“സൗരഭ്യം പടർത്തുന്ന സുഗന്ധവ്യഞ്ജനക്കൂട്ടുകള്‍ ചേർത്ത് ഇളംചൂടിൽ മൊരിയിച്ചെടുത്ത്, നാളികേരക്കൊത്തുകളും കറിവേപ്പിലയും ചേർത്ത ഇളം പോത്തിറച്ചിക്കഷ്ണങ്ങൾ. ‘ബീഫ് ഉലര്‍ത്തിയത്’ എന്ന ഒരു ക്ലാസിക് പാകത്തിന്റെ ചേരുവ, സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ കേരളത്തിൽ നിന്നുമുള്ള ഐതിഹ്യസഞ്ചയം.
” കേരളാ ടൂറിസത്തിന്റെ ട്വിറ്റർ പേജിൽ വന്ന തികച്ചും നിർദ്ദോഷകമായ ഒരു ട്വീറ്റ് ഏറ്റുപിടിച്ചിരിക്കുകയാണ് മലയാളികളും ഉത്തരേന്ത്യക്കാരുമായ ഒരു വിഭാഗം. ഹിന്ദുക്കളെ നിരന്തരമായി അവഹേളിച്ചു കൊണ്ടിരിക്കുന്ന കേരളത്തെ ടൂറിസ്റ്റുകൾ അവഗണിക്കണമെന്ന് ആഹ്വാനം ചെയ്താണ് ചിലർ രംഗത്തെത്തിയിരിക്കുന്നത്. ഇവരിൽ മലയാളികളായി ചിലരുമുണ്ട്.
കേരളത്തിനു പകരം കർണാടക സന്ദർശിക്കൂ എന്നാണ് ആഹ്വാനം. ബിജെപി ഭരിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് കര്‍ണാടക.പ്രകോപനപരമായ വാക്കുകളോടെയാണ് പലരും ട്വീറ്റിന് മറുപടി കൊടുക്കുന്നത്. ബീഫ് തിന്നുന്നവരെ തിന്നണമെന്ന് ആഗ്രഹമുണ്ടെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.
പോർക്കിന്റെ പരസ്യം കൊടുക്കാത്തതെന്താണ് എന്ന് ചിലർ ചോദിക്കുന്നുണ്ട്. എന്നാൽ കേരളത്തിലുള്ളവർ പോർക്കും കഴിക്കാറുണ്ടെന്ന് ഇതിന് മറുപടിയായി മറ്റു ചിലർ പറയുന്നു
കോഴിക്കോട് ചാലിയത്തുനിന്നും മുക്കത്തുനിന്നും മനുഷ്യ ശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ വഴിത്തിരിവ്. അമ്മയെ വാടകക്കൊലയാളിയുടെ സഹായത്തോടെ കൊലപ്പെടുത്തുകയും െതളിവുനശിപ്പിക്കാനായി വാടകക്കൊലയാളിയെയും കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. മൂന്നു വർഷം മുൻപ് കോഴിക്കോട് ജില്ലയിലെ രണ്ടു സ്ഥലത്തു നിന്നായി മൃതശരീരത്തിന്റെ വിവിധ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
മുക്കം വെസ്റ്റ് മണാശേരി സൗപർണികയിൽ ബിർജുവിനെ (53) ആണു ക്രൈം ബ്രാഞ്ച് സംഘം നീലഗിരിയിലെ താമസസ്ഥലത്തു നിന്നു പിടികൂടിയത്. മൂന്നുവർഷം മുൻപ് കണ്ടെത്തിയ ശരീരഭാഗങ്ങൾ മലപ്പുറം വണ്ടൂർ പുതിയോത്ത് ഇസ്മായിലിന്റേത് (47) ആണെന്നു തിരിച്ചറിഞ്ഞു. ബിർജുവിന്റെ അമ്മ ജയവല്ലിയെ (70) ഇസ്മായിലിന്റെ സഹായത്തോടെ ബിർജു കൊലപ്പെടുത്തിയതാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം സാരി ഉപയോഗിച്ചു ഫാനിൽ കെട്ടിത്തൂക്കി. ജയവല്ലി ആത്മഹത്യ ചെയ്തതാണെന്നു നാട്ടുകാരെ വിശ്വസിപ്പിച്ചു. കൊലപാതകത്തിൽ സഹായിച്ചതിനു 10 ലക്ഷം രൂപ ഇസ്മായിലിനു നൽകാമെന്നു ബിർജു വാഗ്ദാനം ചെയ്തിരുന്നു. പ്രതിഫലത്തിനായി ഇസ്മായിൽ പലതവണ ശല്യം ചെയ്യുകയും കൊലപാതകവിവരങ്ങൾ പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഇയാളെ ബിർജു വീട്ടിലേക്കു വിളിച്ചുവരുത്തി കൊല്ലുകയിരുന്നു. കയർ കഴുത്തിൽ മുറുക്കി കൊന്നശേഷം സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് മൃതദേഹം പല ഭാഗങ്ങളാക്കി മുറിച്ചു ചാക്കിലാക്കി.
കാലുകളും കൈകളും തലയും വെവ്വേറെ ചാക്കുകെട്ടിലാക്കി പുഴയിലാണു തള്ളിയത്. കൈകളും തലയുമില്ലാത്ത ശരീരഭാഗം ചാക്കിൽ കെട്ടി കാരശ്ശേരി പഞ്ചായത്തിൽ റോഡരികിൽ കോഴിമാലിന്യങ്ങൾക്കിടയിൽ തള്ളി. ശരീരഭാഗങ്ങളെല്ലാം ഒരാളുടേത് ആണെന്നു ഡിഎൻഎ പരിശോധനയിലൂടെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. വിരലടയാള പരിശോധനയിൽ നിന്നാണു മരിച്ചതു ഇസ്മായിൽ ആണെന്ന നിഗമനത്തിലെത്തിയത്.
മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇസ്മായിലിന്റെ പേരിൽ മോഷണക്കേസുകൾ ഉണ്ടായിരുന്നു. ഈ കേസുകളിൽ ഇസ്മായിലിന്റെ വിരലടയാളം ശേഖരിച്ചിരുന്നു. മൃതദേഹത്തിന്റെ വിരലടയാളവും ഇതും ഒന്നാണെന്നു പരിശോധനയിൽ കണ്ടെത്തി. തുടർന്നു ഇസ്മായിലിന്റെ മാതാവിന്റെ രക്തസാംപിൾ ശേഖരിച്ചു ഡിഎൻഎ പരിശോധന നടത്തിയതോടെ മരിച്ചത് ഇസ്മായിൽ ആണെന്ന് ഉറപ്പിച്ചു. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ തേടിയുള്ള അന്വേഷണത്തിലാണ് മുക്കം ഭാഗത്തു നിന്നു ക്വട്ടേഷൻ ഇടപാടിൽ ഇസ്മായിലിനു പണം ലഭിക്കാനുണ്ടായിരുന്നുവെന്നു സുഹൃത്തുക്കളിൽ നിന്നു വിവരം ലഭിച്ചത്. ഈ ക്വട്ടേഷൻ ഇടപാട് കൊലപാതകം ആണെന്ന സൂചനയും ക്രൈം ബ്രാഞ്ചിനു ലഭിച്ചു. തുടർന്നു മുക്കം ഭാഗത്തു സമീപകാലത്തു നടന്ന അസ്വാഭാവിക മരണങ്ങളുടെ പട്ടിക ശേഖരിച്ചു.
ജയവല്ലിയുടെ മരണത്തിൽ നാട്ടുകാർക്കുള്ള സംശയങ്ങളും മരണത്തിനു ശേഷം മകൻ ബിർജു വീടും സ്ഥലവും വിറ്റു നാട്ടിൽ നിന്നു പോയതും സംശയമുളവാക്കി. ഇസ്മായിലും ബിർജുവും തമ്മിൽ ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകളും ലഭിച്ചു. ഏറെ നാൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഇയാൾ നീലഗിരിയിലുണ്ടെന്നു കണ്ടെത്തി. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നെന്നു ക്രൈം ബ്രാഞ്ച് പറയുന്നു. 2017ൽ മൃതശരീരത്തിന്റെ ഭാഗങ്ങൾ ചാക്കിൽ െകട്ടിയ നിലയിൽ പല സ്ഥലത്തു നിന്നായി കണ്ടെത്തിയതാണു കേസിന്റെ തുടക്കം. 2017 ജൂൺ 26നു ചാലിയം കടലോരത്തു നിന്നു മൃതദേഹത്തിന്റെ ഇടതു കൈകയുടെ ഭാഗമാണ് ആദ്യം കിട്ടിയത്. തുടർന്നു പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മൂന്നു ദിവസത്തിനു ശേഷം ഇതേ ഭാഗത്തുനിന്നു വലതുകൈയും കിട്ടി.
അന്വേഷണം നടക്കുന്നതിനിടെ ജൂലൈ 6നു കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റിൽ തടപറമ്പ് റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ കൈകാലുകളും തലയും ഒഴികെയുള്ള ശരീരഭാഗം കണ്ടെത്തി. ഓഗസ്റ്റ് 13ന് ചാലിയത്തു വച്ചു തലയോട്ടിയും കണ്ടെത്തി. ശരീരഭാഗങ്ങളെല്ലാം ഒരാളുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി. 2017 ഒക്ടോബർ നാലിനാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ച് ഐജി ഇ.ജെ.ജയരാജിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി എം.ബിനോയ് ആണു അന്വേഷിച്ചത്.
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ചന്ദ്രശേഖർ ആസാദിന് ജാമ്യം അനുവദിച്ച ജഡ്ജി കാമിനി ലാവുവാണ് സോഷ്യൽ മീഡിയയിലെ ഇന്നത്തെ താരം . പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം നൽകിയപ്പോൾ ജഡ്ജി കാമിനി ലാവു ചോദിച്ച ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലായിരിക്കുന്നത്. ഡൽഹിയിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് അറിയിച്ച ജഡ്ജി കർശനമായ ഉപാധികളികളോടെയാണ് ചന്ദ്രശേഖർ ആസാദിന് ജാമ്യം അനുവദിച്ചത്. അടുത്ത നാലാഴ്ച വരെ എല്ലാ ശനിയാഴ്ചകളിലും പൊലീസ് സ്റ്റേഷൻ ഓഫിസർക്ക് മുന്നിൽ ചന്ദ്രശേഖർ ആസാദ് ഹാജരാകണമെന്നും ജഡ്ജി കാമിനി ലാവുവിന്റെ ഉത്തരവിലുണ്ട് .
ചന്ദ്രശേഖർ ആസാദിനു വേണ്ടി കോടതിയിൽ ഹാജരായ മെഹമ്മൂദ് പ്രാചയുടെ ദീർഘമായ വാദമുഖങ്ങൾ കേട്ട ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളെ അതിരൂക്ഷ ഭാഷയിൽ വിമർശിച്ച ജഡ്ജി കാമിനി ലാവുവിന്റെ ചോദ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം.
ജാമ്യഹർജി പരിഗണിച്ച ഡൽഹി തീസ് ഹസാരി കോടതി ജഡ്ജി കാമിനി ലാവുവിന്റെ ചോദ്യങ്ങളിലെ പ്രസക്ത ഭാഗങ്ങൾ
ചന്ദ്രശേഖർ ആസാദ് അനുമതിയില്ലാതെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഡൽഹി പൊലീസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ.
“ചന്ദ്രശേഖർ ആസാദിന് പ്രതിഷേധിക്കാൻ ഭരണഘടനാപരമായി അവകാശമുണ്ട്..
നിങ്ങളോട് ആരാണ് പറഞ്ഞത് പ്രതിഷേധിക്കാൻ പാടില്ലെന്ന്?
നിങ്ങൾ ഇന്ത്യൻ ഭരണഘടന വായിച്ചിട്ടില്ലേ?”
എന്നു ജഡ്ജി.
ചന്ദ്രശേഖർ ആസാദ് ഡൽഹി ജുമാമസ്ജിദിൽ പോയി ആളുകളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചു എന്നു പ്രോസിക്യൂട്ടർ.
“ജുമാമസ്ജിദ് പാകിസ്താനിലാണെന്ന മട്ടിലാണ് നിങ്ങൾ പെരുമാറുന്നത്..
ഇനിയത് പാകിസ്താനാണെങ്കിലും നിങ്ങൾക്ക് അവിടെപോയി പ്രതിഷേധിക്കാം..
പാകിസ്ഥാൻ ഇന്ത്യയുടെ ഭാഗമായിരുന്നു..
പൗരന്മാർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്.”
: ജഡ്ജി.
പ്രതിഷേധപരിപാടിക്ക് മുൻകൂർ അനുമതി വേണമെന്നു നിയമമുണ്ടെന്നു പ്രോസിക്യൂട്ടർ.
“144ാം വകുപ്പ് ) പോലീസ് നന്നായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നു സുപ്രിംകോടതി നിരീക്ഷിച്ചിട്ടുണ്ട്..”
: ജഡ്ജി
ജുമാമസ്ജിദിലേക്ക് പോകുന്നുവെന്ന് ആസാദ് സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റിട്ടിരുന്നുവെന്ന് പ്രോസിക്യൂട്ടർ.
“ഒരാൾ തനിക്കു പോകാൻ സ്വാതന്ത്ര്യമുള്ള ഒരു സ്ഥലത്തേയ്ക്ക് പോകുന്നു എന്ന് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിട്ടാൽ അതിലെവിടെയാണ് സംഘർഷം..?
ആ പോസ്റ്റുകളിൽ എന്ത് തെറ്റാണ് ഉള്ളത്..?”
: ജഡ്ജി.
പബ്ലിക് പ്രോസിക്യൂട്ടറോട് ഉത്തരം മുട്ടിക്കുന്ന ഇത്തരം ചോദ്യങ്ങൾ ചോദിച്ച ശേഷമാണ് ജഡ്ജി കാമിനി ലാവു ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം നൽകിയത് . ഇന്ത്യൻ ജനതയുടെ അവസാന പ്രതീക്ഷയായ കോടതികൾ പോലും ഫാസ്സിസ്സത്തിന് മുൻപിൽ കീഴടങ്ങുന്ന ദയനീയ കാഴ്ച്ചകൾക്കാണ് വർത്തമാനകാല ഇന്ത്യ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് . സമീപകാല കോടതിവിധികൾ പലതും ഭീതിപ്പെടുത്തുന്നതും , കോടതിയുടെ വിശ്വാസതയിൽ കോട്ടം തട്ടുന്നവയായിരുന്നു. കോടതിയുടെ വിശ്വാസ്യതയിൽ മനംമടുത്ത് കഴിയുന്ന ഇന്ത്യൻ ജനതയ്ക്ക് വളരെയധികം പ്രതീക്ഷ നൽകുന്നതാണ് ജഡ്ജി കാമിനി ലാവുവിനെപ്പോലെയുള്ള നീതിപാലകരുടെ ഇത്തരം നടപടികൾ . അതുകൊണ്ട് തന്നെ ജഡ്ജി കാമിനി ലാവുവിനെപ്പോലെയുള്ള ജഡ്ജിമാരാണ് ദിനംപ്രതി തകർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് ആവശ്യവും.
സോമദാസിനെതിരെ അദ്ദേഹത്തിന്റെ മുൻഭാര്യ രംഗത്ത്. ദിവസങ്ങൾക്ക് മുൻപ് സോമദാസ് ആദ്യ ഭാര്യയ്ക്കെതിരെ നടത്തിയ ആരോപണത്തിന് മറുപടിയുമായിട്ടാണ് മുൻഭാര്യ സൂര്യ ഫെയ്സ്ബുക്ക് ൈലവിലെത്തിയത്. തന്റെ ആദ്യ ഭാര്യ മക്കളെ വിട്ടുതരാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു സോമദാസിന്റെ ആരോപണം. പിന്നീട് അഞ്ചര ലക്ഷം രൂപ കൊടുത്ത് താൻ രണ്ടു പെൺമക്കളെയും ഭാര്യയിൽ നിന്നും വാങ്ങുകയായിരുന്നുവെന്ന് സോമദാസ് പറഞ്ഞു. എന്നാൽ ഇക്കാര്യം തെറ്റാണെന്നും മക്കളെ പണം വാങ്ങി ഭർത്താവിന് വിട്ടുകൊടുത്തിട്ടില്ലെന്നും സൂര്യ ലൈവിൽ പറയുന്നു.
സൂര്യ പറയുന്നത് ഇങ്ങനെ: ‘റിയാലിറ്റി ഷോയിലൂടെ എന്റെ മുൻ ഭർത്താവ് സോമദാസ് പറഞ്ഞത് അഞ്ചര ലക്ഷം രൂപയ്ക്ക് എന്റെ മക്കളെ അദ്ദേഹം വിലയ്ക്കു വാങ്ങി എന്നാണ്. ഏതെങ്കിലും ഒരു അമ്മയ്ക്ക് പറ്റുമോ സ്വന്തം മക്കളെ പണത്തിനു വിൽക്കാൻ? നായയോ പൂച്ചയോ ആണെങ്കിൽ പറയുന്നതിനൊരു അർഥമുണ്ട്. എന്തുകൊണ്ടാണ് സോമദാസ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതെന്ന് എനിക്കറിയില്ല.
ചാനലിൽ പാടി പ്രശസ്തനായപ്പോൾ സോമദാസിന് ഒരുപാട് ആരാധകർ ഉണ്ടായി. അതോടെ സ്വഭാവം ആകെ മാറി. എന്നോട് അടുപ്പം കുറഞ്ഞു. മറ്റു പല സ്ത്രീകളുമായി അടുപ്പം വച്ചു പുലർത്താൻ തുടങ്ങി. പലപ്പോഴും കാണാൻ പാടില്ലാത്ത തരത്തിലുള്ള പല മെസേജുകൾ അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് ഞാൻ കാണാൻ ഇടയായി. ഇത് ചോദ്യം ചെയ്തതോടെ എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. എല്ലാം സഹിച്ചു ഞാൻ അവിടെ നിന്നത് എന്റെ രണ്ടു മക്കളെ ഓർത്തു മാത്രമാണ്.
ആ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ നിർബന്ധിച്ചയച്ചത് ഞാനായിരുന്നു. എന്നാൽ വിവാഹിതനാണെന്നു മറച്ചു വച്ചാണ് പരിപാടിയിൽ പങ്കെടുത്തത്. ഒരിക്കൽ പോലും എന്നെക്കുറിച്ച് അവിടെ വെളിപ്പെടുത്തിയിട്ടില്ല. വിവാഹം കഴിച്ചത് പ്രേക്ഷകർ അറിഞ്ഞാൽ വോട്ട് കുറയും എന്നാണ് അന്നു പറഞ്ഞ ന്യായീകരണം.
സോമദാസ് അഞ്ചു വർഷം അമേരിക്കയിൽ ആയിരുന്നുവെന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ ഇതു കള്ളമാണ്. രണ്ടര വർഷം മാത്രമാണ് അവിടെ താമസിച്ചത്. അഞ്ചു വർഷം അമേരിക്കയിൽ നിന്നയാൾക്ക് എങ്ങനെ രണ്ടര വയസിന്റെ വ്യത്യാസത്തിൽ രണ്ട് കുട്ടികൾ ഉണ്ടാകും? 2013–ലാണ് അമേരിക്കയിൽ നിന്നും സോമു നാട്ടിലെത്തിയത്. രണ്ടാഴ്ച കഴിഞ്ഞ് ഞാൻ അടുത്തുള്ള ക്ഷേത്രത്തിൽ മക്കളെയും കൂട്ടി ഉത്സവത്തിനു പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അതിന് അനുവദിച്ചില്ല. പിന്നീട് ഒരുപാട് നിർബന്ധിച്ച ശേഷമാണ് സമ്മതിച്ചത്.
അങ്ങനെ എന്റെ വീട്ടിൽ നിന്നും അമ്മയും അച്ഛനും കൂട്ടിക്കൊണ്ടു പോകാൻ എത്തി. ആ സമയത്ത് സോമുവിന്റെ മാതാപിതാക്കൾ എന്നോടു കലഹിച്ചു. ആ വീട്ടിൽ നിന്നു പോയാൽ പിന്നെ തിരിച്ചങ്ങോട്ട് ചെല്ലരുതെന്ന് പറഞ്ഞ് വലിയ ബഹളമുണ്ടാക്കി. അന്ന് സോമു എനിക്കനുകൂലമായി ഒരു വാക്കു പോലും പറഞ്ഞില്ല. അവരുടെ വാക്ക് ധിക്കരിച്ച് ഞാൻ അന്ന് വീട്ടിലേക്കു പോയി. മൂത്ത മകൾ അച്ഛനൊപ്പം നിൽക്കുകയാണെന്ന് പറഞ്ഞതു കൊണ്ട് ഇളയ കുട്ടിയെ ഞാൻ വീട്ടിലേക്കു കൊണ്ടു പോയി.
വീട്ടിലെത്തി രണ്ടാഴ്ച പിന്നിട്ടപ്പോൾ സോമദാസ് വീട്ടിലെത്തി കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി. ഈ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ അമ്മയെപ്പോലെ തന്നെ അച്ഛനും കുഞ്ഞിന്റെ മേൽ അധികാരമുണ്ടെന്നും കുറച്ചു ദിവസം കുഞ്ഞ് അച്ഛനൊപ്പം നിൽക്കട്ടെയെന്നും അവർ മറുപടി നൽകി. അതിനു ശേഷം രണ്ട് മക്കളും സോമദാസിന്റെ കസ്റ്റഡിയിൽ ആയിരുന്നു. അപ്പോൾ പിന്നെ ഞാൻ എങ്ങനെയാണ് കുട്ടികളെ അഞ്ചര ലക്ഷം രൂപ വാങ്ങി വിട്ടു നൽകി എന്നയാൾ പറയുന്നത്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. കുട്ടികളെ കൊണ്ടുപോയ ശേഷം അവരെയാന്ന് കാണാൻ പോലും എന്നെ അനുവദിച്ചില്ല. എന്തൊക്കെയോ പറഞ്ഞ് അവരുടെ മനസ് മാറ്റിയെടുത്തു. ഞാൻ മക്കളെ ഉപേക്ഷിച്ചിട്ട് കാമുകനൊപ്പം പോയി എന്നാണ് അയാൾ പറഞ്ഞു പരത്തിയത്’. സൂര്യ പറയുന്നു.
ഭക്തകോടികൾക്ക് ദർശനസായൂജ്യമായി മകരവിളക്ക്. പൊന്നമ്പലമേട്ടിൽ മൂന്ന് തവണ മകരജ്യോതി തെളിഞ്ഞു.ശരണമന്ത്രങ്ങളാല്‍ മുഖരിതമായ സന്നിധാനത്തും ശരണവഴികളിലും നിറഞ്ഞ അയ്യപ്പഭക്തര്‍ മകരജ്യോതിയുടെ ദര്‍ശനസായൂജ്യം നേടി. പന്തളത്തുനിന്ന് ഇക്കഴിഞ്ഞ 13 ന് പുറപ്പെട്ട ശബരീശന്റെ തിരുവാഭരണങ്ങൾ വൈകുന്നേരം 6.30 ഓടെയാണ് സന്നിധാനത്തെത്തിയത്. മേൽശാന്തി എകെ സുധീർ നമ്പൂതിരി തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി. തിരുവാഭരണം ചാർത്തിയുള്ള കലിയുഗവരദനെ കണ്ട് തൊഴാൻ ഭക്തജനലക്ഷങ്ങളാണ് ശബരിമലയിലെത്തിയത്.
ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ സ്വീകരിച്ച് ആനയിച്ച തിരുവാഭരണത്തെ സന്നിധാനത്ത് ദേവസ്വം മന്ത്രി സ്വീകരിച്ചു. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് തൊട്ടുപിന്നാലെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടുന്നത് നിയന്ത്രിച്ചിരുന്നു. പുല്ലുമേട്ടിലും മകജ്യോതി ദര്‍ശനത്തിന് സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.
റിലീസിനൊരുങ്ങുന്ന ഷൈലോക്ക് സിനിമയുടെ പോസ്റ്ററുകൾ കീറിക്കളയുന്നതായി പരാതി. ഷൈലോക്കിന്റെ പോസ്റ്റര്‍ കീറിയ ഒരു ചിത്രം നിര്‍മാതാവ് ജോബി ജോര്‍ജ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.
‘ദയവായി പോസ്റ്റര്‍ കീറരുതേ പാവപ്പെട്ടവന്റെ വള്ളം കളിയാണ്, ചവിട്ടി മുക്കരുത്” എന്ന അടിക്കുറിപ്പോടെയാണ് നിര്‍മാതാവ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതൊരു മാനസിക രോഗമാണെന്നും ഇത്തരക്കാർക്കെതിരെ നിയമനടപടി വേണമെന്നും ആരാധകർ പറയുന്നു.
മമ്മൂട്ടി നായകനായെത്തുന്ന ഷൈലോക്ക് ജനുവരി 23ന് പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. രാജാധിരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി അജയ് വാസുദേവ് കുട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോർജാണ്.
ബിബിന്‍ മോഹനും അനീഷ് ഹമീദും തിരക്കഥയൊരുക്കുന്ന ചിത്രമാണ് ഷൈലോക്ക് . തമിഴ് – മലയാളം ഭാഷകളില്‍ ഒരേ സമയം ഒരുങ്ങുന്ന ചിത്രത്തിന് തമിഴില്‍ കുബേരന്‍ എന്നാണ് പേര്. തമിഴ് സീനിയര്‍ താരം രാജ് കിരണ്‍ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. മീന, ബിബിന്‍ ജോര്‍ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
ക്ലാസ് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് അധ്യാപികയുടെ മുന്നിൽവെച്ച് അച്ഛൻ മകനെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അരൂർ മേഴ്സി സ്കൂളിൽവെച്ചാണ് ക്ലാസ് മുറിയിൽ അധ്യാപികയുടെ മുന്നിൽവെച്ച് അച്ഛൻ ഏഴാം ക്ലാസ് വിദ്യാർഥിയായ മകനെ തല്ലിയത്. രക്ഷിതാക്കളുടെ മീറ്റിങ്ങിനിടെയായിരുന്നു സംഭവം. മാർക്ക് കുറഞ്ഞതിന് അധ്യാപികയോട് കയർക്കുകയും, പിന്നീട് മകനെ അച്ഛൻ തല്ലുകയും ചെയ്യുന്ന വീഡിയോ പിൻനിരയിൽ ഇരുന്ന ആരോ മൊബൈലിൽ പകർത്തുകയായിരുന്നു.
വീഡിയോയുടെ തുടക്കം മുതലേ വിദ്യാർഥിയുടെ പിതാവ് ദേഷ്യത്തോടെ അധ്യാപികയോട് സംസാരിക്കുന്നത് കാണാം. മാർക്ക് കുറഞ്ഞതിന്‍റെ കാരണം അന്വേഷിച്ച് ഇയാൾ അധ്യാപികയോട് തട്ടിക്കയറി. പ്രിൻസിപ്പലിനെ വിളിക്കാനും ഇയാൾ ആക്രോശിക്കുന്നുണ്ട്. മാർക്ക് കുറഞ്ഞതിന്‍റെ കാരണം അധ്യാപിക, വിദ്യാർഥിയോട് തിരക്കുന്നതിനിടെയാണ് ക്ലാസ് മുറിയിലെ മുൻനിരയിൽ ഇരുന്ന അച്ഛൻ ചാടി എഴുന്നേറ്റ് മകന്‍റെ മുഖത്ത് അടിക്കുന്നത്. ക്ലാസ് ടെസ്റ്റിന്‍റെ പേപ്പർകൊണ്ട് മുഖംമറച്ചുനിന്ന് കുട്ടിയെയാണ് അച്ഛൻ തല്ലിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അച്ഛനെതിരെ രൂക്ഷവിമർശനവുമായി കമന്റുകൾ വന്നു. ഒടുവിൽ പൊലീസും ചൈൽഡ് ലൈനും സംഭവത്തിൽ ഇടപെട്ടു. നിയമനടപടി തുടങ്ങിയതായി അധികൃതർ പറയുന്നു.
സംഭവം സോഷ്യൽ മീഡിയയിലൂടെ വൈറലായതോടെ വിശദീകരണവുമായി കുട്ടിയുടെ അച്ഛനും അരൂർ സ്വദേശിയുമായ സതീശൻ പൈ രംഗത്തെത്തി. മകനെ ഏറെ സ്നേഹിക്കുന്നയാളാണെന്നും ദേഷ്യം നിയന്ത്രിക്കാനാകാത്ത നിമിഷത്തിൽ സംഭവിച്ചുപോയ തെറ്റാണെന്നുമാണ് ഇയാൾ പറയുന്നത്. ഒരു മാസം മുമ്പ് ക്ലാസ് ടെസ്റ്റിൽ കുട്ടിക്ക് മാർക്ക് കുറഞ്ഞപ്പോൾ സ്കൂളിലെത്തി മകനെ ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു. വീണ്ടും മാർക്ക് കുറഞ്ഞതോടെയാണ് സ്കൂളിലെത്തി അധ്യാപികയോട് വിവരം തിരക്കിയത്. സംസാരത്തിനിടയിൽ ദേഷ്യം നിയന്ത്രിക്കാനാകാതെ വന്ന ഘട്ടത്തിലാണ് മകനെ തല്ലിയതെന്നും ഇയാൾ പറയുന്നു. വർഷം 75000 രൂപയോളം ഫീസ് നൽകിയാണ് മകനെ പഠിപ്പിക്കുന്നതെന്നും ഇയാൾ പറയുന്നു.
തനിക്കെതിരെ രഹസ്യമൊഴി നൽകിയ ആളുമായി കോടതിയിൽ വച്ച് സംസാരിച്ച് ജോളി. കഴിഞ്ഞ ദിവസം കോടതിയിലെത്തിച്ചപ്പോഴാണ് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളി, തനിക്കെതിരെ രഹസ്യമൊഴി നൽകിയ ജോസഫ് ഹില്ലാരിയോസുമായി സംസാരിച്ചത്. വനിതാ പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു സംസാരം.
കൂടത്തായിയിൽ കൊല്ലപ്പെട്ട ടോം തോമസിന്റെ ബന്ധുവും കേസിലെ പ്രധാന സാക്ഷികളിലൊരാളുമാണ് ജോസഫ്. ജോളിയുടെ ഭർത്താവ് റോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത് ജോസഫ് ഹില്ലാരിയോസായിരുന്നു.
ഈ പരാതിയിലാണ് പൊലീസ് ദുരൂഹമരണത്തിന് കേസ് രജിസ്റ്റർ ചെയ്തതും ഇൻക്വസ്റ്റ് നടത്തിയതും. അന്വേഷണഭാഗമായി ശവക്കല്ലറകൾ തുറക്കാൻ അന്വേഷണ സംഘം തീരുമാനിച്ചപ്പോൾ അഭിഭാഷകനെ കണ്ട ജോളിക്കൊപ്പം മറ്റു ബന്ധുക്കളുടെ കൂടെ ഇയാളും ഉണ്ടായിരുന്നു.
പിന്നീട് ജോസഫ് മജിസ്ട്രേറ്റിന് മുമ്പാകെ ജോളിക്കെതിരെ രഹസ്യമൊഴി നൽകി. ഇയാളുമായി ജോളി കോടതിയിൽ വച്ച് സംസാരിച്ചതിനെ തുടർന്ന് ജോസഫിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസന്‍ ചോദ്യംചെയ്തിരുന്നു.
പിതാവിന്റെ സ്വത്ത് ഭാഗംവച്ചതുമായി ബന്ധപ്പെട്ട് അനിയൻ നൽകിയ ഒരു കേസിൽ ഹാജരാകാനാണ് കോടതിയിലെത്തിയതെന്നായിരുന്നു ജോസഫ് ഹില്ലാരിയോസ് അറിയിച്ചത്. തന്നെ കണ്ടപ്പോൾ ജോളി അടുത്തു വന്ന് സംസാരിച്ചതാണെന്നും കുടുബത്തിലെ ആളുകൾ തന്നെപ്പറ്റി എന്താണ് പറയുന്നതെന്ന് അന്വേഷിച്ചുവെന്നുമാണ് ജോസഫ് ചോദ്യം ചെയ്യലിൽ അറിയിച്ചത്.
രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഇന്നുമുതല്‍ ഫാസ്ടാഗ് സംവിധാനം നിര്‍ബന്ധമാക്കി. സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും ആവശ്യപ്രകാരം പലവട്ടം മാറ്റിവെച്ചശേഷമാണ് ഫാസ് ടാഗ് സംവിധാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ടോള്‍ പ്ലാസകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഫാസ് ടാഗ് സംവിധാനം നിര്‍ബന്ധമാക്കുന്നത് ജനുവരി 15 വരെ നീട്ടിവെക്കാന്‍ കാരണമായി.
ഫാസ് ടാഗ് സംവിധാനം നടപ്പിലായെങ്കിലും ഭൂരിഭാഗം വാഹനങ്ങളിലും ഫാസ് ടാഗ് ഇല്ലാത്തത് വാളയാർ ടോൾപ്ലാസയിൽ ഗതാഗത കുരുക്കിന് കാരണമായി.കോയമ്പത്തൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളെ കടത്തിവിടുന്ന വശത്താണ് കൂടുതൽ തിരക്ക് നേരിട്ടത്. കോയമ്പത്തൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളെ കടത്തിവിടുന്ന വശത്താണ് കൂടുതൽ തിരക്ക് നേരിട്ടത്.

വാളയാറിൽ ഒരു വശത്തേക്ക് അഞ്ചു ട്രാക്കുകളാണ് ഉള്ളത്. ഇതിൽ ഒരു ട്രാക്ക് ഒഴികെ മറ്റ് നാലു ട്രാക്കുകളും ഫാസ് ടാഗ് ഉള്ള വാഹനങ്ങളെ കടത്തി വിടാനാണ്. എന്നാൽ തിരക്ക് മൂലം ക്യാഷ് ലൈൻ ട്രാക്കുകളുടെ എണ്ണം കൂട്ടേണ്ടി വന്നു.

ഇന്നു മുതല്‍ ഒരു ട്രാക്ക് ഒഴികെ ബാക്കിയെല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് സംവിധാനം നടപ്പാക്കും. ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ഈ ഒറ്റവരിയില്‍ പോകേണ്ടി വരും. ഗൂഗിള്‍ പേ, പേടിഎം എന്നി ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനങ്ങള്‍ക്ക് പുറമേ ഭീം ആപ്പ് വഴിയും ഫാസ്ടാഗ് റീച്ചാര്‍ജ് ചെയ്യാം.
പാലിയേക്കര ടോള്‍ പ്ലാസയില്‍ ഒരു ഗേറ്റ് മാത്രമായിരിക്കും ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് തുറന്നു കൊടുക്കുക. മറ്റ് ഗേറ്റുകളിലൂടെ ഇവര്‍ പ്രവേശിച്ചാല്‍ ഇരട്ടി തുക നല്‍കേണ്ടി വരും. ഇരുവശത്തേക്കുമുളള യാത്രക്ക് ഫാസ്ടാഗ് ഉള്ളവര്‍ക്ക് 105 രൂപയാണെങ്കില്‍ ഇവര്‍ 210 രൂപ നല്‍കേണ്ടിവരും.ഇതില്‍ യാതൊരു ഇളവും നല്‍കില്ലെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
പാലിയേക്കര ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുളള 43000ത്തില്‍ 12000 വാഹനങ്ങള്‍ക്ക് മാത്രമെ സൗജന്യ ഫാസ്ടാഗ് അനുവദിച്ചിട്ടുളളൂ. തദ്ദേശവാസികളുടെ സൗജന്യപാസ് നിര്‍ത്തലാക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് ടോള്‍ കമ്പനി അധികൃതര്‍ പറയുന്നത്.
സര്‍ക്കാറില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് ടോള്‍ വിരുദ്ധമുന്നണിയുടെ തീരുമാനം. ടോള്‍ പ്ലാസകളില്‍ ഒരു ഗേറ്റ് മാത്രം തുറന്നു കൊടുക്കുമ്പോള്‍ വലിയ തിരക്ക് അനുഭവപ്പെടാനുളള സാധ്യതയുണ്ട്. ഇത് സംഘര്‍ഷത്തിന് ഇടയാക്കുമെന്ന ആശങ്കയും സജീവമാണ്. ഫാസ്ടാഗ് കര്‍ശനമായി നടപ്പാക്കാന്‍ ദേശീയപാത അധികൃതര്‍ ടോള്‍ പ്ലാസകള്‍ക്ക് നോട്ടീസ് അയച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ ഫാസ്ടാഗിന്റെ കാര്യത്തില്‍ ഇനി ഇളവ് പ്രഖ്യാപിക്കാനും സാധ്യത കുറവാണ്.
കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തിൽ തന്നെ യുഡിഎഫ് സ്ഥാനാർഥി മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരള കോണ്‍ഗ്രസ് -എം നേതാവ് ജോസ് കെ. മാണി എംപി. ചരൽക്കുന്ന് ക്യാന്പ് സെന്ററിൽ കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗം ദ്വിദിന ക്യാന്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രണ്ടില ചിഹ്നം ദുരുപയോഗം ചെയ്തുവെന്ന് വ്യക്തമായതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അതു മരവിപ്പിച്ചിരിക്കുന്നത്. 20ന് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷ. ചിഹ്നം മരവിപ്പിച്ചതോടെ വിപ്പ് നൽകുന്നതിലും വിലക്കുണ്ടെന്നാണ് മനസിലാക്കുന്നത്. ആര്‍ ചിഹ്നം നൽകുന്നുവോ അവർ തന്നെ വിപ്പ് നൽകണമെന്നതാണ് പാർട്ടിയുടെ ആവശ്യം. ജില്ലാ പ്രസിഡന്റുമാർക്ക് ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കപ്പെടണമെന്നും ജോസ് കെ. മാണി പറഞ്ഞു. കുട്ടനാട് സീറ്റ് മറ്റാർക്കും വിട്ടുകൊടുക്കാനാകില്ല. പാർട്ടി മത്സരിച്ചിരുന്ന പുനലൂർ മണ്ഡലം വിട്ടുനൽകിയതിനേ തുടർന്നു ലഭിച്ചതാണ് കുട്ടനാട്.
കേരളത്തിന്റെ കാർഷിക മേഖല ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിൽ അവരുടെ പ്രശ്നങ്ങൾക്കു നേരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കണ്ണടയ്ക്കുകയാണ്. കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനു മാത്രമായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടണമെന്ന് കേരള കോണ്‍ഗ്രസ് -എം ആവശ്യപ്പെടുന്നു. പ്രത്യേക കാർഷിക കമ്മീഷൻ രൂപീകരിക്കുകയും കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തു സമയബന്ധിതമായി പരിഹാരം ഉണ്ടാക്കുകയും വേണം. കർഷകർക്ക് ആഭിമുഖ്യം ഉള്ള ഭരണമാണ് രാജ്യത്തുണ്ടാകേണ്ടതുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.
തോമസ് ചാഴികാടൻ എംപി അധ്യക്ഷത വഹിച്ചു. എംഎൽഎ മാരായ റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ്, മുൻ എംഎൽഎ മാരായ ജോസഫ് എം. പുതുശേരി, സ്റ്റീഫൻ ജോർജ്, എലിസബത്ത് മാമ്മൻ മത്തായി, പി. എം. മാത്യു, ജനറൽ സെക്രട്ടറിമാരായ പി.ടി. ജോസ്, സ്റ്റീഫൻ ജോർജ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എൻ.എം. രാജു തുടങ്ങിയവർ പ്രസംഗിച്ചു.