സ്കൂള്‍ ബസില്‍ നിന്ന് തെറിച്ചുവീണ് മൂന്നാം ക്ലാസുകാരി മരിച്ചു. സ്കൂള്‍ ബസില്‍ ക്ലീനറോ ആയയോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.മലപ്പുറം കുറുവ എയുപി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഫര്‍സീനാണ് മരിച്ചത്. ഒന്‍പതു വയസ്സായിരുന്നു പ്രായം.
ആലപ്പുഴ പറവൂരില്‍ സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പുന്നപ്ര പറവൂര്‍ രണ്ട് തൈക്കല്‍ ഷാജി (52)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍, പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങള്‍ നടി കണ്ടു. കേസ് പരിഗണിക്കുന്ന വനിതാ ജഡ്ജിയുടെ സാന്നിധ്യത്തിലായിരുന്നു നടി ദൃശ്യങ്ങള്‍ കണ്ടത്. അതിന് ശേഷമാണ് ക്രോസ് വിസ്താരം ആരംഭിച്ചത്.
കേസിലെ പ്രതികളെ മറ്റൊരു ദിവസമാകും ദൃശ്യങ്ങള്‍ കാണിക്കുക. KL39, F5744 മഹീന്ദ്ര XUV യില്‍ ആയിരുന്നു അന്ന് നടി സഞ്ചരിച്ചിരുന്നത്. സംവിധായകനും നടനുമായ ലാലിന്റെ മരുമകളുടെ പേരിലുള്ളതാണ് ഈ വാഹനം. നടി സഞ്ചരിച്ചിരുന്ന എസ്യുവിയും പരിശോധനയ്ക്കായി കോടതിയില്‍ എത്തിച്ചിരുന്നു. നടി നേരിട്ട് എത്തി ഈ വാഹനങ്ങള്‍ തിരിച്ചറിഞ്ഞു. എസ് യു വിയില്‍ താന്‍ ഇരുന്നത് എവിടെയായിരുന്നുവെന്ന് നടി കോടതിക്ക് കാണിച്ചു കൊടുത്തു. അഭിഭാഷകരുടെയും പ്രതികളുടെയും സാന്നിധ്യത്തിലായിരുന്നു നടി വാഹനങ്ങള്‍ തിരിച്ചറിഞ്ഞത്.
പ്രതികള്‍ നടിയെ പിന്തുടര്ന്ന് വന്ന ടെമ്ബോ ട്രാവലറും പ്രത്യേക കോടതിയില്‍ ഹാജരാക്കിയിരുന്നു. മൂന്ന് വര്‍ഷമായി ആലുവ ട്രാഫിക് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ടെമ്ബോ ട്രാവലര്‍. ഇന്നലെ അര്‍ദ്ധരാത്രിയോടെ കെട്ടി വലിച്ച് കോടതി പരിസരത്ത് എത്തിക്കുകയായിരുന്നു.
കേസില്‍ തന്നെ തട്ടിക്കൊണ്ടു പോയ മുഴുവന്‍ പ്രതികളെയും കഴിഞ്ഞ ദിവസത്തെ വിസ്താരത്തില്‍ ഇരയായ യുവനടി തിരിച്ചറിഞ്ഞിരുന്നു. ഇരയുടെ സ്വകാര്യത പരിഗണിച്ച് അടച്ചിട്ട കോടതി മുറിയിലാണ് വനിതാ ജഡ്ജി ഹണി എം.വര്‍ഗീസ് സാക്ഷി വിസ്താരം നടത്തുന്നത്. നടന് ദിലീപ്, മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി), മാര്ട്ടിന് ആന്റണി, പ്രദീപ്, സനല്‍കുമാര്‍, മണികണ്ഠന്, വിജീഷ്, സലീം, ചാര്‍ലി തോമസ്, വിഷ്ണു എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്‍.
മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് കൊച്ചിയില്‍ നടിയെ ആക്രമിച്ചത്. സര്‍ക്കാരും പോലീസും ശക്തമായ നടപടികള്‍ എടുത്തതോടെ പ്രതികളെ പിടിക്കാനും കോസന്വേഷണം പൂര്‍ത്തിയാക്കാനും കഴിഞ്ഞു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ കര്‍ശന സുരക്ഷയില്‍ എറണാകുളം അഡീഷണല്‍ സ്പെഷല്‍ സെഷന്‍സ് കോടതിയില്‍ രഹസ്യവിചാരണ ആരംഭിച്ചു.
താന്‍ ആക്രമിക്കപ്പെട്ടതും രക്ഷപ്പെടാന്‍ ശ്രമിച്ച വഴികളും കണ്ണീരോടെയാണ് ജഡ്ജി ഹണി എം. വര്‍ഗീസ് മുമ്പാകെ നടി കഴിഞ്ഞ ദിവസം വിവരിച്ചത്. പ്രോസിക്യൂട്ടര്‍ എ. സുരേശന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി 2017 ഫെബ്രുവരി 17നു രാത്രിയുണ്ടായ തിക്താനുഭവങ്ങള്‍ ഒന്നൊന്നായി നടി വിവരിച്ചു. സംഭവങ്ങള്‍ കേട്ട് ഒരുവേള കോടതിയും ഹാളിലുണ്ടായിരുന്ന അഭിഭാഷകരും നിശബ്ദരായി
വൈറസുകള്‍ക്ക് ജീവന് അപഹരിക്കാനുള്ള കഴിവില്ലെന്നും കൊറോണ വൈറസിനെ ഇന്നേവരെ ആരും കണ്ടിട്ടില്ലെന്നുമുള്ള വ്യാജ പ്രചരണങ്ങളുമായി ജേക്കബ് വടക്കാഞ്ചേരി രംഗത്ത്. കൊറോണയുടെ പേരില്‍ നടക്കുന്നത് ചിലരുടെ തിരക്കഥയാണെന്നും, ഈ അണുക്കളെ കൊല്ലണമെന്നാവശ്യപ്പെടുന്നവര്‍ പോലും കൊറോണ വൈറസിനെ കണ്ടിട്ടില്ലെന്നും ജേക്കബ് വടക്കഞ്ചേരി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
കൊറോണ വൈറസിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും മുന്‍കരുതലുകളെയും അറിയിപ്പുകളെയും അപ്പാടെ പരിഹസിച്ചാണ് ജേക്കബ് വടക്കഞ്ചേരിയുടെ വീഡിയോ. ഒരു വൈറസും ബാക്ടീരിയയും ശരീരത്തില്‍ രോഗങ്ങളുണ്ടാക്കുന്നില്ലെന്നാണ് ജേക്കബ് വടക്കാഞ്ചേരി പറയുന്നത്. എന്തുകൊണ്ടാണ് ഇത്തരം വൈറസുകള്‍ മനുഷ്യന് മാത്രം വരുന്നതെന്നും വടക്കാഞ്ചേരി ചോദിക്കുന്നു.
പ്രകൃതി ചികിത്സ, ആയുര്‍വേദം, ഹോമിയോതുടങ്ങിയ ചികിത്സാ രീതികളുണ്ടായിട്ടും അലോപ്പതി ചികിത്സ മാത്രം സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതിനു പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടെന്നും ജേക്കബ് വടക്കഞ്ചേരി ആരോപിക്കുന്നു. ഭരണകൂടങ്ങള്‍ക്ക് ലഭിച്ച പുതിയ തരം ജൈവായുധമാണ് കൊറോണ. ജൈവായുധത്തിന്റെ പേരിലുള്ള യുദ്ധമാണ് നടക്കുന്നതെന്നും ജേക്കബ് വടക്കഞ്ചേരി പറയുന്നു.
മൂന്നാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചതോടെ, കേരളം രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉന്നത സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. വൈറസ് ബാധയെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചതായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കി. അതീവജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളിൽ തുടരുമെന്നും, ഇനിയും ചൈനയിൽ നിന്നുള്ളവർ തിരികെയെത്തുമെന്നും, അവരെ പരിഭ്രാന്തി പരത്താതെ ക്വാറന്റൈൻ ചെയ്യാൻ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
2239 പേരാണ് വിവിധ ജില്ലകളിലായി നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 84 പേര് ആശുപത്രികളിലും 2155 പേര് വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. സംശയാസ്പദമായ 140 സാമ്പികളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവയില്‍ 46 എണ്ണത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്. വുഹാനില്‍നിന്നും തിരിച്ചെത്തിയ കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ഥിക്ക് കൊറോണ വൈറസ് സ്ഥിരീകകരിച്ചിട്ടുണ്ട്. ഈ വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. കൊറോണവൈറസ് ബാധ പടരുന്നത് കർശനമായി തടയാൻ റാപ്പിഡ് റെസ്പോൺസ് ടീം വിപുലീകരിച്ചതായും മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 18 കമ്മറ്റികൾ ഉണ്ടാക്കി. നിരീക്ഷണത്തിലുള്ളവർക്ക് കൗൺസിലിംഗിന് പ്രത്യേക കൗൺസിലിംഗ് സംഘത്തെ ഏർപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. ആരോഗ്യ വകുപ്പ് സംസ്ഥാന തലത്തിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കണ്ട്രോള് റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊറോണ വൈറസ് ബാധ സംശയിക്കുന്നവരുടെ തുടര്‍ ചികിത്സയ്ക്കായി സജ്ജമാക്കിയിട്ടുള്ള ആശുപത്രികളുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കാസർകോട്ടെ രൂപശ്രീ ടീച്ചറുടെ കൊലപാതകം ഉണ്ടാക്കിയ ആഘാതത്തിൽ നിന്നും നാട് മുക്തമായിട്ടില്ല. സഹപ്രവർത്തകനും സുഹൃത്തുമായ വെങ്കിട്ടരമണ നടത്തിയ കൊലപാതകത്തിനു പിന്നിലെ കാരണങ്ങൾ ഞെട്ടിക്കുന്നതാണ്. വെങ്കിട്ടരമണയാണ് അമ്മയുടെ തിരോധാനത്തിനു പിന്നിലെന്ന് രൂപശ്രീ ടീച്ചറുടെ മകനടക്കം സംശയം പ്രകടിപ്പിച്ചപ്പോഴും ഇപ്പോൾ തന്നെ സ്റ്റേഷനിൽ ഹാജരാകാം എന്നു പറഞ്ഞ വെങ്കിട്ടരമണ എത്താതിരുന്നപ്പോഴുമൊന്നും പൊലീസ് അയാളെ സംശയിച്ചില്ല.
ജനുവരി 16നാണ് സംഭവം നടന്നത്. ഹൈസ്കൂൾ അധ്യാപിക ആയിരുന്ന രൂപശ്രീ ഹാഫ് ഡേ ലീവ് എടുത്താണ് സ്വന്തം സ്കൂട്ടറിൽ സ്കൂളിൽ നിന്നിറങ്ങിയത്. പെട്രോള്‍ പമ്പിന് സമീപം സ്കൂട്ടർ നിർത്തിയതിനു ശേഷം വെങ്കിട്ടരമണയുടെ കാറിലായിരുന്നു യാത്ര. വെങ്കിട്ടരമണയുടെ സഹായി നിരഞ്ജനും ഒപ്പമുണ്ടായിരുന്നു. തന്നെ കുരുതി കൊടുക്കാനായിരുന്നു ആ യാത്രയെന്ന് ടീച്ചർ അറിഞ്ഞിരുന്നില്ല.
ആദ്യശ്രമം രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്താനായിരുന്നു. പക്ഷേ രക്ഷപെട്ടോടിയ രൂപശ്രീയെ പിടികൂടി വെള്ളം നിറച്ച ഡ്രമ്മില്‍ മുക്കി മരണം ഉറപ്പാക്കി. വെള്ളം കുടിച്ചുള്ള മരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഉറപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. അപ്പോഴേക്കും ഹൊസങ്കടിയില്‍ നിന്ന് വെങ്കിട്ടരമണയുടെ ഭാര്യയുടെ വിളിയെത്തി. വെങ്കിട്ടരമണയും നിരഞ്ജനും ചേര്‍ന്ന് രൂപശ്രീയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചു. ശേഷം, അതേ വഴി ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഭാര്യയെ കൂട്ടാനായി പോയി. വീട്ടിലെത്തി പിന്നീട് പൂജക്കെന്ന് പറഞ്ഞ് മൃതദേഹം നശിപ്പിക്കാന്‍ പ്രതികള്‍ ഇറങ്ങുമ്പോള്‍ സമയം അഞ്ചുമണി. ഇതേസമയം രൂപശ്രീ ടീച്ചറുടെ വീട്ടില്‍ ടീച്ചര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയായിരുന്നു. അഞ്ചുമണികഴിഞ്ഞിട്ടും വീട്ടില്‍ എത്തിതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. സഹഅധ്യാപകരെ വിളിച്ചപ്പോള്‍ ഉച്ചകഴിഞ്ഞ് അവധിയെടുത്തു എന്ന മറുപടിയിലും ബന്ധുക്കള്‍ക്ക് സംശയം തോന്നി.
രൂപശ്രീ ടീച്ചറുടെ സ്കൂട്ടര്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ സംശയം ബലപ്പെട്ടു. പരാതി പറയാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ടീച്ചറുടെ മകന് വെങ്കിട്ടരമണ അറിയാതെ ഒന്നും നടക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു . വെങ്കിട്ടരമണ വീട്ടില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞ ബന്ധുക്കള്‍ പൊലീസിനെ കൊണ്ട് ഇയാളെ വിളിപ്പിച്ചു. ഉടന്‍ സ്റ്റേഷനിലെത്താമെന്ന് അറിയിച്ച വെങ്കിട്ട രമണ എത്താതിരുന്നിട്ടും പൊലീസുകാര്‍ക്ക് സംശയം തോന്നിയില്ല.
ഇതേസമയം, മംഗലാപുരം ലക്ഷ്യമാക്കി കുതിച്ച പ്രതികളുടെ ലക്ഷ്യം സുരക്ഷിതമായ ഒരു കടല്‍ത്തീരമായിരുന്നു. പക്ഷേ ആസൂത്രണങ്ങളെല്ലാം പാളി. പൊലീസ് സ്റ്റേഷനില്‍ നിന്നും നാട്ടുകാരില്‍ നിന്നും തുടരെ ഫോണ്‍ വിളികള്‍ എത്തിയതോടെ എത്രയും വേഗം മൃതദേഹം ഉപേക്ഷിക്കാനായി പിന്നീട് പ്രതീകളുടെ ശ്രമം.
അങ്ങനെ പ്രതികള്‍ കാറില്‍ രൂപശ്രീ ടീച്ചറുടെ മൃതദേഹവുമായി നേത്രാവതി പുഴയുടെ തീരത്തെത്തി. കാറിന്റെ ഡിക്കിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് എറിയുന്നത് ആളുകളുടെ ശ്രദ്ധയില്‍പെടുമെന്ന് പ്രതികള്‍ക്ക് മനസിലായി. പിന്നീട് കാറുമായി വീണ്ടും ദേശീയപാതയിലെത്തി. സമയം പത്തുമണി കഴിഞ്ഞു. വെങ്കിട്ടരമണ കാര്‍ പിന്നീട് നേരെ വിട്ടത് മഞ്ചേശ്വരം കടപ്പുറത്തേക്ക്. മഞ്ചേശ്വരം കടപ്പുറത്ത് ആരുമില്ലാതിരുന്ന സ്ഥലം പ്രതികള്‍ കണ്ടെത്തി.
കാറില്‍ രക്തപ്പാടുകളോ മറ്റ് തെളിവുകളോ ഒന്നുമുണ്ടായിരുന്നില്ല. വീട്ടിലെത്തിയതോടെ നാട്ടുകാരും ബന്ധുക്കളുമെല്ലാം വീട് വളഞ്ഞു. പക്ഷേ പൊലീസിന് മാത്രം വെങ്കിട്ടരമണയെ സംശയം തോന്നിയതേ ഇല്ല. പിന്നീട് സ്റ്റേഷനിലെത്തിച്ച് വെട്ടിങ്കരമണയെ ചോദ്യം ചെയ്തു. എല്ലാചോദ്യങ്ങള്ക്കും വെങ്കിട്ടരമണയും നിരഞ്ജനും മറുപടി നല്‍കിയതോടെ ഇരുവരേയും വിട്ടയച്ചു. പുലര്‍ന്നിട്ടും രൂപശ്രീ ടീച്ചര്‍ എവിടെ എന്ന് മാത്രം ബന്ധുക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.
രാവിലെ കുമ്പള കടപ്പുറത്ത് ഒരു സ്ത്രീയുടെ മൃതദേഹം അടിഞ്ഞെന്ന വിവരം പടര്‍ന്നു. പൊലീസ് വിളിച്ചതനുസരിച്ച് വീട്ടുകാര്‍ സ്ഥലത്തെത്തി അത് രൂപശ്രീയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. പൂര്‍ണനഗ്നയായിരുന്നു മൃതദേഹം. അതിക്രൂരമായ മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നതായും ദൃക്സാക്ഷികള്‍ പറയുന്നു. മൃതദേഹത്തിന് മുടി ഉണ്ടായിരുന്നില്ല.
രൂപശ്രീ ടീച്ചറുടെ സഹപ്രവവര്‍ത്തകനാണ് കൊലപാതകിയായ വെങ്കിട്ട രമണ. വര്‍ഷങ്ങളായുള്ള ടീച്ചറുടെ സുഹൃത്ത്. രൂപശ്രീ ടീച്ചര്‍ തന്റെ സുഹൃത് വലയത്തില്‍ നിന്ന് പുറത്തുപോകുന്നുവെന്ന ചിന്തയാണ് വെങ്കിട്ടരമണയെ ശത്രുവാക്കിയത്. സ്കൂളിലെ പ്രവര്‍ത്തനങ്ങളുമായി മറ്റ് അധ്യാപകര്‍ക്കൊപ്പം ടീച്ചര്‍ യാത്രചെയ്യുന്നതും വെങ്കിട്ടരമണയ്ക്ക് സഹിച്ചില്ല. അങ്ങനെ അയാള്‍ ആ തീരുമാനമെടുത്തു.
കാസര്‍കോടിന്റെ അതിര്‍ത്തി പ്രദേശത്ത് കര്‍ണാടകയുടെ സംസ്കാരവുമായി ബന്ധപ്പെട്ടായിരുന്നു വെങ്കിട്ട രമണയുടെ ജീവിതം. പൂജയും ആചാരങ്ങളും മുറപോലെ നടത്തി വന്ന വെങ്കിട്ട രമണ സ്കൂളിലെ ഡ്രോയിങ് അധ്യാപകനായിരുന്നു. ആറുവര്‍ഷത്തിനുമുകളില്‍ പരിചയമുണ്ട് രൂപശ്രീ ടീച്ചര്‍ക്കും വെങ്കിട്ടരമണയ്ക്കും തമ്മില്‍. ആ സൗഹൃദം അകന്നുപോകുമെന്ന ഭീതി കൊലപാതകത്തിലെത്തി.
ഒരു സ്ത്രീയെ കൊലപ്പെടുത്തിയാല്‍ ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകുമെന്ന് വെങ്കിട്ട രമണ വിശ്വസിച്ചിരുന്നു. രൂപശ്രീ ടീച്ചറുടെ കൊലപാതകം വെളിച്ചത്തുവന്നതോടെ കൂടുതല്‍ ആരോപണങ്ങള്‍ക്ക് നടുവിലാണ് ഇയാൾ. പലമരണങ്ങളും അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അരുംകൊലയുടെ കൂടുതൽ കാരണങ്ങള്‍ ഇപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്.
ടൂറിസ്റ്റ് ബസ്സിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനം. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തുള്ള ‘സഹായി’ ആംബുലൻസ് ഡ്രൈവർ സിറാജാണ് ആക്രമിക്കപ്പെട്ടത്. താമരശ്ശേരിക്ക് സമീപം ഈങ്ങാപ്പുഴയിൽ ആയിരുന്നു സംഭവം.
തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം. ബസ്സിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് തടയുകയും പിന്നാലെ കയ്യേറ്റം ചെയ്യുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഇരുവാഹനങ്ങൾക്കും പിറകിലെത്തിയ ബൈക്ക് യാത്രികരാണ് അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന DLT കമ്പനിയുടെ NL – 01-1671 എന്ന ബസ്സിലെ ജീവനക്കാരാണ് ആക്രമണം നടത്തിയത്. രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു sys സാന്ത്വനത്തിന്റെ ആംമ്പുലൻസ്.
സംഭവത്തിന് പിന്നാലെ നാട്ടുകാർ ബസ്സ് തടഞ്ഞുവെച്ചു പോലീസിൽ ഏൽപ്പിച്ചു. അക്രമത്തിൽ പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിനിടെ, ബസ്സ് ക്ലീനർ കൊടുവള്ളി പറക്കുന്നുമ്മൽ ലിജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആമ്പുലൻസിന് സൈഡ് കൊടുക്കാതെ ഏറെ ദൂരം സഞ്ചരിക്കുകയും, പിന്നീട് ചോദ്യം ചെയ്തതിനെ തുടർന്ന് ആമ്പുലൻസ് ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തെന്ന പരാതിയിലാണ് നടപടി.
ന്യൂഡൽഹി ∙ അടച്ചുപൂട്ടിയ ബസ്സിനുള്ളിൽനിന്ന് അവർ വീണ്ടും വീണ്ടും കൃതജ്ഞതയുടെ കൈ വീശി. അപ്പോഴും ഒരുവശത്ത് ശാന്തരായി നടക്കുകയായിരുന്നു അജോ ജോസും ശരത്തും – ഇന്ത്യയുടെ വുഹാൻ രക്ഷാ ദൗത്യസംഘത്തിന്റെ ഭാഗമായ മലയാളി നഴ്സുമാർ.
കൊറോണവൈറസ് ഭീതിയുടെ പ്രഭവകേന്ദ്രമായ വുഹാനിൽനിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ഒരു മടിയും ആശങ്കയുമില്ലാതെ പ്രത്യേക വിമാനത്തിൽ പുറപ്പെട്ടവർ. 2012 ൽ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ വന്നകാലം മുതൽ ഇരുവരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ രക്ഷാദൗത്യങ്ങളുടെ ഭാഗമാണ്. ആദ്യം സ്വമേധയാ രംഗത്തിറങ്ങിയെങ്കിൽ ഇപ്പോൾ സർക്കാർ ഇവരെ തിരഞ്ഞുപിടിച്ചു നിയോഗിക്കുന്നു. നേപ്പാളിലെയും ഇന്തൊനീഷ്യയിലെയും ഭൂകമ്പ രക്ഷാദൗത്യങ്ങളിലും ശ്രീലങ്കയിൽ ഭീകരാക്രമണങ്ങൾക്കു ശേഷമുള്ള രക്ഷാപ്രവർത്തനങ്ങളിലും ഇന്ത്യൻ സംഘത്തിന്റെ ഭാഗമായി. ഡൽഹിയിലായിരിക്കെ, കേരളത്തിലെ 2 ദൗത്യങ്ങളിൽ പങ്കാളികളായി – നിപ്പ പരിചരണത്തിലും 2018 ലെ പ്രളയക്കെടുതിയിലും.
എയിംസിൽ അസി. നഴ്സിങ് സൂപ്രണ്ടായി വിരമിച്ച അമ്മ ആനിയുടെ അനുഭവപാഠങ്ങളാണു തൃശൂർ പറമ്പൂർ സ്വദേശിയായ അജോയുടെ കരുത്ത്. വൈക്കം ചെമ്പ് സ്വദേശിയായ ശരത്തിന്റെ ഭാര്യ സിമി എയിംസിലെ നഴ്സാണ്. വുഹാൻ രക്ഷാദൗത്യം കഴിഞ്ഞെത്തിയ അജോക്കും ശരത്തിനും ഇനി രണ്ടാഴ്ചത്തേക്കു ജോലിക്കു പോകാനില്ല. മുൻകരുതലിന്റെ ഭാഗമായി വീട്ടിൽ തന്നെ മാറിത്താമസിക്കണം.
‘അഭിമാനകരമായ നിമിഷമാണു ഞങ്ങൾക്കെല്ലാം. വുഹാനിൽ നിന്ന് ഒരു സംഘത്തെ ഇവിടേക്ക് എത്തിക്കാനായി. ഇന്ത്യയിൽ ഒരുപക്ഷേ, എയർ ഇന്ത്യയ്ക്കു മാത്രം കഴിയുന്ന ദൗത്യം. ഈ വെല്ലുവിളി ഏറ്റെടുക്കാൻ സർക്കാർ ആവശ്യപ്പെട്ടപ്പോൾ, ഒരാൾ പോലും മറിച്ചു പറഞ്ഞില്ല. ‘യെസ്’ എന്നു തന്നെയായിരുന്നു ആദ്യ ഉത്തരം.’ – ദേവദാസ് പിള്ള (എയർ ഇന്ത്യയുടെ സെക്യൂരിറ്റി മാനേജർ, ആലപ്പുഴ സ്വദേശി)
പത്തനംതിട്ടയിൽ മരംവെട്ടുതൊഴിലാളി മരത്തിൽ നിന്ന് വീണ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അനാസ്ഥ കാണിച്ചവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളിയുടെ കുടുംബം രംഗത്ത് വന്നിരിക്കുകയാണ്.പുന്നലത്തുപടി പാലശ്ശേരി സത്യശീലൻ ആണ് മരത്തിൽ നിന്നും വീണ് മരിച്ചത്. അപകടത്തിൽപ്പെട്ട വിവരം ബന്ധുക്കളെ അറിയിക്കാനോ മൃതദേഹം മാറ്റാനോ തയ്യാറാവാത്തവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സത്യശീലന്റെ ഭാര്യയും മക്കളുമാണ് രംഗത്ത് വന്നിരിക്കുന്നത്.
പുന്നലത്തുപടി പാലശ്ശേരിയിൽ സത്യശീലന്റെ മൃതദേഹം കരിമ്പനാക്കുഴി പൗവ്വത്ത് വീട്ടിൽ ബിജി കുഞ്ചാക്കോയുടെ പറമ്പിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. സത്യശീലൻ മരത്തിൽ നിന്ന് വീണിട്ടും ഇക്കാര്യം നാട്ടുകാരെ അറിയിക്കാൻ പണിക്ക് കൊണ്ട് വന്ന കരിമ്പനാക്കുഴി സ്വദേശി പുരുഷോത്തമൻ തയ്യാറായിരുന്നില്ല. ബിജി കുഞ്ചാക്കോയുടെ അയൽവാസിയായ രത്നമ്മയാണ് തന്റെ പുരയിടത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന ചില്ല വെട്ടാൻ ഏൽപ്പിച്ചത്. സത്യശീലൻ വീണെന്നും കുറച്ച് കഴിഞ്ഞ് എഴുന്നേറ്റ് പോകുമെന്നുമാണ് പുരുഷോത്തമൻ വീട്ടുകാരെ അറിയിച്ചത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് നാല് ദിവസത്തിന് ശേഷം സത്യശീലന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
ചികിത്സ ലഭ്യമാക്കാതിരുന്ന പുരുഷോത്തമനെതിരെയും വിവരം മറച്ചുവെച്ച വീട്ടുകാർക്കെതിരെയും കേസെടുക്കണമെന്ന ആവശ്യമാണ് പുരുഷോത്തമന്റെ വീട്ടുകാർ ആവശ്യപ്പെടുന്നത്. സംഭവത്തിൽ പുരുഷോഷത്തമനെ പത്തനംതിട്ട പൊലീസ് ചോദ്യം ചെയ്തു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.
പള്ളിയിലെ പ്രസംഗത്തിനിടയില്‍ നടത്തിയ വിവാദപരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍. ഇസ്ലാം മതത്തെ എതിര്‍ക്കുന്നില്ല, വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. അങ്ങനെ വന്നതില്‍ ഖേദിക്കുന്നുവെന്നും ഫാ.പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. മനപ്പൂര്‍വമായി ആരെയും വേദനിപ്പിക്കാനല്ല.
ഇസ്ലാമിക രാജ്യങ്ങളിലെ പീഡനങ്ങളെക്കുറിച്ച് പള്ളിയിലെ ധ്യാനത്തിനിടെ ചോദ്യം വന്നു. അതിനാണ് മറുപടി പറഞ്ഞത്. ശിവസേനയുടെ സംരക്ഷണത്തെക്കുറിച്ച് നേരില്‍ പറഞ്ഞത് മുംബൈയിലെ വിശ്വാസികളാണ്. മലബാറിലെ വിശ്വാസികള്‍ കുട്ടികള്‍ മറ്റു മതസ്ഥരെ വിവാഹം കഴിക്കുന്നതായി പറഞ്ഞെന്നും ഫാ.പുത്തന്‍പുരയ്ക്കല്‍.
കൂനമ്മാവ് പരാമര്‍ശം തമാശയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തെക്കുറിച്ച് പറഞ്ഞത് ചരിത്രവസ്തുതയല്ല. തന്റെ സ്ഥിരം രീതിയില്‍ പറഞ്ഞുപോയതാണ്. സിഎഎ, എന്‍ആര്‍സി വിഷയത്തില്‍ മുസ്ലിം സമുദായത്തിന്റെ പക്ഷത്താണെന്നും ഫാ.പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.