മസ്കത്ത് വിമാനത്താവളത്തില്‍ കഴിഞ്ഞ നവംബര്‍ അഞ്ചിന് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ സ്വദേശി കെ.വി. സന്ദീവിനെയാണ് (47) അല്‍ ഹെയില്‍ ഭാഗത്ത് പൊതുസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലേക്ക് പോകുന്നതിനായി വിമാനത്താവളത്തില്‍ എത്തിയ സന്ദീവിനെ കാണാതാവുകയായിരുന്നു. തൂങ്ങിമരിച്ചതായാണ് ലഭിച്ച വിവരമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ഒമാനില്‍തന്നെ സംസ്കരിക്കാനാണ് ഒരുങ്ങുന്നത്. മുലദയില് കഴിഞ്ഞ എട്ടുവര്‍ഷമായി വര്‍ക്ക്ഷോപ് മെക്കാനിക് ആയി ജോലി ചെയ്തുവരുകയായിരുന്നു സന്ദീവ്. സഹപ്രവര്‍ത്തകരാണ് വിമാനത്താവളത്തില്‍ എത്തിച്ചത്.
നാട്ടില്‍നിന്ന് വിളി വരുമ്പോഴാണ് അവിടെ എത്തിയിട്ടില്ലെന്ന വിവരം സഹപ്രവര്‍ത്തകര്‍ക്ക് മനസ്സിലാകുന്നത്. അന്വേഷണത്തില്‍ സന്ദീവ് ബോര്‍ഡിങ് പാസ് സ്വീകരിച്ചിട്ടില്ലെന്നും വിമാനത്തില്‍ കയറിയിട്ടില്ലെന്നും മനസ്സിലായി. പിന്നീട് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കെ. സുധാരകന് എം.പി ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്തയച്ചിരുന്നു.
സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി കൃഷ്ണകുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യയുടെ കുടുംബം രംഗത്ത്. സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നുമാണ് ഭാര്യ മിനിയുടെ കുടുംബത്തിന്റെ പരാതി.
സി കൃഷ്ണകുമാറിന്റെ ഭാര്യയുടെ സഹോദരി സിനി സേതുമാധവനും അമ്മ സി കെ വിജയകുമാരിയും നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി നേതാവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. മകള്‍ മിനികൃഷ്ണകുമാര്‍ മത്സരിക്കുന്ന വാര്‍ഡില്‍ പ്രചാരണത്തിനിറങ്ങി കൃഷ്ണകുമാറിന്റെ അഴിമതിയും അക്രമവും തുറന്നുകാട്ടുമെന്ന് അമ്മ സികെ വിജയകുമാരി പറഞ്ഞു.
ഇതുവരെ മൂടിവെച്ച കാര്യങ്ങള്‍ പുറത്തുപറയാന്‍ നിര്‍ബന്ധിതമായത് ബിജെപിയും തങ്ങളെ കൈവിട്ടതുകൊണ്ടാണ്. സ്വന്തം വീട്ടില്‍ തന്നെ അഴിമതിക്ക് തുടക്കമിട്ടയാളാണ് കൃഷ്ണകുമാര്‍, ആ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കാനാണ് നഗരസഭയിലെ 18-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായതെന്നും സികെ വിജയകുമാരി മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിജെപിയിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. സ്വന്തം കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് എങ്ങനെയാണ് നാടിനെ സംരക്ഷിക്കാന്‍ കഴിയുകയെന്നും വിജയകുമാരി ചോദിച്ചു. അമ്മയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന 15 ലക്ഷം രൂപ കൃഷ്ണകുമാര്‍ തട്ടിയെടുത്തെന്ന് സിനി സേതുമാധവന്‍ പറഞ്ഞു.
അത് ചോദ്യം ചെയ്തപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തി. തന്റെ അച്ഛനും കൃഷ്ണകുമാറിന്റെ ഭാര്യാപിതാവുമായ സേതുമാധവന്‍ അസുഖബാധിതനായി കിടന്നപ്പോള്‍ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വാങ്ങി ഞങ്ങളെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചു. ഏഴ് വര്‍ഷമായി നിരന്തരം പീഡനം തുടരുകയാണ്. നാട്ടുകാര്‍ക്ക് മുന്നില്‍ വെച്ച് കൃഷ്ണകുമാര്‍ തന്നെ കൂരമായി മര്‍ദ്ദിച്ചു.
വിഷയം അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റിനോട് പറഞ്ഞപ്പോള്‍ കുടുംബപ്രശ്നങ്ങള്‍ പാര്‍ട്ടിയിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്ന് തിരിച്ചുചോദിച്ചു. കൃഷ്ണകുമാര്‍ ദ്രോഹിക്കുകയാണെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസിനോടും ആര്‍എസ്എസ് നേതാവ് സുഭാഷ് ജിയോടും പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് സിനി കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ ബയോടെക് കമ്പനിയായ മൊഡേര്‍ണ വികസിപ്പിച്ച കൊവിഡ് വാക്‌സിന് ഒരു ഡോസിന് 25-37 ഡോളര്‍ ഈടാക്കുമെന്ന് കമ്പനി. ലഭിക്കുന്ന ഓര്‍ഡറിന് അനുസരിച്ചാണ് വില നിശ്ചയിക്കുകയെന്നും മൊഡേര്‍ണ സിഇഒ അറിയിച്ചു. ഈ നിരക്ക് പ്രകാരം ഇന്ത്യന്‍ വിപണിയില്‍ വാക്‌സിന് ഒരു ഡോസിന് 1,854 രൂപമുതല്‍ 2595 വരെ വിലയാകും.
അതേസമയം 25 ഡോളര്‍ നിരക്കില്‍ വാക്സിന്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തിവരികയാണെന്നും കമ്പനി വ്യക്തമാക്കി. പക്ഷേ ഇതുവരെ കാരാറുകളില്‍ ഒന്നും ഒപ്പിട്ടിട്ടില്ലെന്നും എന്നാല്‍ യൂറോപ്പിലേക്ക് വാക്സിന്‍ എത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും ഇതിനായി ക്രിയാത്മക ചര്‍ച്ചകള്‍ നടത്തിവരികയാണെന്നുമാണ് കമ്പനി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം വാക്‌സിന്‍ 94.5% ഫലപ്രദമാണെന്ന് കമ്പനിയുടെ അവകാശവാദം. ഫൈസറിന് ശേഷം കൊവിഡ് വാക്സിന്‍ വികസിപ്പിച്ചതായി അവകാശപ്പെടുന്ന രണ്ടാമത്തെ കമ്പനി കൂടിയാണ് മൊഡേര്‍ണ.
മകനെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുകയാണ് കേരള കോണ്‍ഗ്രസ് എം നേതാവ് പിജെ ജോസഫും കുടുംബവും. ജോ ജോസഫിന്റെ മരണത്തില്‍ നിരവധി പേരാണ് നേരിട്ടും അല്ലാതെയും അനുശോചനം അറിയിച്ചത്. വെള്ളിയാഴ്ചയായിരുന്നു ജോ ജോസഫ് അന്തരിച്ചത്.
ജോ ജോസഫിന്റെ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സഹോദരി യമുന ജോസഫ് ഇപ്പോള്‍. ‘ജോക്കുട്ടനുവേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി’ എന്ന തലവാചകത്തോടെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ ജോ ജോസഫ് പാടുന്ന ദൃശ്യങ്ങളാണ് യമുന പോസ്റ്റുചെയ്തിരിക്കുന്നത്.
1978ല്‍ റിലീസായ ഏതോ ഒരു സ്വപ്നം എന്ന ചിത്രത്തിലെ പൂമാനം പൂത്തുലഞ്ഞു എന്ന ഗാനമാണ് ജോ ജോസഫ് വീഡിയോയില്‍ പാടുന്നത്. നിങ്ങള്‍ക്കായി ജോക്കുട്ടന്‍ അന്താക്ഷരി കളിക്കുന്നതില്‍ നിന്ന് ചില നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പും യമുന വീഡിയോയൊടൊപ്പം ചേര്‍ക്കുന്നു.
സഹോദരങ്ങളായ അപ്പു ജോണ്‍ ജോസഫ്, ആന്റണി ജോസഫ് എന്നിവരെ ടാഗുചെയ്താണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വീട്ടില്‍ തളര്‍ന്ന് വീണ ജോയെ ഉടന്‍ തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 34 വയസ്സായിരുന്നു.
2020 ല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തെരഞ്ഞെടുപ്പ് കാലത്തേക്ക് വെള്ളാപ്പള്ളി നടേശന്റെ തിരിഞ്ഞ് നോട്ടം. 1962 ല്‍ നടന്ന സംഭവം പ്രമുഖ മാധ്യമ റിപ്പോർട്ട് ചെയുന്നു.
1962 ല്‍ മാരാരിക്കുളംവടക്ക് ഗ്രാമപഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു തോറ്റുവെന്നും പിന്നീട് രാഷ്ട്രീയ മത്സരങ്ങള്‍ക്കു മുതിര്‍ന്നിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പങ്കുവെക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…
അതൊരു പ്രത്യേക ലോകമാണ്. അച്ഛന്‍ വെള്ളാപ്പള്ളി കൃഷ്ണന്‍ കേശവനും കുടുംബവും കോണ്‍ഗ്രസ് അനുഭാവികളായിരുന്നു. ആ പിന്തുടര്‍ച്ചയില്‍, സ്‌കൂളില്‍ കെഎസ്യു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചെങ്കിലും പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റു സ്ഥാനാര്‍ഥിയായി. സ്ഥലത്തെ പ്രധാന സമ്പന്ന കുടുംബത്തില്‍പ്പെട്ടയാളായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
അന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറി വിഎസ് അച്യുതാനന്ദന്‍. വിഎസും കെആര്‍ ഗൗരിയമ്മയും സുശീല ഗോപാലനും കാളിക്കുട്ടി ആശാട്ടിയും തകഴി ശിവശങ്കരപ്പിള്ളയുമൊക്കെ എനിക്കു വേണ്ടി പ്രചാരണത്തിനു വന്നു.
പക്ഷേ, ‘പയ്യന്‍ പഞ്ചായത്തില്‍ പോകേണ്ട’ എന്ന കോണ്‍ഗ്രസിന്റെ പ്രചാരണം ഏറ്റു. 16 വോട്ടിനു ഞാന്‍ തോറ്റു. അക്കാലത്ത് എനിക്ക് ഇരുപത്തിനാലോ ഇരുപത്തിയഞ്ചോ വയസ്സ് പ്രായം. അക്കാലത്ത്, ഈ പ്രദേശത്ത് എന്റെ എതിര്‍സ്ഥാനാര്‍ഥിയായ സമ്പന്ന കുടുംബത്തിലെ ആള്‍ക്കെതിരെ നേര്‍ക്കുനേര്‍ നില്‍ക്കാന്‍ പോലും ആള്‍ക്കാര്‍ ഭയപ്പെടുന്ന കാലമാണ്. വോട്ടു തേടി വീടുകളില്‍ കയറാന്‍ പോലും എന്നെ അനുവദിച്ചില്ല. ഓരോ വീടുകള്‍ക്കു മുന്നിലും എതിര്‍ സ്ഥാനാര്‍ഥിയുടെ ആള്‍ക്കാര്‍ കാവല്‍ നിന്നു ഞങ്ങളെ തടഞ്ഞു.
ഒടുവില്‍, വീടുകള്‍ക്കു മുന്നില്‍ ചെന്നു നിന്നു മെഗാഫോണിലൂടെ വോട്ടു തേടേണ്ട സ്ഥിതിയായി. അന്നു പോലീസ് വയര്‍ലെസ് സെറ്റുകളുമായി സ്ഥലത്തു ക്യാംപ് ചെയ്യുകയായിരുന്നു. വയര്‍ലെസ് സെറ്റുമായി പോലീസ് നില്‍ക്കുന്നത് അന്നു കൗതുകക്കാഴ്ചയായിരുന്നു. അത് എന്റെ പൊതുജീവിതത്തിലെ ആദ്യത്തെ തോല്‍വിയായിരുന്നു. അവസാനത്തെയും.
ഇപ്പോള്‍ എസ്എന്‍ഡപിയോഗം, എസ്എന്‍ ട്രസ്റ്റ് എന്നിവയുടെ ജനറല്‍ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശന്‍. തുടര്‍ച്ചയായി മൂന്നു തവണ എസ്എന്‍ഡിപി യോഗത്തിന്റെ മുഖ്യകാര്യനിര്‍വ്വാഹകനായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1937 സെപ്റ്റംബര്‍ 10-ന് ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയിലാണ് അദ്ദേഹത്തിന്റെ ജനനം. വെള്ളാപ്പള്ളി കേശവനും ദേവകിയും ആണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ജനറൽ മെഡിസിൻ ഫിസിഷ്യനായ ഡോക്ടർ അരുൺ എൻ മാധവനും സംഘവും നടത്തിയ വസ്തുതാപരമായ അന്വേഷണത്തിലാണ് കേരളം കോവിഡ് മരണനിരക്ക് മറച്ചുവെക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയത്. പഠനസംഘം മാർച്ച് മുതൽ ഏഴ് പ്രാദേശിക പത്രങ്ങളും, 5 ന്യൂസ് ചാനലുകളും ജില്ലാതലത്തിൽ പഠനത്തിന് വിധേയമാക്കി കണക്കുകൾ സ്പ്രെഡ് ഷീറ്റിൽ രേഖപ്പെടുത്തുകയായിരുന്നു. എണ്ണം രേഖപ്പെടുത്താനുള്ള വളരെ കൃത്യവും സുതാര്യവുമായ മാർഗ്ഗമാണിതെന്ന്, ഇന്ത്യയുടെ അംബിഷ്യസ് മില്യൺ ഡെത്ത് സ്റ്റഡി നടത്തിയ ടോറോണ്ടോ യൂണിവേഴ്സിറ്റി പ്രൊഫസറായ പ്രഭാത് ജാ സാക്ഷ്യപ്പെടുത്തുന്നു.
അവരുടെ കണക്കുകൾ പ്രകാരം കേരളത്തിൽ ഇതുവരെ 3,356 മരണങ്ങളാണ് നടന്നത്, എന്നാൽ മാർച്ച് മുതൽ നടന്ന മരണങ്ങളിൽ ഔദ്യോഗികമായി 1,969 എണ്ണം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.
ഇന്ത്യയിൽ 8.9 മില്യൺ വ്യക്തികൾക്ക് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് കഴിഞ്ഞു, യുഎസിന് ശേഷം രണ്ടാം സ്ഥാനത്താണ് ഇന്ത്യയുടെ നില. ഇതുവരെ 130,000 മരണങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞു. അതായത് മരണനിരക്ക് 1.5 ശതമാനത്തിൽ കുറവ് മാത്രമാണ്. പക്ഷേ സംസ്ഥാനങ്ങൾ പൊതുവേ കോവിഡ് മരണത്തിന്റെ കണക്കുകൾ മറച്ചുവെക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
” സംസ്ഥാനം കോവിഡ് മരണങ്ങളിൽ ഏറിയ പങ്കിനെയും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ” ഡോക്ടർ മാധവൻ പറയുന്നു. മരണത്തിന് തൊട്ടുമുൻപ് കോവിഡ് നെഗറ്റീവ് സ്ഥിതീകരിച്ചവരുടെയും അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരുടെയും കണക്കുകൾ കേരളം ഉൾപ്പെടുത്തുന്നില്ല. തന്റെ ക്ലിനിക് സന്ദർശിച്ച 65 നും 78 നും മധ്യേ പ്രായമുള്ള മൂന്ന് പേർക്ക് കോവിഡ് ബാധിച്ച് മരിച്ചെന്നും, ഔദ്യോഗികമായി അത് എണ്ണിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ എത്ര കേസുകൾ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടാവും.
കേരളം കണക്കുകളുടെ കാര്യത്തിൽ ശ്രദ്ധ വെക്കാൻ കഴിയാത്ത ഒരു സംസ്ഥാനമല്ല, മികച്ച ആരോഗ്യ സംവിധാനങ്ങളും ടെക്നോളജിയും ഭരണസംവിധാനങ്ങളും നിലനിൽക്കുന്ന സംസ്ഥാനത്ത്, 2018 ലെ നിപ്പ വൈറസ് ബാധയെ പോലും ഫലപ്രദമായി ചെറുത്തതാണ്. രാജ്യമൊട്ടാകെ കൊറോണ വൈറസ് പടർന്നുപിടിച്ചപ്പോഴും ആദ്യപാദങ്ങളിൽ ചെറുത്തുനിൽക്കാൻ കേരളത്തിന് കഴിഞ്ഞിരുന്നു എന്നാൽ ഒക്ടോബറോടെ കേസുകളുടെ എണ്ണം അര ലക്ഷത്തിൽ കവിഞ്ഞു. ക്യാൻസർ ഹൃദയാഘാതം പോലെയുള്ള രോഗങ്ങൾ ഉണ്ടായിരുന്നവർ മരിക്കുമ്പോൾ അത് കൊറോണ കേസുകളുടെ പരിധിയിൽ ഉദ്യോഗസ്ഥർ കണക്കാക്കുന്നില്ല. ഇത്തരത്തിൽ 30 % മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്. പ്രാദേശിക ഇലക്ഷനുകൾ മുന്നിൽ നിൽക്കുമ്പോൾ കണക്കുകൾ മറച്ചുവെക്കുന്നത് രാഷ്ട്രീയലക്ഷ്യങ്ങൾ കൂടി മുന്നിൽ കണ്ടുകൊണ്ടായിരിക്കണം.
ഇന്നലെ നിര്യാതനായ ജോമോൻ ജോസഫിനെ പി ജെ ജോസഫിൻെറ പുറപ്പുഴയിലെ വീട്ടിലെത്തുന്ന എല്ലാവർക്കും സുപരിചിതനായിരുന്നു. ജോക്കുട്ടൻ എന്ന് വിളിപ്പേരുള്ള ജോമോൻ ജോസഫ്.അടുപ്പമുള്ളവർ ജോ എന്നും.,ജോക്കുട്ടൻ എന്നും വിളിക്കും.ചെറുപ്പത്തിലേ അസുഖക്കാരനായിരുന്നെങ്കിലും വീട്ടുകാർ ഏറ്റവും സ്നേഹനിധിയായാണ് വളർത്തിയത്.പി ജെ ജോസെഫിന്റെ സ്റ്റാഫായ സുധീഷ് കൈമൾ.,ബ്ലെയ്റ്റ്സ്.,സലീം.,ഷാജി അറയ്ക്കൽ.,ഹരിദാസ് എന്നിവർക്കും ജോക്കുട്ടൻ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു.
അസുഖ ബാധിതനായതിന്റെ പേരിൽ ഒരിക്കലും ഒരു അവഗണനയും ജോക്കുട്ടന് ഉണ്ടായിട്ടില്ല.മിക്കവാറും വീടിന്റെ മുന്നിൽ തന്നെ ഉണ്ടാവുമായിരുന്നു.വരുന്ന പാർട്ടി പ്രവർത്തകരും ജോക്കുട്ടനോട് കുശലം പറഞ്ഞിട്ടേ പോകുമായിരുന്നുള്ളൂ.പലരെയും ജോക്കുട്ടനും നല്ല പരിചയമായിരുന്നു.അങ്ങനെയുള്ളവർ ചെല്ലുമ്പോൾ ജോക്കുട്ടൻ ഓർത്തു ചിരിക്കും.
സാധാരണ അസുഖ ബാധിതനായ ഒരാൾ വീട്ടിലുണ്ടായാൽ അവഗണ അനുഭവിക്കുന്ന തലത്തിൽ നിന്നും അംഗീകാരത്തിന്റെ തലത്തിലേക്കാണ് ജോക്കുട്ടൻ ഉയർന്നത്.പി ജെ ജോസെഫിന്റെ നാലുമക്കളിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരനും ജോക്കുട്ടൻ ആയിരുന്നു.അപ്പു.,ആന്റണി.,യമുന.,ജോക്കുട്ടൻ എന്നീ നാല് മക്കളായിരുന്നു പി ജെ ജോസഫിന്.
ജോക്കുട്ടനും തന്റെ മക്കളിൽ ഒരു വീതം കൊടുക്കാൻ പിജെ ജോസഫ് ആഗ്രഹിച്ചു.അതിനു മക്കൾക്കെല്ലാം ഏറ്റവും സന്തോഷവുമായിരുന്നു.ഏറ്റവും സന്തോഷം മൂത്ത പുത്രനായ അപ്പു ജോൺ ജോസഫിനായിരുന്നു. ജോക്കുട്ടന്റെ വിഹിതമായി കൊടുക്കുന്ന സ്ഥലം വിറ്റ് ലഭിക്കുന്ന പണം കൂട്ടി ജോക്കുട്ടൻ ചാരിറ്റി ട്രസ്റ്റ് രൂപീകരിക്കുകയും ട്രസ്റ്റിന്റെ മേൽ നോട്ടത്തിൽ തൊടുപുഴയിലെ 7000 നിർദ്ധനരായ രോഗികൾക്ക് മാസം 1000 രൂപാ വച്ച് നൽകുകയും ചെയ്യുന്ന “കനിവ്” എന്ന പരിപാടിക്ക് രൂപം നൽകുകയും ചെയ്തു.
അതിന്റെ ഉദ്‌ഘാടനം തൊടുപുഴ പള്ളി പാരിഷ് ഹാളിൽ നടന്നപ്പോൾ വൻ ജനാവലിയും തടിച്ചു കൂടി.കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലാണ് ആ കനിവ് എന്ന പരിപാടി ഉദ്‌ഘാടനം ചെയ്തത്.ഇത് എല്ലാവർക്കും ഒരു മാതൃകയാണ് ഈ മാതൃക സമൂഹം അനുകരിക്കേണ്ടതാണ് എന്നാണ് മാർ ജോർജ് പിതാവ് അന്ന് പറഞ്ഞത്. അന്നും ഈ പരിപാടിക്ക് ജോക്കുട്ടൻ മുൻ നിരയിൽ തന്നെ കാഴ്ചക്കാരനായി ഉണ്ടായിരുന്നു.
ജോക്കുട്ടൻ കാലയവനികയിലേക്കു മറയുമ്പോൾ ജോക്കുട്ടൻ ചാരിറ്റബിൾ ട്രസ്റ്റ് ഇനിയും ജീവിക്കും നിർധനർക്ക് കാരുണ്യമേകി
കോട്ടയം: പ്രവാസിയായ യുവാവ് നാട്ടിലെത്തിയപ്പോൾ ഓട്ടോക്കാരനായി മാറി. അതും കല്യാണം കഴിക്കാൻ..! ദുബൈയിൽ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന റോബിൻ പി.തോമസും, പ്രതിശ്രുത വധു അനില ജോയിയുമാണ് സേവ് ദി ഡേറ്റിനു വേണ്ടി ഓട്ടോഡ്രൈവർമാരായി മാറിയത്. നവംബർ 23 നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
നേഴ്‌സായി ജോലി ചെയ്യുന്ന മുണ്ടക്കയം കൊടികുത്തി പള്ളിപ്പറമ്പിൽ വീട്ടിൽ അനില ജോയിയും, മുണ്ടക്കയം മുളകുന്ന് പാറയ്ക്കൽ വീട്ടിൽ റോബിൻ പി.തോമസും തമ്മിലുള്ള വിവാഹമാണ് നവംബർ 23 ന് രാവിലെ 11 ന് മുണ്ടക്കയം പള്ളിയിൽ നിശ്ചയിച്ചിരിക്കുന്നത്. ഈ വിവാഹത്തിന്‍റെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിനു വേണ്ടിയാണ് ആത്രേയ വെഡിംങ് സ്റ്റോറീസിന്റെ ഫോട്ടോഗ്രാഫർ ജിബിൻ ജോയിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ ആശയമുണ്ടാക്കിയത്.
ജിബിൻ ജോയിയുടെ നേതൃത്വത്തിൽ അനിലയെയും, ഓട്ടോഡ്രൈവർമാരാക്കി തീം സെറ്റ് ചെയ്യുകയായിരുന്നു. ദുബൈയിൽ ജോലി ചെയ്യുന്ന റോബിൻ നേരത്തെ നാട്ടിലുണ്ടായിരുന്ന സമയത്ത് ഓട്ടോറിക്ഷ ഓടിച്ചിരുന്നു. ഇതേ തുടർന്നാണ്, ജിബിൻ ജോയി റോബിനെയും പ്രതിശ്രുത വധുവിനെയും ഓട്ടോ ഡ്രൈവർമാരാക്കി ഒരു തീം സെറ്റ് ചെയ്തത്. ആദ്യം ഇരുവരും മുണ്ടക്കയം കൊടികുത്തിയിലെ ഓട്ടോ സ്റ്റാൻഡിൽ എത്തുന്നതും, ഇവിടെ നിന്നും ഒന്നിച്ചിരുന്ന് ചായ കുടിക്കുന്നതും, പിന്നീട് ഒന്നിച്ച് പത്രം വായിക്കുന്നതും, ഓട്ടോറിക്ഷാ മാറ്റിയിടുന്നതും ഇതിനിടെ നിരകളിക്കുന്നതും അടക്കമുള്ള കാര്യങ്ങളാണ് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിന്‍റെ ഭാഗമായി ചിത്രീകരിച്ചത്.
അനിലയും റോബിനും പക്ഷേ അസാധ്യമായ നാണക്കാരായിരുന്നതിനാൽ സേവ് ദി ഡേറ്റ് ഷൂട്ടിങിന് കാര്യമായി കഷ്ടപ്പെടേണ്ടി വന്നിരുന്നതായി ജിബിൻ പറയുന്നു. പക്ഷേ, ആ കഷ്ടപ്പാട് എല്ലാം കഴുകിക്കളയുന്ന ഹിറ്റ് കാലമാണ് ഫോട്ടോഷൂട്ട് പുറത്തു വന്നതോടെ ഉണ്ടായത്. വീഡിയോ ഹിറ്റായെന്നു മാത്രമല്ല അപ്രതീക്ഷിതമായി വീഡിയോയും ഫോട്ടോയും വൈറലായി മാറുകയും ചെയ്തു. അശ്ലീലതയില്ലാതെ മാന്യമായ രീതിയിൽ ചിത്രീകരിച്ച സേവ് ദി ഡേറ്റിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി. നോട്ടീസ് നല്‍കി.
സി.എം. രവീന്ദ്രന്‍ കോവിഡ് മുക്തനായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടതായി ഇ.ഡിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. നോട്ടീസ് നല്‍കിയത്.
മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് സി.എം. രവീന്ദ്രന്‍. ഒരാളെ ചോദ്യം ചെയ്യലിന് വിളിച്ചെന്നു കരുതി അയാള്‍ കുറ്റവാളിയാകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലായ ജ്വല്ലറി എം.ഡി. പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്ക്വാഡിന് രൂപം നല്‍കി. എം.സി.കമറുദീന്‍ എം.എല്‍.എ. അറസ്റ്റിലായി പതിനഞ്ച് ദിവസമായിട്ടും പൂക്കോയ തങ്ങളെക്കുറിച്ച് വിവരമില്ല. അതിനിടെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപകരുടെ സംഗമം ചെറുവത്തൂരില്‍ നടന്നു
നിക്ഷേപ തട്ടിപ്പിലെ പല കേസുകളിലും ഒന്നാം പ്രതിയായ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കായി അന്വേഷണസംഘം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൂക്കോയ തങ്ങളെ ഒരുതവണ അന്വേഷണസംഘം ചോദ്യംചെയ്ത് വിട്ടയച്ചതുമാണ്. കമറുദീന്‍ അറസ്റ്റിലായ നവംബര്‍ ഏഴിനും കാസര്‍കോട് എസ്.പി. ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചന്തേരയിലെ വീട്ടില്‍നിന്ന് കാസര്‍കോട്ടെയ്ക്കുള്ള യാത്രയ്ക്കിടെ കാഞ്ഞങ്ങാട് എത്തിയപ്പോഴാണ് കമറുദീന്‍റെ അറസ്റ്റ് വിവരം പുറത്തായത്. അതോടെ തങ്ങള്‍ മുങ്ങി.
കേസിലെ മറ്റൊരു പ്രതിയും പൂക്കോയ തങ്ങളുടെ മകനും പയ്യന്നൂര്‍ ശാഖയുടെ മാനേജരുമായ ഹിഷാം വിദേശത്തേക്ക് കടന്നതായാണ് വിവരം. മൂന്ന് ജ്വല്ലറി ശാഖകളുടെയും മാനേജരായ സൈനുല്‍ ആബിദും ഒളിവില്‍ തുടരുകയാണ്. അതിനിടെ ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപകരായവരുടെ സംഗമം ചെറുവത്തൂരില്‍ നടന്നു. പരാതിക്കാരുടെ അഭിഭാഷകനായ ഷുക്കൂറിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം. നൂറോളം നിക്ഷേപകര്‍ പങ്കെടുത്തു.