Kerala

പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു. പത്തനാപുരം താഴത്തു മലയില്‍ ഡൈനീഷ് ബാബു (30) ആണ് മരിച്ചത്. കഴിഞ്ഞ 22നായിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനു പൊതുസ്ഥലത്ത് ഒരു സംഘം പരസ്യമായി മദ്യപിച്ചതു ഡൈനീഷ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായി ഡൈനിഷിനെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡൈനീഷ് തിങ്കളാഴ്ച രാത്രിയാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കുന്നിക്കോട് പൊലീസ് അറസ്റ്റു ചെയ്തു.

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ പുതിയ ടീസര്‍ പുറത്ത്. മോഹന്‍ലാലിന്റെ ആരാധകരുടെ ഫെയ്സ്ബുക്ക് പേജിലാണ് പുതിയ ടീസര്‍ എത്തിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്

അഞ്ച് ഭാഷയിലായി പുറത്തിറങ്ങുന്ന ചിത്രം അമ്പതിലേറെ രാജ്യത്തെ 5000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. മാര്‍വെല്‍ സിനിമകള്‍ക്ക് വി.എഫ്.എക്‌സ് ഒരുക്കിയ അനിബ്രയിനാണ് മരയ്ക്കാറിന് വി.എഫ്.എക്‌സ് ഒരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്.

ഫെബ്രുവരിയി മാസത്തിൽ ഇന്ത്യയില്‍ ഏറ്റവും കൂടിയ ചൂട് ഞായറാഴ്ച കോട്ടയത്ത് രേഖപ്പെടുത്തി. ഫെബ്രുവരി ഒന്നിന് കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് ഇതിന് തൊട്ടുതാഴെയുള്ള ചൂട് രേഖപ്പെടുത്തിയത്. ‌‌ഞായറാഴ്ച കോട്ടയത്ത് രേഖപ്പെടുത്തിയ ചൂട് 38.4 ഡിഗ്രി സെല്‍ഷ്യസ്. 38.5 ഡിഗ്രിയാണ് റബ്ബര്‍ ബോര്‍ഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സൈറ്റിലും ഇതേ കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ചൂട് കുറഞ്ഞു. 36.5 ഡിഗ്രി. ഈ മാസം 37.8 ഡിഗ്രി സെല്‍ഷ്യസ് ഫെബ്രുവരി 17-നും 11-നുമുണ്ടായി. 1999-ലും 2018-ലും 37.8 ഡിഗ്രി സെല്‍ഷ്യസ് ചൂട് വന്നിരുന്നു. കോട്ടയത്ത് ആറുവര്‍ഷം മുമ്പ്മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ 38.5 ഡിഗ്രി സെല്‍ഷ്യസ് ചൂട്, രേഖപ്പെടുത്തിയിരുന്നു. പക്ഷേ, ഫെബ്രുവരിയില്‍ ഇത്ര ചൂട് വന്നിട്ടില്ല. ഈ മാസം 10 തവണ ചൂട് 37 ഡിഗ്രി കടന്നു.

എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന് കോടതിയുടെ താക്കീത്. അഞ്ചുമിനുട്ടിനകം ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്. അല്ലെങ്കില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കി. കോതമംഗലം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കളക്ടര്‍ക്കെതിരായ കോടതി അലക്ഷ്യക്കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഉത്തരവ്.

രാവിലെ കേസ് പരിഗണിച്ചപ്പോള്‍ എവിടെ കളക്ടര്‍ എന്ന് കോടതി ചോദിച്ചു. എന്നാല്‍ കളക്ടര്‍ ഹാജരായിരുന്നില്ല. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. കളക്ടര്‍ സ്വന്തം ഇഷ്ടപ്രകാരമല്ല ഹാജരാകേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഇതേത്തുടര്‍ന്ന് കളക്ടര്‍ക്ക് ഹാജരാകാന്‍ ഉച്ചയ്ക്ക് 1.45 വരെ സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.കോതമംഗലം പള്ളികോതമംഗലം ചെറിയ പള്ളി കലക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് സഭാ വികാരിക്കു നിയന്ത്രണം കൈമാറണമെന്ന മുന്‍ഉത്തരവു നടപ്പായില്ലെന്ന് ആരോപിച്ച് ഓര്‍ത്തഡോക്സ് സഭാ വികാരി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഇന്ന് വാദം കേള്‍ക്കുന്നത്‌

29 വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതായില്ലെന്ന് പരാതി. സ്കൂള്‍ മാനേജ്മെന്റ് വീഴ്ച കാരണമാണ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാതെ വന്നതെന്ന് മാതാപിതാക്കൾ ആരോപിച്ചു. സ്കൂളിന് അംഗീകാരമില്ലെന്നത് മറച്ചുവെച്ചുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷയെഴുതാന്‍ സാധിക്കാത്തത്. തോപ്പുംപടി മൂലംകുഴി സ്കൂളിന് മുന്നിൽ വിദ്യാർത്ഥികളും മാതാപിതാക്കളും പ്രതിഷേധിക്കുകയാണ്. സ്കൂളിൽ മാനേജ്മെന്റിന്റെ വീഴ്ചയെ തുടർന്നാണ് പരീക്ഷ എഴുതാൻ സാധിക്കാത്തതെന്ന് സ്കൂളിൽ കവാടം ഉപരോധിക്കുന്ന മാതാപിതാക്കൾ ആരോപിച്ചു.

 

 

സംസ്ഥാനത്തോടുന്ന കോൺട്രാക്ട് ഗാരേജ് ബസുകൾക്ക് പുതിയ ഏകീകൃത കളർകോഡ് നിർബന്ധമാക്കി ഉത്തരവിറങ്ങി. വെളളയിൽ വൈലറ്റും ഗോൾഡൻ വരകളുമാണ് പുതിയ കോഡ്. ഉത്തരവ് മാര്‍ച്ച് ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയും മാത്രമേ പാടുള്ളൂ എന്നും മുൻവശത്ത് ടൂറിസ്റ്റ് എന്ന് മാത്രമേ എഴുതാവൂ എന്നുമായിരുന്നു ആദ്യതീരുമാനം. എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍ അല്‍പ്പം മയം വരുത്തി. അങ്ങനെയാണ് വെള്ളനിറമടിച്ച ടൂറിസ്റ്റ് ബസുകളുടെ മധ്യഭാഗത്ത് ചാരനിറത്തിനുപകരം വയലറ്റും ഗോള്‍ഡും നിറങ്ങളാവാമെന്ന ഉത്തരവിറങ്ങിയത്.

നേരത്തേ വശങ്ങളില്‍ നിഷ്‌കര്‍ഷിച്ചിരുന്ന വെള്ള പശ്ചാത്തലത്തില്‍ ചാരനിറത്തിലുള്ള വരകള്‍ക്കു പകരം പത്ത് സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റും അതിനുമുകളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതിയില്‍ സ്വര്‍ണനിറത്തിലെ വരയുമാണ് പുതുതായി അനുവദിച്ചത്. ഇവ തമ്മില്‍ ഒരു സെന്റീമീറ്റര്‍ അകലം വേണം. മാത്രമല്ല മുന്‍വശത്ത് ടൂറിസ്റ്റ് എന്നതിനു പകരം ഓപ്പറേറ്ററുടെ പേരെഴുതാനും അനുവദിച്ചു. പക്ഷേ 12 ഇഞ്ച് വീതിയില്‍ സാധാരണ അക്ഷരങ്ങളില്‍ വെള്ള നിറത്തില്‍ മാത്രമേ പേരെഴുതാന്‍ പാടുള്ളൂ. പിന്‍വശത്ത് 40 സെന്റീമീറ്റര്‍ വീതിയില്‍ പേരും ഉടമയുടെയോ ഓപ്പറേറ്റുടെയോ മേല്‍വിലാസവും എഴുതാനുള്ള അനുമതിയും നല്‍കി.

ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടുന്ന കോണ്‍ട്രാക്റ്റ് ക്യാരേജ് വിഭാഗത്തിലെ എല്ലാ വാഹനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. 13-ല്‍ കൂടുതല്‍ സീറ്റുകളുള്ള മിനിവാനുകള്‍ക്കും നിറംമാറ്റം വേണ്ടിവരും. മാര്‍ച്ച് മുതല്‍ നിറംമാറ്റം നിലവില്‍വരും. നിലവില്‍ മറ്റ് നിറങ്ങള്‍ അടിച്ചിട്ടുള്ള ബസുകള്‍ ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുമ്പോള്‍ വെള്ളനിറത്തിലേക്ക് മാറണം. പുതിയ നിയമം അനുസരിച്ച് ഇനിമുതല്‍ ടൂറിസ്റ്റു ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് പകരം പത്ത് സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റും അതിനുമുകളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതിയില്‍ സ്വര്‍ണനിറത്തിലെ വരയും മാത്രമേ പാടുള്ളൂ. മറ്റുനിറങ്ങളോ എഴുത്തോ, ചിത്രപ്പണികളോ, അലങ്കാരങ്ങളോ പാടില്ല.

ടൂറിസ്റ്റ് ബസ് ഉടമകള്‍ തമ്മിലുണ്ടായ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. നിയന്ത്രണമില്ലാത്തതിനാല്‍ മോഡലുകളുടെയും സിനിമാതാരങ്ങളുടെയും ഉള്‍പ്പെടെ അവരവര്‍ക്ക് ഇഷ്ടമുള്ള ചിത്രങ്ങളാണ് ബസുടമകള്‍ ബസുകളില്‍ പതിച്ചിരുന്നത്. ഇത്തരം ചിത്രങ്ങള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിച്ച് അപകടമുണ്ടാക്കുന്നുവെന്നത് ഉള്‍പ്പെടെയുള്ള കണ്ടെത്തലാണ് ഏകീകൃത നിറത്തിലേക്ക് എത്തിച്ചത്. ഒരുവിഭാഗം ടൂര്‍ ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് എസ്‍ടിഎ ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. ടൂറിസ്റ്റ് ടാക്സി വാഹനങ്ങള്‍ക്ക് അനുവദിച്ച വെള്ളനിറമാണ് കോണ്‍ട്രാക്ട് കാരേജ് ബസുകള്‍ക്കും ബാധകമാക്കിയത്. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന ബസുകളും ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുന്നവയും നിയമാനുസൃതമായ നിറത്തിലേക്ക് മാറണം.

ബസിന്റെ ഉള്ളിലെ ലൈറ്റുകളും സീറ്റുകള്‍ അടക്കമുള്ളവ എങ്ങനെ വേണമെന്ന് കേന്ദ്ര ഗതാഗതനിയമത്തില്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെയാണ് ഇത്തരം നിയമലംഘനങ്ങള്‍. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരമാണ് ഇതിനൊക്കെ കാരണം. ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബസുടമകള്‍ തന്നെ ഗതാഗത കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

സ്‍കൂളിലെ വിനോദ യാത്രക്കിടെ ടൂറിസ്റ്റ് ഡ്രൈവര്‍മാര്‍ നടത്തിയ നിയമലംഘനങ്ങളും ബസുകളുപയോഗിച്ച് സ്‍കൂളില്‍ അഭ്യാസപ്രകടനം നടത്തിയതും മറ്റും അടുത്തിടെ വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഉള്ളില്‍ ഡാന്‍സ് ഫ്‌ളോറുകള്‍ സജ്ജീകരിച്ചും ലേസര്‍ലൈറ്റുകള്‍ ഉള്‍പ്പെടെ ഘടിപ്പിച്ചുമുള്ള ഈ ബസുകളുടെ പരാക്രമങ്ങള്‍ക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്.

സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളുമൊക്കെയാണ് പല ടൂറിസ്റ്റ് ബസുകളുടെ ബോഡിയില്‍ നിറയെ. ചെവി പൊട്ടുന്ന ശബ്ദസംവിധാനങ്ങളും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍ മുന്നോട്ടുവരുമ്പോള്‍ അതിനെയൊക്കെ പരസ്യമായി വെല്ലുവിളിക്കുന്ന ബസുടമകളെയും ജീവനക്കാരെയും അടുത്തിടെ കണ്ടു വരുന്നുണ്ട്. ടൂറിസ്റ്റ് ബസുകളുടെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്‍ യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് പേരിനും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതായത് ഈ ബസുടമകളും ജീവനക്കാരും ചോദിച്ചുവാങ്ങിയ നടപടിയാണ് ഇതെന്ന് ചുരുക്കം.

സംസ്ഥാനത്ത് റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് 2018 ഏപ്രില്‍ മുതല്‍ ഏകീകൃത നിറം നിര്‍ബന്ധമാക്കിയിരുന്നു. സിറ്റി, മൊഫ്യൂസല്‍, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ സര്‍വ്വീസുകളുടെ തരം അനുസരിച്ച് മൂന്നുതരം നിറങ്ങളാണ് ഏര്‍പ്പെടുത്തിയത്.

സ്വന്തം കുഞ്ഞിനെ കല്ലിലടിച്ചു കൊന്നവളുടെ ഇനമല്ലേ നീയൊക്കെ?
നാളെ മുതൽ ഓരോ സ്ത്രീയും വീടുകളിലും തൊഴിലിടങ്ങളിലും ഒക്കെ നേരിടേണ്ടി വരുന്ന ഒരു പ്രധാന ചോദ്യമാണിത്. ക്രിമിനൽ മാനസികാവസ്ഥ ഉള്ള ഒരു സ്ത്രീ സ്വന്തം കുഞ്ഞിനെ മൃഗീയമായി കൊന്നുകളഞ്ഞ വാർത്ത പടർന്നപ്പോൾ നാട്ടിലുള്ള എല്ലാ സ്ത്രീകളും മക്കളെക്കൊല്ലുന്നവരായി മാറി. അവൾ കാമുകനൊപ്പം ജീവിക്കാനാണ് അത് ചെയ്തത് എന്നു വെളിപ്പെടുത്തിയപ്പോൾ ഇവിടുള്ള എല്ലാ പെണ്ണുങ്ങളും കാമുകൻമാരുള്ള കാമഭ്രാന്തികൾ ആയിമാറി. അവളുടെ ശരീരഭാഗങ്ങളിൽ മുളകുപൊടി തേക്കണം എന്നും അവളെ പലതരത്തിൽ പീഢിക്കണമെന്നും വരെയുള്ള അഭിപ്രായങ്ങളാണ് സ്ത്രീകൾ ഉൾപ്പെടെ പറയുന്നത്. തെറ്റുചെയ്യുന്നവരെ ബലാത്സംഗം ചെയ്തു കൊല്ലണം എന്നൊക്കെ പറയുന്നത് മറ്റൊരു തരത്തിലുള്ള മനോവൈകല്യം എന്നല്ലാതെ എന്ത് പറയാൻ.

കാമുകനൊപ്പമുള്ള ജീവിതം കൊതിച്ച് നൊന്തുപെറ്റ ഓമനക്കുഞ്ഞിനെ കൊന്നുകളഞ്ഞ ഒരു ഭ്രാന്തിയുടെ പ്രവർത്തിക്ക് ഉത്തരം പറയേണ്ടതും അഗ്നിപരീക്ഷ നേരിടേണ്ടിവരുന്നതും മുഴുവൻ സ്ത്രീകളും കൂടിയാണന്നുള്ളതാണ് വിഷമകരമായ കാര്യം. എങ്കിൽ ഒന്ന് പറയട്ടെ.. ഒരു നെറികെട്ട കാമുകനും വേണ്ടിയും സ്വന്തം കുഞ്ഞുങ്ങളെ ഒന്ന് നുള്ളിനോവിക്കാൻ പോലും മനസ്സില്ലാത്ത സ്ത്രീകളാണ് ഇവിടെയുള്ളതിൽ കൂടുതലും. സ്വന്തം പെണ്മക്കളെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കുകയും, ഉപയോഗിച്ചു സുഖിച്ചിട്ടു കൊന്നുകളയുകയും ചെയ്യുന്ന ഒരുപാട് അച്ചന്മാരുണ്ട് നാട്ടിൽ. എന്നുകരുതി ഇവിടെയുള്ള എല്ലാ അച്ഛന്മാരും പീഡകരും, ബലാത്സംഗികളും, കൊലപാതകികളും അല്ല. അവരുടെയൊക്കെ മാത്രം നാടാണ് ഇത് എന്നങ്ങു ഉറപ്പിക്കാനും കഴിയില്ല.

മനുഷ്യരിൽ വ്യെത്യസ്തങ്ങളായ സ്വഭാവ രീതികൾ ഉള്ള ആളുകൾ ഉണ്ട്. പലരിലെയും ക്രിമിനൽ സ്വഭാവവും, പ്രകടിപ്പിക്കുന്ന അളവും കൂടിയും കുറഞ്ഞും ഒക്കെയിരിക്കും. അല്ലാതെ ആണായതുകൊണ്ട്, പെണ്ണായതുകൊണ്ടു എന്നൊന്നും തരം തിരിച്ചു കുറ്റകൃത്യത്തെ ലഘൂകരിക്കാനോ പർവ്വതീകരിച്ചു കാണിക്കാനോ ഒന്നും ആകില്ല. സ്ത്രീകളെ മുഴുവൻ തെറി വിളിക്കുകയും അശ്ലീലം പറയുകയും ചെയ്യുന്നവർ ഒന്ന് ചിന്തിക്കണം. നിങ്ങളുടെയൊക്കെ ഓരോ വീടുകളിലും ഈ വാർത്തകൾ പോലും അറിയാതെ പാചകം ചെയ്തും പശുവിനെ നോക്കിയും, മക്കളെ വളർത്തിയും ഒക്കെ സ്വന്തം കാര്യംപോലും ശ്രദ്ധിക്കാൻ സമയം തികയാത്ത പെണ്ണുങ്ങൾ ഉണ്ട്. നിങ്ങൾ വലിച്ചെറിയുന്ന ഓരോ ഉരുളൻ കല്ലുകളും ഈ പാവപ്പെട്ടവരുടെ ആത്മാർത്ഥതയെ കൂടിയാണ് മുറിപ്പെടുത്തുന്നത്.അതുപോലെ മക്കൾക്ക്‌ വേണ്ടിമാത്രം പലതും സഹിച്ച് ജീവിക്കുന്നവരും, മരിക്കാൻ തയ്യാറാകുന്നവരും ഉണ്ട്. ഇവരെല്ലാവരും നിങ്ങളൊക്കെ പറയുന്നപോലെ കാമഭ്രാന്തികളൊന്നും അല്ല. എന്തെങ്കിലും കുസൃതി കാട്ടുന്ന കുഞ്ഞുങ്ങളെ ഈർക്കിൽ കൊണ്ടൊന്നു കൊട്ടിയാൽ രാത്രിമുഴുവൻ കൊട്ട് കൊണ്ടിടം ഊതി ഉമ്മകൾ കൊടുത്തു തഴുകി, ഉറങ്ങാതിരുന്ന അമ്മമാരും ഉണ്ട്. ഒരു സ്ത്രീ അപകടകാരിയാണ് എന്നറിയുമ്പോൾ ലോകത്തുള്ള എല്ലാ സ്ത്രീകളും വൃത്തികെട്ടവളുമാർ എന്ന തരത്തിലേക്ക് തരംതാണ് ചിന്തിക്കുവാൻ തോന്നുന്നതും ഒരു മനോരോഗമാണ്.

അടുത്തതായി അവൾ കാമുകി ആയതാണ് പ്രശ്നം. സത്യത്തിൽ അവൾക്കൊരു കാമുകനുണ്ടന്നതിൽ നമുക്കൊക്കെ എന്താണിത്ര പ്രശ്നം. പക്ഷെ അതിന്റെ പേരിൽ ഒരു കുഞ്ഞിനെ ഇല്ലാതാക്കിയതാണ് തെറ്റ്. ഭഗവാൻ കൃഷ്ണനെക്കാൾ അധികം കാമുകിമാരുള്ള, ചില കുലപുരുഷന്മാർ, കാമുകൻ ഉള്ളത് എന്തോ വലിയ പാപമാണ് എന്നരീതിയിൽ fb യിൽ തള്ളുന്ന തള്ളൽ ഉണ്ടല്ലോ? തനി ആഭാസന്മാരാണ് ഇവരൊക്കെ എന്നു പറയേണ്ടി വരുന്നു. പിന്നെ സ്ത്രീകളോട് ചിലതു പറയാം. പ്രണയിക്കുന്നത് ഒരു തെറ്റൊന്നും അല്ല. പക്ഷെ മറ്റുള്ള ഒരാളെയും ദ്രോഹിക്കുന്ന തരത്തിലാകരുത്. കാമുകനെ തെരഞ്ഞെടുക്കുമ്പോൾ അന്തസ്സുള്ളവനെ വേണം തെരഞ്ഞെടുക്കാൻ. പ്രണയത്തിന്റെ പേരിൽ പിറകെ നടന്നു ശല്യം ചെയ്യുന്നവനെയോ, നിങ്ങൾ എന്ന വ്യക്തിയെ കരിവാരിത്തേച്ച് തകർക്കാൻ സാധ്യത ഉള്ളവനെയോ ആകരുത്.നിനക്കു മക്കളുണ്ടങ്കിൽ, അതിനെ ഒഴിച്ചുനിർത്തണം എന്നു നിർബന്ധം പിടിക്കുന്നവനോടു പോടാ പുല്ലേ എന്ന് പറയുവാനുള്ള തന്റേടം വേണം.

മക്കൾക്ക്‌ നേരെ എന്ത് അധിക്രമം കാണിക്കുന്നവനായാലും നിയന്ത്രിക്കാൻ കഴിയാതെ വന്നാൽ കൊന്നുകളഞ്ഞേക്കണം. ശേഷം നിങ്ങൾക്ക് ജയിലിൽ പോകുകയോ ആത്മഹത്യ ചെയ്യുകയോ ആകാം. കുഞ്ഞുങ്ങളെ സംരക്ഷിക്കുവാൻ കഴിയാത്തവർ പ്രസവം നിർത്തി വിവാഹം കഴിക്കുകയൊ കുഞ്ഞുങ്ങളെ പ്രസവിക്കാതിരിക്കുകയോ ചെയ്യണം. ചില മൃഗങ്ങളെപ്പോലെ പെറ്റിട്ട് ഭക്ഷിക്കരുത്. നിങ്ങള്ക്ക് നിങ്ങളുടെ കാമുകൻ കുഞ്ഞുങ്ങളെക്കാൾ പ്രധാനമാണെങ്കിൽ അതിനെ അമ്മത്തൊട്ടിലിൽ എങ്കിലും എത്തിക്കണം. കൊന്ന്കളയരുത്. ഏതേലും അലന്ന ഒരുത്തനെ പ്രണയിച്ചുപോയാൽ അവന്റെയൊപ്പം ജീവിക്കണമെന്നും പറഞ്ഞു അനാവശ്യം കാണിച്ചു ലോകത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകളെ മുഴുവൻ പ്രതിക്കൂട്ടിലാക്കരുത്. ഒരുത്തിക്കു ഭ്രാന്തു മൂത്തപ്പോൾ, അതിനെ കാമഭ്രാന്തായി കണക്കാക്കി, അതിന്റെ പാപം എല്ലാ സ്ത്രീകളുടെയും തലയിൽ ചാർത്തരുത്. നാട്ടിലെ മര്യാദയുള്ള എല്ലാ സ്ത്രീകളും അത്തരത്തിലുള്ള കാമഭ്രാന്തികളും അല്ല. ക്രിമിനൽ മനസ്സുള്ള, മറ്റുള്ളവരെ കൊന്ന് ഭ്രാന്തു തീർക്കുന്ന ഏതൊരു മനുഷ്യനും അങ്ങേയറ്റത്തെ ശിക്ഷതന്നെ കിട്ടണം.

നന്മയുള്ള, സാധാരണ മനസുള്ള ഒരു അമ്മയ്ക്കും ഒരു കുഞ്ഞിനേയും കൊല്ലാൻ കഴിയില്ല.ഏതോ ഒരുത്തനെ ആഗ്രഹിച്ചു സ്വന്തം കുഞ്ഞിനെ കുരുതി കൊടുത്ത അവരെ ലോകം മുഴുവൻ കല്ലെറിയട്ടെ. അർഹിക്കുന്ന ശിക്ഷതന്നെ നിയമ സംവിധാനങ്ങൾക്ക് നൽകുവാൻ കഴിയട്ടെ. മുലപ്പാലിനു കൊതിപൂണ്ട് ഉണർന്നു കരഞ്ഞപ്പോൾ പെറ്റമ്മയുടെ അനീതിക്ക് പാത്രമായി മരണമടഞ്ഞ കുഞ്ഞാവയ്ക്ക് മാപ്പ്. ആദരാഞ്ജലികൾ,

ഒരുവേളയിൽ മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം തള്ളി പറഞ്ഞ നായകനാണ് ഫഹദ്. ഒരിടവേളക്ക് ശേഷം ഫഹദിന്റെ തിരിച്ചു വരവ് ജനങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. ഇന്ന് മലയാള സിനിമ നായകന്മാരിൽ ഏറ്റവും കൂടുത കയ്യടി നേടുന്ന നടനാണ് ഫഹദ്.സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞ മലയാള സിനിമയുടെ പുതുതലമുറയിലെ ക്ലാസിക് നായകന്‍ സൂപ്പര്‍ താരം എന്ന ഇമേജ് ഇല്ലാതെയാണ് സൂപ്പര്‍ നായകനായി നിലകൊള്ളുന്നത്. ഹഹദിന്റെ രണ്ടാം തിരിച്ചു വരവിന് ആദ്യത്തെ സാധ്യത ഒരുക്കിയത് സംവിധായകന്‍ ലാല്‍ ജോസ് ആയിരുന്നു.

‘കൈയ്യെത്തും ദൂരത്ത്’ എന്ന സിനിമ നല്‍കിയ പരാജയത്തില്‍ നിന്ന് ഫഹദ് സംവിധായകനായി മലയാള സിനിമയില്‍ മടങ്ങി എത്താനാണ് ആഗ്രഹിച്ചത്. അങ്ങനെ ലാല്‍ ജോസിനോട് ആഗ്രഹം പറഞ്ഞപ്പോള്‍ ലാല്‍ ജോസ് പറഞ്ഞത് നീ വെയിലത്ത് നിന്ന് ക്ലാപ്പടിക്കേണ്ടവനല്ല നായകനായി നിന്നെ ഇനിയും മലയാള സിനിമയ്ക്ക് ആവശ്യമുണ്ട് എന്നാണ് അത് കൊണ്ട് നിന്നെ നായകനാക്കി ഞാന്‍ ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും ലാല്‍ ജോസ് അറിയിച്ചു.’മദര്‍ ഇന്ത്യ’ എന്ന് ലാല്‍ ജോസ് പേരിട്ടിരുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിനെയായിരുന്നു ലാല്‍ ജോസ് നായകനായി തീരുമാനിച്ചത്. ബോളിവുഡില്‍ നിന്ന് ഹേമമാലിനി, രേഖ തുടങ്ങിയ താരങ്ങളെയും സിനിമയിലേക്ക് പരിഗണിച്ചിരുന്നു.

എന്നാല്‍ ഫഹദ് ഫാസില്‍ ആണ് തന്‍റെ സിനിമയിലെ നായകനെന്ന് അറിഞ്ഞപ്പോള്‍ പല നിര്‍മ്മാതാക്കളും പിന്മാറുകയാണുണ്ടായത്. അങ്ങനെ സിനിമ നീണ്ടു പോയി. ഒടുവില്‍ ഫഹദ് ചാപ്പകുരിശ് എന്ന സിനിമയിലൂടെ തിരിച്ചെത്തുകയും ചെയ്തു. താന്‍ ആലോചിച്ച കഥയ്ക്ക് ചാപ്പാകുരിശ് എന്ന സിനിമയുമായി സാമ്യം ഉണ്ടായിരുന്നതിനാല്‍ ലാല്‍ ജോസ് ‘മദര്‍ ഇന്ത്യ’ എന്ന ചിത്രം ഉപേക്ഷിക്കുകയായിരുന്നു.

‘ദ് ഫ്ലൂ’ – സൗത്ത് കൊറിയൻ സിറ്റിയെ വൈറസ് കീഴടക്കുന്ന സിനിമ…! ആ മറുപടിയിലുണ്ട് ഇന്ത്യയിൽ ആദ്യമായി കോവിഡ് –19 (കൊറോണ) രോഗം സ്ഥിരീകരിക്കപ്പെട്ട തൃശൂർ സ്വദേശിയായ പെൺകുട്ടിയുടെ ധീരത. സുഖപ്പെട്ടു വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി ആ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. (നിയമ തടസ്സമുള്ളതിനാൽ പേരും വിലാസവും വെളിപ്പെടുത്തുന്നില്ല) ജനുവരി 24നു ചൈനയിൽ നിന്നെത്തി 27ന് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി കുറച്ചുദിവസം മുൻപാണ് ആശുപത്രി വിട്ടത്.

വുഹാൻ സർവകലാശാലയിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ് ഞാൻ. ജനുവരി 24വരെ വുഹാനിലുണ്ടായിരുന്നു. വൈറസ് ബാധ പടരുന്നുണ്ടെന്നറിഞ്ഞെങ്കിലും ഞാൻ ഹോസ്റ്റലിൽ തന്നെയായിരുന്നു. അവിടെ ഡോക്ടർമാരെത്തി ഞങ്ങളെ പരിശോധിച്ചിരുന്നു. അവധിക്കു വരേണ്ടെന്നാണു തീരുമാനിച്ചിരുന്നത്. ലക്ഷണങ്ങളൊന്നുമില്ലെങ്കിലും പോരാൻ തീരുമാനിക്കുകയായിരുന്നു..

എത്തിയപ്പോൾ രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും ഐസലേഷൻ വാർഡിൽ പ്രവേശിക്കപ്പെട്ടതെങ്ങനെ?

ഞാനൊരു മെഡിക്കൽ വിദ്യാർഥിനിയാണ്. അതിനാൽ ചൈനയിൽ നിന്നെത്തുന്നവർ ആ വിവരം അറിയിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിർദേശം പാലിച്ചു. വന്ന അന്നുതന്നെ എന്റെ നാട്ടിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. വീട്ടിൽ തന്നെ കഴിഞ്ഞു. 27നു തൊണ്ടവേദനയും ജലദോഷവും തുടങ്ങിയപ്പോൾ ആ വിവരം അറിയിച്ചു. ജനറൽ ആശുപത്രിയിൽ നിന്ന് ആംബുലൻസ് വന്നു കൊണ്ടുപോവുകയായിരുന്നു.

അപ്പോൾ ഒന്നു പേടിച്ചില്ലേ?

പേടിയൊന്നും തോന്നിയില്ല. എങ്കിലും എന്റെ കയ്യിൽനിന്ന് ആർക്കെങ്കിലും കിട്ടിയോ എന്ന ആശങ്കയുണ്ടായിരുന്നു. ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ സ്രവം എടുത്തു പരിശോധനയ്ക്ക് അയച്ചു. അപ്പോഴും വൈറസ് ബാധയുണ്ടാകുമെന്നു കരുതിയില്ല. ആദ്യ ദിവസങ്ങളിൽ ഞാൻ വളരെ ‘കൂളായിരുന്നു’. എനിക്കൊപ്പം ജനറൽ ആശുപത്രിയിൽ ഐസലേഷനിലുണ്ടായിരുന്ന എല്ലാവരുടെയും ഫലം നെഗറ്റീവ്. അവരെ വിട്ടയച്ചു.

രോഗബാധയുണ്ടെന്നുള്ള വിവരം അറിഞ്ഞതെങ്ങനെ?

എന്റെ മാത്രം ഫലം വൈകുന്നതു കണ്ടപ്പോൾ ചെറിയ സംശയം തോന്നിയിരുന്നു. സത്യത്തിൽ വാർത്ത കണ്ടാണ് എനിക്കു സൂചന കിട്ടിയത്. കൂട്ടുകാരും അടുത്ത മുറിയിലുണ്ടായിരുന്ന അമ്മയുമൊക്കെ ചോദിച്ചെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. കുറേക്കഴിഞ്ഞു രണ്ടുമൂന്നു ഡോക്ടർമാർ എന്റെ അടുത്തു വന്ന് ‘ധൈര്യം പകരാൻ’ തുടങ്ങി. അപ്പോൾ സംഗതി പിടികിട്ടി. ഡോക്ടറോട് ഞാൻ ചോദിച്ചു – രോഗബാധയുണ്ടെന്നു ഫലം വന്നത് എന്റേതാണല്ലേ..?ഏയ്, എല്ലാം നോർമലാണ് എന്നായിരുന്നു മറുപടി. പേടിയുണ്ടോയെന്നു ഡോക്ടർ ചോദിച്ചു. ഇല്ലെന്നു ഞാൻ പറഞ്ഞു. പിന്നെ നാലു ഡോക്ടർമാർ ഒരുമിച്ചുവന്നാണു വിവരം പറയുന്നത്.

സത്യത്തിൽ പേടിയില്ലായിരുന്നോ?

ചൈനയിലെ മരണങ്ങളുടെ വാർത്ത അറിയാമായിരുന്നതിനാൽ വരുന്നത് കഠിനമായ അനുഭവങ്ങളുടെ ദിവസങ്ങളാണെന്നു മനസ്സിലായി. പക്ഷേ, ആശുപത്രി ജീവനക്കാരും ബന്ധുക്കളും നൽകിയ പിന്തുണ സഹായമായി. 25 ദിവസമാണു പിന്നെ ആശുപത്രിയിൽ കിടന്നത്.

ആദ്യ ദിവസം എന്താണു ചെയ്തത്?

ആദ്യദിവസം ആരോഗ്യ ജീവനക്കാരെ സഹായിക്കാൻ എനിക്കു കഴിഞ്ഞു. എന്റെ ഒപ്പം യാത്രചെയ്തവരെയും ഞാനുമായി ഇടപെട്ടവരെയുമൊക്കെ കണ്ടെത്താൻ സഹായിച്ചു. വിമാനത്തിലെ വിശദാംശങ്ങളൊക്കെ ഞാൻ തന്നെയാണു സംഘടിപ്പിച്ചു കൊടുത്തത്.

സർവകലാശാലയിൽ നിന്ന് ആരെങ്കിലും ബന്ധപ്പെട്ടിരുന്നോ?

ഉവ്വ്. ൈചനയിലെ അധ്യാപകരൊക്കെ സന്ദേശങ്ങൾ അയച്ചു. സർവകലാശാല ഡീൻ വിദ്യാർഥികളിലെ ഇന്ത്യൻ പ്രതിനിധിയുടെ അടുത്ത് ചോദിച്ച് വിവരങ്ങൾ ആരാഞ്ഞു. സുഹൃത്തുക്കളൊക്കെ നീ സുഖമായി തിരിച്ചുവാ… എന്ന് ആശ്വസിപ്പിച്ചു.

ഐസലേഷൻ കാലത്തെ ആശ്വാസം എന്തായിരുന്നു.

31നു മെഡിക്കൽ കോളജിലേക്കു മാറ്റി. മന്ത്രി ശൈലജ ടീച്ചർ വന്നു കണ്ടു. പേടിക്കേണ്ട എന്നുപറഞ്ഞു. അതു വലിയ ആശ്വാസമായി. പിന്നെ ഡോക്ടർമാരും മറ്റുമായി നല്ല കൂട്ടായി. ചൈനയിൽ നിന്ന് അധ്യാപകർ ഓൺലൈനായി ക്ലാസെടുത്തു തുടങ്ങിയപ്പോൾ അതിലായി ശ്രദ്ധ. ഞങ്ങൾ കൂട്ടുകാരെല്ലാം ‘കണക്ടഡ്’ ആയി. സംശയങ്ങളൊക്കെ ചോദിക്കാവുന്ന സംവിധാനമായിരുന്നു. ശരിക്കും ക്ലാസ് മുറിയിൽ ഇരിക്കുന്ന അനുഭവമായിരുന്നു അപ്പോൾ. എനിക്കുവേണ്ടി വൈഫൈ സംവിധാനമൊക്കെ ആശുപത്രിയിൽ ഏർപ്പെടുത്തിയിരുന്നു. സിനിമയൊക്കെ കണ്ടു. ഇഷ്ടമുള്ള ഭക്ഷണം കിട്ടുമായിരുന്നു. ബിരിയാണിയൊക്കെ കുറേ കഴിച്ചു.

ഏതു സിനിമയാണു കണ്ടത്.

മൊബൈലിൽ ഒരുപാടു സിനിമകൾ കണ്ടു. ‘ദ് ഫ്ളൂ’ എന്ന കൊറിയൻ സിനിമയാണ് ഇഷ്ടപ്പെട്ടത്. അതും ഇതുപോലെ വൈറസ് ബാധയുടെ കഥയാണല്ലോ. കൂട്ടുകാർ പറഞ്ഞു: ഇത്തരം സിനിമ ഇപ്പോൾ കാണണ്ട എന്ന്. പിന്നെ മലയാളം ചിരിപ്പടങ്ങളിലേക്കു മാറി.

ഫലം നെഗറ്റീവായെന്നറിഞ്ഞപ്പോൾ എന്തു തോന്നി.

ഭയങ്കര സന്തോഷമായിരുന്നു. പക്ഷേ, തുടർച്ചയായി രണ്ടുഫലവും നെഗറ്റീവായിട്ട് അറിയിക്കാമെന്നു കരുതി. പക്ഷേ, എനിക്കു മുൻപേ വാർത്തയിലൂടെ എല്ലാവരും അറിഞ്ഞു. ചൈനക്കാരായ എന്റെ അധ്യാപകരൊക്കെ വുഹാനിൽ വീട്ടിൽ അടച്ചിട്ടിരിക്കുകയാണ് ഇപ്പോഴും. ഞാൻ സുഖപ്പെട്ടുവെന്ന വാർത്ത അവർക്കുവലിയ ആശ്വാസമായെന്നാണ് അറിഞ്ഞത്. അവിടെ ആൾക്കാർ മരിക്കുന്ന വാർത്തയാണലല്ലോ അധികവും.

ഡോക്ടറാകാൻ പഠിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് ഇപ്പോൾ എന്തു തോന്നുന്നു?

അതിലുള്ള സന്തോഷം കൂടി. ഞാനിപ്പോഴും ഓർക്കുന്നൊരു കാര്യമുണ്ട്: ഐസലേഷൻ വാർഡിൽ നിന്നു ഞാൻ ഇറങ്ങി. പക്ഷേ, എന്നെ പരിചരിച്ച ഡോക്ടർമാരും ജീവനക്കാരും ഇപ്പോഴും ‘ഐസലേഷൻ വാർഡിൽ’ത്തന്നെയാണ്. അതാണ് ഈ ജോലിയുടെ മഹത്വം. പഠനം പൂർത്തിയാക്കി മടങ്ങിവന്ന് കേരളത്തിൽത്തന്നെ സേവനം ചെയ്യും.

ഒന്നര വയസുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊന്ന കേസിൽ അറസ്റ്റിലായ അമ്മ ശരണ്യയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്തതോടെ പുറത്തുവന്നത് ശരണ്യയുടെ അവിഹിത ബന്ധത്തിന്റെ കഥകൾ. പാലക്കാട് സ്വദേശിയായ ഒരു യുവാവുമായി ശരണ്യ ഫേസ്ബുക്കിലൂടെ പ്രണയത്തിലായിരുന്നുവെന്ന് നിധിൻ മൊഴി നൽകി. ശരണ്യയുടെ ഫോണിന്റെ പാസ്വേര്‍ഡ് അടക്കമുള്ള പല കാര്യങ്ങളും നിധിനറിയാമായിരുന്നു. മിക്കപ്പോഴും ഫോണ്‍ പരിശോധിക്കുകയും മെസ്സേജുകള്‍ വായിച്ചു നോക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഇക്കാര്യം ശ്രദ്ധയില്‍പെട്ടതെന്നും ഇയാള്‍ പറയുന്നു.

നിധിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെയ്സ് ബുക്ക് സുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായം തേയിടിരിക്കുകയാണ് കണ്ണൂര്‍ സിറ്റി പൊലീസ്. കൂടാതെ ശരണ്യയുടെ കഴിഞ്ഞ ആറുമാസത്തെ ഫോണ്‍ കോളുകള്‍ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി ക്രമങ്ങളും തുടങ്ങി. ശരണ്യയുമായി നിധിനല്ലാതെ മറ്റാരൊക്കെയായി ബന്ധമുണ്ട് എന്ന് കണ്ടെത്താനായിട്ടാണ് ഫോണ്‍ കോളുകളുടെ പരിശോധന നടത്തുന്നത്.

പാലക്കാട് സ്വദേശിയായ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. യുവാവിന്റെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടിയും നടന്നു വരികയാണ്. ഇയാളുമായി ചാറ്റ് ചെയ്ത വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിധിന്‍ മെസ്സേജുകള്‍ കാണാതിരിക്കാന്‍ മുന്‍പുള്ള ചാറ്റുകളൊക്കെ ഡിലീറ്റ് ചെയ്തിട്ടുള്ളതായാണ് സംശയം. ഇരുവരുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ശരണ്യയുടെ ഫോണിലേക്ക് പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും കാമുകന്‍റെ ഫോണിൽ നിന്ന് 17 മിസ്ഡ് കോളുകള്‍ വന്നതായി നേരത്തെ പുറത്തുവന്നിരുന്നു. ശരണ്യ വാരം സ്വദേശിയായ കാമുകനുമായി നടത്തിയ ഓണ്‍ലൈന്‍ ചാറ്റുകളാണ് പ്രണയബന്ധത്തെ കുറിച്ച് സൂചനകൾ പൊലീസിന് നൽകിയത്.

ശരണ്യ ഗര്‍ഭിണിയായ ശേഷം ഭര്‍ത്താവ് പ്രണവ് ഒരു വര്‍ഷം ഗള്‍ഫില്‍ ജോലിക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായത്. ഈ അവസരത്തിലാണ് ഭര്‍ത്താവിന്‍റെ സുഹൃത്തുകൂടിയായ യുവാവിനോട് ശരണ്യ അടുക്കുന്നത്. വലിയന്നൂര്‍ സ്വദേശി നിധിനെതിരെ ശരണ്യയുടെ കടുംബം ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിയ്ക്കുന്നത്. നിധിന്‍ നിരന്തരം ശരണ്യയെ കാണാനെത്തിയിരുന്നു എന്നും പണവും മറ്റും ഇയാള്‍ വാങ്ങിയിരുന്നു എന്നുമാണ് മൊഴിയില്‍ പറഞ്ഞിരിക്കുന്നതെന്നാണ് വിവരം. ശരണ്യയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി അന്വേഷണ സംഘത്തിന് വിവരങ്ങൾ ലഭിച്ചു.

നിധിനും ശരണ്യയും ചേര്‍ന്ന് കണ്ണൂര്‍ സിറ്റിയിലുള്ള ഒരു സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കാന്‍ ശ്രമിച്ചിരുന്നു. നിധിന്റെ വീട്ടില്‍ നടക്കുന്ന വിവാഹാവശ്യത്തിന് വേണ്ടിയാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ തെളിവായി ശരണ്യയുടെ വീട്ടില്‍ നിന്നും നിധിന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍, തിരിച്ചറിയല്‍ രേഖകള്‍, കരം അടച്ച രസീത് എന്നിവ കണ്ടെത്തിയിരുന്നു. പൊലീസ് ഈ സഹകരണ ബാങ്കില്‍ അന്വേഷിച്ചെത്തിയപ്പോള്‍ ശരണ്യയും നിധിനും ലോണിന് അപോക്ഷിക്കാന്‍ എത്തിയിരുന്നു എന്ന വിവരം ലഭിച്ചു. ഇക്കാര്യം നിധിനോട് ചോദിച്ചപ്പോള്‍ ഒരു ലക്ഷം രൂപയുടെ ലോണ്‍ എടുക്കാനായിരുന്നു എന്നും 50,000 രൂപ വീതം രണ്ടുപേരും കൂടി പങ്കിട്ടെടുക്കാനായിരുന്നു തീരുമാനമെന്നുമാണ് പറഞ്ഞത്.

കാമുകന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. ഭർത്താവാണ് കുറ്റക്കാരനെന്നാണ് ശരണ്യ പോലീസിനോട് ആവർത്തിച്ച് പറഞ്ഞത്. ശാസ്ത്രീയ തെളിവുകൾ നിരത്തി ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പൊലീസ് കേസ് തെളിയിച്ചത്. ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്‍റേയും മണലിന്‍റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്. തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ -പ്രണവ് ദമ്പതികളുടെ മകൻ വിയാന്‍റെ മൃതദേഹം ഫെബ്രുവരി 17 ന് രാവിലെയാണ് തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു, പിതാവിനെതിരെ സംശയമുന്നയിച്ച് പൊലീസിന് പരാതി നല്‍കി. ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്ലില്‍ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍ ശരണ്യയുടെ വസ്ത്രത്തിന്‍റെ ഫോറന്‍സിക് പരിശോധനാഫലത്തില്‍ ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെ കേസന്വേഷണം വഴിമാറി.

RECENT POSTS
Copyright © . All rights reserved