ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും തമ്മിൽ തർക്കം. ആർഎസ്എസ് നിർദേശപ്രകാരം പാർട്ടിക്കുള്ളിലെ തർക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനാണ് ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി യോഗം കൊച്ചിയിൽ ചേർന്നത്.
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ചൊല്ലി സംസ്ഥാന സർക്കാരും കേന്ദ്രമന്ത്രി വി മുരളീധരനുമായുള്ള തർക്കവും യോഗത്തിൽ ചർച്ചയായി. വി മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫിൽ കോൺഗ്രസ് ബന്ധമുള്ളവരുണ്ടെന്ന് യോഗത്തിൽ പികെ കൃഷ്ണദാസ് ഉന്നയിച്ചു. എന്നാൽ വി മുരളീധരന്റെ ഓഫീസിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന നിലപാടാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെസുരേന്ദ്രൻ യോഗത്തിൽ സ്വീകരിച്ചത്.
ഡിആർഡിഒ കേസിൽ ഉൾപ്പെട്ടയാൾ മുരളീധരന്റെ ഓഫീസിലെ നിത്യസന്ദർശകനാണ് എന്നതുൾപ്പടെയുള്ള ദേശാഭിമാനി എഡിറ്റോറിയലിൽ വന്ന ആരോപണങ്ങളും കോർഗ്രൂപ്പിൽ ചർച്ചയായി.
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണന്റെ കൊച്ചിയിലെ വീട്ടിലാണ് യോഗം. യോഗത്തിൽ വീഡിയോ കോഫറൻസിങ് വഴി വി മുരളീധരനും പങ്കെടുക്കുന്നുണ്ട്.
ആത്മഹത്യ ചെയ്ത നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ ഇന്‍സ്റ്റഗ്രാം ആരോ ഉപയോഗിക്കുന്നുവെന്ന് പറഞ്ഞാണ് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായി രൂപ ഗാംഗുലി രംഗത്തെത്തിയത്.
തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് രൂപ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സുശാന്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നിന്നും ആരോ തങ്ങളുടെ കമന്റുകള്‍ നീക്കം ചെയ്യുന്നതായി ആരോപിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
സുശാന്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ വന്ന ചില മാറ്റങ്ങളും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് താരം ഫോളോ ചെയ്തിരുന്ന ചില താരങ്ങളെ ഇപ്പോള്‍ ഫോളോവിംഗ് ലിസ്റ്റില്‍ കാണാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്. ഇതെല്ലം തെളിയിക്കുന്ന സ്‌ക്രീന്‍ഷോട്ടുകളും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതിനു പിന്നില്‍ മറ്റാരുടെയോ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. മുംബൈയ് പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
I am quite shocked at what I have just heard and then seen myself
Is anyone operating Sushant’s phone?
How is his Instagram account unfollowing people “he” followed?
CBI ‘s presence isn’t required ?#cbiforsushant #roopaganguly @AmitShah @narendramodi pic.twitter.com/Autr6urJ5u— Roopa Ganguly (@RoopaSpeaks) June 25, 2020
കോഴിക്കോട് ജില്ലയിലെ ജ്വല്ലറിയില്‍ വന്‍ തീപിടിത്തം. മാവൂര്‍ റോഡിലുള്ള കോട്ടൂളിയിലെ ജ്വല്ലറിയിലാണ് തീ ആളിപടര്‍ന്നത്. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് സംഭവം. അഗ്‌നിബാധ നിയന്ത്രണ വിധേയമായതായി അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു.
മൂന്ന് നിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിക്കകത്ത് തീപിടിത്തത്തെ തുടര്‍ന്ന് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെട്ടുത്തി. നാല് പേരെയാണ് രക്ഷപ്പെടുത്തിയത്. തീയണക്കാനുളള ശ്രമം തുടങ്ങിയിട്ടുണ്ട്. സെയില്‍സ്മാന്‍മാര്‍ ഉള്‍പ്പെടെ നൂറോളം ജീവനക്കാരുള്ള സ്ഥാപനത്തിലാണ് അപകടം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് 12 പേരാണ് കെട്ടിടത്തില്‍ കുടുങ്ങിയത്. ഇവരെ ഗ്ലാസുകള്‍ ഉള്‍പ്പെടെ തകര്‍ത്താണ് പുറത്തെത്തിച്ചത്. കെട്ടിയത്തിന്റെ ബേസ്‌മെന്റിലുള്ള പാര്‍ക്കിങ്ങ് എരിയയിലുള്ള വാഹനങ്ങള്‍ ഉള്‍പ്പെടെ നാശം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.
ആലപ്പുഴയിലെ രണ്ട് പഞ്ചായത്തുകളില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃക്കുന്നപ്പുഴ, പുറക്കാട് എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. തോട്ടപ്പള്ളി സ്പില്‍വേ പൊഴി മുറിക്കല്‍ പ്രവൃത്തിക്കെതിരെ പ്രദേശവാസികള്‍ പ്രതിഷേധം ആരംഭിച്ച സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ മൂന്ന് വരെയാണ് നിരോധനാജ്ഞ. മഴ കാലത്തിന് മുന്‍പേ പൊഴി മുറിക്കല്‍ ജോലിക്കള്‍ തീര്‍ക്കേണ്ടതുണ്ട് എന്നാല്‍ പ്രതിഷേധങ്ങള്‍ കാരണം ഇതിനുള്ള നടപടികള്‍ വൈകുകയാണ്. പ്രതിഷേധങ്ങളുടെ ഭാഗമായി ആളുകള്‍ കൂട്ടം കൂടുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കിയേക്കും. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്ന് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു.
നേരത്തെ കോവിഡ് രോഗികളായ പിതാവും മകനും പുറത്തു കറങ്ങിനടന്നതിനെ തുടര്‍ന്ന് കായംകുളം നഗരത്തിലെ ചില ഇറച്ചിക്കടകളും മറ്റു സ്ഥാപനങ്ങളും അധികൃതര്‍ അടപ്പിച്ചിരുന്നു. ഇവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടാല്‍ കായംകുളത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരാനാണ് സാധ്യത.
സോണി എട്ടു പറയിലച്ചൻറെ നിര്യാണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞു കൊണ്ടിരിക്കുകയാണ്. പള്ളിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് അച്ചൻറെ മരണത്തിന് പിന്നിലുള്ള കാരണങ്ങളെന്ന് പലരും ആരോപിക്കുന്നുണ്ട് . ഈ അവസരത്തിൽ ഇടവകയിലെ മുൻ വികാരി എന്ന നിലയിൽ ഇപ്പം പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരിക്കുകയാണ് ഫാ.ടോം പുത്തൻകുളം.
സ്നേഹമുളളവരേ,
ഏറെ സ്നേഹ ബഹുമാനപ്പെട്ട സോണി എട്ടുപറയിലച്ചന്റെ ആകസ്മികവും അപ്രതീക്ഷിതവുമായ വിടവാങ്ങൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെയും വൈദിക സഹോദരങ്ങളെയും പുന്നത്തുറ ഇടവകാംഗങ്ങളെയും വിശ്വാസസമൂഹം മുഴുവനെയും ഏറെ ദു:ഖത്തിലാഴ്ത്തി ബഹുമാനപ്പെട്ട അച്ചന് നിത്യശാന്തി നേർന്നുകൊള്ളുന്നു. അച്ചൻ്റെ വേർപാടുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും ചാനലുകളിലും സത്യവിരുദ്ധ പ്രസ്താവനകൾ തുടർച്ചയായി കാണുമ്പോൾ ബഹു. സോണിയച്ചൻ്റെ തൊട്ടു മുൻഗാമിയായി പുന്നത്തുറ പള്ളിയിൽ ശുശ്രൂഷ ചെയ്ത ഒരു വ്യക്തിയെന്ന നിലയ്ക്ക് എനിക്ക് ചില യാഥാർത്ഥ്യങ്ങൾ എല്ലാവരോടുമായി പങ്കുവയ്ക്കാനുണ്ട്.
സകലർക്കും ഒരുപോലെ സങ്കടക്കടൽ തീർത്ത ഈ സംഭവം പോലും കത്തോലിക്കാ സഭയെയും ചങ്ങനാശേരി അതിരൂപതയെയും പുന്നത്തുറ ഇടവകയെയും ആക്രമിക്കാൻ വീണുകിട്ടിയ അവസരമായി ഉപയോഗിക്കുന്നവരെയോർത്ത് സഹതാപം തോന്നുന്നു.
ഞാൻ പുന്നത്തുറ പള്ളിയിൽ വികാരിയായി ചാർജ് എടുത്തത് 2019 മെയ് 28 നാണ്. 2020 ഫെബ്രുവരി 6 വരെയുള്ള എന്റെ ശുശ്രൂഷയുടെ കാലയളവിൽ അവിടെ എനിക്ക് വളരെ സന്തോഷകരമായ അനുഭവമായിരുന്നു ഉണ്ടായിരുന്നത്. ഒരു പള്ളിയിൽ വൈദികൻ ചെയ്യേണ്ട എല്ലാ കാര്യങ്ങളും മുടക്കമില്ലാതെ ചെയ്യാൻ എനിക്ക് ദൈവകൃപയാൽ സാധിച്ചു. ചുരുക്കം ചില വ്യക്തികൾ മാത്രമാണ് പള്ളിയോട് സഹകരിക്കാതെ മാറി നിന്നത്. അവരുടെ വീടുകളിൽ ചെന്നപ്പോൾ പോലും അവരെ കണ്ടുമുട്ടാൻ സാധിച്ചിട്ടില്ല. ബാക്കിയെല്ലാ കുടുംബങ്ങളും വ്യക്തികളും പള്ളിത്തിരുനാൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. യഥാർത്ഥത്തിൽ, പള്ളിയിലുണ്ടായ എന്തെങ്കിലും ബുദ്ധിമുട്ടിന്റെ അടിസ്ഥാനത്തിലല്ല ഞാൻ അവിടെ നിന്ന് സ്ഥലം മാറുന്നത് . എൻ്റെ സഹോദരങ്ങൾ ആരും നാട്ടിൽ ഇല്ലാത്തതിനാൽ വീട്ടിൽ തനിയെ താമസിക്കുന്ന വൃദ്ധരും രോഗികളുമായ മാതാപിതാക്കളുടെ ചികിത്സയ്ക്കും സംരക്ഷണത്തിനും സഹായമാകുന്ന രീതിയിൽ ചങ്ങനാശ്ശേരിക്കടുത്ത് ഒരു പള്ളി തരണമെന്ന് ഞാൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് എനിക്ക് പുന്നത്തറയിൽ നിന്ന് മാറ്റം ലഭിക്കുന്നത്. മാത്രവുമല്ല അതിരൂപതാ കച്ചേരിയിലും, കാവുകാട്ടു പിതാവിൻ്റെയും മറ്റും നാമകരണ നടപടികൾക്കായുള്ള അതിരൂപതാ കോടതിയിലും എനിക്ക് ശുശ്രൂഷ ചെയ്യേണ്ടതിനാൽ ചങ്ങനാശേരി പ്രദേശം തന്നെയാണ് സൗകര്യപ്രദം. സത്യമിതായിരിക്കെ ഇടവകയിലെ ബുദ്ധിമുട്ടുകൾക്കൊണ്ടാണ് ഞാൻ സ്ഥലം മാറ്റം വാങ്ങിയത് എന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നവർക്ക് മറ്റെന്തെങ്കിലും ലക്ഷ്യം ഉണ്ടാകും എന്നു കരുതേണ്ടിയിരിക്കുന്നു.
ബഹു. സോണി എട്ടുപറയിൽ അച്ചൻ 2020 ഫെബ്രുവരി 6-ന് പുന്നത്തുറ പള്ളിയിൽ വന്നതും ഉത്തരവാദിത്വം ഏറ്റെടുത്തതും വളരെ സന്തോഷത്തോടെയാണ്. അച്ചൻ വളരെ നന്നായി ശുശ്രൂഷ ചെയ്ത, വെട്ടിമുകൾ ഇടവക, പുന്നത്തറയ്ക്ക് സമീപമായതിനാൽ അവരുടെ സന്ദർശനവും സപ്പോർട്ടും ലഭിച്ചിരുന്നതും അച്ചനു സന്തോഷത്തിനു കാരണമായിരുന്നു. ആദ്യത്തെ ഏതാനും ആഴ്ചകൾക്ക് ശേഷം, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒരുപാട് ശുശ്രൂഷകൾ ചെയ്യുവാൻ അച്ചന് അവസരം ലഭിച്ചില്ല. ജൂൺ 5 – തീയതി പള്ളി പരിസരത്ത് ഉണ്ടായ തീപിടുത്തവും 4 പേർക്ക് പൊള്ളലേറ്റതുമായ അപകടം അച്ചന്റെ മനസ്സിന് വലിയ
ക്ലേശമുണ്ടാക്കി എന്ന് അവിടെയുള്ള ആളുകൾ എന്നോട് പറഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് ഉണ്ടാകുന്ന വേദനകളിൽ അവരെക്കാളേറെ ദു:ഖിക്കുന്ന ഒരു നല്ലിടയാനാണ് ബഹു.സോണിയച്ചനെന്ന് അച്ചൻ സേവനമനുഷ്ഠിച്ചിട്ടുള്ള ഇടവകകളിലെ അംഗങ്ങൾക്ക് നല്ലതുപോലെ അറിവുള്ളതാണ്. അച്ചനെ ആശ്വസിപ്പിക്കുന്നതിനും ധൈര്യപ്പെടുത്തുന്നതിനുമായി ഞാനും കഴിഞ്ഞ ആഴ്ച ആ പള്ളിയിൽ പോയതാണ് . ഈ കാലയളവിൽ അതിരൂപതാ കേന്ദ്രത്തിൽ നിന്നും അഭിവന്ദ്യ പിതാക്കന്മാരും ജനറാൾ അച്ചന്മാരും സുഹൃത്തുക്കളായ വൈദികരും പലവട്ടം അച്ചനെ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തുവെന്നത് പള്ളിയോട് ചേർന്ന് ശുശ്രൂഷ ചെയ്യുന്ന എല്ലാവർക്കും അറിയാവുന്നതാണ്. (സംശയമുള്ളവർക്ക് പള്ളിക്കാര്യത്തിൽ നിന്ന് അനുവദിക്കുമെങ്കിൽ പള്ളിയിലെ CCTV ദൃശ്യങ്ങൾ പരിശോധിക്കാവുന്നതാണ്.) മാത്രവുമല്ല പള്ളിയിൽ നിന്ന് മാറി നിൽക്കുന്നതിനും സുഹൃത്തുക്കളായ വൈദികരുടെ കൂടെ താമസിക്കുന്നതിനും അച്ചനോട് അതിരൂപതാ കേന്ദ്രത്തിൽ നിന്ന് നിർദ്ദേശിക്കുകയും ചെയ്തതാണ് . അതിരൂപതാ കേന്ദ്രത്തിൽ നിന്നുള്ള വിവരം അനുസരിച്ച് ബഹു.സോണിയച്ചൻ, മരണ ദിവസമായ ജൂൺ 21ഞായറാഴ്ച മാത്രമാണ് അഭിവന്ദ്യ പെരുന്തോട്ടം പിതാവിനെ സന്ദർശിക്കാൻ നിശ്ചയിച്ചിരുന്നത്. അതിന് മുമ്പ് ഈ തീപിടുത്ത അപകടശേഷം അച്ചൻ അതിരൂപതാ കേന്ദ്രത്തിൽ എത്തി അഭിവന്ദ്യ പിതാക്കൻമാരോട് സംസാരിച്ചിട്ടില്ല.
അപകടത്തിൽപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കാൻ ബഹു. സോണിയച്ചൻ്റെ അറിവോടും സമ്മതത്തോടും കൂടി മാത്രമാണ് പുന്നത്തറ ഇടവകകാംഗവും ജർമ്മനിയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികനുമായ റവ.ഫാ. സാബു ആലക്കൽ Cmi തൻ്റെ ബന്ധുക്കളായ 14 പേരോട് സഹായം അഭ്യർത്ഥിച്ചത്. അദ്ദേഹം ഇപ്രകാരം ധാരാളം പേരെ സഹായിക്കുന്ന വ്യക്തിയാണ്. സർക്കാർ നിയമപ്രകാരം സ്ഥാപനങ്ങൾക്കും മറ്റും വിദേശ സഹായം സ്വീകരിക്കുവാൻ FCRA അക്കൗണ്ട്കളിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. ഇടവകയ്ക്ക് ഇപ്രകാരമുള്ള അക്കൗണ്ട് ഇല്ലാതിരുന്നതിനാലാണ് അതിരൂപതയുടെ അക്കൗണ്ടിനെ ആശ്രയിച്ചത്.
അച്ചന്റെ മരണവുമായി ബന്ധപ്പെട്ട ഈ സാഹചര്യത്തിൽ ഇടവകയോട് വിരുദ്ധ നിലപാടിൽ നിൽക്കുന്ന ഏതാനും പേർ മാത്രം പറയുന്ന കാര്യങ്ങൾ തികച്ചും വാസ്തവ വിരുദ്ധമാണ്. അവ തുടർച്ചയായി ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നത് സമൂഹത്തിൽ തെറ്റിധാരണ പരത്തുകയാണ്.
പള്ളിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ഈ മരണത്തിന് പ്രധാന കാരണം എന്ന് ചിലർ ആരോപിക്കുന്നുണ്ട്. എന്നാൽ ഞാൻ അവിടെയായിരുന്ന കാലയളവിൽ ഒരിക്കൽപോലും പള്ളിക്ക് സാമ്പത്തികപ്രതിസന്ധി ഉണ്ടായിട്ടില്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. മാത്രവുമല്ല വിശാലമായ പാർക്കിംഗ് ഗ്രൗണ്ടിന്റെ നിർമ്മാണത്തിനു ശേഷവും നിശ്ചിത തുക അവിടെ നീക്കിയിരിപ്പ് ഉണ്ടായിരുന്നു. സാമ്പത്തിക സുസ്ഥിരതയുള്ള ഒരു ഇടവകയാണ് ഇതെന്ന് മുൻ വികാരിമാർ എല്ലാവരും ഒരുപോലെ സമ്മതിക്കും.
രണ്ടു വർഷം മുമ്പ് നടന്ന മദ്ബഹാ നവീകരണവുമായി ബന്ധപ്പെട്ട് ഇടവകയിൽ കാര്യമായ പ്രശ്നങ്ങളൊന്നും തന്നെയില്ല. ചുരുക്കം ചിലർ ഇപ്പോഴും എതിര് നിൽക്കുന്നുണ്ട് എന്നതു ശരിയാണ്. ഇതു സംബന്ധിച്ച് കോട്ടയം മുൻസിഫ് കോടതിയിൽ ഉണ്ടായിരുന്ന കേസ് പള്ളിക്ക് അനുകൂലമായി ഇടക്കാല വിധി കൽപ്പിക്കപ്പെട്ടതും ആരും അപ്പീൽ പോയിട്ടില്ലാത്തതുമാണ്.
ആയതിനാൽ വാസ്തവവിരുദ്ധമായ കാര്യങ്ങൾ അവതരിപ്പിച്ചു എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്നത് ഗൗരവമായ കുറ്റം തന്നെയാണ്.
ബഹുമാനപ്പെട്ട സോണിയച്ചനോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ സത്യവിരുദ്ധമായ പ്രസ്താവനകളിൽ നിന്നും ശ്രവണങ്ങളിൽ നിന്നും എല്ലാവരും മാറിനിൽക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. അച്ചന്റെ മരണവുമായി ബന്ധപ്പെട്ട് സത്യസന്ധമായ അന്വേഷണം നടക്കട്ടെ. നിയമപരവും നീതിപൂർണ്ണവുമായ അന്വേഷണത്തെ ചങ്ങനാശേരി അതിരൂപത എപ്പോഴും സ്വാഗതം ചെയ്തിട്ടേയുള്ളൂ. തുടർന്നും അങ്ങനെ തന്നെയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അച്ചന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. യഥാർത്ഥത്തിൽ വേദനിക്കുന്ന എല്ലാവരെയും പ്രത്യേകിച്ച് അച്ചൻ്റെ കുടുംബാംഗങ്ങളെ ഈശോ ആശ്വസിപ്പിക്കട്ടെ.
സസ്നേഹം
പുന്നത്തുറ വെളളാപ്പള്ളി സെൻ്റ് തോമസ് ഇടവകയുടെ മുൻവികാരി
ഫാ. ടോം പുത്തൻകളം
തിരുവനന്തപുരം∙ വിദേശ വനിത വഴുതക്കാട്ടെ ഫ്ലാറ്റിൽ മരിച്ച നിലയിൽ. നെതർലൻഡ്സ് സ്വദേശിനി സരോജിനി ജപ് കെൻ ആണ് മരിച്ചത്. സുഹൃത്തായ അഭിഭാഷകനാണ് മരണവിവരം പൊലീസിനെ അറിയിച്ചത്. 12 വർഷമായി തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു ഇവർ. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു. നാളെ കോവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷമേ ഇൻക്വസ്റ്റ് നടപടികൾ നടത്തുകയുള്ളൂ.
വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു. ദുബായിൽ നിന്നു തിരിച്ചെത്തിയ കോട്ടയം കാണക്കാരി കല്ലമ്പാറ മനോഭവനിൽ മഞ്ജുനാഥാണ് (39) മരിച്ചത്. അബോധാവസ്ഥയിൽ വീട്ടിൽ കണ്ടെത്തിയ യുവാവിനെ ആശുപത്രിയിലേക്കു മാറ്റാൻ മണിക്കൂറുകൾ താമസിച്ചതായി ബന്ധുക്കൾ ആരോപിച്ചു.
ദുബായിൽ നിന്നും 21ാം തീയതി എത്തിയ മഞ്ജുനാഥ് വീട്ടിൽ ഒറ്റയ്ക്കു ക്വാറന്റീനിൽ കഴിയുകയായിരുന്നു. ഇന്നലെ രാവിലെ 10ന് സഹോദരൻ ഭക്ഷണവുമായി എത്തിയപ്പോൾ നേരത്തേ നൽകിയ ഭക്ഷണം എടുക്കാത്തത്് ശ്രദ്ധയിൽപെട്ടു. തുടർന്നു പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അറിയിച്ചു.
ആരോഗ്യ വകുപ്പ് അധികൃതർ വീട്ടിൽ എത്തിയെങ്കിലും യുവാവ് നിരീക്ഷണത്തിലായതിനാൽ മെഡിക്കൽ കോളജിൽ കൊണ്ടുപോകണമെന്ന് നിർദേശിച്ചു. രാവിലെ അറിയിച്ചെങ്കിലും വൈകിട്ട് നാലോടെയാണ് ആംബുലൻസ് എത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഇന്നലെ വൈകിട്ടോടെ മെഡിക്കൽ കോളജിൽ എത്തിച്ച് രാത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. യുവാവിന്റെ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.
യുവാവ് അബോധാവസ്ഥയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ കൊറോണ സെല്ലിൽ അറിയിച്ചിരുന്നതായി കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ധന്യ സുശീലൻ പറഞ്ഞു. മഞ്ജുനാഥിന്റെ ഭാര്യ: ഗായത്രി. മക്കൾ: ശിവാനി, സൂര്യകിരൺ.
കൊവിഡ് ടെസ്റ്റ് ശരാശരിയിൽ കേരളം പിന്നിലാണെന്ന് വാദിക്കാൻ ഇന്ത്യയിൽ 35 സംസ്ഥാനങ്ങളുണ്ടെന്ന വിചിത്ര വാദവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്രസർക്കാർ കേരളത്തിന് എഴുതിയ കത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമർശിക്കുന്നതിനിടെയായിരുന്നു വി മുരളീധരന്റെ പരാമർശം. ഇന്ത്യയിൽ കൊവിഡ് പരിശോധനയുടെ കാര്യത്തിൽ കേരളത്തിന് 28ാം സ്ഥാനം മാത്രമാണ് ഉള്ളതെന്നും കേരളത്തിന് പിറകിൽ ഏഴ് സംസ്ഥാനങ്ങൾ മാത്രമേ ഉള്ളൂവെന്നുമാണ്‌വി മുരളീധരൻ പറഞ്ഞത്.
‘ഇന്നലത്തെ കണക്കിൽ ടെസ്റ്റിങ് ആവറേജിൽ കേരളം നിൽക്കുന്നത് 28ാം സ്ഥാനത്താണ്. കാരണം കേരളത്തിൽ ഒരു ലക്ഷത്തിന് 372 പേരെയാണ് ടെസ്റ്റ് ചെയ്യുന്നത്. ദേശീയ ശരാശരി 553 ആണ്. ദേശീയ ശരാശരിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന, നമ്മളേക്കാൾ മുന്നിൽ നിൽക്കുന്ന 27 സംസ്ഥാനങ്ങൾ ഉണ്ട്. നമ്മളുടെ പിന്നിൽ നിൽക്കുന്ന ആറേഴ് സംസ്ഥാനങ്ങളേ ഉള്ളൂ. ഉത്തർപ്രദേശ്, ലക്ഷദ്വീപ്, ബീഹാർ, തെലങ്കാന, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങൾ, ഇവരേ നമ്മുടെ പിന്നിൽ നിൽക്കുന്നുള്ളൂ. പക്ഷേ ഈ മുന്നിൽ നിൽക്കുന്ന 27 സംസ്ഥാനക്കാർ അവരാരും ഞങ്ങൾക്ക് ഈ ടെസ്റ്റിങ്ങ് നടത്തേണ്ട ആവശ്യമില്ല എന്ന് പറയാറില്ല. അതുകൊണ്ട് തന്നെ പ്രതിദിനമുള്ള ടെസ്റ്റുകൾ വർധിപ്പിക്കണമെന്നാണ് പറയാനുള്ളത്’- എവി മുരളീധരൻ പറഞ്ഞതിങ്ങനെ.
ജൂൺ 24 ന് കേന്ദ്രം കേരളത്തിന് എഴുതിയ കത്തിൽ കേരളത്തിനായി പ്രത്യേക മാർഗനിർദേശം പ്രായോഗികമല്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ കേന്ദ്രം അയച്ച കത്ത് അഭിനന്ദനമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റിദ്ധരിച്ചു. കിറ്റും കൊവിഡ് പരിശോധനയും വേണ്ടെന്നും മാസ്‌കും ഫേസ്ഷീൽഡും മതിയെന്നും കേരളം കത്തിൽ പറഞ്ഞിരുന്നു. അതിന് അയച്ച മറുപടിയാണ് ഇന്നലെ നിങ്ങൾക്ക് കിട്ടിയത്. കിറ്റും കൊവിഡ് പരിശോധനയും വേണമെന്ന അപ്രയോഗിക സമീപനം മാറ്റിവെച്ച് പ്രായോഗികസമീപനം സ്വീകരിക്കുന്നത് നല്ലതാണ് എന്നാണ് കത്തിൽ പറഞ്ഞത്. മണ്ടത്തരം പറ്റിയത് മനസിലാക്കിയതിൽ സന്തോഷം എന്നാണ് കത്തിൽ പറഞ്ഞത്. ഇതെങ്ങനെയാണ് അഭിനന്ദമാകുന്നത്. കോംപ്ലിമെന്റും കൺഗ്രാജുലേഷനും തമ്മിലുള്ള അർത്ഥ വ്യത്യാസം അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരിക്കുന്നത്. വിദേശകാര്യ സെക്രട്ടറി എഴുതിയ കത്തിൽ കൊവിഡ് പരിശോധനയെയും പിപിഇ കിറ്റിനെയും സംബന്ധിച്ച ഒരു പരാമർശവും ഇല്ല. പകരം ആദ്യം സ്വീകരിച്ച അപ്രായോഗിക സമീപനം തിരുത്തിയതിനാണ് കേന്ദ്രം അഭിനന്ദിച്ചതെന്നും മുരളീധരൻ പറഞ്ഞു.
എന്നാൽ വി മുരളീധരന് മറുപടിയുമായി മന്ത്രി എകെ ബാലൻ. സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെയെന്ന് എകെ ബാലൻ പറഞ്ഞു. വി മുരളീധരൻ കോംപ്ലിമെന്റിന്റെ അർത്ഥം ചോദിച്ച് മനസ്സിലാക്കണമെന്നും സംസ്ഥാന സർക്കാരുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര നിർദേശം അനുസരിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾക്ക് കിറ്റും കൊവിഡ് പരിശോധനയും വേണ്ടെന്നും മാസ്‌കും ഫേസ്ഷീൽഡും മതിയെന്നും കേരളം നേരത്തെ കേന്ദ്രത്തിന് അയച്ച കത്തിൽ പറഞ്ഞിരുന്നു. അതിന് മറുപടിയായി അയച്ച കത്താണ് ഇന്നലെ സർക്കാരിന് കിട്ടിയതെന്നും അഭിനന്ദനമല്ലെന്നുമായിരുന്നു വി മുരളീധരൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. കോംപ്ലിമെന്റും കൺഗ്രാജുലേഷനും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളതെന്നും മുരളീധരൻ പരിഹസിച്ചിരുന്നു.
യുഎൻ വെബിനാറിൽ പങ്കെടുത്തത് പോലും സർക്കാർ പിആർ വർക്കിന് ഉപയോഗിച്ചെന്നും കത്ത് ഇടപാടുകളിൽ ഔപചാരികമായ വാക്കുകൾ ഉപയോഗിച്ചതിനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉപയോഗിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയുമായി രംഗത്തെത്തുകയായിരുന്നു മന്ത്രി എകെ ബാലൻ.
കുട്ടികളുടെ പെയിന്റിംഗ് വിവാദം ചൂടേറുന്നു. അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസ് വീട്ടിലെത്തിയതിനുപിന്നാലെ പ്രതികരണവുമായി രഹ്ന ഫാത്തിമ. എന്റെ ശരീരവും എന്റെ പേരുമാണ് ഒരു വിഭാഗത്തിന്റെ പ്രശ്‌നം. മക്കള്‍ വരച്ചപ്പോള്‍ മാത്രമല്ല, ജെസ്‌ല മാടശേരി തന്റെ ശരീരത്ത് ബോഡി ആര്‍ട് ചെയ്തപ്പോഴും ഇതേ മുറവിളി ഉയര്‍ന്നിരുന്നു. ശരീരം എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണമാണെന്നു ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. സംശയമുള്ളവര്‍ക്ക് അന്നത്തെ വിഡിയോ എടുത്തു നോക്കിയാല്‍ അതിന്റെ കമന്റുകള്‍ കാണാം. ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാല്‍ അതില്‍ അശ്ലീലം കാണുന്നവര്‍ അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണെന്നും രഹ്ന പറയുന്നു.
അമ്മയുടെ ശരീരത്തില്‍ മകന്‍ ചിത്രം വരച്ചാല്‍ അതില്‍ എന്ത് ലൈംഗികതയാണ് നിയമത്തിനു കാണാനാകുക എന്നറിയില്ല. ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതു പോലെ ശരീരമാണ് എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണം. അതു തുടക്കം മുതല്‍ പറയുന്നതാണ്. ഇനിയും പറയും. സ്ത്രീയുടെ ശരീരത്തെ വെറും ലൈംഗികതയ്ക്കുവേണ്ടി മാത്രമുള്ള ഉപകരണമായി കാണുന്നവരോടുള്ള എന്റെ പ്രതികരണമാണ് ശരീരത്തിലൂടെ പറയുന്നത്. ഒരു വിഡിയോയിലൂടെ ആകാശം ഇടിഞ്ഞു വീണെന്നു കരുതുന്നവരെ നിയമപരമായിത്തന്നെ നേരിടാനാണ് തീരുമാനം. ആരെയും ഭയന്ന് നിലപാടുകളില്‍നിന്ന് പിന്നാക്കം പോകാനില്ല.
ഒരു സ്ത്രീശരീരം കണ്ടാലുടന്‍ അതില്‍ എല്ലായിടത്തും ലൈംഗികത കാണുന്ന, സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ആയ സമൂഹത്തില്‍ വെറും വസ്ത്രങ്ങള്‍ക്കുള്ളില്‍ മാത്രം ഒരു സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുകയും വേണം. അത് വീട്ടില്‍നിന്നു തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ. സ്ത്രീശരീരം ലൈംഗികതയ്ക്കും മക്കളെ നിര്‍മിക്കാനും മാത്രമുള്ളതാണെന്നു കരുതുന്ന സദാചാര ഫാഷിസ്റ്റ് സമൂഹത്തില്‍, അവര്‍ ഒളിച്ചിരുന്നു മാത്രം കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ചകള്‍ തുറന്നുകാട്ടുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നാണ് നിലപാട്. നഗ്നതയെ കുറിച്ചോ ലൈംഗികതയെ കുറിച്ചോ പറയാന്‍ പോലും പറ്റാത്തവിധം സ്ത്രീകളുടെ നാവുകള്‍ക്ക് നിരവധി വിലക്കുകളാണ്. ആരെങ്കിലും അതു തുറന്നു പറഞ്ഞാല്‍ അവരെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. അവിടെ എന്റെ പ്രവൃത്തി ധീരമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്നുതന്നെയാണ് പറയാനുള്ളത്.
യഥാര്‍ഥത്തില്‍ സംഭവിച്ചത്, എനിക്കു കണ്ണിനു സുഖമില്ലാതെ കിടക്കുമ്പോള്‍ ആശ്വസിപ്പിക്കാനെത്തിയ അവന്‍ പെയിന്റുകൊണ്ട് ശരീരത്തില്‍ വരച്ചപ്പോള്‍ അതിന് അനുവദിക്കുകയായിരുന്നു. മുമ്പും ശരീരത്തില്‍ ബോഡി ആര്‍ട് ചെയ്തിട്ടുള്ളതാണ്. അത് അവന്‍ കണ്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അവന്‍ താല്‍പര്യപ്പെട്ടപ്പോള്‍ നിരുല്‍സാഹപ്പെടുത്തിയില്ല. മകന്‍ നന്നായി ചിത്രം വരയ്ക്കും. വീട്ടില്‍ ഭിത്തികളിലും കുപ്പികളിലുമെല്ലാം വരച്ചിട്ടുണ്ട്. എന്റെ ശരീരത്തില്‍ വരച്ചപ്പോള്‍ അത് വിഡിയോയില്‍ പകര്‍ത്തി. നാലു പേര്‍ അവന്റെ കഴിവു കാണട്ടെ എന്നു കരുതിത്തന്നെയാണ് ചാനലില്‍ പോസ്റ്റ് ചെയ്തത്.
നടന്‍ ശ്രീനിവാസന്‍ മാപ്പ് പറയണമെന്നാവശ്യവുമായി അങ്കണവാടി പ്രവര്‍ത്തകര്‍. ശ്രീനിവാസന്‍ അങ്കണവാടി അധ്യാപകരെ അധിക്ഷേപിച്ച് സംസാരിച്ചെന്നാരോപിച്ച് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് യുണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.
ശ്രീനിവാസന്റെ വീടിനുമുന്നിലാണ് പ്രതിഷേധം നടന്നത്. നടന്‍ ശ്രീനിവാസനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നടന്‍ മാപ്പു പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കണ്ടനാട് കവലയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ 40 ഓളം അങ്കണവാടി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ശ്രീനിവാസന്‍ തയാറായില്ല. സിനിമ ചര്‍ച്ചകളിലാണെന്നും അതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നുമാണ് നടന്‍ അറിയിച്ചത്.