ആരാണ് അത് അവിടെ നിന്നും എടുത്തു മാറ്റിയത്? എന്തിനായിരിക്കും എടുത്ത് മാറ്റിയത്?
5. വൈദികര്‍ ഒറ്റക്ക് താമസിക്കുന്ന ഒരു സ്ഥലത്തും കന്യാസ്ത്രീകള്‍ ഒറ്റക്ക് കയറിയിറങ്ങരുത് എന്ന് മാനന്തവാടി രൂപത ബിഷപ്പില്‍ നിന്നും FCC സഭാനേതൃത്വത്തില്‍ നിന്നും സര്‍ക്കുലര്‍ അടക്കമുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ തന്നെ ഉണ്ടായിട്ടും മദര്‍ സുപ്പീരിയര്‍ കൂടിയായ സിസ്റ്റര്‍ ലിജി മരിയ, ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ എന്ന വൈദികന്‍ ഒറ്റക്ക് താമസിക്കുന്ന സ്ഥലത്ത് പോയതെന്തിനാണ്?
6. ഇതാദ്യമായാണോ ലിജി മരിയ ഇതുപോലെ പള്ളിമുറിയില്‍ പോകുന്നത്? ഇതിനു മുന്‍പ് എത്ര തവണ പോയിട്ടുണ്ട്? ഓരോ തവണയും എത്ര സമയമാണ് അവിടെ ചിലവഴിച്ചിട്ടുള്ളത്? മഠത്തിന്റെയും പള്ളിയുടെയും ചുറ്റും സ്ഥാപിച്ചിട്ടുള്ള വിവിധ CCTV ദൃശ്യങ്ങള്‍ ഇടവക ജനത്തിന്റെയും ഫോറന്‍സിക് വിദഗ്ധരുടെയും മുന്നില്‍വച്ച് പരിശോധിച്ച് ഇതിനെല്ലാം വ്യക്തതയുണ്ടാക്കാന്‍ തയ്യാറാണോ?
ഇതിനു മുന്‍പ് ഇത്തരം കാണാന്‍ പാടില്ലാത്ത രംഗങ്ങള്‍ കാണേണ്ടി വന്നിട്ടുള്ള സന്ന്യസ്തര്‍ക്കുണ്ടായ അതേ അനുഭവങ്ങള്‍ തന്നെയാണ് എനിക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൊന്നു കിണറിന്റെ ആഴങ്ങളില്‍ തള്ളുക, അല്ലെങ്കില്‍ മാനസിക രോഗിയാണെന്ന് വരുത്തി തീര്‍ക്കുക, അതുമല്ലെങ്കില്‍ ഇത് പറയുന്ന ആളെത്തന്നെ കുറ്റക്കാരാക്കി സമൂഹമധ്യത്തില്‍ തേജോവധം ചെയ്യുക ഇതൊക്കെത്തന്നെയല്ലേ മുന്‍പും നടന്നിട്ടുള്ളത്. കോട്ടൂരാന്റെയും സെഫിയുടെയും ലീലാവിലാസങ്ങള്‍ കാണേണ്ടി വന്ന സിസ്റ്റര്‍ അഭയ മുതല്‍ എത്രയെത്ര ഉദാഹരണങ്ങള്‍ നമ്മുക്ക് ചുറ്റിലും ഉണ്ട്. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഭയന്ന് ഇതുപോലെയുള്ള ഏത് വൃത്തികേടുകള്‍ കണ്ടാലും ആരും വായ് ഒരിക്കലും തുറക്കില്ല. സഭാധികാരികള്‍ ഇത്തരക്കാര്‍ക്ക് കൊടുക്കുന്ന സപ്പോര്‍ട്ട് ആണ് യാതൊരു ജാള്യതയും ഇല്ലാതെ തന്നെ വീണ്ടും വീണ്ടും ഏത് കൊടിയ തെറ്റും ചെയ്യാന്‍ ഇവരെ പ്രാപ്തമാക്കുന്നത്. തെറ്റുകള്‍ ചെയ്യുന്ന പുരോഹിതരെ ‘പുതപ്പിട്ടു മുടുകയാണ്’ കാലങ്ങളായി കത്തോലിക്കാസഭയില്‍ നടക്കുന്നത്. ഇവിടെയും നടന്നത് അതുതന്നെ. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ CCTV വിദഗ്ദ്ധന്‍ നോബിള്‍ പാറക്കലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം തന്നെ സ്ഥലത്തെത്തിയിരുന്നല്ലോ. CCTV യില്‍ നിന്നും തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഭാഗങ്ങളെല്ലാം ഇതിനകം ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കും എന്ന് അനുമാനിക്കാം. പക്ഷേ കൃത്യമായി എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് ന്യായീകരണശ്രമങ്ങള്‍ നടത്താന്‍ അവര്‍ മറന്നില്ല. പക്ഷേ അവര്‍ തന്നെ പുറത്ത് വിട്ട വിഡിയോയില്‍ ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ എന്നെ ഓടിക്കുന്ന രംഗവും കൂടി പുറത്ത് വന്നു എന്നത് ഒരുപക്ഷേ ഈ ദൃശ്യങ്ങള്‍ കൈകാര്യം ചെയ്ത CCTV വിദഗ്ദ്ധന്റെ ജോലി തന്നെ തെറിപ്പിക്കുമായിരിക്കും. FCC യുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതി മരിയ കാരക്കാമല മഠത്തിലെത്തി തന്റെ കൂട്ടുകാരി ലിജി മരിയയുടെ തോളില്‍ കൈയിട്ടുകൊണ്ട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞത് ”ഞാന്‍ ലിജിക്ക് ഫുള്‍ സപ്പോര്‍ട്ട് കൊടുക്കും” എന്നാണ്. തീര്‍ച്ചയായും കൊടുക്കണം ബഹുമാനപ്പെട്ട ജ്യോതി മരിയ, ഫുള്‍ സപ്പോര്‍ട്ട് കൊടുക്കണം! വെറുതെ സപ്പോര്‍ട്ട് മാത്രം പോരാ, ലിജി മരിയക്കും സ്റ്റീഫന്‍ കോട്ടക്കലിനും വേണ്ടി ദിവസവും ജപമാല ചൊല്ലി പ്രത്യേക പ്രാര്‍ത്ഥന തന്നെ നടത്തണം. കഴിയുമെങ്കില്‍ ലിജി മരിയയെയും സ്റ്റീഫന്‍ കോട്ടക്കലിനെയും ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ വിശുദ്ധരായി പ്രഖ്യാപിക്കുകയും കൂടി ചെയ്യണം. ഉയരട്ടെ സന്ന്യാസ ചൈതന്യത്തിന്റെ അന്തസ്സ്
സംസ്ഥാന ശരാശരിയുടെ ഇരട്ടിപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ച കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ഗുരുതരമെന്ന് സര്‍ക്കാര്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ സംസ്ഥാന ശരാശരി 10 ശതമാനമാണെങ്കില്‍ കണ്ണൂരില്‍ അത് 20 ശതമാനമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ രോഗബാധിതര്‍ കൂടുതലുളള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.
ജില്ലയില്‍ 93 പേരാണ് വൈറസ് ബാധമൂലം ചികിത്സയിലുള്ളത്. ഇതില്‍ 18 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഈ സാഹചര്യത്തില്‍ ജില്ലയിലെ തീവ്രബാധിത മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ധര്‍മ്മടത്തെ 22 അംഗ കൂട്ടുകുടുംബത്തിലെ 13 പേര്‍ക്കും അവര്‍ വഴി രണ്ടുപേര്‍ക്കും കൊവിഡ് ബാധിച്ചത് സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നത്. തലശ്ശേരി മാര്‍ക്കറ്റില്‍ മീന്‍ വില്‍പ്പനക്കാരനായ കുടുംബാംഗത്തില്‍ നിന്നായിരുന്നു ഇവര്‍ക്കെല്ലാം കൊവിഡ് ബാധിച്ചത്. മാര്‍ക്കറ്റിലേക്ക് മീനുമായി ചെന്നൈയില്‍ നിന്നെത്തിയ ട്രക്ക് ഡ്രൈവറില്‍ നിന്നാകാം ഇയാള്‍ക്ക് രോഗം പകര്‍ന്നത് എന്ന അനുമാനത്തിലാണ് ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തലശ്ശേരി മാര്‍ക്കറ്റ് പൂര്‍ണ്ണമായി അടച്ചിട്ടിരിക്കുകയാണ്.
ജില്ലയില്‍ വരുന്ന രണ്ടുദിവസം പത്തിലേറെ രോഗികള്‍ ഉണ്ടായാല്‍ നിരോധനാഞ്ജ പ്രഖ്യാപിക്കുമെന്നാണ് സൂചന. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നുണ്ട് എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ ഇളവ് വന്നതോടെ ആളുകള്‍ രോഗം പകരുന്നത് ഗൗരവമായി കാണുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകരും വ്യക്തമാക്കി. അതേസമയം കണ്ണപുരം, മുണ്ടേരി, മുഴുപ്പിലങ്ങാട് എന്നീ തദ്ദേശ സ്ഥാപനങ്ങളെ കൂടി ജില്ലയില്‍ ഹോട്ട് സ്‌പോട്ട് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 25 ആയി ഉയര്‍ന്നു. ആദ്യ ഘട്ടത്തില്‍ ഈ പ്രദേശങ്ങളിലായിരിക്കും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ അടക്കമുളള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നാണ് സൂചന.
ലോക്ഡൗണ്‍ കാലത്ത് രാത്രികളില്‍ ബ്ലാക്ക്മാന് ഭീതി പരത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് പിടികൂടി . ചെറുവാടി പഴംപറമ്ബ് സ്വദേശികളായ ചാലിപിലാവില്‍ അഷാദ് (21), പൊയിലില്‍ അജ്മല്‍ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സമൂഹ മാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിചയം നടിച്ച് വശത്താക്കിയാണ് പ്രതികള്‍ കൃത്യം നടത്താന്‍ ശ്രമം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു . രാത്രി പെണ്‍കുട്ടികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് സന്ദര്‍ശനം നടത്തുന്നതിനിടെ പ്രതികള്‍ റോഡരികില്‍ നിര്‍ത്തിയ ബൈക്ക് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഈ ബൈക്കിനെക്കുറിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ മുക്കം പൊലീസിന് സഹായകമായത് . ഇരുവരുടെയും പേരില്‍ പോക്സോ നിയമപ്രകാരം കേസ് എടുത്തു . അറസ്റ്റ് ചെയ്ത പ്രതികളെ വാട്സ് ആപ് വിഡിയോ കോണ്‍ഫറന്‍സിങ് വഴി കോഴിക്കോട് പോക്സോ കോടതി ജഡ്ജി കെ.സുഭദ്രാമ്മ മുമ്ബാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സൗദി അറേബ്യയില്‍ മലയാളി യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാര്‍ഡാം സ്വദേശി പ്രദീപിനെയാണ് കാറില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. 42 വയസ്സായിരുന്നു. സൗദിയിലെ റിയാദിലാണ് സംഭവം.
വ്യാഴാഴ്ചയാണ് പ്രദീപിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കൂറുകളോളം കാറ് വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്വദേശികള്‍ കാറ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് കാറില്‍ പ്രദീപിനെ കണ്ടത്.
കുറേ തവണ വിളിച്ചിട്ടും പ്രദീപ് ഉണര്‍ന്നില്ല. തുടര്‍ന്ന് സ്വദേശികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ബത്ഹക്ക് സമീപം താമസ സ്ഥലത്ത് നിന്ന് കുറച്ചകലെ നിര്‍ത്തിയിട്ട കാറിലായിരുന്നു മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസ് പരിശോധന നടത്തി.
മരിച്ച ആളെ തിരിച്ചറിഞ്ഞ ശേഷം പോലീസാണ് വിവരം സ്‌പോണ്‍സറെ അറിയിച്ചത്. റിയാദില്‍ ഡ്രൈവറായിരുന്നു പ്രദീപ്. അവിവാഹിതനാണ്. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തുടര്‍ച്ചയായ രണ്ടാം ദിവസവും ബെവ് ക്യൂ പണിമുടക്കിയതോടെ ആപ്പ് നിർമ്മാതാക്കളായ ഫെയർകോഡ് ടെക്നോളജീസിനും പ്രതികരണമില്ല. സാങ്കേതികപ്രശ്നങ്ങൾ ഉടന്‍ ശരിയാക്കുമെന്ന് ആദ്യദിവസം പ്രതികരിച്ച ഫെയർകോഡ് അധികൃതർ തകരാർ ഇന്നും തുടർന്നതോടെ വിശദീകരണത്തിന് പോലും തയ്യാറാവുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍.
നിലവിൽ ഓഫിസ് അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുകയാണെ ഇളങ്കുളം ചെലവന്നൂർ റോഡിലെ ഇവരുടെ ഓഫിസിൽ ഏതാനും ജോലിക്കാർ മാത്രമാണ് ഇന്നെത്തിയത്. കമ്പനി ഉടമകളാരും സ്ഥലത്തില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നു നിർദേശമുള്ളതായും ഓഫീസിലെ ജീവനക്കാരിലൊരാളെന്നു പരിചയപ്പെടുത്തിയ യുവാവ് പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.
ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഫേസ് ബുക്ക് പേജിൽ നിന്നും കമ്പനി നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. രാവിലെ മദ്യം ബുക്ക് ചെയ്യാന്‍ ശ്രമിച്ച പലര്‍ക്കും ഒടിപി കിട്ടുകയോ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനോ പറ്റിയില്ല. പുലര്‍ച്ചെ 3.35 മുതല്‍ 9 വരെയുള്ള സമയത്തേ ബുക്കിംഗ് നടത്താനാവൂ എന്ന സന്ദേശമാണ് ഒന്‍പത് മണിക്ക് ശേഷം ബുക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് ലഭിച്ചത്.
ബെവ് ക്യൂ ആപിന്റെ സേവനം മതിയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ നിരവധിയായി ഉയർന്ന സാഹചര്യത്തിലാണ് എക്സൈസ് വകുപ്പ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന. ഇന്ന് ഉച്ചയ്ക്ക് എക്സൈസ് മന്ത്രി വിളിച്ചയോഗത്തിൽ ഈ വിഷയം പരിഗണിക്കുമെന്നാണ് വിവരം. യോഗത്തിൽ ഐടി, എക്സൈസ്, ബവ്കോ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ആപ് ഈ നിലയിൽ തുടരണോ പകരം സംവിധാനം ഏർപ്പെടുത്തണോ തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.
ഉത്ര വധം പ്രതി സൂരജിന്റെ മൊഴികൾ ഞെട്ടിപ്പിക്കുന്നത്. ഉത്രയേ മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തുലുകളുമായു പ്രതി സൂരജിന്റെ മൊഴി. മൂർഖൻ പാമ്പിനേ താൻ കൈകൊണ്ട് എടുത്ത് ഉത്ര ഉറങ്ങി കിടന്നപ്പോൾ അവളുടെ കട്ടിലിലേക്ക് എറിയുകയായിരുന്നു.
തുറർന്ന് കട്ടിൽ നിന്നും ഉത്രയേ കടിക്കാതെ ഇഴഞ്ഞ് നീങ്ങി പാമ്പ് പുറത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ വീണ്ടും ഉത്രയുടെ ശരീരത്തിലേക്ക് പിടിച്ചിട്ടു. പാമ്പിനെ വേദനിപ്പിച്ചും മറ്റുമായി പ്രകോപിപ്പിച്ചു. ഉത്രയുടെ ശരീരത്തിനു സമീപം വയ്ച്ച് പാമ്പിനെ പ്രകോപ്പിപ്പിച്ച് 2 വട്ടം ആഞ്ഞ് കൊത്തിക്കുകയായിരുന്നു.
ഈ സമയത്ത് ഒന്നും ഉത്ര എണീക്കുകയോ ഉറക്കം വിട്ട് ഉണരുകയോ ചെയ്തിരുന്നില്ല. കാരണം മയക്ക് മരുന്ന് കൊടുത്ത് ഉത്രയേ ബോധം കെടുത്തിയ ശേഷം ആയിരുന്നു സൂരജ് നടത്തിയ കൊലപാതകം
പാമ്പ് ശരീരത്തിലൂടെ ഇഴഞ്ഞിട്ടും, ആഞ്ഞ് കൊത്തിയിട്ടും എന്തുകൊണ്ട് ഇതൊന്നും അറിയാതെ ഉത്ര ശാന്തമായി മരിച്ചു.
ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് ഉത്രക്ക് 2 ഗ്‌ളാസിൽ മധുരം നല്കി. ഒന്ന് പായസവും മറ്റൊന്ന് സൂരജ് തന്നെ ഉണ്ടാക്കിയ പഴത്തിന്റെ ജ്യൂസും ആയിരുന്നു. ഇതിൽ രണ്ടിലും കൂടിയ ഡോസിൽ മയക്ക് മരുന്ന് പൊടിച്ചിട്ടിരുന്നു. സൂരജ് ഉണ്ടാക്കിയ ജ്യൂസ് ഉത്രയുടെ വീട്ടിലേ എല്ലാവർക്കും കൊടുത്തിരുന്നു. സൂരജ് ക്രൈംബ്രാഞ്ച് സംഘത്തിനു മൊഴിയിലാണ് കാര്യങ്ങൾ പറയുന്നത്.
മയക്ക് മരുന്ന് ഗുളികകൾ വാങ്ങിയ അടൂരിലെ കടയിൽ ഇന്നലെ പൊലീസെത്തി തെളിവെടുപ്പ് നടത്തി. കൊലപാതകശ്രമം നടത്തിയ 2 തവണയും ഗുളിക നൽകിയതായാണു മൊഴി. ഇതോടെ സൂരജിന്റെ മൊഴി ശരിയെന്നും തെളിയുകയായിരുന്നു. അണലിയെ ഉത്രക്കൊപ്പം കിടക്കയിലേക്ക്, ഉത്രയേ കടിക്കാതെ അണലി ചുരുണ്ട് കൂടിയിരുന്നപ്പോൾ പാമ്പിനെ വേദനിപ്പിച്ച് ഉത്രയേ കൊത്തിച്ചു.
മാർച്ച് 2നായിരുന്നു ഉത്രക്ക് അണലിയുടെ കടി ഏറ്റത്. അന്നും സൂരജ് സമാനമായ ഓപ്പറേഷൻ തന്നെയാണ് നടത്തിയത്. ഉത്രയേ ഉറക്ക ഗുളിക കൊടുത്ത് മയക്കി. തുടർന്ന് അണലി പാമ്പിനെ ഉത്രയുടെ ബഡിലേക്ക് വിട്ടു. തുടർന്ന് അണലി പാമ്പ് ഇഴഞ്ഞ് നടക്കുന്നത് നോക്കി സൂരജ് ഏറെ നേരം ഇരുന്നു. എന്നാൽ ബഡിന്റെ ഒരു ഭാഗത്ത് അണലി പാമ്പ് ഉത്രയേ കടിക്കാതെ ചുരുണ്ട് കൂടി ഇരിക്കുകയായിരുന്നു.
തുടർന്ന് അണലി പാമ്പിനെ വീണ്ടും സൂരജ് എടുത്ത് ഉത്രയുടെ ശരീരത്തിലേക്ക് വിട്ടു. പാമ്പിനെ വേദനിപ്പിച്ചും മറ്റും പ്രകോപനം ഉണ്ടാക്കി ഉത്രയുടെ ശരീരത്തിൽ കൊത്തിക്കുകയായിരുന്നു. എന്നാൽ ഉത്ര എഴുന്നേറ്റു ബഹളം ഉണ്ടാക്കി. തുടർന്ന് വീണ്ടും പാമ്പിനേ കൊണ്ട് കൊത്തിക്കാൻ സാധിച്ചില്ല. ആവശ്യത്തിനു വിഷം അന്ന് ഉത്റ്റ്രയുടെ ഉള്ളിൽ ചെന്നിരുന്നു എങ്കിൽ മരണം സംഭവിച്ചേനേ. എന്നാൽ രാത്രി ബഡ് റൂമിൽ നടന്നത് കൃത്യമായി മാതാപിതാക്കളോട് വിവരിക്കാനോ സംഭവത്തിന്റെ ഗൗരവം മനസിലാക്കാനോ ഉത്രക്ക് സാധിക്കാതെ പോയി.
ആദ്യ ഉദ്യമത്തിൽ ഉത്രക്ക് കൊടുത്ത മയക്ക് മരുന്ന് ഡോസ് കുറഞ്ഞത് മനസിലാക്കിയാണ് പിന്നീട് മൂഖനെ അവളുടെ ശരീരത്തിൽ എറിയും മുമ്പ് ഡോസ് കൂട്ടി മയക്ക് മരുന്ന് കുടിക്കാൻ നല്കിയത്. ഇതുമൂലമാണ് പാമ്പ് കൊത്തിയിട്ടും ഉത്ര അതൊന്നും അറിയാതെ ലഹരി മരുന്നിന്റെ ആലസ്യതയിൽ ഉറങ്ങി മരണത്തിലേക്ക് പോയതും.
5 വയസ്സുള്ള മൂർഖനെ ഉപയോഗിച്ച് സൂരജ് ലക്ഷ്യം നിറവേറ്റിയപ്പോൾ ഉത്രയേ ഒഴിവാക്കി മറ്റിരു പെൺകുട്ടിയെ വിവാഹം കഴിക്കുക എന്നതായിരുന്നു ലക്ഷ്യം. ഉത്രയുടെ പണവും സ്വർണ്ണവും എല്ലാം കൈക്കലാക്കി സുഖമായി ജിവിക്കുകയും ചെയ്യാം എന്നും കരുതി.
മൂർഖൻ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് അഞ്ചൽ ഏറം വെള്ളിശ്ശേരിൽ വീട്ടിൽ ഉത്രയെ(25) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പറക്കോട് ശ്രീസൂര്യയിൽ സൂരജിനെയും (27) പാമ്പുകളെ നൽകിയ പാരിപ്പള്ളി കുളത്തൂർക്കോണം കെ.എസ് ഭവനിൽ ചാവരുകാട് സുരേഷ് കുമാറിനെയും (47) സൂരജിന്റെ പറക്കോട്ടുള്ള വീട്ടിലും ഏനാത്തും എത്തിച്ചു തെളിവെടുപ്പു നടത്തി.സുരേഷ് പാമ്പ് പിടുത്തക്കാരനാണ്.പാമ്പിനെ പിടിച്ച് വില്ക്കലും വിഷം എടുക്കലും ഒക്കെ ഇയാൾ നടത്തുന്നതായും സംശയം ഉണ്ട്.
ബെവ് ക്യൂ ആപ്പ് രണ്ടാം ദിവസവും തകരാറിലായതോടെ തലസ്ഥാനത്തെ ബാറുകൾ പലതും ടോക്കൺ ഇല്ലാതെ മദ്യവിൽപ്പന തുടങ്ങിയതായി റിപ്പോർട്ട്. ആപ്പ് പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നും അതിനാൽ മദ്യം നേരിട്ട് വിൽക്കാൻ അനുവാദം വേണമെന്നും ബാറുടമകൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
സർക്കാർ നിർദേശത്തെ തള്ളി കളഞ്ഞ് തിരുവനന്തപുരത്തെ ചില ബാറുകളാണ് മദ്യവിതരണം നടത്തിയത്. ഇതോടെയാണ് ബാറുടമകൾ ടോക്കണില്ലാതെ മദ്യം കൊടുക്കാൻ തീരുമാനിച്ചത്. മൊബൈൽ ആപ്പ് ഇല്ലാത്തവരും വൃദ്ധരുമടക്കം മദ്യം വാങ്ങാനായി ബാറുകളിലേക്ക് എത്തിയ സാഹചര്യത്തിൽ ബെവ്‌കോ ആപ്പിലെ തകരാർ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി ടിപി രാമകൃഷണൻ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന യോഗത്തിൽ ബെവ്‌കോ ഉദ്യോഗസ്ഥരും പങ്കെടുക്കും. ബാറുടമകളുടെ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ് പിആർ സുനിൽകുമാറിന്റെ പാപ്പനംകോട്ടെ ബാറിൽ അടക്കം ബെവ്‌കോ ആപ്പ് ടോക്കൺ ഇല്ലാതെയാണ് മദ്യവിതരണം നടത്തിയത്. വിവരം ലഭിച്ച് പാപ്പനംകോട്ടെ ബാറിലടക്കം പോലീസ് എത്തി ജനങ്ങളെ മടക്കി അയച്ചു.
ആപ്പ് പ്രവർത്തനസജ്ജമാകുന്നത് വരെ ബാറുകളിലെത്തുന്നവർക്ക് വദ്യം നൽകുകയും അതിന്റെ കണക്ക് ബെവ്‌കോയ്ക്ക് കൈമാറുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ബാറുടമകളുടെ സംഘടനാ നേതാവ് പിആർ സുനിൽകുമാർ അറിയിച്ചു. അതിന് അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുനിൽ പറഞ്ഞു.
പാലക്കാട് വാളയാര്‍ കഞ്ചിക്കോട്ടില്‍ വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി കൊല്ലപ്പെട്ടു. മോഷ്ടാവിന്റെ ആക്രമണത്തിലാണ് സെക്യൂരിറ്റി കൊല്ലപ്പെട്ടത്. കഞ്ചിക്കോട് വനിത ഹോസ്റ്റലില്‍ അതുരാശ്രമത്തിലെ വാച്ചര്‍ കോഴിക്കോട് സ്വദേശി പി എം ജോണ്‍ ആണ് കൊല്ലപ്പെട്ടത്. 71 വയസ്സുണ്ടായിരുന്നു.
ഇന്നലെ അര്‍ധരാത്രി 12 മണിയോടെയാണ് കൊല നടന്നത്. കോമ്പൗണ്ടില്‍ കയറിയ കള്ളന്റെ മോഷണ ശ്രമം ചെറുത്ത ജോണിനെ കമ്പിവടി കൊണ്ട് തലക്കടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച ശേഷം വിദഗ്ധ ചികിത്സക്ക് പാലക്കാട് പാലാന ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. ലോക്ഡൗണ്‍ ആയതുമൂലം ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലെന്നാണ് വിവരം.