Kerala

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതോടെ അന്വേഷണം ശക്തമാക്കി പോലീസ്. മരണവുമായി ബന്ധപ്പെട്ട് സിനിമ പ്രവർത്തകരായ സുഹൃത്തുക്കളുടെ മൊഴിയെടുക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു. നടി റിയ ചക്രവർത്തിയേയും ടെലിവിഷൻ നടൻ മഹേഷ് ഷെട്ടിയേയും ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.

സുശാന്ത് മരിക്കുന്നതിന്റെ തലേന്ന് റിയയേയും മഹേഷ് ഷെട്ടിയേയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തി. റിയ സുശാന്തിന്റെ ഗേൾഫ്രണ്ടാണെന്നും ബോളിവുഡിൽ സംസാരമുണ്ടായിരുന്നു.

അതേസമയം, സുശാന്ത് സിങിന്റെ മരണം കൊലപാതകമാണെന്ന ആരോപണമാണ് ബന്ധുക്കൾ പങ്കുവെയ്ക്കുന്നത്. മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സുശാന്തിന്റെ അമ്മാവൻ വാർത്താ ഏജൻസിയോട് പറഞ്ഞു. ആരോപണമുയർന്ന സാഹചര്യത്തിൽ സുശാന്തിന്റെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് പരിശോധിച്ചിരുന്നു. അമിതമായി പണം പിൻവലിച്ചിട്ടില്ലെന്ന് പോലീസ് അറിയിക്കുകയും ചെയ്തിരുന്നു. എങ്കിലും താരത്തിന്റെ സാമ്പത്തിക ഇടപാടുകളടക്കം അന്വേഷിക്കുമെന്നാണ് പോലീസ് നൽകുന്ന വിവരം.

സുശാന്തിന്റെ സംസ്‌കാര ചടങ്ങുകൾക്കായി പാറ്റ്‌നയിലെ കുടുബ വീട്ടിലെത്തിയപ്പോഴാണ് സുശാന്തിന്റെ അമ്മാവൻ മരണത്തിൽ ദുരൂഹത ആരോപിച്ചത്. സുശാന്ത് ഒരിക്കലും ജീവനൊടുക്കില്ലെന്നും എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കുടുംബത്തിനറിയില്ലെന്നും സുശാന്തിന്റെ അമ്മാവൻ പറഞ്ഞു. പോലീസ് അന്വേഷണത്തിലൂടെ സത്യം പുറത്ത് കൊണ്ടുവരണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കളെ കണ്ട ശേഷം ബീഹാറിലെ ജൻ അധികാർ പാർട്ടി നേതാവ് പപ്പു യാദവ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, സുശാന്തിൻറെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പക്ഷെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല.
അഞ്ചുമാസമായി സുശാന്ത് വിഷാദ രോഗത്തിന് ചികിത്സയിലാണെന്നാണ് പോലീസ് പറയുന്നത്. ചികിത്സിച്ച മനശാസ്ത്രഞ്ജനെയും പോലീസ് ചോദ്യം ചെയ്യും. ഈ മാസം ആറാം തീയതിയാണ് സുശാന്തിന്റെ മുൻ മാനേജർ ദിശ സാലിയാൻ ആത്മഹത്യ ചെയ്തത്. ഈ സംഭവവും സുശാന്തിന്റെ മരണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കും.

മലയാളികളെ ഞെട്ടിച്ച ഉത്തര വധക്കേസിൽസൂരജിനെ കുടുക്കിയത് ഈ പൊതുപ്രവർത്തകന്റെ സംശയങ്ങൾ .അയല്‍വാസിയും പൊതുപ്രവര്‍ത്തകനുമായി ഒരാളുടെ ഇടപെടലിലൂടെ ഇതിലെല്ലാം കാരണമായി മാറിയത്. ഇയാള്‍ക്കുണ്ടായ സംശയങ്ങളാണ് സൂരജിനെ കുടുക്കിയത്. എന്തായാലും സൂരജും കുടുംബവും ഒന്നടങ്കം കുടുങ്ങുമെന്നാണ് വ്യക്തമാകുന്നത്. ഉത്ര പാമ്പ് കടിയേറ്റ് മരിച്ചപ്പോള്‍ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ വലിയ സംശയങ്ങളൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ അയല്‍വാസിയും പൊതുപ്രവര്‍ത്തകനുമായ വേണു ഉത്രയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. ഇയാളുടെ ഇടപെടല്‍ എല്ലാം മാറ്റി മറിക്കുകയായിരുന്നു. ഉത്രയുടെ മരണവിവരം അഞ്ചല്‍ പോലീസില്‍ ആദ്യം അറിയിക്കാന്‍ പിതാവ് വിജയസേനനും സഹോദരന്‍ വിഷു വിജയനും പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിന് മുമ്പ് വേണുവുമായി സംസാരിച്ചിരുന്നു. തന്റെ സംശയങ്ങള്‍ ഇവരെ അറിയിക്കുകയും ചെയ്തിരുന്നു.

വേണുവിന്റെ സംശയങ്ങള്‍ വന്നതോടെ ഉത്രയുടെ വീട്ടുകാര്‍ക്കും ഇതേ സംശയം വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണത്തിലെ ദുരൂഹതകള്‍ ഉണ്ടെന്ന് കാണിച്ച് രക്ഷിതാക്കള്‍ മൊഴിനല്‍കിയത്. ഉത്രയുടെ സംസ്‌കാര ചടങ്ങിനിടെ ഭര്‍ത്താവ് സൂരജിന്റെയും സൂരജിന്റെ മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരുടെ പെരുമാറ്റ രീതി സംശയം തോന്നിപ്പിക്കുന്നതായിരുന്നു. ഇത് വേണു കൃത്യമായി നിരീക്ഷിച്ചിട്ടുണ്ടായിരുന്നു.

ചടങ്ങിന് ശേഷം ഉത്രയുടെ രക്ഷിതാക്കളും സൂരജും ബന്ധുക്കളുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളും വന്നതോടെ സംശയം ബലപ്പെടുത്തി. തുടര്‍ച്ചയായുള്ള പാമ്പുകടികള്‍, നിരന്തരമായുള്ള പണം ആവശ്യപ്പെടല്‍ എന്നിവയെല്ലാം ചേര്‍ത്തപ്പോള്‍ മരണം അസ്വാഭാവികമാണെന്ന് വേണുവിന് ബോധ്യമായി. തുടര്‍ന്ന് സംശയങ്ങള്‍ ഉത്രയുടെ രക്ഷാകര്‍ത്താക്കളുമായി പങ്കുവെക്കുകയും ഇവയെല്ലാം റിട്ട ഡിവൈഎസ്പിയായിരുന്നു തന്റെയൊരു സുഹൃത്തുമായി ആശയവിനിയമം നടത്തുകയും ചെയ്തു.

മുന്‍ പോലീസുകാരനും കൂടി പറഞ്ഞതോടെ സംശയം ബലപ്പെടുകയും ചെയ്തതോടെ ഉത്രയുടെ രക്ഷിതാക്കള്‍ക്ക് വേണു തന്നെ വിശദവും സമഗ്രവുമായ പരാതി തയ്യാറാക്കി നല്‍കുകയായിരുന്നു. ഈ പരാതിയാണ് പിന്നീട് റൂറല്‍ എസ്പിക്ക് കൈമാറിയത്. പരാതി വായിച്ചപ്പോള്‍ തന്നെ കഴമ്പുണ്ടെന്ന് എസ്പിക്ക് ബോധ്യപ്പെട്ടു. ഇതോടെ അന്വേഷണം നടക്കുന്നത്. ഒരു സ്വാഭാവിക മരണമായി മാറേണ്ടിയിരുന്ന സംഭവമാണ് ഇപ്പോള്‍ വധക്കേസായി മാറിയിരിക്കുന്നത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റ സംഭവത്തില്‍ അസ്വാഭാവികത തോന്നിയിരുന്നതായി ചികിത്സിച്ച ഡോക്ടറും അന്വേഷണസംഘത്തിനു മൊഴി നല്‍കി. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ തിരുവല്ലയിലെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. ഡോക്ടറുടെ മൊഴിക്ക് സമാനമായ വിവരങ്ങളാണ് ശാസ്ത്രീയമായും പൊലീസിന് ലഭിച്ചിട്ടുള്ളത്. അണലി കടിക്കുന്നത് കാലിലാകുമെന്നാണ് വാവ സുരേഷ് അടക്കമുള്ളവരുടെ നിഗമനം. ഇതാണ് ഡോക്ടറും ശരിവയ്ക്കുന്നത്.

വീടിനു പുറത്തുവച്ചു കടിയേറ്റെന്നാണു വീട്ടുകാര്‍ ആശുപത്രിയില്‍ പറഞ്ഞത്. സ്വാഭാവികമായി അണലി കാലിനു മുകളിലേക്കു കയറി കടിക്കില്ല. എന്നാല്‍ ഉത്രയുടെ കാലിന്റെ ചിരട്ടഭാഗത്തിനു മുകളിലും മുട്ടിനു താഴെയുമാണ് ആഴത്തില്‍ കടിയേറ്റത്. ഇതു സംശയം വരുത്തുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആരെങ്കിലും മനപ്പൂര്‍വ്വം അണലിയെ കൊണ്ടു കടുപ്പിക്കാനുള്ള സാധ്യതയാണ് ഈ മൊഴിയിലുള്ളത്. സൂരജ് അണലി വിലയ്ക്ക് വാങ്ങിയതും വീട്ടില്‍ കൊണ്ടു വന്നതുമെല്ലാം തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡോക്ടറുടെ മൊഴിയിലൂടെ ഉത്രയെ പാമ്പ് കടിച്ചത് കാലിന് മുകളിലാണെന്നും വ്യക്തമാകുന്നു. ഇതോടെ ഉത്രയെ ബോധപൂര്‍വ്വം രണ്ടാമത്തെ അവസരത്തില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്ന വസ്തുതയ്ക്ക് ബലമേകും.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിവാഹിതയായി. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസാണ് വരന്‍.

തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങുകളോടെയാണ് ഇരുവരും വിവാഹ റജിസ്റ്ററില്‍ ഒപ്പുവച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. അന്‍പതു പേരെ മാത്രമാണ് ചടങ്ങില്‍ ക്ഷണിച്ചത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ നടന്ന വിവാഹച്ചടങ്ങെന്ന അപൂര്‍വതയും ഈ വിവാഹത്തിനുണ്ട്. വിവാഹമോചിതരായ ഇരുവരുടെയും പുനര്‍വിവാഹമാണിത്. പിണറായിയുടെയും കമലയുടെയും ഏക മകളാണു വീണ. ഐടി ബിരുദധാരിയായ വീണ ആറു വര്‍ഷം ഓറക്കിളില്‍ പ്രവര്‍ത്തിച്ച ശേഷം തിരുവനന്തപുരത്ത് ആര്‍പി ടെക്‌സോഫ്റ്റ് ഇന്റര്‍നാഷനലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി. 2014 മുതല്‍ ബെംഗളൂരുവില്‍ എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയാണ്. അബുദാബിയില്‍ ഒരു ബാങ്കില്‍ ജോലി ചെയ്യുന്ന വിവേക് കിരണ്‍ സഹോദരന്‍.

ആലപ്പുഴ കാർത്തികപള്ളിയില്‍ ആത്മഹത്യചെയ്ത പന്ത്രണ്ടു വയസുകാരിയുടെ തലയിലും ശരീരഭാഗങ്ങളിലും ചതവുകൾ കണ്ടെത്തി. ഇതോടെ കുട്ടിക്ക് മര്‍ദനമേറ്റിരുന്നതായുള്ള നാട്ടുകാരുടെ പരാതി പോസ്റ്റുമോര്‍ട്ടം റിപ്പോട്ട് ശരിവച്ചു. മുറിയില്‍നിന്ന് മദ്യക്കുപ്പി കണ്ടെടുത്തത് മരണത്തില്‍ ദരൂഹതയേറ്റി. ഇന്ന് രാവിലെയാണ് വലിയകുളങ്ങര സ്വദേശിനി അശ്വതിയുടെ മകൾ ഹർഷയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്

നാട്ടുകാര്‍ പറയുന്നത് അമ്മ അശ്വതി നിരന്തരമായി മകളെ ഉപദ്രവിച്ചിരുന്നു എന്നാണ്. ഇന്നലെ രാത്രിയിലും വഴക്കുണ്ടായി. ഇക്കാരണങ്ങളാലാകാം ആത്മഹത്യയെന്നാണ് ആരോപണം. മാസങ്ങള്‍ക്ക് മുന്‍പ് മര്‍ദനത്തില്‍ മകളുടെ കണ്ണിന് താഴെ പരുക്ക് പറ്റിയിരുന്നതായും അയയല്‍വാസികള്‍ പറയുന്നു. ചൈല്‍ഡ് ലൈനിലും പിങ്ക് പൊലീസിലും പരാതികള്‍ പോയിരുന്നു.

മര്‍ദനം നടന്നുവെന്ന് തെളിയുംവിധം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും സൂചനകളുണ്ട്. കുട്ടിയുടെ തലയിലും ശരീര ഭാഗങ്ങളിലും മൂന്ന് ചതവുകളുണ്ട്. ഇവയൊന്നും പക്ഷേ മരണകാരണമല്ല. തൂങ്ങിമരണമാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. പരിശോധനയില്‍ കിടപ്പുമുറിയില്‍നിന്ന് മദ്യവും ബ്ലേഡും കണ്ടെത്തി.

കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ കരുതിയതാണ് ബ്ലേഡ് എന്നാണ് പൊലീസ് നിഗനം. എങ്കിലും മദ്യക്കുപ്പി കണ്ടെത്തിയതില്‍ ദുരൂഹത ഏറുകയാണ്. അശ്വതിയുടെ ആദ്യവിവാഹത്തിലെ മകളാണ് ആത്മഹത്യചെയ്ത ഹര്‍ഷ. അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് താമസിച്ചുവന്നിരുന്നത്

ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവാര്‍ത്തയില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം പ്രളയത്തില്‍ മുങ്ങിയ നാളുകളില്‍ സുശാന്ത് നല്‍കിയ പിന്തുണ ഓര്‍മിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ട്വിറ്ററില്‍ തന്റെ അനുശോചനം രേഖപ്പെടുത്തിയത്.

അദ്ദേഹത്തിത്തിന്റെ മരണം ഇന്ത്യന്‍ സിനിമ മേഖലയ്ക്കും കനത്ത നഷ്ടമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമൊക്കെ അനുശോചനം അറിയിക്കുന്നു. കേരളം പ്രളയത്തില്‍ മുങ്ങിയ സമയത്ത് സുശാന്ത് നല്‍കിയ പിന്തുണയെ ഈ നിമിഷം ഓര്‍മിക്കുന്നു, അദ്ദേഹം പറഞ്ഞു.

സുശാന്ത് സിംഗിന്റെ മരണവാര്‍ത്തയില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് ബോളിവുഡ് അടക്കമുള്ള സിനിമ മേഖല. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അനുശോചനം അര്‍പ്പിക്കുന്നുണ്ട്. ചുരുങ്ങിയകാലം കൊണ്ട് ബോളിവുഡിന്റെ മാത്രമല്ല, മൊത്തം ഇന്ത്യന്‍ സിനിമ ആരാധകരുടെയും പ്രിയപ്പെട്ടവനായി മാറിയ സുശാന്തിനെ ഞായറാഴ്ച്ച പുലര്‍ച്ചെ മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയാണ്. താരത്തിന്റെ മരണകാരണം ഇപ്പോഴും അവ്യക്തമാണ്.

വര്‍ഗീയ ശക്തികള്‍ക്കെതിരേയും സുശക്തമായ നിലപാടുകള്‍ എടുത്തതിലൂടെയും മലയാളിയുടെ കൈയടി നേടിയ താരമായിരുന്നു അദ്ദേഹം. എന്നാല്‍ അതിനെക്കാളൊക്കെയേറെ സുശാന്തിനോട് മലയാളി കടപ്പെട്ടിരിക്കുന്നത് മറ്റൊരു തരത്തിലാണ്.

2018 ലെ പ്രളയ കാലത്ത് കേരളത്തിന് നല്‍കിയ സഹായത്തിലൂടെ. ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുശാന്ത് സംഭാവന നല്‍കിയത്. താരത്തിന്റെ ഒരു ആരാധാകന്റെ ചോദ്യമായിരുന്നു കേരളത്തിന് ഇത്രവലിയൊരു തുക നല്‍കി കൊണ്ട് ദുരിതകാലത്ത് മലയാളിക്കൊപ്പം നില്‍ക്കാന്‍ സുശാന്തിനെ പ്രേരിപ്പിച്ചത്.

‘സുശാന്ത് എന്റെ കൈയില്‍ പണമില്ല, എന്നാല്‍ പ്രളയദുരിതാശ്വാസത്തിന് സംഭാവന നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എനിക്കെങ്ങനെ അതിനു സാധിക്കും, ദയവ് ചെയ്ത് എന്നോട് പറയൂ’ എന്ന് സുബ്ബം രഞ്ജന്‍ എന്ന ആരാധകന്‍ സുശാന്തിനെ ടാഗ് ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ചോദിച്ചതിനുള്ള മറുപടിയായിരുന്നു കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ഒരു കോടി രൂപ സുശാന്ത് നല്‍കിയത്.

“എന്റെ സഹൃത്തിനു നല്‍കിയ വാക്ക് പോലെ, അദ്ദേഹം ചെയ്യാന്‍ ആഗ്രഹിച്ചതെന്തോ അത് ചെയ്തിരിക്കുന്നു. നിങ്ങളാണ് ഇത് ചെയ്യാന്‍ കാരണം. നിങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളുന്നു. തീര്‍ച്ചയായും ആവശ്യമായ കാര്യം തന്നെയായിരുന്നു നിങ്ങള്‍ അറിയിച്ചത്. നിറഞ്ഞ സ്‌നേഹം….” എന്നായിരുന്നു ‘എന്റെ കേരളം’ എന്ന ഹാഷ് ടാഗോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ വിവരം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ സുശാന്ത് കുറിച്ചത്.

 

സംരക്ഷിക്കാമെന്ന് ഉറപ്പു നല്‍കിയ ശേഷം സ്വത്ത് കൈവശപ്പെടുത്തി ഇറക്കി വിട്ടതിനു പിന്നാലെ പ്രതിഷേധവുമായി മാതാപിതാക്കള്‍. വീടിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് ഇവര്‍. ഏവരുടെയും ചങ്ക് തകര്‍ക്കുന്ന കാഴ്ച തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ്.

നെയ്യാറ്റിന്‍കര മാരായമുട്ടം ചായ്‌ക്കോട്ടുകോണം സ്വദേശി സുജകുമാറിനെതിരെയാണ് 70കാരനായ ചെല്ലപ്പെനും 65കാരിയായ ഓമനയും കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിക്കുന്നത്. പിന്തുണയുമായി ഓമനയുടെ സഹോദരി ജെയ്‌നിയും ഒപ്പമുണ്ട്. സംരക്ഷിക്കാമെന്ന ഉറപ്പ് നല്‍കി സ്വത്ത് തട്ടിയെടുത്ത ശേഷം മകന്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നാണ് ഇവരുടെ പരാതി. മകന്‍ സുജകുമാറിനൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

വീട് വാങ്ങാനായി കൈയ്യിലുണ്ടായിരുന്ന പണവും ജെയ്‌നിയുടെ പേരിലുണ്ടായിരുന്ന കുടുംബസ്വത്തും കൈക്കലാക്കിയ ശേഷം സുജകുമാര്‍ കൈയ്യൊഴിഞ്ഞുവെന്ന് മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞദിവസമാണ് സുജയകുമാര്‍ ഇവരെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്. ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍ വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമമുണ്ടായിരുന്നു എന്ന് ഇവര്‍ പറയുന്നു.

സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ട് മൂവരെയും താല്‍കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, മാതാപിതാക്കളുടെ ആരോപണത്തില്‍ സുജയകുമാര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

കരിപ്പൂര്‍ വിമാനത്താവളത്തിലെ കാന്റീന്‍ പരിസരത്ത് ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞ നിലയില്‍. കര്‍ശന മാനദണ്ഡങ്ങളോടെ ഉപയോഗിക്കുകയും സംസ്‌കരിക്കുകയും ചെയ്യേണ്ട പിപിഇ കിറ്റുകളാണ് കാന്റീന്‍ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനു പുറമെ, ഇവിടുത്തെ ചവറ്റു കുട്ടയും പിപിഇ കിറ്റുകളാല്‍ നിറഞ്ഞിരിക്കുകയാണ്.

വിമാനമിറങ്ങി വരുന്ന ആളുകള്‍ ബസിലും മറ്റു വാഹനങ്ങളിലും കയറി പോകുന്ന പ്രദേശത്താണ് സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍, വിമാന യാത്രക്കാര്‍, വിമാനത്താവള ജീവനക്കാര്‍ തുടങ്ങിയവരാണ് പിപിഇ കിറ്റുകള്‍ ഉപയോഗിക്കുന്നത്. യാതൊരു മാനദണ്ഡവും പാലിക്കാതെ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ എത്തിക്കൊണ്ടിരിക്കുന്ന വിമാനത്താവളത്തിലാണ് ഇത്തരത്തില്‍ പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞിരിക്കുന്നത്.

കരിപ്പൂര്‍ വിമാനത്താളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് ശനിയാഴ്ച കൊവിഡ് ബാധിച്ചതോടെ വിമാനത്താവളത്തിന്റെ നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായിരുന്നു. വിമാനത്താവള ഡയറക്ടര്‍ ഉള്‍പ്പടെ ടെര്‍മിനല്‍ മാനേജറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 30 പേരോട് ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ച പുറത്ത് വന്നിരിക്കുന്നത്.

ചങ്ങനാശേരി നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ച മൂന്ന് കോണ്‍ഗ്രസുകാര്‍ക്ക് സസ്പെന്‍ഷന്‍. വിപ് ലംഘിച്ചെന്ന് കെപിസിസി കണ്ടെത്തി. അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. ആതിര പ്രസാദ്, അംബിക വിജയന്‍, അനില രാജേഷ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍

യുഡിഎഫ് വോട്ടുകൾ ഭിന്നിച്ച തിരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾക്ക് ഒടുവിലായിരുന്നു നഗരസഭാ അധ്യക്ഷനായി കേരള കോൺഗ്രസ് എം (ജോസഫ്) ഉന്നതാധികാര സമിതി അംഗവും സി.എഫ്. തോമസ് എംഎൽഎയുടെ സഹോദരനുമായ സാജൻ ഫ്രാൻസിസ് തിരഞ്ഞെടുക്കപ്പെട്ടത്.രണ്ടു റൗണ്ടിലായി നടന്ന തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണി വിഭാഗത്തിലെ ഏക അംഗത്തിന്റെ പിൻബലത്തിലായിരുന്നു സാജൻ ഫ്രാൻസിസിന്റെ വിജയം.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടുന്നതു സംബന്ധിച്ച് ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ നടന്ന തിരഞ്ഞെടുപ്പിനായി പി.ജെ. ജോസഫ്, മോൻസ് ജോസഫ്, കെ. ഫ്രാൻസിസ് ജോർജ് അടക്കമുള്ള നേതാക്കൾ ചങ്ങനാശേരിയിൽ എത്തിയിരുന്നു.

പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരിയെ വ്യാഴാഴ്ച എൽഡിഎഫ് ആദ്യം സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് വിമതൻ സജി തോമസ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ സിപിഎം സജിയെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ടു റൗണ്ടിലും 16–15 ആണ് സാജൻ ഫ്രാൻസിസ്– സജി തോമസ് വോട്ടു നില.

ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഴുവൻ വോട്ടുകളും കോൺഗ്രസിലെ ഷൈനി ഷാജുവിനു ലഭിച്ചു. കേരള കോൺഗ്രസിലെ ധാരണ പ്രകാരം ജോസ് കെ മാണി വിഭാഗത്തിലെ ലാലിച്ചൻ കുന്നിപ്പറമ്പിൽ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

കണ്ണുനീരും സന്തോഷവുമായി, പ്രതീക്ഷയും വിശ്വാസവുമായി; ഒരു കാത്തിരിപ്പ്. പതിനായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാത്തിരിപ്പാണിത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രി മുറിയിലും ലൈബീരിയയിലെ ഭവനത്തിലുമായി വിഭജിക്കപ്പെട്ട ഈ കുടുംബം ഹര്‍ഷമുണര്‍ത്തുന്ന കൂടിച്ചേരലിനായി മടുക്കാതെ കാത്തിരിക്കുകയാണ്.പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ നിന്ന് രണ്ടര വയസ്സുള്ള മകന്‍ ജിന്‍ പേയുമായി ജെന്നെ ഇന്ത്യയിലെത്തിയത് മാര്‍ച്ച് രണ്ടിനാണ്. ജിന്നിന്റെ കുഞ്ഞു ഹൃദയത്തിന് ചികിത്സ തേടിയായിരുന്നു അനേകായിരം കാതങ്ങള്‍ താണ്ടിയുള്ള യാത്ര.

പീറ്റര്‍, ജെന്നെ ദമ്പതികളുടെ രണ്ടാമത്തെ മകനായ ജിന്‍, ജനിച്ച് ഏതാനും നാളുകള്‍ക്കകം തന്നെ ഹൃദയത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശരീരഭാരം ആനുപാതികമായി വര്‍ദ്ധിക്കാത്തതും കൂടെകൂടെയുള്ള ശ്വാസകോശസംബന്ധമായ അസുഖങ്ങളുമാണ് വിശദമായ പരിശോധനകളിലേക്ക് നയിച്ചത്. വൈകാതെ തന്നെ കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണ്ടി വരുമെന്ന് പീറ്ററും ജെന്നെയും മനസ്സിലാക്കി. ആരോഗ്യമേഖലയില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ശസ്ത്രക്രിയ ഉള്‍പ്പടെ കുട്ടികളുടെ ഹൃദ്രോഗ ചികിത്സാസൗകര്യങ്ങളുള്ള കേന്ദ്രങ്ങള്‍ ലൈബീരിയയില്‍ ഇല്ല.

തലസ്ഥാനമായ മൺറോവിയയിലെ ജെ എഫ് കെ മെഡിക്കല്‍ സെന്ററിലെ സീനിയര്‍ പീഡിയാട്രിഷ്യനായ ഡോ. സിയ കമനോറാണ് ചികിത്സയ്ക്കായി ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗം നിര്‍ദേശിച്ചത്. ലൈബീരിയയിലെ പാവപ്പെട്ട കുട്ടികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുതില്‍ പ്രശംസനീയമായ ശ്രമങ്ങള്‍ നടത്തിയിട്ടുള്ള ഡോ. സിയ മുന്‍പും ധാരാളം കുട്ടികള്‍ക്ക് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗത്തിന്റെ സഹകരണത്തോടെ ലഭ്യമാക്കിയിട്ടുണ്ട്.

പിന്നീട് പീറ്ററിനും ജെന്നെയ്‌ക്കും കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും നാളുകളായിരുന്നു. ഓവര്‍ടൈം ജോലിചെയ്തും കുടുംബവീട് പണയപ്പെടുത്തിയും മറ്റു വിനോദോപാധികള്‍ വേണ്ടെന്ന് വച്ചുമൊക്കെയാണ് യാത്രയ്ക്കും ചികിത്സയ്ക്കുമുള്ള പണം കണ്ടെത്തിയത്. ഒരു മാസം നീളുന്ന വിരഹത്തിന് ശേഷം എല്ലാം കൂടുതല്‍ ശുഭകരവും സന്തോഷകരവുമായി പര്യവസാനിക്കുമെന്ന പ്രതീക്ഷയിലാണ് പുറപ്പെട്ടത്.

പക്ഷേ കൊവിഡ് എല്ലാ കണക്കുകൂട്ടലുകളും തകര്‍ത്തു. മാര്‍ച്ച് ആറിന് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗത്തില്‍ പ്രവേശിപ്പിച്ച ജിന്നിന് 12 നാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തിയത്. അയോട്ടാ പൾമണറി വിന്‍ഡോയില്‍ ഉണ്ടായിരുന്ന സുഷിരം ശസ്ത്രക്രിയയിലൂടെ അടയ്ക്കുകയായിരുന്നു.ശസ്ത്രക്രിയയെ തുടർന്ന് വളരെ വേഗം ആരോഗ്യനിലയില്‍ പുരോഗതി കണ്ടതോടെ വലിയ ആഹ്‌ളാദത്തിലായിരുന്നു ജെന്നെയും ലൈബീരിയയിലുള്ള കുടുംബവും. തുടര്‍പരിശോധനകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ രണ്ടിന് മടങ്ങാനിരിക്കെയാണ് മഹാമാരിമൂലം കാര്യങ്ങളൊക്കെ കീഴ്‌മേല്‍ മറിഞ്ഞത്.

ചികിത്സയ്ക്കും ഒരു മാസത്തെ ചെലവുകള്‍ക്കുമായി ജെന്നെ കരുതിയതൊക്കെ ഇതിനോടകം തീർന്നു കഴിഞ്ഞു. ലിസി ആശുപത്രി അധികൃതരുടെ കരുതലിൽ, ആശുപത്രിയിൽ തന്നെയാണ് ഇപ്പോള്‍ അമ്മയുടെയും കുഞ്ഞിന്റെയും താമസവും ഭക്ഷണവും. ഇടയ്ക്ക് ലൈബീരിയൻ എംബസിയും മറ്റും ചെറിയ സഹായങ്ങൾ നൽകിയിരുന്നു. യാതനകളുടെയും കണ്ണീരിന്റെയും കഥകള്‍ വിരചിക്കുന്ന മഹാമാരിയുടെ കാലം കാരുണ്യത്തിന്റെയും കരുതലിന്റെയും അനേകം കഥകള്‍ പിറക്കുതിനും സാക്ഷിയായല്ലോ. ആ പ്രതീക്ഷയിലാണ് നിരാശരാകാതെ ജെന്നെയും കുഞ്ഞും കൊച്ചിയിലും പീറ്ററും മൂത്ത മകനും ലൈബീരിയയിലും കാത്തിരിക്കുന്നത്.

കൊല്ലം ജില്ലയിൽ ആറാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയിൽ. പ്രാക്കുളം സ്വദേശിനിയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ പ്രദേശത്തുള്ള കഞ്ചാവ് മാഫിയയ്ക്ക് ബന്ധമുണ്ടെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

വീടിന് പുറത്ത് അമ്മയെ സഹായിക്കുകയായിരുന്ന പെൺകുട്ടി പ്രാർത്ഥനയ്ക്കായി മുറയിൽ കയറുകയായിരുന്നു. വീടിന് പുറത്ത് ജോലി ചെയ്യുകയായിരുന്ന അമ്മ മകളെ കാണാതായതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കള്‍ ലഹരിയുപയോഗിക്കുന്നവരാണെന്നാണ് ആരോപണം. ഇവരിൽ ചിലർ വീട്ടിൽ വന്ന് പോയിരുന്നതായും മുത്തച്ഛൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. കുട്ടിയുടെ പിതാവ് ഈ സംഘത്തിൽപ്പെട്ട ഒരാൾക്കൊപ്പം പിതാവ് വീട്ടിൽ നിന്ന് പുറത്തേക്ക് പോയിരുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

RECENT POSTS
Copyright © . All rights reserved