പാലാരിവട്ടത്ത് ഹോട്ടല്‍ ശുചിമുറിയില്‍ ഒളിക്യാമറ. ജീവനക്കാരനായ യുവാവ് അറസ്റ്റില്‍. പാലാരിവട്ടം ചിക്കിങ്ങിലാണ് സംഭവം.ഹോട്ടലിലെത്തിയ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ജീവനക്കാരനായ പാലക്കാട് സ്വദേശി വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊബൈലും പിടിച്ചെടുത്തിട്ടുണ്ട്.
നാല് മണിയോടെ ഹോട്ടലിലെത്തിയ കുടുംബത്തിലെ പെണ്‍കുട്ടികളില്‍ ഒരാള്‍ ബാത്ത്റൂം ഉപയോഗിക്കാന്‍ കയറിയപ്പോഴാണ് വീഡിയോ റെക്കോര്‍ഡിങ്ങ് ഓണായ നിലയില്‍ മൊബൈല്‍ കണ്ടത്.
സംഭവം ഉടമയെ അറിയിച്ചപ്പോള്‍ വേലുവും സുഹൃത്തും രക്ഷപ്പെടാനായി മറ്റൊരു മുറിയില്‍ കയറി വാതിലടച്ചു. പുറത്തിറങ്ങിയ ഇവര്‍ കുറ്റം നിഷേധിച്ചതോടെയാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പാലാരിവട്ടം പോലീസ് എത്തി വേലുവിനെ കസ്റ്റഡിയിലെടുത്തു.
അഴീക്കോട് എം.എൽ.എയായ കെ.എം ഷാജിയ്‌ക്ക് ഹൃദയാഘാതം. ഇന്ന് ആന്റിജൻ പരിശോധന നടത്തിയപ്പോൾ ഷാജി കൊവിഡ് പോസിറ്റീവായിരുന്നു. പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എം.എൽ.എയെ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.
അഴിക്കോട് ഹൈസ്‌ക്കൂളിൽ പ്ളസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കോഴ കേസിൽ കഴിഞ്ഞ ദിവസം ഷാജിയെ വിജിലൻസ് സംഘം ചോദ്യം ചെയ്‌തിരുന്നു. ഷാജിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഈ ഉദ്യോഗസ്ഥർക്കും നിരീക്ഷത്തിൽ പോകേണ്ടി വരും. നിലവിൽ ഷാജിയെ ആൻജിയോപ്ളാസ്‌റ്റിക്ക് വിധേയനാക്കിയതായാണ് വിവരം.
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനകൊലയാണ് കെവിന്റേത്. ഇപ്പോള്‍ കെവിന്റെ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റതായുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ഹൈക്കോടതിയും ജില്ലാ ജഡ്ജിയും നടത്തിയ അതിവേഗ അന്വേഷണത്തിലാണ് ടിറ്റു ജെറോമിന് മര്‍ദ്ദനമേറ്റതായും, ഗുരുതര പരിക്കേറ്റതായും കണ്ടെത്തിയിരിക്കുന്നത്.
ടിറ്റു ജെറോമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജയിലില്‍ കഴിയുന്ന മകനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന് ടിറ്റു ജറോമിന്റെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
ജയിലിലെത്തി മകനെ കാണാന്‍ ശ്രമിച്ചെങ്കിലും ജയില്‍ അധികൃതര്‍ അനുവദിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് അടിയന്തര പരിശോധനയ്ക്ക് ജില്ലാ ജഡ്ജിയെയും ഡിഎംഒയെയും ഹൈക്കോടതി ചുമതലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍, കോടതി ജയിലധികൃതരെ കര്‍ശനമായി താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ ജഡ്ജി ജയിലിലെത്തി പരിശോധന നടത്തി. ടിറ്റുവിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായും കണ്ടെത്തി. പൂജപ്പുര ജയിലില്‍ കഴിയുന്ന ടിറ്റുവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ജില്ലാ ജഡ്ജി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.
ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി പ്രതിക്ക് ആശുപത്രിയില്‍ പോലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയില്‍ അധികൃതര്‍ സംരക്ഷണം നല്‍കേണ്ടതില്ലെന്നും കോടതി തുറന്നടിച്ചു. ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നു കെവിന്‍. 2018 മെയ് 27 ന് ഇരുപത്തിമൂന്നാം വയസ്സിലാണ് നീനുവിന്റെ വീട്ടുകാരാല്‍ കൊല്ലപ്പെട്ടത്.
2018 മെയ് 28 ന് കെവിനെ തെന്‍മലയ്ക്ക് സമീപത്തെ ചാലിയേക്കര പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തലേന്ന് കോട്ടയം മാന്നാനത്തുള്ള വീട്ടില്‍ നിന്ന് കെവിനെയും ബന്ധു അനീഷിനെയും 13 അംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. അനീഷിനെ വഴിയില്‍ ഇറക്കിവിട്ടശേഷം കെവിനുമായി സംഘം കടന്നു. പിറ്റേന്ന് തെന്‍മലയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏറെ നാള്‍ നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുത്തത്.
കൊച്ചി നഗരത്തിന്റെ മുഖഛായ മാറ്റിയ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചിരുന്നു. പാലവുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാര്‍ത്തകളാണ് മുമ്പ് ഉയര്‍ന്നിരുന്നത്. എന്നാല്‍ പാലത്തിന്റെ ഉദ്ഘാടനത്തോടെ എല്ലാം തകര്‍ന്നടിഞ്ഞു.
വൈറ്റില മേല്‍പാലത്തിലൂടെ ഉയരമുള്ള വാഹനം കടന്നുപോയാല്‍ മെട്രോ റെയില്‍ ഗേഡറിന്റെ അടിയില്‍ തട്ടുമെന്ന രീതിയില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയിരുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ കൊജ്ഞാണന്‍മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
ഉദ്ഘാടന വേളയില്‍ പാലത്തിന്റെ കാര്യക്ഷമതയേപ്പറ്റി ആരോപണങ്ങളുന്നയിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മന്ത്രി നടത്തിയത്. ധാര്‍മ്മികതയും നാണവുമില്ലാത്തവരാണ് അത്തരം കുറ്റപ്പെടുത്തലുകള്‍ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. അവര്‍ പറഞ്ഞതിന്റെ ഉത്തരവാദിത്തം പോലും ഏറ്റെടുക്കാതെ ഒളിച്ചോടും. എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും ഒരു സര്‍ക്കാരിനോടും ഇത് ചെയ്യാന്‍ പാടില്ലെന്നും മന്ത്രി പ്രതികരിച്ചു.
മന്ത്രി ജി സുധാകരന്‍ പറഞ്ഞത്
”ഉയരമില്ല, മെട്രോ വരുമ്പോള്‍ തട്ടും. ഇതൊക്കെ എറണാകുളത്ത് കുറച്ചുപേര്‍ പ്രചരിപ്പിച്ചതാണ്. മാധ്യമങ്ങളിലൊക്കെ വരുന്നു. മെട്രോ വരുമ്പോള്‍ തട്ടുന്ന തരത്തില്‍ ആരെങ്കിലും പാലം പണിയുമോ? അത്ര കൊജ്ഞാണന്‍മാരോണോ എഞ്ചിനീയര്‍മാര്‍.
പറഞ്ഞവന്‍മാരാണ് കൊജ്ഞാണന്‍മാര്‍. അവര്‍ക്ക് മുഖമില്ല. നാണമില്ല അവര്‍ക്ക്. അവരെ അറസ്റ്റ് ചെയ്താല്‍ പറയും ഞങ്ങളല്ല ഇത് ചെയ്തതെന്ന്. അവര്‍ ഭീരുക്കളേപ്പോലെ ഒളിച്ചോടും. ധൈര്യമില്ലാത്തവര്‍. ധാര്‍മ്മികതയില്ലാത്തവര്‍. പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയകള്‍. കൊച്ചിയില്‍ മാത്രമുള്ള സംഘം.
അവരിവിടെ നിങ്ങളുടെ തലയ്ക്ക് മീതെ പാറിപ്പറക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ, നടക്കില്ല. ജനങ്ങള്‍ അത് മൈന്‍ഡ് ചെയ്യുന്നില്ല. അവര്‍ ഇത് അവസാനിപ്പിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഒരു സര്‍ക്കാരിനോടും ഇത് ചെയ്യാന്‍ പാടില്ല. ഇടതുപക്ഷ ഗവണ്‍മെന്റാകട്ടെ, യുഡിഎഫ് ആകട്ടെ, ചെയ്യാന്‍ പാടില്ല.
വേറെ ജില്ലകളിലൊന്നും ഇല്ല. അതിനെ പ്രോത്സാഹിപ്പിക്കരുത്. മാധ്യമങ്ങളും അവര്‍ക്ക് അമിതമായ പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് നോക്കണം. അവരുടെ അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍ക്ക് പകരം വേറൊരു നല്ല വാര്‍ത്ത കൊടുത്തുകൂടെ. ഈ കോമാളിത്തരത്തിന് പകരം നല്ല വാര്‍ത്തകൊടുത്താല്‍ വായനക്കാര്‍ക്ക് ഒരു സന്തോഷമാകും. അതൊക്കെയാണുണ്ടായത്. ഇതിനെയെല്ലാം അതിജീവിച്ചു.
ആവശ്യത്തിലേറെ പൊക്കമാണ്. ഇതില്‍ ഞാന്‍ തന്നെ യോഗം വിളിച്ചുകൂട്ടി. നാലേ മുക്കാല്‍ മീറ്റര്‍. നമ്മള്‍ അധികപണം ചെലവാക്കി. അഞ്ചര മീറ്റര്‍ പൊക്കിയിട്ടിരിക്കുകയാണ്. ഇന്ന് ഇന്ത്യയില്‍ റോഡിലൂടെ ഓടുന്ന ഒരു വാഹനത്തിനും നാലരമീറ്ററില്‍ കൂടുതല്‍ പൊക്കമില്ല. അതിനേ പറ്റി വരെ കളവ് പറയാന്‍ ഈ നാട്ടില്‍ ആളുകളുണ്ട്. മുഖ്യമന്ത്രി തന്നെ അതിനേക്കുറിച്ച് വിശദമായി പറഞ്ഞതുകൊണ്ട് ഞാന്‍ അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല.’
കേരളത്തെ ഞെട്ടിച്ച ഒരു വാര്‍ത്തയിലെ വഴിത്തിരിവാകുന്നു. തിരുവനന്തപുരം കടക്കാവൂരില്‍ അമ്മ 14-കാരനായ മകനെ പീഡിപ്പിച്ചെന്ന കേസ് കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. കേസിൽ ഇപ്പോള്‍ നിർണായക വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. അമ്മയ്ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയകുട്ടി പറഞ്ഞു. ഭര്‍ത്താവിന്റെ രണ്ടാംവിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ കേസില്‍ കുടുക്കിയതാണെന്ന് മാതാപിതാക്കളും പരാതിപ്പെട്ടു. ഭാര്യയ്ക്കെതിരെ പരാതിയുമായെത്തിയ ഭര്‍ത്താവ് നിയമപരമായി വിവാഹമോചനം നേടാതെയാണ് മറ്റൊരു വിവാഹം കഴിച്ചതെന്നും ആരോപണം
എല്ലാം വാപ്പച്ചി അടിച്ച് പറയിപ്പിക്കുന്നതാണ് എന്നാണ് ഇളയ മകൻ പറയുന്നത്. തന്നെക്കൊണ്ടും പറയിപ്പിക്കാൻ നോക്കിയിട്ടുണ്ട്. വെറുതെ ഇരുന്നാലും അടിക്കും. ഉമ്മച്ചിയെ ജയിലില്‍ ആക്കണമെന്ന് എപ്പോഴും പറയും. അതിന് വേണ്ടിയാണ് ചേട്ടനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. എന്തിനാണ് ജയിലിൽ ആക്കുന്നത് എന്നറിയില്ല.
പക്ഷേ ഉമ്മച്ചിയെ എപ്പോഴും ഉപദ്രവിക്കും. ചവിട്ടുകയും ഒക്കെ ചെയ്യും. ഉമ്മച്ചി കരയും. ചേട്ടനോട് ഉമ്മച്ചിക്കെതിരെ പറയണമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. നീ മൊഴി പറഞ്ഞ് ജയിലാക്കണം എന്നാണ് പറയുന്നത്. ബുക്ക് വണ്ടിയിൽ ഇരിക്കുന്നുവെന്ന് പറഞ്ഞാണ് തന്നെയും ചേട്ടനെയും വിളിച്ചുകൊണ്ട് പോയത്. തന്നെയും കൂടെക്കൊണ്ടുപോകാൻ നോക്കിയെങ്കിലും കൈ തട്ടി ഓടുകയായിരുന്നുവെന്നും 11-കാരനായ കുട്ടി പറയുന്നത്.
നിയമപരമായി വിവാഹമോചനം തേടാതെ രണ്ടാം വിവാഹം കഴിച്ചതിൽ യുവതി പരാതി നൽകിയിരുന്നു. അതിന്റെ വൈരാഗ്യം തീർക്കാനാണ് ഈ കേസെന്ന് ആക്ഷേപമുണ്ട്.
പാലാ കാര്യം ശരദ് പവാർ മുംബൈയിൽ പ്രഖ്യാപിക്കുമെന്ന് മാണി സി. കാപ്പൻ എംഎൽഎ. എൻസിപിയുടെ കേരളത്തിലെയും പാലായിലെയും രാഷ്ട്രീയ നിലപാടിനു വ്യക്തത വരുത്താൻ അടുത്തയാഴ്ച പവാർ കൊച്ചിയിലെത്തും.
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ജില്ലാ പ്രസിഡന്റുമായി പവാർ നേരിട്ട് അഭിപ്രായം തേടിയശേഷമായിരിക്കും മുംബൈയിൽ തീരുമാനം പറയുകയെന്ന് മാണി സി. കാപ്പൻ പറഞ്ഞു. എൻസിപിയിൽ ടി.പി. പീതാംബരൻ മാസ്റ്റർ, മാണി സി. കാപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം യുഡിഎഫിൽ ചേരുമെന്ന സാഹചര്യത്തിലാണ് മാണി സി. കാപ്പന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം കാപ്പൻ മുംബൈയിലെത്തി പവാറിനെ സന്ദർശിച്ചിരുന്നു. അതേ സമയം മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ എതിർ വിഭാഗം എൽഡിഎഫിൽ തുടരാനുള്ള താൽപര്യം പവാറിനെ അറിയിച്ചിരുന്നു. പാലാ സീറ്റിനെച്ചൊല്ലി പാർട്ടിയുടെ നിലപാട് നേരിട്ടറിയാനാണു പവാർ ഒരു ദിവസത്തെ സന്ദർശനത്തിനു കൊച്ചിയിലെത്തുന്നത്.
വൈക്കം തലയാഴത്ത് വര്‍ഷങ്ങളായി അപകടാവസ്ഥയിലായ പാലം തകര്‍ന്ന് സൈക്കിളിലെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ തോട്ടില്‍ വീണു. പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഉരുന്നുകട പുത്തന്‍ പാലം തോടിന് കുറുകെയുള്ള പാലമാണ് തകര്‍ന്നത്.
ആഴമുള്ള തോട്ടില്‍ വീണ കുട്ടികളെ അയല്‍വാസികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. എട്ടാം ക്ലാസ് വിദ്യാര്‍ഥി അരുണ്‍ ബേബി (13), ആറാം ക്ലാസ് വിദ്യാര്‍ഥി ദേവനാരായണന്‍ എന്നിവരാണ് തോട്ടില്‍ വീണത്. ഒരാള്‍ താഴ്ചയിലുള്ള തോട്ടില്‍ വീണ കുട്ടികളെ അയല്‍വാസികളുടെ സമയോചിതമായ ഇടപെടലാണ് രക്ഷിച്ചത്. അരുണും സുഹൃത്തുക്കളായ ദേവനാരായണനും ശ്രീദിലും സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പാലം തകര്‍ന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ശ്രീദില്‍ പോയതിന് തൊട്ടുപിന്നാലെ പാലത്തിന്റെ മധ്യഭാഗത്തെ സ്ലാബ് വലിയ ശബ്ദത്തോടെ തകര്‍ന്ന് ആറ്റില്‍പതിച്ചു. ഇതോടൊപ്പം സൈക്കിളുമായി അരുണും ദേവനാരായണനും വെള്ളത്തില്‍ വീണു.കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി കൃഷ്ണകുമാറും സുഹൃത്തും പാലത്തിന്റെ തൂണുകളില്‍ തൂങ്ങികിടന്നാണ് കുട്ടികളെ രക്ഷിച്ചത്.
ഈട്ടത്തറ കോളനിയിലേക്ക് എളുപ്പവഴിയായാണ് ഉരുന്നകട -പുത്തന്‍പാലം തോടിനു കുറുകെ 10 വര്‍ഷം മുമ്പ് പഞ്ചായത്ത് ഈ പാലം നിര്‍മ്മിച്ചത്. നാല് തൂണുകളില്‍ നിര്‍മിച്ച പാലത്തിലെ സ്ലാബുകള്‍ അപകടാവസ്ഥയിലായ കാര്യം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പഞ്ചായത്തില്‍ അറിയിച്ചതാണ് പക്ഷെ നടപടിയൊന്നും ഉണ്ടായില്ല.
ഈ അനാസ്ഥയും അവഗണനയുമാണ് അപകടത്തിലേക്ക് നയിച്ചത്. ഒഴിവായ ദുരന്തത്തിന്റെ പശ്ചാതലത്തിലെങ്കിലും പാലം നന്നാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. അതേസമയം, അപകടാസ്ഥയിലായ പാലം നന്നാക്കാത്ത പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗതെത്തി.
മലയാളികളുടെ മനസില്‍ ഇഷ്ടം കോരിയിട്ട സൂപ്പര്‍ ഗായികമാരില്‍ ഒരാളാണ് സൈനോര ഫിലിപ്പ്. ചെറിയ പ്രായത്തില്‍ തന്നെ നിറത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് അടുത്തിടെ പല വെളിപ്പെടുത്തലുകളും സയനോര നടത്തിയിരുന്നു. അതെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. മിഴി രണ്ടിലും എന്ന ചിത്രത്തിലെ മറന്നിട്ടും എന്തിനോ എന്ന ഗാനം സയനോരക്ക് വമ്പൻ മുന്നേറ്റം നേടി കൊടുത്തിരുന്നു. ഗായിക മാത്രം അല്ല സംഗീത സംവിധായക കൂടി ആണ് സയനോര.ഇപ്പോഴിതാ ഭര്‍ത്താവ് ആഷ്‌ലിയുമായി കണ്ടുമുട്ടിയതിനെ കുറിച്ചും അദ്ദേഹം പ്രൊപ്പോസ് ചെയ്തതിനെ കുറിച്ചുമൊക്കെയാണ് സയനോര പറയുന്നത്.
സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നടന്ന മോശം അനുഭവങ്ങളും പിന്നീട് അതേ സ്‌കൂളില്‍ തന്നെ പോയി ഇക്കാര്യം പറഞ്ഞതിനെ കുറിച്ചുമൊക്കെ താരം വ്യക്തമാക്കിയിരിക്കുകയാണ്. ജിമ്മിൽ ഇൻസ്ട്രക്ടർ ആയ ആഷ്‌ലി ആണ് സയനോരയുടെ ഭർത്താവ്. തങ്ങൾ ആദ്യമായി കാണുന്നതും ജിമ്മിൽ വെച്ച് ആയിരുന്നു എന്ന് സയനോര പറയുന്നു. ആദ്യമായി ജിമ്മിൽ വെച്ച് ആഷ്‌ലിയെ കണ്ടപ്പോൾ കൊള്ളാം ചെക്കൻ നല്ല ചരക്ക് ആണല്ലോ എന്ന് തോന്നിയത് എന്ന് സയനോര പറയുന്നു. ആഷ്‌ലിയായിരുന്നു തന്റെ ഇൻസ്ട്രക്ടറെന്നും നല്ല ഫ്രണ്ടിലിയായ തന്നോട് ലേഡീസ് ബാച്ചിൽ വന്നുകൂടായിരുന്നോ എന്ന് ഒരിക്കൽ ചോദിച്ചിട്ടുണ്ടെന്നും പിന്നീട് സ്ഥിരം മിണ്ടാൻ തുടങ്ങിയെന്നും സയനോര പറയുന്നു.
കണ്ടപ്പോഴെ എനിക്ക് തോന്നി, കൊള്ളാല്ലോ ഇന്‍സ്ട്രകറ്റര്‍. ഇനി ഇങ്ങരേ കാണാന്‍ സ്ഥിരായിട്ട് ക്ലാസിന് വരാമെന്ന് പ്ലാന്‍ ചെയ്തു. എല്ലാവരോടും സംസാരിക്കുന്ന പോലെ അവനോടും ഞാന്‍ ഒരുപാട് സംസാരിക്കുമായിരുന്നു. അപ്പോഴെക്കും അതൊരു പ്രേമമാണെന്ന കഥയൊക്കെ വന്നു. വീട്ടില്‍ കല്യാണം ആലോചിക്കുന്ന സമയമായത് കൊണ്ട് റൂമറിന് താല്‍പര്യമില്ലെന്ന് പറഞ്ഞു ഇനി സംസാരിക്കില്ലെന്ന് അവനോട് വിളിച്ച് പറഞ്ഞു. എന്നാല്‍ നീയെന്റെ വീട്ടിലോട്ട് വാ, അമ്മയോടും അച്ഛനോടുമൊക്കെ സംസാരിച്ചിട്ട് ഓക്കെയാണെങ്കില്‍ കല്യാണം കഴിക്കാം.
അതോടെ ഈ റൂമര്‍ തീരുമല്ലോ എന്നായിരുന്നു അവന്റെ മറുപടി. അതായിരുന്നു അവന്റെ പ്രൊപ്പോസലും. പക്ഷേ ഞാനാണ് അവനെ പ്രൊപ്പോസ് ചെയ്തതെന്ന് പറഞ്ഞവന്‍ നടക്കുന്നതൊക്കെ വെറും തട്ടിപ്പാണ്. പിന്നെ പെട്ടെന്നായിരുന്നു കല്യാണം. കല്യാണം കഴിഞ്ഞിപ്പോള്‍ പത്ത് വര്‍ഷം പോയത് പോലും അറിഞ്ഞിട്ടില്ല. ലേഡീസ് ട്രെയിനിങ് സെന്റര്‍ നടത്തുന്ന ഭര്‍ത്താവിനെ വിശ്വസിക്കുന്ന ഉത്തമയായ ഭാര്യയാണ് ഞാനെന്ന് എപ്പോഴും പറഞ്ഞ് നടക്കുന്നതൊഴിച്ചാല്‍ എല്ലാം അടിപൊളി.
യുകെയില്‍ നിന്ന് വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിയ മലയാളികള്‍ അടക്കമുള്ള യാത്രക്കാര്‍ കോവിഡ് പരിശോധനയും ക്വാറന്റീനും സംബന്ധിച്ച വ്യവസ്ഥകളിലെ ആശയക്കുഴപ്പംമൂലം പ്രതിഷേധിച്ചു.
അതിവേഗ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന നിര്‍ദേശത്തിനെതിരെ മലയാളികളായ യാത്രക്കാര്‍ പ്രതിഷേധം ഉയര്‍ത്തി. യുകെയില്‍നിന്ന് 250 യാത്രക്കാരുമായി ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
യുകെയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഇക്കാര്യം അറിറിയിച്ചിരുന്നില്ല എന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് എത്തിയതെന്നും യാത്രക്കാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ പോയാല്‍ സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്നും അധിക സമയവും പണവും ചിലവാകുമെന്നും യാത്രക്കാര്‍ അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
യുകെയില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ ആര്‍ടിപിസിആറിന് വിധേയമാവുകയും രോഗം സ്ഥിരീകരിച്ചാല്‍ 14 ദിവസവും നെഗറ്റീവാണെങ്കില്‍ 7 ദിവസവും നിരീക്ഷണത്തില്‍ പോകണമെന്നുമാണ് ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഇന്ന് ഉച്ചയ്ക്കാണ് യുകെയില്‍ നിന്ന് 246 യാത്രക്കാരുമായുളള വിമാനം ഡല്‍ഹിയില്‍ എത്തിയത്.
അതിവേഗ കോവിഡ് ബാധയെ തുടര്‍ന്ന് ഡിസംബര്‍ 23ന് അര്‍ധരാത്രി നിര്‍ത്തിവച്ച യുകെയില്‍ നിന്നുമുള്ള വിമാന സര്‍വീസ് ഇന്നാണ് പുനരാരംഭിച്ചത്. രാജ്യത്താകമാനം ഇതുവരെ 82 അതിവേഗ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുളളത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും കിഴക്കമ്പലം പഞ്ചായത്തിന് പുറത്തേക്ക് വളരുകയും ചെയ്ത ട്വന്റി20 പാർട്ടിയെ കൂട്ടുപിടിക്കാൻ കോൺഗ്രസിന്റെ രഹസ്യചർച്ച. നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലും സമീപ താലൂക്കുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ ട്വന്റി20 ആലോചിക്കുന്നതിനിടെയാണ് കോൺഗ്രസിലെ തലമുതിർന്ന നേതാക്കൾ ട്വന്റി20യുമായി രഹസ്യ ചർച്ച നടത്തിയതെന്നാണ് സൂചന.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവർ കഴിഞ്ഞ ദിവസം രാത്രിയോടെ ചീഫ് കോഓർഡിനേറ്റർ സാബു എം ജേക്കബിന്റെ കിഴക്കമ്പലത്തെ വസതിയിലെത്തിയെന്നാണ് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തത്. ഉമ്മൻചാണ്ടിക്ക് പുറമെ പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവും ചർച്ചയ്ക്ക് എത്തിയെന്നും റിപ്പോർട്ടിലുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും കോൺഗ്രസ് പരാജയപ്പെട്ട് നാണക്കേടിലായിരുന്നു. ട്വന്റി20യാകട്ടെ കിഴക്കമ്പലം പഞ്ചായത്തിനു പുറമേ ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിൽ ഭരണം പിടിക്കുകയും ചെയ്തു.
കൂടാതെ ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളിലും ട്വന്റി20 വിജയിക്കൊടി പാറിച്ചു. വെങ്ങോല പഞ്ചായത്തിൽ 10 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാവാനും ട്വന്റി20ക്ക് സാധിച്ചു. അതേസമയം, എറണാകുളത്ത് ട്വന്റി20 വളരുന്നത് കോൺഗ്രസിന് വലിയ ക്ഷീണമാകുന്നുണ്ട്. ഇതിനു പരിഹാരം കാണാനാണ് ട്വന്റി20യുമായി കോൺഗ്രസ് ബാന്ധവം ആലോചിക്കുന്നത്.
കോൺഗ്രസിന് മേൽക്കൈയുള്ള ജില്ലയിലെ പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തുന്നത് ഏത് വിധേനയും തടയുന്നതിന്റെ ഭാഗമായാണ് നേതാക്കൾ ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബുഎം ജേക്കബിന്റെ വസതിയിലെത്തി ചർച്ച നടത്തിയതെന്നാണ് വിവരം. എന്നാൽ സ്ഥാനാർത്ഥികളെ നിർത്താനുള്ള തീരുമാനത്തിൽനിന്നും തങ്ങൾ പിന്നോട്ടില്ലെന്ന സൂചനയാണ് ട്വന്റി20 നേതൃത്വത്തിൽ നിന്നും ലഭിക്കുന്നത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ മത്സരിക്കുമെന്ന് ട്വന്റി20 മുമ്പ് തന്നെ പ്രഖ്യാപിച്ചതാണ്. ഇതിനു പുറമേ പറവൂർ, പെരുമ്പാവൂർ, പിറവം, ആലുവ, കളമശ്ശേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിലും മത്സരിക്കുന്നതിനും ആലോചനകൾ നടക്കുന്നുണ്ട്. ഇതോടെ വേരുകളുള്ള സ്ഥലങ്ങൾ കടപുഴകുമോ എന്ന ആശങ്കയും കോൺഗ്രസ് പാർട്ടിയെ തളർത്തുന്നുണ്ട്.