ആറ്റുനോറ്റു കാത്തിരുന്ന കുഞ്ഞിനു ജന്മം നൽകാനാവാതെ റിൻസമ്മ യാത്രയായി; ഒപ്പം ആ കുരുന്നും. ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലെ സ്റ്റാഫ് നഴ്‌സായ കളത്തൂർ കളപ്പുരയ്ക്കൽ (വെള്ളാരംകാലായിൽ) റിൻസമ്മ ജോൺ (റിൻസി– 40) ആണ് ഭർത്താവിനൊപ്പം യാത്ര ചെയ്യുമ്പോൾ നായ റോഡിനു കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ മതിലിൽ ഇടിച്ചു മറിഞ്ഞു മരിച്ചത്. 7 മാസം ഗർഭിണിയായ റിൻസമ്മ റോഡിൽ വയറടിച്ചു വീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിൻസമ്മയെയും ഗർഭസ്ഥശിശുവിനെയും രക്ഷിക്കാനായില്ല.സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് ബിജുവിനും (45) പരുക്കേറ്റു. 8 വർഷം മുൻപ് വിവാഹിതരായ ഇവർക്കു കുട്ടികളില്ലായിരുന്നു. ഇന്നലെ രാവിലെ ജോലിക്കായി ആശുപത്രിയിലേക്കു പോകുമ്പോൾ 6.45നു പാലാ-പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കലിലാണ് അപകടം. കുര്യത്ത് ചിക്കൻ സെന്റർ നടത്തുകയാണ് ബിജു. നമ്പ്യാകുളം പടിഞ്ഞാറേമലയിൽ കുടുംബാംഗമാണ് റിൻസമ്മ. റിൻസമ്മയുടെയും ഗർഭസ്ഥശിശുവിന്റെയും സംസ്കാരം ഇന്ന് 3നു കളത്തൂർ സെന്റ് മേരീസ് പള്ളിയിൽ.