എടത്വാ: ദീർഘനാളത്തെ ദുരിതങ്ങൾക്കും പ്രതീക്ഷകൾക്കും ഒടുവിൽ ദാഹജലവുമായി വാഹനമെത്തി.മധുരം വിതരണം ചെയ്ത് പ്രദേശവാസികൾ.തലവടി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലെ മടയ്ക്കൽ ജംഗ്ഷൻ മുതൽ മണ്ണാരുപറമ്പിൽപടി വരെയുള്ള റോഡിൻ്റെ ഇരുഭാഗങ്ങളിലായി താമസിക്കുന്ന 30 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിനാണ് താത്കാലിക പരിഹാരമായത്.
കഴിഞ്ഞ ദിവസം ഇവിടെ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കിയോസ്ക് സ്ഥാപിച്ചിരുന്നു. ഈ പ്രദേശത്ത് പൊതു പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചിട്ട് മുപ്പത് വർഷങ്ങൾ കഴിയുന്നു.ഈ പ്രദേശത്തുള്ളവർ ആകെ ആശ്രയിക്കുന്നത് തോടുകളെയും കിണറുകളെയുമാണ്.എന്നാൽ ഇപ്പോൾ തോടുകളിലെയും കിണറുകളിലെയും ജലനിരപ്പ് പൂർണ്ണമായി താഴ്ന്നു വറ്റി തുടങ്ങിയതു മൂലം രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്.കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും ഉപയോഗിച്ചിരുന്നത് തോടുകളിലെ വെള്ളം ആയിരുന്നു.അതും ഇപ്പോൾ ഇല്ലാതെ ആയിരിക്കുകയാണ്.ഈ വർഷം വളരെ നേരത്തെ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്.
സമാന്തര കുടിവെള്ള വിതരണം ആരംഭിക്കുമ്പോൾ വെള്ളം ശേഖരിച്ചു വെയ്ക്കാൻ സാധിക്കാഞ്ഞ സാഹചര്യത്തിൽ ആണ് രണ്ടായിരം ലീറ്ററിൻ്റെ കിയോസ്ക് സ്ഥാപിക്കുവാൻ തീരുമാനിച്ചത്.
വാലയിൽ ബെറാഖാ ഭവനിൽ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള നല്കിയ സ്ഥലത്താണ് കിയോസ്ക് സ്ഥാപിച്ചത്. റോഡിൽ നിന്നും കിയോസ്കിലെ വെള്ളം ശേഖരിക്കുന്നതിന് മതിൽ പൊട്ടിച്ച് ടാപ്പും ഘടിപ്പിച്ചിട്ടുണ്ട്.പഞ്ചായത്തിൽ നിന്നും വെള്ളം എത്തിച്ചു നല്കുമെന്നുള്ള പ്രതീക്ഷയിലാണ് ജനങ്ങൾ.എന്നാൽ നിരവധി കടമ്പകൾ ഇനിയും പൂർത്തിയാകേണ്ടതുണ്ട്. കുടിവെള്ളമെത്താൻ വൈകുമെന്ന നിരാശയിൽ കഴിയുമ്പോൾ ആണ് മുൻ എം.എൽ.എ ഓഫീസിൻ്റെ ഇടപെടൽ.
മാധ്യമ വാർത്തകൾ വായിച്ചറിഞ്ഞ് അന്തരിച്ച മുൻ എം.എൽ.എ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് തോമസ് എത്തി ആണ് കുടിവെള്ളം വിതരണ സഹായം വാഗ്ദാനം ചെയ്തത്. തൊട്ടുപിറകെ തനെ കുടിവെള്ളം നിറച്ച വാഹനവുമെത്തി.
വെള്ളപൊക്ക സമയങ്ങളിലും കുടിവെള്ളം ഇവിടെ കിട്ടാകനിയാണ്.മലിനമായ ജലം ഉറവയായി ഇറങ്ങുന്നത് മൂലം കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം ആണ്.അത് നേരിടുന്നതിന് കിയോസ്ക് ഏകദേശം മൂന്ന് അടി ഉയരത്തിലാണ് ഇഷ്ടിക കൊണ്ട് തറ കെട്ടി സ്ഥാപിച്ചിരിക്കുന്നത്.
വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങിൽ ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു .തോമസ് തോമസ് കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു.തോമസ്കുട്ടി പാലപറമ്പിൽ, ബാബു വാഴകൂട്ടത്തിൽ, വിൻസൺ പൊയ്യാലുമാലിൽ, സുരേഷ്പരുത്തിക്കൽ ,ജോർജ് തോമസ് കടിയന്ത്ര, തമ്പി വാലയിൽ, കുഞ്ഞുമോൻ പരുത്തിക്കൽ ,ദാനിയേൽ തോമസ്, ജോസ് കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു.പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കുടിവെള്ളം ആരംഭിക്കുവാൻ ഇനിയും പത്ത് ദിവസം കൂടി വേണ്ടി വരുമെന്ന് പഞ്ചായത്ത് അംഗം പി.കെ. വർഗ്ഗീസ് പറഞ്ഞു.
തലവടി തെക്കെക്കരയിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് ജലവിതരണം പുനസ്ഥാപിക്കുന്നതുവരെ സമാന്തര കുടിവെള്ള വിതരണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് ഇട്ടിട്ടുള്ളതാണ്.
ബെംഗളൂരുവിൽ കാറിടിച്ചു മരിച്ചയാളുടെ മൃതദേഹം അതേ കാറിൽ 500 കിലോ മീറ്ററോളം ദൂരെ വടക്കഞ്ചേരി പന്നിയങ്കരയ്ക്കു സമീപം കൊണ്ടുവന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചയാൾ പിടിയിൽ. മരിച്ചയാളും പ്രതിയും കർണാടക സ്വദേശികളാണ്. ബെംഗളൂരു ആനേക്കൽ ബൈഗഡദേനഹള്ളിയിൽ പി.അങ്കൻ മിത്ര (37) ആണു പൊലീസ് പിടിയിലായത്. ഇയാൾ ഓടിച്ച കാറിടിച്ചു മരിച്ച ബെംഗളൂരു ദേവനഹള്ളി മുദ്ദനായ്ക്കന ഹള്ളി വെങ്കിടേശപ്പയുടെ (67) മൃതദേഹമാണു ചൂരക്കോട്ടുകുളമ്പിൽ ഉപേക്ഷിച്ചത്. ബെംഗളൂരുവിൽ രാജ്യാന്തര കമ്പനിയിൽ എൻജിനീയറാണു പ്രതി.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: നാലിനു രാവിലെ 7.30ന് ഓഫിസിലേക്കു പോകുകയായിരുന്ന അങ്കൻ മിത്രയുടെ കാർ റോഡ് കുറുകെ കടക്കുകയായിരുന്ന വെങ്കിടേശപ്പയെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഇടുപ്പെല്ലു തകരുകയും തലയ്ക്കു പരുക്കേൽക്കുകയും കയ്യും കാലും ഒടിയുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ പ്രതിയുടെ വാഹനത്തിൽ തന്നെ ആശുപത്രിയിലേക്കയച്ചു. എന്നാൽ, പരുക്കേറ്റയാൾ കാറിനുള്ളിൽവച്ചുതന്നെ മരിച്ചെന്നറിഞ്ഞ പ്രതി ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ മൃതദേഹം ഉപേക്ഷിക്കാൻ തമിഴ്നാട്ടിലൂടെ കേരളത്തിലേക്കു യാത്ര ചെയ്യുകയായിരുന്നു.
8 വർഷം മുൻപു കൊച്ചിയിൽ വന്ന പരിചയം വച്ചാണു ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ടോൾ പ്ലാസകൾ ഒഴിവാക്കി ഗ്രാമീണ പാതകൾ വഴി പാലക്കാട്ടെത്തിയത്. രാത്രിയിൽ വടക്കഞ്ചേരി പിന്നിട്ടു തൃശൂർ ജില്ലയിലെ ചുവന്നമണ്ണു വരെ പോയെങ്കിലും റോഡ് നിർമാണം നടക്കുന്നതിനാൽ തിരികെ വന്നു. തുടർന്നു പന്നിയങ്കര ടോൾ പ്ലാസ എത്തും മുൻപു ദേശീയപാതയിൽ നിന്ന് ഒരു കിലോ മീറ്റർ അകലെ ആളൊഴിഞ്ഞ ഇടവഴിയിലെ വെള്ളച്ചാലിൽ മൃതദേഹം ഉപേക്ഷിച്ചു തിരിച്ചു പോയി.
നീല നിറത്തിലുള്ള കാർ വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെ ഇടവഴിയിലൂടെ വന്നതു സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്നു തൃശൂർ പാലിയേക്കര മുതൽ വാളയാർ വരെയുള്ള സിസിടിവി ക്യാമറകൾ നിരീക്ഷിച്ചാണു കർണാടക റജിസ്ട്രേഷനിലുള്ള കാറിനെക്കുറിച്ചും ഉടമയെക്കുറിച്ചും വിവരം ശേഖരിച്ചത്. തുടർന്നു ബെംഗളൂരു കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ പ്രതിയുടെ ഫ്ലാറ്റിൽ നിന്നു കാർ കണ്ടെത്തി.
മുൻഭാഗത്തെ തകർന്ന ചില്ലും ലൈറ്റും കണ്ടെത്തിയ പൊലീസിനു കാറിൽ നിന്നു മരിച്ചയാളുടെ തലമുടി കിട്ടി. വണ്ടിക്കുള്ളിൽ ചോരപ്പാടുകളുമുണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വിരലടയാള, ഫൊറൻസിക് വിദഗ്ധരും സംഘത്തോടൊപ്പം ബെംഗളൂരുവിലെത്തിയതു പ്രതിയെ ഇന്നലെ തന്നെ തെളിവു സഹിതം അറസ്റ്റ് ചെയ്യാൻ സഹായിച്ചു. ആലത്തൂരിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുടുക്കിയത് കേരളാ പൊലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണം. അപകടസ്ഥലത്തു നിന്നു മൃതദേഹം ഉപേക്ഷിക്കാനും തിരിച്ചു വീട്ടിലെത്താനും 1000 കിലോമീറ്ററാണ് പ്രതി കാറോടിച്ചത്. കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കുന്ന സമയത്ത് മൃതദേഹം തലയണ വച്ച് ഇരിക്കുന്ന നിലയിലാക്കാനും ശ്രദ്ധിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ ഫോൺ സഞ്ചരിച്ച സ്ഥലങ്ങളിലെ സമയവും പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിലെ സമയവും യോജിച്ചതോടെ വേഗം കുടുക്കാനായി.
പിടിക്കപ്പെടില്ലെന്ന ഉറപ്പിൽ പ്രതി തിരികെ നാട്ടിലെത്തിയെങ്കിലും പൊലീസിന്റെ കണ്ണുകളെ വെട്ടിക്കാൻ കഴിഞ്ഞില്ല. ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം, ആലത്തൂർ ഡിവൈഎസ്പി കെ.എം.ദേവസ്യ, വടക്കഞ്ചേരി സിഐ ബി.സന്തോഷ്, എസ്ഐ എ.അജീഷ്, ഉല്ലാസ്, എഎസ്ഐ പി.പി. ഉണ്ണിക്കൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ കെ.ബി.കലാധരൻ, ബാബു, എം.രാംദാസ്, ഡേവിസ്, രജ്ഞിനി, ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ റഹീം മുത്തു, കെ.ആർ.കൃഷ്ണദാസ്, സൂരജ്, യു.ബാബു, കെ.ദിലീപ്, ബി.ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പ്രതിയെ പിടിച്ചെങ്കിലും മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല. അപകടമുണ്ടായപ്പോൾ അദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്നു റോഡിൽ വീണ കടലാസുകൾ സമീപത്തെ കടക്കാരൻ സൂക്ഷിച്ചു വച്ചിരുന്നു. ഇന്നലെ അപകടം നടന്ന സ്ഥലത്ത് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുമ്പോൾ കടക്കാരൻ അവ കൈമാറിയതോടെയാണു വെങ്കിടേശമപ്പയെ തിരിച്ചറിഞ്ഞത്. വടക്കഞ്ചേരി പൊലീസ് എത്തിയപ്പോഴാണു മരണവിവരം വീട്ടുകാർ അറിയുന്നത്. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് സംസ്കാരം നടത്തും.
പൂരം കഴിഞ്ഞു മടങ്ങുന്നതിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ യുവാവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങോട്ടുകുറിശ്ശി കുന്നത്തുപറമ്പ് രാധാകൃഷ്ണന്റെ മകൻ രഘുവരൻ (21) ആണു മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ദിവസം രാത്രി പത്തിനു പൂരം കഴിഞ്ഞു മടങ്ങുമ്പോൾ ലക്കിടി കൂട്ടുപാതയിലുണ്ടായ സംഘർഷത്തിൽ യുവാവിനു തലയ്ക്കു പരുക്കേറ്റതായി പറയപ്പെടുന്നു.
രക്ഷയ്ക്കായി ഓടിയ യുവാവിനെ ഇന്നലെ രാവിലെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവർ നടന്നു പോകുന്നതിനിടെ ഇരുചക്രവാഹനത്തിൽ എത്തിയവരുമായാണു വാക്കേറ്റവും സംഘർഷവുമുണ്ടായത്. ഇതിനുശേഷം രഘുവരനെ കാണാനില്ലെന്നു സുഹൃത്തുക്കൾ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെയാണു സംസ്ഥാന പാതയോരത്തു ലക്കിടി കൂട്ടുപാതയ്ക്കു സമീപം വയലിൽ മരിച്ച നിലയിൽ കണ്ടത്.
ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി കൈമാറി. ഷൊർണൂർ ഡിവൈഎസ്പി എൻ. മുരളീധരൻ സ്ഥലത്തെത്തി അന്വേഷണം നടത്തി. മലബാർ സിമന്റ്സിലെ താൽക്കാലിക ജീവനക്കാരനാണു രഘുവരൻ. അമ്മ: വിമല. സഹോദരി: രഞ്ജിത. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കാൻ സർക്കാർ. സംസ്ഥാനത്താകെ പൊതുപരിപാടികൾ നിയന്ത്രിക്കാൻ തീരുമാനം. മാർച്ച് മാസത്തിലെ പൊതുപരിപാടികൾക്കാണ് നിയന്ത്രണം ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഉപേക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം എട്ട് മുതലുള്ള പരീക്ഷകൾ നടത്തും. പ്രൊഫഷണൽ കോളേജടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾക്കും പ്രാക്ടിക്കലിനും മാറ്റമുണ്ടാകില്ല.
സംസ്ഥാനത്തെ നിലവിലെ സാഹചര്യവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും അടിയന്തര മന്ത്രിസഭായോഗം വിശദമായി പരിഗണിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആശങ്കക്ക് അടിസ്ഥാനമുണ്ടെന്നല്ല മറിച്ച് മുൻകരുതൽ കര്‍ശനമാക്കി രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കുകമാത്രമാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍.
ന്യൂഡൽഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന് മലയാളത്തില്‍ ജന്മദിനാശംസകള് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശുദ്ധമലയാളത്തില്‍ ജന്മദിനാശംകള് നേര്‍ന്നതിന് നന്ദിയുണ്ടെന്നും നിങ്ങളുടെ ചിന്താശിലം ഹൃദയത്തില്‍ തൊട്ടെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച തരൂരിന്റെ 64ാം ജന്മദിനമായിരുന്നു. പ്രധാനമന്ത്രി അയച്ച ആശംസ കാര്‍ഡും തരൂര്‍ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
കൊറോണ വൈറസ് (കോവിഡ് 19 രോഗം) ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികള്‍ക്ക് വിത്തുകോശ ചികിത്സ ഫലപ്രദമാകുന്നു. കോവിഡ് 19 ബാധിച്ച് ഗുരുതരാവസ്ഥയിലായ നാല് രോഗികള്‍ക്ക് വിത്തുകോശ ചികിത്സയെ തുടര്‍ന്ന് അസുഖം ഭേദമായെന്നാണ് സൂചന. ഇതോടെ കൂടുതല്‍ ഗുരുതരാവസ്ഥയിലായ രോഗികളിലേക്ക് ഈ ചികിത്സാ മാര്‍ഗ്ഗം ഉപയോഗിക്കുന്നുവെന്നും സയന്‍സ് ആൻഡ് ടെക്‌നോളജി ഡെയ്‌ലി റിപ്പോര്‍ട്ടു ചെയ്തു.
പ്രസവസമയത്ത് പൊക്കിള്‍ കൊടിയില്‍ നിന്നാണ് മൂലകോശങ്ങള്‍ ശേഖരിക്കുന്നത്. ഇങ്ങനെ എടുക്കുന്ന മൂലകോശങ്ങള്‍ സ്‌റ്റെം സെല്‍ ബാങ്കുകളില്‍ സൂക്ഷിക്കുന്നു. ശരീരത്തിലെ ഏത് കോശങ്ങളായി മാറാനുമുള്ള കഴിവ് ഈ മൂലകോശങ്ങള്‍ക്കുണ്ട്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടേയും അടിസ്ഥാനമാണ് മൂലകോശം അഥവാ വിത്ത്‌കോശം. അതിവേഗത്തില്‍ വിഭജിച്ച് രോഗം ബാധിച്ച ഭാഗങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഇവക്കാകും. രോഗം ബാധിച്ച അവയവങ്ങളെ ഈ മൂല കോശങ്ങളുടെ സഹായത്തില്‍ പുതിയ കോശങ്ങളുണ്ടാക്കി കേടുപാടുകള്‍ പരിഹരിക്കുന്ന മാര്‍ഗമാണ് മൂലകോശ ചികിത്സ.
ഹൃദയസംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം, പാര്‍ക്കിന്‍സണ്‍സ്, പ്രമേഹം, കരള്‍ രോഗങ്ങള്‍, തലച്ചോറിലെ മുഴകള്‍, നേത്രസംബന്ധമായ രോഗങ്ങള്‍, നാഡീ സംബന്ധമായ തകരാറുകള്‍ എന്നിവയുടെ ചികിത്സക്ക് വിത്തുകോശങ്ങള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. സമാനമായി കോവിഡ് 19 രോഗത്തിനെതിരെയും വിത്ത് കോശ ചികിത്സ ഫലപ്രദമാണെന്നാണ് ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
കോവിഡ് 19 ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന നാല് പേരില്‍ വിത്ത് കോശ ചികിത്സ ഫലപ്രദമായി നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ രോഗികളില്‍ ഈ ചികിത്സ നടത്തുമെന്ന് ശാസ്ത്ര സാങ്കേതികവിദ്യ സഹമന്ത്രി സു നാന്‍പിങ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ H7N9 പക്ഷിപ്പനിയുടെ കാലത്ത് വിത്തുകോശ ചികിത്സ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.
കൊറോണ ഭീതിയില്‍ നില്‍ക്കുമ്പോള്‍ കോഴിക്കോട് അസാധാരണ സംഭവം. കാരശ്ശേരി പഞ്ചായത്തില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. വവ്വാല്‍ എന്നു കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് നിപ വൈറസിനെയാണ് പേടി. അതുകൊണ്ടുതന്നെ നിസാരമാക്കി തള്ളി കളയേണ്ടതല്ല. സംഭവം കണ്ട നാട്ടുകാര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു.
കാരശ്ശേരിയിലെ കാരമൂലയിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കൂട്ടത്തോടെ ചത്തനിലയിലാണുള്ളത്. ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവം. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ എന്നിവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ പ്രദേശങ്ങളിലെ പക്ഷികളെ കൊന്നൊടുക്കുന്നത് ഈ ആഴ്ച പൂര്‍ത്തിയാകും.
പത്തനംതിട്ടയിൽ നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു. റാന്നിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ വീണ്ടും ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ പരിശോധന നടത്തേണ്ടിയിരുന്ന യുവാവാണ് ഇന്നലെ രാത്രി ആശിപത്രിയില്‍ നിന്ന് ചാടിപോയത്. വെച്ചൂച്ചിറ സ്വദേശിയായിരുന്ന ഇയാൾ ആശുപത്രി അധികൃതർ അറിയാതെയാണ് മുങ്ങിയത്. കർശനനിരീക്ഷണത്തിലുള്ള വാർഡിൽ നിന്നാണ് ഇയാള്‍ ചാടിപോയത്. അതേസമയം, ജില്ലയില്‍ ഒരാളെ കൂടി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രണ്ട് വയസുകാരിയെ ആണ് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.
രോഗബാധിതരായ അഞ്ച് പേരുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവരുടെ സമ്പർക്കപ്പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കിയിരുന്നു. ഇതിൽപ്പെട്ടയാളായിരുന്നു യുവാവ്. പരിശോധനയ്ക്കായി ഇവരെ ഓരോരുത്തരെയായി വിളിച്ചുവരുത്തി രക്തമെടുത്ത് പരിശോധന നടത്തുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവർത്തകരും. ഇതിനിടെയാണ് ഇയാൾ മുങ്ങിയത്. പത്തനംതിട്ട ജനറലാശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ച ഈ യുവാവ് ആദ്യം രക്തപരിശോധനയ്ക്ക് തയ്യാറായില്ല. പിന്നീട് അധികൃതരുടെ ശ്രദ്ധ ഒന്ന് തെറ്റിയപ്പോൾ ഓടിപ്പോവുകയായിരുന്നു എന്നാണ് വിവരം.
ദില്ലിയിൽ മലയാളികളായ അമ്മയേയും മകളേയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ കസ്റ്റഡിയിൽ. എറണാകുളം സ്വദേശി സുമിത വാത്‍സ്യ മകൾ സ്മൃത വാത്‍സ്യ എന്നിവരെയാണ് ഇന്നലെ വസുന്ധര എങ്ക്ലേവിലെ അപ്പാർട്ട്മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ സുഹൃത്തായ വിനയ് ആണ് കസ്റ്റഡിയിൽ ആയത്. ഇയാളെ ജയ്പൂരിൽ നിന്നും രാജസ്ഥാൻ പൊലീസ് ആണ് പിടികൂടിയത്.
ഇയാളും സ്മൃതയും തമ്മിൽ അടുത്തിടെ തര്‍ക്കമുണ്ടായതായി പൊലീസ് പറയുന്നു. പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. വിനയ് ഇപ്പോൾ രാജസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ നാളെ ദില്ലിയിലേക്ക് കൊണ്ടുവരും. വിനയ് ഇന്നലെ ഫ്ലാറ്റിലെത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
രാവിലെ ഫ്ലാറ്റിലെത്തിയ ജോലിക്കാരിയാണ് സുമതിയുടെയും മകളുടെയും മൃതദേഹം കണ്ടത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. പുലര്‍ച്ച മൂന്ന് മണിയോടെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. കേസില്‍ ജയ്പൂരിൽ വച്ചാണ് സ്മൃതയുടെ ആൺസുഹൃത്ത് വിനയിയെ പൊലീസ് പിടികൂടിയത്. കൊലപാതകം നടത്തിയതിന് ശേഷം ബസിൽ രാജസ്ഥാനിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം. തുടർന്ന് കിഴക്കൻ ദില്ലി പൊലീസ് രാജസ്ഥാൻ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.
നാൽപ്പത്തിയഞ്ച് കാരിയായ സുമിത വാത്‍സ്യയും മകളും ഇരുപത് വർഷത്തോളമായി ദില്ലിയിലാണ് താമസം. സുമിതയുടെ ഭർത്താവ് വർഷങ്ങൾക്ക് മുന്‍പ് മരിച്ചു. ഒരു ഇവന്റ് മാനേജ്‍മെന്റ് കന്പനിയില്‍ എക്സിക്യൂട്ടീവാണ് കൊല്ലപ്പെട്ട സുമിത വാത്‍സ്യ. ഇരുപത്തിയഞ്ച്കാരിയായ സ്മൃത പഠനം കഴിഞ്ഞ് ഒരു സ്വകാര്യ കന്പനിയിൽ തൊഴില്‍ പരിശീലനം നടത്തുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം മറ്റന്നാൾ സംസ്കരിക്കും
കോട്ടയം: ജില്ലയിൽ മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും കിട്ടാക്കനി. മെഡിക്കൽ സ്റ്റോറുകൾ ഇവയ്ക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ച് വൻവില വാങ്ങുന്നതായി വ്യാപകപരാതി. ആഴ്ചകൾക്ക് മുൻപ് മൂന്നു രൂപയ്ക്കും അഞ്ച് രൂപയ്ക്കും വാങ്ങിയിരുന്ന മാസ്കുകൾ ഒന്നിന് ഇരുപത്തിയഞ്ച് രൂപയിലേറെയാണ് പലകടകളിലും ഈടാക്കുന്നത്. തോന്നിയതുപോലെ വിലകൂട്ടി വിൽക്കാൻ മെഡിക്കൽ സ്റ്റോറുകളിൽ മാസ്കുകളുടെ ചില്ലറ വിൽപ്പനയാണ് നടക്കുന്നത്. പായ്ക്കറ്റ് മാസ്കുകൾ ഒരിടത്തും ലഭിക്കാനില്ല. പായ്ക്കറ്റുകളിൽ വില രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ഇതിൽ കൂടുതൽ വാങ്ങാൻ കഴിയാത്തതിനാലാണ് ചില്ലറ വിൽപ്പന നടത്തുന്നതെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് പരാതികൾ വന്നതോടെ എഡിഎമ്മിന്റെ നേതൃത്വത്തില്‍ മൊത്തവിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.