ആണ്‍സുഹൃത്ത്് കൊലപ്പെടുത്തിയ കലൂര്‍ സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട്ടിലെ വരട്ടപ്പാറയിലെ തേയിലത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. ദേഹമാസകലം കുത്തുകളേറ്റ നിലയാണ് മൃതദേഹം. അറസ്റ്റിലായ നെട്ടൂര്‍ സ്വദേശി സഫറുമായി നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെടുത്തത്. പെണ്‍കുട്ടിയുമായി കാറില്‍ മലക്കപ്പാറയിലെത്തി കൊല നടത്തിയെന്നായിരുന്നു സഫര്‍ ഷായുടെ മൊഴി. സൗഹൃദം തുടരാന്‍ പെണ്‍കുട്ടി വിസമ്മതിച്ചാണ് കൊലയ്ക്ക് കാരണം.
കാരൂർ സോമൻ
പ്രവാസി മലയാളിയുടെ പ്രശ്നപരിഹാര വേദിയായ ലോക കേരള സഭ തിരുവന്തപുരത്തു് സമാപിച്ചു. ഈ അടുത്ത ദിവസങ്ങളിൽ ലോക കേരള സഭയെ ചൊല്ലി വാദപ്രതിവാദങ്ങൾ കൊഴുക്കുകയാണ്. പ്രവാസിക്ക് കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത ഒരവസ്ഥ. കേന്ദ്ര മന്ത്രി പറയുന്നു. ഇത് ഭൂലോക തട്ടിപ്പ്, പ്രതിപക്ഷം പറയുന്നു ധൂർത്തും അഴിമതിയും, വോട്ടു ബാങ്ക് രാഷ്ട്രീയം. കേരള സർക്കാർ പറയുന്നു നാടിന്റ വികസനം, പ്രവാസികളെ ഒരു കുടകിഴിൽ കൊണ്ടുവരണം. ഇതിൽ ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത്? കേരള സ്പീക്കർ പറയുന്നത് എട്ടര കോടി ഇതിനായി ചിലവഴിച്ചു അല്ലാതെ ഇരുപത് കോടിയോന്നുമല്ല. സ്‌പീക്കർ പറയുന്നത് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അഥവ ധൂർത്തും അഴിമതിയും നടന്നെങ്കിൽ അത് പുറത്തു വരട്ടെ. ഇതിലെ പ്രധാന സംശയം. പ്രവാസികളെ ഒരു കുട കിഴിൽ എന്ന് പറയുമ്പോൾ ആ കുടക്ക് കൊടിയുടെ നിറം വല്ലതുമുണ്ടോ? അധികാരം കിട്ടിയാൽ ഏത് രാഷ്ട്രീയ പാർട്ടിയാണ് പണം ധൂർത്തടിക്കാത്തത്? അഞ്ചു വർഷങ്ങൾകൊണ്ട് അടുക്കളപെണ്ണിനും അഴക് വര്ധിപ്പിക്കുന്ന പാർട്ടികളെയല്ലേ നമ്മൾ കണ്ടിട്ടുള്ളത്. കേരളത്തിന്റ സമ്പദ് സമൃദ്ധിയിൽ അരങ്ങേറിയ ഈ മഹോത്സവ൦ കണ്ട് വന്നവരൊക്ക അത്യധികം ആഹ്ളാദിച്ചു. പ്രതിപക്ഷം പറയുന്നത് അടുത്ത തെരെഞ്ഞെടുപ്പിൽ വോട്ട് തട്ടിയെടുക്കാനുള്ള തന്ത്രമാണ് പാവപെട്ടവന്റ് പണം ധൂർത്തടിച്ചുള്ള പഞ്ച നക്ഷത്ര ഹോട്ടലിലേക്കുള്ള പ്രവാസി പ്രജകളുടെ ഭക്തിപൂർണ്ണമായ ഈ വരവേൽപ്പ്. കേരളത്തിലെത്തുന്ന ഉദാരമതികളായ സമ്പത്തുള്ളവരെ മാറോടണച്ചു് മന്ദഹാസം പൊഴിക്കുമ്പോൾ ഈ പ്രവാസിക്ക് മുന്നോട്ട് വെക്കാനുള്ള ഒരു നിർദ്ദേശo. ലോക കേരള സഭ ചിലവ് പാവം മലയാളിയുടെ തലയിൽ കെട്ടിവെക്കാതെ അതിൽ വന്ന കോടിശ്വരന്മാരുടെ ജീവകാരുണ്യ സംഭാവനയായി വാങ്ങി ഈ ലോകാപവാദത്തിന്റ ചൂടൊന്നു തണുപ്പിച്ചുകൂടെ?
അടിസ്ഥാനവർഗ്ഗത്തെ മറന്നുകൊണ്ടുള്ള ഈ മഹാ സഭ കണ്ട് ഒരു പറ്റം പ്രവാസികളുടെ മനസ്സ് വിങ്ങുന്നു. ഇപ്പോഴും പല നിരപരാധികൾ ജയിലിലാണ്, ആരും തിരിഞ്ഞു നോക്കുന്നില്ല. മറ്റ് ചിലർക്ക് നിയമ പരിരക്ഷ കൊടുക്കാൻ പോലും ആരും വരുന്നില്ല. ജോലി ചെയ്തിട്ടും ശമ്പളം കിട്ടാത്തവർ, വരണ്ട മരുഭൂമിയിൽ തൊണ്ട വരണ്ടു കഴിയുന്ന പാവങ്ങൾ, കുട്ടികളെ പഠിപ്പിക്കാൻ നിവർത്തിയില്ലാതെ ഞെരിപിരികൊള്ളുന്നവർ, റിക്രൂട്ട്മെന്റ് ഏജൻസികളാൽ വഞ്ചിക്കപ്പെട്ടവർ, തൊഴിൽ രംഗത്ത് ചൂഷണത്തിന് കിഴ്പ്പെടുന്നവർ, വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിലും വിദേശത്തു പോകാൻ കഴിയാതെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർ, വിമാനക്കമ്പനികളുടെ ആകാശ കൊള്ള, മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം, എംബസികൾ റബർ സ്റ്റാമ്പാടിച്ചു വൻ ഫീസ് ഈടാക്കുന്നത്, സ്കൂളുകളിലെ കുട്ടികളിൽ നിന്നും ഈടാക്കുന്ന വൻ ഫീസ്, ആരോഗ്യ രംഗത്ത് പാവപ്പെട്ട പ്രവാസി നേരിടുന്ന പ്രശനങ്ങൾ, നോർക്കയുടെ സമീപന രീതികൾ, അവർ വഴി എത്ര തൊഴിലാളികൾ വിദേശത്തുപോയി ഇങ്ങനെ ആഴത്തിൽ മുറിവേറ്റ ഭാഗങ്ങൾ ചികിൽസിച്ചു സുഖപ്പെടുത്താനാണ് ലോകമലയാളികളുടെ മുന്നിൽ നിഴൽവിളക്കുപോലെ പ്രകാശിക്കുന്നവരെത്തിയത്. അല്ലാതെ ആനന്ദസാഗരത്തിൽ മുങ്ങി കുളിക്കാനല്ല. സംഗമത്തിന്റ മൂന്നാം ദിനം അവർ ബഹുദൂരം സഞ്ചരിച്ചതായി പറയുന്നു. മരുപ്പച്ചയിലവർ വിത്ത് വിതച്ചു. വളമിട്ട് മൂന്ന് ദിവസങ്ങൾ വെള്ളമൊഴിച്ചു. ഇനിയും വളർച്ചയുടെ കാലമാണ്. അടുത്ത വര്ഷം വിളവെടുപ്പ് വരും. അതിൽ നിന്ന് കിട്ടുന്നത് മധുരിക്കുമോ എന്നത് കാത്തിരുന്നു കാണാം.
കഴിഞ്ഞ ലോക കേരള സഭയിൽ കേട്ടത് പ്രവാസികളുടെ അടിസ്ഥാന 40 വിഷയങ്ങൾ അവതരിപ്പിച്ചു. വിരലിൽ എണ്ണാൻ ചിലത് നടപ്പാക്കിയെന്ന് കേട്ടു. 47 രാജ്യങ്ങളിൽ നിന്ന് വന്നവർക്ക് തൃപ്തികരമായ ഒരു വിശദികരണം പേപ്പറിൽ എഴുതി കൊടുക്കാൻ, മാധ്യമങ്ങൾക്ക് കൊടുക്കാൻ ഈ മഹാ സഭക്ക് സാധിച്ചിരുന്നെങ്കിൽ ജനഹ്ര്യദയങ്ങളിൽ ആശങ്ക വളരില്ലായിരുന്നു. ഇതൊക്കെ കിട്ടാത്തതുകൊണ്ടാണ് കിളികളെപോലെ പലരും ലോകത്തിന്റ പല ഭാഗത്തുള്ള മരങ്ങളിലിരുന്ന് ചിലക്കുന്നത്. എന്തിനും ഏതിനും ഒരു വരവ് ചിലവുണ്ട്. ഏതു പ്രസ്ഥാനത്തിനും ഒരു കണക്കപിള്ള കാണു൦. ഇതിന്റ കണക്കപിള്ള അതൊന്നും കൊടുക്കാതെ വീട്ടിൽ വറുക്കലും പൊരിക്കലുമായി സമയം തള്ളിവിട്ടതാണോ ഇങ്ങനെ ഒരു പേരുദോഷത്തിന് കാരണമായത്? ഈ കണക്കപിള്ള കണക്കിൽ വല്ല തിരിമറി നടത്തിയോ? ഈ ധൂർത്തിന്റ കരച്ചിലും പിഴിച്ചിലും പല കോണുകളിൽ നിന്നുമുയരുന്നുണ്ട്. മംഗളദീപമെരിയുന്ന വിശാലമായ ആഡംബര ഗോപുരം കണ്ടപ്പോൾ അതിരറ്റ ആനന്ദമൊന്നും എല്ലാം പ്രവാസികൾക്കുമുണ്ടായില്ല. അതിന്റ പ്രധാന കാരണം പ്രളയത്തിൽ ദുഃഖദുരിതമനുഭവിക്കുന്നവരുടെ നെടുവീർപ്പുകൾ കാണാതെ ഇങ്ങനെ ഒരു മാമാങ്കം എന്തിന്? ചില മനുഷ്യരെപ്പോലെ തരാതരത്തിനു നിന്ന് തള്ളി പറയാൻ, തട്ടിപ്പറിക്കാൻ, പൊട്ടിത്തെറിക്കാൻ, സ്വന്തം കീശ വീർപ്പിക്കാൻ ഇങ്ങനെ എത്രയോ മേളകൾ മലയാളി മക്കൾ കണ്ടിരിക്കുന്നു. ആ രഹസ്യ അജണ്ടയിൽ വോട്ടു മാത്രമല്ല സമ്പത്തും, അധികാരവുമാണ് പ്രധാനം.
നമ്മുടെ സമുദായ നേതാക്കന്മാരുമായുള്ള രഹസ്യ അജണ്ട ഇന്ന് നാട്ടിൽ പാട്ടാണ്. അധികാരമുണ്ടെങ്കിൽ സത്യം അസത്യമാകും. കൊലയാളി നിരപരാധിയാകും. അതാണ് നമ്മുടെ ജനാധിപത്യം. കള്ളപണമുണ്ടാക്കുന്നവർ വാരിക്കോരി കൊടുക്കും. അധികാരമില്ലെങ്കിൽ സമ്പത്തുണ്ടാകില്ല. പാവം പ്രവാസികളെയോർത്തു് സങ്കടപെടുന്നവരാണ് നമ്മുടെ ഭരണാധിപന്മാർ. 1960 മുതൽ അവർ സങ്കടം പങ്കുവെക്കുന്നു. 2020 ൽ പരസ്പരം സങ്കടപ്പെടാൻ പരിഹാരം കാണാൻ ഒരു വേദിയുണ്ടായിരിക്കുന്നു. തല്ലുകൊള്ളാൻ ചെണ്ട അല്ലെങ്കിൽ വിയർപ്പൊഴുക്കുന്നവർ, പണം വാങ്ങാൻ മാരാർ എന്നു പറഞ്ഞാൽ സമ്പന്നർ. പ്രവാസികൾക്കായി നല്ല വിത്താണ് വിതച്ചിരിക്കുന്നത്. നല്ല ഫലം തരാതിരിക്കില്ല. എല്ലാ വർഷവും അധികാരികളുടെ, സമ്പന്നരുടെ മുന്നിൽ തൊഴും കയ്യുമായി തണുവണങ്ങി പുഞ്ചിരി തൂകി ഒരു വഴിപാടുപോലെ ആരാധന നടത്തി പോകാൻ ഇടവരാതിരിക്കട്ടെ.
പ്രവാസികളെപ്പറ്റി പറയുമ്പോൾ വിങ്ങുന്ന, വേദനിക്കുന്ന മറ്റൊരു കൂട്ടർ വിദേശ രാജ്യങ്ങളിലുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന തൊഴിൽ കൊടുക്കാതെ വന്നപ്പോൾ പട്ടിണി മാറ്റാൻ കേരളത്തിൽ നിന്ന് രക്ഷപ്പെട്ട് വിദേശത്ത് പൗരത്വം നേടിയവർ. പൗരത്വം കിട്ടിയതുകൊണ്ട് ഈ സഭയിൽ നിന്ന് പുറത്താകുമോ? തൊഴിൽ കൊടുക്കാതെ പുറത്താക്കി. ഇപ്പോൾ ഇതിൽ നിന്നും പുറത്താക്കിയിരിക്കുന്നു. അവർക്കും കൊടിയുടെ നിറം വേണമോ? കേരളത്തിന് പ്രളയംപോലുള്ള വിപത്തുണ്ടായപ്പോൾ മാത്രമല്ല എല്ലാം രംഗത്തും കടന്നു വരുന്നവരാണ് വിദേശ മലയാളി പൗരൻമാർ. അവരുടെ തായ് വേര് കേരളത്തിലാണ്. അഴക് വിരിച്ചു നിൽക്കുന്ന ഇന്നത്തെ കേരളത്തിന് ശ്രെഷ്ടമായ സംഭാവനകൾ ചെയ്തവരെ കേവലമായ വോട്ട് ബാങ്ക് നോക്കി അകറ്റിനിർത്തുന്നത് വെറും കമ്പോള അധികാര രാഷ്ട്രീയമല്ലേ? ഭൂതകാലത്തെപോലെ ഭാവികലത്തിന്റ വിധി നിർണ്ണയത്തിൽ അവരും പങ്കാളികൾ ആകേണ്ടതല്ലേ? അത് വോട്ടു ബാങ്ക് നിർണ്ണയമെങ്കിൽ അവർ ശ്രമിച്ചാലും കുറെ വോട്ടുകൾ മാറിമറിയും. അവരുടെ ബന്ധുമിത്രാദികൾ, സുകൃത്തുക്കൾ ധാരാളം കേരളത്തിലുണ്ട്. പലരും വീടുകൾക്കും, വസ്തുവകകൾക്കും നികുതി കൊടുക്കുന്നവരാണ്. വിദേശ രാജ്യങ്ങളിൽ അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഈ മഹാ സഭ എന്ത് തീരുമാനമാണ് കൈകൊണ്ടത്?. അവർക്ക് കേരളത്തിൽ വോട്ടില്ല എന്നതുകൊണ്ട് തള്ളിക്കളയാവുന്നതാണോ അവരുടെ പ്രശ്നങ്ങൾ? ഇവരും ഇന്ത്യൻ എംബസ്സിയിൽ പല ആവശ്യങ്ങൾക്കായി പോകാറുണ്ട്. ചില രേഖകൾക്ക് ഇന്ത്യൻ എംബസ്സി സ്റ്റാമ്പ് ആവശ്യമാണ്. വിമാന കമ്പനിക്കാരെപോലെ കാറ്റുള്ളപ്പോൾ തൂറ്റണമെന്നാണ് എംബസ്സികളുടെ നയം. ഒരു പേപ്പറിൽ സ്റ്റാമ്പ് അടിക്കുന്നതിന് സാരമായ ഒരു തുക വാങ്ങാതെ വൻ തുക വാങ്ങുന്ന വിയർക്കുന്ന വർഗ്ഗം. ഈ ലോകത്തെ വാർത്തെടുത്തത് തൊഴിലാളികളാണ് അവരുടെ പേരിൽ പലരും മുതലാളിമാരായി മാറിയിട്ടുണ്ട്. വിദേശ പൗരത്വം ലഭിച്ചവർ പ്രവാസലോകത്തും കേരളത്തിലും ചൂക്ഷണം നേരിടുന്നത് ഈ മഹാ സഭ അല്ലെങ്കിൽ നോർക്ക വകുപ്പ് കാണാറുണ്ടോ? ആഴങ്ങളിൽ നീന്തിത്തുടിക്കുന്ന സ്രാവുകൾ വേദികൾ പങ്കിടുമ്പോൾ ഈ പരൽ മീനുകൾക്ക് ഈ വേദിയിൽ എന്ത് കാര്യമെന്ന് വിവേകശാലികൾക്ക് ചിന്തിക്കാൻ പറ്റുമോ? കേരളത്തിന്റ കൂടെപ്പിറപ്പായി ഒപ്പം നിന്നവരെ ഇങ്ങനെ തള്ളിക്കളയുരുത്. അവർ ഒഴുക്കിയ വിയർപ്പും കണ്ണുനീരും കണ്ണുതുറന്ന് കണ്ടിരുന്നെങ്കിൽ അവരും ഈ വേദിയിൽ കാണുമായിരിന്നു.
കേരളത്തിൽ നിന്ന് പാശ്ചാത്യ രാജ്യങ്ങളിലേക്കും, ഗൾഫിലേക്കും കുടിയേറ്റം തുടങ്ങുന്നത് 1960 മുതലാണ്. പ്രവാസിയുടെ സമ്പത്ത് 2017/ 2018 ൽ 2 ലക്ഷം കോടിയിൽ കൂടുതൽ എന്നാണ് കണക്കന്മാർ പറയുന്നത്. എന്നാൽ എത്ര മലയാളികൾ ഏതെല്ലാം രാജ്യങ്ങളിലുണ്ട് എന്നതിന് കൃത്യമായ ഒരു കണക്കില്ല. ഈ മഹാസഭയിൽ ഇത് ആരെങ്കിലും ചോദിച്ചു് ഒരുത്തരം കണ്ടെത്തിയോ? നീണ്ട വർഷങ്ങൾ കേരളത്തിൻറെ വളർച്ചക്കായി രാപകൽ അധ്വാനിച്ച വിദേശ മലയാളി പൗരന്മാരുടെ സമ്പത്തിന്റ കണക്ക് വോട്ടു ബാങ്ക് രാഷ്ട്രീയം എത്ര വേഗത്തിലാണ് മറക്കുന്നത്. അവർ വിദേശത്തു വിത്തിറക്കി സമ്പത്തു കൊടുത്തപ്പോൾ പഞ്ചസാര പായസമായിരിന്നു. ഇപ്പോൾ ഒരു വിത്തിൽ പല വിത്ത് വിളയിക്കുന്നവർ അത് വോട്ട് ബാങ്ക് രാഷ്ട്രീയമാകട്ടെ, മാലോകരാറിയാത്ത വിദേശത്തുള്ള കുട്ടുകച്ചവടമാകട്ടെ, കള്ള പണം വെളുപ്പിക്കലാകട്ടെ, അനധികൃത സ്വത്തു് സമ്പാദ്യമാകട്ടെ ഇപ്പോൾ വിളവൊന്നും എടുക്കാനില്ലെന്ന് കണ്ട് അവരെ കറിവേപ്പിലപോലെ തള്ളിക്കളയുന്നു. ഇതും ഒറ്റപെടുത്തലിന്റെ, വേർതിരിക്കുന്നതിന്റ രാഷ്ട്രീയമാണ്. എല്ലാവരോടും തുല്യ നീതി പുലർത്താത്ത രാഷ്ട്രീയം ഫാസിസമാണ്.
സൂക്ഷ്മതയോടെ ശ്രദ്ധിച്ചാൽ പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല പ്രവാസികൾക്കും സംശങ്ങൾ ഏറെയാണ്. ഇതിൽ പങ്കെടുത്തവർ ആരുടെ പ്രതിനിധിയാണ്? ഇതിലെ അംഗങ്ങൾ ഓരോ രാജ്യങ്ങളെ പ്രനിധികരിക്കുന്നുവെന്ന് കേട്ടപ്പോൾ കണ്ണില്ലാത്തവന് എന്തിന് കണ്ണാടി എന്നൊക്കെ പലർക്കും തോന്നുന്നു. മൂന്നാം ലോക മലയാള സഭയിലേക്ക് കാഴ്ച്ചക്കാരായിട്ടെങ്കിലും പ്രവാസികളെ സ്വാഗതം ചെയ്താൽ കയ്യടിക്കാൻ ആൾക്കാരെ കിട്ടും. പാവം പ്രവാസികളും കേരളത്തിലെ പാവം മലയാളികളും എന്തിനും കാഴ്ചക്കാർ ആണല്ലോ. പീഡനങ്ങൾ ഏറ്റുവാങ്ങാൻ, കയ്യടിക്കാൻ, വിയർപ്പൊഴുക്കാൻ, പോലീസിന്റ തല്ലുകൊള്ളാൻ വിധിക്കപ്പെട്ടവർ. ഇതിൽ പങ്കെടുത്തവർ ആരാണ്? ആരുടെ പ്രതിനിധിയാണ്, ഇവരുടെ യോഗ്യതകൾ, അവരുടെ സാമുഹ്യ സംഭാവനകൾ എന്തൊക്കെ എന്നത് നോർക്ക വഴി വെളിപ്പെടുത്തുമോ? ബ്രിട്ടനിൽ ചെറുതും വലുതുമായ ധാരാളം സംഘടനകളുണ്ട്. സംഘടനകളെ പ്രതിനിധികരിച്ചാണ് വന്നതെങ്കിൽ യൂറോപ്പിലെ മാത്രമല്ല ലോകത്തെ ഏറ്റവും വലിയ സംഘടനയായ യൂക് മയിൽ നിന്ന് ആരാണ് വന്നത്? ബ്രിട്ടനിലെ പ്രമുഖ സാഹിത്യ സംഘടനയായ ലണ്ടൻ മലയാള സാഹിത്യ വേദി, ലണ്ടൻ മലയാളി കൌൺസിൽ അങ്ങനെ ധാരാളം കലാസാംസ്കാരിക-ജീവ കാരുണ്യ സംഘടനകളുണ്ട്. ഇതിൽ നിന്ന് ആരൊക്കെ വന്നു? അതുപോലെ ബ്രിട്ടനിൽ നിന്നുള്ള ജീവ കാരുണ്യ മേഖല, കലാ സാഹിത്യകാരൻന്മാർ, മെഡിക്കൽ രംഗത്ത് നിന്നുള്ളവർ, വ്യവസായികൾ, ശാസ്ത്ര-സാങ്കേതിക രംഗത്തുള്ളവർ, മാധ്യമ രംഗത്ത് നിന്നുള്ളവർ എത്രയെന്ന് ഇവിടുത്തെ പ്രമുഖ ഓൺലൈൻ വഴിയെങ്കിലും ഒന്നു വെളിപ്പെടുത്താനുള്ള ആർജ്ജവമുണ്ടോ?
ഏത് പാർട്ടിയായാലും കൊടിയുടെ നിറ൦ നോക്കി കേരളത്തിൽ എഴുത്തുകാരെ വേർതിരിക്കുന്നതുപോലെ വിദേശ രാജ്യങ്ങളിലും കോടിയുടെ നിറം നോക്കി ആ വേർതിരിവ് പലതിലും നടപ്പാക്കാറുണ്ട്. പഴയെ ജന്മി കുടിയൻ വ്യവസ്ഥിതി. ഇവിടെ ജന്മിയായി വരുന്നത് കൊടിയുടെ നിറമുള്ളവരാണ്. ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരെ പടപൊരുതിയവരുടെ അനന്തരാവകാശികൾ. അധികാരം കിട്ടിയാൽ മാതൃ ഭാഷയിൽ പോലും വെറുപ്പിന്റ രാഷ്ട്രീയമാണ് വളർത്തുന്നത്. ഇത് എന്ത് ജനാധിപത്യബോധമാണ്? ലോക കേരള സഭ പ്രവാസിക്ക് സുരക്ഷിതമായ ഒരു താവളമാകണം. അത് ലോകവീക്ഷണമുള്ള ഒരു വേദിയാക്കണം അല്ലാതെ അവസരവാദ രാഷ്ട്രീയ വേദിയായി മാറ്റരുത്. ഏത് പാർട്ടിയായാലും പ്രവാസി നേരിടുന്ന പ്രശ്നങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടത്. പ്രവാസിയുടെ സുരക്ഷിതത്വം എല്ലാം പാർട്ടിക്കാരും എല്ലാം രംഗത്തുനിന്നുള്ളവരും ഒന്നായി നിന്ന് നേരിടുകയാണ് വേണ്ടത്. ഏത് വിശ്വാസ ആശയത്തിൽ അടിയുറച്ചവരായാലും പ്രവാസികളിൽ സ്വീകാര്യത വളർത്തുന്നത് എല്ലാവരും ഒന്നായി നിന്ന് പുരോഗമന ആശയങ്ങൾ പ്രവാസികൾക്കായി പങ്കുവെക്കുമ്പോഴാണ്. അതിലുപരി എതിർപ്പിന്റ, വെറുപ്പിന്റ ശബ്‌ദം. കൊടിയുടെ നിറം നോക്കി എതിരാളികളെ നിശബ്തരാക്കുന്നത്,അടിച്ചമർത്തുന്നത് ക്രൂരതയാണ്.
പ്രവാസികൾക്ക് സംഗമിക്കാൻ. ഐക്യബോധം വളർത്താൻ, പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ വേദി ഇന്നും എപ്പോഴും അതിന് ചുക്കാൻ പിടിച്ച സർക്കാരും നല്ലതാണ്. അതിന് ആരും എതിരല്ല. അവിടെ സങ്കുചിത താല്പര്യങ്ങൾ, കൊടിയുടെ നിറം കടന്നുവരുമ്പോഴാണ് മനുഷ്യരിൽ വെറുപ്പിന്റ രാഷ്ട്രീയം വളരുന്നത്. പ്രതിപക്ഷം പറയുന്ന ധൂര്ത്തു് സത്യമല്ലെന്ന് സ്ഥാപിക്കാൻ സർക്കാർ ഇതിന്റ കണക്കുകൾ പുറത്തുവിടുകയാണ് വേണ്ടത്. പ്രവാസികളിലെ ഐക്യബോധം, പരസ്‌പര സഹകരണം, സ്‌നേഹം, ഭാഷയോടുള്ള കടപ്പാട് മതരാഷ്ട്രീയത്തെക്കാൾ ഏറ്റവും മൂല്യവത്തായി കാണുന്നവരാണ്. ലോക മലയാള സംഗമവേദി ആരിലും അസ്വസ്ഥത വളർത്താതെ പ്രവാസികളെ പുതുക്കിപ്പണിയാനുള്ള ഒരു വേദിയായി മാറട്ടെ.
‘ഇട്ടിമാണി, മെയ്ഡ് ഇൻ ചൈന’ എന്ന മോഹൻലാൽ സിനിമ അന്നമനട എടയാറ്റൂരിൽ മട്ടയ്ക്കൽ ജോസ് കണ്ടിട്ടില്ല. പക്ഷേ, ഡോക്ടർമാരായ ആറ് പെൺമക്കൾക്കായി ഒരു ആശുപത്രി പണിയണമെന്ന ജോസേട്ടന്റെ സ്വപ്നം സഫലമായാൽ, ബോർഡിൽ ‘മെയ്ഡ് ഇൻ ചൈന’ എന്നെഴുതാമെന്നാണ് സ്നേഹത്തോടെ നാട്ടുകാരുടെ പക്ഷം. കാരണം, ജോസേട്ടന്റെ മൂന്ന് പെൺമക്കൾ എം.ബി.ബി.എസ് ബിരുദമെടുത്തതും, മൂന്നു പേർ പഠനം തുടരുന്നതും ചൈനയിലാണ്! മക്കളെ പഠിപ്പിച്ച വകയിൽ ഒരു കോടിയോളം രൂപ കടമായെങ്കിലും, ഫർണിച്ചർ ബിസിനസുകാരനായ ജോസിനും ഭാര്യ ബേബിക്കും നിറഞ്ഞ ചാരിതാർത്ഥ്യം- മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനായല്ലോ.
ആറു സഹോദരിമാരിൽ മൂത്തയാളായ എസ്തർ ആണ് എം.ബി.ബി.എസ് പഠനത്തിന് ചൈനയിലെ ചോംചിംഗ് സർവകലാശാലയിലേക്ക് ആദ്യം പോയത്. രണ്ടാമത്തെ മകൾ യൂദിത്തും അനുജത്തി റൂത്തും ചോംചിംഗിൽ നിന്നു തന്നെ എം.ബി.ബി.എസ് ബിരുദമെടുത്തു. ഇവർക്കു താഴെ റാഹേലും റബേക്കയും സാറയും അവിടെത്തന്നെ പഠനം തുടരുന്നു. മക്കളിലെ ഏക ആൺതരിയായ ജെനു ആന്റണി ദുബായിൽ മർച്ചന്റ് നേവിയിൽ സെക്കൻഡ് ഓഫീസർ.വീട്ടിലേക്ക് ആദ്യം ചൈനീസ് ബിരുദം കൊണ്ടുവന്ന ഡോ. എസ്തറിന് ഇപ്പോൾ 30 വയസ്സ്. ഡോ. യൂദിത്ത് ഡൽഹി എയിംസിലും ഡോ. റൂത്ത് നിലമ്പൂരിലെ സ്വകാര്യ ക്ളിനിക്കിലും ജോലി ചെയ്യുന്നു.
മറ്റ് മൂന്നു പേർ കൂടി പഠനം പൂർത്തിയാക്കി വരുമ്പോൾ എല്ലാവരെയും ചേർത്ത് ആശുപത്രി തുടങ്ങണം- അതാണ് പത്താം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള ജോസിന്റെയും എൽ.ഐ.സി ഏജന്റ് ആയ ബേബിയുടെയും ആഗ്രഹം.32 വർഷം മുമ്പ് വിവാഹിതനാകുമ്പോൾ ഫർണിച്ചർ പണിക്കാരനായിരുന്നു ജോസ്. പിന്നീട് സ്വന്തം ഫർണിച്ചർ ബിസിനസ് ആയി. വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ ഒരു കോടിയുടെ കടമുണ്ടെങ്കിലും ആറു മക്കളെ ഡോക്ടറാക്കാനും മകനെ വിദേശത്ത് ജോലിക്കാരനാക്കാനും കഴിഞ്ഞതിന്റെ അഭിമാനമുണ്ട്, ജോസിനും ബേബിക്കും. ഇനി, മക്കളുടെ സ്വന്തം ആശുപത്രി!
കേരളത്തോട് പ്രതികാരം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പ്രളയദുരിത സമയത്ത് നല്‍കിയ അരിയുടെ പണം ആവശ്യപ്പെട്ടിരിക്കുകയാണ്. 89,540 മെട്രിക് ടണ്‍ അരിയുടെ വിലയായി 205.81 കോടി രൂപ കേരളം നല്‍കണമെന്നാണ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചു.
എത്രയും വേഗം പണം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും എഫ്സിഐ ജനറല്‍ മാനേജര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ തുടര്‍ന്നുണ്ടായ നഷ്ടത്തില്‍ കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിച്ചതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ പകപോക്കല്‍.
2019ല്‍ ഗുരുതരമായ പ്രളയം നേരിട്ട കേരളം 2101 കോടി രൂപയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സഹായം തേടി കേരളം സെപ്തംബര്‍ ഏഴിന് കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. അതേസമയം, ഏഴ് സംസ്ഥാനങ്ങള്‍ക്കായി 5908 കോടി രൂപ അധിക സഹായം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സമിതിയുടേതാണ് തീരുമാനം.
ചെക്യാട് ഉള്ളിപ്പാറ ക്വാറിയിലെ വെള്ളത്തില്‍ യുവതിയെയും രണ്ട് പെണ്‍ മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി.ചെക്യാട് കൂച്ചേച്ച് കണ്ടി, കനിയില്‍ കെ.കെ.എച്ച് ഹസ്സന്‍ ഹാജിയുടെ മകള്‍ ഫസ്‌ന (24) മക്കളായ ആമിന നസ്‌റിന്‍ (5), റിസ്‌ന നസ്‌റിന്‍ (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. നാദാപുരം ചാലപ്പുറത്തെ പഴയ കോവുമ്മല്‍ റംഷാദിന്റെ ഭാര്യയാണ്. ഇന്നലെ രാവിലെ ഒമ്പതര മണിയോടെയാണ് സംഭവം. ഭര്‍തൃവീടായ ചാലപ്പുറത്ത് നിന്ന് ചെക്യാട് സ്വന്തം വീട്ടിനടുത്തെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ ക്വാറിയില്‍ എത്തിയ ഫസ്‌ന മക്കളെയും കൊണ്ട് ക്വാറിയിലെ വെള്ളത്തിലേക്ക് എടുത്ത് ചാടിയതാണെന്ന് കരുതുന്നു.
ക്വാറിക്ക് സമീപത്ത് വെച്ച് ഫസ്‌ന ഭര്‍തൃസഹോദരിയെ ഫോണില്‍ വിളിച്ച് ക്വാറിക്ക് സമീപം നില്‍ക്കുകയാ ണെന്ന് അറിയിച്ചിരുന്നു. ഇവര്‍ വിവരമറിയിച്ചതിനാല്‍ സഹോദരന്‍ ക്വാറിയിലെത്തിയപ്പോള്‍ മുങ്ങിത്താഴുന്ന മൂന്ന് പേരെയും കണ്ടതോടെ സമീപ വാസിയെ വിളിച്ചു വരൂത്തി. ഇയാള്‍ രണ്ട് പെണ്‍കുട്ടികളെ പുറത്തെത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. ചേലക്കാട്ട് നിന്ന് ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം എത്തിയാണ് ഫസ്‌നയുടെ മൃതദേഹം പുറത്തെടുത്തത്. ഭര്‍ത്താവുമായി ഉണ്ടായ പിണക്കത്തെ തുടര്‍ന്ന് ഞായറാഴ്ച്ച സ്വന്തം വീട്ടില്‍ നിന്ന് സഹോദരന്‍ ഫസ്‌നയെ രാത്രി പത്ത് മണിയോടെയാണ് ഭര്‍തൃവീട്ടിലാക്കിയത്. ബന്ധുക്കളുടെ സഹായത്തോടെ പ്രശ്‌നങ്ങര്‍ പരിഹരിച്ച് വൈകിയാണ് തിരിച്ചെത്തിയതെന്ന് സഹോദരന്‍ പൊലീസിന് മൊഴി നല്‍കി.
വളയം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം രാത്രി മുണ്ടോളി പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.ഉമ്മ ആയിഷ സഹോദരങ്ങള്‍: റാഷിദ് (ദുബൈ) നിസാര്‍, അന്‍വര്‍ (ദുബൈ), ഹാഷിം (ദുബൈ).മുനീര്‍ (ഖത്തര്‍) റിയാസ് (ഖത്തര്‍) ആഷിഫ, ഫിറോസ്.
തലസ്ഥാനത്തെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിന്റെ നടുക്കത്തിൽ നിന്നും കാരക്കോണം ഗ്രാമം ഇതുവരെ മുക്തരായിട്ടില്ല. രണ്ട് സംസ്ഥാനത്താണെങ്കിലും അനുവിന്റെയും അഷികയുടെയും വീടുകള്‍ തമ്മിലുള്ളത് ഒന്നര കിലോമീറ്ററിന്റെ അകലം മാത്രം. തന്റെ മകന്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലായിരുന്നുവെന്നും തെറ്റിധാരണയാണ് എല്ലാത്തിനും കാരണമെന്നും അനുവിന്റെ അമ്മ രമണി വേദനയ്ക്കിടയിലും പറയുന്നു. തുറ്റിയോട് അപ്പുവിലാസം വീട്ടില്‍ അക്ഷികയുടെ അമ്മ സീമ ഒരു വാക്കുപോലും ഉരിയാടാന്‍ കഴിയാതെ തളര്‍ന്ന് കിടക്കുകയാണ്. രണ്ട് വീട്ടിലും ദുഃഖം തളം കെട്ടി നില്‍ക്കുന്നു. ആര്‍ക്കും രണ്ട് അമ്മമാരെ സമാധാനിപ്പിക്കാന്‍ കഴിയുന്നില്ല. പട്ടികജാതി വിഭാഗത്തിലാണെങ്കിലും ചേരമര്‍ ജാതിയില്‍ പെട്ട പെണ്‍കുട്ടിയാണ് അക്ഷിക. അനു സാമ്ബവര്‍ സമുദായ അംഗമാണ്. ഇവരുടെ അടുപ്പത്തെ കുറിച്ച് രണ്ട് വീട്ടിലും അറിയാമായിരുന്നു. അക്ഷികയുടെ വീട്ടില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു.
എന്നാല്‍ അനുവിന്റെ വീട്ടില്‍ താല്‍പ്പര്യവും. അനു ഒരു മയക്കു മരുന്നും ഉപയോഗിച്ചിരുന്നില്ലെന്നാണ് അനുവിന്റെ അമ്മ പറയുന്നു. മകന്‍ കടുത്ത നിരാശയിലും വേദനയിലുമായിരുന്നെന്ന് രമണി പറഞ്ഞു. ജീവന്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് പലവട്ടം പറഞ്ഞിരുന്നതായി രമണി പറഞ്ഞു. രണ്ട് നാള്‍ മുമ്ബ് ‘ഞാന്‍ മരിക്കും മരിക്കും’ എന്നു പറഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചുദിവസമായി വീടിനു പുറത്തേക്കും പോയിരുന്നില്ല. അമ്മ കാര്യം ചോദിച്ചപ്പോള്‍ കരച്ചിലായിരുന്നു മറുപടി. പിന്നീട് കാര്യവും വിശദീകരിച്ചു. എനിക്കില്ലാത്ത ശീലം ഉണ്ടെന്ന് അവളുടെ അച്ഛന്റെ അടുത്ത് പോയി പറഞ്ഞു കൊടുത്തു. അവളുടെ അച്ഛന്‍ എന്നില്‍ നിന്നും മാറാന്‍ പറഞ്ഞു.
ഞാന്‍ പിന്നെ എന്തിന് ജീവിക്കണം? – ഈ 14-ാം തീയതി ആകുമ്പോൾ നാലു വര്‍ഷമാകും പ്രണയിച്ചിട്ട്. മൊബൈല്‍ നിറച്ചു അവളുമായിട്ടുള്ള ഫോട്ടോകളാണ്. ചേട്ടനെ അല്ലാതെ വേറെ ആരെയും കല്യാണം കഴിക്കില്ലെന്ന് അവള്‍ കൈയിലടിച്ച് സത്യം ചെയ്തതാണ്-ഇതായിരുന്നു അമ്മയോട് പൊട്ടിക്കരഞ്ഞ് മകന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം അവള്‍ ഫോണില്‍ വിളിച്ചു പറഞ്ഞു അവനെ വേണ്ടെന്ന്. ‘അവളെ വേറെ അയയ്ക്കുമെങ്കില്‍ ഞാന്‍ മരിക്കും.’എന്നവന്‍ പറഞ്ഞതായും രമണി പറഞ്ഞു. എന്നാല്‍ രണ്ടു ദിവസം മുന്‍പ് സഹോദരനോടൊപ്പം കാരക്കോണത്തെ ബാങ്കില്‍ പോകുമ്ബോള്‍ അനു പിന്നാലെ വന്നിരുന്നു. ഇക്കാര്യം വീട്ടിലെത്തി അക്ഷിക രക്ഷാകര്‍ത്താക്കളോടു പറഞ്ഞിരുന്നുവെന്ന് അക്ഷികയുടെ വീട്ടുകാരും പറയുന്നു. ബ്യൂട്ടീഷന്‍ വിദ്യാര്‍ത്ഥിയായ അക്ഷികയും അനുവും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് അകന്നെങ്കിലും അനു അക്ഷികയെ ശല്യം ചെയ്തിരുന്നു.
ആറുമാസം മുൻപ് അക്ഷികയുടെ ബന്ധുക്കള്‍ അനുവിനെതിരേ വെള്ളറട സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും അടുത്തതെന്നു പൊലീസ് പറഞ്ഞു. പിന്നീട് അക്ഷിക പിന്മാറിയെങ്കിലും അനു പിന്തുടര്‍ന്നു. 6 മാസം മുമ്ബ് രക്ഷിതാക്കളുടെ പരാതിയില്‍ വെള്ളറട പൊലീസ് അനുവിനെ താക്കീതു ചെയ്യുകയും ശല്യപ്പെടുത്തില്ലെന്ന ഉറപ്പ് എഴുതി വാങ്ങുകയും ചെയ്തിരുന്നു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അനു വീണ്ടും പ്രണയാഭ്യര്‍ഥന നടത്തിയത് അക്ഷിക നിരസിച്ചതാണു പ്രകോപന കാരണമെന്നു നെയ്യാറ്റിന്‍കര ഡിവൈഎസ്‌പി അനില്‍കുമാര്‍ പറഞ്ഞു.ഇന്നലെ രാവിലെ ഒന്‍പതരയോടെ സുഹൃത്തിന്റെ ബൈക്കിലെത്തിയ അനു അക്ഷികയുടെ വീട്ടിലേക്കു ഓടിക്കയറുകയായിരുന്നു. അഷികയുടെ അപ്പൂപ്പന്‍ അപ്പുവാസു (ചെല്ലപ്പന്‍) വീടിന്റെ മുറ്റത്തും അമ്മൂമ്മ ബേബി തുണിവിരിക്കാനായി ടെറസിലുമായിരുന്നു. അപ്പൂപ്പനെ തള്ളിമാറ്റിയ അനു അക്ഷികയുടെ മുറിയിലേക്ക് പാഞ്ഞുകയറി കതകടച്ചു. ഇതു കണ്ടയുടന്‍ ‘അമ്മമ്മേ ഓടിവാ, എന്നെ കൊല്ലാന്‍ പോകുന്നേ’ എന്ന് അക്ഷിക നിലവിളിച്ചു. അതിനിടയില്‍ അനു കൈയില്‍ കരുതിയിരുന്ന സോഡാകുപ്പിയുടെ പൊട്ടിച്ച കഷ്ണം എടുത്ത് അക്ഷികയുടെ കഴുത്ത് മുറിക്കുകയായിരുന്നു. തുടര്‍ന്ന് അക്ഷികയെ കട്ടിലില്‍ തള്ളിയിട്ട ശേഷം അനു സ്വയം കഴുത്ത് മുറിച്ചു.
പ്ലസ്ടു വരെ പഠിച്ച അനു കൂലിവേലയ്ക്ക് പോയിരുന്നു. അഷിക ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിക്കുകയായിരുന്നു. അനു ലഹരി ഉപയോഗിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെങ്കിലും അക്ഷിക അടുത്തിടെ അടുപ്പം ഉപേക്ഷിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിന് കാരണവും മയക്കുമരുന്നിനോടുള്ള അനുവിന്റെ താല്‍പ്പര്യമായിരുന്നു. അനുവിന്റെ ലഹരി ഉപയോഗമാണെന്ന് നാട്ടുകാര്‍ വിലയിരുത്തുന്നു. ഇതിനുശേഷം അക്ഷികയും അനുവും വീണ്ടും ബന്ധം തുടര്‍ന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ലഹരി ഉപേക്ഷിക്കാമെന്ന ഉറപ്പ് വിശ്വസിച്ചാണ് ഇതെന്നാണ് നിഗമനം. അതിന് ശേഷവും അനു ലഹരി ഉപയോഗിക്കുന്നത് അറിഞ്ഞതോടെ വീണ്ടും പിണക്കം തുടങ്ങിയിരിക്കാം. ഇത് നാട്ടിലും ചര്‍ച്ചയായിരുന്നു. ഇന്നലെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശ്രമവും നടന്നു. ഇതോടെ അക്ഷിക തന്നില്‍ നിന്ന് അകലുമെന്ന തോന്നല്‍ അനുവില്‍ ഉണ്ടാക്കിയെന്നും ഇതുകൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസ് നിഗമനം.
യുവാവുമായിട്ടുള്ള പ്രശ്നങ്ങള്‍ എട്ട് മാസങ്ങള്‍ക്കു മുന്‍പ് ഒത്തുതീര്‍പ്പാക്കിയിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. കൊല്ലപ്പെട്ട അക്ഷികയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ഏപ്രിലില്‍ വെള്ളറട പൊലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച. അക്ഷികയെ അനു ശല്യം ചെയ്യുന്നെന്ന് ആരോപിച്ചായിരുന്നു പിതാവിന്റെ പരാതി. തുടര്‍ന്ന് അക്ഷികയെയും അനുവിനെയും രക്ഷിതാക്കള്‍ക്കൊപ്പം സ്റ്റേഷനിലേക്കു വിളിച്ചു വരുത്തുകയും പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇനി ബന്ധം തുടരില്ലെന്ന് അനുവില്‍ നിന്ന് ഒപ്പിട്ടു വാങ്ങിക്കുകയും ചെയ്തിരുന്നു. കൂലിപ്പണിക്ക് പോകുന്ന അനു കാരക്കോണത്ത് ഓട്ടോറിക്ഷാ ഡ്രൈവറുമായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സുഹൃത്തിന്റെ ബൈക്കില്‍ അനു അക്ഷികയുടെ വീട്ടിലെത്തി ക്രൂരകൃത്യം നടത്തിയത്. വീട്ടിലേക്ക് ഓടിക്കയറി വാതില്‍ അടച്ച ശേഷം കയ്യില്‍ കരുതിയിരുന്ന സോഡാ കുപ്പി പൊട്ടിച്ച് അഷികയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. അക്ഷികയുടെ വല്യമ്മയും വല്യച്ഛനും മാത്രമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. അമ്മ തൊഴിലുറപ്പിനും അച്ഛന്‍ പെയിന്റ് ജോലിക്കും പോയിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന അഷികയെയും അനുവിനെയുമാണ്. ഉടന്‍ തന്നെ ഇരുവരെയും കാരക്കോണം ആശുപത്രിയിലേക്കു കൊണ്ടു പോയി. ആശുപത്രിയിലെത്തും മുന്‍പു തന്നെ അക്ഷിക മരിച്ചു.
കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ തോമസ് ചാണ്ടിയുടെ സഹോദരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യം. തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കുടുംബത്തില്‍ നിന്നു തന്നെ തോമസ് ചാണ്ടിക്ക് പിന്‍ഗാമി വേണമെന്നാണ് മേരി ചാണ്ടിയുടെ ആവശ്യം.
തോമസ് ചാണ്ടിയുടെ അനുജന്‍ തോമസ് കെ.തോമസിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മേരി ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. തനിക്കോ മക്കള്‍ക്കോ സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലെന്നും കത്തില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എന്‍സിപി സംസ്ഥാന നേതൃത്വം എന്നിവര്‍ക്കാണ് മേരി ചാണ്ടി നേരത്തെ കത്ത് നല്‍കിയത്.
എന്‍സിപിയില്‍ ഇതേകുറിച്ച് ചര്‍ച്ച നടക്കാനാണ് സാധ്യത. തോമസ് ചാണ്ടിയുടെ കുടുംബത്തിന്റെ അഭിപ്രായം ആരായണമെന്ന് എല്‍ഡിഎഫില്‍ നേരത്തെ തീരുമാനമായിരുന്നു. ഇതേ തുടര്‍ന്നാണ് തോമസ് ചാണ്ടിയുടെ സഹോദരനെ സ്ഥാനാര്‍ഥിയാക്കണമെന്ന താല്‍പര്യം മേരി ചാണ്ടി അറിയിച്ചത്.
അർബുദ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുമ്പോഴായിരുന്നു തോമസ് ചാണ്ടി മരിച്ചത്. പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്നു തോമസ് ചാണ്ടി. ഗതാഗതമന്ത്രിയായാണ് പിണറായി മന്ത്രിസഭയിൽ പ്രവർത്തിച്ചത്. കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ തോമസ് ചാണ്ടി 2006 മുതൽ മൂന്ന് തവണയണ് കുട്ടനാട്ടിൽ നിന്ന് എംഎൽഎയായത്.
അർബുദബാധയെ തുടർന്ന് ഏറെ വർഷങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. ആരോഗ്യ നില കൂടുതൽ വഷളായതിനെ തുടർന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. ഭാര്യ: മേഴ്‌സി ചാണ്ടി. മക്കള്‍: ബെറ്റി, ഡോ. ടോബി. ടെസി. മരുക്കള്‍: ഡോ. അന്‍സു, ജോയല്‍ ജേക്കബ്.
കായല്‍ കൈയേറ്റ വിഷയത്തില്‍ ഗുരുതര ആരോപണങ്ങളും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനവും നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് തോമസ് ചാണ്ടിക്ക് ഗതാഗതമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. തോമസ് ചാണ്ടി കുട്ടനാട്ടിൽ നടത്തിയ ഭൂമിയിടപാടുകൾ ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെൽവയൽ നിയമവും ലംഘിച്ചെന്നും കലക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ മറുഭാഗത്തും യുഡിഎഫിൽ കേരള കോണ്‍ഗ്രസിൽനിന്നു കുട്ടനാട് സീറ്റ് ഏറ്റെടുക്കാൻ കോണ്‍ഗ്രസിൽ ആലോചന. പകരം പുനലൂർ സീറ്റുനൽകി കേരള കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനാണു നീക്കമെന്നാണു സൂചന. കേരള കോണ്‍ഗ്രസ് മുന്‍പ് മൽസരിച്ചിരുന്ന സീറ്റാണ് പുനലൂർ. കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ചർച്ചകളാരംഭിച്ചത്. തോമസ് ചാണ്ടിയുടെ മരണത്തെത്തുടർന്ന് കുട്ടനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഉറപ്പായതോടെയാണ് കോണ്‍ഗ്രസും യുഡിഎഫും ഐക്യശ്രമം വീണ്ടും ശക്തമാക്കിയത്.
എന്നാൽ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേരള കോണ്‍ഗ്രസിലെ ഇരുപക്ഷവും. കുട്ടനാട്ടിൽ കേരള കോണ്‍ഗ്രസ്-എമ്മിന്റെ സ്ഥാനാർഥിയായിരിക്കും മത്സരിക്കുകയെന്നു ജോസ് കെ. മാണി എംപി വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം, കുട്ടനാട്ടിൽ കേരള കോണ്‍ഗ്രസ്-എം സ്ഥാനാർഥി രണ്ടില ചിഹ്നത്തിൽ മൽസരിക്കുമെന്നാണു പി.ജെ.ജോസഫ് എംഎൽഎയുടെ നിലപാട്.
ബിജെപിയ്ക്ക് സംസ്ഥാന പ്രസിഡന്റ് ഇല്ലാതായിട്ട് മൂന്ന് മാസമാകാറായി. ശ്രീധരന്‍ പിള്ളയെ മിസ്സോറാം ഗവര്‍ണറായി നിശ്ചയിച്ച ഉടന്‍ തന്നെ സംസ്ഥാന അധ്യക്ഷനെ നിയമിക്കുമെന്നായിരുന്നു പാര്‍ട്ടി നേതൃത്വം അവകാശപ്പെട്ടത്. എന്നാല്‍ പ്രസിഡന്റിനെ കണ്ടെത്താനുളള എല്ലാ നീക്കങ്ങളും ഗ്രൂപ്പ് തര്‍ക്കത്തില്‍ തട്ടി തകരുകയായിരുന്നു. അമിത് ഷാ 15 ന് കേരളത്തിലെത്തുന്നതിന് മുമ്പ് പാര്‍ട്ടി പ്രസിഡന്റിനെ കണ്ടെത്താനുള്ള യോഗം ഇന്ന് കൊച്ചിയില്‍ നടക്കും
ബിജെപി സംസ്ഥാന നേതാക്കളായ കെ. സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവരാണ് സംസ്ഥാന അധ്യക്ഷപദത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ഒരുങ്ങുന്നത്. ബി.ജെ.പിയിലെ മുരളീധര –കൃഷ്ണദാസ് പക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന ഇരുവര്‍ക്കും പുറമെ മറ്റൊരുസംസ്ഥാന നേതാവ് എ.എന്‍. രാധാകൃഷ്ണനും രംഗത്തിറങ്ങിയേക്കും. സംസ്ഥാന നേതാക്കളുമായി കൂടിയാലോചനകള്‍ക്കായാണ് ദേശീയ വക്താവ് ജി.എല്‍.വി നരസിംഹറാവുവും സംഘടനാ ജോയിന്റ് സെക്രട്ടറി ശിവപ്രകാശും കൊച്ചിയിലെത്തുന്നത്.
ബിജെപിയില്‍ രണ്ട് പക്ഷങ്ങള്‍ തമ്മിലടിച്ചതാണ്, കുമ്മനം മാറിയപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തെത്താന്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് സഹായകരമായത്. അന്ന് പരസ്പരം തര്‍ക്കിച്ചുനിന്നവരാണ് ഇപ്പോഴും കളത്തിലുള്ളത്. വി മുരളിധരന്‍, പി കെ കൃഷ്ണദാസ് പക്ഷം തങ്ങളുടെ നോമിനികളെ പ്രസിഡന്റാക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായിട്ടില്ല. പി കെ കൃഷ്ണദാസ് പക്ഷം എം ടി രമേശിനെ പ്രസിഡന്റാക്കണമെന്ന് വാശിപിടിക്കുമ്പോള്‍ കെ സുരേന്ദ്രന് വേണ്ടിയാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പക്ഷം നിലയുറപ്പിച്ചിരിക്കുന്നത്.
കേന്ദ്രമന്ത്രി വി. മുരളീധരന്‍, ഒ. രാജഗോപാല്‍ എം.എല്‍.എ, മുന്‍സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനംരാജശേഖരന്‍, പി.കെ.കൃഷ്ണദാസ്, സി.കെ. പത്മനാഭന്‍ തുടങ്ങിയ പ്രമുഖനേതാക്കളുമായി ഇവര്‍ ചര്‍ച്ചനടത്തും. ആര്‍.എസ്.എസ് നേതാക്കളുടെ താല്‍പര്യവും ആരായും. തിരുവനന്തപുരം ഉള്‍പ്പടെ പതിനൊന്ന് ജില്ലകളിലെ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് നടപടികള്‍ പൂര്‍ത്തിയായി. തിരുവനന്തപുരത്ത് മുന്‍ സംസ്ഥാന വക്താവ് വി.വി. രാജേഷും മുന്‍ജില്ലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയനും തമ്മിലായിരുന്നു മല്‍സരം.
ജില്ലാ സമിതിയിലെ 151 അംഗങ്ങള്‍ വോട്ടിങില്‍ പങ്കെടുത്തു. ദേശീയ സെക്രട്ടറി എച്ച്. രാജ, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ് എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. എന്നാല്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ ജില്ലാ അധ്യക്ഷനാകണമെന്നില്ല. ആര്‍.എസ്.എസിന്റെ താല്‍പര്യവും സാമുദായിക ഘടകങ്ങളുമൊക്കെ കണക്കിലെടുത്താകും പ്രഖ്യാപനം. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഈ മാസം ഒന്‍പതിനാണ്. നൂറ്റിനാല്‍പത്ത് നിയോജമണ്ഡലങ്ങളില്‍ നൂറ്റിയിരുപതുമണ്ഡലങ്ങളിലും ഭാരവാഹികളായി. സമവായത്തിനാണ് കേന്ദ്രനേതാക്കള്‍ ശ്രമിക്കുന്നത്.
പൗരത്വ നിയമഭേദഗതിക്കെതിരായ നീക്കങ്ങളെ നേരിടുന്നതിനുള്ള പദ്ധതികളാണ് ഇന്നത്തെ യോഗത്തിന്റെ മറ്റൊരു പ്രധാന വിഷയം.മലബാറില്‍ അമിത് ഷായുടെ പൊതുയോഗം ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. എം ടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവര്‍ ഗ്രൂപ്പിന്റെ ഭാഗമായി രംഗത്തെത്തുമ്പോള്‍, അങ്ങനെയല്ലാതെ ശോഭാ സുരേന്ദ്രനും പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ കുമ്മനം രാജശേഖരനെ വീണ്ടും പ്രസിഡന്റാക്കണമെന്ന് സംസ്ഥാനത്തെ ആര്‍എസ്എസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. വട്ടീയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആര്‍എസ്എസ് നിര്‍ദ്ദേശം ബിജെപി നേതൃത്വം അംഗീകരിക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു
സംസ്ഥാന അധ്യക്ഷനുപുറമെ ജില്ലാ പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും ബിജെപിയില്‍ ശക്തമായ തര്‍ക്കം ഉണ്ടെന്നാണ് സൂചന. തിരുവനന്തപുരത്ത് വി വി രാകേഷിനെ ജില്ലാ പ്രസിഡന്റാക്കണമെന്നാണ് മുരളീധര പക്ഷത്തിന്റെ ആവശ്യം. അടുത്ത ഒക്ടോബറില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടി ഭാരവാഹികളുടെ നിയമനം വൈകുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന നേതാക്കള്‍ക്കിടയില്‍തന്നെ അഭിപ്രായമുണ്ട്.
ഇന്ന് സംസ്ഥാനത്തെത്തുന്ന കേന്ദ്ര പ്രതിനിധികള്‍ സംസ്ഥാനത്തെ നേതാക്കളുമായി ഒറ്റയ്‌ക്കൊറ്റക്ക് ചര്‍ച്ച നടത്തുമെന്നാണ് സൂചന. തുടര്‍ന്ന് കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കി അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടറിനു നേരെ കല്ലേറ്. കാറിനു നേരെയാണ് കല്ലെറിഞ്ഞത്. ജോര്‍ജ് അലക്സാണ്ടര്‍ പരുക്കുകളോടെ കൊച്ചിയിലെ ആശുപത്രിയിലാണ്. ആക്രമിച്ചത് സിഐടിയു ഗുണ്ടകളെന്ന് മുത്തൂറ്റ് പ്രതിനിധി. ‘വലിയ കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു, കരുതിക്കൂട്ടി ആക്രമിച്ചു. സിഐടിയു ബോധപൂര്‍വം സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും മുത്തൂറ്റ് പ്രതിനിധി ആരോപിച്ചു.
മുത്തൂറ്റ് കൊച്ചി കോര്‍പറേറ്റ് ഓഫിസില്‍ ഇന്നലെ ജീവനക്കാരെ തടഞ്ഞിരുന്നു. ആയുധം കൊണ്ടല്ല ആശയപരമായാണ് നേരിടേണ്ടതെന്ന് വി ഗാർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ജീവനക്കാരെ പിരിച്ചുവിട്ടെങ്കില്‍ കോടതിയെ സമീപിക്കണമെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു.
അതേസമയം, മുത്തൂറ്റ് ഫിനാൻസിൽ നിന്ന് പിരിച്ചുവിട്ട 166 ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം കടുപ്പിച്ച് സമരസമിതി. ജോലിക്കെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി. സാമ്പത്തികമായി നഷ്ടത്തിലായ ബ്രാഞ്ചുകളാണ് പൂട്ടിയതെന്ന നിലപാടിലാണ് മാനേജ്മെന്റ്.
കഴിഞ്ഞ മാസം ഏഴിനാണ് 166 ജീവനക്കാരെ മുത്തൂറ്റ് ഫിനാൻസ് പിരിച്ചുവിട്ടത്. വേതന വർധനയടക്കമുള്ള ആവശ്യങ്ങളുമായി അൻപത്തിരണ്ട് ദിവസം നീണ്ട സമത്തിൽ പങ്കെടുത്തവരെയാണ് പിരിച്ചുവിട്ടതെന്നും ഇത് ഒത്തുതീർപ്പ് വ്യവസ്ഥകളുടെ ലംഘനമാണെന്നും ആരോപിച്ചാണ് ഈ മാസം രണ്ടാം തീയതി വീണ്ടും സമരം തുടങ്ങിയത്.
സാമ്പത്തികമായി നഷ്ടത്തിലായ നാൽപത്തിമൂന്ന് ബ്രാഞ്ചുകൾ പൂട്ടിയതിനാലാണ് ജീവനക്കാർക്ക് ജോലി പോയതെന്ന് മുത്തൂറ്റ് ഫിനാൻസ്. തുടർച്ചയായ സമരങ്ങൾ മൂലം കേരളത്തിലെ ബിസിനസിൽ വൻ ഇടിവുണ്ടായി. ബ്രാഞ്ചുകൾ പൂട്ടിയത് പ്രതികാര നടപടിയല്ലെന്നും റിസർവ് ബാങ്കിന്റെയടക്കം അനുമതി വാങ്ങിയ ശേഷമാണ് നടപടിയെന്നും എം.ഡി. ജോർജ് അലക്സാണ്ടർ പറഞ്ഞു. മുന്നൂറോളം ജീവക്കാരിൽ 250 പേർക്കു മാത്രമാണ് ജോലിക്കെത്താനായതെന്ന് മാനേജ്മെന്റ് അറിയിച്ചു.
വഴിയില്‍ കിടന്ന വലിയ കല്ലെടുത്ത് ഓടിവന്ന് കാറിനുമുകളിലേക്ക് എറിയുകയായിരുന്നു. നീല ഷര്‍ട്ടും മുണ്ടും ധരിച്ചയാളാണ് അക്രമി. കാറിന്റെ മുൻസീറ്റിൽ, ഇടതു വശത്ത് ഇരിക്കുകയായിരുന്ന ജോർജ് അലക്സാണ്ടറിന്റെ തലയ്ക്കാണ് ഏറ് കൊണ്ടത്.
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സ്കാനിങ്ങിനു വിധേയനാക്കി. സിഐടിയുവിന്റെ നേതൃത്വത്തിൽ മൂത്തൂറ്റ് ഫിനാൻസ് കോർപറേറ്റ് ഓഫിസിനു മുന്നിൽ 4 ദിവസമായി സമരം നടക്കുകയാണ്. ഡിഐജി ഓഫിസിനു മുന്നിൽ കേന്ദ്രീകരിച്ച്, ജീവനക്കാരുമായി കോർപറേറ്റ് ഓഫിസിലേക്കു നീങ്ങുന്നതിനിടെ, ഡിഐജി ഓഫിസിനു മുന്നിൽ വച്ചാണ് ആക്രമണം.
ആക്രമിച്ചത് സിഐടിയു ഗുണ്ടകളെന്ന് മുത്തൂറ്റ് പ്രതിനിധി. ‘വലിയ കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു, കരുതിക്കൂട്ടി ആക്രമിച്ചു. സിഐടിയു ബോധപൂര്‍വം സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും മുത്തൂറ്റ് പ്രതിനിധി ആരോപിച്ചു.
കൊടൈക്കനാലിന് സമീപം നടന്ന വാഹനാപകടത്തിൽ പതിനെട്ടാം പടി സിനിമയിലൂടെ ശ്രദ്ധ നേടിയ നകുൽ തമ്പി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. കാമക്കാപട്ടിക്കടുത്തുണ്ടായ വാഹനാപകടത്തിലാണ് നടന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയും നടനും റിയാലിറ്റി ഷോയിലെ നര്‍ത്തകനുമായ നകുല്‍ തമ്പിയും സുഹൃത്തായ ചാവടിമുക്ക് സ്വദേശി ആര്‍.കെ.ആദിത്യ(24)യുമാണ് അപകടത്തിൽ തലയില്‍ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവര്‍. ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം നടന്നത്.
തിരുവനന്തപുരത്തുനിന്ന് രണ്ടു കാറുകളിലായി കൊടൈക്കനാലില്‍ എത്തിയതായിരുന്നു ഇവരു സുഹൃത്തുക്കളും. നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഒരു കാറില്‍ നകുലും ആദിത്യയും മറ്റൊരു കാറില്‍ മറ്റ് മൂന്നു സുഹൃത്തുക്കളും യാത്രചെയ്യുകയായിരുന്നു. നകുൽ സഞ്ചരിച്ച കാര്‍ സ്വകാര്യബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ നകുലിനെയും ആദിത്യയെയും ആദ്യം വത്തലഗുണ്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ശേഷം ഇവരെ വിദഗ്ദ്ധചികിത്സയ്ക്കായി മധുര വേലമ്മാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. പരിക്ക് ഗുരുതരമായതിനാൽ തന്നെ ഇരുവരും ഇപ്പോള്‍ ഐ.സി.യു.വിൽ ചികിത്സയിലാണ്.
ഇവരെ സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകൾ പ്രചരിപ്പിക്കരുതെന്നും ഓരോ നിമിഷവും നകുലിന്റെ കുടുംബവുമായി ഞങ്ങൾ ബന്ധപെടുന്നുണ്ടെന്നും ഇപ്പോൾ വേണ്ടത് പ്രാർത്ഥിക്കുക എന്നത് മാത്രമാണെന്നും നടൻ അമ്പി നീനാസം കുറിച്ചിരിക്കുന്നു. വാട്സാപ്പ് വഴി വരുന്ന വ്യാജ വാര്‍ത്തകൾ ഞങ്ങളെയും, അവരുടെ കുടുംബത്തെയും, വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നും അമ്പി നീനാസം ഫെയ്സ്ബുക്കിൽ കുറിച്ചു.
പൂർണമായും വായിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് നടൻ കുറിപ്പ് പങ്കുവയ്ക്കുന്നത്. നകുലിനും, അവന്റെ സുഹൃത്തിനും അപകടം സംഭവിച്ചു എന്നുള്ള വാർത്ത സത്യമാണെന്നും പക്ഷേ, ഇപ്പോൾ വാട്സ്ആപ്പ് വഴി വന്നുകൊണ്ടിരിക്കുന്ന ചില വാർത്തകൾ തെറ്റാണെന്നും അതുകൊണ്ടാണ് ഈ തുറന്നെഴുത്തെന്നും അമ്പി നീനാസം പറയുന്നു.
കുറിപ്പ് വായിക്കാം: പൂർണമായും വായിക്കുക, നകുലിനും, അവന്റെ സുഹൃത്ത് ആദിത്യനും അപകടം സംഭവിച്ചു എന്നുള്ള വാർത്ത സത്യമാണ്. പക്ഷേ, ഇപ്പോൾ വാട്സ്ആപ്പ് വഴി വന്നുകൊണ്ടിരിക്കുന്ന ചില വാർത്തകൾ തെറ്റാണ്. അതുകൊണ്ടാണ് ഈ തുറന്നെഴുത്ത്….
ഓരോ നിമിഷവും അവന്റെ ഫാമിലിയുമായി ഞങ്ങൾ ബന്ധപെടുന്നുണ്ട്. ഇപ്പോൾ വേണ്ടത് പ്രാർഥിക്കുക എന്നത് മാത്രമാണ്. വാട്സാപ്പ് വഴി വരുന്ന ഫെയ്ക്ക് ന്യൂസുകൾ ഞങ്ങളെയും, അവരുടെ കുടുംബത്തെയും, വല്ലാണ്ട് വേദനിപ്പിക്കുന്നുണ്ട്….
ഇപ്പൊ അവനും അവന്റെ ഫ്രണ്ടും മധുരാ മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ചികിത്സയിലാണ് ഉള്ളത്. 48 മണിക്കൂർ ഒബ്സർവേഷനിൽലാണ്. അതിനു മുമ്പായി ദയവു ചെയ്ത് സോഷ്യൽ മീഡിയ വഴി ഫെയ്ക്ക് ന്യൂസുകൾ ഉണ്ടാക്കരുത്. ഞങ്ങടെ കൂടെ ഉള്ളവർ എല്ലാവരും ആത്മാർഥമായി വിശ്വസിക്കുന്നുണ്ട്, അഭിനയത്തിലേക്കും ഡാൻസിലേക്കും അവൻ വീണ്ടും തിരിച്ചുവരുമെന്ന്. കൂടെ,… അവന്റെ സുഹൃത്തും പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്കെത്തുമെന്ന്. എല്ലാവരോടുമുള്ള അപേക്ഷയാണ്. സത്യമറിയാതെ ഫേക്ക് ന്യൂസ് പ്രചരിപ്പിക്കാതിരിക്കുക. കഴിയുമെങ്കിൽ,… അവർക്ക് രണ്ട് പേർക്കും വേണ്ടി ഉള്ളറിഞ്ഞ് പ്രാർത്ഥിക്കുക.’–അമ്പി കുറിച്ചു.