ഓർത്തഡോക്സ് വൈദികന്റെ ലൈംഗിക പീഡനവും ബ്ലാക്ക് മെയിലിംഗും കോട്ടയത്ത് വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്തത് വലിയ വാർത്തയായിരുന്നു. 2018 സെപ്റ്റംബറിലെ ആത്മഹത്യയ്ക്ക് കുടുംബം നീതി തേടി അലഞ്ഞു. ഭാര്യയുടെ ആത്മഹത്യക്ക് ഉത്തരവാദിയായ വൈദികനെതിരെ പനച്ചിക്കാട് കുഴിമറ്റം ബഥനി ആശ്രമത്തിനു സമീപം പുലിപ്രയിൽ റെജി പി.വർഗീസ് നിരന്തര പോരാട്ടത്തിലായിരുന്നു. ഒടുവിൽ ഈ പോരാട്ടം വിജയിക്കുകയാണ്. അനാശാസ്യം ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മൂന്ന് വൈദികരെ താൽക്കാലികമായി ഒഴിവാക്കിയത് ഇതിന് തെളിവാണ്.
ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തിൽപ്പെട്ട കൂരോപ്പട സ്വദേശി ഫാ. വർഗീസ് മർക്കോസ്, മീനടം സ്വദേശി ഫാ. വർഗീസ് എം.വർഗീസ് (ജിനൊ), പാക്കിൽ സ്വദേശി ഫാ. റോണി വർഗീസ് എന്നിവരെയാണ് സഭയുടെ കീഴിലുള്ള പള്ളികളിൽ ആത്മീയ പ്രവർത്തനം നടത്തുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. പ്രാഥമിക നടപടി മാത്രമാണിപ്പോൾ എടുത്തിട്ടുള്ളത്. കൂടുതൽ അന്വേഷണത്തിന് ശേഷമാകും വിശദമായ നടപടി. സഭാവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണത്തെത്തുടർന്ന് സഭാ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പൊലീത്തയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വൈദികർക്ക് എതിരേ അനാശാസ്യം ഉൾപ്പെടെ അനേകം പരാതികൾ ഉയരുകയും നിയമ നപടികൾ നടക്കുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് നീക്കം.
ആര്യാട്ട് റവ. ഫാദർ വർഗീസ് മാർക്കോസിന്റെ പീഡനം മൂലമാണ് ഭാര്യ ആത്മഹത്യ ചെയ്തത് എന്ന് റെജി തെളിവുകൾ നിരത്തി സമർത്ഥിച്ചിട്ടുണ്ട്. നാല് ലക്ഷത്തിലധികം രൂപയും യുവതിയിൽ നിന്നും മാർക്കോസ് കൈക്കലാക്കി.യുവതി ആത്മഹത്യ ചെയ്തതിനു പിന്നാലെ കുടുംബം കോട്ടയം കാതോലിക്കാ ബാവക്ക് തെളിവുകൾ സഹിതം പരാതി നൽകിയെങ്കിലും മാർക്കോസിനെ സംരക്ഷിക്കാനും പരാതിക്കാരെ കുടുക്കാനുമാണ് സഭ ശ്രമിച്ചത്. ശബ്ദ തെളിവുകൾ പോലുമുള്ള കേസിൽ പൊലീസും കുറ്റവാളിക്കൊപ്പമാണ്. കുഴിമറ്റം സെന്റ് ജോൺസ് പള്ളി വികാരിയായിരിക്കെയാണ് രണ്ടു കുട്ടികളുടെ അമ്മ കൂടിയായ യുവതിയുമായി ഫാദർ മാർക്കോസ് ബന്ധം സ്ഥാപിച്ചത്.
മൂന്നു വർഷം മുൻപ് പ്രത്യേക പ്രാർത്ഥനക്കെന്നു പറഞ്ഞ് യുവതിയെ മാർക്കോസ് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് യുവതിയെ തുടർച്ചയായി ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും കാർ വാങ്ങാനടക്കം യുവതിയിൽ നിന്നും പലപ്പോഴായി നാലു ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയുമായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് ഫാ.മാർക്കോസ്. .
സംഭവം മനസ്സിലാക്കിയ ഭർത്താവ് യുവതിയോട് ഇനി വൈദികന് വഴങ്ങേണ്ടെന്നും സംഭവിച്ചകാര്യങ്ങളിൽ മാനസിക പ്രശ്നം അനുഭവിക്കേണ്ടെന്നും പറഞ്ഞു. വൈദികനെയും ഭർത്താവ് കാര്യങ്ങൾ ബോധ്യപ്പെടുത്തി. പക്ഷെ മാർക്കോസ് യുവതിയെ തുടർന്നും മാനസിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. തുടർന്ന് യുവതി ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും മകനും ചേർന്ന് കാതോലിക്കാ ബാവയെ സമീപിച്ച് പരാതി നൽകി. പരാതിക്കൊപ്പം തെളിവായി നൽകിയ പെൻഡ്രൈവിലെ ശബ്ദരേഖയിൽ യുവതിയെ ചൂഷണം ചെയ്തകാര്യവും പണം വാങ്ങിയ കാര്യവും മാർക്കോസ് തന്നെ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കാതോലിക്കാ ബാവ പരാതി തള്ളിക്കളയുകയായിരുന്നു ആദ്യം ചെയ്തത്. അതിന് ശേഷവും ഭർത്താവ് പോരാട്ടം തുടർന്നു.
യുവതിയുടെ കുടുംബം ഭദ്രാസന സെക്രട്ടറിക്ക് പരാതിയുടെ പകർപ്പും തെളിവുകളും കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ ഭദ്രാസന കൗൺസിൽ ചേർന്ന് വൈദികനെ നിർബന്ധിത അവധിയെടുപ്പിച്ചു. കാതോലിക്കാ ബാവയാകട്ടെ ഫാ. മാർക്കോസിൽ നിന്നും യുവതിയുടെ ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് കാട്ടി ഒരു പരാതിയും എഴുതി വാങ്ങി. .എസ്‌പിക്ക് സഭ യുവതിയുടെ കുടുംബത്തിന്റെ പരാതി കൈമാറിയെങ്കിലും തെളിവുകൾ അടങ്ങിയ പെൻഡ്രൈവ് കൈമാറിയില്ല. അന്വേഷണത്തിൽ ഫാദർ മാർക്കോസിനെതിരായ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്്. നേരത്തെ ഫാദർ മാർക്കോസ് ജോലി ചെയ്തിരുന്ന പാമ്പാടി പള്ളിയിലെ ഒരു സ്ത്രീയെ ഇയാൾ സമാനമായി ചൂഷണം ചെയ്യുകയും പണം വാങ്ങുകയും ചെയ്തതും പൊലീസ് കണ്ടെത്തി. എങ്കിലും ഫാദർ മാർക്കോസിനെ അറസ്റ്റ് ചെയ്യാനോ കർശനമായ നടപടികൾ സ്വീകരിക്കാനോ പൊലീസും തയ്യാറായില്ല.
ഉന്നത തല ഇടപെടലായിരുന്നു എല്ലാത്തിനും കാരണം. ഏതായാലും ഭാര്യയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായവരെ കണ്ടെത്താൻ ഏതറ്റം വരേയും പോകുമെന്ന് റെജി വ്യക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണം പൂർത്തിയായാലേ അച്ചനെതിരെ നടപടി എടുക്കൂവെന്ന നിലപാടിലായിരുന്നു ഓർത്തഡോക്സ് സഭ. പരാതിയിൽ വിശദ അന്വേഷണം നടത്തിയിട്ടുണ്ടെന്നും പൊലീസിന്റെ കണ്ടെത്തുകൾക്ക് അനുസരിച്ച് നടപടി എടുക്കുമെന്നും പറഞ്ഞിരുന്നു. ഷൈനിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. വീടിന്റെ ഡൈനിങ് ഹാളിലാണ് മൃതദേഹം കിടന്നിരുന്നത്. വാതിലുകൾ തുറന്നു കിടക്കുകയായിരുന്നു. 150 മീറ്റർ അകലെ വീടുകളുണ്ടായിട്ടും അസ്വാഭികമായി ആരും ഒന്നും കേട്ടില്ല.
ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്ന ഒരാൾ വീടിന്റെ വാതിലുകളെല്ലാം തുറന്നിട്ട ശേഷം മരിക്കുമോ എന്ന സംശയവും വീട്ടുകാർ ഉയർത്തിയിരുന്നു. വീട്ടിലുണ്ടായിരുന്ന രണ്ടു ലിറ്റർ മണ്ണെണ്ണ ഉപയോഗിച്ചാണ് ഷൈനി ജീവനൊടുക്കിയത്. കാലുകൾ ഒഴികെ മറ്റ് ശരീരഭാഗങ്ങളെല്ലാം പൂർണമായും കത്തിക്കരിഞ്ഞിരുന്നു. മുറിയിലെ മറ്റ് ഉപകരണങ്ങളിലേയ്‌ക്കൊന്നും തീ പടർന്നിട്ടുമില്ല. ഇതെല്ലാം സശയത്തിന് ഇട നൽകിയിരുന്നു.
ആലപ്പുഴയിലെ ഒരു പള്ളിയിൽ കുർബാന അർപ്പിച്ചുവരികയാണ് വർഗീസ് മർക്കോസ് ആര്യാട്ട്. ഇദ്ദേഹത്തിനെതിരേ അവിഹിതബന്ധവും പണമിടപാട് ആരോപിച്ച് വീട്ടമ്മയുടെ ഭർത്താവ് സഭാനേതൃത്വത്തിനു പരാതി നൽകിയിരുന്നു. പൊലീസിനു നൽകിയ പരാതിയിൽ കോട്ടയം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിൽ അന്വേഷണം നടന്നു വരികയാണ്. അടുത്തുചേരുന്ന സഭയുടെ കോട്ടയം ഭദ്രാസന കൗൺസിൽ വിഷയം ചർച്ചചെയ്യുമെന്നാണ് സൂചന. തുടർന്ന് പരാതിയിൽ അന്വേഷണകമ്മിഷനെ നിയമിക്കുകയാണ് നടപടിക്രമം. കമ്മിഷൻ റിപ്പോർട്ടാകും നിർണ്ണായകമാകുക.
ഗായകൻ യേശുദാസിന്റെ ഇളയ സഹോദരൻ കെ.ജെ. ജസ്റ്റിനെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലാർപാടം ഡി.പി. വേൾഡിന് സമീപം കായലിൽ ബുധനാഴ്ച രണ്ടോടെയാണ് മൃതദേഹം കണ്ടത്.
രാത്രിയായിട്ടും ജസ്റ്റിൻ വീട്ടിലെത്താത്തതിനാൽ ബന്ധുക്കൾ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി. അപ്പോഴാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടുവെന്ന വിവരം അറിഞ്ഞത്. രാത്രി 11.30 ഓടെ ബന്ധുക്കൾ സ്റ്റേഷനിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു.പരേതരായ, സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ്
മാലൂരിൽ പ്രവാസിയായ യുവാവിനെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധുവും സുഹൃത്തുമായ യുവാവ് പിടിയിൽ.
മാലൂർ ടൗണിലെ ഓട്ടോഡ്രൈവർ കരിവെള്ളൂർ വടക്കേയിൽ വീട്ടിൽ മനോളി ഷിനോജി (32)നെയാണ് മാലൂർ എസ്ഐ ടി.പി. രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കരിവെള്ളൂർ പൃഥിയിൽ ഗംഗാധരന്റെ മകൻ പി. ദിജിലിനെ(32) വീടിന് സമീപത്തുള്ള നിർമാണത്തിലിരിക്കുന്ന വീടിനോടു ചേർന്ന കിണറിനുസമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി 10.30 ഓടെ പുറത്തുപോകുന്നുവെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയശേഷം ഞായറാഴ്ച രാവിലെ 9.40 ഓടെയാണ് വീട്ടിൽനിന്ന് കുറച്ചകലെയുള്ള ബാലകൃഷ്ണൻ ചെപ്രാടത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആൾത്താമസമില്ലാത്തതും പണിപൂർത്തിയാകാത്തതുമായ വീടിനോടുചേർന്നുള്ള കിണറിന്റെ ആൾമറയോടു ചേർന്നുള്ള സ്ഥലത്ത് കഴുത്തിൽ കയർ കുരുക്കിയനിലയിൽ മൃതദേഹം കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹതയുള്ളതിനെ തുടർന്ന് ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മുഖവും മറ്റും മുറിഞ്ഞ് രക്തംവാർന്ന നിലയിലായിരുന്നു മൃതദേഹം.
ആൾമറയുടെ കല്ലുകൾ ഇളകി താഴെവീണ നിലയിലും കഴുത്തിൽ കുടുക്കിയ കയർ കിണറിന്റെ കപ്പിയിൽ കെട്ടിയനിലയിലുമായിരുന്നു. ദുബായിൽ ജോലിചെയ്തിരുന്ന ദിജിൽ മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്.
ഇപ്പോൾ ലൈനിൽ വാഹനത്തിൽ പച്ചക്കറി കച്ചവടം നടത്തിവരികയായിരുന്നു. കസ്റ്റഡിയിലെടുത്ത ഷിനോജിനെ ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. മരിച്ച ദിജിലിന്റെ പിതൃസഹോദരിയുടെ മകനാണ് പ്രതിയായ ഷിനോജ്.
സംസാരിക്കാനുണ്ടെന്നുപറഞ്ഞ് സ്ഥിരമായി ഇരിക്കാറുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ദിജിലിനെ രാത്രി ഫോണിൽ വിളിച്ചുവരുത്തുകയും തുടർന്ന് പിന്നിൽനിന്ന് കഴുത്തിൽ കയർ കുടുക്കിട്ടു കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ദിജിലിന്റെ ഭാര്യയെ സ്വന്തമാക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഷിനോജ് പോലീസിന് മൊഴി നൽകി. സംഭവം നടന്ന ദിവസം ഷിനോജിനെ പരിസരത്തു കണ്ടിരുന്നില്ല. ഇതിൽ സംശയം തോന്നിയ നാട്ടുകാർ ഇക്കാര്യം പോലീസിനെ ധരിപ്പിച്ചിരുന്നു.
തുടർന്ന് ഷിനോജിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ മുഖത്തും ദേഹത്തും പരിക്കേറ്റതായി കണ്ടെത്തുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പേ ദിജിലിനെ കൊലപ്പെടുത്താൻ ഷിനോജ് ആസൂത്രണം ചെയ്തിരുന്നു. ഇതിനായി കൂത്തുപറമ്പിലെ ഒരു കടയിൽനിന്ന് പ്ലാസ്റ്റിക് കയർ വാങ്ങി. ഈ കയറിന്റെ ഒരു ഭാഗം പ്രതിയുടെ വീട്ടിൽനിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തശേഷം കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീക്ക് ഗുരുതര പരിക്ക്. വയനാട് വൈത്തിരിയിലാണ് സംഭവമുണ്ടായത്. തളിമല സ്വദേശിനി ശ്രീവള്ളിക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കൽപ്പറ്റയിൽ നിന്നും വൈത്തിരിയിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നാണ് സ്ത്രീ പുറത്തേക്ക് വീണത്. വൈത്തിരി ടൗണിൽ വച്ചാണ് സംഭവം. ഇറങ്ങാനുള്ള സ്റ്റോപ്പിലേക്ക് ബസ് അടുത്തതോടെ ഇവർ ഇരിപ്പിടത്തിൽ നിന്ന് മാറി വാതിലിന് സമീപത്തേക്ക് നിന്നു. ഇതിനിടെ ബസ് വളവ് തിരിഞ്ഞപ്പോൾ തുറന്നിരുന്ന വാതിലിലൂടെ സ്ത്രീ പുറത്തേക്ക് തെറിച്ചുപോവുകയായിരുന്നു.
കെഎസ്ആർടിസിക്ക് തൊട്ടുപിന്നാലെ മറ്റൊരു ബസ് കൂടി വരുന്നുണ്ടായിരുന്നു. സ്ത്രീ വീഴുന്നത് കണ്ട് പിന്നാലെ വന്ന ബസിന്റെ ഡ്രൈവർ പെട്ടന്ന് ബ്രേക്ക് ചെയ്തതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് സ്ത്രീയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. തലയടിച്ച് വീണതിനാൽ സ്ത്രീക്ക് കാര്യമായ പരിക്കുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ജോലിക്കിടെ സഹപ്രവർത്തകന്റെ വെടിയേറ്റ് ചികിത്സയിലുള്ള മലയാളി ജവാൻ ഉല്ലാസിനോട് നീതി കാണിക്കാതെ മേലുദ്യോഗസ്ഥർ. ചികിത്സയ്ക്കായി കേരളത്തിലേക്ക് മാറ്റുമെന്ന് ആദ്യം ഉറപ്പ് നൽകിയെങ്കിലും ഡൽഹിയിലേക്ക് മാറ്റാനാണ് ഇപ്പോൾ നീക്കം. പരസഹായമില്ലാതെ അനങ്ങാൻ പോലുമാകാത്ത അവസ്ഥയിൽ ഐടിബിപി ക്യാമ്പിൽ ജീവിക്കുകയാണ് ഇദ്ദേഹം.
നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റ് റായ്പൂരിലെ ഐടിബിപി ബറ്റാലിയൻ ക്യാമ്പിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശി ഉല്ലാസിനെ കേരളത്തിലേക്ക് മാറ്റാൻ ഐടിബിപി ഉന്നത ഉദ്യോഗസ്ഥർ തീരുമാനിക്കുകയും ചെയ്തു. എന്നാൽ രണ്ട് ദിവസം മുൻപ് ബറ്റാലിയൻ കമാന്റന്റ് ഉല്ലാസിനെ ഡൽഹിയിലേക്ക് മാറ്റുകയാണെന്നറിയിച്ചു. കുടുംബത്തിന്റെ സഹായം കിട്ടാൻ കേരളത്തിലേക്ക് മാറ്റണമെന്നപേക്ഷിച്ചിട്ടും മേലുദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. കൂടുതൽ കളിച്ചാൽ യൂണിഫോം ഊരിവയ്പ്പിക്കുമെന്നായിരുന്നു ഭീഷണി.
ഛത്തീസ്ഗഢിലെ ഖറോറ ഐടിബിപി 38ാം ബറ്റാലിയൻ ആശുപത്രിയിലാണ് ഉല്ലാസിനെ നിലവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അരയ്ക്ക് താഴെ ശരീരം മരവിച്ച അവസ്ഥയിൽ മലമൂത്ര വിസർജനം നടക്കുന്നത് ഉല്ലാസിന് അറിയാൻ സാധിക്കുന്നില്ല. നട്ടെല്ല് ഓപ്പറേഷൻ ചെയ്തതിനാൽ ഒന്നര വർഷത്തെ ചികിത്സയിലൂടെ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂ.
ഒന്നരമാസമായി ഫിസിയോതെറാപ്പിയടക്കമുള്ള ചികിത്സ ഉല്ലാസിന് കൃത്യമായി ലഭിക്കാത്ത സാഹചര്യമുണ്ട്. ആറ് മാസം മുൻപാണ് ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ ഗർഭിണിയും മാതാപിതാക്കൾ അസുഖബാധിതരുമാണ്. ഇക്കഴിഞ്ഞ ഡിസംബർ നാലിനാണ് ജവാന് സഹപ്രവർത്തകന്റെ വെടിയേറ്റത്.
ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് വൈദികര്‍ക്കെതിരെ നടപടിയെടുത്ത് ഓര്‍ത്തഡോക്‌സ് സഭ. മൂന്ന് വൈദികരെ ആത്മീയ ചുമതലകളില്‍ നിന്ന് പുറത്താക്കി. കോട്ടയം ഭദ്രാസനത്തിന് കീഴിലെ ഫാ.വര്‍ഗീസ് മര്‍ക്കോസ്, ഫാ.വര്‍ഗീസ് എം. വര്‍ഗീസ്, ഫാ.റോണി വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് സഭയുടെ നടപടി.
കോട്ടയം കുഴിമറ്റത്ത് അവിഹിതബന്ധവും പണമിടപാടും ആരോപിച്ച് വീട്ടമ്മയുടെ ഭര്‍ത്താവ് നല്‍കിയ പരാതി കണക്കിലെടുത്താണ് ഫാ.വര്‍ഗീസ് മര്‍ക്കോസ് ആര്യാട്ടിനെതിരായ നടപടി. പരാതിയെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് വീട്ടമ്മ ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.
അനാശാസ്യ ആരോപണങ്ങളെത്തുടര്‍ന്ന് മുന്‍പ് വികാരിസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയിരുന്ന വൈദികനാണ് ഫാ.റോണി വര്‍ഗീസ്. സഭാനേതൃത്വം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഫാ റോണിയെ ചുമതലകളില്‍നിന്ന് ഒഴിവാക്കിയത്.
വാകത്താനത്തെ ചാപ്പലില്‍ വികാരിയായിരുന്ന ഫാ.വര്‍ഗീസ് എം. വര്‍ഗീസ് ചക്കുംചിറയിലിനെ കഴിഞ്ഞദിവസം അനാശാസ്യം ആരോപിച്ച് വിശ്വാസികള്‍ തടഞ്ഞുവച്ചു. ഈ സംഭവത്തെ തുടര്‍ന്നാണ് ഓര്‍ത്തഡോക്‌സ് സഭ ലൈംഗിക ആരോപണങ്ങളില്‍ അടിയന്തര നടപടിയെടുത്തത്.
ശബരിമലയിലെ തിരുവാഭരണങ്ങള്‍ പന്തളം രാജകുടുംബം കൈവശം വയ്ക്കുന്നതിനെ ചോദ്യംചെയ്ത് സുപ്രീംകോടതി. ആഭരണങ്ങള്‍ ദൈവത്തിന് സമര്‍പ്പിച്ചതാണ്. ദൈവത്തിന് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ രാജകുടുംബത്തിന് അവകാശമില്ലെന്നും കോടതി പരാമര്‍ശം. തിരുവാഭരണങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
കൂടാതെ തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതമാണോയെന്ന ചോദ്യവും കോടതി ഉന്നയിച്ചു. ഇവ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയിലേക്ക് മാറ്റിക്കൂടേയെന്നും കോടതി ആരാഞ്ഞു. ജസ്റ്റിസ് എൻവി രമണയാണ് കേസ് പരിഗണിക്കുന്നത്.
ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട് കോടതി. തിരുവാഭരണങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സുപ്രീംകോടതി നൽകിയിരുന്ന നിര്‍ദ്ദേശങ്ങൾ നടപ്പാക്കിയോ എന്ന ചോദ്യമുന്നയിച്ച ശേഷമാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്. തിരുവാഭരണം കേഷ്ത്രത്തിന് കൈമാറാനും അത് പരിപാലിക്കാൻ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാനും ആവശ്യപ്പെട്ടിരുന്നതാണല്ലോയെന്ന് കോടതി ചോദിച്ചു. ഇത് നടപ്പായിട്ടില്ലെന്നും ഇപ്പോഴും രാജകുടുംബത്തിന്റെ പക്കലാണ് തിരുവാഭരണമുള്ളതെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി.
ഇതെത്തുടർന്നാണ് ദൈവത്തിന്റേതാണ് തിരുവാഭരണമെന്ന് കോടതി പറഞ്ഞത്. തിരുവാഭരണം ദൈവത്തിന്റേതാണോ രാജകുടുംബത്തിന്റേതാണോയെന്നതിൽ വ്യക്തത വരണമെന്നും കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. അന്ന് സർക്കാർ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.
നീയും ഒരമ്മ പെറ്റ മകനല്ലേടാ….അവനെ കൊന്നതെന്തിനെടായെന്ന നിലവിളിയുമായി സംഗീതിന്റെ ഘാതകർക്ക് നേരെ കുടുംബത്തിന്റെ പ്രതിഷേധം. പ്രതികളിൽ ആദ്യം മണ്ണുമാന്തി ഡ്രൈവർ ഷിജിനെയാണ് പൊലീസ് പുറത്തിറക്കിയത്. പിന്നാലെ ഉടമ സ്റ്റാൻലി ജോണിനെ വാനിൽ നിന്നിറക്കി.ഇതോടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും രോഷം അണപൊട്ടി. ശകാര വാക്കുകൾ കൊണ്ട് മൂടി. വീട്ടുകാരുടെ പ്രതിഷേധം ഉയരുന്നതിനിടെ പെട്ടെന്ന് പൊലീസ് വാനിലേക്ക് കയറ്റി.
സംഗീതിനെ ആദ്യം തട്ടി വീഴിത്തിയ ടിപ്പർ ഡ്രൈവർ ലിനോയുടെതായിരുന്നു അടുത്ത ഊഴം. പൊലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ ലിനോ, സംഗീത് പൊലീസിനെ വിളിക്കുന്നതിനിടെ ടിപ്പർ റോഡിലേക്കിറക്കി രക്ഷപ്പെട്ടവഴി വിശദീകരിച്ചു.
ടിപ്പർ ഉടമ ഉത്തമനെ കണ്ടതോടെ നാട്ടുകാരും വീട്ടുകാരും കൂടുതൽ പ്രകോപിതരായി. സംഗീതിന്റെ മാതാവും ഭാര്യ മാതാവും ബന്ധുക്കളുമൊക്കെ അലറിവിളിച്ച് ശകാരവാക്കു കളുമായി മുന്നോട്ട് വന്നതോടെ ഉത്തമനും പൊലീസ് വലയത്തിൽ പെട്ടെന്ന് വാനിലേക്ക്.
സംഭവ ദിവസം സ്ഥലത്തുണ്ടായിരുന്ന ഡ്രൈവർ, ക്ലീനർ,സഹായി എന്നിവരെ പൊലീസ് വാഹനത്തിൽ നിന്നിറക്കിയെങ്കിലും പ്രതിഷേധം അതിരുവിടുമെന്ന് കണ്ടതോടെ വീടിന്റെ പരിസരത്തേക്ക് കയറ്റാതെ ഇവരുടെ പങ്ക് പൊലീസ് ചോദിച്ചറിഞ്ഞ് ആളുകൂടകയും പ്രകാശം പരക്കുകയും ചെയ്യും മുൻപേ പ്രതികളുമായി പൊലീസ് സ്ഥലം വിട്ടു.
പറക്കമുറ്റാത്ത രണ്ട് മക്കളുമായി ഇനിയെന്തെന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് സംഗീതിന്റെ ഭാര്യ സംഗീത. ജീവിക്കാൻ വഴിയില്ല. സംഗീതിന്റെ പൗൾട്രി ഫാമിനായെടുത്ത വായ്പ വൻ തുക കടമായുണ്ട്.സ്വന്തമായി കിടപ്പാടമില്ല.മണ്ണുമാന്തിയെടുത്ത തുണ്ട് ഭൂമി വിറ്റാലും കടം തീരില്ല.
മക്കൾക്ക് പുറമേ മാതാവും ഭർതൃ മാതാവുമടങ്ങുന്ന കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതം തകർന്നു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട്് വിലപിക്കുന്ന സംഗീതയ്ക്കും മക്കൾക്കും ജീവിതം മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ സർക്കാർ കനിയണം.ജോലിയും സാമ്പത്തിക സഹായവുമാണ് കുടുംബം ആവശ്യപ്പെടുന്നത്.
അങ്കമാലി ടൗൺ ബ്രദറൺ അസംബ്ലി പ്രതിനിധിയായ മിഥുൻ മിഷനറി ചാലഞ്ചിന്റെ ഭാഗമായാണ് അസമിലെ കാർബി ആങ് ലോങ് ജില്ലയിലെത്തുന്നത്. 5 വർഷമായി അവിടെ ബെയ്ദ ഗ്രാമത്തിലെ മംഗോളി ട്രൈബൽ ഗ്രാമത്തിൽ ഗോത്രവർഗത്തിന്റെ സാമൂഹിക ഉന്നമനത്തിനായി പ്രവർത്തിക്കുക്കുന്നു. അതോടൊപ്പം അവിടത്തെ സ്കൂളിൽ അധ്യാപകനുമാണ്.
കാർബി ജില്ലയിൽ മാത്രം 10 ലക്ഷത്തിലേറെ അംഗങ്ങളുള്ള ഈ ഗോത്ര വർഗ സമൂഹത്തിന്റെ പ്രാകൃതമായ ആചാരത്തിൽ നിന്നാണ് മിഥുൻ രൂപ്മിലിയെ രക്ഷപ്പെടുത്തിയത്. ജെറോം–സോൻഫി പടോർപി ദമ്പതികളുടെ നാലാമത്തെ മകളായാണ് രൂപ്മിലി ജനിക്കുന്നത്. പ്രസവത്തോടെ സോൻഫി മരിച്ചു. പ്രസവത്തിനിടെ അമ്മ മരിച്ചാൽ ആ കുഞ്ഞും അതോടൊപ്പം മരിക്കണം എന്നാണ് അവിടത്തെ ക്രൂരമായ ആചാരം. അതിനായി മാതാവിന്റെ സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ കുട്ടിയെ കൂർപ്പിച്ച മുളങ്കമ്പുകളിൽ ജീവനോടെ കോർത്ത് മൃതദേഹത്തിന്റെ പാദത്തിനരികിൽ നാട്ടും. ചടങ്ങുകൾ പൂർത്തിയാകുന്നതോടെ കുട്ടിയും മരിക്കും. പിന്നീട് കുട്ടിയെയും അമ്മയോടൊപ്പം സംസ്കരിക്കുകയാണു പതിവ്.
രൂപ്മിലിയെയും മുളങ്കമ്പുകളിൽ കുത്തി നിർത്താൻ തയാറെടുക്കുന്നതിനിടെയാണ് മിഥുൻ വിവരമറിഞ്ഞ് എത്തുന്നത്. ആചാരപ്രകാരം പിതാവിന് കുട്ടിയെ ഏറ്റെടുക്കാനാകില്ല. ഏറ്റെടുത്താൽ ഗ്രാമം വിട്ടു പൊയ്ക്കൊള്ളണം. മാതാവിന്റെ ബന്ധുക്കൾക്ക് കുട്ടിയെ ഏറ്റെടുക്കാൻ ആചാരം അനുവദിക്കുന്നുണ്ടെങ്കിലും മുഴുപ്പട്ടിണിയിൽ വലയുന്ന ഗ്രാമവാസികൾ അതിനു തയാറാകാറില്ല.
മിഥുൻ ഗോത്രത്തലവനുമായി ബന്ധപ്പെട്ടെങ്കിലും വിട്ടുനൽകിയില്ല. അതേസമയം, സാമൂഹിക പ്രവർത്തനത്തിലൂടെ പ്രിയങ്കരനായി മാറിയ മിഥുന്റെ അഭ്യർഥന പ്രകാരം മുളങ്കമ്പിൽ കുത്തിനിർത്തി കുട്ടിയെ കൊല്ലുന്നതിൽ നിന്ന് ഒഴിവാക്കാൻ ഗോത്രത്തലവൻ തയാറായി. ഗോത്രചരിത്രത്തിൽ ആദ്യമായായിരുന്നു അങ്ങിനെയൊരു ഒഴിവാക്കൽ.
തുടർന്ന് മിഥുൻ സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കുട്ടിയെ ഏറ്റെടുക്കാനുള്ള അനുമതി തേടി. ഗോത്രാചാരം നിലനിർത്താനായി സോൻഫിയുടെ സഹോദരിയുടെ പേരിൽ ആണ് ഏറ്റെടുക്കൽ അപേക്ഷ നൽകിയത്. കുട്ടിയുടെ സംരക്ഷണത്തിന് അവിടത്തെ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ മിഥുനും കുട്ടിയുടെ പിതാവും തമ്മിൽ കരാറുണ്ടാക്കി. അവിടെ നിന്നു ചികിത്സയ്ക്കായി കൊച്ചിയിലേക്കു പോയ കുടുംബമാണ് കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവന്നത്.
കഴിഞ്ഞ നവംബർ 8ന് ഇവിടെ മിഥുന്റെ മാതാപിതാക്കളായ ജോണിയും മെറീനയും കുട്ടിയെ ഏറ്റെടുത്തു. ഗുരുതരമായ പോഷകാഹാരക്കുറവു മൂലം മരണത്തിന്റെ വക്കിലായിരുന്നു കുട്ടി. കോട്ടയം മെഡിക്കൽ കോളജിൽ 25 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് ആരോഗ്യം വീണ്ടെടുക്കാനായത്. ഇപ്പോൾ മേയ്ക്കാട്ടെ വീട്ടിൽ ജോണിയുടെയും മെറീനയുടെയും അരുമയായി രൂപ്മിലി വളരുന്നു.
വയനാട് ബത്തേരിയില്‍ ശ്മശാനത്തില്‍ ദൂരൂഹ സാഹചര്യത്തില്‍ പാതികത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപകാലത്ത് ജില്ലയില്‍ നിന്നും കാണാതായവരുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. ശ്മാശനത്തില്‍ അടുത്തകാലത്ത് ഇത്തരത്തിലുള്ള മൃതദേഹം സംസ്ക്കരിക്കാന്‍ എത്തിച്ചില്ലെന്ന് രജിസ്റ്റര്‍ പരിശോധനയില്‍ വ്യക്തമായിരുന്നു.
ബത്തേരി ഗണപതിവട്ടം ശ്മശാനത്തിലാണ് പാതി കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മറ്റൊരു മൃതദേഹം സംസ്ക്കരിക്കാന്‍ എത്തിയവരുടെ ശ്രദ്ധയിലാണ് ഇതാദ്യം പെട്ടത്.
തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നാല്‍പ്പത്തഞ്ചിനും അമ്പതിനും ഇടയില്‍ പ്രയമുള്ള പുരുഷന്റേതാണ് മൃതദേഹമെന്ന് ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു.
ശ്മാശനത്തില്‍ സംസ്ക്കരിക്കാന്‍ ഇത്തരത്തിലുള്ള മൃതദേഹം അടുത്തകാലത്ത് എത്തിച്ചിട്ടില്ലെന്ന് രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായതോടെ ദുരൂഹതയേറി.
ജീര്‍ണിച്ച മൃതദേഹത്തിന് തീപ്പിടിക്കുകയായിരുന്നു എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ക്ഷതങ്ങളും ഏറ്റിട്ടില്ല. കഴിഞ്ഞ ആറുമാസത്തിനിടെ കാണാതയാവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ശ്മാശനത്തിലെ കുറ്റിക്കാടിന് മൂന്നു തവണ തീപ്പിടിച്ചിരുന്നു. ആത്മഹത്യ ചെയ്തതിന് ശേഷം കുറ്റിക്കാടിന് തീപടര്‍ന്നപ്പോള്‍ കത്തിയമരാനുള്ള സാധ്യതയുമുണ്ടെന്ന് പൊലീസ് പറയുന്നു.