Kerala

സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കില്ലെന്നും യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ചുമതലുള്ള ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം കസ്റ്റംസിനെ ബന്ധപ്പെടുക മാത്രമാണു ചെയ്തതെന്നും സ്വപ്‌ന സുരേഷ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സ്വപ്‌ന ഇക്കാര്യം വ്യക്തമാക്കിയത്.

തനിക്കു ക്രിമിനല്‍ പശ്ചാത്തലമോ സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധമോ ഇല്ല. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് തന്നെ പ്രതിയാക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ. ഹര്‍ജി കോടതി നാളെ പരിഗണിച്ചേക്കും.

2016 മുതല്‍ യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരിയായിരുന്ന താന്‍ 2019 സെപ്റ്റംബറില്‍ രാജിവച്ചു. തുടര്‍ന്ന് കോണ്‍സുലേറ്റ് അധികൃതരുടെ നിര്‍ദേശപ്രകാരം ഭരണപരമായ കാര്യങ്ങളില്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് സഹായം നല്‍കിയിരുന്നുവെന്നും സ്വപ്ന ഹര്‍ജിയില്‍ പറയുന്നു.

കോണ്‍സുലേറ്റ് ജനറലിന്റെ ചുമതലയുള്ള റാഷിദ് ഖാമീസ് അല്‍ ഷെമിലിയുടെ പേരില്‍ അയച്ച കാര്‍ഗോ വൈകിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണു കസ്റ്റംസ് അധികൃതരുമായി ബന്ധപ്പെട്ടത്. ഡ്യൂട്ടിയുടെ ഭാഗമായാണിത്.

തിരുവനന്തപുരത്തെ കാര്‍ഗോ കോപ്ലക്‌സില്‍ ബാഗേജ് ക്ലിയര്‍ ചെയ്യാന്‍ കഴിയാതിരുന്നതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ റാഷിദ് ഖാമിസ് തന്നോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചത്. ബാഗേജ് തിരിച്ചയക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ തയാറാക്കാന്‍ റാഷിദ് ഖാമിസ് തന്നോട് ആവശ്യപ്പെട്ടിരുന്നു. ജൂലായ് മൂന്നിന് അപേക്ഷ തയാറാക്കി ഖാമിസിന് ഇ മെയില്‍ ചെയ്തിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

തന്റെ യോഗ്യത സംബന്ധിച്ച കോണ്‍സുലേറ്റ് ജനറലിന്റെ സാക്ഷ്യപത്രം വ്യാജമല്ല. കള്ളക്കടത്ത് കേസിൽ അന്വേഷണവുമായി സഹകരിക്കാമെന്നും തെളിവു നശിപ്പിക്കാനോ അന്വേഷണത്തില്‍ ഇടപെടാനോ ശ്രമിക്കില്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.

ഇ ഫയലിങ് വഴി ബുധനാഴ്ച രാത്രി വൈകിയാണ് സ്വപ്ന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്‌നയ്ക്കു വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

സ്വപ്ന സുരേഷിനായി കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് തിരച്ചില്‍ നടത്തിയിട്ടും സ്വപ്നയെ കണ്ടെത്താനായില്ല. സ്വപ്ന കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ കീഴടങ്ങുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അതേസമയം, പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി സിബിഐ കൊച്ചി യൂണിറ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റംസ് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സ്വഭാവിക നടപടിയെന്നാണ് സിബിഐ വിശദീകരണം. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.

കേസില്‍ അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ അനുമതി തേടി കസ്റ്റംസ് വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചു. വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയാല്‍ മാത്രമേ അറ്റാഷെയെ ചോദ്യം ചെയ്യൂ. യുഎഇയും ശക്തമായ ഇടപെടലാണ് നടത്തുന്നത്.

യുഎഇയും കേസില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തിലേക്ക് സ്വര്‍ണമടങ്ങിയ ബാഗ് അയച്ചത് ആരാണെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനാണ് തുടക്കമിട്ടതെന്ന് ന്യൂഡല്‍ഹിയിലെ യുഎഇ എംബസി ട്വീറ്റ് ചെയ്തു. വലിയ കുറ്റം ചെയ്യുക മാത്രമല്ല ഇന്ത്യയിലെ യുഎഇ ദൗത്യത്തിന്റെ കീര്‍ത്തിയില്‍ കരിവാരിത്തേയ്ക്കുക കൂടി ചെയ്ത കുറ്റവാളികളെ വെറുതെ വിടില്ലെന്ന് അധികൃതര്‍ ഉറപ്പിച്ചു പറയുന്നു. ഇന്ത്യയിലെ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്വീറ്റില്‍ പറയുന്നു.

സ്വപ്‌നയ്ക്കു പിന്നാലെ ഒളിവില്‍പ്പോയ തിരുവനന്തപുരം സ്വദേശി സന്ദീപ് നായര്‍ കളളക്കടത്ത് റാക്കറ്റിലെ സുപ്രധാന കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തി. സരിത്തിനൊപ്പം സന്ദീപ് നായരും ഇടപാടുകള്‍ക്കായി വിദേശത്ത് പോയിട്ടുണ്ട്.ഇത് വരെ നടന്ന എല്ലാ കടത്തിലും സരിത്തിനൊപ്പം സന്ദീപ് പങ്കാളിയായിരുന്നുവെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.

സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ കൊച്ചിയിലെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. സന്ദീപിനും ഭാര്യയ്ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് സംശയം. സന്ദീപ് ഒളിവിലാണ്. ഇവരുടെ സ്ഥാപനമാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തത്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന.

ഒരു വിഡിയോയിലൂടെ എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറി ഈ യുവതി. ആരാണ് ഇവർ? എന്താണെങ്കിലും അവരുടെ ഈ ഓട്ടം നൻമയുള്ള ഒരു മനസ് ഉള്ളത് െകാണ്ടാണ്. ഇന്നലെ സമൂഹമാധ്യമങ്ങളിൽ എത്തിയ വിഡിയോ ഇപ്പോൾ എല്ലാ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും വൈറലാണ്. അന്വേഷിച്ചും അഭിനന്ദിച്ചും വിളിക്കുന്നവരുടെ തിരക്കിലേക്കാണ് ഞങ്ങളുടെ ഫോണും എത്തുന്നത്. എല്ലാവർക്കും പ്രിയമുള്ളവളായല്ലോ എന്ന ചോദ്യത്തിന് ചിരിയോടെ തന്റെ പേരായിരുന്നു അവരുടെ മറുപടി. ‘സുപ്രിയ.’

തിരുവല്ല ജോളി സിൽക്സിലെ സെയിൽസ് ഗേളാണ് സുപ്രിയ. പതിവുപോലെ ജോലി കഴിഞ്ഞ് കടയുടെ പുറത്ത് ഭർത്താവിനെ കാത്തുനിൽക്കുമ്പോഴാണ് അവരുടെ കൺമുന്നിലേക്ക് ആ കാഴ്ച എത്തുന്നത്. വാഹനങ്ങൾ പായുന്ന റോഡിന്റെ നടുക്ക് കൂടി ഒരു വൃദ്ധൻ നടക്കുന്നു. കയ്യിൽ ഒരു വടിയുണ്ട്. കാഴ്ചയില്ലെന്ന് വ്യക്തം. വാഹനങ്ങൾ അയാളെ തൊട്ടുതൊട്ടില്ല എന്ന തരത്തിൽ കടന്നുപോകുന്നു. മറ്റാരും അയാളെ കൈപിടിക്കാനും തയാറാകുന്നില്ല. സുപ്രിയ പിന്നെ ഒന്നും ചിന്തിച്ചില്ല. റോഡിന്റെ നടുവിൽ നിന്ന ആ മനുഷ്യനെ കൈപിടിച്ച് ഇപ്പുറത്ത് എത്തിച്ചു.

‘അച്ഛാ.. അച്ഛന് എവിടാണ് പോകേണ്ടത്.. കുറച്ച് സമയം നിൽക്ക്. എന്റെ ഭർത്താവ് ഇപ്പോൾ വരും അച്ഛനെ കെഎസ്ആർടിസി സ്റ്റാൻഡിലാക്കാം.’ അച്ഛന്റെ പ്രായമുള്ള മനുഷ്യന്റെ കൈപിടിച്ച്, അദ്ദേഹത്തെ അച്ഛാ എന്നുതന്നെ സ്നേഹത്തോടെ വിളിച്ച് സുപ്രിയ പറഞ്ഞു.

അപ്പോഴാണ് അവിടേക്ക് ഒരു കെഎസ്ആർടിസി ബസ് എത്തുന്നത്. സുപ്രിയയുടെ നോട്ടം കണ്ട ഡ്രൈവർ കുറച്ച് മുന്നോട്ട് പോയ ശേഷം ബസ് നിർത്തി. ‘അച്ഛൻ ഇവിടെ നിൽക്ക്.. ഞാനൊന്നു പോയി ചോദിച്ചിട്ടുവരാം..’ എന്ന് ആ വൃദ്ധനോട് പറഞ്ഞശേഷം സുപ്രിയ ബസിന് പിന്നാലെ ഓടി. കണ്ടക്ടറോട് ബസ് വിടരുത്. അദ്ദേഹത്തിന് കാഴ്ചയില്ല.. ഒന്ന് കാത്തുനിൽക്കൂ എന്ന് അപേക്ഷിച്ച ശേഷം തിരികെയോടി.

പിന്നീട് അദ്ദേഹത്തിന്റെ കൈപിടിച്ച് ബസിന്റെ അടുത്തെത്തിച്ചു. ക്ഷമയോടെ കാത്തിരുന്ന ബസ് ജീവനക്കാർ ഡോർ തുറന്നു, അദ്ദേഹത്തെ കൈപിടിച്ച് അകത്തുകയറ്റി. ബസ് മുന്നോട്ട് ചലിച്ചപ്പോൾ സുപ്രിയ പിന്നോട്ട് നടന്നു. ഭർത്താവ് അനൂപിനെയും കാത്ത്.

ഇതെല്ലാം സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന ചെറുപ്പക്കാർ മൊബൈൽ ക്യാമറയിൽ പകർത്തുന്നത് സുപ്രിയ അറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ ആ ചെറുപ്പക്കാരോട് പോയി നന്ദി പറഞ്ഞെന്നും സുപ്രിയ  പറഞ്ഞു. തകഴിയിലാണ് സുപ്രിയയുടെ വീട്. വിവാഹം ശേഷം ഇപ്പോൾ തിരുവല്ലയിൽ താമസിക്കുന്നു. കഴിഞ്ഞ മൂന്നുവർഷമായി ജോളി സിൽക്ക്സിലെ ജീവനക്കാരിയാണ്.

സംസ്ഥാനത്ത് നാളെ വാഹനപണിമുടക്ക് പ്രഖ്യാപിച്ചു. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് മോട്ടോര്‍ തൊഴിലാളി സംയുക്ത സമിതി പണിമുടക്ക് നടത്തുന്നത്. രാവിലെ ആറുമണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് പണിമുടക്ക്.

പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം തടയുക, ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, ഓട്ടോ ടാക്‌സി നിരക്ക് കാലോചിതമായി പുതുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

സ്വര്‍ണക്കടത്തു കേസില്‍ കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ വന്ന ബാഗുകള്‍ ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. യുഎഇ സര്‍ക്കാരില്‍ നിന്ന് നേരിട്ട് അയയ്ക്കുന്നതാണെങ്കില്‍ മാത്രമേ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് പറയാന്‍ പറ്റൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കേസില്‍ പഴുതടച്ച അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിദേശകാര്യവകുപ്പ് അതിവേഗം കാര്യങ്ങള്‍ നീക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥനിൽനിന്ന് വിവരം ആരായാൻ അനുമതി തേടിയിട്ടുണ്ട്. അതിന്റെ നടപടിക്രമങ്ങൾ നടക്കുകയാണ്.

കരാര്‍ ജീവനക്കാരി എങ്ങനെ സംസ്ഥാന സര്‍ക്കാരിന്റെ പരിപാടികളുടെ സംഘാടകയായെന്ന് മുരളീധരന്‍ ചോദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോഴാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നിയമനം നേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചീഫ് സെക്രട്ടറിയെപ്പോലും മറികടക്കാന്‍ കഴിയുന്ന വിധത്തില്‍ സ്വപ്നയ്ക്ക് സര്‍ക്കാരില്‍ ബന്ധമുണ്ടെന്ന് വി മുരളീധരന്‍ ആരോപിച്ചു. പിന്‍സിപ്പല്‍ സെക്രട്ടറി ഒരു കരു മാത്രമാണെന്നും അതിനപ്പുറം ആഴത്തിലുള്ള ബന്ധങ്ങള്‍ കേസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നവിഷയത്തില്‍ അന്വേഷണം ഇതുവരെ നടന്നിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത ഇനിയും വന്നിട്ടില്ലെന്നിരിക്കെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന വരുന്നത്. കേസില്‍ യുഎഇ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ അന്വേഷകരെ അയയ്ക്കാന്‍ തീരുമാനം വന്നിട്ടുമുണ്ട്.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം യു എ ഇ കോണ്‍സുലേറ്റിലേക്കെത്തിയ പാഴ്‌സലില്‍ നിന്നും 30 കിലോ സ്വര്‍ണം പിടികൂടിയതോടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നൊരു വാക്കാണ് ‘ഡിപ്ലോമാറ്റിക് ബാഗ്’.

ഡിപ്ലോമാറ്റിക് ബാഗ് അല്ലെങ്കില്‍ ഡിപ്ലോമാറ്റിക് പൗച്ച് എന്നു പറയുന്നത് ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് കൈമാറുന്ന സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള പെട്ടിയാണ്. ഔദ്യോഗിക കത്തിടപാടുകള്‍ക്കോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സാധനങ്ങള്‍ എത്തിക്കുന്നതിനോ ആയാണ് ഇത് ഉപയോഗിക്കുന്നത്. കാര്‍ഡ്‌ബോര്‍ഡ് ബോക്‌സ്, ബ്രീഫ്‌കേസ്, ഡഫല്‍ ബാഗ്, വലിയ സ്യൂട്ട്‌കേസ്, ഷിപ്പിംഗ് കണ്ടെയ്‌നര്‍ എന്നിവയൊക്കെ ഡിപ്ലോമാറ്റിക് ബാഗായി പരിഗണിക്കും.

രാജ്യവും സ്ഥാനപതി കാര്യാലയവും തമ്മിലുള്ള ഇടപാടായതിനാല്‍ തന്നെ രാജ്യത്തിന്റെ മുദ്ര ഇത്തരം ബാഗുകളില്‍ രേഖപ്പെടുത്തിയിരിക്കും. രാജ്യത്തിന്റെ മുദ്ര ഉള്ളതുകൊണ്ടു തന്നെ ഡിപ്ലോമാറ്റിക് ബാഗുകള്‍ വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കാറില്ല.

1961 ലെ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 27 അനുസരിച്ച് ഇത്തരം ബാഗുകള്‍ക്ക് പ്രത്യേക പരിരക്ഷയുണ്ട്. 1969, 1975 എന്നീ വര്‍ഷങ്ങളിലും ഇതു സംബന്ധിച്ച് പുതിയ നിബന്ധനകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഇമ്മ്യൂണിറ്റി ഉള്ളതിനാല്‍ ക്രിമിനല്‍ നടപടിക്രമങ്ങളില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗ് മുക്താണ്. ചുരുക്കി പറഞ്ഞാല്‍ ഡിപ്ലോമാറ്റിക് ബാഗ് പരിശോധനയ്ക്ക് വിധേയമാക്കാത്തത് കൊണ്ട് അതിലൂടെയുള്ള സ്വര്‍ണക്കടത്ത് മറ്റുള്ളവയെ അപേക്ഷിച്ച എളുപ്പമാണ്.

എന്നാല്‍ ഒരു കാരണം കൊണ്ടും ഇത് തുറന്നു പരിശോധിക്കരുത് എന്നും അല്ല. സംശകരമായ സാഹചര്യത്തില്‍ തുറന്നു പരിശോധിക്കണമെങ്കില്‍ അതു കിട്ടുന്ന രാജ്യത്തുള്ള കോണ്‍സുലേറ്റ് ഓഫിസറുടെ സാന്നിധ്യത്തില്‍ ചെയ്യാവുന്നതാണ്. സാധാരണ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ കര്‍ശന പരിശോധന നടത്താറില്ലെങ്കിലും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് കസ്റ്റംസ് പരിശോധിച്ചത്.

ചലച്ചിത്ര രംഗത്തുനിന്ന് ദുരൂഹത നിറഞ്ഞ പല മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയ്ക്കു പിന്നാലെ കന്നഡ ടെലിവിഷന്‍ നടന്‍ മരിച്ചെന്ന വാര്‍ത്തയാണ് വരുന്നത്.

സുശീല്‍ ഗൗഡയെ(30)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫ്റ്റ്‌നസ് ട്രെയിനര്‍ കൂടിയായിരുന്ന സുശീല്‍ ജനപ്രിയ സീരിയലായ അന്തപുരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

സിനിമയിലും സുശീല്‍ അഭിനയിച്ചു. ദുനിയ വിജയ് നായകനായ സലഗ എന്ന ചിത്രത്തില്‍ പൊലീസുകാരന്റെ വേഷത്തിലാണ് സുശീല്‍ അഭിനയിച്ചത്. ചിത്രം റിലീസ് ചെയ്തിട്ടില്ല. താരത്തിന്റെ മരണത്തില്‍ സിനിമ-സീരിയല്‍ രംഗത്തെ നിരവധി പേര്‍ അനുശോചനവുമായി രംഗത്തെത്തി.

തിരുവനന്തപുരം: ”നയതന്ത്ര” സ്വര്‍ണക്കടത്തു കേസ് അന്വേഷണം സംസ്ഥാനത്തെ പ്രമുഖ ജുവലറി ഗ്രൂപ്പിലേക്കു തിരിയുന്നതായി സൂചന. സ്വപ്‌നയും സരിത്തും ഇവരുടെ ഇടനിലക്കാര്‍ മാത്രമാണെന്ന സംശയം ബലപ്പെടുകയാണ്. കേരളത്തിലെ ഒരു പ്രമുഖ ജുവലറി ഗ്രൂപ്പിലേക്ക് അനധികൃത മാര്‍ഗങ്ങളിലൂടെ സ്വര്‍ണം ഒഴുകുന്നുണ്ടെന്ന സൂചനകള്‍ കസ്റ്റംസിനു നേരത്തേ ലഭിച്ചിരുന്നു.

എന്നാല്‍, ഇവരിലേക്കു സ്വര്‍ണം എത്തുന്ന വഴികള്‍ ഇപ്പോഴും കസ്റ്റംസിനു കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കുറഞ്ഞ കാലയളവിനിടെ സംസ്ഥാനത്തിനകത്തും വിദേശത്തും വന്‍തോതില്‍ സ്വത്തുക്കളും സ്ഥാപനങ്ങളും സ്വന്തമാക്കിയ ഈ ജുവലറി ശൃംഖല ഗള്‍ഫ് രാജ്യങ്ങളിലും ശക്തമായ സാന്നിധ്യമാണ്. യു.എ.ഇ. കോണ്‍സുലേറ്റിലെ നയതന്ത്ര വഴിയിലൂടെ സ്വര്‍ണം കടത്തിയതിനു പിന്നില്‍ ചില്ലറക്കാരല്ലെന്നു വ്യക്തമാണ്. അറസ്റ്റിലായ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ. സരിത്, സംശയനിഴലിലുള്ള സ്വപ്‌ന എന്നിവര്‍ക്കു പുറമേ, ഈ ജുവലറി ഗ്രൂപ്പുമായി അടുപ്പമുള്ള ചില താരങ്ങളിലേക്കും അന്വേഷണം നീളും.

പതിവായി വിദേശപര്യടനം നടത്തിയിരുന്ന താരങ്ങളിലേക്കാണു കസ്റ്റംസിന്റെ ശ്രദ്ധ നീളുന്നത്. കൊച്ചിയിലെ ഒരു െഫെസല്‍ ഫരീദാണു തങ്ങളില്‍നിന്നു സ്വര്‍ണം കൈപ്പറ്റിയിരുന്നതെന്നാണു സരിത്തിന്റെ മൊഴി. െഫെസല്‍ ഫരീദും കാരിയര്‍ മാത്രമാണെന്നാണ് കസ്റ്റംസ് നിഗമനം. പല കാരിയര്‍മാരിലൂടെ െകെമറിഞ്ഞാണ് കള്ളക്കടത്തു സ്വര്‍ണം ലക്ഷ്യസ്ഥാനത്ത് എത്തുന്നതെന്നിരിക്കെ അന്വേഷണവഴി എളുപ്പമല്ല. സ്വപ്‌ന സുരേഷിനെ പിടികൂടുന്നതോടെ പുകമറ കുറെയെങ്കിലും നീങ്ങുമെന്നാണു കരുതുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രീയ ഏറ്റുമുട്ടലിന് കളമൊരുക്കി കേന്ദ്രസര്‍ക്കാര്‍ പിടിമുറുക്കുന്നു. ഡല്‍ഹിയില്‍ രാഷ്ട്രീയ ഉന്നത തല ചര്‍ച്ചയ്ക്കൊപ്പം ദേശീയ നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ സഹമന്ത്രി വി. മുരളീധരനുമായി സംസാരിച്ചു. നിര്‍മല പരോക്ഷ നികുതി ബോര്‍ഡ് ഉദ്യോഗസ്ഥരോടും വിവരങ്ങള്‍ തേടി. പ്രധാനമന്ത്രിയുടെ ഓഫിസും സംഭവത്തില്‍ ഇടപെടുന്നുണ്ട്.

ബിജെപി ദേശീയ വക്താവ് സംപീത് പത്രയും ഐടി വിഭാഗം മേധാവി അമിത് മാളവ്യയും സമൂഹമാധ്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ചിത്രമുള്‍പ്പെടുത്തി വിവാദത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു. അതിനിടെ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ അനുമതിതേടി കസ്റ്റംസ് വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചു. വിഡിയോ സ്റ്റോറി കാണാം.

അതേസമയം, വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ തുടരന്വേഷണത്തിന് അനുമതി തേടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ച് കസ്റ്റംസ്. സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനമന്ത്രിയുടെ ഓഫിസും വിവരങ്ങള്‍ തേടിയതായി സൂചനയുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാനും കസ്റ്റംസ് അനുമതിതേടിയിട്ടുണ്ട്. അറസ്റ്റിലായ സരിത്തിന്‍റെ മൊഴി പ്രകാരം കൊച്ചി സ്വദേശി ഫൈസല്‍ ഫരീദിനായാണ് സ്വര്‍ണം കടത്തിയത്. ഇയാളുള്‍പ്പെടെയുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

സ്വപ്ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. സ്വപ്ന സുരേഷ് മികച്ച ഉദ്യോഗസ്ഥയെന്നാണ് യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിലെ പരാമര്‍ശം. വിഷന്‍ ടെക്നോളജിയില്‍ ജോലി നേടിയത് ഈ രേഖയുമായാണ്.

അതേസമയം, സ്വപ്ന സുരേഷ് കേരളം വിട്ടതായി സംശയം. സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസ്. സ്വപ്നയെ കണ്ടെത്താന്‍ കേരള പൊലീസിന്റെ സഹായം തേടാനും ആലോചനയുമുണ്ട്. കസ്റ്റംസ് ആവശ്യപ്പെട്ടാല്‍ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് പൊലീസിന്റെ തീരുമാനം. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാവും ഉന്നതരിലേക്ക് അന്വേഷണം എത്തുമോയെന്നതില്‍ അന്തിമതീരുമാനമുണ്ടാവുക. അതിനിടെ സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

സ്വപ്ന സുരേഷ് ഐടി വകുപ്പിൽ ജോലി ചെയ്തത് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയെന്ന വിവരം മറച്ചുവച്ച്. യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്തു കൂടിയായ സ്വപ്നയുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്. അതിനു മുൻപ് എയർ ഇന്ത്യ സാറ്റ്സിൽ 6 മാസത്തോളം ട്രെയിനർ ആയിരുന്ന സ്വപ്നയ്ക്കെതിരെ അവിടെ വ്യാജരേഖ ചമച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിലെ ഓഫിസർ എൽ.എസ്. ഷിബുവിനെ കള്ളക്കേസിൽ കുടുക്കിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വപ്നയെ 2 തവണ ചോദ്യം ചെയ്തിരുന്നു. ഷിബുവിനെതിരെ കള്ളപ്പരാതി തയാറാക്കിയതും എയർ ഇന്ത്യ എൻക്വയറി കമ്മിറ്റിക്കു മുൻപിൽ വ്യാജപ്പേരിൽ പെൺകുട്ടിയെ ഹാജരാക്കിയതും സ്വപ്ന സമ്മതിച്ചിരുന്നു. കഴിഞ്ഞ മാസം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അവർ എത്തിയില്ല. ചോദ്യം ചെയ്യൽ സമയത്തൊന്നും ഇവർ ഐടി വകുപ്പിൽ ജോലി ചെയ്യുന്ന വിവരം ക്രൈംബ്രാഞ്ചിനെയും അറിയിച്ചില്ല. ചോദ്യം ചെയ്യലിനിടെ തന്നെ ഇവരെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് ഉന്നതതലസമ്മർദം പൊലീസിനു മേലുണ്ടായിരുന്നു.

ജോലികൾ മാറി മാറി

സ്വപ്ന സുരേഷ് ജനിച്ചതും വളർന്നതും അബുദാബിയിലാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് അവിടെയായിരുന്നു ജോലി. സ്വപ്ന അബുദാബി വിമാനത്താവളത്തിലെ പാസഞ്ചർ സർവീസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. വിവാഹിതയായെങ്കിലും പിന്നീടു ബന്ധം വേർപിരിഞ്ഞു. അതിനുശേഷമാണു മകളുമായി തിരുവനന്തപുരത്തെത്തിയത്.

2 വർഷം ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. 2013 ലാണ് എയർ ഇന്ത്യ സാറ്റ്സിൽ ജോലിയിൽ കയറിയത്. 2016 ൽ ക്രൈംബ്രാഞ്ച് കേസിനാസ്പദമായ സംഭവത്തിനു തൊട്ടുപിന്നാലെ അബുദാബിയിലേയ്ക്കു മടങ്ങി. പിന്നെ യുഎഇ കോൺസുലേറ്റിൽ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞവർഷം ജോലി വിട്ടു. ക്രമക്കേടുകളെത്തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.

നക്ഷത്ര പാർട്ടികളിലെ സ്ഥിരം സാന്നിധ്യം

കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായി. നഗരത്തിൽ കോടികൾ ചെലവുവരുന്ന വീടിന്റെ നിർമാണം തുടങ്ങിയെന്നും വിവരമുണ്ട്. അറബിക് ഉൾപ്പെടെയുള്ള ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന സ്വപ്ന കേരളം സന്ദർശിച്ച അറബ് നേതാക്കളുടെ സംഘത്തിൽ പലപ്പോഴും അംഗമായിരുന്നു.

ബാഗേജിന്റെ കാര്യത്തിൽ കാണിച്ച അമിത താൽപര്യമാണു സരിത്തിനും സ്വപ്നയ്ക്കും വിനയായത്. ബാഗേജ് വിട്ടു നൽകണമെന്നാവശ്യപ്പെട്ട് സരിത് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചിരുന്നു. സുമിത് കുമാർ ഒഴിച്ചുള്ള ഉദ്യോഗസ്ഥരെ സ്വപ്നയും വിളിച്ചു. കോൺസുലേറ്റ് ജീവനക്കാർ എന്ന നിലയിലാണു 2 പേരും കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചത്.

കോൺസുലേറ്റിലേക്കുള്ള ബാഗേജ് എന്ന നിലയിൽ, പെട്ടെന്നു വിട്ടുകൊടുക്കണമെന്നായിരുന്നു ആവശ്യം. ഇവരുടെ അമിത താൽപര്യവും ബാഗേജിൽ വിലപിടിപ്പുള്ള സാധനമുണ്ടെന്ന തരത്തിൽ നടത്തിയ പരാമർശങ്ങളുമാണ് അന്വേഷണം ഇരുവരിലേക്കും നീളാൻ ഇടയാക്കിയതെന്നു സുമിത്കുമാർ പറ‍ഞ്ഞു.

നയതന്ത്ര ബാഗേജ് ആയതിനാൽ, തടഞ്ഞുവയ്ക്കാനും തുറന്നു പരിശോധിക്കാനും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കൂടിയേ തീരൂ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇതിന് അനുമതി തേടാൻ കഴിയില്ല. ബാഗേജ് തിരിച്ചയക്കണമെന്ന ആവശ്യം ഇതിനിടെ ഉയർന്നു. ബാഗേജ് ഏറ്റുവാങ്ങുന്നതിനു കോൺസുലേറ്റ് നൽകിയ സർട്ടിഫിക്കറ്റ് യഥാർഥ മാതൃകയിൽ അല്ലാത്തതും ഒപ്പ് മാറിയതും ശ്രദ്ധയിൽ പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അനുമതി തേടുകയായിരുന്നു. 2 ദിവസത്തിനകം അനുമതി ലഭിച്ചതും നേട്ടമായി. കൊച്ചിയിൽ നിന്ന് 2 ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്കയച്ച് കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണു ബാഗേജ് പരിശോധിച്ചത്.

സ്വപ്നയെ താൻ വിളിക്കുന്നതു ‘ചേച്ചി’ എന്നാണെന്ന് കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനിടെ സരിത്. സ്വപ്നയ്ക്കു സ്വർണക്കടത്തിൽ പങ്കുണ്ടെന്നും അത് എത്രത്തോളമുണ്ടെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും കസ്റ്റംസ് അറിയിച്ചു.

കോട്ടയം മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊന്നു. പൈങ്ങണ ബൈപ്പാസിന് സമീപം താമസിക്കുന്ന പടിവാതുക്കല്‍ ആദര്‍ശാണ്(32) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെ മുണ്ടക്കയം കരിനിലം പോസ്‌റ്റോഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം

കൊലപാതകം നടക്കുമ്പോള്‍ ആദര്‍ശിന്റെ ഭാര്യയും കുട്ടിയും ഒപ്പമുണ്ടായിരുന്നു. കരിനിലം സ്വദേശിയായ ഒരാളാണ് കൃത്യം നടത്തിയത്. ആദര്‍ശിന്റെ സുഹൃത്താണ് ഇയാളെന്നാണ് സൂചന. കൊലപാതകത്തിന് ശേഷം കരിനിലം സ്വദേശി ഒളിവിലാണ്‌

RECENT POSTS
Copyright © . All rights reserved