അച്ഛനെയും അമ്മയെയും ദിവസങ്ങളുടെ വ്യത്യാസത്തിൽ കോവിഡ് കവർന്നു. മൺകട്ടകൾ കൊണ്ട് ചുവര് തീർത്ത കുറപ്പന്തറയിലെ ആ വീട്ടിൽ നാലു പെൺമക്കൾ ഇനി അനാഥരാണ്. കൊച്ചുപറമ്പിൽ ബാബു മേയ് രണ്ടിനും ഭാര്യ ജോളി കഴിഞ്ഞ ദിവസവുമാണ് കോവിഡിന് കീഴടങ്ങിയത്. നാലു മക്കൾക്കും കോവിഡ് ബാധിച്ചുവെങ്കിലും ഇവർ നെഗറ്റീവായി.

ജോളിയുടെ മൃതദേഹം മക്കളെ നാലുപേരെയും കാണിച്ച ശേഷമാണ് അടക്കിയത്. 10 സെന്റും വീടുമാണ് ആകെയുള്ള സ്വത്ത്. ബാബുവിന്റെ സഹോദരി ഷൈബിയും കൂലിവേല ചെയ്യുന്നുണ്ടായിരുന്നു. മാതാപിതാക്കളുടെ മരണത്തോടെ ഈ പെൺകുട്ടികളുടെ പഠനവും ഭാവിജീവിതവും അനിശ്ചിതത്വത്തിലായി.

മൂത്ത മകൾ ചിഞ്ചു ഫിസിയോതെറ‌പ്പിയും രണ്ടാമത്തെ മകൾ ദിയ ബാബു ജനറൽ നഴ്സിങ്ങിനും പഠിക്കുന്നു. മൂന്നാമത്തെ മകൾ അഞ്ജു പ്ലസ്ടുവിനും നാലാമത്തെ മകൾ റിയ ഒൻപതാം ക്ലാസിലുമാണ് പഠിക്കുന്നത്.

ബാബു മരിക്കുമ്പോൾ ജോളി ആശുപത്രിയിലായിരുന്നു. ബാബുവിന്റെ മരണം അന്നു ജോളിയെ അറിയിച്ചിരുന്നില്ല. പിന്നീടു രോഗം കൂടിയപ്പോൾ ജോളിയെ വിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും അബോധാവസ്ഥയിലായതിനാൽ സാധിച്ചില്ല.