സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ കമന്റ് ചെയ്തതിന്റെ പേരിൽ മുൻകോഴിക്കോട് കളക്ടറായ എൻ പ്രശാന്ത് ഐഎഎസ് തന്നെ ബ്ലോക്ക് ചെയ്‌തെന്ന ആക്ഷേപവുമായി ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. ദളിതർക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.
ഈ പോസ്റ്റ് കലാപത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നു പറഞ്ഞ് താനിട്ട കമന്റ് ഇപ്പോൾ കാണുന്നില്ലെന്നും പ്രശാന്ത് ഐഎഎസ് തന്നെ ബ്ലോക്ക് ചെയ്തതായി മനസിലാക്കുന്നെന്നും സന്ദീപ് വാര്യർ സ്വന്തം പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. സിവിൽ സർവന്റായ ഒരാൾ കലാപത്തെ പ്രോത്സാഹിപ്പിക്കാമോ എന്നു തുടങ്ങുന്ന സന്ദീപ് വാര്യരുടെ പോസ്റ്റ് പ്രശാന്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതാണ്.
സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രശാന്ത് ഐഎഎസ് എന്നെ ബ്ലോക്ക് ചെയ്തതായി മനസ്സിലാക്കുന്നു . പ്രശാന്തിന്റെ പോസ്റ്റിനു കീഴെ എന്റെ പ്രൊഫൈലിൽ നിന്ന് ഞാനിട്ട കമന്റ് ഇപ്പോൾ കാണുന്നില്ലെന്ന് പലരും പറഞ്ഞപ്പോൾ പരിശോധിക്കാൻ ശ്രമിച്ചു. അപ്പോഴാണ് ബ്ലോക്ക് കിട്ടിയത് മനസ്സിലായത്. പ്രശാന്തിനോട് പറയാനുള്ളത് സ്വന്തം പേജിൽ തന്നെ വൃത്തിയായി പറയാം.
രാജ്യത്ത് കലാപം സ്വപ്നം കാണുന്ന , കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് സിവിൽ സർവൻറ് ആയ താങ്കൾക്ക് അറിയില്ലേ ? രാജ്യത്ത് കലാപം ഉണ്ടാകുമ്പോൾ അത് തടയാൻ ബാധ്യതയുള്ള താങ്കൾ കലാപത്തിന് ആഹ്വാനം ചെയ്യുക എന്ന നിയമവിരുദ്ധമായ പ്രവർത്തിയല്ലേ ചെയ്തിരിക്കുന്നത് ? താങ്കളുടെ പോസ്റ്റിനു കീഴിൽ വിനയ് മൈനാഗപ്പള്ളി എന്ന യുവാവ് ഉന്നയിച്ച ആരോപണം അദ്ദേഹം തന്നെ തെളിയിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ആരോപണമുന്നയിച്ച യുവാവിനെ അങ്ങ് തൂക്കിലേറ്റിക്കളയും എന്ന രീതിയിലുള്ള ഭീഷണി ഒന്നും വേണ്ട
.
താങ്കൾ ഇതിനു മുമ്പ് നിയമപരമായ നടപടി എടുക്കും എന്ന് ഭീഷണിപ്പെടുത്തിയ കേസുകളിലെ നിലവിലെ അവസ്ഥ എന്താണ് ?
സർക്കാർ വാഹനം ദുരുപയോഗം ചെയ്ത വിഷയത്തിൽ സംസ്ഥാന സർക്കാർ താങ്കൾക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ലേ ? അന്ന് അക്കാര്യം പുറത്തുകൊണ്ടുവന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തള്ളി പോയിട്ട് എന്തായി ?
കോഴിക്കോട് എം പിയോട് ലേലു അല്ലു പറഞ്ഞ് സാഷ്ടാംഗം പ്രണമിച്ചതൊക്കെ ആരും മറന്നിട്ടില്ല.
ആരോപണങ്ങൾ വരുമ്പോൾ ബ്ലോക്ക് ചെയ്യുക, സ്വന്തം പ്രൊഫൈൽ തന്നെ പൂട്ടി ആശുപത്രിയിൽ പോയി വ്യാജ രോഗം പറഞ്ഞ് അഡ്മിറ്റ് ആവുക , ഇതൊക്കെ ആധുനികകാലത്തെ സൈബർ ആക്ടിവിസ്റ്റുകളുടെ സ്ഥിരം കലാപരിപാടിയാണ്. കൂടുതൽ പറയിപ്പിക്കാതിരിക്കുന്നതാണ് പ്രശാന്തിന് നല്ലത്.
ആക്ഷന്‍ ഹീറോ ബിജുവിലെ മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഗാനം കേള്‍ക്കാന്‍ മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. അതുപോലെ തന്നെ മലയാളികള്‍ക്ക് ഇഷ്ടമാണ് ആ പാട്ടുപാടി അഭിനയിച്ച അരിസ്റ്റോ സുരേഷ് എന്ന നടനെയും. സിനിമയിലെ വേഷവും ഗാനവും ശ്രദ്ധിക്കപ്പെട്ടതോടെ അരിസ്റ്റോ സുരേഷിനെ തേടി നിരവധി സിനിമകളാണ് എത്തിയത്.
ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അരിസ്റ്റോ സുരേഷ്. വിവാഹിതനാകാന്‍ പോകുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്ത ശരിയാണെന്നും എന്നാല്‍ ഒരു സിനിമ സംവിധാനം ചെയ്തതിന് ശേഷമേ വിവാഹം ഉണ്ടാകുകയുള്ളൂ എന്നും താരം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
പ്രണയം മുന്‍പും പലരോടും തോന്നിയിട്ടുണ്ട്. എന്നാല്‍ ആ പ്രണയം സ്വന്തമാക്കാനുള്ള അര്‍ഹത തനിക്ക് ഇല്ല എന്ന് തോന്നിയതിനാല്‍ പിന്‍മാറുകയായിരുന്നുവെന്നും ഇപ്പോഴാണ് യഥാര്‍ത്ഥ ആളെ കണ്ടെത്തിയതെന്നും സുരേഷ് പറഞ്ഞു. ആക്ഷന്‍ ഹീറോ ബിജു സിനിമയുടെ സെറ്റില്‍ വച്ചാണ് താന്‍ പ്രണയിനിയെ കണ്ടുമുട്ടിയതെന്നും താരം പങ്കുവെച്ചിട്ടുണ്ട്.
തൃശ്ശൂര്‍ സ്വദേശിനിയാണ് യുവതിയെന്നും 36 വയസ്സുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പേരുവിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടില്ല. ആക്ഷന്‍ ഹീറോ ബിജുവിന്റെ സെറ്റില്‍ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
നിത്യാ മേനോനെ നായികയാക്കി രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘കോളാമ്പി’ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ അരിസ്റ്റോ സുരേഷ്.
പക്ഷാഘാതത്തെ തുടർന്ന് അൽനാദയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി പ്രവാസിയെ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് നാട്ടിലെത്തിച്ചു. പാലക്കാട് താമസിക്കുന്ന കൊടുങ്ങല്ലൂർ പുതിയ കോവിലകത്ത് നാരായണ സ്വാമി അയ്യരെയാണ് (58) കഴിഞ്ഞദിവസം കോൺസുലേറ്റ് മെഡിക്കൽ വിങ്ങിന്റെ സഹായത്തോടെ യാത്രയാക്കിയത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്കാണ് യാത്രയായത്.
കാർഗോ ലോജിസ്റ്റിക് ക്ലിയറൻസ് രംഗത്ത് പ്രവർത്തിക്കുന്ന നാരായണ സ്വാമി ഓഗസ്റ്റ് 13നാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ഷാർജ അൽ ഖാസിമി ആശുപത്രിയിലാക്കി. രക്തം കട്ട പിടിച്ചതിനാൽ തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയയും നടത്തി. ഡോ.സതീഷിന്റെ അടിയന്തര ഇടപെടൽ കൊണ്ടാണ് ജീവൻ രക്ഷപ്പെട്ടതെന്നു നാരായണ സ്വാമിയെ സഹായിക്കാൻ നേതൃത്വം നൽകിയ മുകേഷ്, ഷാജി നമ്പ്യാർ എന്നിവർ പറയുന്നു.
തുടർന്ന് മൂന്നാഴ്ചയോളം ഇദ്ദേഹം ഐസിയുവിലായിരുന്നു. തുടർന്ന് അയ്യപ്പസേവാ സംഘത്തിന്റെ വിശാഖ്, രാകേഷ് എന്നിവർ വഴി കോൺസുലേറ്റിന്റെ മെഡിക്കൽ വിങ്ങുമായി ബന്ധപ്പെട്ടു. കോൺസുലേറ്റിന്റെ ഇടപെടൽ മൂലം അൽഖാസിമി ആശുപത്രിയിലെ 20 ലക്ഷത്തോളം രൂപയും ഇളവു ചെയ്തു നൽകി.
നടന്‍ ബൈജു സന്തോഷും പ്രതിഫലം കുറയ്‌ക്കുന്നില്ലെന്ന് പരാതി. ബൈജു അഭിനയിച്ച മരട് 357 എന്ന സിനിമയുടെ നിര്‍മ്മാതാവാണ് പരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചിരിക്കുന്നത്. നടന്മാരായ ജോജു, ടോവിനോ തുടങ്ങിയവർ പ്രതിഫലം കൂട്ടി ചോദിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തിന് പിന്നാലെയാണ് ഇത്.തന്റെ പ്രതിഫലം 20 ലക്ഷം രൂപ ആണെന്നും ഈ തുക കുറയ്ക്കാന്‍ തയ്യാറല്ലന്നും ബൈജു പറഞ്ഞെന്നാണ് നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍.തുക പൂര്‍ണമായി ലഭിക്കാതെ സിനിമ ഡബ്ബ് ചെയ്യില്ലെന്നാണ് ബൈജുവിന്റെ നിലപാടെന്നാണ് നിര്‍മ്മാതാവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിച്ചിരിക്കുന്നത്. അതേസമയം ബൈജുവുമായി എട്ട് ലക്ഷം രൂപയുടെ എഗ്രിമെന്റാണുളളതെന്നു പറയുന്ന നിർമ്മാതാവ് സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ പ്രസ്തുത കരാറിന്റെ കോപ്പി ഉള്‍പ്പടെ നല്‍കിയെന്നാണ് വിവരം.
അതേസമയം വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ ടൊവിനോ തോമസും ജോജു ജോര്‍ജും പ്രതിഫലം കുറയ്‌ക്കാന്‍ സമ്മതിച്ചതായി നിര്‍മാതാക്കളുടെ സംഘടന അറിയിച്ചിരുന്നു. എന്നാൽ പ്രതിഫലം കുറച്ചുവെന്ന വാർത്തകൾ തള്ളി നടൻ ടോവിനോ തോമസ്. പ്രതിഫലം കുറച്ചിട്ടില്ലെന്നും പ്രതിഫലത്തിന്റെ കാര്യത്തിൽ സാവകാശം നൽകുകയാണുണ്ടായതെന്നും ടൊവിനോ തോമസ് പ്രതികരിച്ചു.പ്രതിഫലം വാങ്ങാതെയാകും ടൊവിനോ തോമസ് പുതിയ ചിത്രം ചെയ്യുക. സിനിമ വിജയിച്ചാല്‍ നിര്‍മാതാവ് നല്‍കുന്ന വിഹിതം സ്വീകരിക്കാം എന്നാണ് ടൊവിനോ സമ്മതിച്ചിരിക്കുന്നത്. അതേസമയം ജോജു ജോര്‍ജ് 20 ലക്ഷമാണ് പ്രതിഫലം കുറച്ചത്. കൊവിഡിന് മുന്‍പ് 75 ലക്ഷം വാങ്ങിയിരുന്ന ടൊവിനോ ഒരു കോടിയായി പ്രതിഫലം ഉയര്‍ത്തിയിരുന്നു. 45 ലക്ഷം വാങ്ങിയിരുന്ന ജോജു 50 ലക്ഷമാണ് ആവശ്യപ്പെട്ടത്. ഇതോടെ രണ്ടു താരങ്ങളുടെയും സിനിമയുടെ ചിത്രീകരണാനുമതി പുനപരിശോധിക്കാന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. പ്രതിഫലം കുറച്ചാല്‍ മാത്രമെ ചിത്രീകരണാനുമതി നല്‍കു എന്നായിരുന്നു സംഘടനയുടെ നിലപാട്. ഇതോടെയാണ് രണ്ട് താരങ്ങളും പ്രതിഫലം കുറച്ചത്.
തിരുവനന്തപുരം∙ വാഷിങ്ടനിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ മലയാളി ഡോക്ടർ മരിച്ചതായി തൈക്കാടുളള ഭർത്താവിന് അടിയന്തര ഫോൺ സന്ദേശം. ‘മരണവീടി’ന്റെ കരച്ചിലിലേക്കു മണിക്കൂറുകൾക്കകം അടുത്ത ഫോൺ വിളിയെത്തി. താൻ സസുഖം വാഷിങ്ടനിൽ എത്തിയതായി ‘പരേത’ ഫോണിൽ ഭർത്താവ് ഡോ.കെ.എം.വിനായക്കിനെ അറിയിച്ചു. തൈക്കാട് നിത്യ വൈശാഖ് വസതിയിൽ അതോടെ ആശ്വാസ നിശ്വാസം.
നാലു പതിറ്റാണ്ടായി വാഷിങ്ടൻ ഡിസിയിൽ പ്രാക്ടീസ് ചെയ്യുകയാണു ഡോക്ടർ ദമ്പതികൾ. തിരുവനന്തപുരം– ഡൽഹി– വാഷിങ്ടൻ വിമാനത്തിലാണു വിനായക്കിന്റെ ഭാര്യ ചൊവ്വാഴ്ച ഇവിടെ നിന്നു പുറപ്പെട്ടത്. ഡൽഹിയിൽ നിന്നു വിമാനത്തിൽ കയറിയ വിവരവും അവർ ഭർത്താവിനെ അറിയിച്ചിരുന്നു. ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ ഡൽഹിയിലെ എയർ ഇന്ത്യ ഓഫിസിൽ നിന്നു വിളിച്ചു ഭാര്യയുടെ മരണവിവരം ഡോക്ടറെ അറിയിക്കുകയായിരുന്നു. ഞെട്ടിത്തരിച്ചു പോയ ഡോക്ടറോട്, പേരും വിലാസവുമെല്ലാം വീണ്ടും ചോദിച്ചുറപ്പിച്ചു മരണവാർത്ത സ്ഥിരീകരിച്ചു.
തകർന്നു പോയ ഡോക്ടർ തിരുവനന്തപുരത്തുള്ള സഹോദരനെ വിളിച്ചു ദുരന്തവാർത്ത അറിയിച്ചു. ആകെ കരച്ചിലും ബഹളവും. അതിനിടെ, വാഷിങ്ടനിൽ ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങാനുള്ള ഏർപ്പാടുകളും ചെയ്യേണ്ടതുണ്ട്. അവിടത്തെ കെയർടേക്കർ ഗ്ലോറിയെ ഇതിനായി ബന്ധപ്പെട്ടപ്പോൾ ‘താങ്കൾ എന്താണു പറയുന്നത്. ഞാൻ മാഡത്തിനെ എയർപോർട്ടിൽ നിന്നു വിളിക്കാൻ പോവുകയാണ്. ഇപ്പോൾ സംസാരിച്ചതേയുള്ളൂ’’വെന്ന് ഗ്ലോറി. അമ്പരന്നു പോയ വിനായക്കിനെ അതിനിടെ ഭാര്യ തന്നെ വിളിച്ചു താൻ എത്തിയ വിവരം അറിയിച്ചു.
എയർ ഇന്ത്യയിലേക്കു രോഷാകുലനായി വിളിച്ച ഡോക്ടറോട് അവർ ആവർത്തിച്ചു: മരിച്ചുവെന്നതു തീർച്ചയാണ്. പൈലറ്റിന്റെ സന്ദേശമുണ്ടായിരുന്നു’’. അതേ വിമാനത്തിൽ യാത്ര ചെയ്തിരുന്ന ഡോ.എം.വി.പിള്ളയാണു പിന്നീട് ഈ നാടകീയ സംഭവത്തിന്റെ ചുരുളഴിച്ചത്. ഡൽഹിയിൽ നിന്നു കയറുമ്പോൾ, ബിസിനസ് ക്ലാസിൽ വനിതാ ഡോക്ടർക്ക് അനുവദിച്ച സീറ്റിൽ മറ്റൊരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. കോവിഡിന്റെ സാഹചര്യത്തിൽ ആ സീറ്റിൽ ഇരിക്കേണ്ടെന്നു കരുതി ഡോക്ടർ മറ്റൊരു സീറ്റിലേക്കു മാറി. ഡോക്ടർക്ക് അനുവദിച്ച സീറ്റിലിരുന്ന സ്ത്രീയാണു യാത്രയ്ക്കിടെ മരിച്ചത്.
സ്വർണ്ണകടത്തു കേസിൽ കോഴിക്കോട്, കൊടുവള്ളി നഗരസഭാ കൗണ്സിലർ കാരാട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. അതിനിടെ, സ്വര്‍ണക്കടത്തിൽ കോഴിക്കോട് കൊടുവളളിയിലെ സ്വകാര്യആശുപത്രിയില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. കാരാട്ട് ഫൈസല്‍ ഡയറക്ടറായ ആശുപത്രിയിലാണ് കസ്റ്റംസ് പരിശോധന.
ഫൈസലിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഫോണിലെ ശബ്ദ സന്ദേശങ്ങളും രേഖകളും പിടിച്ചെടുത്തിരുന്നു. ഫൈസലുമായി അടുത്ത ബന്ധമുള്ള കുന്ദമംഗലം, കൊടുവള്ളി എംഎൽഎ മാരെ ചോദ്യം ചെയ്യണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണങ്ങളിൽ കഴമ്പില്ലെന്നും കാരാട്ട് റസാഖ് എംഎൽഎ പറഞ്ഞു.
രാവിലെ ആറരയോടെ കാരാട്ട് ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടിൽ എത്തിയ കസ്റ്റംസ് ഒന്നര മണിക്കൂർ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിൽ എടുത്തത്. രണ്ടു വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഒന്ന്. സ്വർണകടത്തുകേസ് പ്രതികളുമായി കാരാട്ട് ഫൈസൽ പല തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഫോണിലെ ശബ്ദ സന്ദേശങ്ങൾ പിടിച്ചെടുത്തത്. കടത്തിയ സ്വർണ്ണം വിതരണം ചെയ്യാൻ കാരാട്ട് ഫൈസൽ സഹായിച്ചതിന്റെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖുമായും കുന്ദമംഗലം എംഎൽഎ പി.ടി.എ റഹീമുമായും അടുത്ത ബന്ധമാണ് ഉള്ളത്. ഫൈസലിനെ കസ്റ്റഡിയിൽ എടുത്തതോടെ രണ്ട് എംഎൽമാരെയും ചോദ്യം ചെയ്യണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. സ്വർണകടത്തുകാരെ സിപിഎം സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം ഓഫിസിലേക്ക് മുസ്‌ലിം ലീഗ് പ്രതിഷേധപ്രകടനം നടത്തി.
‘ഈശ്വരനിലും എന്ന പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരിലും എനിക്കു വേണ്ടി പ്രാര്‍ഥിക്കുന്ന പ്രിയപ്പെട്ടവരിലും മാത്രം വിശ്വാസമര്‍പ്പിച്ചാണ് ഞാന്‍ ഐസി.യുവില്‍ കഴിഞ്ഞത്…”- കോവിഡ് രോഗമുക്തയായി ആശുപത്രി വിട്ടതിന് പിന്നാലെ സിനിമാ സീരിയല്‍ താരം സീമ ജി നായര്‍ പറയുന്നു.
സെപ്റ്റംബര്‍ 4-ാംതീയതി ഞാന്‍ കാലടിയില്‍ ഒരു വര്‍ക്കിന് പോയിരുന്നു അവിടെ വച്ചാണ് രോഗം പിടികൂടിയതെന്നു തോന്നുന്നുവെന്ന് സീമ പറഞ്ഞു. 8ാം തീയതി ചെറിയ ചുമ തുടങ്ങി. 9 നു രാത്രി ഷൂട്ടിന് വേണ്ടി തിരികെ ചെന്നൈയിലേക്കു പോയി. 10-ാം തീയതി ഷൂട്ടില്‍ ജോയിന്‍ ചെയ്തു. 11ാം തീയതി ശരീരത്തിനു ചെറിയ അസ്വസ്ഥത തോന്നി.
എങ്ങനെയെങ്കിലും ഹോസ്പിറ്റലില്‍ കൊണ്ടു പോകണം എന്ന് പ്രൊഡ്യൂസറോട് പറഞ്ഞു. അവര്‍ എന്നെ ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. തിരികെ റൂമിലെത്തിയിട്ടും ആരോഗ്യ സ്ഥിതി മോശമായിരുന്നു. എനിക്കെത്രയും വേഗം നാട്ടില്‍ എത്തിയാല്‍ മതി എന്നായി.
ഈ അവസ്ഥയില്‍ ചെന്നൈയില്‍ താമസിക്കുന്നത് ശരിയല്ലെന്ന് തോന്നി. ആരുമില്ലാതെ ഒറ്റപെട്ടു പോവുന്നു എന്നൊരു തോന്നല്‍. എത്രയും വേഗം നാട്ടില്‍ എത്തണമെന്ന് ഞാന്‍ വാശി പിടിച്ചു. ആദ്യം വിളിച്ചത് എന്റെ സുഹൃത്തും കൊച്ചിന്‍ ഷിപ് യാര്‍ഡിലെ സി.എസ്.ആര്‍ ഡെപ്യൂട്ടി മാനേജറുമായ യൂസഫ് പായിപ്രയെ ആയിരുന്നു.
അതോടെ കാര്യങ്ങള്‍ക്ക് വേഗത്തിലായി. എറണാകുളത്തെ കോവിഡ് ചികിത്സയുടെ ചാര്‍ജുള്ള ഡോ. അതുലിനെ വിളിച്ചു സംസാരിക്കുന്നു. അങ്ങനെ ചെന്നൈയില്‍ നിന്നു കൊച്ചിയിലേക്കു മടങ്ങിയെന്ന് സീമ ജി നായര്‍ പറയുന്നു. 4ാം തീയതി രാത്രി മുതല്‍ 25ാം തീയതി വരെ കളമശേരി മെഡിക്കല്‍ കോളജില്‍ ഐ.സി.യുവില്‍ കഴിഞ്ഞു.
കളമശേരിയില്‍ അഡ്മിറ്റ് ആയ ശേഷമാണ് കോവിഡ് പോസീറ്റീവ് ആണെന്നും ന്യുമോണിയ ബാധിച്ചിട്ടുണ്ടെന്നും ഷുഗര്‍ കൂടിയെന്നും മനസ്സിലായത്. 14ാം തീയതി രാത്രി മുതല്‍ ഓക്‌സിജന്‍ ലെവലും കുറഞ്ഞു തുടങ്ങി. ആര്‍.എം.ഒ ഗണേഷ് മോഹന്‍ സാറിന്റെ നേതൃത്വത്തിലാണ് കാര്യങ്ങള്‍ നോക്കിയത്.
ചെന്നൈയില്‍ വച്ചും എറണാകുളത്തെ ആദ്യത്തെ ടെസ്റ്റിലും നെഗറ്റീവ് ആയിരുന്നു. പക്ഷേ, ഡോക്ടര്‍ അതുല്‍ ഒരു ടെസ്റ്റ് കൂടി നടത്താം എന്നു പറഞ്ഞു. അങ്ങനെയാണ് 14ാം തീയതി രാത്രി പരിശോധനയ്ക്കായി കളമശേരിയില്‍ എത്തിയതെന്നും സീമ കൂട്ടിച്ചേര്‍ത്തു.
തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എന്റെ മോന് ആരുണ്ട് എന്നതായിരുന്നു അപ്പോള്‍ എന്റെ ചിന്ത. ദീപക് ദേവും ഹൈബി ഈഡനും എന്നെ വിളിച്ച് ഒപ്പമുണ്ടാകും എന്നു ധൈര്യം തന്നു. ഐ.സി.യുവിലേക്ക് മാറ്റിയ ശേഷം കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോള്‍ എനിക്കൊന്നും തോന്നിയില്ല. പക്ഷേ ന്യുമോണിയയും ഷുഗറും കൂടി ആയപ്പോള്‍ തകര്‍ന്നു പോയിരുന്നുവെന്നും താരം പറഞ്ഞു.
ആത്മവിശ്വാസം നഷ്ടപ്പെട്ടു. ടെന്‍ഷന്‍ കൂടി. ആരുമായും സംസാരിക്കാന്‍ പറ്റില്ല, മെസേജ് അയക്കാന്‍ പറ്റില്ല. ആകെ ഒറ്റപ്പെട്ടു. അതിനു ശേഷം ഞാന്‍ ദൈവത്തില്‍ മാത്രം മനസ്സര്‍പ്പിച്ച് യൂട്യൂബില്‍ മോട്ടിവേഷന്‍ വിഡിയോസ് കണ്ടു കൊണ്ടിരുന്നു. പതിയെപ്പതിയെ ഞാന്‍ തിരികെ വന്നു. കോവിഡ് നെഗറ്റീവ് ആയെന്നു അറിഞ്ഞ ദിവസം ജീവിതത്തില്‍ രണ്ടാം ജന്‍മം കിട്ടിയ പോലെയായിരുന്നുവെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സീമ കൂട്ടിച്ചേര്‍ത്തു.
യൂട്യൂബർ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത സ്ത്രീകളിൽ ഒരാളായ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിന് എതിരെ വ്യക്തിയധിക്ഷേപവുമായി പിസി ജോർജ്ജ് എംഎൽഎ. ശ്രീലക്ഷ്മി അറയ്ക്കലെന്ന് അടിച്ച് നോക്കിയാൽ ഇവളുടെയൊക്കെ മഹത്വം കാണാം, ശ്രീലക്ഷ്മി അറയ്ക്കലിന്റെ വീഡിയോകൾ യൂട്യൂബിൽ കയറി കാണണം. അവളെയൊക്കെ വെടിവച്ച് കൊല്ലാൻ നാട്ടിൽ ആളിലല്ലോ ദൈവമേ പിസി ജോർജ്ജ് സ്വകാര്യ ചാനലിനോട് പ്രതികരിച്ചതിങ്ങനെ.
വീട്ടിലെ പിള്ളേര് ഇന്നലെ അവളുടെ ഫേസ്ബുക്ക് കുറിപ്പുകൾ എന്നെ കൊണ്ടുവന്ന് കാണിച്ചു. എന്റെ ദൈവമേ..അതൊക്കെ നമ്മുടെ പെൺപിള്ളേരും ചെറുപ്പക്കാർ പിളേളരും കണ്ടാലുളള അവസ്ഥ ആലോചിച്ച് നോക്കിക്കേ. അവളൊരു മനുഷ്യസ്ത്രീയാണോ? ഭാരത സംസ്‌ക്കാരത്തിന് ചേർന്ന സ്ത്രീയാണോ ശ്രീലക്ഷ്മിയെന്നും പിസി ജോർജ്ജ് ചോദിച്ചു.
യൂട്യൂബർ വിജയ് നായർ എന്ന പൊട്ടൻ പറഞ്ഞത് ഒട്ടും ശരിയല്ല, ഇത്രമോശം ഭാഷയിൽ ഒരു സ്ത്രീയെയും പറയരുതെന്നാണ് എന്റെ എന്റെ ഭാഗം. അവന് രണ്ട് അടികൊടുത്തിട്ട് ഇറങ്ങി വന്നിരുന്നെങ്കിൽ ഇത്ര കുഴപ്പമില്ലായിരുന്നു. അതിൽ ആ തെറി വിളിക്കുന്ന പെൺകുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി. അത്രമാത്രം കേട്ടാലറയ്ക്കുന്ന തെറിവിളി. ഇതാണോ ഫെമിനിസം. ഇങ്ങനെയാണോ സ്ത്രീത്വമെന്നും പിസി ജോർജ്ജ് ചാനൽ ചർച്ചയിൽ ചോദിച്ചു.
്അതേസമയം, ശ്രീലക്ഷ്മി അറയ്ക്കലിന് പൂർണ്ണപിന്തുണയുമായി അവരുടെ അമ്മ ഉഷകുമാരി അറയ്ക്കൽ രംഗത്തെത്തി. മകളെ കുറിച്ചോർത്ത് അഭിമാനം മാത്രമേയുള്ളൂവെന്നും വിജയ് പി നായരോട് പ്രതികരിച്ച രീതി ശരിയായിരുന്നെന്നും ശ്രീലക്ഷ്മിയുടെ അമ്മ പ്രതികരിച്ചു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവന്തപുരത്തു നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി എംപി മത്സരിച്ചേക്കും. സുരേഷ് ഗോപിയെ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി ആലോചിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളെങ്കിലും നേടണമെന്ന് കേന്ദ്ര നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്ത് സീറ്റുകളില്‍ കടുത്ത മത്സരമുണ്ടാക്കണമെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്, കോന്നി എന്നീ മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കോന്നിയില്‍ സ്ഥാനാര്‍ത്ഥിയാവണമെന്നാണ് പാര്‍ട്ടിയില്‍ നിന്നുള്ള നിര്‍ദേശം. കുമ്മനം രാജശേഖരനെ നേമത്ത് സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി ആലോചിക്കുന്നത്.
വട്ടിയൂര്‍ക്കാവില്‍ സിപിഎം വികെ പ്രശാന്തിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് യുവ വനിതാ നേതാക്കളെയാണ് പരഗണിക്കുന്നതെന്നാണ് സൂചന. കടുത്ത മത്സരം ഉണ്ടാവുകയാണെങ്കില്‍ യുവനേതാക്കളെ ഇറക്കിയാല്‍ വിജയ സാധ്യതയുണ്ടെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. മഞ്ചേശ്വരവും നേമവും വട്ടിയൂര്‍ക്കാവിലുമായിരുന്നു ബിജെപിക്ക് നേരത്തെ പ്രതീക്ഷയുണ്ടായിരുന്നത്. എന്നാല്‍ മഞ്ചേശ്വരത്ത് വിജയ സാധ്യത മങ്ങിയിരിക്കുകയാണെന്നാണ് നേതൃത്വത്തിന്റെ പുതിയ വിലയിരുത്തല്‍.
ജന്മനാ കാലിനുള്ള വൈകല്യം മാറ്റാനായി ചികിത്സയ്ക്ക് വിധേയയായ ഏഴുവയസുകാരി മരിച്ച സംഭവം വിവാദമാകുന്നതിനിടെ കുട്ടിയെ ചികിത്സിച്ച ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. അനൂപ് ഓർത്തോ ക്ലിനിക്ക് ഉടമ ഡോ. അനൂപിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ കൈഞരമ്പ് മുറിച്ച് ശേഷം തൂങ്ങി മരിക്കുകയായിരുന്നു. മുപ്പത്തിനാല് വയസ്സായിരുന്നു.
ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏഴു വയസ്സുകാരി മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതിനു പിന്നാലെയാണ് ചികിത്സിച്ച ഡോക്ടറുടെ ആത്മഹത്യ.
എഴുകോൺ സ്വദേശികളായ സജീവ് കുമാർ-വിനിത ദമ്പതികളുടെ മകൾ ഏഴ് വയസുകാരി ആധ്യ എസ് ലക്ഷ്മിയാണ് ചികിത്സാപിഴവ് കാരണം മരിച്ചത്. ഇക്കഴിഞ്ഞ ഇരുപത്തി രണ്ടിനാണ് ജന്മനാ കാലിലുള്ള വളവു മാറ്റാൻ ആധ്യയെ അനൂപിന്റെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊല്ലം കടപ്പാക്കടയ്ക്കു സമീപമാണ് അനൂപ് ഓർത്തോ കെയർ എന്ന ആശുപത്രി പ്രവർത്തിക്കുന്നത്. രണ്ട് ശസ്ത്രക്രിയ നടത്തിയാൽ പരിഹാരമുണ്ടാകുമെന്ന് ആശുപത്രി അധികൃതർ രക്ഷിതാക്കളോട് പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് വലിയ ചെലവ് വരുമെന്ന് അറിയിച്ചതിനാൽ പലിശയ്ക്കും കടം വാങ്ങിയും ശസ്ത്രക്രിയയ്ക്ക് തുക അടച്ചു. ഇരുപത്തിമൂന്നിന് ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടു പോയ ശേഷം, ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞിന് ഹൃദയാഘാതം ഉണ്ടായിയെന്ന് ബന്ധുക്കളോട് പറയുകയായിരുന്നു.
എന്നാൽ, അസ്ഥി സംബന്ധമായ വളവല്ലാതെ കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ചികിത്സയിലും അനസ്‌തേഷ്യ നൽകിയതിലും ഉണ്ടായ പിഴവാണ് മരണകാരണമെന്ന് ചൂണ്ടികാട്ടി നേരത്തെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം സ്വകാര്യ ആശുപത്രിക്കു മുന്നിൽ വീട്ടുകാർ പ്രതിഷേധിച്ചു. മൃതദേഹവുമായി എത്തിയ ആബുലൻസ് പോലീസ് തടഞ്ഞിരുന്നു.