മതം പറഞ്ഞ് വോട്ടുചോദിച്ച ലീഗ് പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി നാട്ടുകാര്‍ മാപ്പുപറയിപ്പിച്ചു. മലപ്പുറം കരുവാരകുണ്ടിലാണ് സംഭവം. സംഭവത്തില്‍ സിപിഎം കരുവാരകുണ്ട് പോലീസിന് പരാതി നല്‍കി.

പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥി അറുമുഖത്തിനെതിരെയാണ് വര്‍ഗീയ പ്രചരണമുണ്ടായത്. അറുമുഖന്‍ കാഫിര്‍ ആയതിനാല്‍ മുസ്ലിം സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്നാണ് ലീഗ് പ്രവര്‍ത്തകന്‍ ഹൈദ്രോസ് ഹാജി ഒരു വീട്ടിലെത്തി പറഞ്ഞത്.

‘അറുമുഖം ഹിന്ദുവാണ്, മറ്റവന്‍ മുസ്ലീമാണ് അവന് വോട്ട് ചെയ്യൂ’ എന്നാണ് ലീഗ് പ്രവര്‍ത്തകന്‍ പറഞ്ഞത്. എന്നാല്‍ ഇതറിഞ്ഞെത്തിയ നാട്ടുകാര്‍, സ്‌കൂട്ടറെടുത്ത് പോകാന്‍ ശ്രമിക്കുകയായിരുന്ന അയാളെ തടഞ്ഞുനിര്‍ത്തി മാപ്പുപറയിച്ചു. തെറ്റുപറ്റിയെന്നും ഇനി പറയില്ലെന്നും ഇയാള്‍ വ്യക്തമാക്കി. മനുഷ്യരെ മനുഷ്യരായി കാണൂവെന്നും, പ്രദേശത്ത് പള്ളിക്കായി സ്ഥലം വിട്ടകൊടുത്തയാളാണ് അറുമുഖന്‍ എന്തറിഞ്ഞാണ് വര്‍ഗീയപ്രചരണം നടത്തുന്നതെന്നും നാട്ടുകാര്‍ ഇയാളോട് ചോദിച്ചു.

അതേസമയം, മതവിദ്വേഷം പ്രചരിപ്പിച്ച് വോട്ടു പിടിക്കാന്‍ ശ്രമിച്ചതിന് സിപിഎം കരുവാരകുണ്ട് പോലീസിന് പരാതി നല്‍കി. എന്നാല്‍ ഇത്തരത്തില്‍ പ്രചാരണം നടത്തിയ ഹൈദ്രോസ് ഹാജിക്ക് മുസ്ലിം ലീഗുമായി ബന്ധമില്ലെന്നും ഇയാളെ മുന്‍പ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ് എന്നുമാണ് മുസ്ലിംലീഗ് നേതൃത്വത്തിന്റെ വിശദീകരണം.