തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സഭ കൊല്ലം രൂപത പുറത്തിറക്കിയ ഇടയ ലേഖനം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. മത്സ്യനയത്തെ സഭ അടിസ്ഥാന രഹിതമായി വ്യാഖ്യാനിക്കുകയാണ്. ഇടയലേഖനം പുറത്തിറക്കിയത് ആര്‍ക്കുവേണ്ടിയാണെന്ന് സഭ വ്യക്തമാക്കണമെന്നും ഇടയലേഖനം തിരുത്തമമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകള്‍ക്ക് വില്‍ക്കാനുമുള്ള ശ്രമം നടക്കുന്നു എന്നാണ് ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ പലതും സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും കടലിലെ ധാതുക്കള്‍ ഇല്ലാതാക്കാനുള്ള നീക്കം നടത്തുകയാണെന്നും കൊല്ലം രൂപത പുറത്തിറക്കിയ ഇടയലേഖനത്തില്‍ ആക്ഷേപമുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉണ്ടായിരുന്ന ഭവന നിര്‍മ്മാണ പദ്ധതി ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചു. ടൂറിസത്തിന്റെയും വികസനത്തിന്റെയും പേര് പറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകര്‍ത്തെറിയാനാണ് ശ്രമം. അത്തരം നയങ്ങളും തീരുമാനങ്ങളും ഏതു സര്‍ക്കാര്‍ കൈക്കൊണ്ടാലും എതിര്‍ക്കപ്പെടേണ്ടതാണ്. മത്സ്യത്തൊഴിലാളികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് നിലനില്‍പ്പന്റെ പ്രശ്നമാണെന്നും ഇടയ ലേഖനത്തില്‍ പറയുന്നു.

കേന്ദ്രം ബ്ലൂ എക്കോണമി എന്ന പേരില്‍ കടലില്‍ ധാതുവിഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഖനനാനുമതി നല്‍കിയതിനേയും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. വന വാസികള്‍ക്കായി പ്രത്യേക പദ്ധതികള്‍ ഉള്ളതുപോലെ അവകാശങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കും ലഭ്യമാക്കണമെന്നാണ് രൂപത മുന്നോട്ടുവെക്കുന്ന ആവശ്യം. കടലിന്റെ മക്കള്‍ കേരളത്തിന്റെ സൈന്യമാണെന്നു പറയുമ്പോഴും ഈ സൈന്യത്തിനെ മുക്കിക്കൊല്ലുന്ന നയങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഭരണവര്‍ഗം കൂട്ടുനില്‍ക്കുകയാണെന്നുമുള്ള ശക്തമായ വിമര്‍ശനമാണ് ലത്തീന്‍ സഭ ഉന്നയിക്കുന്നത്.

സഭയുടെ നിലപാടിനു പിന്നിലെ ഉദ്ദേശം വ്യക്തമാക്കണമെന്നാണ് മന്ത്രി വാദം. കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങള്‍ ഔദ്യോഗിക രേഖപോലെ വന്നിരിക്കുകയാണ്. ഇത് വിഷയത്തിലുള്ള ധാരണക്കുറവ് കാരണമോ രാഷ്ട്രീയമായ താല്‍പ്പര്യം കാരണമോ ആവാം. കൊല്ലം ജില്ലയിലെ ചരിത്രത്തില്‍ ഇന്നേവരെ ഒരു ബിഷപ്പുമാരും അന്ധമായ രാഷ്ട്രീയ ഇടപെടല്‍ നടത്തിയിട്ടില്ല. ഫിഷറീസ് ആക്ടിനെ അടിസ്ഥാന രഹിതമായാണ് വ്യാഖ്യാനിക്കുന്നത്. സഭ ഈ നിലപാട് പുനഃപരിശോധിക്കും എന്നാണ് വിശ്വാസമെന്നും മന്ത്രി വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ നയങ്ങളെ വിമര്‍ശിക്കന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് നടിച്ച് അതിന്റെ പേരില്‍ പ്രചാരവേല നടത്തുന്നത് ധാര്‍മികമായി ശരിയാണോ എന്ന് അതിറക്കിവര്‍ തന്നെ പരിശോധിക്കണമെന്നും മേഴിസിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു.