സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണം മലയാളികള്‍ക്കിന്നും നീറുന്ന ഓര്‍മയാണ്. കൊലപാതകമെന്നു സിബിഐയും ആത്മഹത്യയെന്നു ക്രൈംബ്രാഞ്ചും ആവര്‍ത്തിച്ച കേസിൽ, കൊലപാതകമെന്ന വാദം സിബിഐ പ്രത്യേക കോടതി ശരിവച്ചപ്പോൾ 28 വർഷം നീണ്ട ദുരൂഹതയ്ക്ക് അവസാനമാകുന്നു.
പ്രീഡിഗ്രി വിദ്യാര്‍ഥിനിയായ സിസ്റ്റർ അഭയ മൂന്നാം നിലയിലെ മുറിയിലായിരുന്നു താമസം. രാത്രിയിൽ വെള്ളം കുടിക്കാനായി താഴത്തെ നിലയിലെ അടുക്കളയിലേക്കു പോയ അഭയ തിരിച്ചു മുറിയിലെത്തിയില്ല. രാവിലെ പ്രാർഥനയ്‌ക്ക് അഭയയെ കാണാതിരുന്നപ്പോൾ അന്വേഷണം തുടങ്ങി. അടുക്കളയിലെ ഫ്രിജ് പാതി തുറന്നനിലയിലായിരുന്നു. അഭയയുടെ ശിരോവസ്‌ത്രം അടുക്കളയുടെ കതകിൽ ഉടക്കിക്കിടന്നു. വെള്ളമുള്ള പ്ലാസ്‌റ്റിക് കുപ്പി അടുക്കളയിൽ വീണുകിടന്നു. ഒരു ചെരുപ്പ് അടുക്കളയിലും മറ്റൊന്ന് കിണറിനടുത്തും കണ്ടെത്തി. അടുക്കളവാതിൽ പുറത്തുനിന്നു കുറ്റിയിട്ട നിലയിലാണെന്നതും ദുരൂഹത വര്‍ധിപ്പിച്ചു.
അടുക്കളയുടെ വാതിൽ മുതൽ കിണർ വരെയുള്ള ഭാഗങ്ങൾ അലങ്കോലമായിക്കിടന്നു. ഫയർ ഫോഴ്‌സിന്റെ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ദുരൂഹതയുടെ നിഴലിൽ 17 ദിവസം ലോക്കൽ പൊലീസും ഒൻപതു മാസം ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. മാനസിക അസ്വാസ്‌ഥ്യം മൂലം അഭയ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന കണ്ടെത്തലില്‍ ഇരു അന്വേഷണങ്ങളും അവസാനിപ്പിച്ചു.
അഭയയുടെ ശിരോവസ്‌ത്രം, മൃതദേഹത്തിൽ കണ്ട വസ്‌ത്രം, അടുക്കളയിൽ കണ്ട പ്ലാസ്‌റ്റിക് കുപ്പി, ചെരുപ്പുകൾ, ഡയറി തുടങ്ങിയ സുപ്രധാന വസ്‌തുക്കൾ സബ് ഡിവിഷനൽ മജിസ്‌ട്രേട്ടിനു റിപ്പോർട്ട് നൽകിയ ഉടൻ ക്രൈംബ്രാഞ്ച് കത്തിച്ചുകളഞ്ഞു. തുടർന്ന് കേസ് വിവാദമായതോടെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയർന്നു.
അഭയയുടെ മരണം കൊലപാതകമെന്നു കണ്ടെത്തുന്നത് സിബിഐയാണ്. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ അഞ്ചിന് രണ്ടു വൈദികരെ കോണ്‍വെന്‍റില്‍ കണ്ടു എന്ന നിര്‍ണായക മൊഴി മോഷ്ടാവായ അടയ്ക്ക രാജുവില്‍നിന്ന് സിബിഐക്ക് ലഭിച്ചു.
മരണം കൊലപാതകമാണെന്ന് 1995 വരെ സിബിഐ സമ്മതിച്ചിരുന്നില്ല. 1995 ഏപ്രിൽ ഏഴിനു നടത്തിയ ഡമ്മി പരീക്ഷണത്തിലൂടെയാണു സിബിഐ ഇത് അംഗീകരിച്ചത്. സിബിഐ കേസ് ഏറ്റെടുത്ത് പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം മൂന്ന് പ്രതികള്‍ 2008 നവംബര്‍ 18ന് അറസ്റ്റിലായി. സിബിഐ എഎസ്പി നന്ദകുമാര്‍ നായരാണ് പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റുചെയ്തത്.
നാര്‍ക്കോ അനാലിസിസ്, പോളിഗ്രാഫ് തുടങ്ങിയ ടെസ്റ്റുകളുടെ ഫലമാണ് അറസ്റ്റിലേക്ക് വഴിവെച്ചത്. ഇതോടൊപ്പം അഭയയുടെ ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാട്ടിയതിന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ അഗസ്റ്റിനെയും സിബിഐ നാലാം പ്രതിയാക്കി.
കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും മുന്‍പ് അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. 133 സാക്ഷികളുണ്ടായിരുന്ന കേസില്‍ പ്രോസിക്യൂഷന് 49 പേരെയാണ് വിസ്തരിക്കാനായത്. സാക്ഷികളില്‍ ഭൂരിപക്ഷം പേരും മൊഴിമാറ്റിയെങ്കിലും ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ഉള്‍പ്പെടെയാണ് കേസില്‍ നിര്‍ണായകമായത്.
പാലക്കാട്: നെല്ലിയാമ്പതി കാണാനെത്തിയ നാലംഗ സംഘത്തിലെ ഒരാൾ അപകടത്തില്‍പ്പെട്ട് മരിച്ചു. ഇതേ സംഘത്തിലെ മറ്റൊരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപ് (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോട്ടായി സ്വദേശി രഘുനന്ദന്‍ (22) രക്ഷപ്പെട്ടു. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
നെല്ലിയാമ്പതി സീതാര്‍ക്കുണ്ട് വ്യൂപോയിൻ്റിൽ വെച്ച് ഞായറാഴ്ച് വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. സുഹൃത്തുക്കളായ നാലുപേരാണ് നെല്ലിയാമ്പതി കാണാൻ എത്തിയത്. രണ്ട് ബൈക്കുകളിലായിരുന്നു സംഘം. സീതാര്‍ക്കുണ്ട് വ്യൂപോയിൻ്റിലൂടെ നടന്നുപോകുന്നതിനിടെ സന്ദീപ് കാല്‍ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് രഘുനന്ദന്‍ അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ശരത്തും സനലും അപകടത്തില്‍പ്പെട്ടവരുടെ പിന്നാലെയാണ് നടന്നിരുന്നത്. ഇവരുടെ കണ്‍മുന്നിൽ വെച്ചാണ് സുഹൃത്തുക്കള്‍ കൊക്കയിലേക്ക് വീണത്.
3200 അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് വീണവരെ രക്ഷിക്കാന്‍ നടത്തിയത് അതിസാഹസിക പ്രവര്‍ത്തനം. പോലീസും അഗ്‌നിരക്ഷാസേനയും വനപാലകരും നാട്ടുകാരും ചേര്‍ന്ന് 23 മണിക്കൂറോളമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നെല്ലിയാമ്പതി വനമേഖലയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കായി നടത്തിയത്. ഞായറാഴ്ച രാത്രി ഏഴരയോടെ തുടങ്ങിയ തെരച്ചില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12വരെയാണ് തുടര്‍ന്നത്. ഒടുവില്‍ സന്ദീപിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം പാറക്കെട്ടുകളിലൂടെ സ്ട്രചറില്‍ ചുമന്ന് വൈകീട്ട് ആറോടെ താഴ്‌വാരമായ നെന്മേനിയില്‍ എത്തിച്ചു. സീതാര്‍കുണ്ഡ് ഭാഗത്തുള്ള കൊക്കയില്‍ വീണതുകൊണ്ട് മലയ്ക്ക് താഴെ നെന്മേനി വനഭാഗത്തേക്കാണ് എത്തുക. അതിനാല്‍ ആരെങ്കിലും പരിക്കേറ്റ് കിടക്കുന്നുണ്ടെങ്കില്‍ രക്ഷിക്കാമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്.
ചിറ്റൂരില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും വനപാലകരും നാട്ടുകാരായ നാലുപേരുമുള്‍പ്പെടെ 24 അംഗ സംഘമാണ് വനഭാഗത്ത് തെരച്ചില്‍ ആരംഭിച്ചത്. ആനക്കാട്ടിലൂടെയുള്ള യാത്രയായതിനാല്‍ പടക്കം പൊട്ടിച്ചും കാട്ടരുവികളിലൂടെയും കുത്തനെയുള്ള പാറകളില്‍ വടം കെട്ടിയുമാണ് മുകളിലുള്ള പാറക്കെട്ടിന് താഴെയെത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മൂന്നുമണിയോടെ തിരിച്ചിറങ്ങുകയായിരുന്നു.
ഇതിനിടെ നെല്ലിയാമ്പതി സീതാര്‍കുണ്ഡ് ഭാഗത്ത് പോലീസും ആലത്തൂരില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയും മുകള്‍ഭാഗത്ത് തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചു. ഈ സമയം രഘുനന്ദന്റെ കരച്ചില്‍ കേട്ടതോടെ വടംകെട്ടി താഴെയിറങ്ങുകയായിരുന്നു. വടമില്ലാത്തതിനാല്‍ വടക്കഞ്ചേരിയില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് മുകള്‍ഭാഗത്തുനിന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
സാഹസികമായി വടത്തിലൂടെ ഇറങ്ങിയാണ് പരിക്കുപറ്റിയ രഘുനന്ദനെ ജീവനോടെ എത്തിക്കാന്‍ സാധിച്ചത്. രാത്രി താഴ്വാരത്ത് നടത്തിയ തെരച്ചിലിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലും സന്ദീപിനെ കണ്ടെത്തിയില്ല. ഇതേത്തുടര്‍ന്ന്, കാലത്ത് അഗ്‌നിരക്ഷാസേനയുടെയും സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെയും നേതൃത്വത്തില്‍ പാറക്കെട്ടിന് താഴ ഇറങ്ങാന്‍ തീരുമാനിച്ചു.
വ്യൂ പോയന്റിന്റെ വലതുവശത്തുള്ള ചെരിവിലൂടെ താഴെയിറങ്ങി സാഹസികമായി പാറക്കെട്ടുകളിലേക്ക് കയറുകയായിരുന്നു. മറ്റൊരു സംഘം നെന്മേനി ഭാഗത്തുനിന്ന് കയറി. ഇവരാണ് പാറക്കെട്ടില്‍ വീണുകിടക്കുന്ന സന്ദീപിനെ കണ്ടെത്തിയത്. സന്ദീപ് തല്‍ക്ഷണം മരണപ്പെട്ടിരുന്നു.
സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി സിസ്റ്റര്‍ അഭയയുടെ നീതിക്ക് വേണ്ടി നിരന്തരം നിയമ പോരാട്ടം നടത്തിയ ജോമോന്‍ പുത്തന്‍പുരക്കല്‍. ഇന്ന് മരിച്ചാലും ദു:ഖമില്ലെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു. ഇത്രയും കാലം ഇങ്ങനെയൊരു വിധിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും പ്രതികള്‍ക്ക് കുറഞ്ഞത് ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ജോമോന്‍ പുത്തന്‍പുരക്കല്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ കഴിവുകൊണ്ടല്ല. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായതുകൊണ്ടാണ് ഇങ്ങനെയൊരു വിധി ഉണ്ടായത്. സിബിഐ ജഡ്ജിയുടെ വിധി ദൈവത്തിന്റെ കൈയൊപ്പ് ആയിട്ടാണ് കാണുന്നത്. ഈ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ല. പല തരത്തിലുള്ള ആരോപണങ്ങളും കേട്ടുവെന്നും ജോമോന്‍ പറഞ്ഞു. അഭയ കേസിനുവേണ്ടി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് 28 വര്‍ഷമാണ് ജോമോന്‍ പുത്തന്‍പുരക്കല്‍ പോരാടിയത്.
രണ്ട് പതിറ്റാണ്ടിനിടെ പ്രലോഭനങ്ങള്‍ പലതുമുണ്ടായിട്ടും ജീവന് വരെ ഭീഷണിയുണ്ടായിട്ടും ജോമോന്‍ പുത്തന്‍പുരക്കല്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. തന്റെ ആരുമല്ലാതിരുന്ന സിസ്റ്റര്‍ അഭയക്ക് നീതി തേടി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നടത്തിയത് സമാനതകളില്ലാത്ത നിയമ പോരാട്ടമാണ്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിക്കുമ്പോള്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ കൂടി വിജയമാണിത്.
അഭയ കൊലക്കേസില്‍ ഒന്നാം പ്രതിഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധി പറഞ്ഞിരുന്നു. പ്രതികള്‍ രണ്ടുപേര്‍ക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ജഡ്ജി കെ. സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.
തിരുവനന്തപുരം: കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍ (63), സിസ്റ്റര്‍ സെഫിയ്ക്കും കുറ്റക്കാര്‍. തലസ്ഥാനത്തെ സി.ബി.ഐ. കോടതി ജഡ്ജി സനില്‍കുമാര്‍ ആണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ മറ്റന്നാള്‍ വിധിക്കും. 27 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.
കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയും സംഭവകാലത്തു കോട്ടയം ബി.സി.എം. കോളജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിനിയുമായിരുന്ന സിസ്റ്റര്‍ അഭയയെ പ്രതികള്‍ കൊലപ്പെടുത്തി മഠത്തിനോടു ചേര്‍ന്നുള്ള കിണറ്റില്‍ തള്ളിയെന്നാണ് കേസ്. 1992 മാര്‍ച്ച് 27 നു പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെ കോടതി വിചാരണ കൂടാതെ നേരത്തേ തന്നെ വിട്ടയച്ചിരുന്നു.
സെഫിക്കെതിരേ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ കുറ്റവും തോമസ് കോട്ടൂരിനെതിരേ കൊലപാതകം, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റവും കണ്ടെത്തി. വിധികേട്ട് സിസ്റ്റർ സ്റ്റെഫി പൊട്ടിക്കരഞ്ഞു. ദൈവത്തിന് നന്ദിയെന്നായിരുന്നു അഭയയുടെ കുടുംബത്തിന്റെ പ്രതികരണം.
പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയായി എഴുതിത്തള്ളിയ കേസ് സിബിഐ ആയിരുന്നു കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഒരു സാധാരണ മരണം പോലെയായി പോകുമായിരുന്ന കേസില്‍ നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ ഇടപെടലിലായിരുന്നു അന്വേഷണത്തിലേക്ക നയിച്ചത്. പല തവണ നാടകീയതകള്‍ മാറി മറിഞ്ഞ ശേഷമാണ് കേസില്‍ വിധിയുണ്ടായത്.
1993 ജനുവരി 30 ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച് വിധിയെഴുതിയതോടെയാണ് കേസ് സിബിഐയിലേക്ക് വന്നത്. സിബിഐ കൊലപാതകമാണെന്ന് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമം നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഭയയുടെ പിതാവിന്റെ ഹര്‍ജിയില്‍ വീണ്ടും പുതിയ സിബിഐ സംഘം കേസില്‍ അന്വേഷണം നടത്തുകയായിരുന്നു. 2008 നവംബര്‍ 18 ന് ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നീ പ്രതികളെ സി.ബി.ഐ. സംഘം അറസ്റ്റ് ചെയ്തു.
കൊല ചെയ്യപ്പെട്ട ദിവസം പുലര്‍ച്ചെ ഫ്രിഡ്ജില്‍നിന്നു വെള്ളമെടുക്കാനെത്തിയ സിസ്റ്റര്‍ അഭയ പ്രതികളെ അസ്വാഭാവിക നിലയില്‍ കണ്ടെന്നും സംഭവം പുറംലോകമറിയുമെന്ന ഭയത്താല്‍ പ്രതികള്‍ അഭയയെ കൊലപ്പെടുത്തിയെന്നുമാണ് സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രം. കുറ്റക്കാരെ കണ്ടെത്തിയ ശേഷവും പല അട്ടിമറികളും നടന്നു. തെളിവുകള്‍ നശിപ്പിക്കപ്പെടുകയും സാക്ഷികള്‍ കൂറു മാറുകയുമെല്ലാം ചെയ്തിരുന്നു.
കോടതിയില്‍ സമര്‍പ്പിച്ച കുറഞ്ഞത് എട്ട് വസ്തുക്കളെങ്കിലും മനപൂര്‍വ്വം നശിപ്പിച്ചതായി സിബിഐ കണ്ടെത്തി. തെളിവുകള്‍ നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്.പി. കെ.ടി. മൈക്കിളിനെ കേസില്‍ നാലാം പ്രതിയായി ചേര്‍ത്തിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു വിചാരണ തുടങ്ങിയത്. കോട്ടയം ജില്ലയിലെ അരീക്കരയില്‍ അയിക്കരകുന്നേല്‍ തോമസിന്റെയും ലീലാമ്മയുടെയും ഏക മകളാണ് അഭയ. വിധി കേള്‍ക്കാന്‍ മകള്‍ക്ക് വേണ്ടി നിയമപോരാട്ടം നടത്തിയ മാതാപിതാക്കള്‍ ഉണ്ടായിരുന്നില്ല. അച്ഛന്‍ തോമസും അമ്മ ലീലാമ്മയും നാലു വര്‍ഷം മുന്‍പ് മരിച്ചു.
രണ്ടുകുഞ്ഞുങ്ങളെ മര്‍ദിക്കുന്ന പിതാവിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എന്നാല്‍ ദൃശ്യത്തില്‍ കാണുന്ന വ്യക്തിയെ തിരിച്ചറിയാന്‍ കഴിയാതായതോടെ പ്രതിയെ കണ്ടെത്താന്‍ പൊലീസ് സോഷ്യല്‍ മീഡിയയുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്. മക്കളെ പിതാവ് ക്രൂരമായി വടി ഉപയോഗിച്ച് തല്ലുന്നതിന്‍റേയും കുഞ്ഞിനെ എടുത്ത ്എറിയുന്നതിന്‍റേയും ക്രൂരത പുറംലോകത്തെ കാണിക്കാന്‍ അമ്മ തന്നെയാണ് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അവള്‍ക്ക് ഏകദേശം പതിമൂന്ന് വയസ് കാണും…ഒാരോ അടിവരുമ്പോഴും ചേച്ചിയുടെ പുറകില്‍ ചുരുണ്ടുകൂടുന്ന ആ മോന് ഏകദേശം പത്തുവയസും. ക്രൂരതയുടെ സര്‍വഭാവങ്ങളും ആവഹിച്ചുനില്‍ക്കുന്ന ഈ മനുഷ്യശരീരത്തിന് ഏകദേശം നാല്‍പ്പത്തഞ്ച് വയസും. ചിത്രത്തില്‍ വരാത്ത ഒരു അമ്മയും.
രണ്ട് അരുമമക്കളേയും അയാള്‍ വടികൊണ്ട് തല്ലുമ്പോള്‍ തടയാതെ എന്തായിരുന്നിരിക്കും ഈ അമ്മ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നത്. എല്ലാരാത്രികളിലും ഒാരോ കാരണത്തിന്‍റെ പേരില്‍ ആ അമ്മയും മക്കളും മര്‍ദനത്തിന് ഇരയായിരുന്നിരിക്കാം. തന്‍റെ വിഫലമായ എതിര്‍ത്തുനില്‍പ്പ് മക്കളുടെ ജീവന്‍ പിടിച്ചുനിര്‍ത്തില്ലെന്ന ബോധ്യമായിരിക്കും അവരെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് പുറത്ത് എത്തിക്കാന്‍ പ്രേരിപ്പിച്ചത്. അതിന്‍റെ പേരില്‍ ഈ രാത്രിയില്‍ ആ അമ്മയും കുട്ടികളേയും അയാള്‍ എത്രമാത്രം തല്ലിച്ചതക്കുന്നുണ്ടാകും.
കാണാതായ എന്തോസാധനം തിരിച്ചുവാങ്ങാനാണ് അടി. അറിയില്ലെന്ന് അവള്‍ കരഞ്ഞുപറയുന്നുണ്ടെങ്കിലും അയാള്‍ വഴങ്ങുന്നില്ല. ഒാരോ അടിവീഴുമ്പോഴും അവള്‍ തന്‍റെ കുഞ്ഞനുജന്‍റെ മേല്‍ വടിതട്ടാതിരിക്കാന്‍ മുന്നില്‍ നിന്ന് വാങ്ങി. അവന്‍ ചേച്ചിയെ മുറുകെപിടിച്ച് ഒളിക്കാന്‍ ശ്രമിച്ചു.
പക്ഷേ പ്രായത്തില്‍ മൂത്തതാണെങ്കിലും തന്‍റെ ചേച്ചിയുടെ അടിയുടെ എണ്ണം കുറക്കാന്‍ മുന്നിലേക്ക് എത്തുന്ന ആ കുഞ്ഞിന്‍റെ മനസ് എന്തൊക്കെ ആലോചിച്ച് കൂട്ടിയിട്ടുണ്ടാകും. ഒരു പക്ഷേ അഛനെന്ന് വിളിക്കുന്ന ആ ക്രൂരനെ എങ്ങനെ അവസാനിപ്പിക്കണമെന്നു പോലും. ആരൊക്കെ തടഞ്ഞിട്ടും അയാള്‍ ആ മകളേയും മകനേയും അടിച്ചുകൊണ്ടേയിരുന്നു. ഇടക്കിടക്ക് താഴെയിരിക്കുന്ന അമ്മയ്ക്കുനേരെയും വടിയും കാലും ഉയര്‍ന്നു. അടിയുടെ വേദനകൊണ്ട് പിടിയുമ്പോഴും അമ്മയ്ക്ക് സംരക്ഷണം നല്‍കാന്‍ ആ കുഞ്ഞുങ്ങളുടെ വിഫല ശ്രമം.
ആര്‍ക്കെങ്കിലും ഈ മുഖം പരിചയമുണ്ടെങ്കില്‍ ഒരു നിമിഷം പോലും വൈകാതെ പൊലീസിനെ അറിയിക്കുക. അയാളുടെ കൂടെയുള്ള ഒാരോ നിമിഷങ്ങള്‍ കഴിയുമ്പോഴേക്കും ആ കുഞ്ഞുമക്കളും അമ്മയും ജീവനോടെ ഉണ്ടാകുമെന്ന് ഉറപ്പിക്കാനും വയ്യ. ആ കുട്ടികള്‍ ഇനിയെങ്കിലും കരയാതിരിക്കട്ടെ.
സിസ്റ്റർ അഭയ കൊലക്കേസിൽ ചൊവ്വാഴ്ച പ്രത്യേക സി.ബി.ഐ. കോടതി വിധിപറയും. ഒരു വർഷത്തിന് മുൻപേയാണ് കോടതിയിൽ കേസ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ടു നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു.
1992 മാർച്ച് 27-നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സി.ബി.ഐ. അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ഫാദർ തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിട്ട പ്രതികൾ. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സി.ബി.ഐ. ആശ്രയിച്ചത്.
മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ മൊഴിയും പൊതു പ്രവർത്തകനായ കളർകോട് വേണുഗോപാലിന്റെ മൊഴിയും പ്രോസിക്യൂഷന് ഏറെ സഹായകരമായിരുന്നു. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനിൽകുമാറാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി സി.ബി.ഐ. പ്രോസിക്യൂട്ടർ എം. നവാസാണ് ഹാജരായിരുന്നത്.
എന്നാൽ അടയ്ക്കാ രാജുവിന്റെ മൊഴിക്ക് വിശ്വാസ്യതയില്ലെന്നാണ് പ്രതികളുടെ വാദം. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്നു എഴുതി തള്ളിയ കേസിൽ 1993 മാർച്ച് 23നാണ് കോടതി ഉത്തരവിനെ തുടർന്ന് കേസിൽ സി.ബി.ഐ എത്തിയത്. മൂന്നു തവണ സി.ബി.ഐ റിപ്പോർട്ട് തള്ളി പുനരന്വേഷണത്തിനു ഉത്തരവിട്ടു. 2008 നവംബർ 19 ന് ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി, ഫാ.ജോസ് പുതുക്കയിൽ എന്നിവരെ അറസ്റ്റു ചെയ്തു. പിന്നീട് വിടുതൽ ഹർജി പരിഗണിച്ച് തെളിവില്ലെന്നു കാട്ടി ജോസ് പുതൃക്കയലിനെ കേസിൽ നിന്നു ഒഴിവാക്കി. തെളിവു നശിപ്പിച്ചെന്ന പേരിൽ പ്രതി ചേർന്ന ക്രൈംബ്രാഞ്ച് എസ്.പി, കെ.ടി. മൈക്കിളിനെയും വിചാരണ ഘട്ടത്തിൽ തെളിവു ലഭിച്ചാൽ പ്രതിചേർക്കാമെന്ന ഉപാധിയോടെ ഹൈക്കോടതി ഒഴിവാക്കി. 49 സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ സിബിഐയെ കൊണ്ടു വരുന്നതു മുതൽ ഇന്നത്തെ വിധി വരെ പൊതു പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നിഴലായി കേസിനൊപ്പം നിന്നു. രാജ്യം ഉറ്റുനോക്കുന്ന വിധിയെത്തുമ്പോൾ കേൾക്കാനായി കേസു മുന്നോട്ടു പോകാൻ പോരാടിയ അഭയയുടെ അച്ഛനും അമ്മയുo ജീവിച്ചിരിപ്പില്ല. 2016 ൽ തോമസും ലീലാമ്മയും മരണമടഞ്ഞു.
കൊവിഡ് 19 വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് പ്രശസ്ത കവയിത്രി സുഗതകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കൊവിഡ് ബാധിതയായ സുഗതകുമാരി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു. അവരുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
ബ്രോങ്കോ ന്യൂമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസം മൂലമാണ് സുഗതകുമാരി വെന്റിലേറ്ററിലേക്ക് മാറ്റിയത്.മെഡിക്കല്‍ കോളജില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട രോഗിയായതിനാല്‍ അദ്ദേഹം വിഐപി റൂമില്‍ ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണ്.
ഡാമില്‍ മുങ്ങിത്താഴ്ന്ന പേരക്കുട്ടിയെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ മുത്തച്ഛനും മാതാവും മുങ്ങി മരിച്ചു. വിജയാ ബാങ്ക് റിട്ട. ഉദ്യോഗസ്ഥന്‍ മൂവാറ്റുപുഴ വെണ്ടു വഴി തേക്കുംകാട്ടില്‍ ടി.പി.ഹസൈനാര്‍ (60) മകള്‍ നസിയ ഷാരോണ്‍ (28) എന്നിവരാണ് മരിച്ചത്.
ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ മാതടിലമ ഡാമിലാണ് അപകടം സംഭവിച്ചത്. ഡാമിനു സമീപത്തെ പാര്‍ക്കില്‍ കളിക്കുന്നതിനിടെ നസിയയുടെ മകള്‍ ഫൈസ(5) വെള്ളത്തില്‍ വീഴുകയായിരുന്നു. കാഴ്ച കണ്ട് ഓടിയെത്തിയ ഹസൈനാരും നസിയയും കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടയിലാണ് മുങ്ങി മരിച്ചത്.
ഒഴുക്കില്‍ പെട്ട കുഞ്ഞിനെ പിന്നീട് നാട്ടുകാര്‍ രക്ഷപെടുത്തി. ലളിത്പൂര്‍ താല്‍ബേഹട്ട് കേന്ദ്രീയ വിദ്യാലയത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അധ്യാപികയാണ് നസിയ. ലളിത്പുര്‍ മാതടില അണക്കെട്ടിനോടു ചേര്‍ന്ന വെള്ളച്ചാട്ടത്തിനു താഴെയുള്ള സീതാകുണ്ടില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.
മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിച്ച് സംസ്‌ക്കാരം നടത്തും. കബറടക്കം കാരേറ്റ് മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍. ലളിത്പുരിലെ കേന്ദ്രീയ വിദ്യാലയത്തില്‍ മൂന്ന് വര്‍ഷം മുന്‍പാണു നസിയ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിക്കുന്നത്.
വിജയ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനാണു ഹസൈനാര്‍. മകള്‍ക്കൊപ്പം താമസിക്കാനാണു ലളിത്പൂരിലെത്തിയത്. നസിയയുടെ ആദ്യ ഇംഗ്ലിഷ് കഥാസമാഹാരം 5 വര്‍ഷം മുന്‍പാണു ആമസോണ്‍ പുറത്തിറക്കിയത്. ഡിജിറ്റല്‍ സിനിമാ മേഖലയില്‍ എന്‍ജിനീയറായ ഷാരോണ്‍ ആണ് ഭര്‍ത്താവ്.
ഹസൈനാരും കുടുംബവും വര്‍ഷങ്ങളായി തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്താണ് താമസിക്കുന്നത്. മൃതദേഹം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പുളിമാത്ത് എത്തിക്കും. പുളിമാത്ത് ഗവ.എല്‍ പി.സ്‌കൂള്‍ സീനിയര്‍ അധ്യാപികയായ റാഫിയയാണ് ഹസൈനാരുടെ ഭാര്യ. നാദിയ മറ്റൊരു മകളാണ്. മരുമകന്‍: ഷാരോണ്‍.തുടര്‍ന്ന് വൈകിട്ടോടെ പുളിമാത്ത് ജമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
സിപിഎം യുവനേതാവിനെ വീട്ടിനുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. സിപിഎം ബത്തേരി ഏരിയാകമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായില്‍ എ.കെ. ജിതൂഷ് ആണ് മരിച്ചത്. 40 വയസ്സായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം.
പുലര്‍ച്ചെയാണ് ജിതൂഷിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മരണ കാരണം എന്താണെന്ന് വ്യക്തമായില്ല. എല്‍.ഡി.എഫിന്റെ ബത്തേരി നഗരസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറും എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു.
ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി, ഫ്രീഡം ടു മൂവ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു. നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന എ.കെ. കുമാരന്റെ മകനാണ്.
അമ്മ: സരള. ഭാര്യ: ദീപ (വ്യാപാരി സഹകരണസംഘം ജീവനക്കാരി). മക്കള്‍: ഭരത് കൃഷ്ണ, എട്ടുമാസം പ്രായമുള്ള മകള്‍.
കൊച്ചി : ട്വന്റി – ട്വന്റിയ്‌ക്കെതിരെയും സാബു ജേക്കബിനെതിരെയും ഇന്ന് ഏറ്റവും കൂടുതൽ പ്രചരിപ്പിക്കുന്ന ഒരു വിമർശനമാണ് അവർ കിറ്റെക്‌സ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന സി എസ് ആർ ഫണ്ടുകൊണ്ടാണ് കിഴക്കമ്പലത്ത് ഈ വലിയ വികസന പ്രവർത്തനങ്ങളെല്ലാം നടുത്തുന്നത് എന്ന് . അതുകൊണ്ട് തന്നെ എന്താണ് സി എസ് ആർ ഫണ്ടെന്നും , ആ ഫണ്ട് ചിലവഴിക്കുന്നത് ഇന്ത്യയിൽ നിയമപരമായി തെറ്റാണോ എന്നും ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ടതാണ്.
കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് അഥവാ കോർപ്പറേറ്റുകൾക്ക് സാമൂത്തോടുള്ള ധാർമ്മികമായ ഉത്തരവാദിത്തവും , കടമയും നിർവ്വഹിക്കുന്നതിന് മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള ധനം എന്നതാണ് സി എസ് ആർ ഫണ്ട് കൊണ്ട് അർത്ഥമാക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഏതൊരു സംഘടനയ്ക്കും ഇത്തരം ഫണ്ട് ഉപയോഗപ്പെടുത്തി സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഇന്ത്യയിലെ സി എസ് ആർ നിയമങ്ങൾ വെളിപ്പെടുത്തുന്നു.
പല ലോക രാജ്യങ്ങളെപ്പോലെയും സി എസ് ആർ ഫണ്ട് നിർബന്ധമായും ജനങ്ങളുടെ നന്മയ്‌ക്കായി ചിലവാക്കിയിരിക്കണം എന്ന് നിയമമാക്കിയ ഒരു രാജ്യമാണ് ഇന്ത്യ . ഇന്ത്യൻ കമ്പനി നിയമത്തിലെ സെക്ഷൻ 135 ൽ ഒരു നിശ്ചിത വിറ്റുവരവും ലാഭവും ഉള്ള കമ്പനികൾ അവരുടെ വരുമാനത്തിന്റെ രണ്ട് ശതമാനം തുക സമൂഹത്തിന്റെ വികസനത്തിനായി ചെലവഴിക്കണമെന്ന് നിർബന്ധമാക്കിയിരിക്കുന്നു . ഇന്ത്യയിൽ അനേകം കമ്പനികൾ ഇതിനോടകം അവരുടെ വരുമാനത്തിൽ നിന്ന് ലഭിക്കുന്ന കോടികണക്കിന് സി എസ് എസ് ആര്‍ ഫണ്ട് ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്കായി ഇതിനോടകം ചിലവഴിച്ചു കഴിഞ്ഞു .
കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം എന്നത് കമ്പനികൾ അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം സമൂഹത്തിന് തിരികെ നൽകുക എന്നതാണ് . അതിലൂടെ കമ്പനിക്കൊപ്പം ചുറ്റുമുള്ള സമൂഹത്തിനും സാമ്പത്തികമായും , സാമൂഹികമായും ഒന്നിച്ച് വളരാനും കഴിയും. നികുതി വെട്ടിപ്പുകൾ നടത്താതെ വരുമാന കണക്കുകൾ ക്ര്യത്യമായി ഗവൺമെന്റിന് സമർപ്പിച്ചശേഷം , സി എസ് ആർ ഫണ്ടിൽ ലഭിക്കുന്ന തുക സമൂഹത്തിന് വേണ്ടി ചിലവഴിപ്പിച്ച് കമ്പനികളെ ധാർമ്മികമായി പ്രവർത്തിപ്പിക്കാൻ പഠിപ്പിക്കുക എന്നതാണ് സിഎസ് ആർ ഫണ്ടിന്റെ പ്രധാന ലക്ഷ്യം.
വിദ്യാഭ്യാസം , സാമൂഹ്യക്ഷേമം , ദാരിദ്ര്യ നിർമ്മാർജ്ജനം , ലിംഗസമത്വം , ഗ്രാമവികസനം , പരിസ്ഥിതി സുസ്ഥിരത , ടെക്നോളജി ഇൻകുബേറ്ററുകൾ, സ്പോർട്സ് , പ്രതിരോധം , ആരോഗ്യ സംരക്ഷണം , ശുചിത്വവും, ദുരന്തനിവാരണ പ്രവർത്തനങ്ങൾ എന്നിവ പോലുള്ള വിവിധ പ്രവർത്തനങ്ങൾക്കായി ഈ ഫണ്ട് ചെലവഴിക്കാം. 2019 ലെ കമ്പനി ഭേദഗതി നിയമ പ്രകാരം സിഎസ് ആർ ഫണ്ട് ഒരു കമ്പനിക്ക് ഒരു നിശ്ചിത വർഷത്തിൽ പൂർണ്ണമായി ചെലവഴിക്കാൻ കഴിയുന്നില്ലെങ്കിൽ , ആ വർഷത്തേക്ക് അനുവദിച്ച പണത്തിന് പുറമെ , പഴയ തുക മുന്നോട്ട് കൊണ്ടുപോകാനും അടുത്ത സാമ്പത്തിക വർഷത്തിൽ ചെലവഴിക്കാനും കഴിയും. സർക്കാർ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് കമ്പനികൾക്ക് അവരുടെ സി എസ് ആർ പദ്ധതികൾക്കായി നിർദ്ദിഷ്ട നയങ്ങളും ലക്ഷ്യങ്ങളും വികസിപ്പിക്കുവാനും , അവയെ പിന്തുണയ്‌ക്കുന്നതിന് പ്രത്യേക വകുപ്പുകളെയും ടീമുകളെയും ഉൾപ്പെടുത്തുവാൻ കഴിയുമെന്നും നിയമത്തിൽ പറയുന്നു.
ടാറ്റാ ഗ്രൂപ്പ് ഇന്ത്യയിൽ സി എസ് ആർ ഫണ്ട് ചിലവാക്കി കോടികണക്കിന് തുകയുടെ ദാരിദ്ര്യ നിർമാർജന പരിപാടികൾ , സ്വയം സഹായ പദ്ധതികൾ , സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ , ഗ്രാമീണ സമുദായ വികസന പദ്ധതികൾ നടപ്പിലാക്കി കഴിഞ്ഞു . നിരവധി സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ രംഗത്ത് , സ്കോളർഷിപ്പുകളും എൻഡോവ്‌മെന്റുകളും ടാറ്റ ഗ്രൂപ്പ് നൽകുന്നു. ശിശു വിദ്യാഭ്യാസം സുഗമമാക്കുക, രോഗപ്രതിരോധം, എയ്ഡ്‌സ് സംബന്ധിച്ച് അവബോധം സൃഷ്ടിക്കൽ തുടങ്ങിയ ആരോഗ്യ പദ്ധതികളും ടാറ്റ നടപ്പിലാക്കുന്നു . കാർഷിക പരിപാടികൾ, പരിസ്ഥിതി സംരക്ഷണം, സ്പോർട്സ് സ്കോളർഷിപ്പ് നൽകൽ, അടിസ്ഥാന സൗകര്യ വികസനം, ആശുപത്രികൾ , ഗവേഷണ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്പോർട്സ് അക്കാദമി, സാംസ്കാരിക കേന്ദ്രങ്ങളുടെ വികസനം ,സാമ്പത്തിക ശാക്തീകരണം എന്നിവയിലും ടാറ്റ അവരുടെ സി എസ് ആർ ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു.
വിപ്രോ 2002 ൽ സി ആർ എസ് ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളിലൂടെ പൂനെ, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായി 50000 നിരാലംബരും വൈകല്യമുള്ളവരുമായ കുട്ടികൾക്ക് വിദ്യാഭ്യാസവും ആരോഗ്യ സൗകര്യങ്ങളും ഒരുക്കി . ഇന്ത്യയിലെ 118 വിദ്യാഭ്യാസ സംഘടനകളുടെ വിപുലമായ ശൃംഖലയിൽ അവർ പങ്കാളികളായി . ഇന്ത്യയിലെ താഴ്ന്ന വരുമാനമുള്ള കുടിയേറ്റ തൊഴിലാളികളേയും ഇഷ്ടിക ചൂള തൊഴിലാളികളേയും ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ വിപ്രോ അവരുടെ സി ആർ എസ് ഫണ്ട് ഉപയോഗപ്പെടുത്തുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ സിമൻറ് കമ്പനിയായ അൾട്രാടെക് സിമൻറ് രാജ്യത്തെ 407 ഗ്രാമങ്ങളിലുടനീളം സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ആരോഗ്യ പരിപാലനം, കുടുംബക്ഷേമ പരിപാടികൾ, വിദ്യാഭ്യാസം, അടിസ്ഥാന സ, കര്യങ്ങൾ, പരിസ്ഥിതി, സാമൂഹ്യക്ഷേമം, സുസ്ഥിരമായ ഉപജീവനമാർഗം എന്നിവയിൽ അവരുടെ പ്രവർത്തനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മെഡിക്കൽ ക്യാമ്പുകൾ, രോഗപ്രതിരോധ പരിപാടികൾ , ശുചിത്വ പരിപാടികൾ , സ്കൂൾ പ്രവേശനം , ജലസംരക്ഷണ പരിപാടികൾ , വ്യാവസായിക പരിശീലനം, ജൈവകൃഷി പരിപാടികളും അവർ നടത്തുന്നുണ്ട് .
ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളെ സഹായിക്കുന്നതിനുള്ള വിദ്യാഭ്യാസ പരിപാടികൾ നടത്തുന്നു. സി എസ് ആർ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് സുസ്ഥിരമായ ഉപജീവന മാർഗ്ഗവും , തൊഴിലും സൃഷ്ടിക്കാനും, ഇന്റർനെറ്റ് വഴി ബന്ധിപ്പിച്ച് കാർഷിക ഉൽപന്നങ്ങൾക്ക് നല്ല വില നൽകി കർഷകരെ സംരക്ഷിക്കുവാനും ഇന്ത്യയിലെ അനേകം കമ്പനികൾക്ക് കഴിഞ്ഞു.
ഇതേപോലെ തന്നെ അഴിമതി പൂർണമായി ഒഴിവാക്കികൊണ്ട് പഞ്ചായത്ത് ഫണ്ടും , സി എസ് ആർ ഫണ്ടും അങ്ങേയറ്റം നിയമപരമായി വിനിയോഗിച്ചുകൊണ്ടാണ് ട്വന്റി ട്വന്റിയും സാബു ജേക്കബും കിഴക്കംമ്പലത്തെ ഒരു മാതൃകാ പഞ്ചായത്തായി വികസിപ്പിച്ചത് . അത് സാബു ജേക്കബിന്റെ ഭരണ മികവും സാമ്പത്തിക അച്ചടക്കുവും കൊണ്ട് തന്നെയാണ്.
സമ്പത്ത് കുന്നു കൂടിയപ്പോൾ അനേകം ഇന്ത്യൻ വ്യവസായികൾക്ക് നഷ്ടപ്പെട്ടുപോയ സഹ ജീവികളോടെയുള്ള കരുതലാണ് രത്തൻ ടാറ്റയും , വിപ്രോയുടെ പ്രേംജിയും , കിറ്റെക്‌സിന്റെ സാബു ജേക്കബും ഒക്കെ ഇപ്പോൾ നടപ്പിലാക്കികൊണ്ടിരിക്കുന്നത് . അതുകൊണ്ട് തന്നെ നന്മയും , സാമൂഹ്യ ബോധവും , ദീർഘവീക്ഷണമുള്ള അനേകം സാബു ജേക്കബുമാർ ഇനിയും കേരളത്തിൽ ഉണ്ടാവേണ്ടത് എല്ലാ വിഭാഗം ജനങ്ങളുടെയും അടിസ്ഥാനപരമായ മാറ്റത്തിനും പെട്ടെന്നുള്ള വികസനത്തിനും അനിവാര്യമാണ്.