Kerala

അതിഥി തൊഴിലാളികളുടെ യാത്രാചെലവിലേക്ക് ആലപ്പുഴ ഡി.സി.സി നല്‍കാനിരുന്നത് വണ്ടിച്ചെക്കാണെന്ന പ്രചാരണത്തില്‍ നിയമനടപടിയുമായി കോണ്‍ഗ്രസ്. സിപിഎം നേതൃത്വമാണ് ദുഷ്പ്രചാരണത്തിന് പിന്നിലെന്ന് ഡിസിസി പ്രസിഡന്റ് എം.ലിജു പറഞ്ഞു. ബാങ്കില്‍ ആവശ്യത്തിന് പണമുണ്ടെന്ന സാക്ഷ്യപത്രം പുറത്തുവിട്ടാണ് കോണ്‍ഗ്രസിന്റെ പ്രതിരോധം

അതിഥി തൊഴിലാളികളുടെ യാത്രാചെലവിലേക്ക് ഡിസിസി നല്‍കാനിരുന്ന പത്തുലക്ഷത്തി അറുപതിനായിരത്തി ഇരുനൂറ് രൂപ ഡിസിസിയുടെ അക്കൗണ്ടില്‍ ഇല്ലായെന്നും നാലുലക്ഷം രൂപയ്ക്ക് താഴെ മാത്രമേ ബാലന്‍സ് ഉള്ളൂവെന്നുമായിരുന്നു പ്രചാരണം. ഇത് തെറ്റാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഡിസിസി അധ്യക്ഷന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചെങ്കിലും പ്രചാരണത്തിന് തുടക്കംകുറിച്ച വ്യക്തി കേസ് നല്‍കാന്‍ വെല്ലുവിളിച്ചു. തുടര്‍ന്നാണ് പ്രസ്തുത ബാങ്ക് അക്കൗണ്ടില്‍ ചെക്കില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ പണമുണ്ടെന്ന ബ്രാഞ്ച് മാനേജരുടെ സാക്ഷ്യപത്രx എം.ലിജു പുറത്തുവിട്ടത്. ഇതുള്‍പ്പടെ ജില്ലാപൊലീസില്‍ പരാതിയും നല്‍കി

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച മുഴുവന്‍പേര്‍ക്കെതിരെയും സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ജില്ലാ പൊലീസ് മേധാവിക്ക് പുറമെ മുഖ്യമന്ത്രിക്കും പരാതി അയച്ചിട്ടുണ്ട്

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രാർത്ഥന. തൃശൂർ കുന്നംകുളം ആയമുക്ക് ജുമാ മസ്ജിദിലാണ് വിലക്ക് ലംഘിച്ച് പ്രാർത്ഥന സംഘടിപ്പിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. എട്ടരയോടെയായിരുന്നു പ്രാർത്ഥന സംഘടിപ്പിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് 13 പേരെ അറസ്റ്റ് ചെയ്തു. ഏഴുപേർ ഓടി രക്ഷപ്പെട്ടു.

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം പുരോഗമിക്കുകയാണ്. ഇതിന് തൊട്ടുമുൻപ് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ ആരാധനാലയങ്ങൾ അടച്ചിടണമെന്ന് വീണ്ടും നിർദേശിച്ചിട്ടുണ്ട്. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശം അനുസരിച്ച് സംസ്ഥാനം പുറത്തിറക്കിയ മാർഗരേഖയിലും ഇത് ആവർത്തിക്കുന്നുണ്ട്.

സിന്ധുനദീതട സംസ്കാരകാലം മുതൽ അടിമത്വം ഭാരതത്തിലുണ്ട്. അതിന്റ പിൻതലമുറക്കാരാണ് പ്രവാസികളിലെ പാവങ്ങൾ.  അവർ വഴി പണമുണ്ടാക്കിയ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളും തൊഴിൽ ഉടമകളും അവരെ പെരുവഴിയിലേക്കാണ് ഇറക്കിവിട്ടത്.  കേരളത്തിലെ വഴിയോരങ്ങളിൽ വിശന്നു കിടന്ന നായ്ക്കളോടു പോലും സഹാനുഭൂതി കാട്ടിയവർ പ്രവാസികളോടെ കാട്ടുന്നത് നിന്ദ്യവും നീചവുമാണ്.  കഴിഞ്ഞ നാളുകളിൽ അവരുടെ ദീനരോദനങ്ങൾ നമ്മൾ  കണ്ടുകൊണ്ടിരിക്കുന്നു.  ഒരു നേരെത്തെ ഭക്ഷണം വാങ്ങി കഴിക്കാൻ പണമില്ലാത്തവർ, വാടക കൊടുക്കാൻ നിവർത്തിയില്ലാത്തവർ, രോഗത്തിൽ കഴിയുന്നവർ, മരുന്നു വാങ്ങാൻ പണമില്ലാത്തവർ, ജോലി നഷ്ടപ്പെട്ടവർ, ഗർഭിണികൾ,  കുഞ്ഞുങ്ങൾ, പാശ്ചാത്യ രാജ്യങ്ങളിൽ ജീവിക്കുന്ന വിദ്യാർത്ഥികൾ  ഇങ്ങനെ പല വിധത്തിൽ ദുഃഖ ദൂരിതം അനുഭവിക്കുന്നവരെ സ്വന്തം ജന്മനാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ മെയ് ഏഴാം തീയതിവരെ കാത്തിരിക്കേണ്ടി വന്നു. അതും ആടിനെ പച്ചില കാട്ടി കണ്ണും കരളും കവരുന്നതുപോലെയുള്ള പദ്ധതി.  ഇതിനകം ദരിദ്ര രാജ്യങ്ങളായ പാകിസ്ഥാൻ, ഫിലിപ്പൈൻസ് അടക്കം ധാരാളം രാജ്യങ്ങൾ അവരുടെ പൗരന്മാരെ സർക്കാർ ചിലവിൽ സ്വന്തം രാജ്യങ്ങളിലേക്ക് കൊണ്ടുപോയി.  ഇന്ത്യയിൽ കുടുങ്ങിക്കിടന്ന പാശ്ചാത്യ പൗരന്മാരെയും അതാത് രാജ്യങ്ങൾ കൊണ്ടുപോയി. എന്നിട്ടും നമ്മുടെ ഭരണാധിപന്മാർ പരിശ്രമംകൊണ്ട് പരിഹാസപാത്രങ്ങളാകുന്നു.

ഇപ്പോൾ കണ്ടത് യാതൊരുവിധ സഹതാപവുമില്ലതെ പതിറ്റാണ്ടുകൾ പ്രവാസിയിൽ നിന്ന് ഈടാക്കിയ തുകയുടെ പലിശപോലും നൽകാതെ, എംബസികളിൽ കെട്ടികിടക്കുന്ന വെൽഫെയർ ഫണ്ട് ചിലവാക്കാതെ വിമാന -കപ്പൽ തുക പാവങ്ങളായ പ്രവാസികളിൽ നിന്ന് ഈടാക്കുന്ന ആസൂത്രിതമായ വികസനം. പാവപ്പെട്ട പ്രവാസികൾ കൊറോണ ദുരന്തത്തിൽ പടുകുഴിയിൽ വീണിരിക്കുമ്പോഴാണ് ഇന്ത്യൻ ചരിത്രത്തിലാദ്യമായി പ്രവാസികളെ ഇങ്ങനെ പീഡിപ്പിക്കുന്നത്. ഇവർ ഇന്ത്യയിലെ പാവങ്ങളെയും ഇങ്ങനെയാണ് ചവുട്ടിമെതിച്ചു ജീവിക്കുന്നത്.  നല്ലൊരു ഭരണാധിപന് കണ്ണുണ്ടായാൽ മാത്രം പോര കാണാനുള്ള കാഴ്ച്ച ശക്തിയും വേണം. പ്രവാസികൾ നിത്യവും വേദനയിൽ കഴിഞ്ഞുകൂടിയപ്പോൾ കണ്ണാടിപ്പുരയിലിരുന്ന് കല്ലെറിയുന്നവരെപ്പോലെ പ്രവാസികൾക്കായി മുതലക്കണ്ണീർ ഒഴുക്കികൊണ്ടിരിക്കുന്നവർ.  ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന ബഹുഭൂരിപക്ഷവും അധിക വിദ്യഭ്യാസ യോഗ്യതകൾ ഉള്ളവരല്ല. അവർ സാധാരണ തൊഴിൽവർഗ്ഗത്തില്പെട്ടവരാണ്. സ്വന്തം വിടും ഭാര്യയും കുഞ്ഞുങ്ങളും ഉപേക്ഷിച്ചു് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചു് കഠിന പ്രയത്നത്തിലൂടെ കിട്ടുന്ന ശമ്പളം നാട്ടിലയച്ചു കുടുംബം പോറ്റുന്ന പ്രവാസി ഈ ദുർഘട വേളയിൽ വിമാന കൂലി കൊടുക്കണമെന്ന് പറയുന്നത് അമിതമായ സുഖലോലുപതയിൽ ജീവിക്കുന്ന ഭരണാധിപന് അറിയണമെന്നില്ല. എന്തുകൊണ്ടാണ് ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ വിമാനക്കൂലി കൊടുക്കാത്തത്? അതിൽ നമ്മുടെ എംബസികൾ എന്തുകൊണ്ട് ഇടപെട്ടില്ല. അവർ കൊടുക്കില്ലെങ്കിൽ എന്തുകൊണ്ട് എംബസികൾ അവർക്ക് യാത്രക്കൂലി കൊടുക്കുന്നില്ല?  അന്ധവിശ്വാസങ്ങൾ വളമിട്ട് വളർത്തുന്നതുപോലെ ജനാധിപത്യത്തിൽ ഒരു ജീർണ്ണസമൂഹത്തെ വളർത്തുന്നവർക്ക് വേദനിക്കുന്നവനോട് അനുകമ്പ തോന്നണമെന്നില്ല. നിർവാജ്യമായ സ്‌നേഹത്തോടെ ഒന്ന് നോക്കുവാൻപോലും അവർക്കാവില്ല.  ഇന്ത്യൻ ജനാധിപത്യം ക്രൂരമായിക്കൊണ്ടിരിക്കുന്നതിന്റ തെളിവാണിത്. വേട്ടക്കാരന് ഇരയുടെ നൊമ്പരം തിരിച്ചറിയണമെന്നില്ല.

ലോകത്തുള്ള യജമാനന്മാർ, മുതലാളിമാർ അടിമകളോടെ കാട്ടിയ സമീപനമാണ് ഈ ഭരണാധിപന്മാർ പ്രവാസികളോട് കാട്ടുന്നത്.  മുൻപ് രോക്ഷകുലാരായ യജമാനന്മാരും അവന്റെ കാവൽക്കാരും അടിമകളെ മർദ്ദിച്ചു അവശരാക്കിയെങ്കിൽ ഗൾഫിലെ കൂലിവേല തൊഴിലാളികൾ താമസിക്കുന്നത് പത്തും പതിനഞ്ചും പേരുള്ള മുറികളിലാണ്. നിത്യവും അവരുടെ മനസ്സ് സംഘര്ഷത്തിലാണ്. തന്റെ മുറിയിൽ പാർക്കുന്ന ആർക്കാണ് കൊറോണ കോവിഡ് രോഗമുള്ളത്? അതാണ് അവരുടെ ആശങ്ക. ജീവനും മരണവും തമ്മിലുള്ള മാനസിക പോരാട്ടം. അവർ പരസ്പരം നോക്കാൻപോലും ഭയപ്പെടുന്നു. ഒരു ഭാഗത്തു് പട്ടിണിയടക്കം ദുഃഖ ദുരിതങ്ങൾ.  മറുഭാഗത്തു് ചൈന കയറ്റിവിട്ട ജൈവ കൊറോണ രാക്ഷസ്സൻ. ഇങ്ങനെ നീണ്ട നാളുകൾ നീറിനീറി ജീവിക്കാൻ, മാനസിക പീഡനങ്ങളനുഭവിക്കാൻ  ഇടയാക്കിയത് ആരാണ്? ഭരണത്തിലരിക്കുന്നവരോട് പത്രക്കാർ പ്രവാസികളെപ്പറ്റി ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം മുട്ടുക മാത്രമല്ല അവർക്കായി ശക്തമായ യാതൊരു നടപടിയുമെടുത്തില്ല. പഴങ്കഞ്ഞി കുടിച്ചാലും പത്രാസും പൊങ്ങച്ചവും വിടില്ല എന്ന ഭാവമുള്ളവർ. വിമർശിക്കുന്നവരെ ശത്രുപക്ഷത്തു കാണുന്നവർ.

കേരളത്തിന്റ സമ്പത്തു് ഘടനയിൽ ഗാഢമായി ഇടപെട്ട കേരളിയെന്റെ പട്ടിണി മാറ്റിയ, കാലാകാലങ്ങളിലായി ജന്മനാടിനെ നെഞ്ചോട് ചേർത്ത് സാധ്യമായ സകല സഹായങ്ങളും ചെയ്തുകൊടുത്ത പാവം പ്രവാസികളോട് അവരുടെ ദുഃഖ വേളയിൽ കാട്ടിയ നന്ദികേട് അധികാരസ്ഥന്മാർക്ക് അറിയാഞ്ഞിട്ടല്ല അതിലുപരി അവരുടെയുള്ളിലെ ഭരണകൂട ഭീകരതയാണ്. അമിതമായ അധികാര സുഖഭോഗങ്ങളിൽ ജീവിക്കുന്നവർക്ക് അടുത്ത തെരെഞ്ഞെടുപ്പിൽ എങ്ങനെ വോട്ടുപെട്ടി നിറക്കാം അതാണ് ചിന്ത. അതിനുള്ള ഗുഢതന്ത്രങ്ങൾ മെനഞ്ഞെടുക്കും.  പ്രസ്താവനകൾ നടത്തും. സങ്കീർണ്ണമായ  വൈകാരികത നിറഞ്ഞ ഈ ഘട്ടത്തിൽ തന്റെ ജനത്തെ രക്ഷപെടുത്താൻ ഇത്ര നാളുകളായിട്ടും എന്ത് ചെയ്തു?  നരകതുല്യമായ ഒരു ജീവിതത്തിലേക്ക് അവരെ തള്ളിവിടില്ലായിരുന്നു. അവർ അനുഭവിച്ച ഹൃദയവ്യഥകൾ ആർക്കുമറിയില്ല.

ഇപ്പോൾ നടക്കുന്നത് അസാധാരണ സംഭവം എന്ന പേരിൽ ഓരോരുത്തർ കൊട്ടരിടത്തും പാട്ടൊരിടത്തും എന്ന വിധത്തിലാണ് സംസാരിക്കുന്നത്. അസാധാരണ സംഭവമെങ്കിൽ അസാധാരണ നടപടികളാണ് ആവശ്യം.  അതിന് അസാധാരണ ചൈതന്യമുണ്ടായിരിക്കും. അത് സ്തുതിപാഠകരും ചുമടുതാങ്ങികളും പറയുന്നതുപോലെയല്ല. മാനസികവും ശാരീരികവുമായി തളർന്നുകൊണ്ടിരിക്കുന്ന പ്രവാസികളെ കാറ്റിൽപ്പെട്ട പഞ്ഞിപോലെ തള്ളിക്കളയുന്നത് അമ്പരപ്പോടെയാണ് പ്രവാസലോകം കാണുന്നത്. കൊറോണ പോലെ ഭരിക്കുന്ന സർക്കാരുകളും ഭയവും ഭീതിയും സംശയങ്ങളും ജനിപ്പിക്കുന്നു. പാവം പ്രവാസികൾ അവരുടെ വേദനകളെ നിശ്ശബ്‌ദം താലോലിക്കുന്നു. കണ്ണുനീർ വാർക്കുന്നു.  കൊറോണയെ, പട്ടിണിയെ, നൊമ്പരങ്ങളെ കിഴടക്കാൻ സാധിക്കാതെ വീർപ്പുമുട്ടലുമായി നിത്യവും കഴിയുന്നു.

ഈ ദിവസംവരെ പ്രവാസികളുടെ കാര്യത്തിൽ സജീവമായി ഇടപെടാൻ എന്തുകൊണ്ട് ഭരിക്കുന്നവർക്ക് സാധിച്ചില്ല എന്നത് സാധാരണ പ്രവാസി ചോദിക്കുന്ന ചോദ്യമാണ്. മനുഷ്യത്വരഹിതമായ ക്രൂരതകളെ താലോലിക്കാൻ പ്രബുദ്ധരായ ജനത ഒരിക്കലും തയ്യാറാകില്ല. ഇതുപോലുള്ള സന്ദർഭങ്ങളിലാണ് മാനവികത കാണേണ്ടത്. കുവൈറ്റ് യുദ്ധ കാലത്തു് അത് ഞാൻ നേരിൽ കണ്ടു. കുവൈറ്റിൽ നിന്ന് സൗദി ദമ്മാമിലെത്തിയ മലയാളിമക്കളെ ഞങ്ങൾ ദഹറാൻ എയർപോർട്ടിൽ എത്തിച്ചതും പലരും ജോർദ്ദാൻ വഴി കേരളത്തിലെത്തിയതും ഓർമ്മയിലെത്തുന്നു.  ഈ അപകടവേളയിൽ ഒരു പ്രവാസി ചിന്തിക്കുന്നത്  പൗരന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കാതെ നാടുകടത്തിയ ഇന്ത്യൻ വ്യവസ്ഥിതിയും തങ്ങളെ ഇത്രയും നാൾ ചുഷണം ചെയ്ത് ജീവിച്ച അധികാരിവർഗ്ഗത്തെയുമാണ്. മൗലിക അവകാശങ്ങൾ വെറും പാഴ്വാക്കുകളായി മാറുന്ന കാലം. കൊറോണ ജീവിതം പ്രവാസിക്ക് സമ്മാനിച്ചത് കോട്ടങ്ങൾ മാത്രമാണ്.

ഈ പടർന്നു പന്തലിച്ച മഹാരോഗത്തെ പൊരുതി ജയിക്കാൻ വോട്ടുപെട്ടിയന്ത്രം നിറക്കാൻ പ്രവാസികൾക്കായി തെരെഞ്ഞെടുത്ത ഒന്നിലധികം സംഘടനകളുണ്ട്.  പ്രവാസികൾക്ക് സഹായകമായി ഇവർ എന്ത് ചെയ്തുവെന്നറിയില്ല.  ഈ പോരാട്ടത്തിൽ സംസ്ഥാന കേന്ദ്ര സർക്കാരുകളെ കയ്യടിച്ചു അഭിനന്ദിക്കാൻ എന്നെപ്പോലുള്ള ദുർബലരായ പ്രവാസികൾക്കാവില്ല.   ഭരണകൂടങ്ങൾ സൃഷ്ടിച്ച അരാജകത്വവും മരണവും ഭയവും മൗലികമായ മനുഷ്യവകാശ ലംഘനങ്ങളും ആദരവിനേക്കാൾ ആഴത്തിലുള്ള മുറിവുകളാണ് പ്രവാസിക്ക് സമ്മാനിച്ചത്. നിരപരാധികളായ പ്രവാസികളോട് ഇന്നുവരെ കാട്ടിയത്  പ്രാകൃതമായ ക്രൂരതയാണ്. ദുരിതങ്ങളുടെ ചുമടുമായിട്ടെത്തുന്ന പ്രവാസികളെ മാനസികമായി തളർത്താതെ അവരുടെ ആവശ്യങ്ങളിൽ പങ്കാളികളാകാൻ ക്രിയാത്‌മകമായ ഇടപെടൽ ആവശ്യമാണ്. അത് ഭൂതകാലത്തിൽ നിന്നുള്ള ഒരു മോചനമായിരിക്കും കാറ്റുള്ളപ്പോൾ തൂറ്റുന്ന ഈ രാഷ്ട്രീയ തന്ത്രം അവസാനിപ്പിക്കുക.
(www.karoorsoman.net)

പ്രവാസികളുടെ വരവിന് വിപുലമായ തയാറെടുപ്പുകളുമായി കേരളം. ആശുപത്രികളിലും ഹോട്ടലുകളിലും ഹോസ്ററലുകളിലുമായി രണ്ടരലക്ഷം കിടക്കകളാണ് സജ്ജമാക്കുന്നത്. പതിനോരായിരത്തി എണ്‍പത്തിനാല് ഐസലേഷന്‍ കിടക്കകളും സജ്ജമാണ്. നടപടികള്‍ വേഗത്തിലാക്കാനും ട്രെയ്സ് ചെയ്യാനും ക്യു ആര്‍ കോഡ് സംവിധാനം ഉപയോഗിക്കും.

ജന്മാനാടിന്റെ സുരക്ഷിതത്വത്തിലേയ്ക്ക് എത്തുന്നവരെ സ്വീകരിക്കാന്‍ ജാഗ്രതയോടെയുളള തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. പ്രത്യേക ആരോഗ്യ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തേത് കരുതല്‍ ആപ്പ്, എറണാകുളത്തേത് ആയുര്‍രക്ഷാ ആപ്പ്, കോഴിക്കോട്ടേത് ആഗമനം ആപ്പ് എന്നിങ്ങനെ. ക്യുആര്‍ കോഡ് വഴി ഇവരെ പിന്തുടരാനും കഴിയും. താപനില പരിശോധിച്ച് പനിയുണ്ടെങ്കില്‍ ഐസലേഷന്‍ ബേയിലേക്കും തുടര്‍ന്ന് കോവിഡ് ആശുപത്രിയിലേയ്ക്കും മാററും. രോഗലക്ഷണങ്ങളില്ലാത്തവരെ അവരുടെ ലഗേജുകള്‍ അണുവിമുക്തമാക്കി ക്വാറന്റീന്‍ കേന്ദ്രങ്ങളിലെത്തിക്കും. 27 കോവിഡ് ആശുപത്രികള്‍ ഉള്‍പ്പെടെ 207 സര്‍ക്കാര്‍ ആശുപത്രികളും 125 സ്വകാര്യ ആശുപത്രികളും സജ്ജം.

കാറ്റഗറി എയില്‍, സര്‍ക്കാര്‍ ആശുപത്രികള്‍ , ഹോട്ടലുകള്‍ എന്നിവിടങ്ങളിലായി ബാത്ത് റൂം സൗകര്യത്തോടുകൂടിയ ഒറ്റബെഡുകള്‍ 79807 എണ്ണം തയാറാക്കും. 73790 ഉം തയാറാണ്. പ്രൈവറ്റ് മെഡിക്കല്‍ കോളജുകളിലും അവയോട് അനുബന്ധിച്ചുള്ള ഹോസ്റ്റലുകളിലുമായി 18599 ഒററബെഡ് മുറികളും തയാറാക്കും. എ‍‍ന്‍ജീനീയറിങ് കോളജുകള്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ അവയുടെ ഹോസ്റ്റലുകള്‍ തുടങ്ങിയവയിലായി 59301 കിടക്കകളും , ഗോഡൗണുകള്‍, സര്‍ക്കാര്‍ ഒാഫീസുകളോടനുബന്ധിച്ചുളള ഹാളുകള്‍ എന്നിവിടങ്ങളിലായി 72665 കിടക്കകളും ഒരുക്കും. ഇവിടങ്ങളില്‍ ഒരു മുറിയില്‍ രണ്ടോ അതിലധികമോ പേരുണ്ടാകും. ആകെ രണ്ടരലക്ഷം കിടക്കകളില്‍ ഒരു ലക്ഷത്തി അറുപത്തിമൂവായിരം തയാറാക്കിക്കഴിഞ്ഞു.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിററി സ്റ്റേഡിയം, എറണാകുളം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം തുടങ്ങി 43 സ്റ്റേഡിയങ്ങളിലായി 20677 കിടക്കകള്‍ സജ്ജമാക്കും. 33798 കിടക്കകളുമായി തിരുവനന്തപുരം ജില്ലയാണ് മുന്നില്‍. 23830 കിടക്കകളുമായി എറണാകുളം രണ്ടാമതാണ്. കോഴിക്കോട് 19986 കിടക്കകളാണ് ഒരുക്കുന്നത്. ജില്ലാഭരണകൂടങ്ങളുടെ സഹകരണത്തോടെ പൊതുമരാമത്ത് വകുപ്പാണ് സൗകര്യങ്ങള്‍ തയാറാക്കുന്നത്.

ഏറ്റുമാനൂര്‍: തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയെത്തുടര്‍ന്നു യുവതി മരിച്ചതായി പരാതി. ഏറ്റുമാനൂര്‍ ചാലാപ്പള്ളില്‍ സുബിന്‍ ജോര്‍ജിന്റെ ഭാര്യ ഫെമില്‍ ബേബിയാണ് (28) മരിച്ചത്. ഫെമിലിന്റെ മാതാപിതാക്കളുടെ പരാതിയില്‍ ഏറ്റുമാനൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാല്‍ ദുബായില്‍ കുടുങ്ങിയ ഭർത്താവായ  സുബിനെ നാട്ടിലെത്തിക്കാനുള്ള സാധ്യത ഇല്ലാത്തതിനാൽ ഇന്ന് ഇന്ത്യൻ സമയം അഞ്ച് മണിക്ക് ശവസംക്കാരം കുറിഞ്ഞി പള്ളിയിൽ നടക്കുകയും ചെയ്‌തു. ഏറ്റുമാനൂര്‍ പോലീസ് ഇന്‍ക്വസ്‌ററിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി  കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയച്ചിരുന്ന മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെ ഫെമിലിന്റെ നെല്ലാപ്പാറയിലെ ഭവനത്തിൽ എത്തിച്ചിരുന്നു.

സംഭവം ഇങ്ങനെ…  തിങ്കളാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച് മണിക്കൂറുകള്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കിടെ രാത്രി പത്ത് മണിയോടെയാണ് ഫെമില്‍ മരിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏപ്രില്‍ 25 നാണ് ഫെമിലിനെ വയര്‍വേദനയും, ഛര്‍ദിയും അടക്കമുള്ള അസുഖങ്ങളുമായി കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

ഒരു ദിവസം നിരീക്ഷണത്തിനായി കിടക്കട്ടെ എന്നും തിങ്കളാഴ്ച തിരിച്ചു പോകാം എന്നും പറഞ്ഞ് അഡ്മിറ്റ് ചെയ്ത ഫെമിലിനെ പക്ഷെ ഡിസ്ചാര്‍ജ് ചെയ്തില്ല. ഓരോ ദിവസവും ഓരോരോ ടെസ്റ്റുകള്‍ നടത്തുകയും ഒരാഴ്ച പിന്നിട്ടപ്പോള്‍ ശസ്ത്രക്രിയ വേണമെന്ന് അറിയിക്കുകയുമായിരുന്നുവെന്ന് സുബിന്റെ പിതാവ് പറഞ്ഞു. ഞായറാഴ്ച അസഹനീയമായ വേദനയും അസ്വസ്ഥയും അനുഭവപ്പെട്ട ഫെമിലിനെ തിങ്കളാഴ്ച അടിയന്തര ശസ്ത്രക്രിയക്കു വിധേയയാക്കുകയായിരുന്നു. ഒന്നര മണിക്കൂര്‍ നീളുന്ന താക്കോല്‍ദ്വാര ശസ്ത്രക്രിയയാണെന്നും പിറ്റേന്ന് വീട്ടില്‍ പോകാമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

തിങ്കളാഴ്ച രാവിലെ ആറര മണിയ്ക്ക് ഓപ്പറേഷന്‍ തീയേറ്ററില്‍ കയറ്റിയ രോഗിയുടെ ശസ്ത്രക്രിയ പുരോഗമിക്കുന്നതായി വെയിറ്റിംഗ് റൂമിലെ സ്‌ക്രീനില്‍ എഴുതി കാണിക്കുന്നുണ്ടായിരുന്നു. എന്നാല്‍ മൂന്നരയോടെ പുറത്തെത്തിയ അധികൃതര്‍ കഴുത്തിലൂടെ രക്തസ്രാവം ഉണ്ടായി എന്നും ട്യൂബ് ഇടണമെന്നും പറഞ്ഞ് സമ്മതപത്രത്തില്‍ ഒപ്പിടുവിച്ചുവെന്ന് സുബിന്റെ പിതാവ് പറയുന്നു. എന്നാല്‍ മറ്റ് വിവരങ്ങള്‍ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്നും രാത്രി പത്തു മണിയോടെയാണ് ഫെമില്‍ മരിച്ചതായി തങ്ങളെ അറിയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ ഇതിന് ഘടകവിരുദ്ധമായാണ് ആശുപത്രി അധികൃതരുടെ വാക്കുകള്‍. വന്‍കുടലും ചെറുകുടലും ചുരുങ്ങുന്ന ഗുരുതരമായ അസുഖമായിരുന്നു ഫെമിലിന്റേത് എന്നും കേരളത്തിലെ തന്നെ പല ആശുപത്രികളില്‍ ചികിത്സ നടത്തി പരാജയപ്പെട്ടശേഷം ഞായറാഴ്ചയാണ് ശസ്ത്രക്രീയയ്ക്കായി രോഗി ഇവിടെ അഡ്മിറ്റ് ആയതെന്നും ആശുപത്രി പി ആര്‍ ഓ റ്റിജോ ജോണ്‍ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.

ശസ്ത്രക്രിയ നടത്തുമ്പോഴുണ്ടാകാവുന്ന അപകട സാധ്യത ബന്ധുക്കളെ ബോധ്യപ്പെടുത്തിയ ശേഷമാണ് ശസ്ത്രക്രിയയ്ക്കു കയറ്റിയതെന്നും പന്ത്രണ്ട് ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് മേല്‍നോട്ടം വഹിച്ചതെന്നും പി ആര്‍ ഓ പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്.

എന്നാല്‍ ആശുപത്രി അധികൃതരുടെ വാദം ബന്ധുക്കള്‍ പാടെ തള്ളുകയാണ്. സാധാരണ ശസ്ത്രക്രീയയ്ക്കു മുമ്പ് വാങ്ങുന്ന സമ്മതപത്രത്തില്‍ ഒപ്പിട്ടുനല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്തിരുന്നതെന്നും അപകടസാധ്യതകള്‍ ഒന്നും സൂചിപ്പിച്ചിരുന്നില്ലെന്നും സുബിന്റെ പിതാവ് പറഞ്ഞു. മാത്രമല്ല, താക്കോല്‍ദ്വാരശസ്ത്രക്രീയ ആയതിനാല്‍ പിറ്റേന്ന് വീട്ടില്‍ പോകാമെന്നു ഡോക്ടര്‍ പറയുകയും ചെയ്തിരുന്നു. ശസ്ത്രക്രിയയുടെ തലേന്നാണ് അഡ്മിറ്റ് ചെയ്തതെന്ന വാദവും ബന്ധുക്കള്‍ തള്ളി.

ഏപ്രില്‍ 25 ന് അഡ്മിറ്റ് ആക്കിയശേഷം ആശുപത്രിയില്‍ നിന്ന് തിരികെ പോന്നിട്ടേയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പല തവണ ശാസ്ത്രക്രിയ തീരുമാനിച്ചിരുന്നുവെങ്കിലും അനുകൂല സാഹചര്യമല്ലാത്തതിനാല്‍ മാറ്റിവെച്ചുവെന്ന ആശുപത്രി അധികൃതരുടെ വാദവും ബന്ധുക്കള്‍ നിരരാകരിച്ചതായാണ് അറിവ്. എന്നാൽ മരണകാരണമായത് ഓപ്പറേഷനിടയിൽ അതിതീവ്ര ഹൃദയസ്തംഭനം ഉണ്ടായതാണെന്നും ചികിത്സപ്പിഴവ് അല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാൽ അനസെഷ്യ കൊടുത്തപ്പോൾ ഉണ്ടായ പാകപ്പിഴയാണ് എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. എന്നിരുന്നാലും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ യഥാർഥ മരണകാരണം വെളിച്ചത്ത് വരൂ.

തൊടുപുഴ- കരിങ്കുന്നം  നെല്ലാപ്പാറ നിവാസിയായ കുന്നത്തേല്‍ ബേബി ലൂസി ദമ്പതികളുടെ മകളായ ഫെമില്‍ പാലക്കാട് ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി നാല് വര്‍ഷം ജോലി ചെയ്‌തിരുന്നു. സുബിനുമായുള്ള വിവാഹം കഴിഞ്ഞ ഡിസംബർ മാസത്തിലാണ് നടന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോള്‍ സുബിന്‍ ദുബായിലേയ്ക്കു പോകുകയും ചെയ്തു. ഭര്‍ത്താവിനൊപ്പം ദുബായിലേയ്ക്കു പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. ഫെമിലിന്റെ ഏകസഹോദരി അനുവും വിദേശത്താണ്.

 

 

കൊല്ലം കൊട്ടിയത്തെ ബ്യൂട്ടിഷ്യൻ ട്രെയിനർ സുചിത്ര പിള്ളയുടെ കൊലപാതക കേസിൽ പ്രതി പ്രശാന്തുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മൃതദേഹം മറവു ചെയ്യാൻ ഉപയോഗിച്ച കൈക്കോട്ട് (തൂമ്പ) ഉൾപ്പെടെ നിർണായക തെളിവുകൾ കണ്ടെടുത്തു. പ്രതി വാടകയ്ക്കു താമസിച്ചിരുന്ന മണലി ശ്രീരാം സ്ട്രീറ്റിലെ വീട്ടിലും പരിസരത്തുമായിരുന്നു തെളിവെടുപ്പ്. ഇവിടെ വച്ചായിരുന്നു കൊലപാതകം.

മാർച്ച് 20ന്, കേബിൾ കഴുത്തിൽ മുറുക്കി സുചിത്രയെ കൊലപ്പെടുത്തിയെന്നാണു മൊഴി. തുടർന്നു കാലുകൾ മുറിച്ചുമാറ്റി തൊട്ടടുത്തുള്ള കാടുപിടിച്ച സ്ഥലത്തു കുഴിയെടുത്തു മൂടി. കുഴിയെടുക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന കൈക്കോട്ട് പ്രതി താമസിച്ചിരുന്ന വീടിന്റെ 30 മീറ്റർ മാറി ഒഴിഞ്ഞ സ്ഥലത്തെ കുറ്റിക്കാട്ടിൽനിന്നു കണ്ടെത്തി. വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിൽ മുടി ഉൾപ്പെടെ കണ്ടെടുത്തു.

കാൽ മുറിച്ചുമാറ്റാൻ ഉപയോഗിച്ച കത്തി ടെറസിൽനിന്ന്, മൃതദേഹം കുഴിച്ചിട്ടതിന്റെ പരിസരത്തേക്കു വലിച്ചെറിഞ്ഞതായാണു പ്രതിയുടെ മൊഴി. തുടയ്ക്കു താഴെ കാലുകളിൽനിന്നു മാംസം മുറിച്ചു മാറ്റി എല്ല് ഒടിച്ചു മടക്കുകയായിരുന്നു. ഇതിനായി ഉപയോഗിച്ച കത്തിക്കായി മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെ ഉപയോഗിച്ചു പരിശോധന നടത്തിയെങ്കിലും കണ്ടെടുക്കാനായില്ല. ഇതിനായി വീണ്ടും പരിശോധന നടത്തും.

സുചിത്രയുടേതെന്നു സംശയിക്കുന്ന വള, മാല അടക്കമുള്ള ആഭരണങ്ങൾ പ്രതി താമസിച്ചിരുന്ന വീടിന്റെയും അയൽ വീടിന്റെയും മതിലിനിടയ്ക്കുള്ള വിടവിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തു. മൃതദേഹം പെട്രോൾ ഉപയോഗിച്ചു കത്തിക്കാൻ ശ്രമിച്ചതിന്റെ തെളിവും ലഭിച്ചു. കൃത്യത്തിനുശേഷം സുചിത്രയുടെ മൊബൈൽ ഫോൺ മണ്ണുത്തിയിൽ ഉപേക്ഷിച്ചതായാണു മൊഴി.

ഇത് ഉപേക്ഷിക്കാൻ പോയ സമയം പ്രശാന്തിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതടക്കമുള്ള വിവരങ്ങളും ലഭിച്ചു. പ്രതി ഇന്റർനെറ്റിൽ കൊലപാതക രീതികൾ പരിശോധിച്ചതടക്കമുള്ള തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചതായാണു സൂചന. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കങ്ങളും കൊലപാതകത്തിനു കാരണമായെന്നാണു പൊലീസിന്റെ വിലയിരുത്തൽ. മറ്റു കാരണങ്ങൾ ഉണ്ടോ എന്നതും അന്വേഷിക്കുന്നു.

മാ‍ർച്ച് 17നാണു സുചിത്ര കൊല്ലത്തുനിന്നു പാലക്കാട്ടേക്കു പുറപ്പെട്ടത്. പ്രതി പ്രശാന്തിന്റെ ഭാര്യയുടെ സുഹൃത്തു കൂടിയാണ് ഇവർ. കൊലപ്പെടുത്താൻ ഉപയോഗിച്ച വയർ പ്രതി നശിപ്പിച്ചിരുന്നു. കൊല്ലം ക്രൈം ഡിറ്റാച്മെന്റ് അസിസ്റ്റന്റ് കമ്മിഷണർ ബി. ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരായ പി.എസ്. വർഗീസ്, ജെ. ഏലിയാമ്മ എന്നിവരും സന്നിഹിതരായിരുന്നു.

വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കേ, അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ വരെ ഇടംപിടിച്ചതാണു നാട്ടില്‍ മടങ്ങിയെത്തിയ ഗള്‍ഫുകാരന്റെ പ്രശ്‌നങ്ങള്‍ പറയുന്ന ”വരവേല്‍പ്പ്” എന്ന സിനിമ. കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നാളെമുതല്‍ മടങ്ങിയെത്തുന്ന പ്രവാസികളാണിപ്പോള്‍ കേരളത്തിലെങ്ങും സംസാരവിഷയം. രോഗവ്യാപന ഭീതിക്കു പുറമേ, തൊഴില്‍ നഷ്ടപ്പെട്ട് എത്തുന്ന പ്രവാസികളുടെ പുനരധിവാസവും വരുമാനനഷ്ടവും സംസ്ഥാനത്തെ അലട്ടുന്നു.

മടങ്ങിയെത്തുന്ന പ്രവാസികളുടെ തൊഴില്‍ശേഷി ഫലപ്രദമായി വിനിയോഗിച്ചാല്‍ പ്രതിവര്‍ഷം 63,000 കോടി രൂപ സംസ്ഥാനത്തിനു ലാഭിക്കാനാകുമെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രവാസികള്‍ മടങ്ങിയെത്തുന്നതിനൊപ്പം ”കേരളത്തെ ഗള്‍ഫാ”യിക്കണ്ട അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്കു മടങ്ങുകയുമാണ്. അവര്‍ ഇട്ടെറിഞ്ഞുപോകുന്ന ലക്ഷക്കണക്കിനു തൊഴിലവസരങ്ങളാണു ഗള്‍ഫില്‍ നിന്ന് ഏറെയൊന്നും സമ്പാദിക്കാതെ മടങ്ങുന്ന മലയാളികളെ കാത്തിരിക്കുന്നത്.

നോര്‍ക്ക റൂട്‌സിന്റെ കണക്കനുസരിച്ച്, വിദേശങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ 40 ലക്ഷത്തോളമാണ്. ഇതരസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നതു 13,73,552 പേര്‍. കഴിഞ്ഞ ഞായറാഴ്ചവരെ വിദേശങ്ങളില്‍നിന്നു മടങ്ങാന്‍ 4.13 ലക്ഷം പേരും ഇതരസംസ്ഥാനങ്ങളില്‍നിന്ന് 1,66,263 പേരുമാണു നോര്‍ക്ക മുഖേന രജിസ്റ്റര്‍ ചെയ്തത്. വിദേശത്തെ തൊഴില്‍ നഷ്ടപ്പെട്ടു മടങ്ങുന്നത് 61,009 പേരാണ്. സംസ്ഥാനസര്‍ക്കാരിന്റെ കണക്കുപ്രകാരം 10 ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ കേരളത്തിലുണ്ട്. അനൗദ്യോഗികമായി ഇത് 35 ലക്ഷത്തോളമാണ്. ഇവരുടെ മടക്കം കേരളത്തില്‍ കുറഞ്ഞതു 10 ലക്ഷം തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കും. അതിഥി തൊഴിലാളികള്‍ പ്രതിവര്‍ഷം അവരവരുടെ നാടുകളിലേക്കയയ്ക്കുന്നത് 63,000 കോടി രൂപയാണ്. വിദേശമലയാളികള്‍ കേരളത്തിലേക്ക് അയയ്ക്കുന്നത് 50,000 കോടി മാത്രം!

നോര്‍ക്കയുടെ പഠനപ്രകാരം, വിദേശമലയാളികളില്‍ ഭൂരിപക്ഷവും തൊഴിലാളികളാണ്. 25,000-35000 രൂപ ശമ്പളം വാങ്ങുന്നവര്‍. കൂടുതല്‍ പണം കിട്ടണമെങ്കില്‍ ഓവര്‍െടെം എടുക്കണം. ഇതേ തുക കേരളത്തില്‍നിന്ന് അതിഥി തൊഴിലാളികളും സമ്പാദിക്കുന്നുണ്ട്. രാവിലെ ആറുമുതല്‍ െവെകിട്ട് ആറുവരെ അധ്വാനിക്കുന്ന അതിഥി തൊഴിലാളികളില്‍ പലരും ഇരട്ടിക്കൂലിയാണ് നേടുന്നത്. സ്വന്തം നാട്ടില്‍ അധ്വാനിക്കാന്‍ മടിക്കുന്ന മലയാളിയാണു താരതമ്യേന കുറഞ്ഞ കൂലിക്കു വിദേശത്തു വിയര്‍പ്പൊഴുക്കുന്നതെന്നു സാരം.

 

 

പ്രവാസികളെ തിരിച്ചെത്തിക്കുന്നതി​​െൻറ ഭാഗമായി ബഹ്​റൈനിൽനിന്ന്​ കൊച്ചിയിലേക്കുള്ള ആദ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കുള്ള ടിക്കറ്റ്​ വിതരണം തുടങ്ങി. ഇന്ത്യൻ എംബസി തയ്യാറാക്കിയ മുൻഗണനാ പട്ടികയിൽ ഉള്ളവർക്കാണ്​ ടിക്കറ്റ്​ നൽകുന്നതെന്ന്​ ചാർജ്​ ഡി അഫയേഴ്​സ്​ നോർബു നേഗി മാധ്യമങ്ങളോട് പറഞ്ഞു

എയർ ഇന്ത്യ ഒാഫീസ്​ അടച്ചിരിക്കുന്നതിനാൽ എംബസിയിൽ തന്നെയാണ്​ താൽക്കാലിക ഒാഫീസ്​ തുറന്ന്​ ടിക്കറ്റ്​ നൽകുന്നത്​. പട്ടികയിൽ ഉൾപ്പെട്ടവരെ ഇന്ത്യൻ എംബസിയിൽനിന്ന്​ ബന്ധപ്പെടുന്നുണ്ട്​. ഇവർ പാസ്​പോർട്ട്​ അടക്കമുള്ള രേഖകളുമായി എംബസിയിൽ ചെന്ന്​ ടിക്കറ്റ്​ വാങ്ങണം. കൊച്ചിയിലേക്ക്​ 84 ദിനാറും കോഴിക്കോ​േട്ടക്ക്​ 79 ദിനാറുമാണ്​ ടിക്കറ്റ്​ നിരക്ക്​.

യാത്ര പുറപ്പെടുന്നവർ ബഹ്​റൈനിൽ കോവിഡ്​ ടെസ്​റ്റ്​ നടത്തേണ്ടതില്ല. ഇത്രയധികം പേർക്ക്​ ചുരുങ്ങിയ സമയത്തിനുള്ളിൽ ടെസ്​റ്റ്​ നടത്തുക പ്രായോഗികമല്ലെന്നാണ്​ എംബസി അധികൃതർ വ്യക്​തമാക്കിയത്​. യാത്രക്കാർ വിമാനത്തിൽ കയറുന്നതിന്​ മുമ്പ്​ തെർമൽ സ്​​ക്രീനിങ്​ നടത്തും.

പട്ടികയിലുള്ളവരിൽ ലോക്​ഡൗൺ കാലയളവിലെ യാത്രക്ക്​ ടിക്കറ്റ്​ ബുക്ക്​ ചെയ്​തവർക്ക്​ മുഴുവൻ തുകയും തിരിച്ച്​ നൽകുമെന്നാണ്​ എയർ ഇന്ത്യ അധികൃതർ അറിയിക്കുന്നത്​.

സംസ്ഥാനത്ത് മേയ് 13 മുതൽ കള്ളുഷാപ്പുകൾ തുറന്നുപ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ള് ചെത്താന്‍ തൊഴിലാളികള്‍ക്ക് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. ഈ സാഹര്യത്തിലാണ് ഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നത്. മറ്റ് മദ്യവില്‍പ്പനശാലകള്‍ തുറക്കുന്ന കാര്യം പിന്നീട് പരിഗണിക്കും. മദ്യശാലകള്‍ സ്ഥിരമായി അടച്ചിടുക എന്ന നയം സര്‍ക്കാരിനില്ല. അതേസമയം നിലവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നപ്പോളുണ്ടായ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. ഇതെല്ലാം പരിഗണിച്ചായിരിക്കും തീരുമാനം – മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മേയ് നാല് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ മാർഗരേഖ, കണ്ടെയ്ൻമെൻ്റ് സോണുകളിലൊഴികെ എല്ലാം സോണുകളിലും മദ്യവിൽപ്പന ശാലകൾക്ക് അനുമതി നൽകിയിരുന്നു. അതേസമയം ബാറുകൾക്ക് മേയ് 17 വരെ കേന്ദ്രം അനുമതി നൽകിയിട്ടില്ല. മദ്യവിൽപ്പനശാലകൾ തുറക്കാനുള്ള അനുമതി ലഭിച്ചതിനെ തുടർന്ന് മിക്കവാറും സംസ്ഥാനങ്ങളിൽ മദ്യവിൽപ്പന തുടങ്ങുകയും മഹാരാഷ്ട്രയിലും ഡൽഹിയിലും മറ്റും ശാരീരിക അകലം സംബന്ധിച്ച വ്യവസ്ഥകൾ കാറ്റിൽപ്പറത്തി മദ്യശാലകൾക്ക് മുന്നിൽ വലിയ തിരക്കുണ്ടാവുകയും ചെയ്തിരുന്നു.

കേരളത്തിൽ ഇന്ന് ആർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ല. ഏഴ് പേർ രോഗമുക്തി നേടി. കോട്ടയം അടക്കം എട്ട് ജില്ലകളിൽ കോവിഡ് രോഗികളില്ല. ആലപ്പുഴയും തിരുവനന്തപുരവും കോവിഡ് മുക്തമായി. ആറ് ജില്ലകളിലാണ് നിലവിൽ കോവിഡ് രോഗികളുള്ളത്. കോട്ടയത്ത് ആറ് പേരുടേയും പത്തനംതിട്ടയിൽ ഒരാളുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 30 പേരാണ് നിലവിൽ സംസ്ഥാനത്ത് കോവിഡ് ചികിത്സയിൽ കഴിയുന്നത്. രോഗലക്ഷണങ്ങളുമായി ഇന്ന് 58 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 502 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

14670 പേർ നിരീക്ഷണത്തിലാണ്. 14402 പേർ വീടുകളിലും 268 പേർ ആശുപത്രികളിലും. 34599 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 34063 എണ്ണം നെഗറ്റീവ് ആണ്. കണ്ണൂർ ജില്ലയിൽ 18 പേരാണ് ചികിത്സയിലുള്ളത്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ നിലവിൽ കോവിഡ് രോഗികളില്ല. ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല. കാസറഗോഡ്, കണ്ണൂർ, വയനാട്, പാലക്കാട്, ഇടുക്കി, കൊല്ലം ജില്ലകളിലാണ് നിലവിൽ രോഗികളുള്ളത്. കാസറഗോഡ് 3, കണ്ണൂര്‍ 18, വയനാട് 4, പാലക്കാട് 1, ഇടുക്കി 1, കൊല്ലം 3 എന്നിങ്ങനെയാണ്. 1154 സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്കയച്ചു. മുന്‍ഗണനാ ഗ്രൂപ്പിലെ 2947 സാമ്പിളുകളില്‍ 2147 എണ്ണം നെഗറ്റീവ് ആണ്.

 

RECENT POSTS
Copyright © . All rights reserved